ബസ്സിന്റെ കമ്പിയിൽ പിടിക്കുമ്പോഴേക്ക് ‘കിളി’ വിസിൽ അടിച്ചു, ഡ്രൈവർ ഒരിരമ്പലോടെ ബസ് മുന്നോട്ടെടുത്തു. തത്സമയം വളവിൽ നിന്ന് പറന്ന് വന്ന ബൈക്കിനെ തട്ടാതിരിക്കാൻ ആവണം അയാൾ ഇടത്തെ സൈഡിലേക്ക് അതേ വേഗത്തിൽ സ്റ്റിയറിംഗ് ഒടിച്ചു. തീരെ പ്രതീക്ഷിക്കാത്ത നീക്കം ആയതിനാൽ മനസ്സ് വിചാരിച്ച പോലെ ശരീരം നിന്നില്ല.വലത്വശത്തേക്ക് വീഴാനാഞ്ഞ അവളെ ആരുടെയോ ബലിഷ്ഠമായ കൈകൾ ബലമായി പിടിച്ചു. ഒരു നിമിഷം. പെട്ടെന്നാണ് അതൊരു പുരുഷന്റെ കൈയാണെന്നും ആ കൈ തന്നെ ചുറ്റിപിടിച്ചിരിക്കുന്നത് തന്റെ വയറിലൂടെയാണെന്നും രോമാവൃതമായ ആ കൈത്തണ്ട തന്റെ നഗ്നമായ വയറിലുരസുകയാണെന്നും ചുറ്റിപ്പിടിച്ച് ബലമായി നിർത്തിയിരിക്കുന്നത് ആ നെഞ്ചോട് ചേർത്താണെന്നും താൻ അയാളോട് ചേർന്നമർന്ന് നിൽക്കുകയാണെന്നും അവൾ ബോധവതിയായത്.
പലരും വീഴുകയും തലയും മറ്റ് ശരീരഭാഗങ്ങളും കമ്പിയിലും മറ്റും ഇടിക്കുകയും ചെയ്തതിന്റെ ബഹളത്തിനിടയിൽ അവൾ മാത്രം ഒരു കോഴിക്കുഞ്ഞിനെ പോലെ അയാളുടെ മാറോട് ചേർന്ന് സുരക്ഷിതയായി നിന്നു. സ്ഥലകാലബോധം വന്നെങ്കിലും ഒരു നിമിഷം അവളാ സുരക്ഷിതവലയത്തിൽ ലയിച്ചു പോയി. അടുത്ത നിമിഷം അയാൾ അവളെ തന്റെ മറ്റേ കൈയിലേക്ക് മാറ്റി. അവളൊരു കൊച്ചു കുഞ്ഞിനെപ്പോലെ അയാളുടെ വലത്തെ ചുമലിൽ തല ചായ്ച്ചെന്ന പോലെ ഒതുങ്ങിക്കൂടി. ഇടത്തെ കൈയിലെ ബാഗ് ബസിന്റെ ഹെഡ് ബോക്സിലേക്ക് വെച്ച് “മോഹനാ, ആ ബൈക്കിലെ പയ്യനെ നോക്ക് ” എന്ന് കിളിയോടും “താൻ ഓക്കേ അല്ലെ, പേടിച്ചോ” എന്ന് വലത്തെ ചുമലിൽ ഒതുങ്ങിയ അവളോടും ചോദിച്ചു. ഒരു കൊച്ചു കുഞ്ഞിനെ രക്ഷിക്കുന്ന രീതിയിലാണ് അയാൾ തന്നെ ചേർത്ത് പിടിച്ചിരുന്നതെങ്കിലും അവൾക്ക് അങ്ങനെയല്ല തോന്നിയിരുന്നത്. അടുത്ത നിമിഷം അയാൾ അവളെ അടുത്ത സീറ്റിൽ ഇരുത്തിക്കൊണ്ട് കുനിഞ്ഞ് അവളുടെ ഇരു ചുമലിലും പിടിച്ച് “പേടിക്കണ്ട കേട്ടോ” എന്ന് പറഞ്ഞ് പുറത്തേക്ക് നടക്കാൻ തിരിഞ്ഞു. താഴെ ഇരുന്നു പോയ പലരെയും പിടിച്ച് എഴുന്നേൽപ്പിക്കുകയും അതിനിടയിൽ ഉറക്കെ മോഹനനെയും ഡ്രൈവറെയും വിളിച്ച് ഓരോന്ന് പറയുകയും ഒക്കെ ചെയ്ത് കൊണ്ടിരുന്നു.
അവൾ ഒരു സ്വപ്നലോകത്തെന്ന പോലെ ആ സീറ്റിൽ ഇരുന്നു. അയാൾ അപ്പോളേക്കും തിടുക്കപ്പെട്ട് ബസിൽ നിന്ന് താഴേക്കിറങ്ങി ബസിന്റെ മുൻഭാഗത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. അയാൾ ആ ബസിന്റെ കണ്ടക്ടർ ആണെന്ന് അയാളുടെ ഡ്രെസ്സിൽ നിന്ന് അവൾ മനസ്സിലാക്കിയിരുന്നു. ഇത് വരെ അയാളെ താൻ ശ്രദ്ധിച്ചിരുന്നില്ലല്ലോ എന്ന് അവൾ അത്ഭുതത്തോടെ ഓർത്തു. എല്ലാവരും ബസിൽ ഇടിച്ചു വീണതിന്റെയും തട്ടിയതിന്റെയും മുട്ടിയതിന്റെയും ഒക്കെ ആവലാതികൾ പറയുമ്പോൾ താൻ മാത്രം ഒരു സ്വപ്നലോകത്തിൽ എത്തപ്പെട്ടതിന്റെ സുഖത്തിൽ ലയിച്ച് സ്വയം പുഞ്ചിരിച്ചു കൊണ്ടിരുന്നു. ഇനിയും അയാളെ കാണണം എന്ന ആഗ്രഹം തടുക്കാനാവാഞ്ഞ് സീറ്റിൽ നിന്ന് എണീക്കുമ്പോളാണ് “ജാനകി, നിനക്കെന്തെങ്കിലും പറ്റിയോ” എന്ന് ചോദിച്ച് പുറകിൽ ഒരു കൈ വന്ന് വീണത്. തിരിഞ്ഞു നോക്കുമ്പോൾ സ്കൂളിൽ ഒരുമിച്ചു പഠിച്ച ലക്ഷ്മി.
അവളോട് വിശേഷം പറഞ്ഞു നില്കുമ്പോഴും അവളുടെ കണ്ണ് അയാളെ തിരയുകയായിരുന്നു.
പിറ്റേന്ന് തൊട്ട് അവൾ ജോലിക്ക് പോകാൻ അതെ നേരം തെരഞ്ഞെടുത്തു. നേരത്തെ എത്തിയാലും ആ ബസ്സിന് വേണ്ടി കാത്തു നിന്നു . പൈസ വാങ്ങാൻ അയാൾ അടുത്തെത്തുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടും. പക്ഷെ അയാൾക്കങ്ങനെയൊന്നും ഉള്ളതായി തോന്നിയില്ല. അയാളുടെ പേര് അർജുനൻ എന്നാണെന്ന് അവൾ മനസ്സിലാക്കി. തൊട്ടടുത്ത നാട്ടുകാരൻ ആണെന്നും.
രാത്രി കണ്ണടച്ചാൽ അയാളുടെ രോമാവൃതമായ കൈ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നാൻ തുടങ്ങും. രാത്രി വെളുക്കുവോളം അയാളെ സ്വപ്നം കണ്ട് കിടന്ന് വെളുപ്പിനെ കുറച്ചു നേരമാണ് അവൾക്കുറങ്ങാൻ കഴിയാറ്. രാവിലെ ഉറക്കം നിറഞ്ഞ കണ്ണുമായി എഴുന്നേറ്റാലും വൈകിയാൽ ബസ് തെറ്റിയാലോ എന്ന ചിന്ത അവളെ ഉന്മേഷവതിയാക്കും.
അച്ഛൻ വീട്ടിൽ അവൾക്ക് വേണ്ടി കല്യാണം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്രയും ദിവസം അവളതിലൊന്നും ശ്രദ്ധ കൊടുക്കാറില്ല. ഇപ്പോൾ അച്ഛൻ ഓരോ ആലോചനയെ പറ്റിയും അമ്മയോട് പറയുന്നത് ശ്രദ്ധിച്ച് കേൾക്കാൻ തുടങ്ങി. അതിലെങ്ങാനും അർജുൻ എന്ന ഒരു കണ്ടക്ടർ ഉണ്ടോ എന്നോർത്ത് അവൾ ആകാക്ഷഭരിതയായി.
ബസ്സിൽ വെച്ച് കാണുമ്പോൾ അയാൾ അവളോട് യാതൊരു പ്രത്യേകതയും കാണിക്കാത്തത് അവളെ വല്ലാതെ വിഷമിപ്പിച്ചു. ഈയിടെയായി അവൾ സാരി ഉടുക്കുന്നതും ഒരുങ്ങുന്നതും എന്തിന് നെറ്റിയിൽ ചന്ദനം വരക്കുന്നത് പോലും അയാൾക്ക് വേണ്ടി ആയിരുന്നു. സാരി ഞൊറിഞ്ഞു കുത്തുമ്പോളും മുന്താണി വയറിന് മുകളിലൂടെ എടുത്ത് പിൻ ചെയ്ത് സൈഡ് ചെരിഞ്ഞ് കണ്ണാടിയിൽ വയറ് കാണുന്നുണ്ടോ എന്ന് നോക്കുമ്പോളും ഇന്ന് വണ്ടി ആടിയുലഞ്ഞ് അയാൾ വന്നവളുടെ വയറിലൂടെ കൈയിട്ട് പിടിച്ച് നെഞ്ചോട് ചേർത്തെങ്കിൽ എന്ന് വെറുതെ ആശിച്ച് നിൽക്കും. എന്നാൽ തപസ്സ് ചെയ്യുന്ന വിശ്വാമിത്രനെ പോലെ അയാൾ അവളെ ശ്രദ്ധിക്കാതെ ഓരോ ദിവസവും കടന്ന് പോയി. ‘ഹോ എന്തൊരു മാന്യൻ’ എന്നോർത്ത് അവൾ അയാളേപ്പറ്റി അഭിമാനിച്ചു.
അവൾ പതിവ് പോലെ ബാക്കി നിൽക്കുന്ന ഉറക്കത്തിന്റെയും രാത്രി കണ്ട സ്വപ്നങ്ങളുടെയും ആലസ്യത്തിൽ മുടി വാരിക്കെട്ടി കിടക്കയിൽ എണീറ്റ് ഇരുന്ന് പാതി മയക്കത്തിൽ ഇരിക്കുന്ന ഒരു പ്രഭാതം. അച്ഛൻ പുറമേയിരുന്ന് പത്രം വായിക്കുന്നുണ്ട്. അമ്മ അറിയുന്ന ആരുടെയെങ്കിലും ന്യൂസ് ഉണ്ടെങ്കിൽ ‘ഭാരതീ ഇത് കണ്ടോ ‘ എന്നൊരു വിളി കേൾക്കാം. ഇന്ന് അച്ഛൻ പതിവ് തെറ്റിച്ച് “ജാനുവേ” എന്നാണ് നീട്ടി വിളിച്ചത്. പതിവില്ലാത്ത വിളി കേട്ട് ഉമ്മറത്തേക്ക് ചെന്നപ്പോൽ അമ്മ പേപ്പറിൽ നോക്കി കഷ്ടം വെച്ച് നിൽപ്പുണ്ട്.
“നീ പോകുന്ന ബസ്സിലെ കണ്ടക്ടർ അല്ലെടി ഇത് ?”
അമ്മയുടെ ചോദ്യം കേട്ട് പേപ്പറിലേക്ക് വീണില്ലെന്നേ ഉള്ളു. ചിത്രത്തിന് മുകളിലെ തലക്കെട്ട് കണ്ട് ആവേശം തണുത്ത് ഐസ് പോലെയായി.
ബസ് കണ്ടക്ടർ പീഡനക്കേസിൽ പ്രതി.
കൂടുതലൊന്നും വായിക്കാൻ നിന്നില്ല. മനസ്സ് അലിയാത്ത മഞ്ഞുമല പോലെ ഉറഞ്ഞു പോയി. യന്ത്രികമായാണ് പല്ലു തേച്ചതും കുളിച്ചതും ഡ്രസ്സ് മാറിയതും. ഒരുങ്ങി പുറത്തിറങ്ങിയപ്പോൾ അമ്മ അത്ഭുതം കൂറി :” ഇതെന്താ ഇന്ന് ചുരിദാറിൽ!!”
“ഓ എന്നും സാരി ഉടുത്ത് മടുത്തമ്മേ.ഇനി കുറച്ചൂസം ഒന്ന് മാറ്റിപ്പിടിക്കാം.”
കൈയിൽ ഭദ്രമായി വെച്ച കവറിൽ ആക്സിഡന്റ് നടന്ന ദിവസം ഉടുത്ത മഞ്ഞ സാരി ഞെരിഞ്ഞമർന്നു. ബസ് സ്റ്റോപ്പിനടുത്ത തകര ഷീറ്റ് കൊണ്ട് മറച്ച കുഞ്ഞ് വീടിൻറെ ഉമ്മറത്തെ അടുപ്പിൽ വെച്ച കഞ്ഞി ഇളക്കുന്ന തമിഴത്തി പെണ്ണിന് ആ കവർ കൊടുത്ത് മുന്നോട്ട് നീങ്ങിയ അവളുടെ മുഖത്ത് ഒരു പുച്ഛച്ചിരി വിടർന്നു.
അവൾ സ്വയം പിറുപിറുത്തു:”പ്രേമിക്കാൻ കണ്ട ഒരുത്തൻ”.
#മുഖംമൂടികൾ
#എന്റെ രചന


14 Comments
ഒട്ടും പ്രതീക്ഷിക്കാത്ത twist. നല്ല ക്ലൈമാക്സ്
നന്നായിരിക്കുന്നു മഞ്ജു.. അധികം വൈകാതെ മുഖംമൂടി അഴിഞ്ഞു വീണത് നന്നായി.👍🏻😍
👍
നന്നായിരിക്കുന്നു
ഇതാണ് ആരാണ് എന്താണെന്നറിയാതെ കേറി പ്രേമിച്ചാലുള്ള കുഴപ്പം……. സാരി ദാനം ചെയ്തു കൊണ്ടുള്ള പ്രതികാരം നന്നായി…..നല്ല രചന👍❤️
കൊള്ളാം ❤️
താങ്ക്യൂ
നല്ല കഥ❤️🌹👌
കൊള്ളാം നന്നായിട്ടുണ്ട്🙏🔥
താങ്ക്യൂ
ഓഹോ, ആഹാ!
ഹഹഹ 😀😀😀
ചുമ്മാ… കൊതിപ്പിക്കല്ല്.. എന്തൊക്കെയോ ആഗ്രഹിച്ചു വന്നെയാ.. അതെല്ലാം കളഞ്ഞു..
അയാൾ പ്രതിയൊന്നുമല്ല.. പെടുത്തിയതാ..
എനിക്കറിയാം…😌😌😌😌😌
അഞ്ജു 😜😜