പറയൂ സീമേ എന്താ പ്രശ്നം? ഡോക്ടറുടെ ശബ്ദം ഒരു ഗുഹയിൽ നിന്ന് വരുന്നതുപോലെ സീമക്ക് തോന്നി. വല്ലാത്ത മുഴക്കം…. അവൾ മനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. നോട്ടം ഡോക്ടറുടെ മുഖത്തുറപ്പിക്കാൻ അവൾ പ്രയാസപ്പെട്ടു.
നഗരത്തിലെ തരക്കേടില്ലാത്ത ഒരു ആശുപത്രിയിലെ സൈക്യാട്രിസ്റ്റിന്റെ മുറിയിലായിരുന്നു അവർ.
മനു പതിയെ എഴുന്നേറ്റ് അവളുടെ പുറകിൽ ചെന്നു. സീമയുടെ തോളിൽ പതുക്കെ തടവി അവളെ സമാധാനിപ്പിച്ചു.
“നിൻറെ പ്രശ്നങ്ങൾ എല്ലാം നീ തന്നെ ഡോക്ടറോട് പറയൂ. നമുക്ക് ഇതിൽ നിന്നെല്ലാം പുറത്തു കടക്കണ്ടേ?”
അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു
സീമ ഡോക്ടറെ നോക്കാതെ തന്നെ പറഞ്ഞു തുടങ്ങി..
“കൃത്യമായി പറയാൻ എനിക്ക് അറിയില്ല ഡോക്ടർ, ഭയങ്കര പേടി തോന്നുന്നുണ്ട്. ഒറ്റയ്ക്കിരിക്കാനേ പറ്റുന്നില്ല.”
” സീമേ ഒരു മിനിറ്റ്” ഡോക്ടർ ഇടപെട്ടു. “മനു പുറത്തുപോയാൽ തനിക്ക് ഒറ്റയ്ക്കിരിക്കാൻ പ്രയാസമുണ്ടോ?”
“ഇല്ല ഡോക്ടർ”
“എങ്കിൽ മനു ഒന്ന് പുറത്തിരിക്കൂ. ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ”
മനു പുറത്തിട്ടിരുന്ന ഒരു കസേരയിൽ ഇരുന്നു. അവൻ ആകെ ക്ഷീണിതനായിരുന്നു. “എന്താ ചേട്ടാ?”
പുറത്ത് കാത്തിരുന്ന സീമയുടെ നാത്തൂൻ ദിവ്യയാണ്. ദിവ്യയാണ് പലരോടും അന്വേഷിച്ച് ഈ ആശുപത്രിയും ഡോക്ടറെയും കണ്ടുപിടിച്ചത്.
“അവളോട് ഡോക്ടർ ഒറ്റയ്ക്ക് സംസാരിക്കട്ടെ”
മനു കസേരയിലേക്ക് ചാരി ഒന്ന് കണ്ണടച്ചു. തങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് അവൻ അത്ഭുതത്തോടെ ഓർത്തു നോക്കി
—————————
രണ്ടുമൂന്നാഴ്ച മുമ്പ് ഒരു ദിവസം വൈകുന്നേരം…
“കുറച്ചുനാളായി ഒരു സുഖമില്ലായ്കയുണ്ട് മനുവേട്ടാ, ശരീരത്തിനും മനസ്സിനും” സീമ പറഞ്ഞു.
“എന്താ പ്രശ്നം?”
മനു പാക്ക് ചെയ്യുന്നത് നിർത്തി അവളെ നോക്കി. അവൻ ലീവ് കഴിഞ്ഞ് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്.
“അറിയില്ല പെട്ടെന്ന് ഒറ്റയ്ക്കായി പോയപോലെ. കല്ലുവാണെങ്കിൽ വലുതായി, അവളുടെ കാര്യങ്ങളൊക്കെ സ്വയം നോക്കുന്നുണ്ട്… ഇപ്പോൾ കുറച്ചുനാളായി അമ്മയും ഇവിടെയില്ല. എനിക്കാണെങ്കിൽ ഒരു ജോലിയുമില്ല. ഒന്നും ചെയ്യാനില്ലാത്ത പോലെ ഒരു തോന്നൽ. പിന്നെ കുറച്ച് നാളായി പീരിയഡ്സും റെഗുലറല്ല.”
മനു ജോലി ചെയ്യുന്ന സ്ഥലത്തേക്ക് വീട്ടിൽ നിന്നും മുന്നൂറ് കിലോമീറ്ററോളം ദൂരമുണ്ട്. അമ്മയും ഭാര്യയും ഏക മകളും ആണ് വീട്ടിലുള്ളത്. മാസത്തിൽ മൂന്നാല് ദിവസം അവൻ വീട്ടിൽ ഉണ്ടാവും. ഒരു അനിയനുള്ളത് ഡൽഹിയിലാണ്. അമ്മ കുറച്ചു നാൾ അനിയൻറെ കൂടെ നിൽക്കാൻ വേണ്ടി അങ്ങോട്ട് പോയതോടെ വീട്ടിൽ സീമയും മകളും ഒറ്റയ്ക്കായി.
“നിനക്ക് നിൻറെ അമ്മയെ വിളിച്ച് കുറച്ചുദിവസം ഇവിടെ നിർത്തിക്കൂടെ?”
“അമ്മ വരില്ല. വന്നാലും എന്നോട് ചുമ്മാ വഴക്കുണ്ടാക്കും”
“അല്ലെങ്കിലും ഈയിടെയായി നിന്റെ വർത്താനം കേട്ടാൽ ആർക്കും ഒന്ന് വഴക്കുണ്ടാക്കാൻ തോന്നും.” മനു തമാശയായി പറഞ്ഞു. പക്ഷേ സാധാരണ അതൊക്കെ തമാശയായി എടുക്കുന്ന സീമ ഇന്ന് ദേഷ്യം പിടിച്ച് ചവിട്ടിത്തുള്ളി അകത്തേക്ക് പോയി.
വൈകിട്ട് ട്രെയിനിൽ ഇരിക്കുമ്പോഴും മനുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. സീമയുടെ പെരുമാറ്റത്തിലെ വത്യാസം അവനെ വല്ലാതെ അലട്ടി. അവൻ ഫോണെടുത്ത് സീമയുടെ ചേട്ടൻ സേതുവിനെ വിളിച്ചു.
“ചേട്ടാ സീമയുടെ പെരുമാറ്റത്തിൽ ഈയിടെയായി എന്തെങ്കിലും വ്യത്യാസം തോന്നിയിരുന്നോ?”
“ഇല്ലല്ലോ മനൂ, എന്താ പ്രശ്നം?”
“ഒന്നുമില്ല. ഫോൺ ദിവ്യക്ക് കൊടുക്കാമോ?”
” എന്താ മനുച്ചേട്ടാ?” ദിവ്യ ലൈനിൽ വന്നു.
“എനിക്ക് സീമയുടെ പെരുമാറ്റത്തിൽ എന്തോ ഒരു പ്രശ്നം തോന്നുന്നു ദിവ്യാ. പെട്ടെന്ന് ദേഷ്യപ്പെടുന്നുണ്ട്.
അവളെ ഒന്ന് ശ്രദ്ധിക്കണേ.”
“ഞാൻ നോക്കിക്കോളാം. ചേട്ടൻ ധൈര്യമായിട്ട് പൊക്കോ”
സീമയുടെ സ്വന്തം വീട് അടുത്തായതുകൊണ്ട് അതൊരു സമാധാനമാണ്. പിന്നീട് കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കുറച്ച് ദിവസങ്ങൾ നീങ്ങിയെങ്കിലും സീമയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ചില പ്രശ്നങ്ങൾ അവരെല്ലാം ശ്രദ്ധിച്ചിരുന്നു.
കുറച്ച് ആഴ്ചകൾക്ക് ശേഷം ഒരു മീറ്റിങ്ങിനിടയ്ക്കാണ് സീമയുടെ ഫോൺ വരുന്നത്. ബിസിയാണ് തിരികെ വിളിക്കാം എന്ന് മനു മെസ്സേജ് അയച്ചു. പക്ഷേ അഞ്ച് മിനിറ്റിനുശേഷം വീണ്ടും ഫോൺ വന്നപ്പോൾ അവൻ നീരസത്തോടെ പുറത്തുപോയി ഫോൺ എടുത്തു.
“എനിക്കു മരിക്കാൻ തോന്നുന്നു”
അപ്പുറത്ത് നിന്നുമുള്ള പതറിയ ശബ്ദം കേട്ട് മനു വിറച്ചുപോയി….
“എന്താ പ്രശ്നം? കാര്യമെന്താന്ന് പറ… കല്ലു എവിടെ?”
“എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല വല്ലാത്ത പേടി തോന്നുന്നു. മനുച്ചേട്ടൻ ഒന്ന് വരുമോ?”
“നീ സമാധാനമായിരിക്കൂ ഞാൻ വരാം. ഫോൺ ഒന്ന് മോളുടെ കയ്യിൽ കൊടുത്ത്”
“അച്ഛാ” കല്ലുവിൻ്റെ പതറിയ സ്വരം
“മോളെ നീ ആദ്യം ദിവ്യമ്മായിയെ വിളിച്ച് കാര്യം പറ. അമ്മയെ നോക്കിക്കോ. ഞാൻ ലീവ് പറഞ്ഞിട്ട് പെട്ടെന്ന് അങ്ങോട്ട് വരാം”
രാത്രിയോടെ വീട്ടിലെത്തിയപ്പോൾ താൻ പോയപ്പോൾ കണ്ട സീമയെ ആയിരുന്നില്ല മനു കണ്ടത്. ശരീരവും മനസ്സും തളർന്ന് ജീവച്ഛവം പോലൊരാൾ……
അടുത്ത ദിവസം തന്നെ അവൻ സീമയെയും കൊണ്ട് ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയി. പരിശോധനകളെല്ലാം കഴിഞ്ഞ് ഡോക്ടർ അവരുടെ അടുത്ത് വന്നു
“നോക്കൂ മനൂ ഒരു 45 വയസ്സ് കഴിഞ്ഞാൽ സ്ത്രീകൾക്ക് ഹോർമോൺ ചേഞ്ചുകൾ ഒക്കെ വരും. അത് കൂടാതെ ആർത്തവവിരാമത്തിന്റെ മുന്നോടിയായി ചില ആളുകൾക്ക് ശാരീരികവും മാനസികവുമായ കുറെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സീമ ഇപ്പൊൾ അങ്ങനെയൊരു കണ്ടീഷനിലാണ്. പേടിക്കാനൊന്നുമില്ല. ഇതൊക്കെ സ്വാഭാവികമായി കണ്ടാൽ മതി. സീമയുടെ അവസ്ഥയ്ക്ക് ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം കൂടെ അത്യാവശ്യമാണ്. ഞാൻ റഫർ ചെയ്യാം. നിങ്ങൾ മടിക്കാതെ അദ്ദേഹത്തെ പോയി കാണൂ”
അങ്ങനെയാണ് മനോജ് സീമയെയും കൂട്ടി സൈക്യാട്രിസ്റ്റിനെ കാണാൻ എത്തിയത്.
——————-
മനുവിനെ വിളിച്ചപ്പോൾ അവൻ റൂമിലേക്ക് ചെന്നു.
“മനൂ ഞാൻ സീമയുമായി വിശദമായി സംസാരിച്ചു. സീമയ്ക്ക് പ്രസവശേഷം ചില സ്ത്രീകൾക്ക് വരുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ വന്നിരുന്നു. അന്ന് നിങ്ങൾ മരുന്നൊക്കെ കഴിച്ചിട്ടുണ്ടായിരുന്നു എങ്കിലും അത് ഇടയ്ക്ക് വെച്ച് ഡിസ്കണ്ടിന്യൂ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് മെനോപോസുമായി ബന്ധപ്പെട്ട ഈ അസ്വസ്ഥതകൾ കുറച്ചു കൂടുതലായി അനുഭവപ്പെടുന്നത്.
എല്ലാവരുടെയും മാനസിക ആരോഗ്യം ഒരുപോലെ ആയിരിക്കില്ലല്ലോ. സീമ മെൻ്റലി അല്പം ദുർബല ആയതും പ്രശ്നങ്ങൾക്ക് ആഴം കൂട്ടിയിട്ടുണ്ട്. ഗൈനക്കോളജിസ്റ്റ് പറഞ്ഞപോലെ തികച്ചും സ്വാഭാവികമായ ഒരു പ്രശ്നം മാത്രമാണ് ഇപ്പോൾ സീമക്കുള്ളത്. ഞാൻ തരുന്ന മരുന്നുകൾ കൃത്യമായി കഴിക്കണം, ഇടയ്ക്കുവെച്ച് മരുന്ന് മുടക്കാൻ പാടില്ല. പതുക്കെ എല്ലാം ശരിയായിക്കൊള്ളും. ക്ഷമയോടെ ഇരിക്കുക. ഒട്ടും പേടിക്കേണ്ട കാര്യമില്ല”
അതിനിടയിൽ മനുവിന് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടി വന്നു അനിയൻറെ അടുത്തുനിന്നും മനുവിൻ്റെ അമ്മ തിരികെ വീട്ടിലെത്തിയിരുന്നു. പക്ഷേ മനു അടുത്തില്ലാതായതോടെ സീമയുടെ അവസ്ഥ വീണ്ടും കുറച്ചു മോശമായി….
വരാനിരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള അനിശ്ചിതത്വം ചുഴലിക്കാറ്റു പോലെ അവളെ പൊതിഞ്ഞു. ഇരുട്ട് അവളെ വിഴുങ്ങി, ശ്വാസം മുട്ടിക്കുന്ന അപരിചിതമായ ഏതോ ഒരു ലോകത്തേക്ക് അവൾ വലിച്ചിഴക്കപ്പെട്ടു. ചുറ്റിനും ഇരുട്ടും ചൂടും മാത്രം……
ഭയത്തിൻ്റെ ശ്വാസംമുട്ടിക്കുന്ന തിരമാലകൾ ചുറ്റിലും അലയടിച്ചു. ജീവിതത്തിൽ ഇനി എന്നെങ്കിലും തനിക്ക് പഴയപോലെ സന്തോഷമുണ്ടാകുമോ എന്ന ചിന്തയിൽ നിന്നും രക്ഷപ്പെടാൻ വഴികാണാതെ അവൾ ഉഴറി നടന്നു. അവളുടെ ദിവസങ്ങൾ നരക തുല്യമായി മാറിക്കൊണ്ടേയിരിന്നു. ചിലപ്പോഴൊക്കെ കാരണമറിയാതെ ഒരു സങ്കടം അവളെ വന്നു മൂടും. ഇതുവരെ എന്തിനാണ് ജീവിച്ചതെന്ന് തോന്നും. ഇനി ജീവിക്കുന്നകൊണ്ട് എന്താണ് പ്രയോജനം എന്ന ചിന്തയിൽ ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്ത കയറി വരും. മറ്റു ചിലപ്പോള്‍ കാരണമറിയാതെ ഒരു പേടി വന്നു പൊതിയും. കൊടുങ്കാറ്റിൽ ഒറ്റയ്ക്കായപോലെ അമ്മയെ വിളിച്ച് അടുത്തിരുത്തി എന്നെ ഒറ്റയ്ക്ക് വിട്ടിട്ട് പോകല്ലേ എന്ന് കരയും… കിട്ടുന്നതെല്ലാം വലിച്ചെറിയാൻ തോന്നുമ്പോൾ നിസ്സഹായതയോടെ കരഞ്ഞുകൊണ്ട് തലയിൽ അള്ളിപ്പടിച്ച് നിലത്തിരുന്നു വിതുമ്പും.
മനുവാകട്ടെ തിരികെ ജോലിയിൽ കയറിയെങ്കിലും എല്ലാ ശനിയാഴ്ചയും മുന്നൂറോളം കിലോമീറ്റർ താണ്ടി സീമയുടെ അരികിലെത്തും. ഞായറാഴ്ച വൈകിട്ട് തിരികെ പോയി ജോലിക്കുകയറും. ഇടയ്ക്ക് ലീവെടുത്ത് സീമയെ കൂട്ടി ചെറിയ യാത്രകൾ പോയി, അവളുടെ കൂടെ പരമാവധി സമയം ചെലവഴിച്ച് അവൻ തന്നാൽ കഴിയും വിധം അവളോടൊപ്പം നിന്നു. അവനവളെ സ്നേഹത്തോടെ ചേർത്തു പിടിക്കുമ്പോളെല്ലാം എനിക്ക് പേടിയും സങ്കടവുമല്ലാതെ മറ്റൊരു വികാരവും തോന്നുന്നില്ലല്ലോ എന്ന് അവൾ വിതുമ്പി കരഞ്ഞു.
ചുറ്റിലുമുള്ള ചിലരുടെ അഭിപ്രായങ്ങളേയും കുറ്റപ്പെടുത്തലുകളേയും അതിജീവിക്കുക എന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.
“മെനോപോസോ അതെന്ത് സാധനം? ഞങ്ങളും ഇതൊക്കെ കഴിഞ്ഞാ വന്നത്. ചുമ്മാ ഇവളുമാരുടെ ഓരോ ഷോ അല്ലാതെന്ത്?” വളരെ വേണ്ടപ്പെട്ട ഒരു ബന്ധുവിന്റെ അഭിപ്രായം.
“ഇപ്പോഴത്തെ പിള്ളേർക്ക് ചുമ്മാ അഹങ്കാരം. താങ്ങാൻ നടക്കുന്ന ഈ പെൺകോന്തന്മാരെ പറഞ്ഞാൽ മതിയല്ലോ” എന്നൊരാൾ
“അവൾക്ക് ഈയിടെയായി എന്തൊക്കെയോ പ്രശ്നമുണ്ട് ഭ്രാന്താണെന്നാ തോന്നുന്നത്. ഇടക്ക് സൈക്യാട്രിസ്റ്റിന്റെ അടുത്തൊക്കെ പോയിട്ടുണ്ടായിരുന്നു”. എന്ന് മറ്റൊരാൾ….
സീമയുടെയും മനുവിന്റെയും ബോധവും വിവരവുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ ഒപ്പം നിന്നത് കൊണ്ട് മാത്രം കാര്യമായ പ്രശ്നങ്ങളുണ്ടാവാതെയും അനാവശ്യ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും അവർ രക്ഷപ്പെട്ടുപോന്നു.
അങ്ങനെ ഏഴെട്ട് മാസക്കാലത്തെ യാതനാപൂർണമായ ജീവിതത്തിനു ശേഷം സീമ പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി.
കുറെ നാളുകൾക്കു ശേഷം കടൽക്കരയിൽ മകളുടെയും ഭർത്താവിന്റെയും നടുക്കിരുന്ന് അസ്തമയം കാണുമ്പോൾ സീമ മനുവിനോട് ചോദിച്ചു.
“അന്ന് ഞാൻ മരിച്ചിരുന്നെങ്കിൽ ഇന്ന് നിങ്ങളെന്തെടുത്തേനെ?”
“എന്തെടുക്കാൻ? ഇന്ന് നിന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നേനെ”
മനുവിന്റെ മറുപടി കേട്ട് ചിരിച്ചുകൊണ്ട് അവൾ അവൻറെ കയ്യിൽ നഖങ്ങൾ ആഴ്ത്തി ഒരു നുള്ള് കൊടുത്തു.
“എൻറെ പ്രാർത്ഥന ഞാൻ മരിക്കുന്നതിനു മുന്നേ നീ ഈ ലോകത്ത് നിന്ന് പോകണമെന്നാണ് സീമേ. ഞാനില്ലാതെ നീ ജീവിക്കുന്നത് എങ്ങനെയായിരിക്കും എന്നെനിക്ക് ഓർക്കാൻ വയ്യ. അത് പറയുമ്പോൾ മനുവിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.”
“മതി മതി…. സെൻ്റിയടി നിർത്തിക്കേ”
കല്ലു അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറി ഇരുന്നു.
“അച്ഛൻ അമ്മയെ സ്നേഹിക്കുന്ന പോലെ എൻറെ ഭർത്താവ് എന്നെ സ്നേഹിക്കുമെന്ന് എനിക്ക് ഉറപ്പൊന്നുമില്ല. അതുകൊണ്ട് കല്യാണം കഴിക്കണോന്ന് ഞാൻ ഒന്നൂടെ ആലോചിക്കട്ടെ. ഞാൻ മരിച്ചു കഴിഞ്ഞ് നിങ്ങളൊക്കെ മരിച്ചാൽ മതി. അതുവരെ നിങ്ങളൊക്കെ എൻറെ കൂടെ തന്നെ വേണം” കല്ലു അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ചു.
അപ്പോളവരുടെ മനസ്സും ശരീരവും കുളിർപ്പിച്ച് ചെറിയൊരു മഴ പെയ്യാൻ തുടങ്ങിയിരുന്നു…


7 Comments
സുന്ദരമായ രചന .വായിച്ചപ്പോൾ ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും തോന്നി. ഇഷ്ടം ഹരീ.👌👏👏❤️❤️
👌👌
Thanks 😊
സുന്ദരമായ രചന👍🌹
Thank You 😊
നല്ലെഴുത്ത്👌🌹❤️
നല്ല രചന. ഇത്തരം സന്ദർഭങ്ങളിൽ ചേർത്തുപിടിക്കുന്ന കുടുംബം, അനുഗ്രഹമാണ്.👏👍