അവളുടെ അങ്കിൾ അവളെ കാണാനായി വന്ന നാളിലാണ് ഞാനവളോട് ആദ്യമായി അടുക്കുന്നത്. വുമൻസ് കോളേജിന്റെ പടിവാതിലിൽ നിൽക്കുന്ന ഒരു സുന്ദരകോമളനെ കണ്ടു എന്ന വാർത്ത ഞങ്ങളുടെ മൈക്രോബയോളജി ക്ലാസിൽ പടർന്ന അതേ സെക്കൻറ്റിലാണ് അവളെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് ദേവിച്ചേച്ചി വന്നു പറഞ്ഞത്. എന്തോ തമാശ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്ന അവൾ പോകും നേരം കൈവീശിക്കാണിച്ചു “ബാക്കി വന്നിട്ടെടീ…” എന്നും പറഞ്ഞാണ് അവിടെ നിന്നും മറഞ്ഞത്.
അന്ന് തരുണീമണികൾ മൊത്തം അവൾക്ക് പുറകെയായിരുന്നു. അവളെ കാണാൻ വന്ന ആ സുന്ദരൻ ആരാണെന്നറിയുകയായിരുന്നു എല്ലാവരുടേയും ഉദ്ദേശം. പറ്റുകയാണെങ്കിൽ ഒന്നു വെറുതെ ട്യൂൺ ചെയ്യാമെന്ന ഒരു ഗൂഢലക്ഷ്യവും അവർക്കില്ലാതില്ല. എല്ലാവരോടും ഒറ്റശ്വാസത്തിൽ “അതെന്റെ അങ്കിളാ, കെട്ടി രണ്ട് കുട്ടികളുണ്ട്, മമ്മി കൊടുത്തയച്ച സാധനങ്ങൾ തരാൻ വന്നതാ…” എന്ന് പറഞ്ഞവസാനിപ്പിച്ചു അവൾ.
”യുവർ അങ്കിൾ? ഹി ഈസ് സോ യങ്” എന്നു മാലിനി മാം പറഞ്ഞതും ക്ലാസിലുയർന്ന പൊട്ടിച്ചിരികളിൽ അവളുടെ ശബ്ദവും ഉയർന്നു കേട്ടിരുന്നു.
അന്ന് രാത്രി അസൈൻമെന്റ് എഴുതിത്തീർന്നപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. കിടക്കാൻ വേണ്ടി മുറിയിലേക്ക് നടക്കുമ്പോഴാണ് ടിവി ഹാളിൽ ഒറ്റക്കിരുന്നു സിനിമ കാണുന്ന അവളെ ഞാൻ ശ്രദ്ധിച്ചത്. വെറുതെ ഒരു കൗതുകത്തിന് പുറത്താണ് അവളുടെ അടുത്തേക്ക് ഞാൻ ചെന്നത്.
”ഹോ, നോ, ഇനി നീയും കൂടിയേ ബാക്കിയുള്ളൂ. വാ, എന്താ അറിയേണ്ടത്?” എന്നും പറഞ്ഞ് ചിരിച്ചുകൊണ്ടാണ് അവളെന്നെ അടുത്തിരുത്തിയത്.
”അതെന്താ നീ അങ്ങനെ പറഞ്ഞത്?”
”അല്ല, ഈ ഹോസ്റ്റലിൽ ഇനി എന്റെ അങ്കിളിനെ പറ്റി ചോദിക്കാൻ നീ കൂടിയേ ബാക്കിയുള്ളൂ. അതാ ഞാൻ പറഞ്ഞത്.” അവളുടെ മുഖത്ത് ആ ചിരിയപ്പോളും തങ്ങിനിറഞ്ഞിരുന്നു.
”ഞാൻ നിന്റെ അങ്കിളിനെ പറ്റി ചോദിക്കാൻ വന്നതൊന്നുമല്ല. അസൈൻമെന്റ് ഇപ്പോഴേ കഴിഞ്ഞുളളൂ. നീയെന്താ ഈ പാതിരാത്രിയിരുന്നു സിനിമ കാണുന്നേ? നിനക്കുറക്കമൊന്നുമില്ലേ?”
”നിനക്കറിയില്ലേ ഞാനൊരു പാതിരാക്കുറുക്കനാണെന്ന്. എന്റെ ഉറക്കം കോളേജ് വിട്ടു വന്ന് ഒരു എട്ടര ഒമ്പതര വരെ കഴിഞ്ഞതാ. ഇനി സുഖം, സ്വസ്ഥം. ഒരു തിരക്കുമില്ലാതെ ഇഷ്ടം പോലെ അലക്കാം, കുളിക്കാം. പിന്നെ ദാ, ഇഷ്ടപ്പെട്ട ചാനലുകൾ കാണാം. ശരിക്കും ഈ സമയത്തൊക്കെ എന്തൊരു ശാന്തതയാണെന്നറിയോ? ഐ ലൈക് ദിസ് കാംനെസ്സ് ആന്റ് ദി സെറെനിറ്റി. ഒന്നു ട്രൈ ചെയ്യുന്നോ?”
അങ്ങനെ തുടങ്ങിയതാണ് അവളോടുള്ള കൂട്ട്. അവളും ഞാനും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. ഓറിയന്റേഷൻ ക്ലാസിൽ വെച്ച് ആദ്യമായി കണ്ടപ്പോൾ ഒന്നും മിണ്ടാതെ എന്നെപ്പോലെ തന്നെ സൈലന്റായി ഇരിക്കുന്ന ഒരു കുട്ടി എന്ന് കരുതിയ എന്നെ പിന്നീടങ്ങോട്ട് അവൾ ഞെട്ടിപ്പിച്ചു കോണ്ടേയിരുന്നു. പിറ്റേന്ന് തൊട്ട് അവളുടെ ചിരിയായിരുന്നു ക്ലാസ് മൊത്തം ഉയർന്നു കേട്ടിരുന്നത്. വളരെ ഉച്ചത്തിൽ കലപിലാ സംസാരിച്ചും ബഹളം വെച്ചും ഹോസ്റ്റലിലെ എല്ലാ മുറികളിലും കയറിയിറങ്ങി എല്ലാവരെ ഒരേസമയം വെറുപ്പിച്ചും സ്നേഹിപ്പിച്ചും അവളങ്ങനെ പാറിപ്പറന്നു. ഞാനാണെങ്കിൽ ആരോടും അധികമൊന്നും മിണ്ടാതെ എന്റെ കാര്യങ്ങൾ കൃത്യമായി ചെയ്തു തീർത്തു നല്ലകുട്ടി പട്ടവും വാങ്ങിനടന്നു. ഏഴു മണി കഴിഞ്ഞാൽ പിന്നെ കണ്ണിൽ ഉറക്കം നൃത്തം ചെയ്യുന്ന ഞാനും പാതിരാക്കോഴിയെ ഉണർത്താൻ നടക്കുന്ന അവളും ഏതൊക്കെ സമയങ്ങളിലാണ് കണ്ടിരുന്നതെന്നും സംസാരിച്ചിരുന്നതെന്നും ഇന്നുമെനിക്ക് വ്യക്തമായി ഓർമയില്ല. എന്നിരുന്നാലും വെള്ളിയാഴ്ചയായാൽ വീട്ടിലേക്കോടാൻ നിൽക്കുന്ന ഞാനും ക്രിസ്മസ് ആയാൽ പോലും എല്ലാവരും തിരികെ വരുന്നതിന്റെ രണ്ടുദിവസം മുമ്പേയെങ്കിലും തിരികെയെത്തുന്ന അവളും ഏതോ ഒരദൃശ്യകണ്ണിയാൽ എപ്പോഴും ബന്ധപ്പെട്ടു കിടന്നിരുന്നു.
”ഇങ്ങനെ ഉറക്കെ സംസാരിക്കുന്നവർ എന്തൊക്കയോ ഉളളിൽ മറയ്ക്കുന്നുണ്ടെന്നാ…” എവിടെയോ വായിച്ചൊരു ഓർമയിൽ ഒരുനാൾ ഞാനവളോടു പറഞ്ഞു.
”എന്നാൽ ദാ നീയെന്റെ മനസ്സ് കുത്തിത്തുറന്ന് നോക്ക്. അല്ലാ പിന്നെ…” എന്നും പറഞ്ഞ് ഒറ്റച്ചാട്ടമായിരുന്നു അവളെന്റെ നേരെ.
എന്നിരുന്നാലും അവളൊരു പാവം തന്നെയായിരുന്നു. ഒന്നും ഒളിക്കാനില്ലാത്ത ഒരു നിഷ്കളങ്കഭാവം എന്നും അവളിൽ ഞാൻ കണ്ടിരുന്നു. അതിനാൽ തന്നെ വെറുതെങ്കിലും ഇടക്കിടെ അവളെ നോക്കിയിരിക്കുക ഞാനൊരു പതിവാക്കിയിരുന്നു. അതു കൊണ്ടു തന്നെയായിരുന്നു കോളേജ് കഴിഞ്ഞ് അവൾ പിരിഞ്ഞതിനു ശേഷവും ഇടക്കിടെ അവൾ ഓർമയിൽ വന്നെത്തിച്ചു നോക്കി പോയിരുന്നതും. കോടീശ്വരനായ പപ്പയുടേയും മമ്മയുടേയും ഏകമകൾ. അവളുടെ പപ്പയുടെ കമ്പനിയിൽ തന്നെ അവൾ ജോലിക്കു കയറിയിട്ടുണ്ടാകും എന്നെനിക്കുറപ്പുണ്ടായിരുന്നു. എന്നെ ഓർക്കാൻ മാത്രം അടുപ്പം ഒരുപക്ഷേ അവൾക്കെന്നോട് തോന്നിയിട്ടുണ്ടാകില്ല എന്ന ചിന്ത എന്നെ ചെറുതായി നിരാശയാക്കുകയും ചെയ്തു.
അല്ലെങ്കിൽ പിന്നെ സിനിമ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന അവൾ ഒരിക്കൽ പോലും എന്റെ കൂടെ സിനിമ കാണാൻ തിയറ്ററിൽ വന്നില്ല? ഇങ്ങനെ ബഹളം വെച്ചു നടക്കുന്ന, കമന്റടിക്കുന്നവന്റെ മുഖത്തു നോക്കി “നീ പോടാ പട്ടീ” എന്ന് ഒട്ടും കൂസാതെ പറയുന്ന ഒരുത്തി ഒരിക്കൽ പോലും എന്റെ കൂടെ ബീച്ചിലോ തെരുവുകളിലോ വെറുതെയെങ്കിലും അലഞ്ഞുതിരിഞ്ഞു നടക്കാൻ വന്നില്ല? കാലങ്ങളിത്ര കഴിഞ്ഞിട്ടും അവളെന്ന ഒന്നു വിളിക്കുകയോ കാണാൻ വരികയോ ചെയ്തില്ല?
കാലങ്ങൾ കഴിയും തോറും, അവളെന്നോട് കാണിച്ചിരുന്ന സ്നേഹം മുഴുവൻ എന്തോ ഒരു കളളത്തരം മാത്രമായായിരുന്നു എന്നു ഞാൻ പതിയെ മനസ്സിലാക്കി വരവേ, അവളോടുളള ഇഷ്ടം ഒരു വെറുപ്പായി മാറുന്നത് ഞാനറിഞ്ഞു. അതെന്റെ സ്വസ്ഥതയെ കാർന്നു തിന്നു തുടങ്ങിയപ്പോഴാണ് ഞാനവളെ കാണാൻ പോകാൻ തീരുമാനിച്ചത്. പണ്ട് അടുപ്പമുണ്ടായിരുന്ന ആർക്കും അവളെക്കുറിച്ച് ഒരറിവുമില്ലാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരോടും ബന്ധം വിച്ഛേദിക്കാൻ മാത്രം എന്തു തെറ്റാണ് ഞങ്ങളെല്ലാവരും കൂടി അവളോട് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നു അവളെ കണ്ടുപിടിക്കാൻ. ഇന്നീ യാത്ര അവളുടെ അടുത്തേക്കാണ്. അവളുടെ മുന്നിൽ ചെന്നു നിന്ന് അവളോട് ചോദിക്കണം “എന്തിനു വേണ്ടിയാണ് വെറുതെ അടുപ്പം അഭിനയിച്ച് ചേർത്തു നിർത്തിയത്?” അത് ചോദിക്കാൻ വേണ്ടി മാത്രമാണ് ഒരു മണ്ടിയെപ്പോലെ ഞാനവളെ തിരഞ്ഞ് പോകുന്നത്. ഇത്രയും ദൂരം യാത്ര ചെയ്യുന്നതും.
വാതിൽ തുറന്നു പുറത്തേക്ക് വന്ന, പാറിപ്പറന്ന മുടിയും മെലിഞ്ഞൊട്ടി കുഴിഞ്ഞ കണ്ണുകളും വിളറിയ മുഖവുമുളള സ്ത്രീരൂപം അവൾ തന്നെയാണ് എന്ന് മനസ്സിലാക്കാൻ കുറച്ചധികം നേരം വേണ്ടി വന്നു. കുറച്ചുനേരം എന്നെ നോക്കിനിന്ന ആ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകാൻ തുടങ്ങി.
”നീ മാത്രമാണ് ഒരിക്കൽ പോലും എന്നോട് അയാളെക്കുറിച്ച് ചോദിക്കാതിരുന്നത്. അതെന്തു കൊണ്ടായാലും ഞാനതിൽ ഒരുപാട് സന്തോഷിച്ചിരുന്നു.”
”കോളേജ് കഴിഞ്ഞും പലരും എന്നോട് പലപ്പോഴും എന്റെ ‘യങ് ആന്റ് ഹാൻസം’ ആയ അങ്കിളിനെ പറ്റി ചോദിക്കുമ്പോഴും ഞാൻ ചിരിച്ച് കൊണ്ട് ഉളളിൽ നീറുകയായിരുന്നു. “
”മമ്മക്ക് ആറ്റുനോറ്റ് കിട്ടിയൊരനിയൻ കുഞ്ഞ്, മമ്മയുടെ മോളെ പൊന്നുപോലെ നോക്കുന്ന അവളുടെ പൊന്നങ്കിൾ, അങ്കിളിന്റെ നെഞ്ചത്ത് കിടത്തിയുറക്കിയിട്ടാണത്രേ അവളുടെ പാലുകുടി മമ്മ മാറ്റിയത്.”
”അങ്കിളിന് ഒടുവിൽ ഞാനൊരു കത്തെഴുതി. ‘രാത്രിയുടെ ഏതോ യാമത്തിൽ ഉണർന്നൊരഞ്ചുവയസ്സുകാരി കാണാൻ പാടില്ലാത്തതെന്തോ കണ്ടു, കേട്ടു, അനുഭവിച്ചു. ആ ഒറ്റ രാത്രി കൊണ്ട് ഞാൻ മുതിർന്നുപോയി. അവിടന്നങ്ങോട്ട് ഞാൻ ഇരുട്ടിനെ ഭയന്നു, ആൾക്കൂട്ടത്തിലെ ‘അറിയാത്ത’ സ്പർശനങ്ങളെ ഭയന്നു, രാത്രികളെ ഭയന്നു. എന്നാൽ ഒന്നും സംഭവിക്കാത്തവളെപ്പോലെ സന്തോഷത്തിന്റെ മുഖംമൂടിയണിഞ്ഞ് ഞാൻ വർഷങ്ങൾ തളളിനീക്കി. നാണക്കേടിന്റേയും കുറ്റബോധത്തിന്റേയും ഭാരം നെഞ്ചിൽ കയറ്റിവെച്ച് ഞാനെന്നെ തന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടേയിരുന്നു. എന്നാൽ ഞാനിന്ന് എന്റെ നെഞ്ചിൽ നിന്നും നിങ്ങളുടെ പാപഭാരത്തെ എടുത്തുകളയുകയാണ്. ഞാൻ നിങ്ങൾക്ക് മാപ്പു നൽകുകയാണ്, നിങ്ങളതർഹിക്കുന്നുണ്ടോ എന്ന് ഞാൻ നോക്കുന്നില്ല.’”
”എന്റെ കത്തു കിട്ടിയതിന്റെ പിറ്റേന്ന് അയാൾ മമ്മയുമായി എന്നെ കാണാൻ വന്നു, മമ്മയോട് പറഞ്ഞത്രേ ‘അവളെ കണ്ടിട്ട് കുറേയായി, പൊന്നുമോളെ ഒന്നു കണ്ടിട്ടു വന്നാലോന്ന്…”
”അയാളാ മുഖംമൂടിയഴിച്ചു വയ്ക്കാനിന്നും ഒരുക്കമല്ല. എല്ലാവർക്കു മുന്നിലും എല്ലാം തികഞ്ഞവനായി അയാൾ നിൽക്കുമ്പോൾ അയാൾക്ക് മുന്നിൽ അതഴിച്ചുവെച്ച എനിക്കെന്നെ തന്നെ നഷ്ടമായി. എനിക്കിന്ന് ഓടിയൊളിക്കാനൊരിടമില്ല, എന്റെ സ്വത്വമെന്നു പറയാനൊന്നെനിക്കുണ്ടായിട്ടില്ല എന്നയാളെനിക്കു കാണിച്ചു തന്നു. ഞാനിന്ന് വീണ്ടുമെന്റെ രാത്രികളെ പേടിച്ചു തുടങ്ങി. അഴിച്ചുവെച്ച മുഖംമൂടിയെനിക്കിന്ന് തിരികെ വയ്ക്കാനുമാകുന്നില്ല. അതിനകത്ത് ഇന്ന് ഞാനില്ല. ഞാനിന്ന് എവിടേയുമില്ലാതെ എങ്ങോട്ടെന്നറിയാതെ എന്തു ചെയ്യണമെന്നറിയാതെ നീറിനീറി അവസാനിക്കുകയാണ്. നീയെന്നെയൊന്ന് കൊന്നുതരാമോ?”
എന്റെ നെഞ്ചിൽ ചാഞ്ഞിരുന്ന് ഒരാർത്തനാദത്തോടെ പൊട്ടിക്കരഞ്ഞു അവൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പണ്ട് ക്ലാസ്റൂമിൽ മുഴങ്ങിക്കേട്ടിരുന്ന അവളുടെ പൊട്ടിച്ചിരികൾ എന്റെ നെഞ്ചിൽ നിന്നും പുറത്തു വീഴാൻ വെമ്പൽ കൊണ്ടു. എനിക്കു മുമ്പിൽ അഴിച്ചു വെച്ച മുഖംമൂടിയിൽ കുതിർന്ന കണ്ണീരുമായി ഉരുകിയൊലിക്കുന്ന അവളെയെന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് എനിക്കറിയുന്നില്ലായിരുന്നു. പക്ഷേ, ഞങ്ങളെ ചേർത്തുപിടിച്ച ആ അദൃശ്യമായ കണ്ണികളുടെ മുറുക്കമപ്പോൾ എനിക്കുമവൾക്കുമിടയിൽ തെളിയുന്നത് ഞാനറിഞ്ഞു.
“നിന്നോടെന്ത് പറയണമെന്നോ നിന്നെയെങ്ങനെ ആശ്വസിപ്പിക്കണമെന്നോ എനിക്കറിയില്ല സഖീ. പക്ഷേ, ഒരു കാര്യം മാത്രം ഞാൻ പറയാം. ആ കോളേജിലെ ഇടനാഴികളിലെവിടെയോ അദൃശ്യമായി മാഞ്ഞുപോകുമായിരുന്ന എന്നെ ലോകത്തിന്റെ വെളിച്ചത്തിലേക്കെത്തിച്ചവളാണ് നീ. നീയെന്നത് ആ മുഖംമൂടിക്കകത്ത് പൊട്ടിച്ചിരിച്ചിരുന്നവളോ ഇപ്പോൾ എന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരിക്കുന്നവളോ അല്ല. അതാരെക്കാളും എനിക്കറിയാം. അതു കൊണ്ട് നീയിപ്പോൾ ഇവിടെയാരുന്നു കരഞ്ഞോളൂ. നിനക്ക് മതിവരുവോളം നീ കരയൂ. നിന്റെ സങ്കടപ്പെയ്ത്തിന്റെ അവസാനം നീ കണ്ണ് തുറന്ന് നോക്കുമ്പോൾ, ദാ, ഇവിടെ, നിന്റെ തൊട്ടരികിൽ ഞാനുണ്ടാകും, എന്തിനും ഏതിനും. അതിനി എത്ര നാളു കഴിഞ്ഞാലും…”
അവളുടെ പൊട്ടിച്ചിരികൾക്കും കരച്ചിലുകൾക്കുമപ്പുറത്തുളള അവളെ കണ്ടെത്താൻ അവൾക്കൊപ്പമിരിക്കേണ്ടത് എന്റെ കൂടി ആവശ്യമായിത്തീർന്നിരിക്കുകയാണിപ്പോൾ. അതിനാൽ അവളേയും ചേർത്തുപിടിച്ച് ആ തേങ്ങലുകൾക്കും കാതോർത്ത് ഞാനും ആ പടിവാതിലിൽ അങ്ങനെയിരുന്നു.
#മുഖംമൂടികൾ
<!– wp:paragraph –>
<!– /wp:paragraph –>


13 Comments
നോവുണർത്തിയ രചന
നന്നായി എഴുതി.👏
നന്ദി..❤️
നോവുകൾ.. അണിഞ്ഞമുഖംമൂടിയില്ലാതാവുമ്പോൾ സ്വത്വം നഷ്ടപ്പെട്ടുപോവുന്നവർ… നന്നായി എഴുതി..
ആ മുഖംമൂടി അഴിച്ചുവെച്ചാൽ വല്ലാത്തൊരു അവസ്ഥയാണ്. തിരിച്ചു പോകാനും പറ്റില്ല, മുന്നോട്ടും യാത്രയില്ല. അതു കടന്നു പോകുന്ന വരെ നോവു തന്നെയാണ്. നന്ദി ട്ടോ
സഹീറ.. ഇത്തിരി കൂടി വേണ്ടിയിരുന്നു തോന്നുന്നു. നല്ല എഴുത്ത് എന്നാലും ഒരു മിസ്സിംഗ് ഉള്ളത് പോലെ ചിലപ്പോ എന്റെ തോന്നൽ ആവാം. കുറച്ചു കൂടെ ഷാർപ്പ് ആക്കി എഴുതാൻ പറ്റുമായിരുന്നു മോൾക്ക്. ❤️.
നന്ദി ട്ടോ…എഴുതാനിരിക്കുമ്പോൾ പ്രത്യേകിച്ചൊന്നും കരുതിയിരുന്നില്ല. പക്ഷേ, എഴുതിത്തുടങ്ങിയപ്പോൾ പെട്ടെന്ന് തീർത്താൽ മതിയെന്നായി. നോക്കട്ടെ, ഒന്നുകൂടി ശരിയാക്കാൻ പറ്റുമോന്ന് 🫠
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്.. ‘വേലി തന്നെ വിള തിന്നുക’ എന്ന കയ്ക്കുന്ന യാഥാർത്ഥ്യം!
എഴുത്ത് നല്ലതാണ്…🤝🤝👍🏻😍
അപ്പോൾ അനുഭവിക്കുന്നവരുടെ അവസ്ഥ എത്രയോ കഷ്ടമായിരിക്കും.നന്ദി ട്ടോ
നല്ലെഴുത്ത്👌🌹
ഒരു പാടിഷ്ടമായി❤️❤️
ഒത്തിരി സന്തോഷം❤️
നന്നായി എഴുതി.
നന്ദി. ഒത്തിരി സന്തോഷം ട്ടോ
നല്ലെഴുത്ത്👌🌹
ഒരു പാടിഷ്ടമായി❤️❤️