നെന്മാറയിലെത്തിയ നാൾ മുതൽ ജീവിതം മൊത്തം വിത്യസ്തമാവുകയായിരുന്നു. ഞാൻ അത് വരെ കണ്ട് പരിചയിച്ച വളരെ ധൃതി പിടിച്ച മനുഷ്യരല്ലായിരുന്നു അവിടെ.
സംസാരത്തിലും നടപ്പിലും ചലനങ്ങളിലും എല്ലാം ഒരു പ്രത്യേക താളം ഉള്ളവർ, ശാന്തമായി ചിരിക്കുവാനറിയുന്നവർ, നമുക്ക് ഒരു അലോഹ്യവും ഉണ്ടാകാതെ ശ്രദ്ധയോടെ പെരുമാറുന്നവർ, ഞാറ്റുവേലകളും ഋതുക്കളും കണക്ക് കൂട്ടി ജീവിക്കുന്നവർ.
ആളുകൾ മാത്രമല്ല, അവരുടെ സംസാര രീതിയും വേഷവിധാനങ്ങളും ഭക്ഷണവും എല്ലാം എന്നെ വേറെയേതോ കാലത്തിലേക്ക് കൊണ്ടെത്തിച്ചത്പോലെ തോന്നി. നമ്മളെ നോക്കുന്ന കണ്ണുകളിൽ നിന്ന് സ്നേഹവും ബഹുമാനവും ആശ്ചര്യവും വേർതിരിച്ചെടുക്കുക പ്രയാസമായിരുന്നു.
ഞങ്ങളുടെ വീടിൻ്റെ മുറ്റത്ത് കിഴക്കേ കോണിൽ നിന്ന് നോക്കുമ്പോൾ അങ്ങ് ദൂരെ വെൺമേഘങ്ങളെ മുത്തമിട്ട് പ്രൗഢിയോടെ നില്ക്കുന്ന നെല്ലിയാമ്പതി മലനിരകൾ കാണാം. മലമുകളിൽ നിന്നും ഒഴുകി വരുന്ന കാട്ടരുവികൾ ഇങ്ങ് ദൂരെ നിന്ന് നോക്കുമ്പോൾ ആകാശത്തൂന്ന് താഴേക്ക് വിരിച്ച് പിടിച്ച ഒരു വലിയ പച്ച ചേലയിലെ തിളങ്ങുന്ന വെള്ളികസവുകൾ പോലെ തോന്നും
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയുടെ മടിത്തട്ടാണ് പോത്തുണ്ടി.
മണ്ണ് കൊണ്ട് കെട്ടിയിരിക്കുന്ന വലുതും പഴക്കമുള്ളതുമായ അണക്കെട്ടുകളിലൊന്നുള്ളത് പോത്തുണ്ടി എന്ന മനോഹരഗ്രാമത്തിലാണ്.
കണ്ണെത്താദൂരത്തോളമുള്ള വയലുകൾക്കുമപ്പുറം ഉയർന്ന് നില്ക്കുന്ന മലനിരകളെ നോക്കി നില്ക്കുമ്പോൾ എന്നുമുണ്ടാവാറുള്ള ആശയാണ് ആ മലമടക്കുകളുടെ മടിത്തട്ടായ പോത്തുണ്ടിയും അവിടുത്തെ അണക്കെട്ടും ചേർന്നുള്ള വനമേഖലയും ഒന്ന് പോയി കാണണമെന്ന്. പക്ഷേ ആര് കൊണ്ട്പോകുവാൻ ?
അപ്പനും അമ്മയ്ക്കും സ്നേഹമൊക്കെയുണ്ട്. പക്ഷേ ഉല്ലാസയാത്രകളും ഉത്സവപറമ്പുകളുമൊക്കെ എന്നും ആ സ്നേഹത്തിൻ്റെ പരിധിക്കപ്പുറത്തുള്ള കാര്യങ്ങളായിരുന്നു. അതുകൊണ്ട് ആ വഴിക്ക് ചിന്തിച്ചിട്ട് കാര്യമില്ലന്നറിയാം. പിന്നെയുള്ള ആശ്രയം നല്ല അയൽവാസികളായ ശാന്തേച്ചിയും നാരായണേട്ടനുമായിരുന്നു.
മലമ്പുഴ ഡാം, പാലക്കാട് കോട്ട, മാറി വരുന്ന സിനിമകൾ, ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്ന സകല ഉത്സവ പറമ്പുകൾ ഇങ്ങനെ എല്ലാ സ്ഥലത്തും കൊണ്ട് പോകുന്ന നാരായണേട്ടനും ശാന്തേച്ചിയും പക്ഷേ പോത്തുണ്ടി എന്ന എൻ്റെ ആവശ്യം നിസ്സാരവത്ക്കരിക്കുന്ന ചിരിയോടെ തള്ളികളഞ്ഞു. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലൊന്നൊരു രീതി.
“ഓ, അതിപ്പന്തന്നാണ്, ദാ അങ്ങോട്ടിറങ്ങി നിന്ന് നോക്കിയേ, ആ കാണുന്നത് തന്നെയീ പോത്തുണ്ടി. എന്തന്നവിടിത്ര കാണാനിരിക്കണ്, ഇത്തിരി വെള്ളോം ഇത്തിരി കാടും കാണുവാനാണ് ?
അതൊക്കെ സമയം പാഴാണ്, നമുക്ക് അടുത്തയാഴ്ച സിനിമയ്ക്ക് പോകാട്ടോ കുട്ടിയേ “
അങ്ങനെ പോത്തുണ്ടിക്ക് പോവുക എന്ന മോഹമൊക്കെ മനസ്സിൽ നിന്ന് ഇറങ്ങിപ്പോയി കുറച്ച് ദിവസം കഴിഞ്ഞ ഒരു പ്രഭാതത്തിൽ, അക്കരെ റോഡിലൂടെ സൈക്കിളിൽ വരുന്ന പാൽക്കാരന്റെയടുത്ത് പാല് കൊടുത്തിട്ട് തിരികെ വന്ന ശാന്തേച്ചി വീടിനടുത്തെത്തിയപ്പോൾ വിളിച്ചു പറഞ്ഞു.
” കുട്ടിയേയ്, എവിടെ ?ഒരുങ്ങി നിന്നോ. നമുക്കിന്ന് പോത്തുണ്ടിക്ക് പോകാം, ഞാൻ ദാ വരണ് “
ങേ ! മേള പെരുപ്പം കേൾക്കുമ്പോൾ ഉള്ളിലുണ്ടാകുന്ന ഒരു തുള്ളൽ പോലെ മനസ്സൊന്ന് കുതിച്ചു.
മുറ്റം തൂത്തു കൊണ്ടിരുന്ന ചൂലൊരേറും കൊടുത്ത് ഓടിപ്പോയി കൈയ്യും മുഖവും കഴുകിയെന്ന് വരുത്തി. അലമാര തുറന്ന് കഴിഞ്ഞയാഴ്ച മേടിച്ച് പള്ളിപ്പെരുന്നാളിന് ഇടാൻ വച്ചിരിക്കുന്ന തൂവെള്ളയിൽ ചെറിയ തവിട്ട് പുള്ളികൾ ഉള്ള അനിയത്തിപ്രാവ് ചുരിദാറ് തന്നെ എടുത്തിട്ടു.
മുഖത്ത് ഇത്തിരി കനത്തിൽ തന്നെ കുട്ടിക്കൂറ പൗഡറിട്ട്, ശിങ്കാറിൻ്റെ ഒരു സ്റ്റിക്കർ പൊട്ട് കൂടി നെറ്റിയിലൊട്ടിച്ചു കഴിഞ്ഞ് അവസാനവട്ടം കണ്ണാടിയിലൊന്നും കൂടി നോക്കുമ്പോൾ പടിക്കൽ നിന്നൊരു പശുവിന്റെ കരച്ചിൽ ! ബ്ബാ……
കൂടെ ശാന്തേച്ചിയുടെ വിളിയും കുട്ടിയേയ്, കഴിഞ്ഞില്ലേ, വേഗന്നാട്ടെ ! “
ഓടി മുറ്റത്തേക്ക് വന്നപ്പോൾ കണ്ട കാഴ്ച ! ഓടിപ്പോകുവാൻ സർവ്വ ശക്തിയുമെടുത്ത് കുതിക്കുന്ന സുന്ദരി എന്ന പേരുള്ള പശുവിന്റെ കയറിൽ പിടിച്ച് അതിലും ശക്തിയോടെ പുറകോട്ട് വലിച്ചോണ്ട് നിൽക്കുന്ന ശാന്തേച്ചി
“ഇതിനെയെവിടെ കെട്ടിയിടാനാ ശാന്തേച്ചീ ‘ ?” ഞാൻ സംശയത്തോടെ ചോദിച്ചു.
” കെട്ടിയിടാനല്ല, കൊണ്ട് പോവാനല്ലേ ‘? “
‘ങേ, കൊണ്ട്പോകുവാനോ, എവിടേക്ക് ?”
ആശ്ചര്യത്തോടെ നില്ക്കുന്ന എന്നോട് നിസാര ഭാവത്തോടെ ശാന്തേച്ചി പറഞ്ഞു
” പോത്തുണ്ടിക്ക് “
എൻ്റെ കുരിശുമലമുത്തപ്പാ, ടിപ്പുവിന്റെ കുതിരയുടെ പോലെ രണ്ടു കാലും പൊക്കി നിലം തൊടാതെയോടാൻ നില്ക്കുന്ന ഈ പശുവിനേം കൊണ്ട് പോത്തുണ്ടി കാണാൻ പോകാനോ ??
അന്തം വിട്ട് നിന്ന എന്നെ ആകമാനം നോക്കിക്കൊണ്ട് ശാന്തേച്ചിയുടെ ചോദ്യം
” എന്തിനാ ഇത്രേം നല്ല ഉടുപ്പൊക്കെ എടുത്തിട്ടേക്കുന്നെ, നമ്മൾ പാടം വഴിയല്ലേ പോകുന്നേ. അഴുക്കാവും, തന്നേമല്ല, അവിടെയൊന്നും ഒരു മനുഷ്യനുമില്ല. മാട് മേയ്ക്കാൻ വരുന്ന പയ്യൻമാരല്ലാതെ. പിന്നെയാര് കാണാനാ ? “
” യ്യോ, പാടം വഴിയോ ! ബസിനല്ലേ ?”
” ബസിൽ പശുവിനെ കയറ്റുമോ ? ” ചിരിച്ചു കൊണ്ടാണ് എന്നോട് മറു ചോദ്യം.
ഞാൻ കേട്ടിട്ടുണ്ട് ഇവിടെ നിന്ന് പാടം വഴി അഞ്ചാറ് കിലോമീറ്റർ നടന്നാൽ പോത്തുണ്ടിയെത്താമെന്ന്. മകരക്കൊയ്ത്ത് കഴിഞ്ഞ് കിടക്കുന്ന പാടം. വലിയ വലിയ പാടങ്ങളാണ്. ഓരോന്നിന്റെയും അളവ് ചിന്നമ്മമ്മയാണ് പറഞ്ഞ് തരാറ്. ദാ…. അത് പത്ത് പറക്കണ്ടം, താഴത്തേത് എട്ട് പറ എന്നൊക്കെ.
റബർ പാലിൽ നിന്ന് പണമൊഴുകി വന്നപ്പോൾ പാടമായ പാടമെല്ലാം മണ്ണിട്ട് നികത്തി മണി മാളികകളുയരുകയും അവിടിവിടെ ശേഷിക്കുന്നവയിൽ കന്നാര കൃഷി നടത്തുകയും അങ്ങനെ നെൽകൃഷി തന്നെ നാമാവശേഷമാവുകയും ചെയ്ത നാട്ടിൽ നിന്ന് വന്ന എനിക്ക് നെല്ല് വിളഞ്ഞ് പരന്ന് കിടക്കുന്ന പാലക്കാടൻ പാടങ്ങൾ എന്നും വിസ്മയമായിരുന്നു. കന്നിക്കൊയ്ത്ത് കഴിഞ്ഞാൽ കൂട്ടമായെത്തുന്ന താറാവിൻ കൂട്ടങ്ങൾ, മകരക്കൊയ്ത്ത് കഴിഞ്ഞാൽ പാടം മുഴുവനും ചെമ്മരിയാട്ടിൽ കൂട്ടങ്ങൾ, വിശാലമായ, വേണെങ്കിൽ സൈക്കിൾ മാത്രമല്ല മോട്ടാർ ബൈക്കും കൂടി ഓടിച്ചു പോകാൻ പറ്റിയ വരമ്പുകൾ. വരമ്പിൽ നിരയായി തെങ്ങുകൾ, വീശിയടിക്കുന്ന കിഴക്കൻ കാറ്റിന് പോലും ഞാറ്റ് പാട്ടിന്റെ ഈണം. ഇങ്ങനെ ഇന്നുമെന്നെ വിസ്മയിപ്പിക്കുന്നതാണ് പാലക്കാടൻ പാടങ്ങൾ.
“ബ്ബേ… “
സുന്ദരി ഒരു കുതിപ്പ് ! കയറിൽ മുറുകെ പിടിച്ചിരുന്നിട്ടും ശാന്തേച്ചി മുമ്പോട്ടാഞ്ഞ് പോയി.
“കുട്ടിയേ വരിൻ, നമുക്ക് പോകാം. ഇത്തിരി ക്കഴിഞ്ഞാൽ വെയിലുറയ്ക്കും. “
സുന്ദരി മുന്നിലും ശാന്തേച്ചി പുറകിലും ഇനിയും സംശയം മാറാതെ ഞാനും
നടക്കുന്നതിനിടയിൽ വിവരങ്ങൾ മനസ്സിലാക്കി.
പോത്തുണ്ടിയിലാണ് അടുത്ത മൃഗാശുപത്രി. സുന്ദരി അടുത്ത ഗർഭധാരണത്തിനുള്ള സമയമായെന്നറിയിച്ചു കൊണ്ടുള്ള കരച്ചിലാണ്. നാട്ടിൽ ആകെയുണ്ടായിരുന്ന ഒരു കൊമ്പൻ മൂരി കഴിഞ്ഞ മാസം ജീവൻ വെടിഞ്ഞതിനാൽ മൃഗാശുപത്രിയിൽ കൊണ്ട് പോവുകയേ നിവൃത്തിയുള്ളൂ
എന്തായാലും അത്രടം പോകുന്നതല്ലേ, കുട്ടി കുറേ നാളായി പറയുന്നതല്ലേ. ഡാമും കാണിച്ചു കൊടുത്തേക്കാം. അത്രയേ കരുതിയുള്ളൂ പാവം ശാന്തേച്ചി.
വീട്ടിൽ നിന്ന് തരുന്ന ബസ് കാശിന് മിഠായി മേടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ബസിൽ കയറാതെ മൂന്ന് കിലോമീറ്റർ നടന്ന് സ്കൂളിൽ പോയിട്ടുള്ളതാണ് എനിക്കുള്ള നടപ്പ് പരിചയം. എന്തായാലും കൂടുതൽ ഒന്നുമാലോചിച്ചില്ല.
ശാന്തേച്ചിയുടെയും സുന്ദരിയുടെയും പിന്നാലെ ഞാനും പാടവരമ്പത്തേക്കിറങ്ങി ഉത്സാഹത്തോടെ നടപ്പ് തുടങ്ങി.
നടക്കുംതോറും നീണ്ട് നീണ്ട് പോകുന്ന പാടങ്ങൾ. സൂര്യൻ മലനിരകളെ വിട്ട് ആകാശ ചെരിവിൽ നിന്ന് പൂർണ്ണമായും കയറി വന്ന് കഴിഞ്ഞു. ചൂട് പിടിച്ച് തുടങ്ങിയ വെയിലിൽ നിന്ന് ആശ്വാസം തേടി ഒരു തെങ്ങിൻ്റെ തണൽ പറ്റി ഞങ്ങൾ ഒന്ന് നിന്ന നിമിഷം. ഒരു ചെറു ഇല അനക്കാനുള്ള കാറ്റ് പോലും ഇല്ലാഞ്ഞിട്ടും തെങ്ങിൽ ഉണങ്ങി തൂങ്ങി കിടന്ന ഒരു ഓലമടൽ ഞങ്ങൾക്ക് തൊട്ട് മുമ്പിൽ പാടത്തേക്ക് ഉലഞ്ഞ ശബ്ദത്തോടെ വന്ന് പതിച്ചു.
” ഹാവൂ !തെങ്ങിൻപട്ട തലയിൽ വീണില്ലല്ലോ, ഭഗോതി കാത്ത് “
ശാന്തേച്ചി കയറിൽ നിന്ന് കൈ എടുത്ത് നെഞ്ചത്ത് വച്ച അതേ നിമിഷം, നടുക്കണ്ടത്തിലൂടെ വാലും പൊക്കി പിടിച്ച് സുന്ദരി ശരവേഗത്തിൽ ഒറ്റ ഓട്ടം.
“ചതിച്ചോ ! ” പിന്നാലെ ഞങ്ങളും ഓടാൻ തുടങ്ങി.
“കുട്ടി അതിയേ വാടീ, ഞാനിതിയേ വരാം. അടുത്തെത്തിയാ പിടിച്ചു കൊള്ളണേ ” പശുവിൻ്റെ പിന്നാലെ ഓടുന്നതിനിടയിൽ ഇങ്ങനെ പലതും വിളിച്ചു പറയുന്നുണ്ടായിരുന്നു ശാന്തേച്ചി.
സുന്ദരി ആരാ മോള് !
ഞങ്ങളെ ഇപ്പോൾ നാലാമത്തെ കണ്ടത്തിലൂടെയാണ് പിടി തരാതെ ഓടിക്കുന്നത്.
പഠിക്കുന്ന കാലത്ത് വട്ടക്കോട്ട കളിക്കാൻ പോലും ഞാനിത്രയും വട്ടത്തിൽ ഓടിയിട്ടില്ല. നീണ്ട് കിടക്കുന്ന കയറിൽ പിടിക്കാനെത്തും എന്ന് കരുതി കുനിയുന്ന നിമിഷംകൊണ്ട് അവൾ കയറ് വലിച്ച് അഞ്ചാറ് കൈദൂരമപ്പുറം എത്തിച്ചിട്ടുണ്ടാകും. കൊയ്ത്ത് കഴിഞ്ഞ് കിടന്ന പാടത്തൂടെ പശുവിൻ്റെ പിന്നാലെ തലങ്ങും വിലങ്ങും ഓടി ഞങ്ങൾ കിതച്ച് രണ്ട് നിമിഷം നിന്ന് ശ്വാസമെടുത്ത് പിന്നെയും ഓടും. കറ്റകുറ്റികളിൽ തട്ടി മുറിഞ്ഞ് എൻ്റെ കാലിൽ നിന്ന് ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. നല്ല നീറ്റലും വേദനും ഒന്നും വകവയ്ക്കാതെ എങ്ങനെയും സുന്ദരിയെ പിടിച്ച് നിർത്തുവാനുള്ള പരാക്രമ ഓട്ടത്തിനിടയിൽ പോത്തുണ്ടിയും നെല്ലിയാമ്പതിയുമെല്ലാം മനസ്സിൽ നിന്നിറങ്ങിപ്പോയി.
എന്തായാലും അര മണിക്കൂർ നീണ്ട് നിന്ന ഞങ്ങളുടെ ഓട്ടത്തിനൊടുവിൽ അടുത്ത പറമ്പിൽ പണിയെടുത്ത് കൊണ്ടിരുന്ന ഏട്ടൻമാരുടെ സഹായത്തോടെ അടുത്ത തെങ്ങിൽ സുന്ദരിയെ പിടിച്ച് കെട്ടാൻ സാധിച്ചു.
മരണ വെപ്രാളത്തോടെ ഒരു കടല് നീന്തിക്കടന്ന് കരയിലെത്തിയ ആശ്വാസമാണ് തോന്നിയത്. ശ്വാസമൊന്ന് നീട്ടി വിട്ട ഞാൻ എന്നെ തന്നെ കണ്ടൊന്ന് ഞെട്ടി. തവിട്ടു പുള്ളിയോട് കൂടിയ തൂവെള്ള അനിയത്തിപ്രാവ് ചുരിദാറിലിപ്പോ വെള്ളയുമില്ല, പുള്ളിയുമില്ല. ആകെ ചെമ്മണ്ണ് കളർ മാത്രം !
ശാന്തേച്ചിയുടെ ഒരു ചെരുപ്പിന്റെ വാറും പൊട്ടി. അടുത്ത ചെരുപ്പ് തന്നെ കാണാനില്ല. ഓട്ടത്തിനിടയിൽ എവിടെയോ ഊരിത്തെറിച്ച് പോയി.
ഞാൻ സുന്ദരിയുടെ നേർക്കൊന്ന് പാളി നോക്കി. എന്നെ എന്തിനാണ് ഇത്രയും ഓടിച്ചതെന്ന ഭാവത്തിലാണ് അവളുടെ നില്പ്.
പശുവെന്ന സാധു മൃഗത്തേക്കുറിച്ച് ഒന്നാം ക്ലാസ്സിൽ ദേവയാനിയമ്മ ടീച്ചർ വർണ്ണിച്ച് പറഞ്ഞു തന്നതോർത്തപ്പോൾ ആ അവസ്ഥയിലും ഞാൻ ചിരിച്ചു പോയി.
വെയിലിൻ്റെ ചൂട് കൂടി വരുന്നു. പശുവുമൊത്തുള്ള ജൈത്രയാത്ര ഞങ്ങൾ പിന്നെയും തുടർന്നു. പതിനൊന്ന് മണിയോടു കൂടി ഞങ്ങൾ മൃഗാശുപത്രിയിൽ എത്തിചേർന്നു. ശാന്തേച്ചി സുന്ദരിയേം കൊണ്ട് ആശുപത്രി മതിലിനകത്തേക്ക് പോയപ്പോൾ ഞാൻ പുറത്തെ ആൽത്തറയിലേക്ക് ചാരി നിന്നു. ചെറുകാറ്റ് ഇലകളിൽ തട്ടിയുതിർക്കുന്ന നേർത്ത സംഗീതം.
” കുട്ടി നിന്ന് തൂങ്ങുവാ ? “
ചാമിയപ്പനും ചെല്ലമ്മയും ചുമന്ന് കൊണ്ട് വന്ന ഈറ്റക്കെട്ട് ആൽമരത്തിലോട്ട് കുത്തിചാരി ഇറക്കി വച്ച് തലയിലെ കെട്ടഴിച്ച് മുഖം തുടയ്ക്കുന്നതിനിടയിൽ ചോദിച്ചു. മന്ദസ്മിതത്തോടെ നിന്ന എൻ്റെ മറുപടിക്ക് കാക്കാതെ അവർ മറുവശത്തുള്ള ചായക്കടയ്ക്കുള്ളിലേക്ക് കയറിപ്പോയി പനയോലകൊണ്ട് മേഞ്ഞ ആ കൊച്ചു ചായക്കടയ്ക്കുള്ളിൽ നിന്നും റേഡിയേപ്പാട്ടിനെ മുറിച്ച്കൊണ്ട് ഉച്ചത്തിലുള്ള ചാമിയപ്പൻ്റെ സംസാരവും ചിരിയും ഉയർന്ന് കേൾക്കാം ‘
കുറച്ച് കഴിഞ്ഞ് ആശുപത്രി മുറ്റത്തെ ഒരു കുറ്റിയിൽ പശുവിനെ കെട്ടിയിട്ട് ശാന്തേച്ചി വന്നു. ഡാമിലേക്ക് നടക്കുമ്പോൾ എൻ്റെ രാവിലത്തെ ഉത്സാഹത്തിന് മങ്ങലേറ്റിരുന്നു. നട്ടുച്ചയ്ക്ക് പൊരിവെയിലത്ത് ഡാമിന്റെ മണ്ടയിലേക്ക് കയറി പോകുന്ന ഞങ്ങളെ പലരും സംശയത്തോടെ നോക്കി.
ഒരപ്പൂപ്പൻ വെയിലിന് മറപിടിക്കാനെന്നവണ്ണം കണ്ണിന് മീതെ കൈപ്പടം പിടിച്ച് നിക്കിൻ എന്ന് പറഞ്ഞ് ഞങ്ങളുടെ അരികത്തേക്ക് വന്നു.
” എവിടെ പോണ് “
” മോളിലേക്ക്, ഡാമ് കാണാൻ “
ആ ഉത്തരത്തിൽ അത്ര തൃപ്തി വരാത്തവണ്ണം തെല്ല് നേരം കൂടി ഞങ്ങളെ ഒന്ന് സൂക്ഷിച്ച് നോക്കി പിറുപിറുത്ത് കൊണ്ട് അപ്പൂപ്പൻ തിരിഞ്ഞ് നടന്നു.
” ഒന്നും തോന്നരുതട്ടോളിൻ, നട്ടുച്ചയ്ക്ക് ഇതിൻ്റെ മണ്ടയിലേക്ക് കയറിട്ടുള്ളവരൊന്നും തിരിച്ചിറങ്ങാൻ ഉദ്ദേശിച്ച് വരുന്നവരല്ല ” പുറകീന്ന് അപ്പൂപ്പൻ വിളിച്ച് പറഞ്ഞു.
” നിങ്ങള് വെളളത്തിൽ ചാടി ചാവാൻ വന്നവരാന്ന് പേടിച്ചിട്ടാ കിളവൻ തടഞ്ഞ് നിർത്തിയേ, ഇവിടെ ഈ മാടും ആടും മേയ്ക്കുവാനായി പരിസരവാസികളല്ലാതെ ആരും വരാറില്ല “
ആട്ടിൻകൂട്ടങ്ങളെ തെളിച്ച് കൊണ്ടിറങ്ങി വന്നയാള് അതും പറഞ്ഞ് ഞങ്ങളെ കടന്ന് പോയി.
ഇത്രയും നാളും പോത്തുണ്ടി കാണുവാൻ പോകണമെന്ന എൻ്റെ ആവശ്യം ശാന്തേച്ചിയും നാരായണേട്ടനും പരിഗണിക്കാതിരുന്നതെന്താന്ന് ഇപ്പോ എനിക്ക് മനസിലായി.
അങ്ങനെ പൊരിവെയിലത്ത് നിന്ന് ഡാമിന്റെ ഭംഗിയും നെല്ലിയാമ്പതി മലനിരകളുടെ സൗന്ദര്യവും ഞാൻ ആവോളം ആസ്വദിച്ചു. ഡാമിന് കെട്ടിന് മുകളിലൂടെ അങ്ങേയറ്റം വരെ നടന്ന് പോയി. കാട്ടിലൂടെ പോകുന്ന റോഡിലൂടെ ഞങ്ങൾ തിരിച്ചിറങ്ങി വന്നപ്പോൾ മരച്ചില്ലകളിൽ തൂങ്ങിപ്പിടിച്ചിരുന്ന വാനരൻമാരിൽ ചിലർ ചാടിയിറങ്ങി വന്നു. ആൾത്തിരക്കും ബഹളവും ഒന്നുമില്ലാതെ, ശാന്തമായി നിശബ്ദം ഉറങ്ങുന്ന പ്രകൃതിയുടെ സൗന്ദര്യവും കുളിർമ്മയും എന്തെന്ന് ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞു.
തിരികെ വന്നപ്പോൾ മൃഗാശുപത്രിയുടെയും ഡാമിന്റെയും നടുവിലായുള്ള കവലയിൽ ചെറിയൊരാൾക്കൂട്ടം. തെല്ല് പകപ്പോടെ ആൾക്കൂട്ടത്തിനടുത്തേക്ക് വന്ന ഞങ്ങൾ കണ്ടു, കൂടി നില്ക്കുന്നവരുടെ നടുവിൽ ഞങ്ങളുടെ സുന്ദരിപ്പശു !
ആശുപത്രി മുറ്റത്ത് ആരോ ബൈക്ക് സ്റ്റാർട്ട് ചെയ്ത ശബ്ദത്തിൽ വിരണ്ടു പോയ പശു കുറ്റിയും പറിച്ചുകൊണ്ടോടിയതും പുറകേ അവിടുണ്ടായിരുന്നവരും കവലയിലെ ഓട്ടോ ചേട്ടൻമാരും ചായക്കടയിൽ സൊറ പറഞ്ഞിരുന്ന ചാമിയപ്പനും ചെല്ലമ്മയും, എല്ലാവരും കൂടി വളച്ചിട്ട് ഓടിച്ച് പിടിച്ച് പോത്തുണ്ടിയപ്പന്റെ അൽത്തറയ്ക്ക് മുമ്പിൽ നിന്നിരുന്ന മൂച്ചിമരത്തിൽ കെട്ടിയിട്ടിരിക്കുകയാണ് സുന്ദരിയെ. നല്ലവരായ ആ ഗ്രാമീണരോട് നന്ദി പറഞ്ഞ് സുന്ദരിയേയും കൂട്ടി ഞങ്ങൾ തിരികെ നടന്നു.
എൻ്റെ ആ വിനോദയാത്ര ആഘോഷമായിരുന്നെങ്കിലും തിരിച്ചുള്ള വരവ് വളരെ ശാന്തമായിരുന്നു. അത്രയ്ക്ക് അവശനിലയിലായിരുന്നു ഞങ്ങളും ആ സാധു മൃഗവും.
അനുഭവങ്ങളാണല്ലോ യാത്രയെ അവിസ്മരണീയമാക്കുന്നത്. ഇന്നും ഈ ചെറിയ യാത്രയാണ് എൻ്റെ ഓർമ്മകളിൽ മുന്നിട്ട് നില്ക്കുന്ന യാത്ര. ഞാൻ ഏറ്റവും ആഗ്രഹിച്ച് പോയ യാത്രയും അത് തന്നെയായിരുന്നു.
#യാത്ര #എൻ്റെരചന
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ


21 Comments
ഞാനുമുണ്ടായിരുന്നു കൂടെ…… രസകരം👍🌹
❤️❤️🥰
നല്ലെഴുത്ത്
❤️❤️🥰🥰
പശുവിൻ്റെ പിന്നാലെ ഓടിയും, പാടത്തെ ചെളിയിൽ പുരണ്ടും, പൊരിവെയിലത്ത് ഡാമിൽ കാഴ്ചകൾ കണ്ടും ഞാനും കൂടെയുണ്ടായിരുന്നു.
🥰🥰 Thank you sheejith
നല്ല രസായിട്ട് എഴുതിയിട്ടുണ്ട്. ശരിക്കും ഞാനും പശുവിന്റെ പിന്നാലെ ഓടിയ ഒരു ഫീൽ വന്നു ട്ടോ
❤️❤️🤩
നെല്ലിയാമ്പതിയും പോത്തുണ്ടി ഡാമും കണ്ടല്ലോ. സുന്ദരിയുടെ പരാക്രമങ്ങളും അനിയത്തി പ്രാവ് ചൂരീദാറും മനസ്സിൽ തങ്ങി. പാലക്കാടൻ നെൽവയലുകളുടെ ഭംഗിയും ഞാററുപ്പാട്ടിന്റെ ഈണവും എഴുത്തിനെ മനോഹരമായ വാഗ്മയചിത്രമാക്കി.👌
❤
സന്തോഷം , നന്ദി ❤️❤️❤️
👍♥️👌 സൂപ്പർ
🥰🥰🥰🥰
നല്ലെഴുത്ത്
എന്നാലും ആ അനിയത്തി പ്രാവു ചുരിദാർ …… കഷ്ടമായിപ്പോയി. എല്ലാവരേയും
വട്ടം ചുറ്റിച്ച സുന്ദരീ പണ്ട് ആറു നീന്തിക്കടന്ന് അക്കരെക്കണ്ടത്തിലൂടെ ഓടിത്തിമിർത്ത എൻ്റെ അമ്മിണിയെ നീ ഓർമ്മിപ്പിച്ചു.
എന്നത്തേയും പോലെ സൂപ്പർ ഷൈബീ❤️👌🌹
😍😍😍😍
ജഗതി ഒരു സിനിമയിൽ ഇതുപോലെ പശൂനെ പിടിച്ചോണ്ട് റോഡിലൂടെ വരുന്ന സീൻ ഓർമ്മ വന്നൂ.
പാലക്കാടൻ അനുഭവം സൂപ്പർ ട്ടോ 😄
😍😍❤️❤️❤️🥰
ഞാൻ ഒരു പാട് ചിരിച്ചു നല്ല കഥ അസാധ്യം 💕💕🙏🙏🙏 അഭിനന്ദനങ്ങൾ
പകുതി പുളുവല്ലേ എന്ന് ഒരു സംശയം. ഒരു പശുവും മറ്റും ഇത്രയും അങ്ങ് ഓടുവോ 🤣🤣🤣🤣. ചിരിച്ചുചത്തു കേട്ടോ. കിടു writing.
ചിരിച്ചല്ലോ അത് മതി .. കഥയിൽ ചോദ്യമില്ലാട്ടോ 🤣🤣🤣🤣❤️❤️❤️
❤️❤️❤️❤️