വായിൽ ചുവക്കുന്ന ഉമിനീരിന് പോലും ഒരു മണ്ണിൻ്റെ ചുവ, മേടത്തിലെ പൊടിക്കാറ്റിൻ്റെ സമ്മാനം. പുലരിക്കു പോലും വിയർക്കുന്നു. ബൈക്ക് തെക്കേ നടയിൽ വച്ചിട്ട് ശരത് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. പെട്ടെന്ന്, ഒരു പിൻവിളി പോലെ അമ്പലമണി മുഴങ്ങി. ഒന്നു കയറി ദേവിയെ തൊഴുതിട്ടു പോകാം. അവൻ തിരിഞ്ഞു നടന്നു. എറണാകുളത്ത് എത്തെണ്ടതാണ്, ഒൻപത് മണിക്ക് ഓഫീസിൽ പഞ്ച് ചെയ്യണം. ധൃതിയിൽ തെക്കേ നടയിൽ ചെന്ന്, ആളുകൾക്കിടയിലൂടെ, എത്തിച്ചു നിന്ന് തൊഴുതു, പടിഞ്ഞാറേ നടയിൽ എത്തി. പൊടുന്നനെ കാലുകൾ തരിച്ച മാതിരി അവൻ നിന്ന് പോയി. പ്രിയ… പ്രിയയല്ലേ ഇത്! കണ്ണുകൾ ഒന്നു കൂടി ചിമ്മി തുറന്ന്, തോന്നലല്ലെന്നു ഉറപ്പു വരുത്തി. കറുത്ത നിറത്തിൽ, ഇളം റോസ് പൂക്കൾ തുന്നിയ ചുരിദാർ, റോസ്സ് ഷോൾ അലസ്സമായി കുറുകെ ഇട്ടിരിക്കുന്നു. എത്ര കാലം മുൻപ് കണ്ടതാണ്.
പക്ഷേ കാലമേറെ കഴിഞ്ഞിട്ടും ഇവളെ തനിക്ക് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു, കാരണം ഇവൾ അത്രമേൽ നെഞ്ചിൽ പതിഞ്ഞവളാണ്. ആത്മാവിൻ്റെ പുസ്തകത്തിൽ, ചോരച്ചുവപ്പിനാൽ അടയാളമിട്ടവളാണ്. കാലങ്ങൾക്ക് മുൻപേ, മഴ തൻ്റെ കുസൃതികൈകൾ കാറ്റിനോട് ചേർത്ത് പിടിച്ച്, കള്ളച്ചിരിയിരമ്പങ്ങൾ വാരി വിതറി ആർത്തുല്ലസിക്കുന്ന ഒരു ഇടവ മാസ പുലരിയിൽ, സ്കൂൾ ഗേറ്റ് കടന്ന് പച്ച പാവാട ഒതുക്കി പിടിച്ചു, കുടയുണ്ടായിട്ടും പാതിയും നനഞ്ഞോലിച്ച്, ഒരു വെള്ളാമ്പൽ പൂവിനെ പോലെ വരുന്ന പ്രിയയെ, കണ്ട നേരം തന്നെ കണ്ണുകൾ ഹൃദയത്തിനോട് മന്ത്രിച്ചതാണ്, ദാ വരുന്നു നിൻ്റെ പെണ്ണെന്ന്.
ഹൃദയം അതിൻ്റെ നാലറകളും മലർക്കെ തുറന്ന് അവളെ അവിടെ കുടിയിരുത്തി. അന്നേരം ആത്മാവ് മൊഴിഞ്ഞു… ഇവളെന്നിൽ ജന്മാജന്മാന്തരങ്ങളായി അലിഞ്ഞു ചേർന്നവൾ, ജന്മങ്ങൾക്കപ്പുറത്തേക്ക് നീളുന്ന സ്നേഹപാശം കൊണ്ട് ബന്ധിതയായവൾ.
എട്ട് ബി ക്ലാസിലെ ആദ്യത്തെ ബെഞ്ചിൽ, ഒന്നാമത്തെ കുട്ടിയായി പ്രിയ ഇരുന്നു. ലോകത്തെ മുഴുവനും ഭയപ്പാടോടെ കാണുന്ന കുട്ടിയായിരുന്നു അവൾ. വളർന്നു വന്ന സാഹചര്യം അങ്ങനെയായിരുന്നു. അടുത്ത ഒന്നോ രണ്ടോ കൂട്ടുകാരികളോടല്ലാതെ വേറെ ആരോടും അവൾ മിണ്ടാറുകൂടിയില്ല. എട്ട് ബി ക്ലാസ്സിൻ്റെ ജനലഴികളിലൂടെ, c ക്ലാസ്സിൽ നിന്നും വരുന്ന കണ്ണേറുകൾ, പുതുമഴ പോലെ അവളെ ഹരം കൊള്ളിച്ചു. ഒൻപതിൽ അവർ ഒരേ ക്ലാസിലായി, അവിടെ പ്രണയം ചിങ്ങത്തിലെ മഴക്കോള് പോലെ ചിണുങ്ങി ചിണുങ്ങി നിന്നു. എന്നാൽ പത്തിൽ പ്രണയം ആർത്തലച്ചു പെയ്തു നിറഞ്ഞു. പെയ്തിട്ടും തോരാതെ, വഴികളിൽ പ്രണയജലം തളം കെട്ടി കിടന്നു, അതൊഴുകി ചെറിയ കൈത്തോടുകളും തടാകങ്ങളും രൂപപ്പെട്ടു. കുളിർക്കാറ്റു വീശി അവരിടങ്ങൾ മഞ്ഞു പോൽ കുളിർമയാർന്നു. അവിടങ്ങളിൽ പ്രളയം വീഴ്ത്തി, ഒരിക്കലും തോരാത്ത പെരുമഴക്കാലം തീർത്തത് പ്രിയയുടെ അച്ഛനും സഹോദരന്മാരും ആയിരുന്നു.
പട്ടാപ്പകൽ പോലും സൂര്യവെളിച്ചം എത്തി നോക്കുവാൻ മടിക്കുന്ന സർപ്പക്കാവിലെ നേടു നീളൻ മരത്തിലേക്ക് ചേർത്ത് നിർത്തി, ഒരുകയ്യിൽ അവൻ പ്രിയക്കെഴുതിയ കത്തുമായി, മറ്റേ കയ്യ്, അവൻ്റെ കഴുത്തിൽ മുറുക്കി പ്രിയയുടെ അച്ഛൻ അലറി.
“ഒറ്റ പിടുത്തത്തിന് ഞാനീ കഴുത്തങ്ങ് ഒടിക്കും…
എന്നിട്ട് ഇവിടങ്ങ് കുഴിച്ചു മൂടും. നീ കൊത്തി കൊത്തി മുറത്തിൽ കേറാറായോ… നിനക്ക് എന്ത് യോഗ്യതയുണ്ടെടാ…
പണിക്കശ്ശേരിയിലെ പെണ്ണിനെ മോഹിക്കാൻ, നിൻ്റെ അച്ഛനോട് ചോദിക്ക് ഞങ്ങൾടെ തറവാടിൻ്റെ അകത്തളങ്ങൾ കണ്ടിട്ടുണ്ടോ എന്ന്.
ഈ നനവുള്ള മണ്ണിൽ നീ മരങ്ങൾക്ക് വളമാകട്ടെ…
പറയെടാ… നിനക്ക് ജീവൻ വേണോ… പ്രിയയെ വേണോ…”
പേടിച്ചരണ്ട പത്താം ക്ലാസ്സ് കാരൻ ജീവൻ മതിയെന്ന് പറഞ്ഞു. മുഖമടച്ചു ഒരടി കൂടി തന്നിട്ട് അയാൾ ഒരു താക്കീത് പോലെ പറഞ്ഞു, പ്രിയ എന്നൊരു കുട്ടി അവിടെ പഠിക്കുന്നുണ്ടോ എന്ന് നീ അറിയുവാൻ പോലും ശ്രമിക്കരുത്, ശ്രമിച്ചാൽ ഇനി ഒരു താക്കീത് ഉണ്ടാവില്ല… കേട്ടോടാ…
വീട്ടിൽ ആകെ പ്രശനമായി. അമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്യേണ്ടി വന്നു… ഇനി പ്രിയയോട് മിണ്ടില്ലെന്ന്.
വല്ല വിധേനയും പരീക്ഷയെഴുതി. തന്നെ ചിറ്റയുടെ വീട്ടിൽ നിർത്തി പിന്നീടുള്ള പഠിപ്പ് പൂർത്തിയാക്കിച്ചു. അവിടെ നിന്ന് ഗുജറാത്തിൽ ജോലി കിട്ടി അങ്ങോട്ടേക്ക് പോയി.
പിന്നീട് പ്രിയയെ കണ്ടിട്ടേയില്ല. കല്യാണം കഴിഞ്ഞു എന്ന് ഒരിക്കൽ ലീവിന് വന്നപ്പോൾ അറിഞ്ഞു.
തൻ്റെ കല്യാണം അമ്മ കെഞ്ചി പറഞ്ഞിട്ടും കൂട്ടാക്കിയില്ല താൻ.
മനസ്സ് അവൾക്ക് കൊടുത്തു പോയി, ഇനി ശരീരം എങ്ങനെ വേറൊരുത്തിക്ക് കൊടുക്കും. ഇങ്ങനെ മതി അവോളർമ്മകളിൽ നിറഞ്ഞ് ഒരു പെയ്യാ കാർമേഘം പോലെ…
24 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും തമ്മിൽ കാണുന്നത്.
ചെറുപ്പത്തിലേ മാനം കാണാതെ, മാനം കാട്ടിപ്പഴം അടർത്തിയെടുക്കുന്നത്ര ശ്രദ്ധയോടെ വിളിച്ചു, “പ്രിയാ…”
കണ്ണടച്ച്, പ്രാർത്ഥിച്ചു നിൽക്കുന്ന അവൾ പെട്ടെന്ന് മുഖമുയർത്തി നോക്കി. ഒരാളൽ കണ്ണിൽ കണ്ടു, ഇരു കണ്ണിലും പെട്ടെന്ന് രണ്ട് മഴ മേഘങ്ങൾ പെയ്തു നിറഞ്ഞു.
“നീ എവിടെ ആയിരുന്നു… ഞാൻ നിന്നെ കണ്ടില്ലല്ലോ… ശരത്തേ… “
വാക്കുകൾ… വിതുമ്പലിൽ മുങ്ങി പോകുന്നു.
പെട്ടെന്ന് ഒരു വെടി മുഴങ്ങി… ദേവിയുടെ ഇഷ്ടവഴിപാട് ആണ്.
“നമുക്ക് പുറത്തിറങ്ങി, എവിടെങ്കിലും ഇരുന്നു സംസാരിച്ചാലോ?”
“ആ..” അവൾ തലയാട്ടി.
പുറത്തിറങ്ങി ക്ഷേത്ര പരിസരത്തെ ആലിൻ ചുവട്ടിൽ ഇരുന്നു സംസാരിച്ചു തുടങ്ങി യപ്പോഴേക്കും, മഴ മുടിയഴിച്ചിട്ടു, കള്ള ചിരിയോടെ നനുത്ത് പെയ്യാൻ തുടങ്ങി.
“മഴ…
പിന്നീടൊരിക്കലും ഒരു മഴയും എന്നെ നനച്ചിട്ടില്ല…
കടുത്ത വേനലായിരുന്നു…
വരണ്ട മരുഭൂമിയായ് പോയി ഞാൻ…” അവൾ പറഞ്ഞു.
ഒരു വെള്ളിടി വെട്ടി… അവൾ പേടിച്ച് മുന്നോട്ടഞ്ഞപ്പോൾ, അവൻ ആ കരതലം മുറുക്കെ പിടിച്ചു…
“നമുക്ക് മഴ നനയാതെ എവിടെങ്കിലും കയറി നിൽക്കാം… ഈ മഴ തോരുന്ന ലക്ഷണമില്ല.. “
റസ്റ്റോറൻ്റിൽ ചൂട് ചായക്കൊപ്പം അവൾ, അവളുടെ കഥ പറഞ്ഞു… പക്ഷെ അതിലൊട്ടും അവളില്ലായിരുന്നു.
അയാൾ… അവളുടെ ഭർത്താവ് മാത്രം.. കാടടച്ചു ഭരിക്കുന്ന കാനന സിഹത്തെ പോലെ നിറഞ്ഞു നിൽക്കുന്നു.
ആ സിംഹത്തിൻ്റെ തേറ്റ പല്ലുകളുടെ മൂർച്ച ആഴത്തിൽ പതിഞ്ഞ മനസ്സും, ശരീരവും.
ഓടി രക്ഷപ്പെട്ടിട്ടിപ്പോൾ 5 വർഷം തികയുന്നു.
കൂരിരുൾ മേഘത്തിനുള്ളിൽ നിന്നും തെളിഞ്ഞു വരുന്ന സൂര്യ കിരണങ്ങൾ പോലെ അവൻ അവളെ ആശ്വസിപ്പിച്ചു.
മഴയുടെ ഈറൻ ഗന്ധത്തിനുമപ്പുറം നിറഞ്ഞു നിൽക്കുന്ന അവളുടെ ഗന്ധം ഉള്ളിലേക്കാവാഹിച്ച് ശരത്ത്, പ്രിയയെ ഉറ്റു നോക്കിയിരുന്നു. അമ്പലപ്പറമ്പിൽ നിന്നും കരസ്ഥമാക്കിയ അവളുടെ കരം അവനിപ്പോഴും വലതുകയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു, ഇനി നിന്നെ വിട്ടു കൊടുക്കില്ലെന്ന് പറയും പോലെ.
മാനേജർടെ നമ്പറിൽ വിളിച്ച് ശരത്ത് ഒരു സിക്ക് ലീവ് എടുക്കുന്നത് നോക്കി മഴ അടക്കിച്ചിരിച്ചു, ഒന്നു കൂടി ആഞ്ഞ് പെയ്യാൻ തുടങ്ങി… നിങ്ങളെ ഇപ്പോളൊന്നും പുറത്തേക്ക് വിടില്ലെന്ന ഭാവത്തോടെ…


3 Comments
ഇഷ്ട്ടായി ഈ പ്രണയം ❤️
വളരെ മനോഹരം 🥰💗👌
നല്ല പ്രണയ കഥ❤️👌🌹