”എന്താ ഇവളുമാരുടെ ഒരു ഭാഗ്യം! ഈ പ്രായമായിട്ടും കൊഞ്ചിക്കുന്നതിന് ഒരു കുറവുമില്ല. “
എന്നിലെ ‘കുട്ടി ’ ഒരു നിമിഷം വർഷങ്ങൾ പുറകോട്ടു പോയി. കർക്കശക്കാരനായ ഡാഡിയുടെ മൂത്ത മകളായ എന്നെ ചെറുപ്പത്തിൽ പോലും കൊഞ്ചിച്ചതായ ഒരോർമ്മ പോലും എനിക്കില്ല. കൊഞ്ചിക്കുന്നത് പോയിട്ട്, അമ്പതാമത്തെ വയസ്സിൽ ഡാഡി മരിക്കുന്നതു വരെ വഴക്കുപറയാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
ജൂൺ മാസം പിറക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ദുഃഖം എന്നെ വന്നു പൊതിയാറുണ്ട്. ഈ മാസം 28 ന് ഡാഡി ഞങ്ങളെ ഈ ലോകത്തിൽ നിന്നും വിട്ട് പോയിട്ട് 25 വർഷം തികയും. ബൈബിളിലെ ഏശയ്യായുടെ പുസ്തകത്തിലെ ഒരു വചനമാണ് ഡാഡിയുടെ ശവകുടിരത്തിൽ ഞങ്ങൾ അന്ന് കൊത്തിവച്ചത് –
“എന്റെ അചഞ്ചലമായ സ്നേഹം നിങ്ങളെ വിട്ടു പിരിയുകയില്ല.” മരിച്ചിട്ട് ഇത്ര വർഷങ്ങൾ ആയെങ്കിലും ഡാഡിയെ പറ്റി ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല. നിസ്സാരകാര്യങ്ങൾക്ക് പോലും പലപ്പോഴും ചെറുപ്പത്തിൽ ക്രൂരമായി ശിക്ഷിക്കപ്പെട്ടിരുന്നു ഞങ്ങൾ കുട്ടികൾ. ഡാഡി വീട്ടിൽ ഇങ്ങനെയാണ് ഞങ്ങളോട് പെരുമാറുന്നത് എന്ന് വിശ്വസിക്കാൻ പോലും ആന്റിമാർക്ക് ബുദ്ധിമുട്ടായിരുന്നു. ഇത്രയും സ്നേഹനിധിയായ ആങ്ങളയിൽ നിന്ന് മക്കളുടെ അടുത്ത് ഇത്തരമൊരു പെരുമാറ്റം – അത് അവർക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ക്ലാസ്സിൽ ഒന്നാമത്തെത്തുമ്പോൾ, ബാങ്കുകാരുടെ മക്കളിൽ sslc ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നവർക്കുള്ള ട്രോഫി ഏറ്റുവാങ്ങുമ്പോൾ ഒക്കെ ഡാഡിയുടെ കണ്ണുകൾ ഒരു ഗൂഢസന്തോഷത്തോടെ തിളങ്ങി. വർഷങ്ങളോളം ഡിപ്രെഷനുള്ള മരുന്ന് കഴിച്ചിരുന്ന ആൾ ലോകത്തെ തോൽപ്പിച്ചിരുന്നത് ആ മക്കളിലൂടെ.. ഈ ഞങ്ങളിലൂടെ ആവും!
വർഷങ്ങൾക്കിപ്പുറം എന്റെ ഭർത്താവിൽ ഞാനൊരു അപ്പനെ കണ്ടു. ഡാഡിയിൽ നിന്നും വ്യത്യസ്തനായ, ഉള്ളിലുള്ള സ്നേഹം ആവോളം പുറത്തു പ്രകടിപ്പിക്കുന്ന ഒരു അപ്പയെ. രണ്ടു പേരുടെയും ജന്മദിനം ഒന്നു തന്നെ. ചില സ്വഭാവ സവിശേഷതകളുമുണ്ട്. തന്റെ ആഗ്രഹങ്ങളെക്കാളധികം മക്കളുടെ ആശകൾക്ക് മുൻതൂക്കം കൊടുക്കുന്ന ആൾ. മക്കൾ ലോകം വെട്ടിപ്പിടിച്ചാലും ഇല്ലെങ്കിലും അവരെ നിരുപാധികം സ്നേഹിക്കുന്ന ഒരപ്പൻ. എത്ര വലുതായാലും ഇന്നും മടിയിലിരുത്തി കൊഞ്ചിക്കുകയും ലാളിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന സ്നേഹത്തിന്റെ നിറകുടമായ അവരുടെ അപ്പ. “ബ്രോ ” എന്ന് വിളിച്ച് എന്തും പറയാവുന്ന അവരുടെ ‘ബ്രോ ഡാഡി’.
എനിക്ക് ചെറുപ്പത്തിൽ ഡാഡിയിൽ നിന്ന് കിട്ടാതെ പോയത് എന്റെ ഭർത്താവിലൂടെ മക്കൾക്ക് കിട്ടുന്നത് കണ്ട് ഞാൻ സന്തോഷിച്ചു. കൂടെ ഒരു ഡയലോഗും പുള്ളി പറയാറുണ്ട്. .
“അപ്പ ഞങ്ങളെ കൊഞ്ചിച്ചിട്ടില്ല എന്ന് എന്റെ മക്കൾ പറയില്ല. . മക്കളെ രണ്ടുപേരെയും കൊഞ്ചിച്ചു വഷളാക്കി അവരുടെ അപ്പ എന്ന് നാട്ടുകാർ പറയുമോ? “😄
മൂത്ത മോളെ ആദ്യമായി നാട്ടിലെ ഹോസ്റ്റലിൽ കൊണ്ടു വിട്ടപ്പോൾ ആ അപ്പ നെഞ്ചു പൊട്ടി കരഞ്ഞു. ഇന്നും മോൾടെ ഫ്രണ്ട്സിന്റെ അമ്മമാർ ആ രംഗം ഓർത്തു പറയാറുണ്ട്.
“ആ കൊച്ചിന്റെ അപ്പയുടെ മുഖം ഒന്നു കാണണമായിരുന്നു. .അമ്മയ്ക്ക് പോലും ഇല്ലാത്ത വിഷമം ആയിരുന്നില്ലേ പുള്ളിയുടെ മുഖത്ത്! ”
എന്റെ ഡാഡിയെ ഇന്നെനിക്ക് കൂടുതൽ മനസ്സിലാവുന്നുണ്ട്. മകൾക്ക് കിട്ടേണ്ടിയിരുന്ന അംഗീകാരം ഒരിക്കൽ സഹപാഠി അടിച്ചു മാറ്റിയപ്പോൾ ആ മുഖത്തുണ്ടായ വിഷമം ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു. മകളുടെ മുടി കൊഴിച്ചിൽ മാറ്റുന്നതിന് ഡോക്ടറെ കാണിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം അന്നു മുതൽ എന്റെ ഇഷ്ടവിഭവമായ അച്ചാർ എന്നിൽ നിന്ന് അകറ്റിയ ഡാഡി! മകൾ പിജി സിലബസിന്റെ നീളം കണ്ട് ബോധം കെട്ടപ്പോൾ ആധി പൂണ്ട് ലിറ്ററേച്ചർ പഠിച്ച പെങ്ങൾക്ക് കത്തെഴുതിയ പിതാവ്!
എന്റെ ഡാഡി ഒരു പെർഫെക്ഷനിസ്റ്റ് ആയിരുന്നു. എന്നാൽ മക്കളെ വളർത്തുന്ന കാര്യത്തിൽ അദ്ദേഹത്തിന് ആ പെർഫെക്ഷൻ അവകാശപ്പെടാനില്ല. ജോലി സംബന്ധമായ ടെൻഷനും ഡിപ്രെഷനും ആവാം അതിനു കാരണം. എന്നാൽ എന്റെ ഭർത്താവിന് ‘ഒരു നല്ല അപ്പ ’ എന്ന ലേബൽ ഞാൻ കൊടുക്കും. മക്കൾ ഉണ്ടാവുന്നതിനു മുൻപ് തന്നെ പുള്ളി പറയുമായിരുന്നു – ഈ ലോകത്തിലെ ഏറ്റവും വലിയ ചലഞ്ച് പാരന്റിങ് ആണെന്ന്. കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പുള്ളിയെ മാനസികമായും ശാരീരികമായും അതു ബാധിക്കും. അമ്മ അറിയണ്ട എന്ന് ശട്ടം കെട്ടി പല കാര്യങ്ങളും മക്കൾ അവരുടെ അപ്പയെ അറിയിക്കും. എന്തും മടികൂടാതെ തുറന്നു പറയാൻ സാധിക്കുന്ന ഒരു കുമ്പസാരകൂടാണ് എന്റെ മക്കൾക്ക് അവരുടെ അപ്പ.
ഡാഡിയേക്കാൾ നല്ല അച്ഛൻ എന്ന സർട്ടിഫിക്കറ്റ് എന്റെ ഭർത്താവിന് അവകാശപ്പെട്ടതാണ്.
എന്തു തന്നെയായാലും രണ്ടു പേരുടെയും ഉള്ളിൽ മക്കളോടുള്ള സ്നേഹത്തിന്റെ ആഴം ഒന്നു തന്നെ.. പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണെന്നു മാത്രം.
എന്റെ ജീവിതത്തിലെ ഈ രണ്ടു സ്പെഷ്യൽ അച്ഛന്മാർക്കും പിതൃദിന ആശംസകൾ! 🥰

✍️സ്മിത പൗലോസ്
#പിതൃദിനസ്പെഷ്യൽ


10 Comments
Well written
Thank you 🙏🥰
നന്നായിരിക്കുന്നു.. ❤️
Thank you 🙏
ചേച്ചി 👌എന്റെ ഉപ്പയും ഇതു പോലെ തന്നെ ആയിരുന്നു 🥰💗😘
ഒത്തിരി സ്നേഹം Sayara 😍
വേറിട്ട രചന.👍
സ്നേഹമില്ലാഞ്ഞിട്ടല്ല, പ്രകടിപ്പിക്കുന്ന രീതിയിലെ വ്യത്യാസമാണ് എന്ന് തിരിച്ചറയുന്ന മക്കൾ, പിതാവിന്റെ ഭാഗ്യമാണ്.
🙏❤
ഹൃദയം തൊട്ട ഈ വാക്കുകൾക്കു നന്ദി ജോയ്സ് 😍
🙏👌👍💯
😍🙏