ആകാശനീലിമയിൽക്കൂടി പക്ഷികളേപ്പോലെ പറന്നു നടക്കുന്ന വിമാനങ്ങൾ ഇന്നും ഒരാകർഷണമാണ്. വിമാനത്തിൻ്റെ ഇരമ്പൽ കേട്ടാൽ ഈ പ്രായത്തിലും ഓടി മുറ്റത്തിറങ്ങും. കാഴ്ചയിൽ നിന്നു മറയുന്നതുവരെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും.
രാത്രിയിലാണെങ്കിലോ നിറയെ ലൈറ്റുകൾ മിന്നിക്കത്തി വിമാനങ്ങൾ പോകുന്നതു കാണാൻ എന്തു രസമാണ്.
അതിനകത്തിരിക്കുന്ന ആളുകൾക്കെന്തു സുഖമാണ്. ആട്ടിൻപറ്റങ്ങളേപ്പോലെ നിരനിരയായി നീങ്ങുന്ന മേഘങ്ങളെ തൊട്ടു കൊണ്ടു യാത്ര ചെയ്യാം. സിനിമയിൽ കാണുന്നതു പോലെയുള്ള സുന്ദരിമാരായ എയർഹോസ്റ്റസുമാരെകാണാം. നല്ല നല്ല ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാം. പക്ഷേ വിമാനത്തിൽ യാത്ര ചെയ്യാൻ വലിയ പണക്കാർക്കു മാത്രമല്ലേ പറ്റൂ. ഇതൊക്കെയായിരുന്നു എൻ്റെ കുട്ടിക്കാലത്തെ ചിന്തകൾ.
അന്ന് അങ്ങനെയായിരുന്നു. ഇന്നത്തേപ്പോലെ കൂടുതൽ വിമാന സർവീസുകളില്ല. സ്ഥിരം യാത്രക്കാരുമില്ല. സാധാരണക്കാരായ ആളുകളുടെ കൈയിൽ പണവുമില്ല.
എഴുപതുകളിൽ എൻ്റെ ആൻ്റി ജർമ്മനിയ്ക്കു പോയപ്പോൾ നാട്ടുകാരും ബന്ധുക്കളുമെല്ലാം കൂടി വന്ന് കൂട്ടക്കരച്ചിൽ നടത്തിയത് ചെറിയൊരോർമ്മയുണ്ട്. രാവണൻ്റെ പുഷ്പകവിമാനത്തേക്കുറിച്ചു മാത്രം കേട്ടിട്ടുള്ള പാവങ്ങളായതു കൊണ്ടാവാം.
ഒരു കഥാകാരൻ പറഞ്ഞതു പോലെ കരയിൽ ജീവിക്കാനും വായുവിൽ പറക്കാനും കഴിവുള്ള, ഭീമാകാരങ്ങളായ തിമിംഗലങ്ങളേപ്പോലെയുള്ള പടുകൂറ്റൻ വിമാനങ്ങൾ നമ്മുടെ വീടിനു നേരെ മുകളിലെന്ന പോലെ പറക്കുമ്പോൾ അവയെത്ര ചെറുതായാണ് നാം കാണുന്നത്. അത്രയേറെ ഉയരത്തിൽക്കൂടിയായതു കൊണ്ടാണെന്ന് പിന്നീടാണു മനസ്സിലായത്.
ആദ്യമായി കാണുമ്പോഴും വിമാനത്തിനുള്ളിൽ കയറുമ്പോഴും അത്ഭുതം കൊണ്ടു് കണ്ണുകൾ വിടർന്നിട്ടുണ്ട്.
പണ്ട് റബ്ബറിനു മരുന്നു തളിക്കാൻ വരുന്ന, ഭീകരശബ്ദത്തോടെ തലയ്ക്കു മുകളിൽ വട്ടം ചുററുന്ന ഹെലികോപ്ടർ മാത്രമായിരുന്നു വിമാന സങ്കല്പം. എന്നാൽ പിന്നീട് വിവിധ സ്ഥലങ്ങളിലേക്കു പറക്കുന്ന എത്രയെത്ര വിമാനങ്ങളാണ് കാണാൻ കഴിഞ്ഞത്.
അപ്പോൾ എൻ്റെ വിമാനയാത്രയേക്കുറിച്ചല്ലേ പറയേണ്ടത്. എടുത്തു പറയാൻ ത്രില്ലിംഗ് അനുഭവങ്ങളൊന്നുമില്ലെന്നു മാത്രം.
മനസ്സിലൊരു പ്രകമ്പനവുമായി അല്ലെങ്കിൽ പടപടാ മിടിക്കുന്ന നെഞ്ചുമായി ചെറിയ ആകാശയാത്രകൾ നേരത്തെ നടത്തിയിട്ടുണ്ട്.
ചെന്നൈ, ഡൽഹി, സിംഗപ്പൂർ, ബാലി അങ്ങനെ മൂന്നോ നാലോ മണിക്കൂറുകൾ മാത്രം നീളുന്നവ.
കഴിഞ്ഞ സെപ്തംബറിൽ കാനഡയിലേക്കു നടത്തിയ നീണ്ടൊരു യാത്രയേപ്പറ്റിപ്പറയാം. പ്രത്യേകിച്ച് സാഹസികതകളൊന്നുമില്ലാത്ത ഒരു സാധാരണ യാത്രാനുഭവം .
നീണ്ട ഇരുപതു മണിക്കൂർ യാത്രയാണ്. ചെറിയ മുട്ടുവേദനയും നടുവേദനയുമെല്ലാം അലട്ടുന്നുണ്ട്. തുടർച്ചയായുള്ള നടപ്പും ഇരിപ്പും ശരീരത്തെ എങ്ങനെ ബാധിക്കുമെന്നറിയില്ല. അതൊക്കെയായിരുന്നു മനസ്സിനെ വിഷമിപ്പിച്ചിരുന്നത്.
പോകുന്നതിന് ഒരാഴ്ച മുമ്പ് മോൻ വിളിച്ചപ്പോഴാണ് Wheel chair assistance നേക്കുറിച്ചറിയുന്നത്. അതു മോശമല്ലേ തീരെ അവശരായവർക്കുള്ളതല്ലേ അതൊന്നും വേണ്ട എന്നാണ് ആദ്യം കരുതിയത്. അങ്ങനെയല്ല ആവശ്യമുള്ളവർക്ക് എടുക്കാം എന്നു പറഞ്ഞ് മോൻ നിർബ്ബന്ധിച്ചു. അങ്ങനെ അതു കൂടി ചേർത്ത പുതിയ ടിക്കറ്റ് ഏജൻസിയിൽ നിന്നയച്ചു തന്നു. പ്രത്യേകം ചിലവൊന്നുമില്ലതാനും.
പെട്ടികളൊക്കെ പല തവണ തൂക്കിനോക്കി സാധനങ്ങൾ മാറ്റിയും മറിച്ചും എല്ലാം ശരിയാക്കി. വെളുപ്പിനു നാലേ കാലിനാണ് ഞങ്ങളുടെ ഇത്തിഹാദ് വിമാനം പുറപ്പെടുന്നത്. ആദ്യം അബുദാബിയിലേക്ക്. അവിടെ മൂന്നുമണിക്കൂറോളം ലേഓവറിനു ശേഷം അടുത്ത വിമാനത്തിൽ ടൊറൻ്റോയിലേക്ക് .
ഒരു മണിയ്ക്ക് ഞങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ടാക്സിയിൽ നിന്നു പെട്ടികൾ പുറത്തേക്കെടുത്തു വെച്ചതേയുള്ളു വീൽ ചെയറുകളുമായി വിമാനക്കമ്പനിക്കാർ അടുത്തെത്തി.
പിന്നെയെല്ലാം പരമസുഖമായിരുന്നു. രാജകീയമായി വീൽ ചെയറിലിരുന്നു. വേഗം തന്നെ എല്ലാക്കാര്യങ്ങളും കഴിഞ്ഞു.
ബോർഡിംഗിനും അതേപോലെ ആദ്യം തന്നെ വിമാനത്തിനടുത്തെത്തിച്ചു.
നീണ്ട യാത്രയായതിനാൽ ആരെയും ശല്യപ്പെടുത്താതെ വാഷ്റൂമിൽ പോകാനും വേണമെങ്കിൽ എഴുന്നേറ്റു നടക്കാനുമൊക്കെയായി ഒരു ഐൽസീറ്റും തൊട്ടടുത്ത സീറ്റുമാണ് രണ്ടു വിമാനങ്ങളിലും ബുക്കു ചെയ്തിരുന്നത്.
ഏതാണ്ട് നാലര മണിക്കൂർ കൊണ്ട് അബുദാബിയിലെത്തി. നടന്നാൽ തീരാത്തത്ര വലിയൊരു എയർപോർട്ടാണ് അബുദാബിയിലേത്. ഉത്തരേന്ത്യക്കാരായ രണ്ടു ചെറുപ്പക്കാരാണ് ഞങ്ങളെ വീൽചെയറിൽ കൊണ്ടുപോയത്. പെട്ടെന്നു തന്നെ പരിശോധനകളെല്ലാം കഴിഞ്ഞ് ബോർഡിംഗ് സ്ഥലത്തെത്തിച്ച അവർക്കു നന്ദി പറഞ്ഞ് ഞങ്ങൾ കണക്ഷൻ വിമാനം കാത്തിരുന്നു. ലഗേജ് നേരിട്ടു തന്നെ പോകുന്നതു കൊണ്ട് കാബിൻ ബാഗുകൾ മാത്രം കൈയിൽക്കരുതി .
ഇത്തിഹാദിൻ്റെ തന്നെ അടുത്ത വിമാനത്തിൽ ടൊറൻ്റോയിലേക്കാണ് ഇനി യാത്ര. ഏകദേശം പതിനാലു മണിക്കൂറിൽ കൂടുതൽ വിമാനത്തിലിരിക്കണം.
യാത്ര ചെയ്യുമ്പോൾ എനിക്കൊന്നും വായിക്കാൻ പറ്റില്ല. തലവേദന, ഓക്കാനം അങ്ങനെ അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ട്. മൂന്നുനാലു സിനിമ ഡൗൺലോഡു ചെയ്തിട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കണ്ണു കഴച്ച് അതും മടുത്തു.
പിന്നെ എയർ ഹോസ്റ്റസുമാർ കൊണ്ടുവന്ന പല പല ആഹാരപദാർത്ഥങ്ങൾ രുചിച്ചു നോക്കി വ്യത്യസ്തങ്ങളായ ജ്യൂസുകളൊക്കെ കുടിച്ച് കുറെ സമയം ചെലവഴിച്ചു.
കുറെ സമയം സ്ക്രീനിൽ നോക്കി വിമാനത്തിൻ്റെ വിശദാംശങ്ങൾ പഠിച്ചും മാഗസിനുകൾ മറിച്ചു നോക്കിയും കളഞ്ഞു.
പുറത്തേക്കു നോക്കിയാൽ മഞ്ഞു പോലെയുള്ള മേഘക്കൂട്ടങ്ങൾ മാത്രം. കൈ നീട്ടി ഒന്നു തൊട്ടാലോ എന്നു തോന്നുന്ന ഭംഗിയിൽ മേഘശകലങ്ങളിങ്ങനെ തെന്നിനീങ്ങുന്ന കാഴ്ച കണ്ണുകളെ കുളിർപ്പിക്കുക തന്നെ ചെയ്തു.
ഉറങ്ങാമെന്നു കരുതി കണ്ണടച്ച് ഓരോ ഉറക്കം കഴിഞ്ഞു കണ്ണു തുറക്കുമ്പോഴും വീണ്ടും മണിക്കൂറുകൾ നീണ്ടു നിവർന്നങ്ങനെ കിടക്കുകയാണ്.
അടുത്തൊരാൾ വെറുതെ ഫോണിൽ തോണ്ടിയും ഇടയ്ക്കിടെ ചുമ്മാ കണ്ണടച്ചും ഉറങ്ങുക പോലും ചെയ്യാതെ ഇരിപ്പുണ്ട്.
മിക്ക യാത്രക്കാരും സീറ്റിൽ വേരു പിടിച്ചതുപോലെ ഒറ്റയിരിപ്പാണ്. ചെറിയ കുഞ്ഞുങ്ങളേയും വെച്ച് അങ്ങനെയിരിക്കുന്നത് അത്ഭുതത്തോടെയാണ് കാണാൻ കഴിഞ്ഞത്. അവരെല്ലാം സ്ഥിരം യാത്രക്കാരാവും എന്നു സമാധാനിച്ചു.
സീറ്റുകൾക്കിടയിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നും എയർഹോസ്റ്റസുമാരോടു ലോഹ്യം പറഞ്ഞും ചൂടുവെള്ളം വാങ്ങിക്കുടിച്ചും ഞാൻ മടുപ്പിനെ അകറ്റിക്കൊണ്ടിരുന്നു.
മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ ടൊറൻ്റോ വിമാനത്താവളത്തിലെത്തി. വളരെയെളുപ്പം എല്ലാ കാര്യങ്ങളും കഴിഞ്ഞ് പുറത്തു കാത്തുനിന്ന മോൻ്റടുത്തെത്തി.
രണ്ടു മാസങ്ങൾക്കു ശേഷം തിരികെ വന്നതും ഇത്തിഹാദിൻ്റെ വിമാനങ്ങളിൽത്തന്നെയായിരുന്നു. തിരികെയുള്ള യാത്ര പഴയതുപോലെ ബോറടിപ്പിച്ചില്ലെന്നു പറയാം.
വീൽ ചെയറിലായിരുന്നതു കൊണ്ട് ക്യൂവിലൊന്നും നിൽക്കാതെ എല്ലായിടത്തും വേഗം ചെന്നെത്താൻ കഴിഞ്ഞു.
ഇതൊക്കെ കേൾക്കുമ്പോൾ യുവത്വത്തിൻ്റെ ചോരത്തിളപ്പുമായിക്കഴിയുന്നവർക്ക് അയ്യേ മോശം എന്നു തോന്നാം. പക്ഷേ ഒരു പ്രായം കഴിഞ്ഞവർക്ക് ഏറെ സഹായകരമാണ് ഈ വീൽചെയർ
പേടിപ്പെടുത്തുന്ന കാര്യങ്ങളൊന്നുമില്ലാത്ത ഏറ്റവും സുഖകരമായൊരു വിമാനയാത്രയായിരുന്നു ഈ കാനഡ യാത്ര. ഇന്നായിരുന്നെങ്കിൽ അഹമ്മദാബാദ് ദുരന്തം ഒരു ഞെട്ടലായി കൂടെയുണ്ടായേനേ.
#എൻ്റെരചന#കൂട്ടക്ഷരങ്ങൾ


5 Comments
സുന്ദരമായ യാത്രാവിവരണം ……ആശംസകൾ❤️👍
വളരെ നന്നായി എഴുതിയിട്ടുണ്ട് ആശംസകൾ നേരുന്നു 🙏
Thank u ❤️❤️
നന്നായി എഴുതി ❤️❤️
Thank u dear Jalaja ❤️❤️