ഉറക്കത്തിനിടയിൽ മുഖത്തു പതിച്ച മഴത്തുള്ളികളെന്നെ കോരിത്തരിപ്പിച്ചു. ഫ്ലാറ്റിന്റെ ഒരു വശത്തെ ഗ്ലാസ് വിൻഡോ തുറന്നിട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ഈ വസന്തകാലത്ത്, അതും മധ്യാഹ്ന നേരത്തൊരു മഴ പ്രതീക്ഷിച്ചതേയില്ല. രണ്ടാം നിലയിലെ ഫ്ലാറ്റിലിരുന്നാൽ അടുത്തുള്ള ആൽമരത്തിൽ കൂടു കൂട്ടിയിരിക്കുന്ന കിളികളുടെ ആരവങ്ങൾ കേൾക്കാം. അതാസ്വദിക്കാൻ കിടന്നതാണ്, ഞാൻ ഉറങ്ങി പോയി. എൻ്റെ തൊട്ടടുത്ത് ഫാഷൻ മാഗസിൻ വായിച്ചു കിടന്നിരുന്നവൻ എവിടെ? കൈ കൊണ്ട് കിടക്കയിൽ പരതി നോക്കി.
“ജോൺ ജോൺ. “
വിൻഡോ ഗ്ലാസ് വലിച്ചു നീക്കി അടയ്ക്കുന്ന ശബ്ദം കേട്ടു. ജോൺ അടുത്തുണ്ട്. താൻ മഴ നനയാതിരിക്കാനായി ജോൺ വിൻഡോ വലിച്ച് അടച്ചതാണ്.
ജോൺ എന്റെ അടുത്ത് വന്നിരുന്നു. എന്റെ മുഖത്തേയ്ക്കു വീണു കിടക്കുന്ന ചുരുണ്ട മുടികൾ അവൻ കൈകൊണ്ടു ഒതുക്കി വച്ചു.
“കുട്ടീ, ഉറക്കം മതിയായില്ലേ. “
“ഇല്ല ഒരു പത്തു മിനിറ്റ് കൂടി ഞാൻ ഇങ്ങനെ കിടന്നോട്ടേ, നല്ല രസമുണ്ട്. “
“ശരി, എനിക്ക് സെറ്റിൽ നിന്നും വിളി വന്നു ഞാൻ ഷൂട്ടിങ്ങിനു പോവുകയാണ്, വാതിൽ പൂട്ടി പോകാം, ഞാൻ വരാൻ വൈകും. “
ജോൺ ഒരിക്കൽ കൂടി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു. മയക്കത്തിനിടയിലും എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു. ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു.
വലിയ നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി വയ്ക്കുന്ന അവനെ ഞാൻ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. അവൻ എന്റെ കൈകളിൽ പ്രേമപൂർവ്വം ഉമ്മ വച്ചു. അവൻ ചെയ്യുന്നതെല്ലാം ഞാൻ പ്രേമത്തോടെ നോക്കി നിന്നു. എനിക്ക് അവനിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല. എനിക്ക് അവനോട് വല്ലാത്ത ആരാധനയാണ്. അവനെക്കാൾ ഭംഗിയുള്ള ഒന്നും ഞാൻ ആ മുറിയിൽ കണ്ടില്ല.
“നിഷ് ഷ്… “
അവൻ എന്റെ ചെവിയിൽ മെല്ലെ പ്രേമത്തോടെ വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി.
“ജോ… “
“ലവ് യു “
“ലവ് യു ടൂ ഡിയർ. “
“അറിയാമല്ലോ, ഇന്ന് രാത്രിയിൽ മമ്മാ വരും, നമുക്കായി സ്പെഷ്യൽ കേരളാ അപ്പം ആൻഡ് കരിമീൻ കറി കൊണ്ട് വരും. ഞാൻ വരുന്നത് വരെ അവരെ പിണക്കാതെ നീ നോക്കണം. “
ജോൺ പോകുന്നത് ഞാൻ ജനലിലൂടെ കണ്ടു കൊണ്ട് നിന്നു. അവൻ കാറിനടുത്തെത്തി, മുകളിലെ ജനലിനടുത്ത് നിന്ന എന്നെ ജോൺ കൈ വീശി കാണിച്ചു. ഞാൻ അവനടുത്തേയ്ക്കു ഒരുമ്മ കാറ്റിൽ പറത്തി വിട്ടു. മാനേജർ ഡോർ തുറന്നു കൊടുത്തതും അവൻ അതിൽ കയറി യാത്രയായി.
അവൻ പോയതോടെ വീടുറങ്ങിയത് പോലെ. ആ മഴയും പെട്ടെന്നങ്ങ് പോയല്ലോ. എന്നെ ഉണർത്താൻ വേണ്ടി പെയ്ത മഴയായിരുന്നോ അത്. അവനോടൊപ്പം കൂടിയത് മുതൽ ഞാനും ഒരു പ്രകൃതിസ്നേഹിയായി മാറി. യാത്രകൾ, ബുക്കുകൾ, മഴ ഇതൊക്കെ ജോണിന്റെ ഇഷ്ടങ്ങളാണ്, അവനൊപ്പം അതും എന്നിലേക്ക് വന്നു കൂടിയ ഇഷ്ടങ്ങൾ, ഇപ്പോൾ അവയൊക്കെ എന്റേതുമായി.
ഞാൻ എന്റെ ഫോണെടുത്തു നോക്കി. മകളുടെ ഒരു മിസ്ഡ് കാൾ കണ്ടു. അവൾ ഇപ്പോൾ പ്രെഗ്നെന്റ് ആണെന്നും, സഹായത്തിനു കൂടെ ചെല്ലണമെന്നുമുള്ള ആവശ്യം രണ്ടു തവണയായി ഞാൻ നിരാകരിച്ചു. ഒരാവശ്യം വന്നപ്പോൾ മാത്രം ലക്ഷ്മി, അമ്മയെ അന്വേഷിച്ചത് എനിക്കെന്തോ ഇഷ്ടപ്പെട്ടില്ല.
“നിഷ്.., നിനക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്യുക, ഇത് നിന്റെ ജീവിതമാണ്, സമൂഹത്തിനു നിനക്ക് മാർക്കിടാൻ ഒരു അധികാരവുമില്ല. “
ജോൺ തീരുമാനം എനിക്ക് വിട്ടു.
“പോകണം എന്ന് കരുതുന്നു, ഉടനെയല്ല, ആദ്യം നിൻ്റെ കൂടെ കുറെ ദിവസം മുംബൈയിൽ ജീവിക്കണം. നിന്നെ എനിക്ക് ഒരുപാട് മിസ് ആകും. ഒരു അൻപത്തഞ്ചുകാരിയുടെ ആഗ്രഹം. അങ്ങനെ കരുതൂ. “
അങ്ങനെയാണ് ഇടുക്കിയിലെ വെള്ളത്തൂവലിൽ നിന്ന് ഞാൻ മുംബൈയ്ക്ക് വണ്ടി കയറിയത്. ഞാനും ജോണും തമ്മിലുള്ള സൗഹൃദം വളരെ രഹസ്യമായി വച്ചിരുന്നതാണ്.
ജോൺ എബ്രഹാമിൻ്റെ അച്ഛൻ മലയാളി ആണെന്ന് അറിയാമായിരുന്നു എങ്കിലും അവിവാഹിതനായ ജോൺ മലയാളം സംസാരിക്കുമെന്ന് അറിയില്ലായിരുന്നു. മുബൈയിലേക്കുള്ള ഫ്ലൈറ്റിൽ വച്ച് ഞങ്ങൾ അവിചാരിതമായി കണ്ട് മുട്ടുന്നു. പുസ്തക പ്രകാശനം എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കുന്നു.
“നിഷ്… കൺഗ്രാചുലേഷൻസ്… “
എൻ്റെ ദർപ്പണ്ണമെന്ന ഡയറിയുടെ ആദ്യ പേജിൽ അങ്ങനെയെഴുതി ഒപ്പിട്ട് തന്നു. അതിനടിയിൽ ജോൺ എഴുതിയ ഫോൺ നമ്പർ ഞാൻ കണ്ടതേയില്ല. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ആ നമ്പറിലേക്ക് “എന്നെ ഓർക്കുന്നുവോ. ” എന്നൊരു സന്ദേശം അയച്ചത്. ഉടനെ മറുപടി വന്നു. അതായിരുന്നു തുടക്കം, പിന്നെയവൻ എൻ്റെ ആത്മമിത്രമായി. ശരീരത്തേയും മനസ്സിനേയും ആത്മാവിനേയും ഒരേ പോലെ പവിത്രമായി കരുതുന്ന ഒരാളിനെ ആദ്യമായി കണ്ട സന്തോഷത്തിലായിരുന്നു ഞാൻ.
ഫോണിൽ മെസേജ് നോട്ടിഫിക്കേഷൻ വന്നു, തുറക്കാതെ തന്നെ ആരുടെയാണെന്ന് മനസ്സിലായി.
“നിഷ് റീച്ച്ഡ്, ഷൂട്ടിംഗ് വിൽ സ്റ്റാർട്ട് സൂൺ. ടേക്ക് കെയർ, യുവർ ജോ. “
ഒരു കോഫീ മഗുമായി സോഫയിൽ ചുരുണ്ട് കൂടിയിരുന്നു. ഇന്ന് എന്നെ കാണാൻ ജോണിൻ്റെ മമ്മാ വരും. സുന്ദരനും ആരോഗ്യവാനുമായ മകൻ ഒറ്റയ്ക്ക് ഈ ഫ്ലാറ്റിൽ കഴിയുന്നതിൻ്റെ കാരണം അവർ എന്നോട് ചോദിക്കും.
ഞാനെന്ത് പറയണം, ഞാനല്ല കാരണം, ഞാനല്ല തടസ്സം ഞങ്ങളുടെയിടയിൽ സ്നേഹം മാത്രമാണ്. ഊഷ്മളമായ സ്നേഹം. എന്നെ കണ്ട് മുട്ടിയില്ലായെങ്കിലും ജോണിൻ്റെ തീരുമാനം ഇത് തന്നെയാകും.
പക്ഷേ ഞാനങ്ങനെയല്ല, ജോണിൻ്റേയും മകളുടേയും ഇടയിലായി എൻ്റെ ജീവിതം. ഞാൻ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. റിട്ടയർമെൻ്റ് ലൈഫ് ആരംഭിക്കാൻ ഒരു വർഷം കൂടെയുണ്ട്. അത് കഴിഞ്ഞ് ഞാനും ജോണും വല്ലപ്പോഴും തമ്മിൽ കണ്ട് മുട്ടും, ഒന്നിച്ച് യാത്രകൾ നടത്തും. ഒരു ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ്.
ആരോ വാതിലിൽ മുട്ടി. ആരാണോ ഈ സമയത്ത്? മമ്മയാണോ, മമ്മാ നേരത്തെ എത്തിയോ, സമയം നാലു മണിയായതേയുള്ളു. ഇട്ടിരുന്ന സ്ലീവ്‌ലെസ് ഗൗണിനു മുകളിൽ ജോണിന്റെ ജാക്കറ്റ് എടുത്തണിഞ്ഞു. ജാക്കറ്റിനു ജോണിന്റെ മണമാണ്, ജാക്കറ്റിനെ ഞാൻ എന്നോട് ചേർത്ത് വച്ചു.
ആശങ്കയോടെയാണ് ഞാൻ വാതിൽ തുറന്നത്. മുന്നിൽ നിൽക്കുന്ന അതിഥികളെ കണ്ടു ഞാനൊന്നു ഞെട്ടി. മുന്നിൽ ചിരിച്ചു കൊണ്ട് പ്രിയങ്ക ചോപ്ര, പിന്നിൽ മാൾട്ടി മേരിയെ എടുത്തു കൊണ്ട് നിക്ക് ജോനാസ്. ഞാൻ അതിശയിച്ചു. അവരുടെ ആഗമനം എനിക്ക് സന്തോഷം തന്നു, അതേ സമയം ആ വേഷത്തിൽ അവരുടെ മുന്നിൽ നില്ക്കാൻ എനിക്ക് ലേശം ചമ്മൽ തോന്നി.
“ജോൺ എവിടെ, ജോൺ ഞങ്ങളെ ഇങ്ങോട്ട് ക്ഷണിച്ചിരുന്നു. “
“ജോൺ ഷൂട്ടിങ്ങിന് പോയി. “
“സോറി ഞങ്ങൾ ലേശം വൈകി പോയി. ലണ്ടനിൽ നിന്നുള്ള ഫ്ലൈറ്റ് അല്പം ലേറ്റ് ആയിപ്പോയി. ലണ്ടനിൽ വച്ച് കണ്ടപ്പോൾ ജോൺ തന്റെ പുതിയ സുഹൃത്തിനെകുറിച്ചു വാതോരാതെ സംസാരിച്ചിരുന്നു. “
“വരൂ, ഞാൻ ജോണിനെ വിളിച്ചു വിവരം അറിയിക്കാം. “
ഷൂട്ടിങ്ങിനിടയിൽ ഇടയ്ക്കു വിളിച്ചു ശല്യപെടുത്തരുതെന്നു ജോൺ പറഞ്ഞത് ആ നിമിഷം ഞാൻ മറന്നു പോയിരുന്നു.
“ഏയ് അത് വേണ്ട, ജോണിന്റെ സുഹൃത്തിനെയാണ് ഞങ്ങൾക്ക് പരിചയപ്പെടേണ്ടത്. “
ജോണിന്റെ മമ്മയ്ക്കു നൽകാനായി രാവിലെ തന്നെ ഞാൻ കരിക്കു പുഡ്ഡിംഗ് ഉണ്ടാക്കിയിരുന്നു. ജോണിന് അത് വളരെ ഇഷ്ടമാണ്. അത് തണുപ്പിക്കാൻ ഞാൻ ഫ്രിഡ്ജിൽ വച്ചിരുന്നു. മമ്മയ്ക്കു കരിക്കു ഇഷ്ടമല്ലെന്ന് ജോൺ അപ്പോഴാണ് പറഞ്ഞത്.
ഞാൻ മൂന്ന് ബൗളുകളിൽ നിറയെ പുഡ്ഡിംഗ് എടുത്ത് ട്രേയിൽ നിരത്തി വച്ച്. പ്രിയങ്ക തണുത്ത ബൗളുകളിലൊന്ന് കയ്യിലെടുത്തു. സ്‌പൂൺ കൊണ്ട് കോരിയെടുത്തു രുചിച്ചു നോക്കി.
“ഞാൻ ഡയറ്റിങ്ങിലാണ്, കരിക്കു എനിക്ക് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച്, ഫാം ഫ്രഷ്, ഹോം മെയ്ഡ്. “
പ്രിയങ്ക വളരെ രുചികരമെന്നു അഭിപ്രായപ്പെടുകയും സ്പൂൺ കൊണ്ട് മാൾട്ടിക്ക് കോരി കൊടുക്കുകയും നിക്കിനെ കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
പ്രിയങ്കയുടെ താഴ് വഴി വേരുകൾ മലയാളിയുടേതാണെന്നു ഞാനോർത്തു. ജോണിന്റെ അച്ഛനുമൊരു മലയാളിയാണ്. രണ്ടു പേരും അർദ്ധമലയാളികൾ.
പിന്നെങ്ങനെയവർ എങ്ങനെ ഉറ്റ സുഹൃത്തുക്കളാകാതെയിരിക്കും.
ഞാനെൻ്റെ കഥ പറഞ്ഞു തുടങ്ങി. എൻ്റെ ജീവിതത്തിലെ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ചു അവരോടു പറഞ്ഞു. കൗമാരത്തിൽ പ്രണയ തീജ്വാലയിൽ പെട്ട് ചിറകുകൾ കരിഞ്ഞു പോയൊരു പൂമ്പാറ്റയുടെ കഥ പറഞ്ഞു കൊടുത്തു. പൊരുതി നേടിയ ജോലിയുടെ കഥ ഞാനവരോട് പറഞ്ഞു. സ്നേഹിച്ച പുരുഷനിൽ നിന്നും സ്വീകരിച്ച ബീജം ഉപയോഗിച്ച് താൻ പ്രസവിച്ച മകളെക്കുറിച്ചു ഞാനവരോട് പറഞ്ഞു. അവൾ വിവാഹം കഴിച്ച വിദേശിയായ ബിസിനസ്കാരനെക്കുറിച്ചു പറഞ്ഞു. അവൾക്കുടൻ ജനിക്കാൻ പോകുന്ന പൊന്നോമനയെക്കുറിച്ചു പറഞ്ഞു. അമ്മയാകാൻ കൊതിക്കുന്ന മകൾ ഈയിടെയായി സ്വന്തം അമ്മയുടെ സ്നേഹത്തിനു വേണ്ടി യാചിക്കുന്ന കാര്യം പറഞ്ഞു. അവരുടെ മുന്നിൽ മനസ്സ് തുറന്നപ്പോൾ ഞാൻ നിർലജ്ജം കരഞ്ഞു.
എന്റെ കഥകൾ പ്രിയങ്കയേക്കാൾ ഉദ്വേഗത്തോടെ കേട്ട് കൊണ്ടിരുന്നത് നിക്ക് ജൊനാസായിരുന്നു. കരയുന്ന എന്നെ പ്രിയങ്ക ആശ്വസിപ്പിച്ചു. നിക്ക് എന്നെ അഭിമാനത്തോടെയും ബഹുമാനത്തോടെയും നോക്കി.
യാത്ര പറയാൻ നേരം നിക്ക് എനിക്ക് ഷേക്ക് ഹാൻഡ് തന്നും കൊണ്ട് ഇങ്ങനെ പറഞ്ഞു,
“നിങ്ങൾക്കും പ്രിയങ്കയ്ക്കും കുറെ സ്വഭാവ സാമ്യങ്ങളുണ്ട്. എനിക്ക് നിങ്ങളെ നല്ല ഇഷ്ടമായി. “
പ്രിയങ്ക എന്നെ ആലിംഗനം ചെയ്തു കൊണ്ട് യാത്ര ചോദിച്ചു.
“ജോണിന്റെ സുഹൃത്തിനെ എനിക്ക് ഇഷ്ടമായി. “
ഒരു മണിക്കൂർ കഴിഞ്ഞ് മമ്മാ വന്നു. മമ്മാ ഒട്ടും സന്തോഷവതിയായിരുന്നില്ല. അവരുടെ കണ്ണുകൾ ഫ്ലാറ്റിൽ പ്രതി നടന്നു. ഞാൻ കുറച്ച് മുമ്പ് വരെ ഏറ്റവും സന്തോഷവതിയായിരുന്ന ആ സ്ഥലം എന്നെ ശ്വാസം മുട്ടിച്ചു.
ഞാൻ മകൾക്ക് സന്ദേശം അയച്ചു.
“ഞാൻ അവിടേക്ക് വരാൻ തീരുമാനമെടുത്തു. “
മകളുടെ ഫോണിൽ നിന്നും മറുപടി ഉടൻ എത്തി.
“എപ്പോൾ?. “
“കഴിയുന്നതും നേരത്തെ, ഇന്ന് തന്നെ. “
വീണ്ടും മറുപടി വന്നു.
“അപ്പോൾ അമ്മയുടെ ജോ… “
“അവന് എൻ്റെ മനസ്സ് മനസിലാകും. “
“എന്താ അമ്മ പെട്ടെന്ന് മനസ്സ് മാറിയത്. ഇന്ന് രാത്രിയിൽ ഇന്ത്യൻ ടൈം ഒരു മണിക്ക് ഫ്ലൈറ്റ്, ഞാൻ ടിക്കറ്റ് അയച്ചിട്ടുണ്ട്. “
ഞാൻ അപ്പോൾ തന്നെ എൻ്റെ ബാഗുകളിൽ സാധനങ്ങൾ നിറച്ചു.
“ഇന്ന് രാത്രിയിലാണ് എൻ്റെ ഫ്ലൈറ്റ്. “
മമ്മ വിളമ്പി തന്ന അപ്പവും കരിമീനും കഴിച്ച് എട്ട് മണിയോടെ ഞാൻ ഫ്ലാറ്റിൽ നിന്നുമിറങ്ങി. ഫോൺ ഓഫ് ചെയ്തു വച്ചു.
യാത്രയിൽ മുഴുവൻ ഞാൻ ഇരുന്നുറങ്ങി. എനിക്ക് ജോണിനെ ഒന്ന് കാണണമെന്ന് തോന്നി. എൻ്റെ ആഗ്രഹം ഞാൻ അടക്കി പിടിച്ചു.
“ആൻ്റീ ആൻ്റീ “
അടുത്തിരുന്ന പെൺകുട്ടി എന്നെ വിളിച്ചുണർത്തി. ഞാൻ സ്വപ്നങ്ങളിൽ നിന്നും ഉണർന്നു.
എയർ പോർട്ടിൽ എന്നെ കാത്ത് എൻ്റെ വിദേശ മരുമകൻ ബ്രാഡ് നിന്നിരുന്നു. ഞാനാദ്യമായാണ് അവനെ കാണുന്നത്.
“മമ്മാ. “
അവനെന്നെ കെട്ടിപ്പിടിച്ചു.
“ലക്കി എവിടെ. “
ഞാനെൻ്റെ മകൾ ലക്ഷ്മിയെ അന്വേഷിച്ചു.
“മമ്മ കൃത്യസമയത്താണ് എത്തിയത്. അവളെ ലേബർ റൂമിൽ കൊണ്ട് പോയി. “
“അവളവിടെ ഒറ്റയ്ക്കാണോ. നീയെന്തിനാ ഇവിടെ വന്നത്. “
“അല്ല എൻ്റെ മമ്മ അവളുടെ കൂടെയുണ്ട്. നമ്മൾ അരമണിക്കൂറിൽ അവിടെയെത്തും. മമ്മയെ കണ്ട് അവൾ സർപ്രൈസ്ഡ് ആകും. അവൾക്കറിയില്ല മമ്മ വരുന്ന കാര്യം. “
“അപ്പോൾ ഇന്നലെ മെസേജ് അയച്ചത്. “
“ക്ഷമിക്കണം, അത് ഞാനാണ്. അവൾ മമ്മയെ അത്രയേറെ മിസ് ചെയ്തിരുന്നു. “
ഞാനവനെ കെട്ടിപ്പിടിച്ചു.
“അത് സാരമില്ല. നമുക്ക് പെട്ടെന്ന് പോകാം. ഈ സമയത്ത് നീ അവളുടെ കൂടെയുണ്ടാകണം. പാവം ലക്കി. “
എന്നെ കണ്ടപ്പോൾ ലക്ഷ്മി കരയാൻ തുടങ്ങി. ഞാനും ബ്രാഡും ആശ്വസിപ്പിച്ചു. എൻ്റെ മകൾ സുന്ദരനായ ഒരു ചെറുമകന് ജന്മം നൽകുന്നതിന് ഞാൻ സാക്ഷിയായി.
എൻ്റെ സന്തോഷങ്ങൾ ഞാൻ ആദ്യം പങ്ക് വയ്ക്കുന്നത് ജോണുമായിട്ടാണ്. ഞാൻ എൻ്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു സ്വിച്ച് ഓണാക്കി.
ജോണിൻ്റെ ധാരാളം സന്ദേശങ്ങൾ, അവൻ ഇന്നലെ ഉറങ്ങിയിട്ടില്ല. എൻ്റെ പെട്ടെന്നുള്ള മടങ്ങി പോക്ക് അവനെ വേദനിപ്പിച്ചിട്ടുണ്ടാകും.
ഞാനവനെ വിളിച്ചു.
“ജോ ഞാനൊരു അമ്മൂമ്മയായി. “
“നീ ഹാപ്പിയായിരിക്കൂ. ഇവിടെ മമ്മ വരാൻ ഞാൻ അനുവദിക്കാൻ പാടില്ലായിരുന്നു. “
“നീ എന്ന് വരും. “
“നീ സർപ്രൈസിൻ്റെ ആളല്ലേ, ഇനി ഞാനും. “
ഫോൺ കട്ടായി. ഞാൻ ഫോൺ പോക്കറ്റിൽ വച്ചു.
“മമ്മയുടെ ജോ വരുമോ. “
“വരാതിരിക്കില്ല. “
ഞാൻ സന്തോഷത്തോടെ തല കുലുക്കി. കൂഞ്ഞ് മകൻ കൈകാലുകൾ ഇളക്കി കളി തുടങ്ങിയിട്ടുണ്ട്. ഞാൻ എൻ്റെ മകളെ വാൽസല്യം പൂർവ്വം നോക്കി.
✍️✍️നിഷ പിള്ള


5 Comments
കഥ പെട്ടെന്ന് തീർന്നതുപോലെ…….
വ്യത്യസ്തമായ അവതരണം.
Super👍👏
സ്നേഹം ❤️
നിഷയുടെ വേറിട്ട കഥ
സ്നേഹം ❤️