വയസ്സായെന്നോ എനിക്കോ ? അയ്യോ ഇനി എന്നെ ഒന്നിനും കൊള്ളില്ലേ? ഇനിയുള്ള കാലം നാമം ജപിച്ചും പേരക്കുട്ടികളെ കളിപ്പിച്ചും മാത്രം ഇരിക്കണോ? “
പ്രായം കൂടുന്തോറും എല്ലാവരുടെയും മനസ്സിലുയർന്നു വരുന്ന ചിന്തകൾ ഇങ്ങനെ തുടങ്ങുന്നു
പ്രായമായിപ്പോകുന്നതാണല്ലോ എല്ലാവരുടെയും പ്രശ്നം. പ്രായമാകാതിരിക്കാനുള്ള മാർഗ്ഗങ്ങൾ നോക്കിയാൽപ്പിന്നെ പേടിക്കാനില്ലല്ലോ .എന്താ അല്ലേ.
പലരേയും കാണുമ്പോൾ ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്നു നാം പറയാറുണ്ട്. ചർമ്മത്തിൻ്റെ പ്രായം കുറയ്ക്കാൻ ബോട്ടോക്സ് ഇഞ്ചക്ഷനും ഡെർമൽ ഫില്ലേഴ്സുമൊക്കെ ചെയ്ത് യുവത്വം കാത്തു സൂക്ഷിക്കുന്ന സെലിബ്രിറ്റികൾ ചുറ്റുമുണ്ട്. പക്ഷേ ഇതൊന്നും കൊണ്ടല്ല പ്രായത്തിനു തടയിടേണ്ടത്.
വയസ്സു കൂടുമ്പോൾ ശരീരത്തിനു ജരാനരകൾ ബാധിക്കും. പ്രായമാകും. അത് പ്രകൃതി നിയമമാണ്. എന്നാൽ ആ പ്രായം നമ്മുടെ മനസ്സിനെ ബാധിക്കാതെ നോക്കിയാലോ.
നാല്പതുകളുടെ അവസാനത്തിലുള്ള കുറെ സഹപ്രവർത്തകരുണ്ടായിരുന്നു. ഏതുനേരവും വയസ്സായി എന്നു പറഞ്ഞ് ഒന്നിനോടും മമതയില്ലാതിരിക്കുന്നവർ. അങ്ങനെയുള്ളവരെ മോട്ടിവേററു ചെയ്യുന്നതിലും പ്രയാസമുള്ളൊരു പണി വേറെയുണ്ടായിട്ടില്ല.
Millennials അല്ലെങ്കിൽ Gen Z ആയ നിങ്ങൾക്ക് ഇപ്പോഴിതു മനസ്സിലാകണമെന്നില്ല. ശരീരവും മനസ്സും യുവത്വത്തിൻ്റെ ചടുലതയിൽ വിഹരിക്കുമ്പോൾ മറ്റെന്തു ചിന്തിക്കാനാണ് അല്ലേ?
പക്ഷേ ജീവിത പുസ്തകത്തിലെ താളുകളൊരുപാടു മറിഞ്ഞു കഴിഞ്ഞ ഞങ്ങൾ ഇനിയുള്ള സമയം ഉത്സാഹത്തോടെ മനസ്സിലെ സ്വപ്നങ്ങൾക്കു പിറകെ പോയാൽ, എവിടെയെങ്കിലുമൊക്കെ കൈമുദ്രകൾ പതിപ്പിച്ചു കടന്നു പോകണമെന്നാഗ്രഹിച്ചാൽ തെറ്റുണ്ടോ?
മനസ്സാണു യുവത്വത്തോടെയിരിക്കേണ്ടത്. മനസ്സിനെ യുവത്വത്തോടെ നിലനിർത്താൻ എന്തൊക്കെ ചെയ്യാം?
എപ്പോഴും പുതിയ പുതിയ കാര്യങ്ങളിൽ വ്യാപൃതരായി പറ്റുന്നത്രയും ഊർജ്ജസ്വലതയോടെയിരിക്കാൻ ശ്രദ്ധിച്ചാൽത്തന്നെ നമ്മുടെ മനസ്സു ചെറുപ്പമാകും. അറുപതുവയസ്സിനു ശേഷം പല പല ഡിഗ്രികളെടുക്കുന്നവരേക്കുറിച്ചും പാട്ടും നൃത്തവും ചിത്രം വരയുമെല്ലാം പഠിച്ച് മിടുക്കരാവുന്നവരേക്കുറിച്ചും പലയിടത്തും വായിക്കാറില്ലേ?
അടുത്തിടെ 78 വയസ്സു കഴിഞ്ഞ ഒരമ്മയെ പരിചയപ്പെടാനിടയായി. ആ വീട് ഒരു ആർട്ട് ഗ്യാലറി തന്നെയാണ്. നിറയെ മ്യൂറൽ പെയിൻ്റിംഗുകൾ. എല്ലാം ആ അമ്മ വരച്ചതാണ്. 50 വയസ്സിനു ശേഷം തുടങ്ങിയ കലാതപസ്യ. ഇപ്പോൾ പെൻസിൽ ഡ്രോയിംഗ് പഠിക്കുന്നു. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത് പുതിയ പുതിയ ചലഞ്ചുകൾ ഏറ്റെടുക്കുന്നു. ഒരു യുട്യൂബ് ചാനലുമുണ്ട്. ശരിക്കും എന്നെപ്പോഴുള്ളവർക്ക് അനുകരണീയയായ ഒരു കലാകാരി.
പെൻഷനായിക്കഴിഞ്ഞപ്പോൾ മുതൽ “സമയം എങ്ങനെ കളയുന്നു?ബോറടിച്ചൊരു വഴിയായിക്കാണുമല്ലോ” എന്നൊക്കെയാണ് പഴയ സഹപ്രവർത്തകർ ചോദിക്കുന്നത്. “ഇപ്പോഴും രാവിലെ 5 മണിയ്ക്ക് എഴുന്നേൽക്കുന്നതെന്തിനാണ്? സുഖമായി കിടന്നുറങ്ങിക്കൂടേ ” അങ്ങനെ ചോദ്യങ്ങൾ തുടർക്കഥയാവുമ്പോൾ ” സമയം തികയുന്നില്ല,ഒരു ദിവസം 24 മണിക്കൂർ പോരാ ” എന്നാണു ഞാൻ പറയാറുള്ളത്.
ഉറങ്ങുന്ന ഏഴോ എട്ടോ മണിക്കൂറുകൾ മാറ്റി നിർത്തിയാൽ ബാക്കി സമയം ഞാൻ പല പല കാര്യങ്ങൾക്കായി വീതിച്ചു നൽകിയിരിക്കുകയാണ്.
എൻ്റെ ചെടികൾ, കൊച്ചു കൊച്ചു കരകൗശലങ്ങൾ, വായന , കുത്തിക്കുറിക്കലുകൾ, ഫോൺ വിളികൾ ,പഴയ സൗഹൃദങ്ങളുമായി വാട്ട്സ് ആപ്പ് ചാറ്റുകൾ , സൗഹൃദ കൂട്ടായ്മകൾ , ചെറിയ യാത്രകൾ അങ്ങനെയങ്ങനെ എപ്പോഴും ഒന്നിലല്ലെങ്കിൽ മറ്റൊന്നിൽ വ്യാപൃതയാവുന്നു. ഇതിനിടയിൽ വീട്ടിലെ മറ്റെന്തെല്ലാം കാര്യങ്ങളുമുണ്ട്.
പിച്ചവെച്ച കാലം മുതലുള്ള സൗഹൃദങ്ങളെ ഇന്നും ചേർത്തു നിർത്തുന്നു. ഞങ്ങൾ ഡിഗ്രി കൂട്ടുകാരാണ് ഏറ്റവും സജീവം. പിറന്നാളുകളും വിവാഹ വാർഷികങ്ങളും മക്കളുടെ വിവാഹങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം പങ്കുവെച്ച് ഞങ്ങൾ ആ പഴയ 17-20 വയസ്സുകാരായി
മാറുമ്പോൾ ആർക്കാണ് വയസ്സാകുന്നത്?
സൗഹൃദങ്ങളാണ് നമ്മുടെ മനസ്സിൻ്റെയും അതു വഴി ഒരു പരിധിവരെ ശരീരത്തിൻ്റെയും യുവത്വം കാത്തു സൂക്ഷിപ്പുകാർ.ആഴമുള്ള സ്നേഹബന്ധങ്ങൾ ജീവിതത്തിലെ ഏതു വെല്ലുവിളികളേയും നേരിടാൻ നമ്മെ സജ്ജരാക്കും. അവ നമ്മുടെ ജീവിതം മനോഹരമാക്കും.പ്രീഡിഗ്രിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ടൊരു ചേച്ചി കൂട്ടക്ഷരങ്ങളിലുണ്ട്. ചേച്ചിയെ ഓർക്കുമ്പോഴെല്ലാം ഞാനാ പഴയ മധുരപ്പതിനാറുകാരിയാകും.
നിങ്ങളേപ്പോലെയുള്ള ചെറുപ്പക്കാരോടു കൂട്ടു കൂടുമ്പോഴും മനസ്സു കൊണ്ടെങ്കിലും നിങ്ങളിലൊരാളാകാനാണ് കൊതിക്കുന്നത്.
പ്രായം കൂടുന്നു എന്ന് പലപ്പോഴും ഓർമ്മപ്പെടുത്തുന്നത് മറവിയാണ്. പക്ഷേ പ്രായം മാത്രമാണോ മറവിക്കു കാരണം? വല്ലപ്പോഴും കണ്ടുമുട്ടുമ്പോൾ പഴയ കാര്യങ്ങളും പണ്ടു പങ്കുവെച്ച തമാശകളുമെല്ലാം ഞാനോർമ്മിച്ചു പറയുമ്പോൾ .
”ടീച്ചർ ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു?” എന്ന് അത് അത്ഭുതം കൂറി എൻ്റെ പഴയസഹപ്രവർത്തകർ മൂക്കത്തു വിരൽവെയ്ക്കും. എന്നേക്കാൾ എത്രയോ പ്രായം കുറഞ്ഞവരാണവരെല്ലാം.
അത് എൻ്റെ മിടുക്കു കൊണ്ടൊന്നുമല്ല.
മറക്കാതിരിക്കാൻ ഞാൻ ബോധപൂർവം പരിശ്രമിക്കുന്നതുകൊണ്ടാണ്.
എന്തെങ്കിലുമൊക്കെ എഴുതാൻ തുടങ്ങിയതു തന്നെ മറവി എന്ന വില്ലനെ കീഴ്പ്പെടുത്താൻ വേണ്ടിത്തന്നെയാണ്. പഴയ ഓർമ്മകളെ റീവൈൻഡു ചെയ്യുമ്പോൾ മനസ്സിനു കുളിർമ്മ ലഭിക്കുക മാത്രമല്ല മറവിയെ കുറെയൊക്കെ മറി കടക്കാനും സാധിക്കും.
തലയിൽ അവിടവിടെ നിന്നും എത്തിനോക്കുന്ന വെള്ളിയിഴകളും ചിലപ്പോഴൊക്കെ മുട്ടുകളിലേക്കരിച്ചെത്തുന്ന നനുത്ത വേദനയും മങ്ങുന്ന കാഴ്ചയും പ്രായമായോ എന്നു ചിന്തിപ്പിക്കാൻ ശ്രമിക്കാറുണ്ട്. കൂടുതൽ കാര്യങ്ങളിലേക്കു മനസ്സർപ്പിച്ച് ആ ചിന്തകളെ ഞാൻ തുരത്തിയോടിക്കുക തന്നെ ചെയ്യും.
എന്തെങ്കിലും പരിപാടികൾക്ക് വീണ്ടും സ്ക്കൂളിൽ ചെല്ലുമ്പോൾ “ടീച്ചർ പണ്ടത്തേക്കാൾ കൂടുതൽ മിടുക്കിയായല്ലോ” എന്നു പറഞ്ഞ് ചുറ്റും കൂടുന്ന പഴയ സഹപ്രവർത്തകരും ഒരു ദിവസം
ഗുഡ് മോണിംഗ് അയയ്ക്കാതിരുന്നാൽ തിരക്കിയെത്തുന്ന പഴയ കൂട്ടുകാരുമെല്ലാം ഉള്ളപ്പോൾ എനിക്കെങ്ങനെ പ്രായമാകും?
എൻ്റെ അനുഭവത്തിൽ ‘തള്ള വൈബ്’ എന്നൊരു പരാമർശം കേൾക്കാനിട വന്നിട്ടേയില്ല . ഇനി ഞാൻ കേൾക്കാതെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ പറഞ്ഞോട്ടെ. ടാക്സ് ഫയൽ ചെയ്യുമ്പോഴും ബാങ്കിലെത്തുമ്പോഴും മാത്രമാണ് സീനിയർ സിറ്റിസൺ എന്ന കിരീടം തലയിലേറ്റുന്നത്.
“മനുഷ്യജീവിതം
മരങ്ങളെപ്പോലെയാവണം
മുറിഞ്ഞൊടിഞ്ഞു വീഴും
വരെ
തണലേകാൻ കഴിയണം
അതിലെ
ഇലകളെപ്പോലെയാവണം
കൊഴിഞ്ഞു വീണാലും
വളമാകാൻ കഴിയണം “
എന്നു കേട്ടിട്ടുണ്ടോ?
നന്ദി പറയാനോ ചെറിയ സഹായങ്ങൾ ചെയ്യാനോ അഭിനന്ദനങ്ങളറിയാക്കാനോ കിട്ടുന്ന ഒരവസരവും ഞാൻ കളയാറില്ല. സന്തോഷിക്കാൻ കിട്ടുന്ന ഒരു നിമിഷവും പാഴാക്കാറുമില്ല.നമ്മൾ മനസ്സു നിറഞ്ഞു പറയുന്ന ഓരോ വാക്കും ചെയ്യുന്ന പ്രവൃത്തിയും തരുന്ന സന്തോഷം ചില്ലറയല്ല. എൻ്റെ സന്തോഷത്തിൻ്റെ താക്കോൽ ഞാൻ തന്നെയാണു സൂക്ഷിച്ചിരിക്കുന്നത്.
ഇഷ്ടമുള്ളതു മാത്രം തെരഞ്ഞെടുത്തു ജീവിക്കാൻ ജീവിതം ഒരു ബുഫേ അല്ലല്ലോ. മനുഷ്യനല്ലേ ?മൂഡ് മാറ്റങ്ങളുണ്ടാവും. അവയെ മനസ്സിൽ കൂടു കൂട്ടാനനുവദിക്കാതെ പറത്തിയങ്ങു വിട്ടാൽ മതി.
അതെ
പ്രായം വെറുമൊരക്കംമാത്രം
Age is just a number
നിങ്ങൾക്കും അങ്ങനെയാവേണ്ടേ?
വെറുതെയങ്ങു പറ്റില്ല. ആദ്യം അലസത വെടിയണം. പെൻഷനായിക്കഴിഞ്ഞാൽ, മക്കളൊക്കെ ഒരു നിലയിലെത്തിക്കഴിഞ്ഞാൽ ഇനി വിശ്രമിക്കാം എന്ന ആ ചിന്ത ദൂരെക്കളയണം.
ഗബ്രിയേൽ മാർക്വേസ് പറഞ്ഞതറിയില്ലേ?
”വയസ്സാകുമ്പോൾ ആളുകൾ സ്വപ്നങ്ങൾക്കു പുറകെ പോകാതാകും എന്നതു ശരിയല്ല. സ്വപ്നങ്ങൾക്കു പുറകെ പോകാതാകുമ്പോൾ അവർക്കു വയസ്സാകുന്നതാണ്. “
എത്ര ശരിയാണാപ്പറഞ്ഞത്. കൗമാരത്തിൽ വീട്ടുകാർ അനുവദിക്കാഞ്ഞതോ യൗവനത്തിൽ ജീവിതം കരയ്ക്കണയ്ക്കാനുള്ള തത്രപ്പാടിൽ സാധിക്കാഞ്ഞതോ ആയ എത്രയെത്ര സ്വപ്നങ്ങൾ നമ്മുടെ മനസ്സിൻ്റെയാഴങ്ങളിൽ മുങ്ങിക്കിടപ്പുണ്ടാകും! ചിലർക്ക് യാത്ര ചെയ്യണമെന്നാവും എഴുത്തിൻ്റെയോ വായനയുടെയോ ലോകത്തേക്കു കടക്കണമെന്നാവും പാട്ടോ ഡാൻസോ പഠിക്കണമെന്നാവും പുതിയ ഭാഷകൾ പഠിക്കണമെന്നാവും ……
എന്തായാലും അവ മുങ്ങിത്തപ്പിയെടുക്കൂ. നിങ്ങളുടെ സ്വപ്നങ്ങൾക്കു പിറകെ പതിയെ യാത്ര തുടങ്ങൂ. പുതിയ തുടക്കങ്ങളുണ്ടാകട്ടെ.
പരിശ്രമിച്ചാൽനടക്കാത്തതായി എന്താണുള്ളത്?
നേടാൻഒത്തിരിയുള്ളപ്പോൾ ഇത്തിരി നഷ്ടങ്ങളെയോർത്ത് സങ്കടപ്പെടുകയുമരുത്. ഇന്നലെ വരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു തുടങ്ങുമ്പോഴാണ് ഇതുവരെ ഇല്ലാതിരുന്ന ഒരു നാം ഉണ്ടാവുന്നത്
കുട്ടികളെ മാനസികമായും ശാരീരികമായും ശക്തരാക്കാൻ സഹായിക്കുന്ന ‘ബിഹേവിയർ വാക്സിൻ ‘ എന്ന തെറാപ്പിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഇത് പ്രായം കൂടുമ്പോഴും ആവശ്യമാണെന്നാണ് എനിക്കു തോന്നുന്നത് .ഇതൊരു ഗുളികയോ ഇഞ്ചക്ഷനോ ഒന്നുമല്ല.
ആരോഗ്യകരമായ ജീവിതശീലങ്ങൾ, ജീവിത നൈപുണ്യങ്ങൾ, പോസിറ്റീവ് ചിന്തകൾ, വൈകാരിക പിന്തുണ തുടങ്ങിയവയുടെ ആകെത്തുകയാണ് ഈ ആശയം. ആർക്കും പരീക്ഷിക്കാവുന്ന ആശയങ്ങളാണവ.
എന്നാൽ ഇപ്പോൾത്തന്നെ പറഞ്ഞു തുടങ്ങിക്കോളൂ.
Age is just a number
മനസ്സിനേയും ശരീരത്തേയും വരുതിക്കു കൊണ്ടു വന്നാൽ പ്രായം ഒന്നിനും
തടസ്സമല്ല.
#എൻ്റെ രചന
# കൂട്ടക്ഷരങ്ങൾ


12 Comments
അടിപൊളി 👌👌👌 അല്ലെങ്കിലും Age is just a number. അത് നമ്മുടെ മനസ്സിനെ ബാധിക്കാത്തിടത്തോളം all are young only ❤️
അതേ രതീ
സ്നേഹം ഡിയർ❤️❤️
അല്ല പിന്നെ നമ്മക്ക് അടിച്ചു പൊളിക്കാന്ന്..
സൂപ്പറായി എഴുതി 😍👍
പിന്നല്ലാതെ
മടി പിടിച്ചിരിക്കാതെ അടിച്ചു പൊളിക്കാൻ വാ ❤️❤️❤️😀
അസ്സലായി. എഴുതാൻ യോഗ്യ ആയ ആൾ തന്നെ.. Age is just a number
സ്നേഹം മഞ്ജൂ❤️❤️❤️
നല്ല രചന. സന്തോഷത്തിന്റെ താക്കോൽ കൈയിലുണ്ടെങ്കിൽ വയസായി എന്ന ബോറൻ ചിന്തയെ തുരുത്തിയോടിക്കാനാകും. ചെയ്യേണ്ട കാര്യങ്ങളും സ്വന്തം അനുഭവങ്ങളും ഉദാഹരണമാക്കിയ നല്ല എഴുത്ത്.👏👍
❤️🥰🫂
സ്നേഹം ജോയ്സ്❤️❤️❤️
ബിഹേവിയർ വാക്‌സിൻ… നല്ല ഐഡിയ തന്നെ. സൂപ്പറായി എഴുതി ചേച്ചീ 👌👌👌
സ്നേഹം സിൽവീ❤️❤️❤️
താരച്ചേച്ചീ❤️❤️
അസ്സലായിട്ടുണ്ട് സുമേ.❤️ ഇഷ്ടം❤️