സുനി വന്ന് ബെൽ അടിച്ചപ്പോളാണ് മനോരാജ്യത്തിൽ നിന്നുണർന്നത്. പഴയ ന്യൂസ്പേപ്പറും മാഗസിനുകളും കെട്ടി എടുത്ത് വെച്ചിട്ട് രണ്ട് മൂന്ന് ദിവസമായി. മീന പണിക്ക് വന്ന അന്ന് ചെയ്ത് വെച്ചതാണ്. അവൾ തന്നെയാണ് സുനിയെ വിളിച്ച് എടുത്ത് കൊണ്ട് പോകണം എന്ന് പറഞ്ഞതും. അവന് ഒഴിവുള്ളപ്പോൾ വന്ന് കൊണ്ട് പൊയ്ക്കോളും എന്നറിയാം. എന്നാലും വൃത്തിയാക്കി കഴിഞ്ഞാൽ പിന്നെ അതിന്റെ ബാക്കി അവിടെ ഇരിക്കുന്നത് കാണുമ്പോൾ ഒരസ്വസ്ഥത ആയിരുന്നു.
“ഈസി ചെയറിൽ നിന്ന് എഴുന്നേൽക്കാൻ ഇപ്പോൾ പണ്ടത്തെ പോലെ അല്ല, കുറച്ചു സമയമൊക്കെ എടുക്കും സുനി..”
സുനിയുടെ രണ്ടാമത്തെ കാളിങ് ബെല്ലിന് മറുപടിയായി പറഞ്ഞ് വസുധ വാതിൽ തുറന്നു.
“ടീച്ചറെങ്ങാനും ഉറങ്ങിപ്പോയോ എന്നറിയില്ലല്ലോ, അതാ ഞാൻ..”
സുനി അകത്തേക്ക് കയറി പുസ്തകക്കെട്ട് എടുക്കുമ്പോൾ പറഞ്ഞു.
അതും ശരിയാ, മനോരാജ്യം കണ്ടും വായിച്ചും അസമയത്ത് ഉറങ്ങിപ്പോകാറുണ്ട് ഇപ്പോൾ. പലപ്പോഴും റോഡിലൂടെ പോകുന്ന ഏതെങ്കിലും വണ്ടിയുടെ ഹോണോ ആരുടെയെങ്കിലും ഫോൺ വിളിയോ ഒക്കെയാണ് ഉണർത്താറ്.
“അപ്പുറത്തെ വീട്ടിൽ താമസത്തിന് ആളെത്തിയിട്ടുണ്ട്, അറിഞ്ഞോ”
സുനി അറിയാത്ത വിശേഷങ്ങളില്ല.
“ഒരു റിട്ടയേർഡ് കേണലും മോളും. മോൾക്ക് ഇവിടെ ജോലി കിട്ടിയിട്ട് വന്നതാ.”
അയൽവക്കത്ത് ഒരു സ്ത്രീ വന്നിരുന്നെങ്കിൽ, ബോറടിക്കുമ്പോൾ സംസാരിക്കാൻ ഒരു കൂട്ടായേനെ. ഇതിപ്പോ കേണലിന്റെ യുദ്ധവീരകഥകൾ കേൾക്കുന്നതിലും ഇവിടെ വായിച്ചും ഉറങ്ങിയും കാലം കഴിക്കുന്നതാവും നല്ലത്.
മോൻ സ്‌കൂൾ കഴിഞ്ഞ് കോളേജിൽ എത്തിയപ്പോളാണ് രാമേട്ടൻ പോയത്. ആദ്യ വർഷങ്ങളിൽ തനിക്ക് താങ്ങായി രാമേട്ടന്റെ പെങ്ങൾ ശാരിച്ചേച്ചി കൂടെ നിന്നു. ചേച്ചിയുടെ മക്കൾ പഠിക്കാൻ വിദേശത്തേക്ക് പോയ സമയം ആയിരുന്നു അത്. ചേച്ചിയും ഭർത്താവുമായി നേരത്തെ തന്നെ പിരിഞ്ഞിരുന്നു. ഒറ്റക്ക് ജീവിക്കാനുള്ള തന്റേടം ചേച്ചിയോളം ഒരു പെണ്ണിലും കണ്ടിട്ടില്ലെന്ന് പറയാം. അങ്ങനെയൊരാൾ കൂട്ടിന് വന്നത് ശരിക്കും ഒരു തണലായിരുന്നു. ചേച്ചിയാണ് തന്നെ ആരും കൂടെ ഇല്ലെങ്കിലും നമുക്ക് ജീവിക്കാമെന്ന് പഠിപ്പിച്ചത്. കാർ ഓടിക്കാനും ബാങ്കിലെ കാര്യങ്ങൾ നോക്കാനും വീട്ടിലെ സകല കാര്യങ്ങളും ഒറ്റക്ക് മാനേജ് ചെയ്യാനും തനിക്കാവുമെന്ന് ബോധ്യപ്പെടുത്തിയിട്ടാണ് ചേച്ചി മക്കൾക്കൊപ്പം വിദേശത്തേക്ക് പോയത്. ഇപ്പോളും ഇടക്ക് നാട്ടിൽ വരുമ്പോൾ തന്റെ അടുത്തേക്കാണ് നേരെ വരുന്നത്. മോനും ചേച്ചിയമ്മ അമ്മായി അല്ല, അമ്മയുടെ ചേച്ചി തന്നെ.
വിനുമോന് ജോലി ആയതോടെ തനിക്ക് ഒഴിവു സമയം ധാരാളം ആയി. ശാരിച്ചേച്ചിയോളം നല്ലൊരു കൂട്ട് വേറെ ആരുമായും തോന്നാഞ്ഞത് കൊണ്ട് മൊബൈലും പുസ്തകങ്ങളും വീട് ക്ലീനിങ്ങും അൽപ്പം പച്ചക്കറി കൃഷിയും ഒക്കെയായി കാലം കഴിച്ചു കൂട്ടി. അടുത്തുള്ള അമ്പലത്തിലേക്കും ഇടക്ക് ഷോപ്പിംഗിനായി ടൗണിലേക്കും അല്ലാതെ ഒരിടത്തേക്കും പോകാതെയായി. പോകാൻ തോന്നാറുമില്ല. എന്നാൽ ഇപ്പോൾ മൊബൈലിലെ വിഡിയോകൾ ഇടക്ക് കാണുമ്പോൾ, ആനുകാലികങ്ങളിലെ ചില യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ തനിക്കും കുറെ സ്ഥലങ്ങളൊക്കെ കാണണമെന്നൊരാശ. പക്ഷെ പറ്റിയൊരു കൂട്ട് വേണം. ശാരിച്ചേച്ചിയ്ക്ക് പണ്ടത്തെയത്ര ആരോഗ്യമില്ലാത്തത് കൊണ്ട് യാത്രകൾക്കൊന്നും വിളിക്കാത്തതാണ് നല്ലത്. തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ ചിലപ്പോൾ ഇറങ്ങി പുറപ്പെട്ടേക്കും.
ഗേറ്റ് തുറക്കുന്ന കര കര ശബ്ദം കേട്ടാണ് ഉമ്മറത്തെ കർട്ടൻ മാറ്റി നോക്കിയത്. കോട്ടൺ സൽവാർ അണിഞ്ഞ് ഒരു സ്ത്രീ. കൂടെ ഒരു ചെറുപ്പക്കാരിയും ഉണ്ട്. ആരാണെന്ന് മനസ്സിലായതേ ഇല്ല. ഏതായാലും രണ്ട് സ്ത്രീകൾ ആണല്ലോ. വാതിൽ തുറന്നപ്പോളേക്കും അവർ ഉമ്മറത്ത് എത്തിയിരുന്നു. സൽവാർ ധരിച്ച സ്ത്രീ ചിരിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി.
“ഞാൻ സീത. ദാ അപ്പുറത്തെ വീട്ടിൽ താമസത്തിന് വന്നതാണ്. ഇതെന്റെ മകൾ, അഞ്ജലി.”
“ആഹാ, സുനി ഇന്ന് കാലത്ത് പറഞ്ഞിരുന്നു അവിടെ താമസക്കാർ വന്നെന്ന്. എന്റെ പേര് വസുധ. അകത്തേക്ക് വന്നാട്ടെ.”
അവർ ഇരുവരും അകത്ത് വന്ന് ഇരുന്നപ്പോളാണ് ഓർമ്മ വന്നത് . “അല്ലാ, സുനി പറഞ്ഞത് കേണലും മകളും എന്നാണല്ലോ. സുനി അറിയാത്ത വിശേഷമില്ല. സുനി ഇവിടെ അടുത്ത് താമസിക്കുന്ന ഒരു ഓട്ടോ ഡ്രൈവർ ആണ് കേട്ടോ. “
“ഞാൻ തന്നെയാണ് സുനി പറഞ്ഞ കേണൽ. റിട്ടയർ ആയി. ഇവളുടെ അച്ഛനും ആർമിയിൽ ആയിരുന്നു, നാല് കൊല്ലം മുൻപ് മരിച്ചു പോയി. അത് കഴിഞ്ഞ് മോളുടെ പഠനം കഴിഞ്ഞപ്പോൾ ഞാൻ റിട്ടയർമെന്റ് എടുത്ത് പോന്നു. ഇനി ഇവൾക്ക് സൗകര്യമുള്ള സ്ഥലത്ത് താമസിക്കാമെന്ന് കരുതി. ഇവിടെ ആകുമ്പോൾ ഇവൾക്ക് ജോലിക്ക് പോകാനും എളുപ്പം, നല്ല സ്ഥലവും. അങ്ങനെയാണ് ഈ വീടും പറമ്പും വാങ്ങിയത്. “
സീത ചിരിയോടെ പറഞ്ഞു.
“ഹോ എനിക്ക് സമാധാനമായി. അയൽവക്കത്ത് ഒരു കൂട്ടായല്ലോ. ഇവിടെ മോൻ ജോലിക്ക് പോയാൽ വരുന്നത് വരെ വായിച്ചും ഉറങ്ങിയും ഒക്കെ ഞാൻ കാലം കഴിച്ചു കൂട്ടുകയായിരുന്നു. എന്തായാലും ഞാൻ എന്തെങ്കിലും കുടിക്കാനെടുക്കാം. “
താൻ എഴുന്നേറ്റപ്പോളെക്കും അഞ്ജലി കൂടെ എണീറ്റു, സീതയും. അവരും അടുക്കളയിലേക്ക് വന്നു. സത്യം പറഞ്ഞാൽ അമ്മയും മോളുമായി പണ്ടേ പരിചയമുള്ളത് പോലെയാണ് തനിക്ക് തോന്നുന്നത്, വസുധ ഓർത്തു.
സംസാരത്തിനിടയിൽ അഞ്ജലിയുടെ ഓഫീസ് വിനു പോകുന്ന വഴിക്കാണെന്ന് മനസ്സിലായി. അപ്പോൾ തന്നെ വിനുവിനെ വിളിച്ചു. പിറ്റേന്ന് അഞ്ജലിയെ ഓഫീസിൽ ഡ്രോപ്പ് ചെയ്യാമെന്ന് വിനു ഏറ്റു. നാളെ മാത്രം, അമ്മ കൂടുതൽ ഓഫർ ഒന്നും കൊടുക്കണ്ട, വിനു പ്രത്യേകം പറഞ്ഞു.
പിറ്റേന്ന് വിനുവിനെയും അഞ്ജലിയെയും യാത്രയാക്കാൻ രണ്ടമ്മമാരും ഒരുമിച്ചു. മക്കൾ പോയിക്കഴിഞ്ഞ് വീട് പൂട്ടി ഇരുവരും സീതയുടെ വീട്ടിലേക്ക് പോയി. അവിടെ ഇരുന്ന് കുറച്ച് സംസാരിച്ചു കഴിഞ്ഞപ്പോൾ സീതക്ക് നാടൊക്കെ ഒന്ന് ചുറ്റിക്കാണാൻ ഒരാഗ്രഹം. സീത നിർബന്ധിച്ചപ്പോൾ വസുധയും ഓർത്തു, കുറച്ചു കാലമായല്ലോ ഇങ്ങനെയൊരു കൂട്ട് ആഗ്രഹിക്കുന്നു. എന്തിന് മടിക്കണം.
ഇരുവരുടെയും മൊബൈലിൽ നിന്ന് മക്കൾക്ക് മെസ്സേജ് പോയി: ഞങ്ങൾ ഒന്ന് പുറത്ത് പോകുന്നു. ഉച്ചഭക്ഷണം ഒക്കെ പുറത്ത് നിന്ന് കഴിച്ച് അഞ്ജുമോൾ എത്തുമ്പോളേക്ക് വന്നോളാം.
സീത വണ്ടിയെടുത്തു. അത്യാവശ്യം വെള്ളവും കുറച്ച് സ്‌നാക്‌സും എടുത്ത് വെച്ച് ഇരുവരും വീട് പൂട്ടി ഇറങ്ങി. മക്കളോട് പറഞ്ഞത് പോലെ അഞ്ച് മണിക്ക് തിരിച്ചെത്തി. രണ്ടാളും ഒന്ന് മേല്കഴുകി ഡ്രസ്സ് മാറി വന്നപ്പോളേക്കും വസുധയുടെ വീടിന്റെ മുൻപിൽ കാറിന്റെ ഹോൺ. എന്തൊരത്ഭുതം! എന്നും ഏഴു മണിയാകാതെ വീടെത്താത്ത വിനു അഞ്ജലിയെയും കൂട്ടി അഞ്ചര ആയപ്പൊളേക്കും വീട്ടുമുന്നിൽ ഹാജർ. വഴിയിൽ നിന്ന് രണ്ട് വീട്ടിലേക്കും വേണ്ട സ്‌നാക്‌സും വാങ്ങിയിട്ടുണ്ട് വിനു.
വണ്ടി വന്നത് കണ്ട് സീതയും വന്നു. സീതയും വസുധയും അന്യോന്യം നോക്കി, പൊട്ടിച്ചിരിച്ചു.
“എന്താ ഇത്ര ചിരിക്കാൻ? നിങ്ങൾ കറങ്ങാൻ പോയതല്ലേ. അഥവാ ലേറ്റ് ആയാല് അഞ്ചു തനിച്ചാവില്ലേ, പുതിയ വീട്, സ്ഥലം, മാത്രമല്ല വീടിന്റെ ചാവിയുമില്ലെന്ന് പറഞ്ഞു. എന്നാൽ പിന്നെ നേരത്തെ ഇറങ്ങിയേക്കാമെന്ന് വെച്ചു.” ചമ്മലോടെ വിനു പറഞ്ഞു.
“എന്നാലും വിനു, ഏഴ് മണി കഴിയാതെ എത്താത്ത നീയ്, ഇന്ന് എങ്ങനെ നേരത്തെ ഇറങ്ങി?”
വസുധ ചിരിയോടെ ആരാഞ്ഞു.
“അതെന്തെങ്കിലുമാകട്ടെ. നമുക്ക് ചായ വെക്കാം. എല്ലാവരും ഇവിടെ ഒരുമിച്ച് ചായ കുടിക്കാം അല്ലെ?”
സീത വിനുവിനെ രക്ഷിച്ചു.
ചിരിയോടെ എല്ലാവരും അകത്തേക്ക് കയറി.
അമ്പലത്തിൽ നിന്ന് താലി ചാർത്തി വരണമാല്യവും ചാർത്തി നേരെ വിനുവിനെയും അഞ്ജുവിനെയും കൂട്ടി അഞ്ജുവിന്റെ വീട്ടിലേക്കാണ് എല്ലാവരും വന്നത്. രണ്ടമ്മമാരും ചേർന്ന് മക്കളെ സ്വീകരിച്ചു. ശേഷം ചെറിയൊരു സദ്യ. വൈകീട്ടായപ്പോൾ അവശേഷിച്ച ചുരുക്കം ചില ബന്ധുക്കളിൽ ഒരാൾ ചോദിച്ചു, “അല്ലാ, ഇനി രണ്ടാളും ചെക്കന്റെ വീട്ടിൽ കേറുന്നില്ലേ?”
മറുപടിയായി സീത വസുധയെ നോക്കി, ഇരുവരും പുഞ്ചിരിച്ചു.
വസുധ പറഞ്ഞു: “ഇനി ഇവിടെയാണ് ഇവർ രണ്ടാളും താമസിക്കുന്നത്. ഞങ്ങൾ രണ്ടാളും അപ്പുറത്തും. ഇവർക്ക് ജോലിയും കാര്യങ്ങളും ഒക്കെയായി ഇവരുടെ ജീവിതം. കുറച്ച് യാത്രകളും ഉലകം ചുറ്റലും ഒക്കെയായി ഞങ്ങളുടെ സ്വസ്ഥജീവിതം.
അപ്പോൾ നമുക്കിറങ്ങാം അല്ലെ സീതേ. പിള്ളേർ അവരുടെ ജീവിതം സന്തോഷമായി ജീവിച്ചു തുടങ്ങട്ടെ. നമുക്കും നമ്മുടെ ബാക്കി വെച്ചിരിക്കുന്ന സ്വപ്നങ്ങൾക്ക് പിറകെ പോകാം.”
അവർ ഇരുവരും പോകുന്നത് നോക്കി നവദമ്പതികൾ പുഞ്ചിരിച്ചു.
#ഏജ് ഈസ് ജസ്റ്റ് എ നമ്പർ
#storychallenge


8 Comments
അമ്മമാരും ഹാപ്പി ….. മക്കളും ഹാപ്പി …… നമ്മളും ഹാപ്പി …… മനസ്സ് കുളുർപ്പിക്കുന്ന കഥ👍❤️
👌👌 the story ending is very soothing. 💐💐💐
നല്ല കഥ 👌Super 👍
💙💜
ശുഭം, ശുഭമായ കഥ. ❤️
അമ്മമാർ അവരുടെ സ്വപ്നങ്ങൾക്കു പിറകിൽ പോയി വരട്ടെ.
👌👏
സ്നേഹം 💙
അങ്ങനെ തന്നെ
Age is just a number
നല്ല കഥ❤️👌🌹
💜❤️💙