മണ്ണിൻ്റെ മണമുള്ള പ്രകൃതിയുടെ സ്പർശമുള്ള ഏവരേയും ചേർത്തു നിർത്തുന്ന ഓണം പോലെ, ഇത്രമേൽ ധന്യമായ മറ്റൊരാഘോഷം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.
എൻ്റെ കുട്ടിക്കാലത്ത് അതിരാവിലെ, ഒരു പ്രദേശത്തെ കുട്ടികളെല്ലാം ചേർന്ന് പറമ്പിലും പാടവരമ്പത്തും പൂ പറിക്കാൻ പോവും. അത്തം മുതൽ
മുറ്റത്ത് ചാണകം മെഴുകിയ തറയിൽ പൂവിതൾ ചേർത്ത് സൃഷ്ടിക്കുന്ന മനോഹരമായ പൂക്കളം നോക്കി നിൽക്കാൻ നേരമില്ലാതെ സ്കൂളിലേക്കോടും.. പിന്നെ ആഘോഷത്തിൻ്റെ ഭാഗമായി വരുന്ന പലരുടേയും വരവിനായി കാത്തിരിപ്പാണ്.
മിക്കവാറും മണ്ണുകൊണ്ടുള്ള തൃക്കാക്കരയപ്പനുമായി ചോഴിയത്താശാനാവും ആദ്യം വരുന്നത്. അതോടെ തൃക്കാക്കരയപ്പനെയിരുത്തിയുളള പൊലിപ്പാട്ടിനും ആർപ്പു വിളിയ്ക്കുമായുള്ള കാത്തിരിപ്പാണ്.
കയറൂഞ്ഞാലും മുളയൂഞ്ഞാലും മത്സരബുദ്ധിയോടെ മരക്കൊമ്പുകളിൽ കൊമ്പുകോർക്കും. മതിവരുവോളം മുളയൂഞ്ഞാലിൽ ചുക്കാൻ കുത്തി മറയാൻ ആൺകുട്ടികളും കയറൂഞ്ഞാലിൽ ശാന്തമായി ആടാൻ പെൺകുട്ടികളും വിദ്യാലയം പൂട്ടാൻ കാത്തിരിക്കും.
അതു മാത്രമല്ല, തുമ്പി തുള്ളൽ, തിരുപ്പറക്കൽ, ചട്ടിപ്പന്ത് കളി തുടങ്ങിയ കളം നിറഞ്ഞാടുന്ന കളികൾ കളിക്കുന്നതും ഓണാവധിക്കാലത്താണ്. ഓണത്തിനു മാത്രം കിട്ടുന്ന പുതു വസ്ത്രത്തിൻ്റെ മണം ഒരു കൊല്ലം നിറഞ്ഞു നിൽക്കും. തിരുവോണ ദിവസം രണ്ടു മണിക്കൂർ മാത്രം ധരിക്കാൻ കിട്ടുന്ന ഓണക്കോടി മറ്റൊരു പുതു വസ്ത്രം കിട്ടുന്നതുവരെ വെളിച്ചം കാണാതെ ഓണഗന്ധം നിറച്ച് തകരപ്പെട്ടികളിലിരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. പിന്നെയൊരു ദിവസം അത് കയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷം അനുഭവിച്ചവർക്ക് മാത്രം സ്വന്തം.
ഓണവിപണികൾ ഇല്ലാതിരുന്നത് കൊണ്ടു തന്നെ
കാഴ്ചക്കുലകളും കായ്കറികളുമായി കർഷകർ സമീപത്തെ വീടുകളിലെത്തും.
പട്ടക്കുടയും തൊപ്പിക്കുടയുമായി അയ്യപ്പനും ചീതുവും അവകാശം സ്ഥാപിക്കും.
കുടയെടുത്തു നടന്നാൽ അമ്മയുടെ താക്കീതിൻ്റെ ശബ്ദം വരും…
” കുഞ്ഞീ… അതവിടെ വെക്ക്”
വട്ടിയും മുറവും ഉറയുമൊക്കെയായി കണ്ണനും തെയ്യനും വരും.
ഉത്രാട രാവിൽ പാൽ നിലാവിൽ തണുപ്പു വകവെക്കാതെ അയ്യപ്പനും ചീതുവും കൂട്ടരും ശീപോതിയെ ഉണർത്താൻ വരും. അതിരാവിലെ മൂന്നു മണിക്ക് അടുത്ത വീട്ടിൽ പാടാൻ തുടങ്ങിയാൽ ” കുഞ്ഞീ ” വിളിയോടെ അമ്മ ബഹളം തുടങ്ങും.
വിളക്കു കത്തിക്കും ചായക്ക് വെള്ളം അടുപ്പിൽ വെയ്ക്കും…
എന്നിട്ടും എണീറ്റില്ലെങ്കിൽ പുതപ്പിനുള്ളിലൂടെ കൈ നീട്ടി ചുട്ട പെട തരും.
അമ്മക്ക് എല്ലാത്തിനും കൃത്യതയും ചിട്ടയും ഉണ്ടായിരുന്നു…
എല്ലാവരും ഓണം ഗംഭീരമാക്കാനുള്ള തത്രപ്പാടിലാവും.
പത്തായത്തിൽ പുകയിട്ടു വെച്ച പഴം പഴുക്കുന്നതും കാത്തിരിക്കും. ഉപ്പേരി വറുത്തതും പുഴുങ്ങിയ പഴവും ആയിരുന്നു ഏറ്റവും മുന്തിയ ആഹാരം. വലിയവരും കുട്ടികളുമായി വീട് നിറയെ ആളുകൾ ഉണ്ടാവും.
അക്കാലത്ത് ഓണ സദ്യയിലെ വിഭവങ്ങൾ മറ്റു ദിവസങ്ങളിൽ അപൂർവ്വമായി മാത്രമേ വീടുകളിൽ ഉണ്ടാക്കിയിരുന്നുള്ളൂ… എന്തിന് പപ്പടം പോലും വിരുന്നുകാരനായിരുന്നു.
അതുകൊണ്ടാവാം ആ രുചിയും മണവും ഇന്നും ഓർമ്മകളിൽ തങ്ങി നിൽക്കുന്നത്. ഇടിച്ചു പിഴിഞ്ഞ പായസത്തിനുവേണ്ടി തേങ്ങ ചിരവുന്നതു പോലും ആഘോഷമായിരുന്നു. ചിരവിയിട്ട പാത്രത്തിൽ നിന്ന് വാരിയെടുത്തോടുമ്പോൾ അമ്മയുടെ ശബ്ദം പൊങ്ങും…
” കുഞ്ഞീ… അടി വേണ്ടെങ്കിൽ ഓടിക്കോ”
ഉരുളിയിൽ വെന്തു മറയുന്ന ശർക്കര പായസത്തിൻ്റെ മണം ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളമൂറും. ആരുടേയും കുറ്റമല്ല, ഇല്ലായ്മ ഒരു കുറ്റമല്ലല്ലോ ?പണ്ടത്തെ ദരിദ്ര ജീവിതത്തിൽ മലയാളികൾക്ക് കിട്ടിയിരുന്ന ഏറ്റവും വലിയ സന്തോഷമായിരുന്നു ഓണം. പഞ്ഞമാസം കഴിഞ്ഞ് പത്തായം നിറയുന്ന നാളുകൾ കാത്തിരിക്കുന്ന പാവപ്പെട്ടവരുടെ കൂട്ടായ്മയായിരുന്നു അത്.
ഇന്നാണെങ്കിൽ അനുദിനം തീൻമേശയിൽ വിളമ്പുന്ന ബർഗറിനും പിസയ്ക്കും ഷവർമ്മക്കും മന്തിക്കുമിടയിലെ നിറം മങ്ങിയ ഭക്ഷണമായി ഓണ സദ്യ ചുരുങ്ങിക്കഴിഞ്ഞു. ഒരു വർഷം കിട്ടുന്ന എണ്ണമറ്റ വസ്ത്രങ്ങൾക്കിടയിലെ ഒരു വസ്ത്രം മാത്രമായ ഓണക്കോടിയുടെ തിളക്കവും നഷ്ടപ്പെട്ടു.
പതിവുപോലെ സമൂഹമാധ്യമങ്ങളിലും അമ്യൂസ്മെൻറ് പാർക്കുകളിലും, മറ്റു വിനോദ സഞ്ചരങ്ങൾക്കിടയിലും ആഘോഷിക്കപ്പെടുന്ന ഒരു വിനോദോപാധിയായി ഓണം മാറി.
എല്ലാ വീടുകളിലും സ്ഥിരം ഇരിപ്പിടം നേടിയ ഊഞ്ഞാലിന് ഓണക്കാലത്ത് വലിയ പ്രസക്തിയില്ല. പോരാത്തതിന് ചീറിപ്പായുന്ന വണ്ടി യാത്രകൾ അതിലും ഗംഭീരമല്ലേ ? കാലഹരണപ്പെട്ട നാടൻ പൂക്കൾളായ കാക്കപ്പൂ, മുക്കുറ്റി, തുമ്പ ഇവക്കൊക്കെ പകരം കടുത്ത നിറക്കൂട്ടുമായി സുന്ദരിപ്പൂക്കളും പ്ലാസ്റ്റിക് പൂക്കളും വിപണിയിൽ മത്സരിച്ച് ഉമ്മറത്തെ വില കൂടിയ ടൈൽസും ഗ്രാനൈറ്റും വിരിച്ച തറയിൽ ഇടം പിടിക്കുന്നു. വംശനാശം സംഭവിച്ച ഓണപ്പൂവിനെ എല്ലാ വർഷവും തേടി നടക്കുന്നു.
വട്ടിയും, മുറവും കാഴ്ചക്കുലയും ശീപോതി ഉണർത്തലും കെട്ടുകഥകളായി മാറുന്നു.
കച്ചവടതന്ത്രത്തിൻ്റെ ഭാഗമായി കടകൾക്കു മുന്നിൽ വേഷം കെട്ടി നിൽക്കുന്ന കുടവയർ മാമൻ മാവേലിയെ കാണുമ്പോൾ തോന്നുന്നത് സഹതാപം മാത്രം!
സമൃദ്ധിയുടെ നടക്കു കഴിയുമ്പോൾ ഓണത്തിൻ്റെ ആർഭാടത്തിനെന്തു പ്രസക്തി. ഇല്ലായ്മകൾക്കിടയിൽ ലഭിക്കുന്ന സന്തോഷങ്ങൾക്ക് മധുരവും വലിപ്പവും കൂടും. അത് ആർഭാടങ്ങൾക്ക് നടുവിൽ കഴിയുമ്പോൾ തിരിച്ചറിയാൻ കഴിയില്ല.
ഓണനിലാവിനു പോലും പുതിയ നിറവും മണവും വന്നു തുടങ്ങിയോ?
അക്ഷരാർത്ഥത്തിൽ കാർഷികോത്സവത്തിലെ ഓണത്തുടിപ്പ് എവിടെയോ നഷ്ടപ്പെട്ട പഴയ കാർഷിക ജീവിതം പോലെ ഓർമ്മയായതിൽ അദ്ഭുതമില്ല.
കുടിൽ മുതൽ കൊട്ടാരം വരെ മലയാളി ഉള്ള സ്ഥലങ്ങളിലെല്ലാം ജാതി മത ഭേദമന്യേ ആഘോഷിച്ചിരുന്ന ഓണം ഇന്ന് പുതിയ സമവാക്യങ്ങൾക്കിടയിൽ കിടന്ന് ശ്വാസം മുട്ടുന്നു.
കാലം മാറുമ്പോൾ മാറി വരുന്ന കാഴ്ചപ്പാടുകൾ സ്വീകരിക്കുകയാണ് മാനവ ധർമ്മം. അതുകൊണ്ട് പുതിയ നിറവും മണവും ഏറ്റെടുത്ത് മലയാളികൾ ഓണം ആഘോഷിക്കുന്നു.
ഒരായുസ്സിൽ പഴമയും പുതുമയും കാണാൻ കഴിയുന്നതും പരമ ഭാഗ്യം തന്നെയാണ് എന്നു കരുതി പഴമയുടെ മധുരം ഓർത്തോർത്ത് നമുക്ക് ഈ ഓണത്തേയും ഇരുകൈകളും നീട്ടി സ്വീകരിക്കാം.
നാട്ടിലെ ഓർമ്മകൾ സുന്ദരമാണെങ്കിലും വേറിട്ട അനുഭവമായതുകൊണ്ടാവാം
കർണ്ണാടകയിൽ ബി. എഡ് പഠന സമയത്തെ ഓണാഘോഷമാണ് ഓർമ്മയിൽ മായാതെ നിൽക്കുന്നത്. ഉത്തരേന്ത്യക്കാരും തമിഴരും തെലുങ്കരും പേരിന് മലയാളികളും ഉള്ള കലാലയത്തിൽ ഞങ്ങൾ നാലഞ്ച് പേർക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷം ഇന്നും മനസ്സിൽ മങ്ങാതെ നിൽക്കുന്നു. ഞങ്ങൾക്കൊപ്പം അവരെല്ലാം സെറ്റു സാരിയുടുത്ത് മുല്ലപ്പൂ വെച്ച് മലയാളി മങ്കമാരായപ്പോൾ ഞങ്ങളേക്കാൾ സന്തോഷം അവർക്കായിരുന്നു.
സംസ്ഥാനം തിരിച്ച് ടീമുകൾ ഉണ്ടാക്കി പൂക്കള മത്സരം സംഘടിപ്പിച്ചു. ഇടക്ക് മിന്നുന്ന കോലപ്പൊടികളും രംഗോലിപ്പൊടികളും ചേർത്ത് വരച്ചിട്ട മനം മയക്കുന്ന പൂക്കളങ്ങൾ കലാലയ മുറ്റത്തിൻ്റെ ചാരുതക്ക് മാറ്റു കൂട്ടി. ഓണക്കളികൾ എന്ന പേരിൽ ഞങ്ങൾ നടത്തിയ തട്ടിപ്പു കളികളിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
അൻപതുകളുടെ നിറവിൽ എത്തി നിൽക്കുന്ന ആയ ചേച്ചിമാർ നാരങ്ങ സ്പൂണുമായി ഓടുന്ന കാഴ്ച കണ്ട് പ്രിൻസിപ്പാളടക്കംഎല്ലാവരും പൊട്ടിച്ചിരിച്ചു. സുന്ദരിയുടെ വലിയ ഫ്ലക്സിൽ നെറ്റിയുടെ നടുവൊഴിച്ച് സുന്ദരിയുടെ ശരീരത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലും പൊട്ടുകൾ ഇടം പിടിച്ചു.
കസേര കളിയിൽ അവസാന റൗണ്ടിൽ എത്തിയ യുപി ക്കാരനും ബംഗാളിയും പാട്ടു നിന്നതും വിജയ തിലകം ചാർത്താൻ വീർപ്പു മുട്ടി പരസ്പരം ഉന്തിയിട്ടപ്പോൾ പാവം കസേര വിജയിയായി മാറി.
കണ്ണുകെട്ടി ആളെ കണ്ടു പിടിക്കുന്ന മത്സരത്തിലെ തട്ടിയും മുട്ടിയുമുള്ള വീഴ്ച മനം മറന്നാസ്വദിച്ചു.
നാലു പേർക്കു തിരുവാതിര കളിക്കാമെന്നും അന്നവിടെ തെളിച്ചു.
ഓണ സദ്യയിലെ കാളനും ഇഞ്ചിപ്പുളിയുമൊക്കെ ആദ്യമായി കണ്ടതു കൊണ്ടാവാം പലരും തൊട്ടും മണത്തും ഏറെ നേരം ഇരിക്കുന്നത് ഉണ്ടു…
ഞങ്ങൾക്ക് അദ്ധ്യാപകരും സുഹൃത്തുക്കളും സമ്മാനിച്ച ഓണപ്പുടവ ഏറെക്കാലം സൂക്ഷിച്ചു വെച്ചു.
രണ്ടായിരത്തലിധികം കുട്ടികളുള്ള സ്ഥാപനത്തിൽ ഇരുനൂറോളം ബി. എഡ് വിദ്യാർത്ഥികൾക്കിടയിൽ ഒരു പൊട്ടു പോലെ മാത്രമുള്ള ഒൻപതു മലയാളികൾക്ക് വേണ്ടി ബാക്കിയുള്ളവർ മുഴുവൻ ഞങ്ങളോടൊപ്പം ചേർന്നു. ആ ദിവസം ഞങ്ങൾക്കാർക്കും ഉറങ്ങാനായില്ല. അല്ലെങ്കിലും മനസ്സു നിറയുമ്പോൾ ഇഷ്ടൻ ഒരു വിളിപ്പാടകലെ തത്തിക്കളിക്കും. നാട്ടിലെ ആഘോഷത്തിൽ നിന്നു പോലും കിട്ടാത്ത പ്രത്യേക സുഖം. അപൂർവമായ പലതും അങ്ങനെയാണ്. അനുഭവിക്കുന്നവർക്ക് മാത്രം സ്വന്തം…
ആഘോഷങ്ങൾ ഹരമാണെന്നു മനസ്സിലായപ്പോൾ വാരി വിതറുന്ന വർണ്ണങ്ങളിൽ സ്നേഹം നിറയുന്ന ഹോളിയും ഉഗാദിയും, മാലോകർ മുഴുവൻ ആഘോഷിക്കുന്ന തിരുപ്പിറവിയും എല്ലാമെല്ലാം കലാലയത്തിൻ്റെ ചാരുത കൂട്ടിത്തുടങ്ങി.
വാക്കുകൾക്കതീതമായ അനുഭവങ്ങൾ നമ്മെ മറ്റേതോ ലോകത്തു ചെന്നെത്തിക്കും.
ഭാഷയോ നാടോ മതമോ സംസ്കാരത്തിനും ആഘോഷത്തിനും മതിൽ കെട്ടാതിരുന്നാൽ ജീവിതം സുന്ദരം.
ഇന്ന് വർഷങ്ങൾക്കിപ്പുറം സമൂഹ മാധ്യമങ്ങളിലൂടെ വിട്ടു പോയ കണ്ണികൾ വിളക്കിച്ചേർത്തപ്പോൾ ഒരിക്കൽ കൂടി ഒരാഗ്രഹം…
ഋതു ചക്രപ്പാച്ചിലിൽ അപരിചിതത്വം വാരി വിതറിയിട്ടുണ്ടാവുമെങ്കിലും ആ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒത്തു കൂടാൻ എല്ലാവരുടേയും മനസ്സു തുടിച്ചു. എല്ലാവരും ഈ വർഷം ഹൊറൈസണിൽ കൂടിച്ചേരണം എന്ന സന്ദേശം ഉള്ളിൽ കുളിരണിയിച്ചു.
മായ്ചുപറ്റാത്ത ഓർമ്മകൾ മനസ്സിലെ കണ്ണാടിയുടെ തിളക്കം കൂടുമ്പോൾ ചിന്തകൾക്ക് ചിറകു മുളക്കും. കാലം കാത്തുവെച്ച എന്തോ കവർന്നെടുക്കാൻ ഇരമ്പിയാർക്കുന്ന ഈയാം പാറ്റകളെപ്പോലെ മനസ്സ് വെളിച്ചം തേടി ചിറകടിക്കും. ഒറ്റപ്പെടലിൻ്റെ ചിത്രപ്പൂട്ടിട്ട് പൂട്ടിയ സമയങ്ങളിൽ അതല്പം കൂടുതലാവും.
” കുഞ്ഞിയേ പൂരാടായി, ഇങ്ങനെ സ്വപ്നം കണ്ടുറങ്ങാതെ പേരിനെങ്കിലും എന്തെങ്കിലും വെച്ചുണ്ടാക്ക്, നാളെ കുട്ട്യോളൊക്കെ വരില്ലേ ? “
ഉച്ചയുറക്കത്തിൽ നിന്നുണർത്തിയ അമ്മയുടെ ശബ്ദം തേടി അല്പനേരം നാലുപാടും നോക്കി. ഫോൺ എടുത്ത് ഗെറ്റ് ടുഗദർ സന്ദേശത്തിൻ്റെ ഉറവിടവും തേടി. കബീർ ദാസ് പറഞ്ഞതു സത്യമാണ്. ഇതെല്ലാം നമ്മുടെ ഉള്ളിലെ ചിത്രപ്പണികൾ മാത്രമാണ്.
ദൂരെ എവിടെയോ കാറ്റു മൂളി… മാവേലി നാടു വാണീടും കാലം…
അറിഞ്ഞതിലും അനുഭവിച്ചതിലും അധികം മധുരം ഇനിയും തേടി വരാനുണ്ട്. എന്തായാലും രണ്ടു ദിവസത്തിനായാലും കുട്ടികൾ വരുന്നതല്ലേ, തൽക്കാലം ഓർമ്മകളെ ചിത്രപ്പൂട്ടിട്ടു പൂട്ടി വെച്ച് ഉത്രാടപ്പാച്ചിലിൽ ഒഴുകി നടക്കാം.
#ഓണം അന്നും ഇന്നും


2 Comments
ഓണം ഓർമ്മകൾ മനോഹരം. ഇന്നും ഓണത്തിനു ഒത്തുക്കൂടലിന്റെ മധുരം ബാക്കി നിൽക്കുന്നു.
👍❤️
മധുരിക്കുന്ന ഓണം
ഓർമ്മകൾ❤️👌
കാലം മാറിയപ്പോൾ ഓണത്തിൻ്റേയും ഓണാഘോഷങ്ങളുടെയും കോലവും മാറിയിരിക്കുന്നു
നല്ലെഴുത്ത്❤️👌🌹