ആറാം ഇന്ദ്രിയം എന്ന ഒന്നുണ്ടോ! ഇല്ല എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാലും ചില തോന്നലുകൾ അത് മനസ്സിൽ വരുമ്പോൾ, ഉണ്ട് എന്ന് തന്നെ നമുക്ക് തോന്നുന്നത് തെറ്റാണോ?
ആളുകൾ വെറുതെ യാദൃശ്ചികമായി നടന്ന കാര്യങ്ങളാണ്, അന്ധവിശ്വാസങ്ങൾ ആണ് എന്നൊക്കെ പറഞ്ഞു തള്ളിക്കളയുമെങ്കിലും ഉണ്ടായ അനുഭവങ്ങൾ പറയാതെ പറ്റില്ലല്ലോ.
ആദ്യമേ ഒരു ഡിസ്ക്ളൈമർ പറഞ്ഞാൽ പിന്നെ എന്തും ചെയ്യാമല്ലോ എന്നൊരു ധൈര്യത്തോടെ തുടങ്ങാം.
അതായത് ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിച്ചിരുന്നവരൊ മരിച്ചവരോ ആയ ഒരാളുമായി ഒരു ബന്ധവുമില്ല. അഥവാ എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കിൽ അത് യാദൃശ്ചികം മാത്രമാണ്.
എനിക്ക് അത്ഭുതകരമായ ഒരു കഴിവുണ്ട് എന്ന് വെറുതെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.അനുഭവങ്ങളുടെ മേമ്പൊടി ചേർത്ത് പറയുകയാണെങ്കിൽ കുഴപ്പമില്ല.
അതായത് ഉത്തമാ, എനിക്ക് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും കാര്യം ഒരാൾ ചെയ്തു, അല്ലെങ്കിൽ പാര വച്ചു, പാലം വലിച്ചു ഇത്യാദി കാര്യങ്ങൾ ചെയ്തവർക്ക് വലിയ ആയുസ്സ് പിന്നെ കാണില്ല. അത് തന്നെ കാര്യം.
തുടക്കം മുതൽ ഒടുക്കം വരെ പറയുകയാണെങ്കിൽ ഒരു വലിയ ബ്രഹ്മാണ്ഡമായ പുസ്തകം വേണ്ടി വന്നേക്കാം, അത് കൊണ്ട് ചുരുക്കിപ്പറഞ്ഞേക്കാം.
സ്കൂളിൽ അഞ്ചിലോ നാലിലോ പഠിക്കുമ്പോൾ കൂടെ പഠിച്ച ഒരു പയ്യൻ എന്നെ പറ്റിച്ച് പണം പിടുങ്ങി. അതിന് അവൻ കണ്ടെത്തിയ മാർഗ്ഗം വിചിത്രമാണ്. ബ്ളേഡിന്റെ കഷണങ്ങൾ എന്റെ ഷർട്ടിൻ്റെ പോക്കറ്റിൽ ഇടും. എന്നിട്ട് അവൻ തന്നെ അവൻ്റെ കൈ എന്റെ പോക്കറ്റിൽ ഇട്ട് കൈമുറിച്ച് ചോര വരുത്തും. അത് കാണുമ്പോൾ തന്നെ പേടിച്ച് എന്റെ ബോധം ഇല്ലാതാകും. അപ്പോൾ അവൻ ഭീഷണിപ്പെടുത്തും.
” നിന്റെ പോക്കറ്റിൽ ബ്ലേഡ് കൊണ്ട് വന്ന് എന്റെ കൈമുറിച്ചു.ഇത് ഞാൻ ടീച്ചറോടും ഹെഡ്മാസ്റ്ററോടും പറയും. പറയേണ്ടെങ്കിൽ എനിക്ക് പൈസ തരണം.”
” എന്റെ കൈയിൽ എവിടെ പൈസ? “
ഞാൻ ചോദിച്ചു.
“വീട്ടിൽ നിന്നും വാങ്ങി കൊണ്ട് വാ” അവന്റെ മറുപടി.
ഞാൻ പേടിച്ച് വീട്ടിൽ അമ്മയോട് എന്തെങ്കിലും പറഞ്ഞു കാശ് വാങ്ങി കൊണ്ട് വരും അവന് കൊടുക്കാൻ.കുറേ കാലം ഇത് തുടർന്നു.പേടി കാരണം ആരോടും ഒന്നും പറഞ്ഞതുമില്ല. പക്ഷേ പാമ്പിൻ്റെ പക കൊരട്ടത്ത് വച്ച് കാലം കഴിയുമ്പോൾ പകവീട്ടും എന്ന് പറയാറില്ലേ! ഞാൻ പകരം വീട്ടിയില്ല. പക്ഷെ കാലം പകരം വീട്ടി. വലുതായ ശേഷം അവൻ ആത്മഹത്യ ചെയ്തു.
രണ്ടാമത്തെ സംഭവം എട്ടിൽ പഠിക്കുമ്പോൾ. മറ്റൊരു പയ്യൻ.അവനെന്റെ സഹപാഠി. അവനും എന്നോട് ചില കുറുമ്പുകൾ കാണിക്കും. അക്രമവും അടിപിടിയും. ഉപദ്രവങ്ങൾ പലതും ചെയ്തു.എന്റെ ബാഗ് നശിപ്പിച്ചു. എന്റെ പുസ്തകങ്ങൾ വലിച്ചെറിഞ്ഞു. പിന്നെ ആക്ഷേപങ്ങൾ, കളിയാക്കലുകൾ. ഞാനതൊക്കെ സഹിച്ചു അത്ര തന്നെ. പക്ഷെ അവനും ഇത് പോലെ വലുതായി. വിദേശത്ത് ഗംഭീരജോലി. പിന്നെ വേണ്ട എന്ന് വച്ച് നാട്ടിൽ വന്നു. എന്നോട് വലിയ സൗഹൃദമായിരുന്നു. പഴയത് എല്ലാം മറന്നു. അല്ലെങ്കിലും മനസ്സിൽ വയ്ക്കുന്ന പണിയൊന്നും എനിക്കില്ല.
കുറച്ച് കാലം നാട്ടിൽ നിന്ന് പിന്നെ വീണ്ടും ഗൾഫിലേക്ക് തിരിച്ചു പോയി. പിന്നെ ഞാൻ അറിയുന്നത് അവന്റെ മരണവാർത്തയാണ്. ഒറ്റത്തടി യാണ് വിവാഹം പോലും കഴിച്ചിട്ടില്ല. കടം കൊണ്ട് മുടിഞ്ഞത്രെ!
മൂന്നാമത്തെ കഥയാണെങ്കിൽ എന്നോട് തല്ല് കൂടാനും എന്നെ തട്ടിക്കളയും എന്നൊക്കെ ഭീഷണിപ്പെടുത്തിയ ബന്ധുവിൻ്റെ ചെറിയമ്മയുടെ മകളുടെ ഭർത്താവ്. അയാളുടെ ഭാര്യയ്ക്ക് ഞങ്ങളുടെ തറവാട്ടിൽ നിന്നും ഭാഗം കിട്ടണമെന്ന ആവശ്യം ന്യായമാണ്. അതിൽ തെറ്റൊന്നും ഇല്ല. ഞങ്ങൾക്കും വിരോധമില്ല. ഭാഗം കിട്ടിയാൽ എല്ലാവർക്കും നല്ലത് തന്നെ. പക്ഷെ പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന് പറഞ്ഞപോലെ ആർക്കാണ് ഭാഗം കൊടുക്കാൻ കഴിയുക.
എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണം.പക്ഷെ ബാങ്ക് ഉദ്യോഗസ്ഥനായ അയാൾക്ക് ഞങ്ങളോട് വഴക്ക് കൂടാനേ നേരമുള്ളൂ. ഒരു ദിവസം അയാളും അമ്മാനച്ചനും കൂടി വന്ന് വില്ലേജ് ഓഫീസിൽ നിന്നും ആളെ കൊണ്ട് വന്ന് സ്ഥലം അളന്ന് കുറ്റിയടിച്ചു. ഞങ്ങളാണ് അവിടെ താമസിക്കുന്നത്. ഞങ്ങൾ അറിയാതെ ചെയ്ത പണി.
അത് കൊണ്ട് കാര്യമില്ല. എല്ലാവരും സമ്മതിക്കേണ്ടെ. അവർ രണ്ടു പേരും കൂടി സൂത്രപണി ഒപ്പിച്ചു. അമ്മയെ സൂത്രത്തിൽ രജിസ്റ്റർ ഓഫീസിൽ എത്തിച്ച് ചെറിയമ്മയുടെ രണ്ട് മക്കളുടെയും ചെറിയമ്മയുടേയും ഭാഗം, കാശ് കൊടുത്ത് വാങ്ങിയതായി കാണിച്ച് ആധാരം ഉണ്ടാക്കി
അമ്മയേക്കൊണ്ട് ഒപ്പിടുവിച്ച് രജിസ്റ്റർ ചെയ്തു. കുറേ വർഷങ്ങൾ മുൻപ് ഇന്നത്തെക്കാലത്തെ പോലെ നിയമങ്ങൾ വന്നിട്ടില്ല. ആധാർ ഒന്നും നിലവിൽ വന്നില്ല. ഉദ്യോഗസ്ഥർക്ക് നീക്ക് പോക്ക് നടത്താൻ കഴിയുമായിരുന്നു.
പക്ഷേ ആ സ്വത്ത് അനുഭവിക്കാൻ കഴിയുന്നതിന് മുൻപേ ഇയാൾ ഹൃദയസ്തംഭനം മൂലം അന്തരിച്ചു എന്നതാണ് ക്ലൈമാക്സ്.
മരണത്തിനേക്കാൾ കുറഞ്ഞൊരു ശിക്ഷ ഇല്ല എന്നാണ് തോന്നുന്നത്. ഞാനറിയാതെ എന്നെ പ്രകോപിച്ചവർക്ക് സംഭവിക്കുന്നത് എന്താണ് എന്ന് എനിക്ക് തന്നെ അറിയില്ല.
എന്നെ ജോലി തരാം എന്ന് പറഞ്ഞു അന്യനാട്ടിൽ കൊണ്ട് പോയി, ജോലി തന്നു വീട്ടിൽ താമസിപ്പിച്ചു, പക്ഷെ ജയിലിൽ കിടക്കുന്ന അനുഭവം. മാനസികപീഡനം, കഷ്ടപ്പെടുത്തൽ ദുരിതം, ആവശ്യത്തിന് വസ്ത്രങ്ങളോ മറ്റ് സൗകര്യങ്ങളോ നൽകാതെ ശമ്പളം കിട്ടുന്ന ഒരു പൈസപോലും കൈയിൽ തരാതെ പിടിച്ചു വാങ്ങി അടിമയേപ്പോലെ പണിയെടുപ്പിച്ച സ്വന്തം ബന്ധുക്കൾ. പത്തൊമ്പത് മാസം നീണ്ടു നിന്ന പീഡനം.ഭാര്യയും ഭർത്താവും രണ്ടു പേരും എന്നോട് മിണ്ടാറേയില്ല. ചീത്ത പറയും. എന്തെല്ലാം ക്രൂരതകൾ!
കഠിനമായ തണുപ്പിൽ പുറത്ത് നിർത്തും.
സ്വറ്റർ പോലും ഇല്ലാതെ. പണം മാത്രം മതി അവർക്ക്. അവസാനം നാട്ടിൽ തിരിച്ചെത്തി രക്ഷപ്പെട്ടു. പക്ഷേ കാലം അവർക്ക് മറുപടി നൽകി.
സർക്കാരിൻ്റെ ജോലി റിട്ടയർ ചെയ്തു പെൻഷൻ കാര്യങ്ങൾ ശരിയാകാൻ ഭർത്താവ് അവിടെ അന്യനാട്ടിൽ നിന്നു. വീട്ടുകാരെ പറഞ്ഞയച്ചു നാട്ടിൽ. പക്ഷെ ആരുമില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അയാൾക്ക് പറ്റിയത് ഹാർട്ട് അറ്റാക്ക് തന്നെ. വീട്ടിൽ ആരുമില്ലാത്തതിനാൽ ആരുമറിഞ്ഞില്ല. അയൽക്കാർ എപ്പോഴോ അറിഞ്ഞ് വാതിൽ തുറന്നപ്പോൾ ആണ് മരിച്ചത് അറിയുന്നത്.
ഭാര്യയാണെങ്കിൽ കുറച്ചു കാലം കൂടി കഷ്ടപ്പാടുകൾ സഹിച്ച് കഴിഞ്ഞു. കാലത്തിൻ്റെ പകരം വീട്ടൽ നിലയ്ക്കില്ല. അവരും രണ്ട് മൂന്ന് രോഗങ്ങൾ ഒരുമിച്ച് വന്ന്, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ രോഗമായ കോവിഡ് 19വന്നാണ് മരിച്ചത്. ഹൃദയസ്തംഭനവുമുണ്ടായി.
ഇത് കൊണ്ടൊന്നും കഥ തീരുന്നില്ല. ഇൻഷുറൻസ് ഏജൻസി ഉണ്ടായിരുന്നു എനിക്ക്, അന്ന് മറ്റൊരു ഏജൻ്റ് ഒരു ആവശ്യവുമില്ലാതെ എന്നെ ആക്ഷേപിക്കുന്നത് പതിവായി.അയാൾ മാത്രമേ നല്ലതുള്ളൂ. ഞാൻ കള്ളനാണ്, പറ്റിയ്ക്കും അവന്റെ കൂടെ ചേരരുതത് എന്നായിരുന്നു അയാളുടെ ഉപദേശം. എന്നോട് പലരും പറഞ്ഞു. അയാൾ ഇങ്ങനെ പറയുന്നുണ്ടല്ലോ.
ഞാൻ ഒരിക്കലും മറ്റുള്ളവരെ മുടക്കാറില്ല. എനിക്ക് കിട്ടിയത് മതി. പക്ഷെ അത്യാഗ്രഹം മൂത്ത് ഇങ്ങനെ പാര വയ്ക്കും അയാൾ. എല്ലാവർക്കും പോളിസി കൊടുത്ത അയാൾക്ക് സ്വന്തം പേരിൽ ഒരു പോളിസി എടുക്കാൻ മറന്നുപോയി.
അധികം പ്രായം ഒന്നും ആയിരുന്നില്ല.പത്ത് മുപ്പത് വയസ്സ് മാത്രം. ഭാര്യ, രണ്ട് ചെറിയ കുട്ടികൾ. അപ്പനും അമ്മയും പ്രായമായവർ. അവരൊക്കെ എന്നോട് എത്ര സ്നേഹത്തിൽ ആണ് പെരുമാറാറ്. പക്ഷേ അയാളുടെ നാളുകൾ എണ്ണി വച്ചിരുന്നു. കഠിനമായ ഹൃദയമല്ലേ പെട്ടെന്ന് നിന്നു പോയി. അയാളുടെ വീടിൻ്റെ തൊട്ട് മുന്നിൽ ആശുപത്രിയാണ്. പക്ഷേ എന്ത് കാര്യം! പോളിസി എടുക്കാത്തതിനാൽ ആനുകൂല്യങ്ങൾ ഏജൻ്റിൻ്റെ മാത്രം കിട്ടി. പിഞ്ചുകുഞ്ഞുങ്ങളേയോർത്ത് മാപ്പ്.
പിന്നേയും കഥകൾ നീളുന്നു, ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കിയ രണ്ടു സ്ത്രീജനങ്ങൾ! നാട്ടുകാരും അയൽവാസികളും ഒക്കെയാണ്. രണ്ട് പേരും എന്നെ അധിഷേപിച്ചതിന് കണക്കില്ല.അറിയാത്ത കാര്യത്തിന്. രണ്ട് പേർക്കും മക്കളാണ് അകാലത്തിൽ നഷ്ടപ്പെട്ടത്.കൂടുതൽ ഭീഷണിപ്പെടുത്തി നാണം കെടുത്തിയവളുടെ ഭർത്താവ് തൂങ്ങി മരിക്കുകയാണുണ്ടായത്!
എന്തൊരു ക്രൂരതയാണ് ഈ കാലം ചെയ്യുന്നത്. അത് പോലെ എന്നെ രാവും പകലും ഭീഷണിയും ചീത്തയും ഉപദ്രവവും കേസും കൂട്ടവും ബഹളവും എല്ലാം ചെയ്ത അയൽക്കാരൻ. ഗംഭീരമദ്യപാനിയും അക്രമസ്വഭാവിയും. മദ്യത്തിൽ തന്നെ വിഷം ചേർത്ത് ആത്മഹത്യ ചെയ്തു. ആദരാഞ്ജലികൾ!
കഥകൾ തുടർന്നു കൊണ്ടേയിരിക്കുന്നു….. ഇനിയും എത്രയോ പേർ കാലത്തിൻ്റെ ന്യായവിധി കാത്തിരിക്കുന്നു.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_തിരിച്ചറിവ്
#കഥ_കാലത്തിന്റെതിരിച്ചറിവുകൾ
#രചന_രാമചന്ദ്രൻടിവി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


7 Comments
കർമ്മഫലം എന്തായാലും അനുഭവിച്ചേ തീരൂ……. 👍
മനുഷ്യരെ കഷ്ടപ്പെടുത്തുന്നവർക്ക് ശിക്ഷ ലഭിക്കുന്നത് ഉചിതമാണ്. അതു മറ്റുള്ളവരെ നല്ലതാകുവാൻ പ്രേരണ നൽകും.
നല്ല എഴുത്ത്.👍
കർമ്മഫലം അനുഭവിക്കാതെ പോകില്ല 👍
കർമ എന്നത് ചെയ്യുന്നതിന്റെ ഫലമാണ്! കണക്ക് ചോദിക്കാതെ കാലം പോകില്ല.. നമ്മൾ കയ്യും കെട്ടി നോക്കി നിന്നാൽ മതി.
അങ്ങനെയൊക്കെയുണ്ടോ? നമ്മെ ചതിക്കുന്നവരെ ദൈവം ചതിക്കുമെന്നു കേട്ടിട്ടുണ്ട്
ഇതെല്ലാം ഉണ്ടായ സംഭവങ്ങൾ ആണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
Nice