കണ്ണു കാണാൻ വയ്യാത്ത മഴ !റെയിൻ കോട്ട് വലിച്ചൂരി സ്കൂട്ടറിലേയ്ക്കിട്ട് ഓഫീസിനുള്ളിലേയ്ക്കു കാലെടുത്തു വെച്ചതേ സുധൻ പിള്ളയ്ക്ക് അരിശം വന്നു. ഓഫീസ് അസിസ്റ്റൻറ് മുകേഷിൻ്റെ ഇരിപ്പിടം ഇന്നും ശൂന്യം. കൊള്ളാവുന്ന വികാരങ്ങൾക്കല്ലാം ലോക്കൗട്ട് പ്രഖ്യാപിച്ചു കഴിഞ്ഞ ഓഫീസ് ഹെഡ് ഏലിയാമ്മ സാറിനോട്, മുകേഷിൻ്റെ സീറ്റിലേയ്ക്കു ചൂണ്ടി ഇന്നുമില്ലേ? എന്നൊരാംഗ്യം കാണിച്ചു.
പത്തര മണിക്കു കേറി വന്നിട്ട് കൈമുദ്ര കാണിക്കുന്നോടാ ? എന്ന ഭാവം കഴിയുന്നേടത്തോളം മുഖത്തു സ്ഫുരിപ്പിച്ച് ഏലിയാമ്മ സാർ കനപ്പിച്ചിരുന്നു .കമ്പ്യൂട്ടർ മോണിറ്ററിൽ കണ്ണും നട്ടിരുന്ന സീനിയർ ക്ലാർക്ക്, ജോയ് മാത്യു, കയ്യൊന്നുയർത്തിക്കാട്ടി, വീണ്ടും പണിയിലേയ്ക്കു തിരിഞ്ഞു.
“സുധൻ പിള്ളേ , വൈകിട്ട് ട്രഷറിയിൽ കേറി ബിൽ ബുക്കെടുക്കണം കേട്ടോ. നാളെ പേ ബില്ലു കൊടുക്കാനുള്ളതാ ” സുധനു ചൊറിഞ്ഞു വന്നു.
“എൻ്റെ സാറേ, ഇതൊക്കെ ആരുടെ ജോലിയാ എൻ്റെയാണോ ? ഈ ഓഫീസിലൊരു അസിസ്റ്റൻ്റിനെ തന്നിരിക്കുന്നതെന്തിനാ, കുടുംബമായിട്ടു മൂന്നാറിൽ ചുറ്റിയടിക്കാനാണോ?” ഏലിയാമ്മ, സുധനെ പൂർണ്ണമായി അവഗണിച്ച് , അന്നത്തെ തപാൽ വായിച്ചു സെക്ഷൻ തിരിക്കുന്നതിൽ വ്യാപൃതയായി
സുധനും മുകേഷും തമ്മിലുള്ള പോരിന് മൂന്നു വർഷത്തെ പഴക്കമുണ്ട്. മുകേഷിൻ്റെ ഭാര്യ ശ്രീജ, സുധൻ പിള്ളയുടെ നാട്ടുകാരിയും പുള്ളിയുടെ ഒരു സ്വകാര്യ സ്വപ്നവുമായിരുന്നു. അമ്പലത്തിലും, ബസ്റ്റോപ്പിലും വഴിവക്കിലുമൊക്കെ കണ്ടുമുട്ടുമ്പോൾ, കണ്ണുകളുടെ സകല സാധ്യതകളും ഉപയോഗിച്ച് തന്നാലാവും വിധം ശ്രീജയെ കാര്യം ധരിപ്പിക്കാൻ സുധൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ശ്രീജ മൈൻഡ് ചെയ്തിട്ടില്ല. തൻ്റെ മുടിഞ്ഞ മാന്യത കാരണം ഹൃദയം വായിലൂടെ തുറന്നു കാട്ടാനാവാഞ്ഞതാണ് ശ്രീജയെ നഷ്ടപ്പെടാൻ കാരണമെന്നാണ് ഇന്നും പുള്ളി വിശ്വസിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനും, സുന്ദരനും, സ്വജാതിക്കാരനുമായ തന്നെ വെട്ടി, കൊരഞ്ഞു കോഞ്ഞാട്ടയായിരിക്കുന്ന തൻ്റെ ഓഫീസിലെ പ്യൂണിനെ അതും അന്യസമുദായക്കാരനെ കെട്ടുകാന്നൊക്കെ പറഞ്ഞാൽ ! സുധൻ പിള്ളയ്ക്കത് ഉൾക്കൊള്ളാനേ കഴിഞ്ഞിട്ടില്ല.
നാലു കൊല്ലം മുമ്പ് PSC നിയമനം കിട്ടി മുകേഷ് ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലിക്കു വന്നപ്പോൾ ഏറ്റവും സന്തോഷിച്ചത് സുധൻ പിള്ളയായിരുന്നു. കമ്പ്യൂട്ടർ വിജ്ഞാനത്തിൽ അല്പം പിന്നോട്ടായിരുന്ന സുധൻ പിള്ളയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം മുകേഷ് മണി മണിയായി ചെയ്തു കൊടുക്കുന്നതായിരുന്നു കാരണം.
പക്ഷേ, ഒരു വെള്ളിയാഴ്ച വെെകുന്നരം, ഇപ്പോ വരാം സാറേന്നു പറഞ്ഞു പുറത്തേയ്ക്കു പോയ മുകേഷ്, തൻ്റെ മോഹമന്ദാരമായ ശ്രീജയേം കൂട്ടി വരുന്നതു കണ്ട് സുധൻപിള്ള ഭയന്നുപോയി.
“സാറമ്മാരെ, അടുത്ത മാസം 23 ന് കല്യാണമാ. ഇതാണ് കക്ഷി ശ്രീജ, യൂണിവേഴ്സിറ്റിയിൽ ഡേറ്റാ എൻട്രിയിലാ ജോലി. ”
എല്ലാവരും സന്തോഷം രേഖപ്പെടുത്തുന്നു………….! അസ്മ ശ്രീജയ്ക്കു കൈ കൊടുക്കുന്നു മൃദുലവികാരങ്ങളെല്ലാം പണ്ടേ ലോക്കറിൽ വെച്ചു പൂട്ടി, അതിൻ്റെ താക്കോലും തോട്ടിലെറിഞ്ഞു നിൽക്കുന്ന ഏലിയാമ്മ സാറു പോലും എന്തോ മൊഴിയുന്നു. ആരു കെട്ടിയാലും, പൊട്ടിയാലും പ്രശ്നമില്ലാത്ത ജോയ് വരെ ഹായ് വെയ്ക്കുന്നു.
തലമണ്ടേടെ IC തന്നെ അടിച്ചു പോയിരിക്കുന്ന സുധൻ പിള്ളയെ നോക്കി സാറേ, അറിയത്തില്ലേ, സാറിൻ്റെ നാട്ടുകാരിയാന്നു പറഞ്ഞിട്ടവനൊന്നു ചിരിച്ചോ? ഏയ് തോന്നിയതാവും എന്നു സമാധാനിച്ച് ശ്രീജയെ പാളി നോക്കിയ സുധൻ പിള്ള തകർന്നു പോയി. ഇത്തരം സന്ദർഭങ്ങളിൽ പെണ്ണുങ്ങൾക്കു മാത്രം ചിരിക്കാൻ പറ്റുന്നൊരു പ്രത്യേക തരം ചിരി അവളുടെ ചുണ്ടത്തു കിടന്നു തില്ലാന കളിക്കുന്നു. എൻ്റെ സാറേ!😂അതോടെ പിള്ളയ്ക്കൊന്നു മനസ്സിലായി. ശ്രീജയോടുള്ള തൻ്റെ സൈഡ് വലിവ് ഇവനു പണ്ടേ അറിയാം. മുകേഷേ, മോനേ, ദുഷ്ടാ!
അന്നു മുതൽ പിള്ളയ്ക്കു മുകേഷ്, മൂകേഷുമായി. അവൻ്റെ എല്ലാ നടപടികളും ‘fraud activities’ ൻ്റെ perimeter ലുമായി. പുര നിറഞ്ഞ് ഓടു പൊളിക്കുന്ന പരുവത്തിൽ താൻ നിൽക്കുമ്പോൾ, ഓഫീസിലെ കൊച്ചു പയ്യനു വരെ പെണ്ണു കിട്ടിയതിൻ്റെ നെഞ്ചെരിച്ചിലാണ് സുധൻ്റെ മൗഢ്യത്തിനു പിന്നിലെന്നാണ് മറ്റെല്ലാവരും കരുതിയത്.
മണ്ണിൽ പോലും ചാരാതെ ഒരുത്തൻ പെണ്ണും കൊണ്ടുപോയതു സഹിക്കാൻ പിള്ളയുടെ വിശാല ഹൃദയം തയ്യാറല്ലാഞ്ഞതു കൊണ്ട് , ശ്രീജയുടെ കസിനും തൻ്റെ സഹപാഠിയുമായ ശാന്തകുമാറിനെ കണ്ട്, ദൂരെക്കൂട്ടി ചില മുന്നറിയിപ്പുകൾ കൈമാറി. കൂട്ടത്തിൽ, ഇപ്പോ, ജാതിയും മതവുമൊന്നുമില്ലെങ്കിലും അവനെ അടുത്തറിയുന്നതു കൊണ്ടു പറയുകാ, അതിലൊക്കെ ഇപ്പൊഴും ഇച്ചിരെ കാര്യമൊക്കെയുണ്ടെന്നു കൂടി പറഞ്ഞ് ‘നല്ല സമാജംകാരൻ’ ആകാനും മറന്നില്ല. മൂന്നാം നാൾ രാവിലെ , ശാന്തകുമാറിൻ്റെ വിളികേട്ട് സംഗതി ഏറ്റൂന്നും പറഞ്ഞ് ഓടിയിറങ്ങിച്ചെന്നപ്പോ, അവൻ ദേണ്ടേ , രൗദ്രകുമാറായി നിൽക്കുന്നു. കണ്ട പാടെ ഷർട്ടിൽ കൂട്ടിപ്പിടിച്ചവൻ സീനാക്കി.
“എടാ, നീയിത്ര ചെറ്റയാണെന്നു വിചാരിച്ചില്ല. നാട്ടിലൊള്ളൊരു പെങ്കൊച്ചിൻ്റെ കല്യാണം കലക്കീട്ട് നിനക്കെന്തോ കിട്ടാനാടാ? ഞങ്ങളന്വഷിച്ചു. അവൻ തങ്കപ്പെട്ടൊരു മിടുക്കൻ കൊച്ചനാ. അവരു തമ്മിലിഷ്ടവുമാ. നിന്നോടുള്ള ഒരിതു കൊണ്ടു മാത്രം ഞാൻ നിൻ്റെ പേരു പറഞ്ഞില്ല. അല്ലേലവടെ ആങ്ങളമാരു വന്നു നിന്നെ പൂളിയേനെ.”
സുധൻ പിള്ള വിരണ്ടു. ഒടുവിൽ നാട്ടിലെ സകല കുടിയന്മാരുടേം അവസാന ആശ്രയമായ എക്സ് മിലിട്ടറി ബേബിച്ചായൻ്റെ വീട്ടിനു മുന്നിലാണത് ഒത്തു തീർപ്പായത്. പുള്ളീടെ മാസ ക്വാട്ടയിലെ അവസാനത്തെ കുപ്പി കയ്യും കാലും പിടിച്ചാണു വാങ്ങിയെടുത്തത്. ഒരു ഫുൾ ബോട്ടിൽ MH . കാശും പോയി. മാനവും പോയി. തുള്ളി തൊടാതെ തന്നെ തരിപ്പടിച്ചു തലയും കുനിച്ചു വന്നു വണ്ടിയെടുക്കുമ്പോൾ, സുധൻ പിള്ള സ്വയം ചോദിച്ചു. മോനേ, നിനക്കിതെന്തിൻ്റെ കേടായിരുന്നു!
വിവാഹശേഷം മുകേഷ് കൂടുതൽ ഉല്ലാസവാനും ഉന്മേഷവാനുമായിത്തീരുകയും അതിനൊപ്പിച്ചു പിള്ളയുടെ പക കൂടി വരികയും ചെയ്തു. മുകേഷിനെ അടിക്കടി ട്രഷറിയിലേയ്ക്കോടിക്കുക. ഒന്നിച്ചു വാങ്ങിക്കാവുന്ന ഓഫീസ് സ്റ്റേഷനറി ഖണ്ഡശ്ശ ഖണ്ഡശ്ശയായി വാങ്ങിപ്പിക്കുക, PH സെൻ്ററിലെ മറ്റു മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ മുന്നിൽ വെച്ച് അപമാനിക്കുക തുടങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി പിള്ള മുന്നോട്ടു പോകുമ്പോഴാണ് സുദീപ്തയുടെ വരവ്.
സർവ്വീസിലിരിക്കെ മരണപ്പെട്ട അറ്റൻഡർ സുമതിയുടെ മകൾ. ആശ്രിത നിയമനം കിട്ടി വരുമ്പോൾ, വെറും 19 വയസ്സാണു സുദീപ്തയുടെ പ്രായം. സഹോദരൻ സുദീപിൻ്റെ ഒപ്പം ജോലിയിൽ പ്രവേശിക്കാൻ വന്ന സുന്ദരിക്കുട്ടിയെക്കണ്ട് ഓഫീസ് അക്ഷരാർത്ഥത്തിൽ പൊട്ടിത്തരിച്ചു.
സുധൻപിള്ളയിൽ വീണ്ടും പ്രതീക്ഷ മുള പൊട്ടി. പക്ഷേ വന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ കൊച്ച് മുകേഷിൻ്റെ ബെസ്റ്റി! ഇതിനിടയിൽ അസ്മബീവി ആറു മാസത്തെ പ്രസവാവധിയിൽ പ്രവേശിക്കുന്നു. എല്ലാവർക്കും ജോലിഭാരം കൂടുന്നു. സുധൻ പിള്ള കൂടുതൽ കൂടുതൽ അസ്വസ്ഥ കുമാറാകുന്നു..
അങ്ങനെയിരിക്കെ, ഒരുച്ച നേരം പെട്ടന്ന് എല്ലാവരെയും ഞെട്ടിച്ച് കുറ്റാക്കുറ്റിരുട്ടു പരക്കുന്നു. സൂര്യൻ നിന്ന നിൽപിൽ കണ്ണടച്ചു കളഞ്ഞതു പോലെ. രാത്രി 12 മണിയായ പ്രതീതി. ചുറ്റുമുള്ളതൊന്നും കാണാനാവാതെ ആദ്യമൊരു സ്തംഭനാവസ്ഥയും തുടർന്ന് വല്ലാത്ത പരിഭ്രാന്തിയും എല്ലാവരിലും പടരുന്നു ഒരു മെഡിക്കൽ രേഖ തപ്പി റെക്കാർഡ്സ് റൂമിൽ കയറിയ സുദീപ്ത പേടിച്ച് നില വിളിക്കുന്നതു കേട്ട് നിധികാക്കുന്ന ഭൂതങ്ങളെ പോലെ മുകേഷും സുധൻ പിള്ളയും റെക്കാർഡ്സ് റൂം ലക്ഷ്യമാക്കി കുതിക്കുന്നു. സന്ദർശകർക്ക് ഇരിക്കാനായി വരാന്തയിലിട്ട ബെഞ്ചിൽ തട്ടി സുധൻപിള്ള, ദണ്ഡനമസ്കാരം ചെയ്യുമ്പോഴേയ്ക്കും PH സെൻ്ററിൻ്റെ പല ഭാഗത്തും മൊബൈലിലെ ടോർച്ചുകൾ പ്രകാശിക്കുകയും തപ്പി ത്തടഞ്ഞ് സ്വിച്ച് കണ്ടുപിടിച്ച് പലരും ലൈറ്റു തെളിക്കുകയും ചെയ്തിരുന്നു. അപ്പോഴേയ്ക്കും പണിമുടക്കു പിൻവലിച്ചു സൂര്യനും തിരിച്ചെത്തി. എല്ലാവർക്കും ശ്വാസം നേരേ വീണു
എന്താണു സംഭവിച്ചതെന്ന ചർച്ചകൾ നാടാകെ മുഴങ്ങി. ഇരുട്ടിൽ വാഹനങ്ങൾ കുട്ടിയിടിച്ചും, മനുഷ്യർ തമ്മിലിടിച്ചു വീണും ഒട്ടേറേ അപകടങ്ങളുണ്ടായി. കോടികളുടെ നഷ്ടം സംഭവിച്ചു. വലിയ ഒന്നുരണ്ടു ജൂവലറികളിൽ മോഷണം നടന്നതായും റിപ്പോർട്ടു ചെയ്യപ്പെട്ടെങ്കിലും അവരതു നിഷേധിച്ചു. വാന നിരീക്ഷകരും ശാസ്ത്ര ലോകവും ഇളകി. പല വിധ തിയറികൾ സോഷ്യൽ മീഡിയയിൽ കറങ്ങി. ജ്യോത്സ്യന്മാർ മുണ്ടും പുതച്ചിരുന്നു വീഡിയോയിട്ട് ജനത്തെ കൂടുതൽ ഭയപ്പെടുത്തി. ഒടുവിൽ ‘എക്ലിപ് ടൈഡ്’ (Eclip tide ) അഥവാ ‘ഡാർക്ക്ഓറ’ (Dark aura ) എന്ന പ്രതിഭാസമാണെന്നും ഇനിയും ആവർത്തിക്കപ്പെടാനിടയുണ്ടെന്നും ഏകദേശം ശാസ്ത്രലോകം അംഗീകരിച്ചു. ഇത്തവണ നാലര മിനിറ്റ് ദൈർഘ്യമാണ് ഉണ്ടായിരുന്നതെങ്കിലും അതിൽ ഏറ്റക്കുറച്ചിൽ വരാമെന്നും അറിയിപ്പുണ്ടായി. ആദ്യത്തെ കുറച്ചു നാൾ റോട്ടിലും, വീട്ടിലും, ഷോപ്പിലും, ഓഫീസിലുമെല്ലാം ജനം കരുതലോടെ നടന്നു. പിന്നെ പതിയെ മറന്നു.
മൂന്നാഴ്ചയ്ക്കു ശേഷം ഒരു തിങ്കളാഴ്ച രാവിലെ പിള്ള, എത്തുമ്പോൾ KSEB ക്കാർ ഓഫീസിനു മുന്നിലെ പോസ്റ്റു മാറ്റിയിടുന്നു .വൈകിട്ടേ കറണ്ട് വരൂന്ന് കേട്ട് പിള്ളയ്ക്ക് അപ്പൊഴേ ഉഷ്ണിക്കാൻ തുടങ്ങി. വിഷണ്ണനായി നിൽക്കുമ്പോൾ, ദാണ്ടേ ഇടിവെട്ടും പാമ്പുകടിയും ഒന്നിച്ചു കഴിഞ്ഞു. ജോയ് മാത്യുവിന് ചിക്കൻപോക്സ്. മിനിമം ഒരാഴ്ചയില്ല, എല്ലാ പണിയും തൻ്റെ തലയിൽ !
വെന്തും വിയർത്തും ഒരു വിധത്തിൽ ഉച്ച ഭക്ഷണ സമയമായി. തൊട്ടടുത്ത മുറിയിൽ വെച്ചാണ് ഭക്ഷണം കഴിക്കുന്നത്. പിള്ള കൈ കഴുകി വന്നപ്പോഴേയ്ക്കും ഏലിയാമ്മ സാറും സുദീപ്തയും എത്തി. മുകേഷാകട്ടെ രണ്ടാൾക്കുമിടയിൽ ഇരിക്കാറുള്ള ജോയിസാറില്ലാത്ത വൈഷമ്യത്തിൽ പരുങ്ങി നിൽക്കുന്നു.
കൃത്യം അടുത്ത നിമിഷം അതാ വീണ്ടുമൊരു ‘ഡാർക്ക് ഓറ’! കുറ്റാക്കുറ്റിരുട്ട്. പെട്ടന്ന്, ശക്തമായൊരു ചുംബനശബ്ദവും തുടർന്ന് പടക്കം പൊട്ടുമ്പോലെ ഒരടിയുടെ ശബ്ദവും! എല്ലാവരും ഞെട്ടി. എന്താണു സംഭവിച്ചതെന്ന് ഒരു പിടിയുമില്ല . ആദ്യ ദിവസത്തേക്കാൾ വളരെ വേഗത്തിൽ വെളിച്ചം തിരിച്ചു വന്നു. അപ്പോൾ എല്ലാവരും കാണുന്നത് കുനിഞ്ഞിരുന്ന് കവിളു തടവുന്ന സുധൻ പിള്ളയെയാണ്
അതു കണ്ട സുദീപ്ത വിചാരിച്ചു. വായിനോക്കി! ഞാനാണെന്നു വിചാരിച്ച് ഇവൻ ഏലിയാമ്മ സാറിനെ കേറി ഉമ്മ വെച്ചു കാണും. തള്ളേടെ അടിയും വാങ്ങിച്ചു കാണും.
ഏലിയാമ്മ സാറു വിചാരിച്ചു, ഏഭ്യൻ! അവൻ, ഈ പെങ്കൊച്ചിനെ കേറി ഉമ്മ വെച്ച് അവടെ കയ്യീന്ന് അടീം വാങ്ങിച്ചോണ്ടിരുന്ന് കവിളു തടവുന്നു. ഇവനെവിടുന്നേലും ഒരു പെണ്ണു കെട്ടിക്കൂടേ?
അടികൊണ്ട സുധൻ പിള്ള വിചാരിച്ചു, ദുഷ്ടൻ! അവൻ്റെ തലേൽ ഇടിത്തീ വീഴും. അവനാ പെണ്ണിനെ ഉമ്മ വെയ്ക്കാനും പറ്റി. അത് ഞാനാണെന്നു വിചാരിച്ചിട്ട് അവളുടെ തല്ല് എനിക്കും കിട്ടി.
കാലങ്ങളായി പലവകയിൽ ഓങ്ങി വെച്ച തല്ല് സുധൻ പിള്ളയ്ക്കിട്ട് കൊടുക്കാൻ കഴിഞ്ഞതിൻ്റെ ആത്മഹർഷത്തോടെ മുകേഷ് വിചാരിച്ചു, ഒരു ഡാർക്ക് ഓറ കൂടി വന്നിരുന്നെങ്കിൽ……………!നേരത്തെപ്പോലെ വീണ്ടും ഒരു ചുംബനശബ്ദം ഉണ്ടാക്കിയിട്ട് അവനിട്ട് ഒന്നൂടെ പൊട്ടിക്കാമായിരുന്നു. താൻ നേരിട്ട അപമാനങ്ങളോർത്താൽ അവനൊന്നു കൊടുത്താൽ പോരാ! ഒന്നൂടെങ്കിലും കൊടുക്കണം. സാരമില്ല, ഇനിയും വരുമല്ലോ ഡാർക്ക് ഓറ ………………!
#എൻ്റെ രചന #നട്ടുച്ചയ്ക്ക് ഇരുട്ടായാൽ
#കൂട്ടക്ഷരങ്ങൾ
താര സുഭാഷ്


27 Comments
അടിപൊളി ആയിട്ടുണ്ട് ചേച്ചി ❤️👌
ഇത് കലക്കി ട്ടാ 😄😄
Thanks Nanda❤️❤️
സ്നേഹം നന്ദാ❤️
😀😀 ശബ്ദം fake 👌🏻👌🏻അടി original 😀😀
സ്നേഹം സുജാത❤️ വായിച്ചതിനും കമൻ്റ് ചെയ്തതിനും നന്ദി.❤️
രസകരമായ എഴുത്ത് 👌
സ്നേഹം ശ്രീജ.❤️
രസകരമായ, ഓർമ്മിച്ചാൽ ചിരിയൂറുന്ന, ഓഫീസ് കഥകൾ, ഒരുനിമിഷം ഞാനും ഓർത്തുപോയി. നല്ലൊഴുക്ക്. ആശംസകൾ
വായിച്ചതിനും കമൻ്റ് ചെയ്തതിനും നന്ദി. സ്നേഹം
ഭാനു❤️❤️
Thank you Sujatha❤️
വളരെ നന്നായിട്ടുണ്ട്. ജീവിതത്തിൽ കണ്ടുമുട്ടാനിടയായ ചില സുധൻപിള്ളമാരെപ്പറ്റി പെട്ടന്ന് ഓർത്തുപോയി. താരയുടെ സാമൂഹ്യനിരീക്ഷണപാടവം അസാമാന്യമാണെന്ന് ഈ ചെറു കഥ വായിക്കുന്ന ആർക്കും ബോധ്യപ്പെടും കാരണം ഇതിലെ കഥാപാത്രങ്ങളെ നാം ജീവിതത്തിൽ എത്ര വട്ടം കണ്ടിരിക്കുന്നു. ഒരു ഓഫീസിൽ നടക്കുന്ന ചെറിയ കുന്നായ്മകളുടെ ഒരു നേർച്ചിത്രമാണ് ഈ കഥ. ഒത്തിരി സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു. 👏👏👏Hats off to you dear, keep writing ❤️❤️❤️
Thank you so much chetta ❤️❤️❤️
മുകേഷിന് പ്രതികാരം ചെയ്യാൻ ഡാർക്ക് ഓറ സഹായിച്ചല്ലോ…… സുധൻ പിള്ളക്ക് അങ്ങിനെ തന്നെ വേണം ……. രസകരമായി എഴുതി👍❤️
സ്നേഹം ❤️ നന്ദി മിനി❤️❤️
ഹഹഹ… പാവം സുധൻ പിള്ള.. നന്നായി എഴുതി കേട്ടോ
സ്നേഹം സിന്ധു❤️❤️
പൊളി… ട്വിസ്റ്റ് നന്നായി 😁
സ്നേഹം അഞ്ജു❤️❤️
കൊള്ളാം ഇഷ്ടായി
സ്നേഹം സുമ❤️❤️
വല്ലാത്ത ട്വിസ്റ്റ്. സുധൻ പിള്ളക്ക് അടി കിട്ടിയതോർത്ത് ചിരി വന്നു. നല്ല രസകരമായി എഴുതി..😃
👍👏
സന്തോഷം ജോയ്സ്. സ്നേഹം❤️
കഥാപാത്രങ്ങളെ നല്ല രസമായിട്ട് അവതരിപ്പിച്ചു. നല്ല കഥ…😍🥰
സ്നേഹം ഇലക്ട
കൊള്ളാം നന്നായിരിക്കുന്നു താരച്ചേച്ചി❤️👌
കഷ്ടകാലം പിടിച്ചവന് എന്നും
ആപത്തെന്ന കാര്യം പാവം സുധൻ പിള്ളയ്ക്കും ബാധകമായി. ചിരിപ്പിക്കുന്ന എഴുത്ത്❤️
സ്നേഹം സുമ.❤️❤️