പുറത്ത് കോരിച്ചൊരിയുന്ന മഴ. ഉള്ളിൽ ആകെ ഒരു നിശ്ചേഷ്ടത! സമയം കൊല്ലാൻ ടീവി ഓണാക്കിയപ്പോൾ സ്ക്രീനിൽ വിഷാദ വിരഹിയായ ന്യൂജെൻ കാമുകൻ നെഞ്ചുപൊട്ടിപ്പാടുന്നു-
‘വൈ ദിസ് കൊലവെറി കൊലവെറി ഡീ..’
മനസ്സ് പൊടുന്നനെ വർഷങ്ങൾക്കു പിറകിലേക്ക് പാഞ്ഞു. ഇതേ വിരഹിയെ, ഇതേ വിഷാദിയെ എനിക്ക് പരിചയമുണ്ട്. ഹൃദയം പൊട്ടി അന്നാ നഷ്ടപ്രണയി പാടിയത് പക്ഷേ ഇതുപോലെ അർത്ഥമില്ലാത്ത, ആഴമില്ലാത്ത, അൽപായുസ്സായ വരികളായിരുന്നില്ല. അവൻ പാടിയത് ഇങ്ങനെയായിരുന്നു..
‘ സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലിൽ അന്യനെപ്പോലെ ഞാൻ നിന്നു…’
അതെ, 80കളിലും 90കളിലുമായി പടർന്നു കിടക്കുന്ന കോളേജ്കാലത്ത് കൂട്ടത്തിലെ പൂച്ചക്കുട്ടിയായ ഞങ്ങളുടെ സുന്ദരിക്കൂട്ടുകാരിയോട് മുതിർന്ന ഡിഗ്രി ക്ലാസിലെ നായകന് അടങ്ങാത്ത പ്രേമം! പെൺകുട്ടിക്ക്, പക്ഷേ ഭയമായിരുന്നു; വീട്ടുകാരെ, അധ്യാപകരെ, നാട്ടുകാരെ.. എന്തിന്? നമ്മുടെ നായകനെപ്പോലും! പേടമാന് അതിലും ധൈര്യം ഉണ്ടാവും; തീർച്ച.
ഏതായാലും നമ്മുടെ നായകന്റെ ക്ലാസിന്റെ മുന്നിലൂടെ വേണം നമ്മുടെ പേടമാന് എങ്ങോട്ടു വേണമെങ്കിലും പോകാൻ. അത് ലാബാകട്ടെ ഡിപ്പാർട്ട്മെന്റാകട്ടെ, എന്തിന്? മൂത്രപ്പുരപോലും ആ വഴിക്കപ്പുറമായിരുന്നു. സ്വാഭാവികമായും അവളുടെ ഓരോ യാത്രയിലും ഞങ്ങൾ അവൾക്ക് എസ്കോർട്ട് അടിച്ചു. നായകൻ വെറുതെയിരിക്കുമോ? ഇവളോ കൂട്ടുകാരോ ക്ലാസിൽ നിന്നിറങ്ങിയാൽ മൊസാദിനെ തോൽപ്പിക്കുന്ന വേഗത്തിൽ വിവരമറിയിക്കാൻ ചാരന്മാരെ വച്ചു. എന്നിട്ട് പേടമാൻ തോഴിന്മാരോടൊപ്പം വരാന്തയിൽ കാലു വെക്കുമ്പോൾ തുടങ്ങും,
‘സന്യാസിനീ….’
യേശുദാസിനെ പാടിത്തോൽപ്പിക്കുവാനോ, നസീറിനെ ആടിത്തോൽപ്പിക്കുവാനോ ആവില്ലെന്നറിയാവുന്നതുകൊണ്ടാവണം, നായകൻ ശിങ്കിടികളെയും കൂട്ടും. പിന്നെ കോളേജ് കോറിഡോർ ആകെ സംഗീതമയമാണ്.. കോറസ് സംഗീതം! ‘അന്യനെപ്പോലെ ഞാൻ നിന്നു’ എന്നുള്ളതിന് ഒരു സ്പെഷ്യൽ പഞ്ചാണ്. നെഞ്ച് ഇടതു കൈകൊണ്ടുപൊത്തിപ്പിടിച്ച്, വലതു കൈ നീട്ടി കരള് കൊത്തിപ്പറിക്കുന്ന മാതിരി ഒരു പാട്ട്.
ഏതായാലും രണ്ടുവർഷം കഴിഞ്ഞപ്പോൾ പേടമാൻ വീട്ടുകാരുതെളിച്ച വഴിയേ പോയി. വിഷാദകാമുകനും പാട്ടും മാത്രം കോളേജിന്റെ ഭിത്തികളെപ്പോലും കരയിച്ചുകൊണ്ട് ബാക്കിയായി!! സന്യാസിനി എന്ന പാട്ടിനെ ഞാൻ ശ്രദ്ധയോടെ കേട്ടുതുടങ്ങിയത് അന്നുമുതൽക്കാണ്. ‘ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്നാനന്ദമാണെനിക്കോമലേ’ എന്ന പിൽക്കാലത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് പാടുമ്പോൾ ഈ പാട്ടും അത് അനുഭവിപ്പിക്കുന്ന ഫീലും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം.. മധുരിപ്പിക്കുന്ന ഒരു നൊമ്പരം!
അന്നേവരെ പ്രണയിക്കപ്പെടാത്ത ഒരു പെൺകുട്ടി. എന്നിട്ടും സ്‌നിഗ്ദ്ധപ്രണയത്തിന്റെ സന്ധ്യാപുഷ്പവുമായി അവളുടെ ആശ്രമ നടയിൽച്ചെന്ന അയാൾ തികച്ചും അന്യഥാബോധത്തിൽപ്പെട്ടുഴലുകയാണ്.
‘ നിന്റേ ദുഃഖാർദ്രമാം മൂകാശ്രുധാരയിൽ’ എന്നു പറയുന്നിടത്ത് തന്റെ പ്രണയിനി ഏതോ അസ്വാതന്ത്ര്യത്തിന്റെ അഴിക്കുള്ളിലാണെന്ന് അയാൾ തിരിച്ചറിയുന്നുണ്ട്. ആ ദുഃഖതീവ്രതകൊണ്ടാവണം അടുത്ത വരികൾ പറയുന്ന ‘മനസ്സിന്റെ തീക്കനൽക്കണ്ണ്’ രംഗത്തുവരുന്നത്. അതാവട്ടെ ആ പൂജാപുഷ്പങ്ങളെ അപ്പാടെ കരിയിച്ചും കളയുന്നുണ്ട്.
പിന്നെ അയാളുടെ മുന്നിൽ ഒരു വഴിയേ ഉള്ളൂ- വിടവാങ്ങുക! രാത്രി പകലിനോട് എന്നപോലെ അയാൾ യാത്ര ചോദിക്കുകയാണ്. ഓരോ വിരഹിയും തകർന്നുപോകുന്നത് ആ യാത്ര ചോദിക്കലിലാണ്.
‘രാജഹംസം’ എന്സിനിമയ്ക്കുവേണ്ടി 1974ൽ വയലാർ ഈ വരികൾ കുറിക്കുമ്പോൾ അദ്ദേഹം അറിഞ്ഞിരുന്നോ തലമുറകളിലേക്കാണ് ഈ ഗദ്ഗദത്തെ താൻ അഴിച്ചുവിടുന്നത് എന്ന്?!
വിരഹിക്ക് ഇനി തിരിഞ്ഞു നടപ്പേ ബാക്കിയുള്ളൂ. ഓർമ്മകളുടെ ഒരു വേലിയേറ്റമാണ് ആ നടപ്പിൽ അയാൾക്കുകൂട്ട്. ആ ഓർമ്മപ്പെയ്ത്തിൽ അറിയാതെ അവൻ പാടുന്നു..
‘ നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽ എന്നെ എന്നെങ്കിലും കാണും, ഒരിക്കൽ നീ എന്റെ കാൽപ്പാടുകൾ കാണും
അന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കും നിന്നെ ഞാൻ സ്നേഹിച്ചിരുന്നു…’
‘ജെന്‍ സീ’ക്ക് മുമ്പുള്ള പ്രണയങ്ങളാണ്; ഹൃദയം ഒരിക്കൽ കൊടുത്താൽ പിന്നെ തിരിച്ചെടുക്കാൻ പ്രയാസമുള്ള കാലം! (അനശ്വര പ്രണയങ്ങൾ എക്കാലത്തെയും പോലെ ഇന്നും ഉണ്ടെന്ന് വിസ്മരിക്കുന്നില്ല.) വിഫലപ്രണയത്തിൽ കീറിമുറിഞ്ഞ മനസ്സുമായി നായകൻ തിരിച്ചു നടക്കുമ്പോൾ രാത്രിയും പകലും തമ്മിൽ വിടചൊല്ലുന്ന ആ മൂവന്തി മായാതിരുന്നെങ്കിൽ എന്ന്, തിരികെ പകലിലേക്ക് ഒരു നടത്തം നടന്നിരുന്നെങ്കിൽ എന്ന്, നാമും ആശിച്ചു പോകുന്നില്ലേ?
സന്യാസിനി ഉയർത്തിയ ദുഃഖ തരംഗങ്ങൾ ഇന്നും അടങ്ങുന്നില്ല 51 വർഷങ്ങൾക്കുശേഷം ഇന്നും ശ്രോതാവിന്റെ മനസ്സിൽ ഒരു തീക്കനൽ കോരിയിട്ടുകൊണ്ട് ആ വയലാറുകാരൻ പ്രണയകവി, വിരഹകവി, വിപ്ലവ കവി ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നു….
പ്രണയമായ്.. വിരഹമായ്.. വിപ്ലവമായ്.. മാനവികതയായ്.
മലയാളി ഉള്ളിടത്തോളം കാലം അത് തുടർന്നുകൊണ്ടേയിരിക്കും.


22 Comments
വയലാർ അനുസ്മരണം ഒത്തിരി ഹൃദ്യമായി സിൽവി mam , എനിക്ക് വയലാറിൻ്റെ മിക്ക പാട്ടുകളും ഇഷ്ടമാണ് . പാട്ടിനെ ചുറ്റി പറ്റിയുള്ള കഥയും ഏറെ ഇഷ്ടമായി 💕💕💕🥰🥰
Thank you സെജീ ❤️❤️
അതായിരുന്നു പ്രണയം…… അനശ്വര കവിയുടെ ഓർമ്മക്കു മുന്നിൽ പ്രണാമം🙏 സുന്ദരമായ എഴുത്ത്👍🌹
Thank you മിനി ❤️
അസ്സലെഴുത്ത് സിൽവി . നല്ലതു മാത്രമെഴുതാൻ വേണ്ടിയാണോ ഇടയ്ക്ക് ഹൈബർനേഷനിൽ പോകുന്നത്. നമ്മുടെ യൗവ്വനത്തെ ത്രസിപ്പിച്ച പാട്ടെഴുത്തുകാരന് ഇതിനേക്കാൾ നല്ലൊരു സ്മരണാഞ്ജലി നൽകാനില്ല. Love you.❤️ Hugs🥰🥰
ഹൃദയത്തിൽ തൊട്ടൊരെഴുത്ത് !!!
അഭിനന്ദനങ്ങൾ❤️
“1974ൽ വയലാർ ഈ വരികൾ കുറിക്കുമ്പോൾ അദ്ദേഹം അറിഞ്ഞിരുന്നോ തലമുറകളിലേക്കാണ് ഈ ഗദ്ഗദത്തെ താൻ അഴിച്ചുവിടുന്നത് എന്ന്?!”
പ്രിയ സിൽവി..
ഈ വരികൾ വായിച്ചപ്പോൾ കമന്റ് ഇടും മുൻപ്, എനിക്ക് ആ ഗാനം ഒന്നുകൂടി കേൾക്കണം എന്ന് തോന്നി. അതിലെ വരികൾ എല്ലാം ഹൃദിസ്ഥമായിട്ട് പോലും, ആ ഗാനം ഹൃദയത്തിൽ പണ്ടേ കൊത്തി വച്ചതാണ് എന്നാൽ പോലും, സിൽവിയുടെ ഈ എഴുത്ത് വായിച്ചിട്ട് അത് ഒന്നുകൂടി കേൾക്കാൻ കൊതിയായി, കേട്ടു ♥️
എഴുത്ത് ഹൃദ്യമായി.
മനോഹരം സിൽവി. 🫂 😍😍🤝🤝
സുജാത, മനസ്സിൽ തൊട്ടു പറഞ്ഞ ഈ വാക്കുകൾക്ക് നന്ദി നന്ദി ❤️❤️❤️
Thank you dear❤️
മനോഹരമായി എഴുതി സിൽവി ❤️❤️👍👍
Excellent writing dear ❤️😍👌
Thank youuuuuuuuu ❤️❤️❤️
മനോഹരം
വയലാറിൻ്റെ 50-ാം ചരമവാർഷികം ആഘോഷിക്കുന്ന ഈ സമയം വരെ വേറൊരു കവിയെ നാമിതുപോലെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ടോ? സിനിമാപ്പാട്ടുകൾ മാത്രമല്ല അദ്ദേഹത്തിൻ്റെ കവിതകളും ഇന്നും ഏറെ പ്രസക്തമല്ലേ.
ഒരു പാടു കുഞ്ഞുങ്ങൾ അദ്ദേഹത്തിൻ്റെ കവിതകൾ സ്ഫുടമായ ശബ്ദത്തിൽ ഉച്ചാരണശുദ്ധിയോടെ പാടുന്നതു കേട്ടാനന്ദിച്ചു വന്നിട്ടാണ് ഇതു വായിക്കുന്നത്.
ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി……..
എന്നെഴുതാൻ വേറെയാർക്കു സാധിക്കും?
മലയാളത്തിൻ്റെ പ്രിയ കവിയ്ക്കു പ്രണാമം🌹🙏🌹
നല്ലെഴുത്ത് സിൽവീ❤️❤️
സുന്ദരമായ ഒരു സ്മരണാഞ്ജലി 💐💐💐
Thank you ഇലക്റ്റ ❤️❤️
വയലാർ കേവലം ഒരു കവിയല്ല. ഒരു വികാരമാണ്; ഒരു പ്രതിഭാസമാണ്. Thank you dear❤️
എഴുത്ത് വളരെ മനോഹരം..👌👌😍🥰
Thank you സായാരാ ❤️
Thank you ശ്രീജ ❤️
മനോഹരമായി എഴുതി👌👍💯❤️🙏🙏🙏
Thank you സുരേഷ് ❤️