മഹാ നഗരത്തിലെ, തിരക്കില്ലാത്ത ഒരിടത്ത് ഇരുന്നു വേണം തിരക്കില്ലാതെ, തിരക്കിനെക്കുറിച്ച് എഴുതാൻ എന്ന് കരുതിയതാണ്. അത് നടക്കുമെന്ന് തോന്നുന്നില്ല..
അവസാനം ഒരു തീരുമാനമെടുത്തു. നാട്ടിലൊന്ന് പോയി വരാം. തിരക്കിൽ നിന്ന് ഒരു ആശ്വാസം. രണ്ടു ദിവസം ഒന്ന് മാറി നിൽക്കാം. താൽപര്യം തോന്നുന്നു എങ്കിൽ, നിങ്ങൾക്കും കൂടെ വരാം..
ലീവിനായി ബോസിൻ്റെ മുന്നിൽ പോയി നിന്നതും, ഇനിയും ആറ് മാസം ചെയ്യാൻ ഉള്ള ജോലികളുടെ ഒരു വലിയ ലിസ്റ്റ് എടുത്തു വച്ചു, തിരക്കിട്ട ചർച്ചക്കുള്ള തയാറെടുപ്പ് തുടങ്ങി. കുറച്ചു തിരക്ക് അഭിയിച്ചുകൊണ്ട് അവിടെ നിന്ന് വഴുതിമാറി.
പിറ്റേന്ന് പുലർച്ചെ, നാലരക്ക് ആണ് ട്രെയിൻ. വീട്ടിൽ എത്തി, തിരക്കിട്ട് ബാഗ് പാക്ക് ചെയ്തു. ഭക്ഷണം കഴിച്ച് കിടന്നപ്പോഴേക്കും സമയം പതിനൊന്നര..
അലാറം വച്ച് രണ്ടരയ്ക്ക് തന്നെ എഴുന്നേറ്റു ബൈക്ക് ടാക്സി ബുക്ക് ചെയ്തു. സ്റ്റേഷനിലേക്ക് അഞ്ചാറ് കിലോമീറ്റർ ദൂരമുണ്ട്. കുളി കഴിഞ്ഞു റെഡി ആയപ്പോഴേക്കും വണ്ടി എത്തി.ബാഗും എടുത്തു ഇറങ്ങി, ഇത്ര രാവിലെ തന്നെ റോഡിൽ നല്ല തിരക്ക്. പുതിയ മെട്രോ റെയിലിൻ്റെ പണി രാത്രിയിലാണ് നടക്കുന്നതെന്നും, പല സ്ഥലത്തും, വഴി തിരിച്ചു വിട്ടിരിക്കുന്നു എന്നും ഡ്രൈവർ പറഞ്ഞു.
ട്രെയിൻ അരമണിക്കൂർ ലേറ്റ് ആയി വന്നത് ഭാഗ്യം. അല്ലാത്തപക്ഷം, അതേ തിരക്കേറിയ റോഡിലൂടെ വീട്ടിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നേനെ.
ട്രെയിനിൽ നല്ല തിരക്കായിരുന്നു. മുൻപൊക്കെ യാത്ര ചെയ്യുമ്പോൾ, പരസ്പരം പരിചയപ്പെട്ടും, വിശേഷങ്ങൾ പങ്കുവച്ചും ആണ് യാത്ര ചെയ്തിരുന്നത്. അവയിൽ പലതും ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നവ, അന്നു യാത്രയിൽ കിട്ടിയ പല സൗഹൃദങ്ങളും ഇന്നും കാത്തുസൂക്ഷിക്കുന്നു.
ഇത്തവണ കൂടെ ഉള്ളവരുടെ മുഖം പോലും കണ്ടില്ല. എല്ലാവരും മുഖം കുനിച്ചു, മൊബൈലിൽ ആയിരുന്നു ശ്രദ്ധ. ഇനി എന്തെങ്കിലും ചോദിക്കാം എന്ന് വച്ചാലോ, ഇയർഫോൺ കൂടി കുത്തി വച്ചിട്ടുള്ളതിനാൽ, ഒന്നും അങ്ങോട്ട് കേൾക്കില്ല. തലേന്നത്തെ ഉറക്കം ബാക്കി ഉള്ളതിനാൽ, ഒന്ന് മയങ്ങാം എന്ന് കരുതി കിടന്ന ഞാൻ എഴുന്നേറ്റത് രണ്ടു ദിവസത്തെക്കുള്ള ഉറക്കം കഴിഞ്ഞ്.
അപ്പോഴാണ്, വാട്സ്ആപ് മെസേജ് നോട്ടിഫിക്കേഷൻ തുരുതുരാ വരുന്നത് ശ്രദ്ധയിൽ പെട്ടത്. തുറന്നു നോക്കിയപ്പോ, കൂട്ടക്ഷരങ്ങളുടെ ഡിസ്കഷൻ ബോർഡില് അഡ്മിൻ ചോദ്യോത്തരങ്ങളുമായി വന്നിട്ടുണ്ട്. പരിചയപ്പെടുത്തലുകൾക്ക് ശേഷം, ചോദ്യോത്തരങ്ങൾ തുടങ്ങി. ഞാൻ ചോദ്യം വായിച്ചു വരുമ്പോഴേക്കും, പത്തു പേര് ഉത്തരം പറഞ്ഞു കാണും. അല്ലെങ്കിലും ടീച്ചർ പണ്ട് ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ, എഴുന്നേറ്റു നിന്നും മാത്രം ശീലമുള്ള എനിക്ക്, ഉത്തരങ്ങൾ എവിടന്ന് കിട്ടാൻ. പക്ഷെ എന്നെ ഏറെ ആകർഷിച്ചത്, അതിനിടക്ക് വന്നിരുന്ന കമൻ്റുകൾ ആയിരുന്നു. അത് വായിച്ചു ഭ്രാന്തമായി ചിരിക്കുന്ന എന്നെ കണ്ട്, ഇയാൾക്ക് ഭ്രാന്ത് ഉണ്ടോ എന്ന് സഹയാത്രികർക്ക് തോന്നിയോ എന്തോ.
തിരക്കിൽ നിന്നും, ഒഴിഞ്ഞു മാറി നിക്കണം എന്നത് കൂടാതെ, ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന, ഒരു ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കണം എന്നത് കൂടി യാത്രയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. കൊങ്കൺ റെയ്വേ വഴി വരുന്ന കാരണം, തിരൂർ അല്ലെങ്കിൽ കുറ്റിപ്പുറം സ്റ്റേഷനിൽ ഇറങ്ങി, ബസ് പിടിച്ചു ഗുരുവായൂരിലേക്ക് പോകുന്നതാണ് എളുപ്പം.
മുംബൈ മഹാനഗരത്തിലേക്ക് ചേക്കേറിയ ശേഷം, ബസ് യാത്രകൾ വിരളമാണ്. നഗരത്തിൻ്റെ ജീവനാഡി ലോക്കൽ ട്രെയിൻ ആയത് കൊണ്ട്, ബസ് യാത്രകളുടെ ആവശ്യം വരാറില്ല.
എൻ്റെ വണ്ടിക്ക്, കുറ്റിപ്പുറത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ, തിരൂർ സ്റ്റേഷനിൽ ഇറങ്ങി ബസ് പിടിക്കാൻ തീരുമാനിച്ചു.
ട്രെയിൻ എത്തുന്നത് പുലർച്ചെ ആണ്. നാട്ടിലുള്ള സുഹൃത്തിനോട് അന്വേഷിച്ചപ്പോൾ അറിഞ്ഞു, രാവിലെ അഞ്ചു മണിക്ക് ആദ്യ ബസ്, പിന്നീട് ഓരോ അര മണിക്കൂറിലും ബസ്സുണ്ട്.
തിരൂർ സ്റ്റേഷനിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. സ്റ്റേഷനിലെ ശീതീകരിച്ച വിശ്രമമുറിയിൽ, അൽപ സമയം വിശ്രമിച്ചു. നാട്ടിൻപുറത്തുള്ള സ്റ്റേഷൻ ആയിട്ട് പോലും, തിരക്കിനൊന്നും ഒരു കുറവും ഇല്ല. പ്രഭാത കർമ്മങ്ങൾക്ക് ശേഷം, തിരൂരിലെ, ഗൾഫ് മാർക്കറ്റിലൂടെ, തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിലേക്ക് നടന്നു. മാർക്കറ്റ് ഉണർന്നിട്ടില്ല..
ഒരു ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഞ്ഞയും ചുവപ്പും കളറിലുള്ള ഒരു ബസ് വന്നു നിൽക്കുന്നത്. സർക്കാർ വക ആയതിനാൽ ആള് വരുന്നതൊന്നും നോക്കി ഇരിക്കില്ല. ചായ കുടി നിർത്തി, ഓടിച്ചെന്ന് നോക്കുമ്പോൾ, തലസ്ഥാനത്തേക്കുള്ള ബസാണ്. പോകുന്നത് ഗുരുവായൂർ വഴി.
അകത്ത് കയറി, മുൻപിലെ സീറ്റിൽ ഇരിക്കാൻ ശ്രമിച്ച എന്നോട് കണ്ടക്ടർ പറഞ്ഞു. അതൊക്കെ ബുക്ക് ചെയ്തതാണ്. ഏറ്റവും പിന്നിലുള്ള സീറ്റിൽ ഇരുന്നുകൊള്ളൂ.
കൃത്യം അഞ്ചുമണിക്ക് ബസ് പുറപ്പെട്ടു. ഒരുവിധം എല്ലാ സീറ്റുകളും നിറഞ്ഞിരിക്കുന്നു. വഴിയിൽ നിന്ന് കയറാൻ ഉള്ളവർ കണ്ടക്ടറെ വിളിച്ചു കൊണ്ടിരിക്കുന്നു. അവർക്ക് വേണ്ട നിർദ്ദേശം കൊടുക്കുന്നു. അതിനിടക്ക് “പത്ത് മിനിട്ടോന്നും നിങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാൻ കഴിയില്ല. ബസിൽ നിറയെ വേറെയും യാത്രക്കാർ ഉണ്ട്.” എന്ന് പറയുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു.
ഞാൻ ഓർത്തത് ആ ഫോൺ ചെയ്തയാളുടെ ടെൻഷനേ കുറിച്ചാണ്. പാവം ചിലപ്പോ, രാവിലെ എഴുന്നേക്കാൻ വൈകിയിരിക്കും, അല്ലെങ്കിൽ പറഞ്ഞ ബസ്സ്റ്റോപ്പിലേക്ക് ഇത്രയും രാവിലെ എത്താൻ ഉള്ള വണ്ടി കിട്ടിക്കാണില്ല. പോയിട്ട് ആവശ്യം ഉള്ളതുകൊണ്ടല്ലേ, ടിക്കറ്റ് ബുക്ക് ചെയ്തത്. പിന്നീട് ഓർത്തു, പോകണം എന്ന് ആദ്യമേ അറിയുന്ന സ്ഥിതിക്ക്, സമയത്തിന് മുൻപ് തന്നെ എത്തിച്ചേരാൻ ശ്രമിക്കേണ്ടതാണ്.
എന്തായാലും രാവിലെ റോഡിലധികം വാഹനങ്ങൾ ഇല്ലാത്തതിനാൽ ബസ് അത്യാവശ്യം സ്പീഡിൽ തന്നെ ആണ് പോയിക്കൊണ്ടിരിക്കുന്നത്. അവർ ഇടക്കിടെ വിളിക്കുന്നുണ്ട്. കണ്ടക്ടർ പറയുന്നു. ” നിങ്ങൾ വേഗം വരാൻ നോക്ക്, ഇനി ബസ് സ്റ്റാൻഡിലേക്ക് എത്താൻ കഴിയില്ല എങ്കിൽ, അതിനു മുൻപ് ഹൈവേയില് വന്ന് നിൽക്കു. അവിടെ വണ്ടി നിർത്താം.എനിക്ക് അതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല.” ഞാൻ മനസ്സിൽ ഓർത്തു, അവരുടെ യാത്ര എന്തിനുള്ളതായും അത് മുടങ്ങിയത് തന്നെ.
ഇടക്ക്, തൊട്ടടുത്ത് ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ, ആദ്യം കയറിയവരിൽ ഒരാൾ കൂർക്കം വലിക്കുന്ന ശബ്ദമാണ്. രാവിലത്തെ ഇളം തണുപ്പിൽ, ഓടുന്ന ബസ്സിൽ ഉറങ്ങാൻ എന്തു സുഖം.
അതിനിടക്ക് കണ്ടക്ടർ ബെല്ലടിച്ചു, ഡ്രൈവറോട് വിളിച്ചു പറയുന്നു കേട്ടു, “ആ പെട്രോൾ പാമ്പിൻ്റെ അവിടെ ഒന്ന് സൈഡ് ആക്കിയേക്ക്, പിന്നാലെ പാഞ്ഞു വരുന്ന സ്കൂട്ടറിൽ ഉള്ള ആൾ, നമ്മുടെ ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.”
ബസ് നിറുത്തി, നിമിഷങ്ങൾക്കുള്ളിൽ പിന്നാലെ വന്ന സ്കൂട്ടർ അടുത്ത് വന്നു നിർത്തി. സ്കൂട്ടറിൻെറ പിന്നിൽ നിന്നും ഒരു സ്ത്രീ ചാടി ഇറങ്ങി, പുറത്തൊരു വലിയ ബാഗും തൂക്കി ബസ്സിലേക്ക് ഓടി കയറാൻ ശ്രമിക്കുന്നു. ടെൻഷൻ കാരണം ഹെൽമെറ്റ് ഊരാൻ അവർ മറന്നിരുന്നു. കണ്ടക്ടർ വിളിച്ചു പറഞ്ഞു ” ആ ഹെൽമെറ്റ് ഊരി കൊടുത്തിട്ട് വന്നു കയറിയ മതി, ടെൻഷൻ വേണ്ട”
സ്കൂട്ടർ ഓടിച്ച ആളുടെ കയ്യിൽ, ഹെൽമെറ്റ് ഊരിക്കൊടുത്ത്, ബസ്സിൽ കയറുമ്പോൾ, അവർ അയാളോട് വിളിച്ചു പറയുന്നുണ്ട്, “പതുക്കെ, സൂക്ഷിച്ചു പോയാ മതി ട്ടാ, തിരക്ക് കൂട്ടണ്ട.”
കണ്ടക്ടർ ഡബിൾ ബെല്ലടിച്ചപ്പോ, ബസ് മുൻപോട്ട് നീങ്ങി. കൂടെ ആവശ്യമില്ലാതെ എനിക്ക് തോന്നിയ ടെൻഷനും നീങ്ങി.
ബസ്സിലെ ജീവനക്കാർക്കും, യാത്രക്കാർക്കും മനസ്സുകൊണ്ട് നന്ദിയും, യാത്രാ മംഗളങ്ങളും നേർന്ന്, എനിക്കിറങ്ങാനുള്ള സ്റ്റോപ്പിനായി കാത്തിരുന്നു..
കാത്തിരിപ്പ് അധികനേരം വേണ്ടി വന്നില്ല. ഗുരുവായൂർ എത്തിയതും, ഞാൻ എൻ്റെ ബാഗുമെടുത്ത് പുറത്തിറങ്ങി. അമ്പലത്തിന് തെക്ക് ഭാഗത്തുള്ള ബന്ധുവീടാണ് ആദ്യ ലക്ഷ്യം. അല്പം വിശ്രമിച്ചു, കുളിച്ച് വിവാഹത്തിൽ പങ്കെടുക്കണം. അമ്പലത്തിൽ കയറാനൊന്നും ഉദ്ദേശമില്ല. അവിടെ എത്തിയപ്പോഴേ മനസ്സിലായി, ഇനി അമ്പലത്തിൽ കയറണം എന്ന ഉദ്ദേശം ഉണ്ടെങ്കിലും നടക്കുന്ന കാര്യം അല്ല എന്ന്. ദൂര സ്ഥലങ്ങളിൽ നിന്നും ഒക്കെ വന്ന് ഗുരുവായൂരപ്പനെ ഒരു സെക്കൻഡ് കാണാൻ, മണിക്കൂറുകളോളം ആയി നിൽക്കുന്നവരുടെ നീണ്ട നിരയുടെ അറ്റം കാണണമെങ്കിൽ അമ്പലം നാല് വട്ടമെങ്കിലും വലം വയ്ക്കേണ്ടി വരും. എന്തായാലും, കൃഷ്ണ ഭഗവാന് ദൂരെ നിന്ന് ഒരു സല്യൂട്ടും കൊടുത്തു, മറ്റുള്ളവരെ പോലെ, അധികം പരാതിയും, പരിദേവനങ്ങളും ഒന്നും ഇല്ലാത്തതിനാൽ, തിരക്കൊഴിഞ്ഞു സൗകര്യംപോലെ കാണാം, എന്ന് പറഞ്ഞു, വിവാഹ ഹാളിലേക്ക് നടന്നു.
റോഡിൽ തിരക്ക് കൂടുതൽ ആയകാരണം, വരൻ്റെ പാർട്ടി എത്തിച്ചേരാൻ പ്രതീക്ഷിച്ചതിലും കുറച്ചു വൈകി. വധുവിൻ്റെ പാർട്ടിക്കാർ കുറച്ചേറെ ദൂരത്ത് നിന്ന് വരേണ്ടവർ ആയതിനാൽ, തലേന്ന് വൈകീട്ട് തന്നെ എത്തിയിരുന്നു. ബന്ധുക്കളെല്ലാം എത്തിയപ്പോഴേക്കും, അവരുമായി കുശലാന്വേഷണവും, കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കാണാത്തതിൽ ഉള്ള പരിഭവങ്ങളും, തമാശകളും, പരിചയപ്പെടലുകളും ഒക്കെ ആയി കുറച്ചു നേരം നല്ല തിരക്കായി.
ഫങ്ഷൻ കഴിഞ്ഞപ്പോഴേക്കും, ഞാൻ ഉൾപ്പെടെ, എല്ലാവർക്കും ഭക്ഷണം കഴിച്ച് സ്ഥലം വിടാൻ ഉള്ള തിരക്കായി.
നാട്ടിൽ വരുന്നു എന്നറിഞ്ഞപ്പോൾ, സ്കൂൾ ഫ്രെണ്ട്സ് കുറച്ചു പേര് കാണാം എന്ന് പറഞ്ഞിട്ടുണ്ട്. അവർ എന്നേക്കാത്ത് അവരുടെ പ്രോഗ്രാമുകൾ മാറ്റി വച്ച് കാത്തു നിൽക്കുന്നു. എപ്പോൾ നാട്ടിൽ വരുമ്പോഴും, ഇത്തരം കൂടിക്കാഴ്ചകൾ പതിവാണ്. അടുത്ത തവണ വരുന്നത് വരെ ഉള്ള ഊർജ്ജം തരുന്നവയാണ് കുറച്ചു നേരത്തെ ഇത്തരം കൂടിക്കാഴ്ചകൾ. രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല.
അടുത്ത ലക്ഷ്യം വീടു തന്നെ. മാസങ്ങൾക്കു മുൻപ് അടച്ചിട്ട വീട്ടിലെ ചിതലുകളെ നോക്കി, നെടുവീർപ്പിടണം. നൂറിലേറെ വർഷം മുൻപ് കാരണവന്മാർ നിർമ്മിച്ചതാണ്. ഒരുപാട് നല്ല ഓർമ്മകൾ ഉറങ്ങുന്നിടം. അത് പൊളിച്ചുകളയാൻ മനസ്സനുവദിക്കുന്നില്ല.കഴിഞ്ഞ വെക്കേഷന് വന്നപ്പോൾ, മരങ്ങളിൽ തീർത്ത കുറെ ഭാഗം, ഇരുമ്പിലേക്ക് മാറ്റേണ്ടി വന്നു. നാലുകെട്ടോ, കൊത്തു പണികളോ ഒന്നും ഇല്ലെങ്കിലും, ഒരു പക്ഷേ ജനിച്ചു വളർന്ന, എൻ്റെ എല്ലാ നന്മ തിന്മകൾക്കും സാക്ഷിയായ, അമ്മയുടെ ആത്മാവും ഓർമ്മകളും നിറഞ്ഞു നിൽക്കുന്ന ആ വീടിൻ്റെ മുറ്റത്തെറ്റിയാൽ, പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്.
പണ്ട് ഓടി കളിച്ചിരുന്ന മുറ്റം മുഴുവൻ എന്നേക്കാൾ പൊക്കത്തിൽ പുല്ല് വളർന്നു നിൽക്കുന്നു. അതൊക്കെ വെട്ടി, വീട് വൃത്തിയാക്കാൻ നിന്നാൽ അടുത്തകാലത്തൊന്നും തിരിച്ചു പോക്ക് നടക്കില്ല. ആരെ എങ്കിലും പറഞ്ഞേൽപ്പിക്കാം. മഴ മാറാതെ പുല്ല് വെട്ടിയിട്ട് കാര്യം ഇല്ല. പിറ്റേന്ന് വീണ്ടും വളരും. കഴിഞ്ഞ തവണ വന്നപ്പോൾ കുറച്ചു സ്ഥലത്ത് വീഡ് കൺട്രോൾ മാറ്റ് വിരിച്ച് ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്. സംഗതി കൊള്ളാം. അടുത്ത വേനലില് ബാക്കി സ്ഥലത്ത് കൂടി വിരിക്കണം. അല്ലാതെ രക്ഷയില്ല.
ഇനിയും അതൊക്കെ നോക്കി നിന്ന പിന്നെ ബാക്കി കാര്യങ്ങള് നടക്കില്ല. അടുത്തുള്ള ഒന്നു രണ്ടു ബന്ധുക്കളെ കാണണം, കുറച്ചു നാടൻ സാധനങ്ങൾ വാങ്ങണം. ഈ തിരക്കിനിടയിൽ പലതും മറന്നു പോകും. തിരിച്ച് പോകാനുള്ള വണ്ടിയുടെ സമയം രാത്രി പന്ത്രണ്ടിന് ആണെങ്കിലും, അടുത്തുള്ള സ്റ്റേഷനിൽ നിർത്തില്ല. അവിടെ നിന്ന് അവസാന വണ്ടി എട്ടരയ്ക്ക് ആണെന്ന്, അവിടെ ഉള്ള സുഹൃത്ത് ഇടക്കിടെ വിളിച്ചു ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാ തവണ വരുമ്പോഴും അവനെക്കൂടി കണ്ടേ പോകാറുള്ളൂ. ഇത്തവണ രാത്രി ഭക്ഷണം ഒരുമിച്ചാകാം എന്ന് ആദ്യമേ അവൻ പറഞ്ഞിട്ടുണ്ട്.
ഉച്ചക്ക് കണ്ട സുഹൃത്തുക്കളിൽ ഒരാളെ എൻ്റെ തേരാളിയായി കൂടെ കൂട്ടിയിട്ടുണ്ട്. അവൻ്റെ ബൈക്കിലാണ് യാത്ര. അതൊരു വലിയ ആശ്വാസമായി. വൈകുന്നേരത്തെ റോഡിലെ തിരക്കിൽനിന്ന് ഒഴിവാകാൻ ബൈക്ക് യാത്രയാണ് നല്ലത്.
രണ്ടു കൂട്ടുകാരുമൊന്നിച്ച് ഭക്ഷണം കഴിച്ചു, അവസാന വണ്ടിക്ക് അവരെന്നെ യാത്രയാക്കി. എൻ്റെ വണ്ടി പുറപ്പെടുന്ന സ്റ്റേഷനിലേക്ക്.
ഇത്രയൊക്കെ ആയിട്ടും, നമ്മുടെ ഉദ്ദേശം ഇനിയും ബാക്കി. വണ്ടി വരാൻ സമയം ഉണ്ട്. എഴുതി നോക്കാം എന്ന് കരുതി, ശീതീകരിച്ച വിശ്രമ മുറിയിലേക്ക് കയറി തിരക്കൊഴിഞ്ഞ സ്ഥലം നോക്കി ഇരുന്നു. എന്തായാലും എഴുതിയിട്ട് തന്നെ കാര്യം.
മൊബൈൽ അലാറാം കേട്ടാണ് ഞെട്ടിയുണർന്നത്. വണ്ടി വരാൻ പത്തു നിമിഷം. കൃത്യ സമയത്ത് ഓടിക്കൊണ്ടിരുന്നു എന്ന് മൊബൈൽ ആപ്പ് കാണിച്ചു തന്നു. ഉറക്കക്കുറവും, യാത്രാക്ഷീണവും എഴുത്തിനെ കീഴടക്കി..
തിരിച്ചുള്ള യാത്രയിലാക്കാം എഴുത്തെന്നു തീരുമാനിച്ചു. സ്പെഷ്യൽ ട്രെയിൻ ആയ കാരണം തിരക്ക് കുറവായേക്കും. സുഖമായി ഇരുന്നും, കിടന്നും ഒക്കെ എഴുതാം എന്നൊക്കെ ചിന്തിച്ച് നിൽക്കുമ്പോഴാതാ, സ്റ്റേഷനിലെ കിളിനാദം പറയുന്നു തിരുവനന്തപുരം മുതൽ കുർള വരേക്കും പോകുന്ന സ്പെഷ്യൽ ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോറിന് പകരം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് അല്പസമയത്തിനകം എത്തിച്ചേരുന്നതാണ്.
തിരക്കുകൾക്കിടയിലൂടെ ബാഗും തൂക്കി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഞാനും, പതിയെ വണ്ടിയും എത്തിച്ചേർന്നത് ഒരേസമയത്ത്.
എൻ്റെ പ്രതീക്ഷകളെ കാറ്റിൽ പറത്തിക്കൊണ്ട്, ഈ വണ്ടിയിലും നല്ല തിരക്ക്. ഗോവയിലേക്ക് ടൂർ പോകുന്ന കൊച്ചിയിലെ ഒരു പ്രമുഖ സ്കൂളിലെ കുട്ടികൾ ആണ് ഏറെയും. അവരുടെ, പാട്ടും കളിയും എൻ്റെ ഉറക്കത്തിന് ചുവപ്പ് കൊടി കാണിച്ചു. പണ്ടേ അങ്ങിനെ ആണ്, ചെറിയ ശബ്ദങ്ങൾ പോലും ഉറക്കം കളയും.
രാവിലെ പത്തുമണിയോടെ വണ്ടി
ഗോവയിൽ എത്തും. അവരിറങ്ങിയാ പിന്നെ തിരക്ക് കാണില്ല എന്ന് സമാധാനിച്ചു.
ഗോവ എത്തിയതും. കുട്ടികൾ സന്തോഷത്തോടെ ബാഗും എടുത്തു ഒരു വാതിലിലൂടെ പുറത്തിറങ്ങിയപ്പോ, എൻ്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. ഇനി എഴുതിയിട്ട് തന്നെ കാര്യം.
ആ ചിരിക്ക് ആയുസ്സ് കുറവായിരുന്നു. അടുത്ത വാതിലിലൂടെ, കയറി വന്നത്, ഗുജറാത്തികളായ ഒരു കൂട്ടം ആളുകൾ. ഗോവയിലെ ടൂർ കഴിഞ്ഞു തിരിച്ചു പോകുന്നവർ ആണ്. അവർക്കിടയിൽ പെട്ടാൽ കാക്ക കൂട്ടത്തിൽ കല്ലിട്ടപോലെ പോലെ ആണെന്നത് അനുഭവിച്ചവർക്കറിയാം.
തിരക്കിനെ കുറിച്ച് എഴുതാൻ അത്ര തിരക്ക് കൂട്ടാതിരിക്കുന്നതാകും നല്ലതെന്ന തിരിച്ചറിവോടെ, പുതപ്പിനടിയിലേക്ക് വലിഞ്ഞു കയറി, കണ്ണുകൾ ഇറുക്കിയടച്ചു.


14 Comments
തിരക്കോടു തിരക്ക് ……. തിരക്കൊഴിഞ്ഞിട്ട് തിരക്കിനെക്കുറിച്ച് എഴുതാൻ നോക്കേണ്ട …… തിരക്കിൽ എഴുതിയത് നന്നായിട്ടുണ്ട്👍❤️
സ്നേഹപൂർവ്വം നന്ദി
തിരക്ക് എന്ന വിഷയം, എഴുത്തിൽ ഉടനീളം ‘തിരക്ക് ‘, ഫീൽ ചെയ്തു. വളരെ നന്നായിരിക്കുന്നു.👏👍
തിരക്കിട്ട് യാത്ര. ഉടനീളം തിരക്ക്. നന്നായിട്ടെതി. തിരക്കിൻ്റെ ഫീൽ നന്നായി കിട്ടി. തിരക്കിനിടയിലും നന്നായി എഴുതിയല്ലോ. സന്തോഷം.
നന്ദി! സന്തോഷം..
തിരക്ക്-വളരെ രസകരമായി എഴുതി❤️👍
തിരക്കോടു തിരക്ക് എന്നാലും വായനയും എഴുത്തും മറക്കാൻ പറ്റില്ലല്ലോ
വായിച്ചു നന്നായിട്ടുണ്ട്.❤️👌🌹
തിരക്കുകൾക്കിടയിലും, തിരക്കിട്ടെഴുതിയത് വായിച്ചതിനും, അഭിപ്രായത്തിനും, ഒരു തിരക്കും ഇല്ലാതെ നന്ദി!
അടിപൊളിയായി എഴുതി….കൂടെ യാത്രചെയ്ത് എല്ലാം കണ്ടറിഞ്ഞഞ്ഞ പോലൊരു ഫീലുണ്ട്….👏🏻👏🏻❤️
നന്ദി.. സന്തോഷം..
Wow… simply nice ☺️
ഈ ഒരു യാത്ര ഇത്ര നന്നായി വിവരിച്ചു….
തിരക്കായതിനാൽ വായിക്കാൻ അല്പം വൈകിപ്പോയി എന്നേ ഉള്ളൂ 😉 ഇനിയും എഴുതാൻ സർവ്വ ഭാവുകങ്ങളും… ☺️
നന്ദി!
തിരക്കൊഴിഞ്ഞിട്ട് ഇപ്പോഴാണ് വായിച്ചത് 😄. തിരക്കിനെ കുറിച്ച് തിരക്കിട്ട് പറഞ്ഞത് നന്നായിട്ടുണ്ട്. വായനക്കാർക്കും ആ വീർപ്പുമുട്ടൽ നന്നായി അനുഭവേദ്യമാകുന്നുണ്ട്. ഇടയ്ക്കെങ്കിലും തിരക്കൊക്കെ മാറ്റിവച്ചിട്ട് ഇനിയും എഴുതൂ..
നല്ല വാക്കുകൾക്ക് നന്ദി ! വായിച്ചതിലും, അഭിപ്രായം രേഖപ്പെടുത്തിയത്തിലും സന്തോഷം.