രണ്ടു സിനിമകൾ ഒന്നിച്ചിറങ്ങിയ ഈ ആഴ്ചയിൽ (21.11.2025) ഏതു കാണണമെന്ന ആശയക്കുഴപ്പം അത്രക്കുണ്ടായില്ല . ഒന്ന് ‘വിലായത്ത് ബുദ്ധ’ എന്ന ഇന്ദു ഗോപൻറെ ആ ചെറു നോവൽ രസിച്ചുവെങ്കിലും അതിൽ ഒരു സിനിമയാകനുള്ള സ്കോപ്പൊന്നും കഥയിൽ കണ്ടിരുന്നില്ല. വേറൊന്ന് വായിക്കുമ്പോൾ കിട്ടുന്ന ആ കിക്ക് ഒന്നും ഇന്ദു ഗോപൻറെ കഥകൾ സിനിമയാകുമ്പോൾ കിട്ടാറുമില്ല ( ഒരളവു വരെ ‘പൊൻമാൻ’ ഒരു അപവാദമെങ്കിലും!)
ബാഹുൽ രമേശ് – ദിൻജിത്ത് അയ്യത്താൻ കോംബോ എന്ന പേരു മാത്രം മതിയായിരുന്നു eko എന്ന സിനിമക്ക് ഫസ്റ്റ് ഷോ തന്നെ കേറാനുള്ള പ്രചോദനം. ബാഹുലിന്റെ തന്നെ ‘കിഷ്ക്കിന്ഡാ കാണ്ഡ’വും ‘കേരളാ ക്രൈം ഫയൽ 2’ ഉം അത്രക്കിഷിടപ്പെട്ടിരുന്നു. Eko ബാഹുലിന്റെ animal trilogy യിലെ അവസാനത്തേത് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം
ബാഹുൽ രമേശ് രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം നിർവഹിച്ച ഈ മിസ്റ്ററി ഡ്രാമ സിനിമയുടെ ഏറ്റവും വലിയ USP ‘കിഷ്കിന്ധാകാണ്ഡം’ എന്ന ഒരു മികച്ച സിനിമയ്ക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നുള്ളതാണ്. പക്ഷേ പ്രതീക്ഷിച്ചതിനേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന ഒരു കിടിലൻ സിനിമാനുഭവം ആയിരുന്നു Eko സമ്മാനിച്ചതു.
Spoler alert:
“Sometimes protection and restriction, both look the same” – loyalty, protection, restriction ഇതൊക്കെ നമുക്ക് പരിചിതമായ പദങ്ങളാണേലും ക്ളൈമാക്സിലെത്തുമ്പോൾ ആ പ്രൊട്ടക്ഷനിലെ റെസ്ട്രിക്ഷൻ നമ്മെ മനസ്സിലാക്കിത്തരുന്ന ഒരു സിനിമയും അതിലെ തലവാചകവും.
കിഷ്‌കിന്ധാകാണ്ഡത്തിലെ നിഗൂഢതയും വന്യതയും നിഴലിക്കുന്ന വനത്തിന്റെ ഇരുൾവഴികളിലൂടെ മനുഷ്യ നിഗൂഢതകൾ അനാവരണങ്ങൾ ചെയ്യുന്ന രീതിയാണ് ബാഹുൽ പിന്തുടരുന്നതെങ്കിലും കഥാ പരിസരം തികച്ചും വ്യത്യസ്തമാണ്. സിനിമ എന്നാൽ സ്പൂൺ ഫീഡ് ചെയ്യുന്ന ഒരു ടിപ്പിക്കൽ മലയാള സിനിമാ കഥയാണെന്നു സങ്കൽപ്പമുള്ളവർ ഇങ്ങോട്ടു നോക്കുകയേ വേണ്ട! അതല്ല നിഗൂഢതയും വന്യതയും നിഴലിക്കുന്ന ഒരു വനത്തിന്റെ ഉള്ളിലിരുന്നു നമുക്ക് തികച്ചും അപരിചിതമായ ഒരു പശ്ചാത്തലം പിടിച്ചു കഥാപാത്രങ്ങളുടെ ഉള്ളിലെ നിഗൂഢതകൾ, കുറ്റബോധം, വികാരങ്ങൾ, ഭയങ്ങൾ കാച്ചിക്കുറുക്കിയ, കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ കൊണ്ടും വന്യതയുടെ മുഴുവൻ രൗദ്രരൂപവും അനുഭവിപ്പിക്കുന്ന ഫ്രെയിമുകൾ കൊണ്ടും നമ്മുടെ സ്ഥിരം സിനിമാ സങ്കൽപ്പങ്ങളെ, കാഴ്ച ശീലങ്ങളെ പൊളിച്ചെഴുതി രണ്ട് മണിക്കൂർ പത്ത് മിനിറ്റ് പ്രേക്ഷകനെ ഒരു thought provoking ചെയ്യിക്കുന്ന തരത്തിലുള്ള സിനിമയിലാണ് താൽപര്യമെങ്കിൽ ധൈര്യമായി ടിക്കറ്റെടുത്തോളൂ.
കേരളാ കർണ്ണാടക സംസ്ഥാനങ്ങൾ ഇടകലർന്ന് അതിർത്തി പങ്കിടുന്ന ആ നിഗൂഡ വന പ്രദേശം തന്നെ ഒരു കഥാപാത്രമാണ് ഇതിൽ.
അവിടെ കുര്യച്ചൻ എന്ന വ്യക്തിയുടെ തിരോധാനം അന്വേഷിച്ച് പല ഘട്ടങ്ങളിലായി എത്തുന്നവരും അവരുടെ തിരയലുകളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന കുര്യച്ചൻ്റെ വ്യക്തിത്വവും ഭൂതകാലവുമാണ് സിനിമയുടെ പ്ളോട്ട്.
‘ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ’ എന്നാണ് ചിത്രത്തിന്റെ ടാഗ്‍ലൈനായി നൽകിയിരിക്കുന്നത്. അതിൽ അടയാളപ്പെടുത്തുന്നത് പോലെ കാട്ടുകുന്ന് എന്ന മല കയറി വരുന്നവർക്കെല്ലാം കൂറ്, നീതി, പ്രതികാരം അടക്കം പല കാരണങ്ങളുണ്ട്. കുര്യച്ചൻ അയാളെക്കുറിച്ചുള്ള കഥകൾ, കിംവദന്തികൾ, അയാളുടെ നായ്ക്കൾ, അയാളുടെ പ്രവർത്തിയുടെ ഫലങ്ങൾ , അയാളുടെ തിരോധാനം ഇതിലൂടെയാണ് കഥ വികസിക്കുന്നത്. പലർക്കും കുര്യച്ചൻ ഒരു മിത്താണ്. കുര്യച്ചനെ തേടിയെത്തുന്ന ആ കഥാപാത്രങ്ങളും കുര്യച്ചനോളം തന്നെ നിഗൂഢമാണ്.
ബാഹുലിന്റെ കേരളം ക്രൈം ഫയലിലെ പോലെ നായ്ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധം പോലും ഒരു metaphor ആയി സിനിമയിൽ നിറയുന്നുണ്ടു. സ്നേഹം പറഞ്ഞു വളർത്താൻ കൊണ്ടു പോകുന്ന നായ്ക്കളെ കൂട്ടിലും ചങ്ങലയിലും ഇടുന്നത് ശരിക്കും സംരക്ഷണമാണോ അതോ തടവാണോ എന്ന മ്ലാത്തി ചേട്ടത്തിയുടെ ചോദ്യം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്.
സിനിമയുടെ വന്യ, നിഗൂഢ സൗന്ദര്യം മുഴുവൻ സിനിമാട്ടോഗ്രാഫർ കൂടിയായ ബാഹുല് രമേശ് ഒപ്പിയെടുക്കുന്നുണ്ട്. അത്തരം മാജിക്കൽ വൈൽഡ്ഫ്രയിമുകളാണ് ചിത്രത്തിലുടനീളം. A Visual treat!
മുജീബ് മജീദിൻ്റെ ബാക്ക് ഗ്രൗണ്ട് സ്കോറും സൂരജ് ഇ എസിൻ്റെ എഡിറ്റിംഗും സിനിമയെ മസ്റ്റ് വാച്ച് തിയേറ്റർ അനുഭവമാക്കുന്നു. ക്ലൈമാക്സിൽ മുജീബ് നൽകിയ BGM എടുത്തു പറയണം.
അഭിനേതാക്കളുടെ കിടിലൻ പെർഫോമൻസ് ആണ് മറ്റൊരു ഹൈലൈറ്റ്. സന്ദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ് തുടങ്ങി ഓരോരുത്തരുടെയും പ്രകടനങ്ങൾ സിനിമയുടെ നട്ടെല്ലാകുമ്പോൾ തന്നെ നമുക്ക് അപരിചിത മുഖങ്ങളായ ബിയാന മോമിൻ, സൗരവ് സച്ച്ദേവ് ആണ് മ്ലാത്തി ചേടത്തിയെയും കുര്യച്ചനെയും അവതരിപ്പിക്കുന്നത്. എല്ലാവരും നന്നായി പെർഫോം ചെയ്‌തെങ്കിലും ഇതിൽ എടുത്ത് പറയേണ്ടത് രണ്ടുപേരുടെ പ്രകടനങ്ങളാണ്. സിനിമയെ ആദ്യാവസാനം വരെ ഷോൾഡർ ചെയ്യുന്ന മ്ലാത്തി ചേടത്തിയും സന്ദീപും.
മികച്ച ക്ലൈമാക്സിലൂടെ നിർത്തേണ്ടിടത്ത് തന്നെ സിനിമ അവസാനിച്ചു ‘കാവൽ സംരക്ഷണമോ, നിയന്ത്രണമോ? ‘ എന്ന ചോദ്യം പ്രേക്ഷകരും മനസ്സിൽ പേറി എഴുന്നേൽക്കുമ്പോൾ തിയേറ്ററിൽ ഉയരുന്ന കയ്യടികൾ ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകനും എഴുത്തുകാരൻ cum ഛായാഗ്രഹകൻ ബാഹുൽ രമേഷും ടീമും അർഹിക്കുന്നത് തന്നെയാണ് !


2 Comments
മികച്ച റിവ്യൂ. ഇടയിൽ ചേർത്തിരിക്കുന്ന ചിത്രങ്ങളും അനുയോജ്യം. 👍👏
നല്ല റിവ്യൂ 👌