ഒരു ദിവസത്തെ കറക്കത്തിനവസാനം “ഓറഞ്ച് സ്റ്റേ”യിലെ റൂമിലെത്തി കിടക്കുമ്പോഴും സമാനതകളില്ലാത്ത ഒരു നീറ്റൽ എൻ്റെയുള്ളിലെ അമ്മയെ ചുറ്റിപ്പൊതിഞ്ഞിരുന്നു. ദീപൻ , ഞങ്ങളുടെ ടാക്സി ഡ്രൈവർ, പറഞ്ഞ കഥയായിരുന്നു എൻ്റെ മനസ്സിൽ. അതു വെറുമൊരു കഥയായിപോലും മനസ്സിൽ സൂക്ഷിക്കാൻ ഒരമ്മയ്ക്കുമാവില്ല.
മേഘാലയയിലെ ഒരു ജില്ലയായ ഈസ്റ്റ് ഖാസി ഹിൽസിൽ ചിറാപ്പുഞ്ചി ( ഷോറ Sohra) യിലെ ‘റാഞ്ചിയർട്ടെ’ എന്നൊരു ഗ്രാമം.വളരെ കാലം മുമ്പ് അവിടെ ഖാസി ഗോത്രവർഗ്ഗത്തിലെ ലിക്കായ് എന്നൊരു യുവതി ,അവരുടെ ഭർത്താവിനും കുഞ്ഞിനുമൊപ്പം താമസിച്ചിരുന്നു. സിൽച്ചേ എന്ന സ്ഥലത്തേക്ക് ഇരുമ്പു കയറ്റി വിടുന്ന ഒരു പോർട്ടർ ആയിരുന്നു അയാൾ. ഒരിക്കൽ ജോലിയ്ക്കിടെയുണ്ടായ അപകടത്തിൽ അയാൾ മരണപ്പെട്ടു. ഭർത്താവിൻ്റെ മരണത്തോടെ ലിക്കായ് എല്ലാ രീതിയിലും ഒറ്റപ്പെട്ടു. ബന്ധുക്കളായി ആരും സഹായത്തിനുണ്ടായിരുന്നില്ല. പട്ടിണി മാറ്റാൻ ചെറിയ കുട്ടിയെ, മറ്റയൽക്കാരെ ഏല്പിച്ച് ഭർത്താവിൻ്റെ ജോലി അവൾ തന്നെ ഏറ്റെടുത്തു. ജോലികാരണം തൻ്റെ കുഞ്ഞിൻ്റെ കൂടെ ചെലവഴിക്കാൻ അധികംസമയം കിട്ടാത്തതിൽ അവൾ അതീവ ദുഃഖിതയായിരുന്നു. അവളോടടുപ്പമുള്ളവർ മറ്റൊരു വിവാഹത്തിനവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കുഞ്ഞിനൊരച്ഛൻ്റെ സ്നേഹം ലഭിക്കുമല്ലോ എന്നോർത്ത് ഒടുക്കം അവൾ അതിനു തയാറായി. അങ്ങനെയിരിക്കെ ഉറാംഗ് എന്നൊരാളെ അവൾ തന്നെ കണ്ടെത്തി. അയാളോട് അവൾക്ക് ഒരപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ, തൻ്റെ കുഞ്ഞുമകളെ സ്വന്തം കുഞ്ഞായി കണ്ട് ഒരച്ഛൻ കൊടുക്കുന്ന എല്ലാ സ്നേഹവാത്സല്യവും അവൾക്കു കൊടുക്കണം. വിവാഹം നടക്കാനായി അതെല്ലാം അയാൾ സമ്മതിച്ചു. വിവാഹശേഷമുള്ള ആദ്യദിനങ്ങൾ സന്തോഷകരമായി കടന്നുപോയി. എന്നാൽ ലിക്കായ് തൻ്റെ മകളെ കൂടുതൽ ലാളിക്കുന്നതും അവൾക്കുവേണ്ടി അധികം സമയം ചെലവഴിക്കുന്നതും ഉറാംഗിന് ഇഷ്ടമായില്ല. അയാളുടെ ചെകുത്താൻ തലയിൽ അസൂയയും പകയും നിറഞ്ഞു. ഈ കുട്ടി കാരണം തനിക്കു കിട്ടേണ്ട സ്നേഹം പങ്കിട്ടു പോകുന്നുവെന്ന ചിന്ത അയാളുടെ മനസ്സിൽ വേരുറപ്പിച്ചു. പക്ഷെ ഒരിക്കലും അതയാൾ പുറമേ പ്രകടിപ്പിച്ചില്ല. ലിക്കായ്ക്കാകട്ടെ അവളുടെ മകൾ കഴിഞ്ഞേ എന്തുമുള്ളായിരുന്നുള്ളു. പണി കഴിഞ്ഞു വരുമ്പോൾ കുഞ്ഞുമായി കളിക്കാനും, ലാളിക്കാനും അവൾ കൂടുതൽ സമയം ചെലവാക്കി. ഉറാംഗിൻ്റെ മനസ്സിലെ പകയും അതിനനുസരിച്ച് വളർന്നു കൊണ്ടിരുന്നു
ഒരുനാൾ, ലിക്കായ് ജോലിക്കു പോയി തിരികെ വന്നപ്പോൾ ഭർത്താവ് പതിവുപോലെ ഭക്ഷണം ഉണ്ടാക്കി വച്ചിരുന്നു.
മകളെ വിളിക്കാനോങ്ങിയെങ്കിലും, അവൾ തൊട്ടടുത്ത വീട്ടിൽ പതിവു പോലെ കളിക്കുകയാവും അല്ലെങ്കിൽ ഉറാംഗിനൊപ്പം പുറത്തുപോയിട്ടുണ്ടാവും എന്നു ചിന്തിച്ച് വേഷംപോലും മാറാതെ ലിക്കായ് ഭക്ഷണം കഴിക്കാനിരുനിരുന്നു. മാംസക്കറിയുടെ അസാധ്യരുചി കാരണം, പട്ടിണി കിടന്ന ഒരാൾ ആർത്തിയോടെ ഭക്ഷിക്കുന്ന കണക്കെ അന്നവൾ ചോറുണ്ടു. അവൾക്കു നല്ല സംതൃപതി തോന്നി.
ഭക്ഷണശേഷംവെറ്റില മുറുക്കുന്ന ഒരു ശീലം ലിക്കായിയ്ക്കുണ്ടായിരുന്നു. ഒന്നു മുറുക്കിക്കളയാം എന്ന സന്തോഷത്തോടെ വെറ്റിലക്കൂട്ട എടുക്കുനായി പരതിയപ്പോൾ അവളുടെ കൈയ്യിൽ എന്തോ തടഞ്ഞു. ഒറ്റനോട്ടത്തിൽ അതു തൻ്റെ പൊന്നുമോളുടെ വിരലാണെന്നവൾ തിരിച്ചറിഞ്ഞു. അവളുടെ മനസ്സിൽ ഒരു നിമിഷം ഒരു കൊള്ളിയാൻ പോലെ എല്ലാമൊന്നുമിന്നി മറഞ്ഞു. ലോകം തന്നെ നടങ്ങുമാറുച്ചത്തിൽ അവൾ അലറി! തൻ്റെ കുഞ്ഞിൻ്റെ തന്നെ മാംസമാണല്ലോ താൻ ആസ്വദിച്ചു കഴിച്ചതെന്ന ക്രൂരസത്യം തിരിച്ചറിഞ്ഞവൾ ഒരു ഉന്മാദിനിയെപ്പോലെ അലമുറയിട്ടുകൊണ്ട് എങ്ങോട്ടെന്നില്ലാതെ കൊടുങ്കാറ്റു പോലെ പാഞ്ഞു “നിൽക്ക് നിൽക്ക് “എന്ന ആൾക്കാർ അവളുടെ പിന്നാലെ പാഞ്ഞെങ്കിലും അവളെ തടുത്തു നിർത്താൻ ആർക്കുമായില്ല. ഓടിയോടി മലയുടെ സമതലപ്രദേശം അവസാനിക്കുന്നിടത്തുള്ള വെള്ളച്ചാട്ടത്തിൻ്റെ അടുക്കലെത്തിയാണവർ നിന്നത്. തൊട്ടടുത്ത നിമിഷം യാതൊരു പിൻവിളികൾക്കൊന്നും
കാതുകൊടുക്കാതെ,അവളാ ഭീകരവെള്ളച്ചാട്ടത്തിനൊപ്പം താഴേക്കു ചാടി. ലിക്കായ്ക്കു അതിൽ കുറഞ്ഞൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
ഹൃദയഭേദകമായ സംഭവത്തിനുശേഷം ആ വെള്ളച്ചാട്ടം നോക്കാലിക്കായ് വെള്ളച്ചാട്ടം (Nohkalilkai waterfalls) എന്ന പേരിൽ അറിയപ്പെടുന്നു. Noh ka Likai – Noh എന്നാൽ jump , ka എന്നാൽ നമ്മൾ ശ്രീമതി എന്നു പറയും പോലെ, Likai എന്നത് ആ ഹതഭാഗ്യയായ അമ്മയുടെ പേരും. ഈ കഥ അറിഞ്ഞാൽ ആ വെള്ളച്ചാട്ടം നമ്മെ ആനന്ദിപ്പിക്കില്ല. എനിക്കു തോന്നിയത് ഇത്രയ്ക്ക് ഹതഭാഗ്യയായ ഒരമ്മ ഈ ലോകത്തുണ്ടാവില്ല എന്നാണ്. അവരുടെ കണ്ണീരു തന്നെയാണ് അവിടെ വീണുടഞ്ഞൊഴുകിപ്പോകുന്നതെന്നാണ് എൻ്റെ മനസ്സിലെ തോന്നൽ!
2023-ൽ ഞാനും എൻ്റെ മക്കളും കൂടി മേഘാലയ, നാഗാലാൻഡ് യാത്രകൾ നടത്തിയിരുന്നു. അങ്ങനെയാണ് NohKalikai waterfalls ഉം സന്ദർശിച്ചത്.മേഘാലയയിലെ ഒരു ജില്ലയായ ഈസ്റ്റ് ഖാസി ഹിൽസിലെ, ഇപ്പോൾ “ഷോറ (Sohra) എന്നറിയപ്പെടുന്ന ചിറാപ്പുഞ്ചിയിലാണ് ഈ മനോഹരമായ waterfalls ഉള്ളത്. ഇൻഡ്യയിലെ ഏറ്റവും ഉയരം കൂടിയ Plunge waterfall ആണിത്. 340 മീറ്റർ ആണിതിൻ്റെ ഉയരം. മുകളിൽ നിന്നും മറ്റെങ്ങും തട്ടാതെ താഴേക്കു വീഴുന്നതിനാൽ അവിടെ താഴെ പാറയിൽ ഒരു ചെറിയ കുളം (ഗർത്തം)രൂപപ്പെട്ടിട്ടുണ്ട്. അതിനുള്ളിലെ മരതകനിറമാർന്ന വെള്ളം ഹൃദയഹാരിയായ ഒരു കാഴ്ചയാണ്. മലയുടെ മുകളിലെ പീഠഭൂമി പോലുള്ള സ്ഥലത്ത് പെയ്യുന്ന മഴവെള്ളം ഒഴുകിയാണ് ഈ waterfall ഉണ്ടായിരിക്കുന്നത്. അതിനാൽ മഴക്കാലത്ത് ഇരുപത്തിമൂന്നുമീറ്റർ വരെ വീതി ഈ waterfall ന് ഉണ്ടാകാറുണ്ട്.
രചന: ഷേർലി വി.ടി
വിഷയം: യാത്രകൾ അവസാനിക്കുന്നില്ല


6 Comments
‘മനോഹരമായ ആ വെള്ളച്ചാട്ടം ഒഴുക്കുന്നത് ഒരമ്മയുടെ ഹൃദയം ഉരുകുന്ന കണ്ണീരാണല്ലോ….. സത്യമാവാതിരിക്കട്ടെ😭
ചിത്രത്തിൽ തന്നെ വളരെ മനോഹരമായി കാണുന്ന വെള്ളച്ചാട്ടത്തിന്റെ പേരു വന്നതിനു പിറകിൽ വളരെ ഹൃദയഭേദകമായ കഥയുണ്ടെന്ന് അറിഞ്ഞു. അത് ഒരമ്മക്കും സഹിക്കാനാവുന്നതല്ല. 😰
നല്ല രചന.
ഹൃദയഭേദകം. നല്ല രചന ഷേർലി👌❤️🌹
Thank you suma🥰🙏❤️/
Touching👌👌❤️
”❤️ താരാ❤️❤️