നഗരത്തിലെ പ്രസിദ്ധമായ ഒരു കലാലയം. പ്രഗൽഭരായ പല വ്യക്തികളെയും വാർത്തെടുത്ത കലാലയമാണ്. ഇന്നിവിടെ നവാഗതരെ സ്വീകരിക്കുന്നതിനായി തോരണങ്ങളാലും കൊടികളാലും അലങ്കരിക്കപ്പെട്ട പ്രധാന കവാടം രണ്ടു വശത്തായി വിദ്യാർത്ഥികൾ അവരവരുടെ രീതിയിൽ മുദ്രാവാക്യവും സ്വാഗതഗീതവും കൊണ്ട് മുഖരിതമാക്കിയിരിക്കുന്നു. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ജീവിത സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടു വരുവാനും മോശമാക്കുവാനും സാധിക്കുന്ന സാഹചര്യമാണ്, എല്ലാ കലാലയത്തിലെ പോലെതന്നെ ഇവിടെയും വ്യത്യസ്തമല്ലായിരുന്നു.
കോളേജിൽ വന്നിരുന്ന കുട്ടികളിൽ അധികവും പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ജീവിതത്തിൽ നിന്നും വന്നവരായിരന്നു. ആൺകുട്ടികളും കൂടിയുള്ള കോളേജിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന ഭയവും നാണവും ഒക്കെ പെൺകുട്ടികളിൽ കാണാമായിരുന്നു. നാഷണൽ ഹൈവേയുടെ അരികിൽ തന്നെയാണ് കോളേജ്, മെയിൻ റോഡിൽ നിന്ന് ഉദ്ദേശം 300 മീറ്റർ അകത്തേക്കാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. പ്രധാന വാതിലിന്റെ അടുത്തു തന്നെയാണ് വെയിറ്റിംഗ് ഷെഡ് ഉള്ളത്. അവിടെ ആൺകുട്ടികളും പെൺകുട്ടികളുമായി ധാരാളം കുട്ടികൾ ഇരിക്കുന്നുണ്ട്.
കോളേജ് ക്യാമ്പസിന്റെ ചുറ്റിനും തണൽ വൃക്ഷങ്ങൾ ധാരാളമായി ഉണ്ട് മുറ്റത്തെ പച്ചപ്പിൽ മഞ്ഞപ്പൂക്കൾ മെത്ത വിരിച്ചു കിടക്കുന്നു. പടർന്നു പന്തലിച്ച ഒരു വാകമരം, ആ മരം എന്തിനൊക്ക സാക്ഷ്യം വഹിച്ചിരിക്കുന്നു. പറയാൻ മറന്ന പ്രണയത്തിന്റെയും പ്രേമ നൈരാശ്യത്തിന്റെയും പ്രേമിച്ചു വിജയം കൈവരിച്ചവരുടെയും ഒക്കെ കലാലയം ആണ്.
ആ മരച്ചോട്ടിൽ സീനിയർ വിദ്യാർത്ഥികൾ സൊറ പറഞ്ഞിരിക്കുന്നു. അതിൽ ആർട്സ് ക്ലബ് സെക്രട്ടറി പ്രമോദും പ്രസിഡന്റ് മഹേഷും ഉണ്ട്. സൈക്കിളിൽ പാഞ്ഞ് എത്തിയാ ഒരു കുട്ടി അവരോട് ചോദിച്ചു, നവാഗതരെ സ്വീകരിക്കേണ്ട?
പിന്നെ ദാ വരുന്നു സുരേഷും രഞ്ജിത്തും മനുവും എല്ലാവരും ചാടി എഴുന്നേറ്റു.
നിനക്കൊന്നും വേറെ പണിയില്ലേ…? പ്രമോദിന് ദേഷ്യം വന്നു. പാവങ്ങൾ, പേടിച്ചു വിറച്ച് ആയിരിക്കും പല കുട്ടികളും വരുന്നത് അവരെ പേടിപ്പിക്കാൻ നിൽക്കണ്ട.
അങ്ങനെ പറഞ്ഞെങ്കിലും പ്രമോദ് മഹേഷും അവരുടെ കൂടെ സാവധാനം നടന്നു. ഭരണപക്ഷവും പ്രതിപക്ഷവും രണ്ട് സൈഡിലായി നവാഗതരെ സ്വീകരിക്കാനായി മത്സരിക്കുന്നുണ്ട്. പുതിയ കുട്ടികൾ ആൺകുട്ടികളും പെൺകുട്ടികളും കൂട്ടം കൂട്ടമായി വന്നുചേരുന്നുണ്ട്. എല്ലാവരെയും പരിചയപ്പെടുകയും പാട്ടു പാടിപ്പിക്കുകയും ഡാൻസ് കളിപ്പിക്കുകയും ഒക്കെ ചെയ്യിക്കാനായി അവർ മത്സരിക്കുന്നു.
പെട്ടെന്ന് പ്രമോദിന്റെ കണ്ണുകൾ അകലെ നിന്നും നടന്നുവരുന്ന രണ്ടു പെൺകുട്ടികളിൽ ഉടക്കി നിന്നു. നല്ല അടക്കവും ഒതുക്കവും തോന്നിപ്പിക്കുന്ന കുട്ടികൾ. അടുത്തുവരും തോറും രണ്ടുപേരും വിയർക്കുകയും ടവ്വലുകൊണ്ട് മുഖം അമർത്തി തുടക്കയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. ഒരാൾക്ക് അല്പം ധൈര്യമുണ്ടെന്ന് തോന്നി മറ്റേ പെൺകുട്ടി വളരെ നെർവസാണെന്ന് തോന്നി. ഗിരീഷും സുധീറും അവരെ തടഞ്ഞുനിർത്തി പാട്ടുപാടാനായി ആജ്ഞാപിച്ചു. പാടാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഡാൻസ് കളിച്ചിട്ട് ഇവിടുന്ന് വിടുകയുള്ളൂ എന്ന് വാശി പിടിച്ചു. പെട്ടെന്ന് ഒരു കുട്ടി കയറി പറഞ്ഞു ഡാൻസ് അറിയില്ല ഒരു പാട്ടു പാടാം. രണ്ടാളും ചേർന്ന് നാലുവരി പാട്ടുപാടി നിർത്തി.
പ്രമോദിന് പാട്ടും പാട്ടുകാരികളെയും വളരെയധികം ഇഷ്ടായി. പ്രമോദ് ഒരു ഗായകൻ കൂടിയാണ് കോളേജിലെ ഏതു പരിപാടിയും പ്രമോദിന്റെ ഗാനമേളയും മഹേഷിന്റെ നാടകവും മിമിക്രിയും ഒക്കെ അരങ്ങേറുമായിരുന്നു. ചെറിയ ക്ലാസ് മുതൽ മഹേഷും പ്രമോദും ഒരുപോലെ പഠിച്ച് കോളേജിലും എത്തി. രണ്ടു ഗ്രൂപ്പിൽ ഒരേ ബാച്ചിൽ ആയിട്ട് ആയിരുന്നു അവർ പഠിച്ചിരുന്നത്. ഡിഗ്രിക്ക് കയറിയപ്പോൾ പ്രമോദ് മാക്സിലേക്കും. മഹേഷ് കോമേഴ്സിലേക്കും മാറി. എന്നാലും ഒരിക്കലും അവർ രണ്ടാളും കൂട്ട് വിടാതെ പരസ്പരം സ്നേഹത്തോടുകൂടി അവിടെ തുടർന്നു.
ഓരോ ദിവസവും വലിയ പ്രത്യേകതകൾ ഒന്നും ഇല്ലാതെ കടന്നുപോയി. ആദ്യം പേടിച്ചു വന്ന കുട്ടികൾ എല്ലാവരും ധൈര്യം സംഭരിച്ചു തുടങ്ങിയിരുന്നു. വെയിറ്റിംഗ് ഷെഡ്ഡിൽ ഇരിക്കുന്ന കുട്ടികളെ അതിനോട് ചേർന്നുള്ള വലിയ വാകമരച്ചോട്ടിൽ ഇരുന്നാൽ നന്നായി കാണാൻ സാധിക്കും. എല്ലാ സീനിയേഴ്സും അവിടെയാണ് ഇരിക്കാറ്, ജൂനിയേഴ്സ് ഒന്നും അവരുടെ അടുത്തേക്ക് ചെല്ലാറില്ല റാഗിംഗ് ആണ് പ്രധാന കാരണം. സീനിയേഴ്സിന് വെയിറ്റിംഗ് ഷഡ്ഡിൽ ഇരിക്കുന്ന പെൺകുട്ടികളെ കാണാൻ പറ്റിയ ഒരു സ്ഥലമായിരുന്നു അത്. കോളേജിന്റെ കിഴക്കേ സൈഡിൽ പെൺകുട്ടികളുടെ ഹോസ്റ്റലും പടിഞ്ഞാറെ സൈഡിൽ കോളേജ് മെസ്സും ആണ്.
ദിവസങ്ങൾ പോകവേ പുതിയതായി വന്ന കുട്ടികളെല്ലാം ഫ്രണ്ട്‌ലിയായി തുടങ്ങി. പേടിച്ചു വിറച്ചു നിന്ന പെൺകുട്ടികളിൽ ചിലരൊക്കെ പെൺപുലികൾ ആണ് എന്ന് മനസ്സിലായി. പ്രമോദിന് പാട്ടുപാടിയെ പെൺകുട്ടികളിൽ ഒരാളിനോടു വലിയ താൽപര്യം തോന്നി. ശാലീന സൗന്ദര്യം കൂടുതലായി ആ കുട്ടിക്ക് തോന്നി. എന്നും തുമ്പു കെട്ടിയിട്ട മുടിയും ചന്ദനക്കുറിയും തൊട്ട് പട്ടുപാവാടയും ബ്ലൗസും ധരിച്ച് ദിവസവും പിച്ചിപൂവു ചൂടിയിരുന്നു അവൾ. അവൾ നടന്നു പോകുമ്പോൾ ഒരു പ്രത്യേക ഗന്ധം അവിടം ആകെ പരക്കും.
ഒരിക്കൽ അവളോട് പ്രമോദു ചോദിച്ചു, എന്താണ് ഒരു സുഗന്ധം… അവളുടെ അമ്മൂമ്മ കാച്ചിയ ഒരു എണ്ണയാണ് തലയിൽ പുരട്ടുന്നത് എന്ന് പറഞ്ഞു. ആരോടും ഒട്ടും സംസാരിക്കാൻ താല്പര്യം കാണിക്കാറില്ല ആ കുട്ടി. ഒരിക്കൽ കാന്റീനിൽ ചായയും വടയും കഴിക്കാനായി കയറിയപ്പോൾ അവിടെ നാലഞ്ചു പെൺകുട്ടികൾ ഇരിക്കുന്നത് കണ്ടു, നോക്കിയപ്പോൾ അതിൽ അവളും ഉണ്ടായിരുന്നു.
അവളെ കണ്ടു മെല്ലെ അരികിൽ എത്തി ധൈര്യം സംഭരിച്ച് ചോദിച്ചു, എന്താ പേര്?
ഗൗരി എന്ന് മറുപടി പറഞ്ഞു.
കൂടെയുണ്ടായിരുന്ന ഒരു കുട്ടി ചോദിച്ചു. ഞങ്ങളുടെ ആരുടെയും പേര് അറിയണ്ടേ.
വേണം വേണം എല്ലാവരുടെയും പേരു പറയു.
കൃഷ്ണവേണി… ഭദ്ര… രുഗ്മിണി.
അവർ നാലുപേരും ഒരേ സ്ഥലത്തുനിന്നും വരുന്നവരാണെന്നും ഒരേ സ്കൂളിൽ പഠിച്ചവരാണെന്ന് ഒക്കെ വാതോരാതെ കൃഷ്ണൻവേണി പറഞ്ഞു തുടങ്ങി.
മതി മതി എനിക്ക് ഇത്രയും അറിഞ്ഞാൽ മതി. പ്രമോദ് തിരികെ നടന്നു.
അപ്പോൾ അതിൽ ഒരാൾ പറയുന്നത് പ്രമോദിന് കേൾക്കാമായിരുന്നു ഭയങ്കര ജാഡ ആണല്ലോ ഇയാൾക്ക്.
ആ വർഷം കോളേജ് ഡേയുടെ ഒരുക്കങ്ങൾ ഒക്കെ ധൃതഗതിയിൽ നടക്കുകയാണ്. മാഗസിനിൽ കഥകളും കവിതകളും എഴുതുവാൻ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ എഴുതാം എന്ന് പറഞ്ഞത് അനുസരിച്ച് ഗൗരി നല്ലൊരു കവിത എഴുതി കൊടുത്തു.
മഹേഷ് അത് വായിച്ചിട്ട് പ്രമോദിനോട് പറഞ്ഞു പ്രണയം തുളുമ്പുന്ന കവിത ആണല്ലോ.. നവാഗതയ്ക്ക് ആരോടോ പ്രണയം തുടങ്ങിയിരിക്കുന്നു.
പ്രമോദിനും തോന്നി… നല്ലൊരു പ്രണയകാവ്യം നന്നായി എഴുതിയിരിക്കുന്നു.
കോളേജിലെ ഗാനമേള ട്രൂപ്പിലേക്ക് പാടാൻ താല്പര്യമുണ്ടോ എന്ന് ഗൗരിയോട് ചോദിച്ചാലോ എന്നു പ്രമോദിനു തോന്നി. അല്ലെങ്കിൽ വേണ്ട വെറുതെ താൽപര്യം കാണിക്കേണ്ട മഹേഷിനെയോ മനുവിനെ കൊണ്ട് ചോദിപ്പിക്കാം മനുവിന് പെൺകുട്ടികളെ വശത്താക്കാൻ നല്ല ചാതുര്യമുള്ള ആളാണ്. പ്രീ ഡിഗ്രി മുതൽ ഡിഗ്രി ഫൈനലിലെയർ വരെ 10 പെൺപിള്ളേരെ എങ്കിലും പ്രേമിച്ചിട്ടുണ്ടാകും അവൻ. ഓരോ കാരണം പറഞ്ഞ് ഓരോരുത്തരെയും അവൻ നിഷ്ക്കരണം തള്ളിക്കളയും. അവസാനം ഒരു പെണ്ണ് അവന്റെ പ്രേമം റിജക്ട് ചെയ്തു. അതോടെ അവന്റെ പ്രേമ രോഗം നിർത്തി ഡീസന്റ് ആകാൻ തുടങ്ങി.
മനുവിനെ ഏൽപ്പിച്ച കാര്യം അവൻ വളരെ വൃത്തിയായി തന്നെ നിർവഹിച്ചു. ഗൗരി പാടാൻ തയ്യാറായി വന്നു. പ്രമോദും ഗൗരിയും കൂടി ഒരു യുഗ്മഗാനം പാടി. വൃശ്ചിക രാത്രിതൻ അരമന മുറ്റത്തൊരു പിച്ചകപ്പൂപ്പന്തൽ ഒരുക്കി… എന്ന ഗാനം പാടി അധ്യാപകരുടെയും കുട്ടികളുടെയും കയ്യടിയേറ്റ് വാങ്ങി.
പ്രമോദിന് ഗൗരിയോട് ഇഷ്ടമാണ് എന്ന് പറയാനുള്ള ധൈര്യം കിട്ടുന്നില്ല. അവന്റെ പ്രണയം ഗൗരിയോട് പറയാൻ ഒരു അവസരം നോക്കിയിരുന്നു. പിറ്റേന്ന് ക്ലാസ്സിൽ ഇരിക്കുമ്പോൾ പ്യൂൺ ഒരു തുണ്ട് പേപ്പർ സാറിന്റെ കയ്യിൽ കൊടുത്തു അതു നോക്കിയിട്ട് രാമചന്ദ്രൻ സാർ പറഞ്ഞു പ്രമോദ് വേഗം പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ചെല്ലു. എന്തിനായിരിക്കും എന്ന് ചിന്തിച്ച് റൂമിലെത്തി, അവിടെ ചിറ്റപ്പനും പേരമ്മയുടെ മകൻ രതീഷും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ആണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞു. അവരുടെ മുഖം മ്ലാനം ആയിരുന്നു. വണ്ടിയിൽ ഇരിക്കുമ്പോൾ രതീഷിന്റെ സംസാരത്തിൽനിന്ന് പ്രമോദിന് മനസ്സിലായി അച്ഛൻ ഹോസ്പിറ്റലിൽ സീരിയസ് ആയിട്ട് കിടക്കുന്നു എന്ന്. ഒരു മാസം മുഴുവൻ അച്ഛൻ ഹോസ്പിറ്റലിൽ കിടന്നു. അവസാനം അദ്ദേഹം മരണത്തിനു കീഴടങ്ങി. ചടങ്ങുകൾ ഒക്കെ പൂർത്തിയാക്കി തിരികെ കോളേജിലേക്ക് എത്തിയപ്പോഴേക്കും പ്രീഡിഗ്രിയുടെ എക്സാം ഒക്കെ കഴിഞ്ഞ് ഗൗരി മറ്റും നാട്ടിലേക്ക് പോയി കഴിഞ്ഞിരുന്നു. പ്രമോദിനു മനസ്സ് അസ്വസ്ഥമായി. പ്രണയം അവളോട് പറയാൻ സാധിക്കാത്തതിൽ ആകെ സങ്കടം ആയി. എക്സാം ഒക്കെ കഴിഞ്ഞ് മഹേഷിനോട് ഈ കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ, നീ എന്നോട് എങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഗൗരിയോട് ഒരു സൂചന എങ്കിലും കൊടുക്കുമായിരുന്നല്ലോ. മഹേഷ് പറയുന്നത് കേട്ടിട്ട് മറുപടിഒന്നും പറയാതെ വീട്ടിലേക്ക് യാത്രയായി.
വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിൽ ഗൗരിയുടെ കാര്യങ്ങളൊക്കെ മറന്നു തുടങ്ങി. ചിറ്റപ്പന്റെ കൂട്ടുകാരൻ മുഖാന്തരം ഗൾഫിൽ ഒരു ജോലി ശരിയായി. അങ്ങനെ പ്രമോദ് ഒരു പ്രവാസിയായി. നീണ്ട രണ്ടു വർഷം കഴിഞ്ഞ് അവധിക്ക് നാട്ടിൽ വരുമ്പോൾ അമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നൊള്ളു, പ്രമോദിൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തണമെന്ന്. അപ്പോഴാണ് പെട്ടെന്ന് മനസ്സിൽ ഗൗരി ഓടിയെത്തിയത്. പഠിത്തം കഴിഞ്ഞ് തിരികെ പോന്നിട്ട് ഗൗരിയെ കുറിച്ച് ഒരു വിവരവും അറിഞ്ഞിരുന്നില്ല, അന്വേഷിക്കാനും മുതിർന്നില്ല. അന്ന് വൈകിട്ട് മഹേഷിനെ വിളിച്ചു. അവന് നാട്ടിൽ ഒരു ഗവൺമെൻറ് ജോലി ആണ്, മഹേഷ് വന്നപ്പോൾ നമുക്കൊന്ന് ബീച്ചിൽ പോയാലോ എന്ന് പ്രമോദ് ചോദിച്ചു. പെട്ടെന്ന് തന്നെ അവൻ വണ്ടി സ്റ്റാർട്ട് ആക്കി എത്ര നാളായി ഒന്നിച്ചൊന്ന് യാത്ര ചെയ്തിട്ട്. അവന്റെ പുറകിൽ യാത്ര ചെയ്യുമ്പോൾ പഴയകാലത്തിലേക്ക് വീണ്ടും അവന്റെ മനസ്സ് ഊളിയിട്ടു. ക്ഷേത്രത്തിലെ 10 ദിവസത്തെ ഉത്സവത്തിന് ഡിസംബറിലെ നല്ല മഞ്ഞുള്ള രാത്രിയിൽ ദീപാരാധന തൊഴലും വെടിക്കെട്ടിന്റെ വെളിച്ചത്തിൽ ഗൗരിയക്കണ്ട് താൻ അവളെ കാണാനായി ഓടിയതും അവളോട് പ്രണയം അറിയിക്കുവാൻ അവളുടെ അടുത്ത് എത്തിയതും. ഗൗരിയുടെ അടുത്തു നിൽക്കുന്ന ആജാന ബാഹു ആയ അച്ഛനെ കണ്ടു ഭയന്ന് തിരികെ നടന്നതും ഒക്കെ ഓർത്തുപോയിഅവൻ. സാവധാനം കടൽത്തീരത്ത് കൂടി നടന്നു…
മഹേഷേ നീ പിന്നീട് എപ്പോഴെങ്കിലും ഗൗരിയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞിരുന്നോ?
ഇല്ല… നീ പോയി കഴിഞ്ഞ് അവൾ എന്നോട് എന്തോ അത്യാവശ്യമായി സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു പക്ഷേ എക്സാമിന്റെ തിരക്കുക്കൊണ്ട് നേരിൽ കാണാനും സംസാരിക്കാനും സാധിച്ചില്ല.
മഹേഷ് പറഞ്ഞു, ഗൗരിക്കു എന്നോട് എന്തോ പറയുവാൻ ഉണ്ടായിരുന്നു എന്ന് പിന്നീട് ഒരു അവസരത്തിൽ കൃഷ്ണവേണി പറഞ്ഞറിഞ്ഞു. അതൊക്കെ പോട്ടെ നിൻ്റെ അടുത്ത പരിപാടി എന്താണ്. എന്നാണ് തിരിച്ചു പോകുന്നത്.
രണ്ടുമാസം ലീവ് ഉണ്ട്, അമ്മ കല്യാണത്തിന് ധൃതി കൂട്ടുന്നുണ്ട്.
മഹേഷിനും ആലോചന നടക്കുന്നുണ്ടന്നും ഒന്നും ശരിയാകുന്നില്ലന്നും അയാൾപറഞ്ഞു. സംസാരം അങ്ങനെ നീണ്ടുപോയി കാൽപാദങ്ങളിൽ വന്നു തൊട്ടു തിരികെ പോകുന്ന തിരകളെ ആസ്വദിച്ച് അവരങ്ങനെ നിൽക്കുമ്പോൾ പെട്ടെന്ന് രണ്ടര വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടി തിരയിലേക്ക് ഓടി വരുന്നു അവൻ്റെ പിന്നാലെ വന്ന സ്ത്രീയെ കണ്ടു രണ്ടാളും അത്ഭുതപ്പെട്ടു.
അവർ പരസ്പരം ചോദിച്ചു, ഇത് ഗൗരി അല്ലേ…?
കുട്ടിയുടെ കുഞ്ഞി കൈയിൽ അമർത്തിപ്പിടിച്ച് അവൾ കരയിലേക്ക് തിരിച്ചു കൊണ്ടു പോകാൻ തുടങ്ങുകയായിരുന്നു, ഇരുവരെയുംകണ്ട് അവൾ പെട്ടെന്ന് ഓടി അവരുടെ അരികിലെത്തി. പ്രമോദ് എന്ത് പറയണം എന്നറിയാതെ നിൽക്കുമ്പോൾ അവളുടെ ഭർത്താവാണെന്ന് തോന്നുന്നു ഒരാൾ അടുത്തെത്തി മകനെ എടുത്ത് ഞങ്ങളുടെ അരികിലേക്ക് വന്നു. ഗൗരിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അവൾ വളരെ പണിപ്പെട്ട് ചിരിക്കാൻ ശ്രമിക്കുന്നുണ്ട്.
അവൾ ഭർത്താവിനെ പരിചയപ്പെടുത്തി, ഇത് ശ്രീകുമാർ എൻ്റെ ഹസ്ബൻഡ്… ഞങ്ങൾ കുവൈറ്റിലാണ്.
രണ്ടുപേരെയും ഒന്നിച്ച് കണ്ടപ്പോൾ എന്ത് പറയാമെന്ന് അറിയാതെ ഗൗരി തരിച്ചു നിന്നു.
അയാളുടെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ട് പ്രമോദ് ചോദിച്ചു, മോന്റെ പേരെന്താ…?
ഗൗരി പറഞ്ഞു “മഹേഷ്”
പ്രമോദ് മഹേഷിനെയും മഹേഷ് പ്രമോദിനെയും ഞെട്ടലോടെ നോക്കി…


13 Comments
ആരും മനസ്സു തുറക്കാത്തതുകൊണ്ട് മൂന്നു പേരും മൂന്നു വഴിക്കായി ……. ജീവിതം ഇങ്ങനെയൊക്കെയാണ് …..നന്നായെഴുതി❤️👍
കൂട്ടുകാർക്ക് രണ്ടാലുക്കും പണിക്കിട്ടി, ഇനിയിപ്പോ പരസ്പരം സമാധാനിപ്പിക്കാം.. 😄
നന്നായി എഴുതി
രസമുള്ള ത്രികോണ പ്രേമം വളരെ രസമായി പറഞ്ഞു. ക്യാമ്പസുകൾ ഇതുപോലെ എത്രയെത്ര നഷ്ട പ്രണയങ്ങളുടെ മൂകസാക്ഷികളാണല്ലേ! നല്ലെഴുത്ത്.❤️❤️🥰
തുല്യ ദുഃഖിതരായ പ്രമോദും ഗൗരിയും! രണ്ടു പേരുടെ പ്രണയവും തുറന്നു പറയാൻ പറ്റിയില്ല. മഹേഷ് ഒന്നും അറിഞ്ഞതുമില്ല. ഒരു വിധത്തിൽ പറയാഞ്ഞതും നന്നായി അല്ലെങ്കിൽ കൂട്ടുകാർ തമ്മിൽ പിണങ്ങേണി വന്നേനെ.❤️👏👏👏
നല്ല കഥ
സംഭവിക്കാവുന്ന കഥ. മഹേഷിനും ഗൗരിയെ നഷ്ടപ്പെട്ടു അല്ലെ?
നന്നായിരുന്നു.
ഹൃസ്വമായ ഒരു ആവിഷ്കാരം
വായിച്ചപ്പോൾ എസ് ഡി കോളേജും പരിസരവും ഓർമയിൽ തെളിഞ്ഞു
നന്ദി പൂർവം
നല്ല കഥ, ഇഷ്ടമായി. ഇനിയും കഥകൾ വരട്ടെ…..
നന്നായിട്ടുണ്ട്
പറയാൻ മറന്ന പ്രണയം മനസ്സിൽ ഒരു
മയിൽപ്പീലി പോലെ 🥰🥰🥰
നല്ല കഥ , ഇഷ്ടമായി🥰
പ്രമോദിന് ആയിരുന്നു ഗൗരിയോടു പ്രണയം.ഗൗരിക്ക് മഹേഷിനോടും. സുമ
പ്രമോദിന് ആയിരുന്നു ഗൗരിയോടു പ്രണയം.ഗൗരിക്ക് മഹേഷിനോടും
അപ്പോൾ ഗൗരി ആരെയാ പ്രണയിച്ചത്? ഇതൊരു ത്രികോണ പ്രേമമായിരുന്നല്ലേ? ആരും പറയാഞ്ഞതു നന്നായി. അല്ലെങ്കിൽ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയ അവസ്ഥയായേനേ എഴുത്തു നന്നായിട്ടുണ്ട്❤️👌🌹