ബ്രൗൺ നിറമുള്ള, പുറം ചട്ട പൊടി പിടിച്ചു മങ്ങിയ ഡയറി, അലമാരയുടെ മുകളിൽ നിന്നും ഞാൻ വലിച്ചെടുത്തു. പൊടി തട്ടിക്കളഞ്ഞു. പെട്ടെന്ന് ഒരു പേന താഴേക്ക് വീണു. ഡയറിയ്ക്കുള്ളിൽ നിന്നാണ്. അച്ഛന്റെ പ്രിയപ്പെട്ട പേന തന്നെ. അച്ഛന്റെ തന്നെ നിർബന്ധമായിരുന്നു ഡയറി എഴുതി ശീലിക്കണമെന്നതും. എനിക്ക് മറ്റുള്ളവരോട് സംസാരിക്കാനായിരുന്നു ഇഷ്ടം.
വർഷം എത്ര കടന്നു പോയിരിക്കുന്നു. പേജുകൾക്ക്തു കാര്യമായ കേടുപാടുകൾ ഇല്ല. തുറന്നു നോക്കി, കറുത്ത മഷിയിൽ ആദ്യത്തെ പേജിൽ തന്നെ എന്റെ പേരും ഒപ്പും ഉണ്ട്.
നിധി നകുലൻ.
കുറച്ചു പേജുകൾ മറിച്ചു, ഞാൻ തിരഞ്ഞ ഭാഗത്തേക്ക് എത്തി.
ഞായർ
പുതിയ കോളേജ്, പുതിയ വീട്. പുതിയ വഴിത്തിരിവ് ആണോ..?
ഇന്നാണ് അമ്മായിയുടെ വീട്ടിൽ എത്തിയത്. പഠിക്കാൻ നല്ല മിടുക്കിയായിരുന്നത് കൊണ്ട് അടുത്തുള്ള കോളേജിൽ ഒന്നും അഡ്മിഷൻ കിട്ടാത്തതിനാൽ അച്ഛൻ നല്ല പണം മുടക്കി തന്നെയാണ് കുറച്ചു അകലെയെങ്കിലും പ്രശസ്തമായൊരു കോളേജിൽ നല്ലൊരു കോഴ്സിന് തന്നെ ചേർത്തത് അതും കല്യാണ ആലോചന കൾ വരുമ്പോൾ പെണ്ണിന്റെ വിദ്യാഭ്യാസം മോശം ആകാൻ പാടില്ലല്ലോ എന്നോർത്തു മാത്രം അല്ലാതെ ഞാൻ പഠിച്ചിട്ട് എങ്ങും എത്തില്ല എന്ന് വീട്ടുകാർക്ക് നല്ല ഉറപ്പുണ്ട്. ‘അവളെ പഠിപ്പിക്കുന്ന കാശ് ആറ്റിൽ കളഞ്ഞ പോലെയാണെന്ന്’ അമ്മയും, ‘ഒറ്റ പെൺകുട്ടിയല്ലേ സാരമില്ല ‘എന്നച്ഛനും, ‘ഇത് സ്ത്രീധനത്തിൽ കുറയ്ക്കാം’ എന്ന് ചേട്ടനും.
എന്നെ താമസിപ്പിക്കാൻ വേണ്ടി കോളേ ജിനടുത്തുള്ള ബന്ധു വീടുകളുടെ ലിസ്റ്റ് എടുക്കാൻ തുടങ്ങിയപ്പോൾ ഹോസ്റ്റൽ മതിയെന്ന് വാശി പിടിക്കാൻ തുടങ്ങിയ എന്നെ റാഗിംഗ് ന്റെ കാര്യം പറഞ്ഞു പേടിപ്പിച്ചാണ് ചേട്ടൻ ഒതുക്കിയത്. അവസാനം അവിടെ അടുത്തുള്ള വകയിൽ ഒരമ്മായിക്ക് എന്നെ 4 കൊല്ലത്തേക്ക് ദത്തു കൊടുക്കാനുള്ള നറുക്ക് വീണു. കാരണം അവരുടെ ഏതോ ബന്ധുവിന്റെ മകൾ അതെ കോളേജിൽ ചേർന്നിട്ടുണ്ട് ആ വർഷം തന്നെ. അപ്പോൾ കൂട്ടുകാരിയെയും കിട്ടിയല്ലോ ഒരുമിച്ച് പോകാനും വരാനും. രണ്ടു വീട്ടുകാർക്കും ആശ്വാസം.
അങ്ങനെ അമ്മായിയുടെ വീട്ടിലെ പുതിയ കൂട്ടുകാരിയുമായി അടിച്ചു പൊളിക്കുന്നത് സ്വപ്നം കണ്ട് അങ്ങോട്ട് ചെന്നപ്പോൾ അവിടെയതാ എന്റെ സർവ്വ പ്രതീക്ഷയും തകർത്തു കൊണ്ട് ബുദ്ധിയും സൗന്ദര്യവും കൂടിപ്പോയത് കാരണം തലക്കനം കൊണ്ട് ചിരിക്കാൻ പോലും മറന്നു പോയ ഒരു പഠിപ്പിസ്റ്റ്. പേര് സാന്ദ്ര.
എന്നെ പരിചയപ്പെടുത്താൻ വേണ്ടി അവളെ അമ്മായി ഒന്നു താഴേക്ക് വിളിച്ചതാ, കോണിപ്പടിയുടെ പാതി ഇറങ്ങി വന്ന് എല്ലാവരെയും ഒന്ന് നോക്കി
“കുറച്ചു പഠിക്കാനുണ്ട്, നാളെ ടെസ്റ്റാ” എന്നും പറഞ്ഞു ഒരു പോക്ക്..
അവൾ അങ്ങനെയാ, ഏതു നേരോം പഠിപ്പ് തന്നെ. എല്ലാത്തിലും ഫസ്റ്റാ… വീട്ടിലെ കാര്യമൊക്കെ ഞാൻ പറഞ്ഞില്ലേ… അതാ ഇങ്ങോട്ട് കൊണ്ട് വന്നത്. വെറുതെ മനസ് വിഷമിപ്പിച്ചു പഠിത്തം കളയണ്ടല്ലോ…
“ആ കുട്ടി ഇവളുടെ സബ്ജെക്ട് തന്നെയാണോ?” ചേട്ടൻ ചോദിച്ചു.
അല്ല…
“വേറെ ക്ലാസല്ലേ മോളെ” അമ്മ ചോദിച്ചു.
എന്റെ ഇനിയുള്ള വിരസമായ ദിവസങ്ങളെ കുറിച്ചോർത്തു ഞാൻ മിണ്ടാതെ നിന്നു
“പിന്നേയ്… എന്റെ മോള് ഏതായാലും പഠിക്കൂല, അത്കൊണ്ട് അതിനെ ശല്യപെടുത്താൻ നിക്കാതെ അമ്മായിടെ കൂടെ നിന്ന് എന്തേലും വെച്ചുണ്ടാക്കാൻ പഠിച്ചെടുത്തോ… അതെങ്കിലും ഇരിക്കട്ടെ.”
അമ്മ എന്നെ കളിയാക്കി.
“ആ കുട്ടിക്ക് പാചകം ഒക്കെ അറിയോ?” ചേട്ടൻ വീണ്ടും ചോദിച്ചു.
അത് കേട്ടപ്പോൾ ഞാൻ പതുക്കെ തല ചെരിച്ചു ചേട്ടനെ നോക്കി. ആൾ ഇടയ്ക്ക് മുകളിലേക്ക് നോക്കുന്നുണ്ട്.
എന്റെ നോട്ടം കണ്ടപ്പോൾ ആൾ പെട്ടെന്ന് വിഷയം മാറ്റി.
“നീ എന്താ നോക്കുന്നത്, പിള്ളേർക്ക് പരീക്ഷ തുടങ്ങി, നീയിപ്പോൾ ജോയിൻ ചെയ്യുന്നുള്ളൂ… മാർക്ക് കുറഞ്ഞാ ഇങ്ങനെയിരിക്കും. ഇപ്പൊത്തന്നെ ക്ലാസിൽ ലേറ്റാ…. മര്യാദക്ക് പഠിച്ചോ..” എന്നൊക്കെ പറഞ്ഞു.
“ഓഹ്… പഠിച്ചിട്ടിപ്പോ എന്താ… മോള് അതോർത്തു ഉറക്കം കളയേണ്ട… വെറുതെ മുടിയൊക്കെ കൊഴിയാൻ തുടങ്ങും. അവളുടെ അച്ഛന്റെ നിർബന്ധം കാരണാ… വേഗം നല്ലൊരു ചെക്കനെ നോക്കാൻ ഞാൻ പറഞ്ഞിട്ടു ണ്ട്. ശരിയായാൽ അതങ്ങ് നടത്താം. എനിക്ക് പ്രായമായി വരല്ലേ… ഇവളുടെ രണ്ടു പ്രസവവും കൊച്ചുങ്ങളേം ഒക്കെ നോക്കി എടുക്കണെങ്കിൽ എനിക്ക് ആരോഗ്യമുള്ളപ്പഴല്ലേ പറ്റുള്ളൂ മാത്രമല്ല അതൊക്കെ ഒന്ന് കഴിഞ്ഞിട്ട് വേണം ഇവന്റെ കാര്യം നോക്കാൻ, ആ പിള്ളേരെയും ഞാൻ നോക്കണ്ടേ. അവൻ ഏഴെട്ട് വയസിനു മൂത്തതല്ലേ. അവളുടെ കാര്യം വൈകിയാൽ അവനും മൂക്കിൽ പല്ല് മുളയ്ക്കും.” അമ്മയുടെ ആത്മഗതങ്ങൾ ചേട്ടൻ ചിരിയോടെ കേട്ട് നിൽകുമ്പോൾ എനിക്ക് അരിശം വന്നു. എനിക്ക് 18 തികഞ്ഞിട്ടില്ല അതിന് മുൻപ് പ്ലാനിങ്, 2 പ്രസവവും പിള്ളേരും. പിന്നെ മോനും മരുമോളും പേരക്കുട്ടി കളും.
“അതൊക്കെയങ്ങു നടക്കും നമ്മളിത്രയും കണക്ക് കൂട്ടേണ്ട കാര്യമില്ല”. അമ്മായിയുടെ വക.
” ചേച്ചിക്കതു പറയാം. കാര്യങ്ങളൊ ക്കെ കഴിഞ്ഞില്ലേ, ഇനി മരിച്ചാലും വേണ്ടില്ല. എന്റെ കടമകൾ ബാക്കിയാ… എങ്ങുമെത്തീലാ…. ഇത്തിരി വൈകിയെങ്കിലും ഒരു പെൺകുട്ടിയേ ക്കൂടി ഈശ്വരൻ തന്നത് സന്തോഷമാ എന്നാലും ഓർക്കുമ്പോ നെഞ്ചിൽ തീയാ…”
“അമ്മ വരുന്നുണ്ടോ…. രാത്രി ആയാൽ പിന്നെ അച്ഛൻ..” ചേട്ടൻ ധൃതി വച്ചു.
“ആ അത് ശരിയാ… ഇരുട്ടും മുൻപേ എത്തണം”. അമ്മ സമ്മതിച്ചു.
” മോളെ… ശരീരമൊക്കെ നോക്കണം. ടീവി നോക്കി ഇരുന്ന് ഭക്ഷണം കഴിക്കാൻ വൈകിക്കരുത്, നേരത്തിനു ഉറങ്ങണം. പരീക്ഷയുടെ കാര്യമോർത്തു പേടിക്കേണ്ട. അതിന് മുൻപ് തന്നെ അമ്മ ഒരു തീരുമാനമുണ്ടാക്കാം. അമ്മായിയെ വല്ലതും സഹായിക്കണം. ആൾക്കാരെ കൊണ്ടു നല്ലത് പറയിപ്പിക്കണം. പിന്നെ വീട്ടുകാരടുത്തില്ല, കോളേജാണ് വല്ല തോന്ന്യാസം കാണിക്കാന്നു വല്ല വിചാരവും ഉണ്ടെങ്കിൽ….” എന്റെ മുഖഭാവം കണ്ട് അമ്മ ടോൺ ഒന്ന് മാറ്റിപ്പിടിച്ചു.
” എന്റെ മോളെ….. നീ ആഗ്രഹിക്കുന്ന തിലും മിടുക്കനായൊരു സുന്ദരൻ ചെക്കനെ നിന്റെ അച്ഛൻ കണ്ടുപിടിച്ചു തരും അതിന് മുൻപ് വെറുതെ ഓരോ പൊല്ലാപ്പ് ഒന്നും വേണ്ടന്നാ ഞാൻ പറഞ്ഞത്. സ്കൂളിലെ പോലെ ഇടയ്ക്ക് വന്നു നോക്കാനും ശ്രദ്ധിക്കാനും ചേട്ടനൊന്നും ഇല്ലല്ലോ ഇവിടെ. ”
അതുപിന്നെ വിമൻസ് കോളേജിൽ ചേട്ടനെന്താ കാര്യം. ഞാൻ മനസിലോർത്തു.
“ആ.. അതെ, കോളേജ് വിട്ടാ ആ ബസ് ന് വീട്ടിൽ എത്തണം. നിനക്ക് വല്ലതും കഴിക്കണങ്കിൽ അതിനകത്തു നല്ല ഹോട്ടൽ ഉണ്ടല്ലോ…”അമ്മ വിടുന്നില്ല.
“കാന്റീൻ.”
“അമ്മേ…” ചേട്ടൻ വിളിച്ചു
“ശരി മോളെ…ഇറങ്ങട്ടെ”
അവർ പോയതിനു ശേഷം ഞാൻ പുറത്തൊക്കെ ഒന്ന് നടന്നു നോക്കി. മുറ്റമൊന്നും ഇല്ല. തൊട്ടു മുൻപിൽ ഹൈവേ ആണ്. കഷ്ടിച്ച്, രണ്ടു കാർ ഇടാനുള്ള സ്പേസ് ഉണ്ട് മുൻവശത്തു. മറ്റു മൂന്നു വശങ്ങളിൽ ഒരാൾക്ക് നടക്കാനുള്ള സ്ഥലമേയുള്ളു. പക്ഷേ വീട് അത്യാവശ്യം വലുപ്പമുണ്ട്. അങ്ങനെ കറങ്ങി തിരിഞ്ഞു വന്നപ്പോൾ
“മോള് റൂമിൽ പോയി കുളിച്ചിട്ട് വാ… ഭക്ഷണം കഴിക്കാം.” അമ്മായി പറഞ്ഞു.
മുറിയിൽ ചെന്നപ്പോൾ പഠിപ്പിസ്റ്റ് നല്ല എഴുത്തിലാണ്, കണ്ണ് മാത്രം ഉയർത്തി എന്നെ ഒന്ന് നോക്കി.
ഞാൻ മുറി ആകെ ഒന്ന് നോക്കി. രണ്ട് കട്ടിലും രണ്ട് മേശയും കസേരയും എല്ലാം കിടപ്പുണ്ട് ആ വലിയ മുറിയിൽ. ചിലപ്പോൾ ഞങ്ങൾ രണ്ടുപേർക്കും വേണ്ടി അമ്മായി ഒരുക്കിയതാകും.
അതിൽ കബോർഡിലെ ഒരു ഭാഗം മുഴുവൻ ഒഴിച്ചിട്ടിട്ടുണ്ട്. ഞാൻ ബാഗുകൾ എല്ലാം ഒരു ഭാഗത്തേക്ക് അടുക്കി വെച്ചു. എന്റെ റൂംമേറ്റിനെ ഒന്നു നോക്കി അവൾ പുസ്തകത്തിൽ തന്നെ നോക്കിയിരിക്കുകയാണ്. ഇനിയിപ്പോ എന്തുചെയ്യാൻ, ഞാനെന്റെ ബാഗ് തുറന്നു സാധനങ്ങൾ എല്ലാം എടുത്ത് കബോർഡിലും കട്ടിലിലുമായി അറേഞ്ച് ചെയ്തു. എന്നിട്ട് പോയി കുളിച്ചു, കുളിമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൾ മേശയിൽ ചാരി കൈകെട്ടി എന്നെ നോക്കി നിൽക്കുകയാണ്.
” ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു ഭക്ഷണം കഴിക്കാൻ പോകണ്ടേ..” അവൾ ചോദിച്ചു.
ഞാൻ വെറുതെ ഒന്ന് മൂളി.
” പിന്നെ എന്നും ഇത്രയും ലേറ്റ് ആകാൻ പറ്റില്ല കേട്ടോ ഒരു 7. 30 ആകുമ്പോഴെ ങ്കിലും ഭക്ഷണം കഴിക്കണം.”
ഞാൻ തെല്ല് അസഹ്യതയോടെയാണ് അവളെ നോക്കിയത്. എന്റെ നോട്ടം കണ്ടിട്ട് ആവണം അവൾ പറഞ്ഞു.
“ഒരുമിച്ച് കഴിക്കണം എന്ന് എനിക്ക് നിർബന്ധമൊന്നുമില്ല. തനിക്ക് പിന്നെ മതിയെങ്കിൽ ഓക്കെ. പക്ഷേ എന്റെ ഒരു ടൈം അതാണ് ഇവിടെ ആന്റിക്കും അത് പ്രശ്നമില്ല. കാരണം ആന്റി അതുകഴിഞ്ഞാൽ പിന്നെ സീരിയൽ കാണാനിരിക്കും അതിനിടയിൽ എന്തിനാ നമ്മൾ വെറുതെ ശല്യപ്പെടുത്താൻ പോകുന്നത്.”
അതും പറഞ്ഞു അവൾ മുറിക്കു പുറത്തേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു. ഞാൻ പിന്നെ എന്തു പറയാൻ അവളുടെ പുറകെ പോയി.
ഭക്ഷണ സമയത്ത് അമ്മായി രണ്ടുപേരോടും കൂടെ കോളേജിലേക്ക് വരുന്നതിന്റെയും പോകുന്നതിനെയും കാര്യങ്ങളും മറ്റും ചോദിച്ചു. എനിക്ക് വലിയ പിടി ഒന്നും ഇല്ലാത്തതുകൊണ്ട് എല്ലാത്തിനും ഉത്തരം അവൾ തന്നെയാണ് പറഞ്ഞിരുന്നത്. കൃത്യം അളന്നു മുറിച്ചുള്ള മറുപടികൾ ആയിരുന്നു. കൂടുതലൊന്നും സംസാരിക്കുന്നത് കണ്ടില്ല.
എന്നാൽ തിരിച്ചു മുറിയിൽ എത്തിയപ്പോൾ, എന്നോട് കുറച്ച് സമയം സംസാരിച്ചിരുന്നു. എന്റെ ഡീറ്റെയിൽസ് എല്ലാം ആദ്യം തന്നെ അമ്മായി അവളോട് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും അതു പോലെതന്നെ അവളുടെ കാര്യങ്ങൾ എന്നോടും പറഞ്ഞിട്ടുണ്ടാകും എന്നും ആണ് അവൾ വിചാരിച്ചിരുന്നത് എന്ന് അവൾ പറഞ്ഞു. അങ്ങനെയൊന്നുമില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ കുറച്ചു കാര്യങ്ങൾ അവൾ തന്നെ പറഞ്ഞു തന്നു.
വിദേശത്തുള്ള മാതാപിതാക്കളുടെ കൂടെയാണ് സ്കൂൾ വിദ്യാഭ്യാസം വരെ താമസിച്ചിരുന്നത് എന്നും. അതിനു ശേഷം അച്ഛന്റെ തറവാട്ടിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു എങ്കിലും, ആ വീടും അവിടെയുള്ള ബന്ധുക്കളും അവൾക്ക് വലിയ താല്പര്യം ഇല്ലാതിരുന്ന തിനാൽ കോളേജ് ഹോസ്റ്റലിൽ നിൽക്കണമെന്ന് ആണ് പറഞ്ഞിരുന്നത്, പക്ഷേ വീട്ടിൽ ആരും സമ്മതിച്ചില്ല അങ്ങനെയാണ് അവസാനം ഈ ആന്റിയുടെ വീട്ടിൽ ആക്കാം എന്ന് പറഞ്ഞത്.
‘അവളുടെ അച്ഛനും അമ്മയും തമ്മിൽ പ്രശ്നങ്ങളാണ് എന്നും അതുകൊണ്ട് അവർ വേർപിരിഞ്ഞു താമസിക്കുകയാണ് എന്നും അവൾ പറഞ്ഞു. തന്റെ വിവാഹം കഴിഞ്ഞാൽ അവർ നിയമപരമായി തന്നെ പിരിയും എന്നും അവൾ പറഞ്ഞു. ഇതൊക്കെ മനസ്സിൽ വെച്ചാൽ മതി ആരോടും പറഞ്ഞു നടക്കരുത്’ കോളേജിൽ എന്ന് പറഞ്ഞിട്ട് അവൾ വീണ്ടും വായിക്കാൻ ഇരുന്നു.
ഞാൻ വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് കിടന്നുറങ്ങാൻ പോകുന്നു.
തിങ്കൾ
ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ സാന്ദ്രയെ കാണാനില്ല. താഴെ ചെന്നപ്പോൾ വീടിന്റെ മുറ്റത്ത്, വിഷാദത്തോടെ ഇരിക്കുന്നുണ്ട്
എനിക്ക് വല്ലാതെ സങ്കടം തോന്നി. ദുഃഖ ഖനീഭവിച്ച മുഖത്തോടെ ഞാൻ അവളുടെ അടുത്ത് ചെന്നു പറഞ്ഞു.
” സോറി, ഇത്രയും വിഷമങ്ങൾ ഉള്ളതുകൊണ്ടാണല്ലേ നീ ഇങ്ങനെ എപ്പോഴും ഗൗരവത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന് ചിരിക്കുക പോലും ചെയ്യാത്തത്. ”
“എന്ത് വിഷമം, ഇവിടെ ഈ വീട്ടിൽ വന്നിട്ടാ ഞാൻ ഒന്ന് സമാധാനമായിട്ട് കിടന്നുറങ്ങുന്നത്. പണ്ട് എപ്പോഴും വഴക്കും ബഹളവുമായി കരഞ്ഞു വിഷമിച്ചു കിടക്കാറുള്ളത് നന്നായിട്ടൊന്ന് പഠിക്കാൻ പോലും സാധിക്കാറില്ല”.
“അച്ഛനെയും അമ്മയെയും പിരിഞ്ഞതിൽ സങ്കടം ഇല്ലേ… അവർ തമ്മിൽ പിരിയാൻ പോകുന്നു എന്നോർത്തിട്ടും സങ്കടം ഉണ്ടാവില്ലേ”.
“എന്റെ പൊന്നുമോളെ, എന്റെ പ്രാർത്ഥന കൊണ്ടാണ് എനിക്ക് അവരുടെ അടുത്തുനിന്നും ഇങ്ങോട്ട് പോരാൻ പറ്റിയത്. അതുപോലെതന്നെ അവർക്ക് തമ്മിൽ വേർപിരിയാൻ ഒരു തീരുമാനമെടുക്കാൻ തോന്നിയതും.
ഞങ്ങൾ മൂന്നുപേരും സമാധാനമായി ജീവിക്കാൻ തുടങ്ങിയത് മൂന്നു പേരും മൂന്നിടത്തായതിനു ശേഷം ആയിരിക്കും”.
ഞാൻ അതൊക്കെ കേട്ട് പകച്ചിരുന്നു.
എന്റെ നോട്ടം കണ്ടപ്പോൾ അവൾ ചിരിച്ചു എന്നിട്ട് പറഞ്ഞു.
“എന്നെ ഇവിടെ കൊണ്ടുവിടാൻ അവർ രണ്ടുപേരും കൂടിയാണ് വന്നത്. ഇങ്ങോട്ട് വരുന്ന സമയത്ത് കാറിൽ അവർ രണ്ടുപേരും എന്നോട് ഒത്തിരി കാര്യങ്ങൾ പറഞ്ഞു. തമ്മിൽ വഴക്കിടാതെ ഒരു മണിക്കൂറിൽ കൂടുതൽ ഞങ്ങൾ സംസാരിക്കുന്നത് ആദ്യമായിട്ടാണ്. പിന്നെ രാവിലെയും വൈകിട്ടും എന്നെ പുറത്തുകൊണ്ടു പോയി ഭക്ഷണം ഒക്കെ വാങ്ങിച്ചു തന്നു. ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് സന്തോഷത്തോടെ ഒരു ദിവസം ചെലവഴിക്കുന്നത് ആദ്യമായിട്ടാണ് എന്റെ ജീവിതത്തിൽ. ”
എനിക്കതൊക്ക കേട്ടിട്ട് എന്തോ വല്ലായ്മ തോന്നി.
ഞങ്ങൾ കൃത്യസമയത്തിനു മുൻപ് തന്നെ കോളേജിൽ എത്തി. വലിയ കോളേജ് ആണ്. എത്ര ഭംഗിയായിരി ക്കുന്നു ഓരോ സ്ഥലവും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. സാന്ദ്ര വേറെ ഡിപ്പാർട്ട്മെന്റ് ആണ്. എന്നെ ക്ലാസ്സിൽ ആക്കി തന്നാണ് അവൾ പോയത്. ഞാൻ ചെറിയ ചമ്മലോടെയാണ് എല്ലാവരെയും നേരിട്ടത്. ക്ലാസ് തുടങ്ങി യിട്ട് കുറച്ചുദിവസമായിരിക്കുന്നല്ലോ.
കുറച്ചുപേരെ പരിചയപ്പെട്ടു. രണ്ടുമൂന്നു ക്ലാസുകൾ കഴിഞ്ഞു. ഉച്ച കഴിഞ്ഞപ്പോൾ മറ്റെന്തോ പ്രോഗ്രാം ഉണ്ട് അതുകൊ ണ്ട് ക്ലാസ്സ് ഇല്ല എന്ന് പറയുന്നുണ്ടായി രുന്നു. അത് നന്നായി എന്ന് തോന്നിഫസ്റ്റ് ഡേ തന്നെ മുഴുവൻ സമയം ക്ലാസ്സിൽ ഇരിക്കാൻ മനസ്സുവരുന്നുണ്ടായിരുന്നില്ല.
ഇതുവരെ പഠിച്ച ക്ലാസുകളിലെ പോലെയൊന്നുമല്ല. പല സ്ഥലങ്ങളിൽ നിന്നുമുള്ള പല തരം കുട്ടികൾ. കുട്ടികൾ എന്നൊന്നും പറയാൻ പറ്റില്ല. കുറച്ചു പക്വത ഉള്ളവരാണ് എല്ലാം. ആരെയൊ ക്കെയോ പരിചയപ്പെട്ടു മനസ്സിൽ തങ്ങി നിൽക്കുന്ന ആരുമില്ല അതിൽ. എന്നാലും ക്ലാസ്സ്മേറ്റ്സ് അല്ലേ. ഓർത്തെടുക്കാ ൻ ശ്രമിച്ചു. മലയാളികൾ അല്ലാത്ത ചിലരൊക്കെയുണ്ട്. പക്ഷേ മലയാളം കുറച്ചൊക്കെ അറിയാം അവർക്ക്. അത് കേൾക്കാൻ രസമുണ്ട്. എന്നാൽ അതിൽ ഒരു വഴക്കാളി പെൺകുട്ടി ഉണ്ട് മലയാളം ഒട്ടും അറിയില്ലെന്ന് തോന്നുന്നു അവൾ ഇംഗ്ലീഷിൽ ആണ് എല്ലാവരോ ടും സംസാരിക്കുന്നത്. പേര് അറിയില്ല.
രണ്ടു പേരെ കൂട്ടായി കിട്ടി. സമീറയും ദിവ്യയും. അവർക്ക് ഷോപ്പിംഗ് ഉണ്ടായിരുന്ന കൊണ്ട് നേരത്തെ പോയി. അവർ കൂടെ വിളിച്ചിരുന്നെങ്കിൽ പോകാമായിരുന്നു. ഓരോന്നോർത്ത് ക്യാമ്പസ്സിൽ തന്നെ ഇരുന്നു, സാന്ദ്രയ്ക് ലൈബ്രറിയിൽ എന്തോ എഴുതുവാൻ ഉണ്ടായിരുന്നു. എന്നാലും അവൾ പെട്ടെന്ന് വന്നു. രണ്ടുപേർക്കും നല്ല വിശപ്പ് ഉണ്ടായിരുന്ന കൊണ്ട് നേരെ ക്യാന്റീനിൽ കയറി ഭക്ഷണം കഴിച്ചു. കോളേജ് ആകെ ഒന്ന് ചുറ്റി നടന്നു.
ഞാൻ ആദ്യമായിട്ടാണ് ഇവിടെ മൊത്തം ഒന്ന് കറങ്ങുന്നത് എന്ന് സാന്ദ്ര പറഞ്ഞു.
ക്ലാസ്സിൽ ഫ്രണ്ട്സ് ഇല്ലേ എന്ന് ഞാൻ ചോദിച്ചു.
ഞങ്ങൾക്ക് കുറെ പഠിക്കാനുണ്ട്. എന്നാണവൾ പറഞ്ഞത്. പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല.
” നിധി എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നു തോന്നുന്നു. പതുക്കെ മാറിക്കോളും.” അവൾ പറഞ്ഞു.
അതെന്താണെന്ന് എനിക്ക് മനസിലായില്ല. വന്നപ്പോൾ നല്ല ക്ഷീണം ആയിരുന്നു ഉറങ്ങണം.
വ്യാഴം
ഇന്ന് ക്ലാസിലെത്തിയ എന്റെ കണ്ണിൽ ആദ്യം പെട്ടത് ആ വഴക്കാളി പെണ്ണ് തന്നെയാണ്. സത്യത്തിൽ അവളല്ല അവളുടെ ഡ്രസ്സിങ്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ മുട്ടുവരെ മാത്രം നീളമുള്ള ഒരു ഫ്രോക്ക്. അതിൽ അവൾ വളരെ സുന്ദരി ആയിരുന്നു. കയ്യിലും തോളിലും എല്ലാം ടാറ്റൂ ചെയ്തിട്ടുണ്ട് എന്നത് അപ്പോഴാണ് കാണുന്നത്.
അതുപോലെ ഒരു ഡ്രെസ്സ് വേണം ഹെയർ കട്ട് ചെയ്യണം എന്നൊക്കെ എനിക്കും വലിയ ആഗ്രഹമുണ്ടായിരു ന്നു. പക്ഷേ ഈ നീളൻ മുടിയും നോക്കി ചുരിദാറും സാരിയും ഒക്കെ ഇട്ട് നടക്കാനായിരിക്കും എനിക്ക് വിധി.
ഡ്രെസ്സ് ഒക്കെ ഏത് വേണമെങ്കിലും അച്ഛൻ വാങ്ങി തരും പക്ഷേ ഇട്ടു പുറത്തിറങ്ങാൻ അമ്മ സമ്മതിക്കില്ല. വീടിനുള്ളിൽ നിൽകുമ്പോൾ ഇട്ടോളാൻ പറയും. മുടി തുമ്പു വെട്ടാൻ പോലും അമ്മയുടെ പെർമിഷൻ വേണ്ടിടത്തു പിന്നെ, ടാറ്റൂ എന്നവർ കേട്ടിട്ട് പോലും ഉണ്ടാവില്ല.ഞാൻ ഇതൊക്കെ ഓർത്തു വിഷമിച്ചിരുന്നു ക്ലാസിൽ.
എന്നെ ചിന്തയിൽ നിന്നുണർത്തിയത് അവളുടെ ശബ്ദമാണ്. ആരോടോ വഴക്കിടുന്നുണ്ട്. ഇവൾ തല്ലുണ്ടാക്കാനാ ണോ ക്ലാസ്സിൽ വരുന്നത്. വല്ലാത്ത ഒരു ശബ്ദമാണ്. അത് മാത്രമാണ് എനിക്ക വളിൽ ഇഷ്ടമില്ലാത്തത്. പതുക്കെ സംസാരിച്ചാൽ പോരെ. പക്ഷേ മറ്റുള്ള വരോന്നും തിരിച്ചു ദേഷ്യപ്പെടുന്നത് കാണുന്നില്ല. അവളുടെ പേര് ദീപിക എന്നാണെന്നു മനസിലായി. ക്ലാസിൽ ആർക്കും അവളെ വലിയ ഇഷ്ടമല്ലെ ന്നും. കോളേജ് ഹോസ്റ്റലിൽ തന്നെയാ ണ് താമസം എന്നും. ദിവ്യയും സമീറയും അവിടെത്തന്നെയായിരുന്നു താമസം.
അന്ന് ഉച്ച കഴിഞ്ഞപ്പോൾ അവൾ സ്കൂട്ടറെടുത്തു പുറത്തേക്ക് പോകുന്നത് കണ്ടു. പെട്ടെന്ന് തിരിച്ചെത്തുകയും ചെയ്തു. ഞാൻ അതുവരെ പുറത്തേക്ക് കണ്ണു നട്ടിരിക്കുകയായിരുന്നു. സമീറ ‘ നീ ആരെയാ ഈ നോക്കുന്നത് ‘ എന്ന് ചോദിച്ചപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്.
ആ പെണ്ണിനെയാണോ അവൾക് വയറു വേദന ആണെന്ന് പറയുന്നുണ്ടായിരു ന്നു. ചിലപ്പോൾ ആശുപത്രിയിൽ പോയ താകും.
ആരും കൂടെ പോയില്ലല്ലോ…ഞാൻ സ്വയം പറഞ്ഞപ്പോൾ
പിന്നെ ആര് പോകാൻ, മാത്രമല്ല അവൾ കൊണ്ടുപോകുമോ… അവൾക് നമ്മൾ ആരെയും കണ്ണിൽ പിടിക്കില്ല…
എപ്പോഴും ഒറ്റയ്ക്കാ.. എന്നൊക്കെ ദിവ്യ നീരസത്തോ ടെ പറഞ്ഞു.
അതവളുടെ സ്വന്തം വണ്ടിയാണെന്നും ആദ്യത്തെ മൂന്നു ദിവസം കാറിലായിരുന്നു കോളേജിൽ വന്നിരുന്നത് എന്നും ദിവ്യ പറഞ്ഞു.
അപ്പോൾ അവൾക്ക് ലൈസൻസ് ഉണ്ടാകും. സമീറയ്ക്കും എനിക്കും ഡ്രൈവിംഗ് അറിയില്ല.
ദിവ്യക്ക് ഡ്രൈവിംഗ് അറിയാം പക്ഷേ ലൈസൻസ് ഇല്ല പിന്നെ സ്വന്തം വണ്ടിയുമില്ല.
സാന്ദ്രയോടും ചോദിച്ചു. അവൾക്ക് ഡ്രൈവിംഗ് ഒക്കെ അറിയാം ലൈസൻസ് ഉണ്ടത്രേ. പക്ഷേ പഠിത്തമൊക്കെ കഴിഞ്ഞിട്ട് വണ്ടിയെടുത്ത് തരാം എന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു.
ആ ഉടുപ്പും ടാറ്റുവും പിന്നെ സ്കൂട്ടിയും ഒക്കെ തന്നെ ആയിരുന്നു ഇന്ന് മനസ്സിൽ.
തിങ്കൾ
ദീപിക ആരുമായിട്ടും കൂട്ടുകൂടുന്നത് കണ്ടിട്ടില്ല. എല്ലാവരുമായും സംസാരിക്കുന്നുണ്ട്, കൂടുതലും വഴക്കിടുന്ന പോലെ ഒരു മയമില്ലാതെയാണ് സംസാരം. ഇവിടെ ആരെയും ഇഷ്ടമില്ലാതെ ആയിരിക്കുമോ. എനിക്ക് പൊതുവിൽ ആരോടും വലിയ ഇഷ്ടക്കേടുകൾ ഇല്ലെങ്കിലും സ്കൂളിലെ ക്ലാസും ഫ്രണ്ട്ഷിപ്പും മിസ് ചെയ്യുന്നുണ്ടായിരുന്നു. കോളേജ് ഇങ്ങനൊക്കെ ആയിരിക്കും. ദീപിക പഠിക്കാൻ മിടുക്കിയാണ് എന്ന് മനസിലായി. ഒന്ന് പരിചയപ്പെടണം എന്ന് തോന്നിയെങ്കിലും വേണ്ടന്ന് വിചാരിച്ചു. വല്ലാത്ത സ്വഭാവം ആണ്. ഇന്ന് ധൃതിയിൽ നടക്കുന്നതിനിടയിൽ എന്റെ കൈ തട്ടി അവളുടെ സീറ്റ് ചെരിഞ്ഞു വെള്ളത്തിന്റെ ബോട്ടിൽ താഴെ വീണു. വെള്ളം കുറെ പോയി. അവൾ ക്ലാസിൽ ഇല്ലായിരുന്നു. പെട്ടെന്ന് അതെടുത്തു അടപ്പിട്ടു തിരിച്ചു വെച്ചപ്പോൾ വാതിൽക്കൽ നോക്കി നിൽക്കുന്നു. ഞാൻ ആകെ ഭയന്ന് പോയി. ഇതുവരെ കൂട്ടുകാരുമായി വഴക്കിട്ടട്ടില്ല. മുഖം കറുത്തു ആരും സംസാരിച്ചിട്ടുമില്ല. ഇവിടിപ്പോ…
ഞാൻ ആ കുപ്പി കയ്യിലെടുത്തു സോറി പറഞ്ഞു കൊണ്ട് തിരിച്ചു കൊടുത്തു.
അത് പിടിച്ചു വാങ്ങി എങ്കിലും ഒന്നും പറയാതിരുന്നത് എനിക്ക് ആശ്വാസവും മറ്റുള്ളവർക്ക് അത്ഭുതവും ആയിരുന്നു. അന്നവളുടെ ബർത്ഡേ എങ്ങാനുമാ ണോ നല്ല മൂഡിലാണല്ലോ അവൾ എന്നൊക്കെ കുട്ടികൾ പരസ്പരം പറയുന്നത് കേട്ടു. പക്ഷേ വൈകിട്ട് ഒരു ലിഫ്റ്റ് ചോദിച്ച കുട്ടിയോട് പരുഷമായി നോ പറയുന്നത് കേട്ടപ്പോൾ മനസിലായി അവൾക് മാറ്റമൊന്നുമില്ലായെന്ന്.
വൈകിട്ട് തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ എന്താ വലിയ സന്തോഷത്തിൽ ആണല്ലോ എന്ന് ചോദിച്ച സാന്ദ്രയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. അതിന് നിന്റെയീ ദയനീയമായ നോട്ടം കണ്ടാൽ പിന്നെ ആർക്കും ഒന്നും പറയാൻ തോന്നില്ല എന്നവൾ പറഞ്ഞു.
ബുധൻ
ഇന്ന് വല്ലാത്തൊരു ദിവസമായിരുന്നു. കഴിച്ച ഭക്ഷണത്തിന്റെ ആണോ മറ്റെന്താണ് എന്ന് മനസ്സിലായില്ല ക്ലാസ്സിലെ ആദ്യത്തെ പിരീഡ് കഴിഞ്ഞപ്പോൾ മുതൽ വല്ലാത്ത വയറുവേദന ആയിരുന്നു. കുറച്ചു കഴിഞ്ഞ് ഛർദ്ദിക്കുകയും ചെയ്തു. പിന്നെ വന്ന് ക്ലാസിൽ കിടപ്പായി. ടീച്ചർ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞുവെങ്കിലും സാന്ദ്രയുടെ ക്ലാസ് കഴിയട്ടെ എന്നിട്ട് പോകാം എന്ന് വിചാരിച്ചു. സമീറയും ദിവ്യയും പോയി സാന്ദ്രയോട് പറഞ്ഞപ്പോൾ സാന്ദ്ര വന്നു നോക്കി. വേണമെങ്കിൽ അവളുടെ ക്ലാസ്സ് കട്ട് ചെയ്ത് വീട്ടിൽ കൊണ്ട് പോകാം എന്ന് അവൾ പറഞ്ഞു അല്ലെങ്കിൽ കൂടെ വരാം എന്നൊക്കെ പറഞ്ഞു പക്ഷേ എനിക്കെന്തോ സുഖമില്ലെങ്കിൽ പോലും ക്ലാസിൽ നിന്ന് പോകാൻ തോന്നിയില്ല. സാരമില്ല വൈകുന്നേരം മതി ക്ലാസ് കളയണ്ട എന്നൊക്കെ സാന്ദ്രയോട് പറഞ്ഞു. എന്നാലും ലാസ്റ്റ് പീരീഡിന് മുൻപായി സാന്ദ്ര എന്നെ കൂട്ടിക്കൊണ്ടു വീട്ടിലേക്ക് പോയി.
ക്ലാസിൽ സുഖമില്ലാതെ കിടക്കുമ്പോൾ എല്ലാ കുട്ടികളും ഒരു ഫോർമാലിറ്റി എന്നപോലെയും അതല്ലാതെയും ഒക്കെ വന്നു അസുഖ വിവരം അന്വേഷിച്ചെങ്കിലും ദീപിക എന്റെ അടുത്തേക്ക് വന്നതേ യില്ല. അതോർത്തപ്പോൾ എനിക്ക് എന്തോ സങ്കടം വന്നു.
ഞങ്ങൾ നേരെ ഒരു ഡോക്ടറുടെ അടുത്തേക്കാണ് പോയത്. എന്തോ ചില മരുന്നൊക്കെ തന്നു രണ്ടു ദിവസം കട്ടിയില്ലാത്ത ഭക്ഷണം കഴിച്ചാൽ മതി എന്നൊക്കെ പറഞ്ഞു. ഞാനൊരു ദിവസം ലീവ് എടുത്തു, അടുത്ത ദിവസം വീണ്ടും കോളേജിലേക്ക് പോകും.
വെള്ളി
ക്ലാസിൽ ചെന്നപ്പോൾ വീണ്ടും എല്ലാവരും എന്താണ്, അസുഖം മാറിയോ എന്നൊക്കെ ചോദിച്ചു.
ദീപിക അന്ന് കുറച്ച് ലേറ്റ് ആയാണ് ക്ലാസ്സിൽ വന്നത്. ക്ലാസ് ആകമാനം അവളൊന്നു കണ്ണോടിച്ചു കൊണ്ടാണ് സീറ്റിലേക്ക് പോയത്. പെട്ടെന്ന് എന്നെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടെന്ന പോൽ തിളങ്ങിയത് ഞാൻ ശ്രദ്ധിച്ചിരുന്നു.
എനിക്കും സന്തോഷം തോന്നി അവളെത്തന്നെ നോക്കിക്കൊണ്ട്, അത് പ്രതീക്ഷിച്ചു തന്നെയാണ് ഞാൻ ഇരുന്നത് എങ്കിലും ഇന്റർവെൽ സമയത്ത് എല്ലാവരും പുറത്തും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിട യ്ക് അവൾ പുറത്തേക്ക് നടക്കുന്നത് കണ്ടു. പെട്ടെന്ന് തിരിച്ചു വന്നു ബാഗിൽ നിന്നും എന്തോ എടുത്ത് പോക്കറ്റിൽ വച്ച് തിരികെ നടക്കുന്നതിനിടയിൽ എന്നെ നോക്കി കൊണ്ട് ഇംഗ്ലീഷിൽ എന്തോ എന്തോ പറഞ്ഞു. അവൾ പോയതിനു ശേഷം ആണ് എന്താ പറഞ്ഞതെന്ന് ഞാൻ ആലോചിച്ചത്.
നീ അസുഖമൊക്കെ മാറി വന്നപ്പോഴാണ് എനിക്ക് സന്തോഷമായത്.
അങ്ങനെയാണ് പറഞ്ഞത്. അത് കേട്ടപ്പോൾ എനിക്കും സന്തോഷമായി.
അസ്സൈൻമെന്റ് വർക്കുകൾ നടക്കുമ്പോൾ ഗ്രൂപ്പ് തിരിഞ്ഞിരുന്നാണ് ഡിസ്കഷൻസ് നടന്നിരുന്നത്. ഞാൻ ദിവ്യയുടെയും സമീറയുടെയും കൂടെ ആയിരുന്നപ്പോൾ പെട്ടെന്ന് ദീപിക ഞങ്ങളുടെ കൂടെ ജോയിൻ ചെയ്യുകയാണെന്ന് പറഞ്ഞ് എന്റെ അടുത്തു വന്നിരുന്നു. സമീരയും ദിവ്യയും തെല്ലതിശയത്തോടെ ഞങ്ങളെ നോക്കി. ഞങ്ങൾ വേറെ ഒന്നും പ്രത്യേകിച്ച് സംസാരിച്ചില്ല എങ്കിലും അന്ന് വൈകിട്ട് ദിവ്യ, നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ…. അല്ലെങ്കിൽ എങ്ങനെ ഇത്ര പെട്ടെന്ന് ഫ്രണ്ട്സ് ആയി..? എന്ന് ചോദിച്ചു. ഇവിടെ വച്ച് അങ്ങനെ സംസാരിക്കുന്നത് പോലും കണ്ടിട്ടില്ലല്ലോ. പുറത്തു വച്ചു കാണാറുണ്ടോ.. അടുത്താണോ താമസിക്കുന്നത് അങ്ങനെ നൂറു ചോദ്യങ്ങൾ സമീറയുടെ വകയും. എനിക്ക് പ്രത്യേകിച്ച് ഉത്തരങ്ങൾ ഒന്നും ഇല്ലായിരുന്നു.
സാന്ദ്രയോട് അവരുടെ ചോദ്യങ്ങളെ പറ്റി പറഞ്ഞപ്പോൾ അവൾ കളിയാക്കി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ എന്ന് ചോദിച്ച്..
അതിനിത് ആൺകുട്ടിയൊന്നുമല്ലല്ലോ, എന്ന് ഞാൻ തിരിച്ചു ചോദിച്ചു.
ഇക്കാലത്തു ആണും പെണ്ണും തമ്മിൽ മാത്രമല്ലല്ലോ പ്രണയം…
അനാവശ്യം പറയല്ലേ സാന്ദ്ര…
അവൾ ചിരിച്ചു. ഞാനും.
തിങ്കൾ
ഇന്നും ദീപിക എന്റെ അടുത്ത സീറ്റിൽ തന്നെയാണിരുന്നത്. ലഞ്ച് ബ്രേക്ക് സമയത്ത് അവൾ പുറത്തു പോയി. പെട്ടെന്ന് വരാം എന്ന് മാത്രം പറഞ്ഞു, ഞാൻ ഒന്നും തിരിച്ചു ചോദിച്ചുമില്ല. മറ്റുള്ളവർ കൂട്ടുകാരി എവിടെ എന്ന് എന്നോട് അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. ആരോടും വലിയ കൂട്ടില്ലാത്ത ഒരാൾ അല്ലേ എന്നോട് മാത്രം കൂട്ടായിരിക്കുന്നത്, ചെറുതല്ലാത്തൊരു സന്തോഷവും അഭിമാനവും ഒക്കെ തോന്നി.
ഇന്നവൾ ഭക്ഷണം കഴിക്കാൻ പുറത്തു പോകുകയാണെങ്കിൽ അതിനെപ്പറ്റി ചോദിക്കണം എന്ന് വിചാരിച്ചിരുന്നു.
പക്ഷെ അവൾ എന്റെ മനസ് അറിഞ്ഞ പോലെ പെട്ടെന്ന് ഇങ്ങോട്ട് പറഞ്ഞു. അവൾ വെജിറ്റേറിയൻ ആണെന്നും അത് കൊണ്ടാണ് പുറത്തേക്ക് പോകുന്നതെന്നും. അതെനിക് തൃപ്തികരമല്ലാത്ത ഒരു മറുപടി ആയിരുന്നു എന്ന് തോന്നിയത് കൊണ്ട് അവൾക്ക് മറ്റെന്തൊക്കെയോ ഭക്ഷണം പ്രശ്നമുണ്ടെന്നും അതൊക്കെ പിന്നെ പറയാം എന്നും പറഞ്ഞു. അവളുടെ ഇംഗ്ലീഷ് ഹിന്ദി കലർന്നതാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ അത് ഹിന്ദി അല്ലെന്ന് എനിക്കിന്ന് മനസിലായി. അത് പറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിച്ചു. അതെല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പുതിയൊരു കൂട്ടുകാരിയെ കിട്ടിയതിൽ ഞാൻ ഇന്നൊരുപാട് സന്തോഷിച്ചു. അത് സാന്ദ്രയുമായി പങ്കു വെച്ചപ്പോൾ അവൾക് എന്തോ കൗതുകം കലർന്ന ഒരു ഭാവം ആയിരുന്നു.
വ്യാഴം
ഇന്ന് ഞാനും സാന്ദ്രയും ഗേറ്റിൽ എത്തിയപ്പോഴേക്കും ദീപികയുടെ സ്കൂട്ടി ഞങ്ങൾക്ക് അടുത്തെത്തി. ഗേറ്റിൽ നിന്ന് ഡിപ്പാർട്മെന്റ്ലേക്ക് കുറച്ചു നടക്കാനുണ്ട്. സാന്ദ്രയുടെ ക്ലാസ്സ് മറ്റൊരു വശത്തുമാണ്. ദീപിക ഒരുമിച്ച് പോകാൻ വേണ്ടി വിളിച്ചു. സാന്ദ്രയെ നോക്കിയപ്പോൾ നീ കയറിക്കോ, ഞാനീ വഴിയല്ലേ എന്ന് പറഞ്ഞു.
ക്ലാസ്സ് റൂം ഫസ്റ്റ് ഫ്ലോർ ൽ ആയതിനാൽ മുകളിലെ വരാന്തയിൽ നിന്ന് പാർക്കിംഗ് ലേക്ക് നോക്കി കൊണ്ടിരുന്നവർ ഞങ്ങൾ വരുന്നത് കണ്ടിട്ടുണ്ടാവണം, എങ്കിലും ആരും ഒന്നും ചോദിച്ചില്ല. ഇന്നവൾ എന്നോട് ദീപിക എന്നതിന് പകരം ദീപു എന്നു വിളിച്ചാൽ മതി എന്ന് പറഞ്ഞു. അതെനിക്കും ഇഷ്ടമായി. മുൻപൊക്കെ കൂട്ടുകാരെ അങ്ങനെ ചുരുക്കപ്പേരുകൾ തന്നെയാണ് ഞാൻ വിളിച്ചിരുന്നത്. അവൾക്ക് ഇഷ്ടപെട്ടില്ലെങ്കിലോ എന്നോർത്താണ് ഇവിടെ മാത്രം അങ്ങനെ വിളിക്കാത്തത്. സമീറയെ സമീ എന്ന് വിളിക്കുന്നത് അവൾ ചിലപ്പോൾ ശ്രദ്ധിച്ചു കാണും.
ഇക്കാര്യം പറഞ്ഞപ്പോൾ സാന്ദ്ര കളിയാക്കി. നിന്നോട് അവൾക്ക് സ്നേഹമാണല്ലോ എന്ന് പറഞ്ഞു. എനിക്ക് ചെറുതായി ദേഷ്യം വന്നു. അത് കണ്ടപ്പോൾ അവൾ എന്നോട് ചോദിച്ചു എങ്കിൽ എന്നെ എന്ത്കൊണ്ടാണ് നീ അങ്ങനെ ചെല്ലപ്പേരുകൾ ഒന്നും വിളിക്കാത്തത് എന്ന്. സാന്ദ്രയെ ഞാൻ എന്ത് വിളിക്കും.
വെള്ളി
ഇന്ന് രാവിലെയും ഞാൻ ദീപുവിന്റ കൂടെ വണ്ടിയിൽ കയറി തന്നെയാണ് ഗേറ്റിൽ നിന്ന് ഡിപ്പാർട്മെന്റ് വരെ പോയത്. സാന്ദ്രയോട് ഒന്നും പറഞ്ഞില്ല. ദീപിക ഞങ്ങളോട് ഗുഡ് മോർണിംഗ് വിഷ് ചെയ്തപ്പോൾ ഞാൻ ഗുഡ് മോർണിങ് ദീപു എന്ന് പറഞ്ഞത്, സാന്ദ്രയിൽ വല്ലാത്ത ഒരു ചിരി ഉണ്ടാക്കിയത് ഞാൻ ശ്രദ്ധിച്ചു. എനിക്ക് നല്ല ദേഷ്യം വന്നു. വൈകുന്നേരം ഞാൻ അവളോട് സംസാരിച്ചില്ല. അവൾക് കാര്യം മനസിലായി. ‘ ഇതുപോലെയുള്ള റിലേഷൻസ് ഒക്കെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്, നിനക്ക് അറിയാത്തത് കൊണ്ടാ, ഇതിപ്പോ അങ്ങനെയാണെ ന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ. എന്നൊക്കെ അവൾ പറഞ്ഞു. ” പിന്നെ നിന്റെ ചിരിയുടെ അർത്ഥം എന്താ…എന്ന് ഞാൻ സാന്ദ്രയോട് ചോദിച്ചു.
“എനിക്കെന്താ ചിരിച്ചു കൂടെ, ഇനി അങ്ങനെ ആണെന്ന് തന്നെ വെച്ചോ… അല്ലെന്ന് തെളിയിക്കേണ്ടത് നിന്റെ ചുമതലയാ….”
ചുമതലയോ… അതിന്റെ ആവശ്യം എന്താ…എന്ന് ഞാൻ ചോദിച്ചില്ല, അവളെ പിണക്കാനും എനിക്ക് ഇഷ്ടമില്ലായിരുന്നു.
ശനി
ഇന്ന് അച്ഛനും അമ്മയും വന്നിരുന്നു. എനിക്ക് ഒരുപാട് സാധനങ്ങൾ കൊണ്ടു വന്നു. സാന്ദ്രയ്ക്കും ചില സമ്മാനങ്ങൾ കൊണ്ടു വന്നിരുന്നു അവർ. ഒപ്പം അവർ വന്ന ഉദ്ദേശം കൂടി പറഞ്ഞു. ഒരു നല്ല കല്യാണ ആലോചന ഒത്തു വന്നിട്ടുണ്ട്, ചെക്കൻ വിദേശത്ത് ആയത് കൊണ്ട് എനിക്ക് കാണുവാൻ വേണ്ടി ഫോട്ടോ കൊടുത്തയച്ചിരുന്നു. എന്റെ ഫോട്ടോ നേരത്തെ തന്നെ കണ്ട് ഇഷ്ടപ്പെട്ടിട്ടു ണ്ടത്രേ, വീട്ടുകാരും ഏതോ ചടങ്ങിൽ വെച്ചു കണ്ടിട്ടുള്ളത് കൊണ്ട്, അയാൾ രണ്ടു മാസം കഴിഞ്ഞു ലീവിന് വരുമ്പോൾ പേരിന് വേണമെങ്കിൽ ഒരു പെണ്ണ് കാണൽ നടത്താം ഒപ്പം നിശ്ചയവും എന്നാണ് വീട്ടുകാരുടെ തീരുമാനം. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
തിങ്കൾ
ഇന്ന് രാവിലെ തന്നെ കഴിഞ്ഞ ദിവസം വരാതിരുന്നതിന്റെ കാരണം ചോദിച്ചിട്ടാണ് ദീപു വണ്ടിയിൽ കയറാൻ തന്നെ സമ്മതിച്ചത്. ദീപുവിന് മലയാളം നന്നായി മനസിലാകും പക്ഷേ തിരിച്ചു പറയാറില്ല. സാന്ദ്ര ഞങ്ങളുടെ സംസാരം കുറച്ചു നേരം നോക്കി നിന്നിട്ട് പിന്നെ അവളുടെ ക്ലാസിലേക്ക് പോയി.അച്ഛൻ അമ്മയൊക്കെ കാണുവാൻ വന്നത് കൊണ്ട് ലീവെടുത്തു എന്ന് പറഞ്ഞിട്ടും അവളുടെ വിഷമം മാറിയില്ല. ഇന്നലെ ഞാൻ ഇല്ലാത്തത് കൊണ്ട് അവൾക്ക് ക്ലാസ് ബോറടിച്ചു എന്ന് പറഞ്ഞു. എനിക്ക് അത് കേട്ടപ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. അവർ വന്ന കാരണം പറഞ്ഞപ്പോൾ അവളുടെ മുഖം വാടി. ഞാൻ പോകുമെന്ന സങ്കടം ആയിരിക്കാം. ഞാൻ ചെക്കന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. അവൾ വെറുതെ ഒന്നു നോക്കി.അവൾ ആകെ മൂഡോഫ് ആയിരുന്നു ഇന്ന് മുഴുവൻ.
വീട്ടിൽ വന്നപ്പോൾ വീണ്ടും സാന്ദ്ര അത് തന്നെ പറഞ്ഞു. പക്ഷേ ഇത്തവണ അവൾ കുറച്ചു ദേഷ്യത്തിൽ ആയിരുന്നു. എന്റെ കല്യാണം കഴിയുന്നത് ദീപികയ്ക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞപ്പോൾ, അവൾക്ക് വേറെ ഫ്രണ്ട്സ് ഇല്ല അതിന്റെ വിഷമം ആണെന്ന് ഞാൻ വാദിച്ചു. അത് നിനക്ക് എങ്ങനെ അറിയാം… എന്നവൾ വെല്ലുവിളി പോലെ ചോദിച്ചു. സാന്ദ്ര എന്താണ് ഇങ്ങനെ.?
ബുധൻ
ഇന്ന് ഗേറ്റിൽ എത്തിയപ്പോൾ ദീപിക ദൂരെ നിന്ന് വരുന്നതെ ഉണ്ടായിരുന്നുള്ളു എങ്കിലും സാന്ദ്ര ഒരക്ഷരം പോലും മിണ്ടാതെ തിരിഞ്ഞു നടന്നു പോയി. എനിക്ക് വിഷമം തോന്നി, അവൾക്ക് എന്താണ് പറ്റിയത്. ഇതൊക്കെ. ദീപുവിനോട് പറയണോ എന്ന് ഞാൻ പലതവണ ആലോചിച്ചു. അവൾ എന്ത് വിചാരിക്കും. പറയാൻ എനിക്ക് നാണക്കേട് തോന്നി സാന്ദ്രയോട് ദേഷ്യവും. പക്ഷേ നാളെ അവളുടെ ബർത്ത്ഡേ ആണ് ദേഷ്യം വച്ചിരിക്കാൻ പറ്റില്ലല്ലോ. അവൾക് ഗിഫ്റ്റ് വാങ്ങണം. ദീപുവിനെയും കൂട്ടി ഉച്ചക്ക് പുറത്തു പോയി. ഒരു ബുക്ക് ആണ് വാങ്ങിയത്, കുറച്ചു സ്വീറ്റ്സും. അതും ദീപുവിന്റെ സെലെക്ഷൻ ആയിരുന്നു. സാന്ദ്ര നന്നായി വായിക്കുമെന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. സാന്ദ്രയ്ക് ദീപുവിനെ ഇഷ്ടമില്ലാത്തത് കൊണ്ട് ഞാൻ അവളെ ക്ഷണിച്ചില്ല. നാളെ എക്സാം തുടങ്ങുകയാണ്.
പക്ഷേ ഉച്ചക്ക് സാന്ദ്രയോട് പറയാതെ ദീപുവിന്റെ കൂടെ പുറത്തു പോയത് അവൾ വല്ലാത്ത പ്രശ്നം ഉണ്ടാക്കി. എന്തിനാണ് പോയത് എന്ന് ചോദിച്ചപ്പോൾ ഞാൻ ഉത്തരം പറയാത്തത് അവളെ ചൊടിപ്പിച്ചു. വീടെത്തും വരെ അവൾ മിണ്ടിയില്ല. അമ്മായിയോട് അവൾ ഇതെല്ലാം പറഞ്ഞു. ഞാൻ കൂട്ടുകാരുടെ കൂടെ പുറത്തു കറങ്ങാൻ പോകുന്നുണ്ട്. എവിടെയാണെന്ന് പറഞ്ഞില്ല എന്നൊക്കെ. വഴക്കിട്ടു അവൾ രാത്രി ഭക്ഷണം പോലും കഴിച്ചില്ല. ഒടുവിൽ ഞാൻ കരയുന്നത് കണ്ടപ്പോഴാണ് അവൾ ഒന്നയഞ്ഞത്. ഗിഫ്റ്റ് എടുത്തു കൊടുത്തു. അത് വാങ്ങാൻ പോയ കാര്യം പറഞ്ഞപ്പോൾ അവൾ സോറി പറഞ്ഞു. നിനക്കിത് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ എന്ന് ചോദിച്ചു. ദീപുവിന്റെ കൂടെ അധികം പോകേണ്ട എന്ന് പറഞ്ഞു. തത്കാലം ഞാൻ അതിന് മറുപടി കൊടുക്കേണ്ട എന്ന് വെച്ചു.
വ്യാഴം
ഇന്ന് രാവിലെ ഒരു സന്തോഷവും ഇല്ലാതെയാണ് എഴുന്നേറ്റത്. പക്ഷേ രാവിലെ തന്നെ സാന്ദ്രയുടെ അമ്മയും അച്ഛനും എത്തിയിരുന്നു. അവൾക്ക് സർപ്രൈസ് wish ചെയ്യാൻ. പക്ഷേ അവൾ അത് പ്രതീക്ഷിച്ച പോലെ തോന്നി. അവൾക്ക് പുതിയ സ്കൂട്ടി വാങ്ങിയിരുന്നു, ഒപ്പം ഞങ്ങൾക്ക് രണ്ടു പേർക്കും പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളും. കുറച്ചു വൈകിയെങ്കിലും ഒരുമിച്ച് ഭക്ഷണം എല്ലാം കഴിച്ച് പുതിയ സ്കൂട്ടിയിൽ ആണ് ഞങ്ങൾ കോളേജിലേക്ക് പോയത്, എന്നെ ക്ലാസ്സിന്റെ മുൻപിൽ തന്നെ ഡ്രോപ് ചെയ്തിട്ടാണ് സാന്ദ്ര ക്ലാസിലേക്ക് പോയത്. ക്ലാസ് കഴിഞ്ഞിട്ട് ഇവിടെ തന്നെ ഇരുന്നാൽ മതി. ഞാൻ ഇങ്ങു വരാം എന്നും അവൾ പറഞ്ഞു.
ഞാൻ ദീപുവിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. ഞങ്ങൾ വഴക്കിട്ടതൊക്കെ. അന്ന് ഫ്രീ ടൈം ഒരുപാട് ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ കുറച്ചധികം നേരം സംസാരിച്ചു. അവളെ എനിക്ക് നല്ലൊരു സുഹൃത്തായി തന്നെ തോന്നി. എന്തും പറയാവുന്ന ഒരു നല്ല സുഹൃത്ത്. സാന്ദ്ര പറഞ്ഞ കാര്യങ്ങളും അവസാനം ഞാൻ പറഞ്ഞു. അത് കേട്ടതോടെ ദീപു വല്ലാതായി. അവൾക്ക് വിഷമമായി എന്ന് മനസിലായപ്പോൾ എനിക്ക് പറയണ്ടായിരുന്നു എന്ന് വരെ തോന്നി. നിനക്കറിയാമല്ലോ നീയില്ലെങ്കിൽ ഞാൻ ഇവിടെ ഒറ്റപ്പെട്ടു പോകുമായിരുന്നു. എനിക്ക് നീ നല്ലൊരു കൂട്ടുകാരിയാണ്. ഞാൻ കാരണം നിങ്ങൾ തമ്മിൽ വഴക്കിടരുത്. സാന്ദ്രയെ വിഷമിപ്പിക്കേ ണ്ട, അവൾ നിന്റെ നല്ല ഫ്രണ്ട് അല്ലേ.നിന്നോടുള്ള പൊസ്സസ്സീവ്നെസ്സ് ആകും. എന്നൊക്കെയാണ് അവൾ പറഞ്ഞത്. ദീപു മലയാളം വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
ഇക്കാര്യത്തിൽ അവൾ വിഷമിച്ചാലും കുഴപ്പമില്ല, അല്ലെങ്കിൽ തന്നെ അവൾക്കെന്താ പ്രശ്നം. പോസ്സീസീവ്നെസ്സ് ന്റെ ആവശ്യം എന്താ ഇവിടെ. എനിക്ക് മനസ്സിലാകുന്നില്ല.
വേണ്ട, സാന്ദ്ര പാവം നല്ല കുട്ടിയാണ്, അവളെ വിഷമിപ്പിക്കരുത്. നീയും വിഷമിക്കാൻ പാടില്ല.ദീപുവിന്റെ മുഖത്തു വിഷമം ഉണ്ടായിരുന്നു.
എനിക്ക് ദീപുവിനോട് കൂടുതൽ ഇഷ്ടവും ബഹുമാനവും തോന്നി. ഇത്രയൊക്കെ പറഞ്ഞിട്ടും സാന്ദ്രയെ പറ്റി എത്ര നല്ല വാക്കുകൾ ആണ് പറയുന്നത്, ആരെ പറ്റിയും ദീപു ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല, ഇതൊക്കെ എന്നോടുള്ള സ്നേഹം കൊണ്ടല്ലേ.. ഈ പാവത്തിനെയാ എല്ലാവരും.. കഷ്ടം തന്നെ.
വൈകുന്നേരം സാന്ദ്ര പറഞ്ഞത് പോലെ ക്ലാസിലേക്ക് വന്നു എന്നെ കൊണ്ടു പോകാൻ. അത് കണ്ട് സമിയുടെ കമെന്റ്.. നിനക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇത്രയും കേയറിങ് ആയിട്ടുള്ള ഫ്രണ്ട്സ് നെ… കൊണ്ടുപോകാനും കൊണ്ടുവിടാനും ഒക്കെ മത്സരം ആണല്ലോ… അത് കേട്ടപ്പോഴാണ് ഞാൻ അങ്ങനെ ആലോചിച്ചത്. ശരിയാണ് ഇന്നലെ വരെ ഗേറ്റ്ന്റെയവിടേക്ക് ദീപുവിന്റെ കൂടെ പോകുമായിരുന്നു. ഇന്നിപ്പോൾ സാന്ദ്ര തന്നെ വന്നു. ദീപു ഒന്നും പറഞ്ഞില്ല. വല്ലാത്ത വിഷമത്തോടെ ഞങ്ങൾ പോകുന്നത് നോക്കി നിന്നിരുന്നു. പെട്ടെന്ന് മറ്റൊരു കാര്യം കൂടെ ഓർമ വന്നു. ഇപ്പോഴൊന്നും സ്വന്തമായി ഒരു വണ്ടി കിട്ടില്ലെന്നായിരു ന്നല്ലോ സാന്ദ്ര മുൻപ് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോൾ പെട്ടെന്ന് എങ്ങനെ ഒരു പിറന്നാൾ സമ്മാനം.? അത് അവൾ ആവശ്യപ്പെട്ടിട്ടാകുമോ.?
ഇന്നലെ അവളുണ്ടാക്കിയ പ്രശ്നങ്ങൾ., താൻ ആരുടെ കൂടെ നടക്കുന്നു, സംസാരിക്കുന്നു, പുറത്തു പോകുന്നു എന്നൊക്കെ തന്റെ സ്വാതന്ത്ര്യം അല്ലേ..അത് അപ്പോൾ ചോദിക്കാതെ താൻ അതിനൊക്കെ ഇത്ര വിഷമിച്ചത് എന്തിനാണ്.. സാന്ദ്ര തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടോ… അതിന്റെ ആവശ്യം എന്താ…വല്ലാത്ത അസ്വസ്ഥത തോന്നി. പക്ഷേ ഞങ്ങൾ തമ്മിൽ ഒരു സംസാരവും പിന്നീട് ഉണ്ടായില്ല.
ഞായർ
Semester ബ്രേക്ക് ന്റെ അവധി മറ്റന്നാൾ മുതലാണ് തുടങ്ങുന്നത്. ഇനിയിപ്പോ വീട്ടിൽ ചെന്നാൽ പെണ്ണ് കാണൽ, നിശ്ചയം. കല്യാണം ചിലപ്പോൾ നീളും. എന്നാലും കുറച്ചു മാസങ്ങൾ മാത്രം. അതു കൂടി ഒന്ന് കടന്നു പോകണം. പഠിച്ചിട്ട് ഇപ്പോൾ ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല, എന്നാലും പഠിക്കുവാണെ ന്ന് ഒരു ഗമയ്ക് പറയാം എന്ന് മാത്രം. പക്ഷേ അതിനിടക്ക് മാർക്ക് ഒക്കെ ചോദിച്ചാൽ സപ്പ്ളി ഉണ്ടെന്ന് പറയാൻ പറ്റില്ലല്ലോ.. പിന്നെ കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന്റെ കൂടെ പോകുമല്ലോ, വീട്ടമ്മയായിട്ട്.
ഇവിടെ ആരോടും പിരിയാൻ പറ്റാത്ത അത്രയ്ക്കു അടുപ്പം ആയിട്ടില്ല. പ്രിയപ്പെട്ടവർ എന്നും ദീപുവും, സമിയും തന്നെ. സാന്ദ്രയോട് അന്നത്തെ സംഭവത്തിൽ പിന്നെ ഇടപെടാൻ ഒരു വിഷമം ആണ്, പക്ഷേ അവൾക് അങ്ങനെയില്ല. തന്നോട് പഴയ പോലെയാണ് എന്ന് മാത്രമല്ല പിന്നീട് ഒരിക്കലും ദീപുവിനെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. താൻ പറഞ്ഞിട്ടുമില്ല. മുൻപൊക്കെ ദീപുവിന്റെ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു കളിയാക്കുമായി രുന്നു.
എന്നാൽ ദീപുവിന് ചെറിയൊരു അകൽച്ച വന്ന പോലെ തോന്നി. എന്റെ കൂടെ തന്നെയാണ് ഇപ്പോഴും സംസാരിക്കുന്നുമുണ്ട്. എന്നാലും ഒരു അകൽച്ച എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. എന്നും സാന്ദ്രയുടെ കാര്യങ്ങൾ ചോദിക്കാറുണ്ട്. ഞങ്ങൾ രണ്ടുപേരും തമ്മിൽ പ്രശ്നമില്ലല്ലോ, സാന്ദ്ര ഹാപ്പി ആണോ എന്നൊക്കെ.
സാന്ദ്രയ്ക്ക് തലവേദനയായിട്ട് കിടക്കുകയാണ്. ലൈറ്റ് ഓഫ് ചെയ്യണം. എനിക്കും ജലദോഷം തുടങ്ങിയിട്ടുണ്ട്.
വ്യാഴം
ഇന്ന് ഞാൻ വീട്ടിലെത്തി. നാളെ പെണ്ണ് കാണാൻ എല്ലാവരും വരും, നാളെ മുതൽ ജീവിതം മാറും, അല്ല ഇന്നലെ തന്നെ മാറിത്തുടങ്ങി. എന്തൊക്കെയാ ണ് ഇന്നലെ സംഭവിച്ചത്. സാന്ദ്രയ്കും എനിക്കും അമ്മായിക്കും എല്ലാം ജലദോഷപ്പനിയായിരുന്നു. സാന്ദ്രയ്ക്കായിരുന്നു തീരെ വയ്യാതിരുന്നത്. എല്ലാവരും ഹോസ്പിറ്റ ലിൽ പോയി മരുന്നൊക്കെ കഴിച്ചു. ലാസ്റ്റ് ഡേ ആയത് കൊണ്ട് എനിക്ക് കോളേജിൽ പോകാൻ തോന്നി. ഞാൻ പോയി. കുറച്ചു വൈകി. എല്ലാവരോടും യാത്ര പറഞ്ഞു.
സാന്ദ്രയ്ക് വയ്യാത്തത് കൊണ്ട് ഞാനിന്ന് ബസ്നാണ് പോകുന്നത് എന്ന് പറഞ്ഞപ്പോൾ വേണ്ട ഞാൻ കൊണ്ടു വിടാം എന്ന് പറഞ്ഞു ദീപു കൂടെ വന്നു. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും ലാസ്റ്റ് ഡേ അല്ലേ. പിന്നെ നിനക്ക് ഒട്ടും വയ്യല്ലോ എന്നൊക്കെ അറിയാവുന്ന മലയാളത്തിൽ അവൾ നിർബന്ധിച്ചു. ഒടുവിൽ ഞങ്ങൾ ഒരുമിച്ച് വീട്ടിലേക്ക് വന്നു. വീട്ടിൽ എത്തി, അമ്മായിയെ ദീപുവിന് പരിചയപ്പെടുത്തി കൊടുത്തു. അമ്മായി ഉച്ചയൂണ് കഴിഞ്ഞുള്ള മയക്കത്തിൽ ആയിരുന്നത് കൊണ്ട്, കിടന്നോളാൻ പറഞ്ഞു. അവൾക്ക് ചായ എടുക്കാൻ വേണ്ടി ഞാൻ അടുക്കളയിലേക്ക് ചെന്നു. ദീപു ഞാൻ വീടൊക്കെ ഒന്ന് കാണട്ടെ എന്ന് പറഞ്ഞു അവിടെയൊക്കെ നടക്കുന്നുണ്ടായിരുന്നു. ചായ എടുത്തു അകത്തേക്ക് വന്നപ്പോഴേക്കും മുകളിൽ നിന്നും സാന്ദ്രയുടെ ശബ്ദം കേട്ടു. എന്തോ പ്രശ്നം ഉണ്ട്. ഞാൻ പെട്ടെന്ന് മുകളിലെത്തി. അപ്പോഴേക്കും ദീപു താഴേക്ക് ഇറങ്ങുന്നത് കണ്ടു. ഒന്നുമില്ല, അവൾ എന്നോട് വല്ലാത്ത ദേഷ്യത്തിലാണ് എന്ന് മാത്രം പറഞ്ഞു. സാന്ദ്ര മുറിയിൽ ആണെന്ന് തോന്നുന്നു. അവിടെ കാണുന്നില്ല. ഞാൻ ദീപുവിന്റെ കൂടെ താഴെ ഇറങ്ങി. അവൾ പോകാൻ ഇറങ്ങിയതാണ് എന്നാലും നിർബന്ധിച്ചു ചായ കഴിപ്പിച്ചാണ് വിട്ടത്. വിളിക്കാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
സാന്ദ്രയുടെ റൂമിലേക്കാണ് ഞാൻ നേരെ പോയത്. കിടക്കുകയാണ്. എന്താ ഇവിടെ സംഭവിച്ചത് എന്ന് ചോദിച്ചിട്ട് അവൾ മിണ്ടുന്നില്ല. ഒന്ന് ഉച്ചത്തിൽ സംസാരിച്ചപ്പോൾ അവൾ എഴുന്നേറ്റു. അതവൾക്ക് ഇഷ്ടമല്ലെന്ന് എനിക്കറിയാം. ചോദ്യം ആവർത്തിച്ചപ്പോൾ പോയി ഫ്രണ്ടിനോട് തന്നെ ചോദിക്ക് എന്ന് പറഞ്ഞു. ഞാൻ പിന്നെ സംസാരിച്ചില്ല. താഴെ കാളിംഗ് ബെൽ കേട്ട് ചെന്നു നോക്കിയപ്പോൾ ചേട്ടൻ. എന്നെ കൊണ്ടുപോകാൻ വന്നതാണ്. നാളെ വരുള്ളൂ എന്നായിരുന്നു പറഞ്ഞിരുന്നത്. ഞാൻ ചോദിച്ചപ്പോൾ നാളെ വേറെ പണിയുണ്ട്. നീ വേഗം റെഡിയാവ്. ഒരു മണിക്കൂറിനുള്ളിൽ ഇറങ്ങണം. എന്ന് പറഞ്ഞു അമ്മായിയെ കാണാൻ പോയി.
ഞങ്ങൾ രാത്രി വൈകിയാണ് എത്തിയത്. സാന്ദ്രയോട് ഞാൻ യാത്ര പറഞ്ഞില്ല.
ബുധൻ
നിശ്ചയം എന്ന് പറഞ്ഞിട്ട് ആ സമയത്തിനുള്ളിൽ കല്യാണം നടത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. കുറച്ചു മാസങ്ങൾ ഒക്കെ കിട്ടുമെന്നാണ് വിചാരിച്ചത്. അമ്മായിയെ ക്ഷണിക്കാൻ പോയപ്പോൾ ആണ് എനിക്കും ഒരു ചാൻസ് കിട്ടിയത്. കോളേജിൽ പോകാൻ. ഇത്തവണ അച്ഛൻ ആയിരുന്നു കൂടെ. അമ്മായിയുടെ വീട്ടിൽ നിന്ന് സാന്ദ്ര താമസം ഹോസ്റ്റലിലേക്ക് മാറ്റിയെന്ന് അവിടെ ചെന്നപ്പോഴാണ് അറിയുന്നത്. അച്ഛൻ എന്നെ കോളേജിൽ കൊണ്ടുപോയി. സമിയെയും ദിവ്യയെയും കണ്ടു. എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചു. ദീപു, വെക്കേഷൻ കഴിഞ്ഞിട്ട് പിന്നെ ക്ലാസിൽ വന്നിട്ടേയില്ല എന്ന് അറിഞ്ഞു.
ദീപുവിന്റെ ഫോൺ നമ്പർ ഉണ്ടായിട്ടും വിളിക്കാതിരുന്നത് എന്റെ തെറ്റാണ്. വീട്ടിലെത്തിയപ്പോൾ അവിടുത്തെ തിരക്കിൽ പെട്ടു.
സാന്ദ്രയുടെ ഡിപ്പാർട്മെന്റ് ൽ പോയി. സാന്ദ്ര ചിരിച്ചു കൊണ്ടാണ് സംസാരിച്ച ത്. അന്നത്തെ കാര്യം ഒക്കെ മറന്നത് പോലുണ്ട്. എല്ലാ വിശേഷങ്ങളും ചോദിച്ചു. അവൾ ഹോസ്റ്റലിലേക്ക് മാറിയ കാര്യം ഞാൻ ചോദിച്ചില്ല. അത് കോളേജ് ഹോസ്റ്റൽ അല്ല എന്ന് സമീറ പറഞ്ഞു ഞാൻ അറിഞ്ഞിരുന്നു. വിവാഹത്തിന് ക്ഷണിച്ചു തിരിച്ചു പോന്നു.
അടുത്ത പേജ് മറിച്ചു.
വേറെ ഒന്നുമില്ല, ബാക്കി പേജ് എല്ലാം ശൂന്യമാണ്. ആ വർഷത്തെ ഡയറി അതോടെ കഴിഞ്ഞു. ആ വർഷമെന്നല്ല പിന്നയുള്ള വർഷങ്ങൾ തനിക് ഡയറി എഴുതാൻ പോയിട്ട് നന്നായി ഒന്നുറങ്ങാൻ പോലും സമയം ഉണ്ടായിട്ടില്ലല്ലോ. മൂന്നാമത്തെയാളും സ്കൂളിൽ പോയി തുടങ്ങിയിട്ടാണ്, താൻ പകൽ എങ്കിലും അല്പസമയം ഫ്രീ ആയി തുടങ്ങിയത്.
സോഷ്യൽ മീഡിയാ ലോകത്തിലേക്ക് എത്താൻ കുറച്ചു വൈകി പോയെങ്കിലും അത് ആസ്വദിച്ചും പഴയ ഫ്രണ്ട്സ്നെ കണ്ടെത്തിയും കൊണ്ടിരിക്കുമ്പോഴാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഭർത്താവിന്റെ കൂട്ടുകാർ ആരോ ഷെയർ ചെയ്ത അവരുടെ സ്കൂൾ റിയൂണിയന്റെ ഫോട്ടോ കാണുന്നതും അതിലെ ഒരു പരിചിതമായ മുഖത്തേക്ക് കണ്ണുകൾ ഉടക്കുന്നതും.
ദീപുവിനെ തിരിച്ചറിഞ്ഞ സന്തോഷം തൊട്ടടുത്തു നിൽക്കുന്ന ആളെ കണ്ടപ്പോൾ ഞെട്ടലായി മാറി. സാന്ദ്ര. അവൾ തന്നെയാണ് എന്നുറപ്പിക്കാൻ കുറച്ചു സമയം വേണ്ടി വന്നു.
സ്കൂൾ റിയൂണിയൻ എന്ന് പറയുമ്പോൾ അവർ എനിക്ക് മുൻപേ തമ്മിൽ അറിയുന്നവരാണ്. മുൻപേ പരിചയമുണ്ടായിരുന്നിട്ടും എന്തിനാണ് അവർ അങ്ങനെയൊക്കെ..? ഫോട്ടോ വീണ്ടും നോക്കി, കൈകോർത്തു പിടിച്ചു ചിരിച്ചു കൊണ്ടാണ് നിൽക്കുന്നത് അവർ തന്നെ. പ്രശ്നമൊന്നുമില്ല. അപ്പോൾ അന്നത്തെ അവരുടെ പെരുമാറ്റം.
ഈ ചോദ്യങ്ങൾക്ക് എല്ലാം ആരാണ് ഉത്തരം തരിക.?
ഭർത്താവിന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്നയാളുടെ ഭാര്യയാണ് ഫോട്ടോ ഷെയർ ചെയ്തി രിക്കുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ആയിരുന്നു അവരുടെ വിവാഹം അതിന് താൻ പോയിട്ടുണ്ടല്ലോ. അല്ല വിവാഹം നാട്ടിൽ വെച്ചായിരുന്നു. അത് ഇവിടുത്തെ ഫ്രണ്ട്സ്നു വേണ്ടിയുള്ള ഒരു ഫങ്ക്ഷൻ ആയിരുന്നു. മിഥുൻ വന്നിട്ട് ചോദിച്ചു.
അവർ നാട്ടിൽ ആണെന്ന് മിഥുൻ പറഞ്ഞറിഞ്ഞു. അത് നന്നായി. താനും നാട്ടിൽ പോകാൻ ഇരിക്കുകയാണല്ലോ ഒത്തിരി ദൂരെയാണ് അവരുടെ സ്ഥലമെങ്കിലും അതിനടുത്തു പ്രശസ്തമായൊരു ക്ഷേത്രം ഉണ്ട്, അവിടെ പോയാൽ ഉറപ്പായും അവരെ കാണാൻ പോകും. ഭർത്താവിന് അങ്ങനെ ഒരു സ്വഭാവം ഉണ്ട്. ബന്ധുക്കളെയും സുഹൃത്തുക്കളെ യും എല്ലാം വലിയ കാര്യമാണ്. അപ്പോൾ പിന്നെ വേണമെങ്കിൽ നേരിട്ട് ചോദിക്കാം. ഫോൺ ചെയ്യേണ്ട.
ഓരോന്നാലോചിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. കുട്ടികളെ നോക്കാൻ അമ്മയുള്ളത് കൊണ്ട് തന്റെ ആവശ്യം അവർക്കില്ല. മിഥുൻ പുറത്തു പോയിട്ട് എത്തിയിട്ടില്ല. ഡയറി എടുത്തു വച്ചു. വന്നിട്ട് രണ്ടു ദിവസമായി. അധികം ലീവില്ലാത്തതാണ്, നാളെ തന്നെ ക്ഷേത്രത്തിൽ പോകുന്ന കാര്യം സംസാരിക്കണം.
പക്ഷേ, അതിന്റെയൊന്നും ആവശ്യം വന്നില്ല. ആ ക്ഷേത്രത്തിൽ പോകുന്ന കാര്യം പറഞ്ഞു, ആ സുഹൃത്തിന്റെ കാര്യത്തിലേക്ക് എത്തിയപ്പോൾ തന്നെ മിഥുൻ പെട്ടെന്ന് ചോദിച്ചു ” നിനക്ക് സാന്ദ്ര എന്ന് പേരുള്ള ഒരു പെണ്ണിനെ അറിയോ, പിന്നെ ഒരാൾ കൂടെയുണ്ട ല്ലോ….. മിഥുൻ കുറച്ചു ആലോചിച്ചിട്ട് പറഞ്ഞു… ദീപിക. അവർ നിന്റെ കോളേജിൽ ആയിരുന്നു പഠിച്ചത്. ”
ഞാൻ എന്തു പറയണം എന്നറിയാത്തത് കൊണ്ട് പെട്ടെന്ന് ഒന്നും മിണ്ടിയില്ല.
മിഥുൻ തുടർന്നു. “നിന്നോട് ഞാൻ ചോദിക്കാൻ മറന്നു പോയതാ…ശ്രീഹരി പറഞ്ഞപ്പോൾ ഞാൻ ഓർത്തത് അത് നീ പഠിച്ച കോളേജ് ആണല്ലോ എന്ന്. കാർത്തികയുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്നവരാ രണ്ടുപേരും. അവൾ അവിടെയല്ലേ സ്കൂൾ പഠിച്ചത്. ഒരു പെണ്ണ് മലയാളി അല്ലെന്ന് തോന്നുന്നു.”
“എന്താ കാര്യം”
“നിനക്കറിയില്ലേ”
“എന്ത്”
“അവരെ നിനക്കറിയുമോ”
“ഞാൻ ആദ്യത്തെ വർഷം മാത്രമല്ലെ,.. അവിടെ… ഒരു സാന്ദ്രയെ എനിക്കറിയാം പക്ഷേ അത് നിങ്ങൾ ഉദ്ദേശിച്ചത്…”
“അത് അവരുടെ ഫോട്ടോ നമുക്ക് നോകാം…”
“കാര്യം പറയ്”
“ഓ.. അതെന്താന്നോ… അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്രേ.. ഒരു വീട്ടിൽ… ഒരു ഫാമിലി ആയിട്ട്…”
അവരുടെ സ്കൂൾ റിയൂണിയൻ വന്നപ്പോൾ ആണ് എല്ലാവരും അറിഞ്ഞത്.
സ്കൂളിൽ പഠിക്കുമ്പോൾ അവർ നല്ല കൂട്ടായിരുന്നെങ്കിലും പിന്നീട് വഴക്കിട്ടു പിരിഞ്ഞതാണത്രേ. അതിനു ശേഷം ആർക്കും അവരെപ്പറ്റി ഒന്നും അറിയില്ലാ യിരുന്നു. പിന്നീട് ഇപ്പോഴാണ്….. അവർ ഇഷ്ടത്തിലായിരുന്നു എന്നൊക്കെ ”
പിന്നെ മിഥുൻ പറഞ്ഞ കാര്യങ്ങൾ ഒന്നും ഞാൻ കേട്ടില്ല. ഞാൻ ചിന്തിച്ചത് അവർ എന്നോട് പറയാതെ പോയ അവരുടെ പ്രണയത്തെ പറ്റി ആയിരുന്നു അതിൽ എന്റെ റോൾ എന്തായിരുന്നു എന്ന്?
#എന്റെരചന #പറയാതെ പോയ പ്രണയം


14 Comments
നന്നായി എഴുതി. വ്യത്യസ്തമായ രചന
Shreeja R… 🙏🏻 Thank you
വിമൻസ് കോളേജുകളിൽ പണ്ടു മുതലേ കണ്ടിരുന്ന പ്രണയം……… പറഞ്ഞും പറയാതെയും .
നന്നായി എഴുതി ഗ്രീഷ്മാ♥️♥️♥️
സുമേച്ചി 😍
സാന്ദ്രയുടെയും ദീപികയുടെയും പ്രണയനിടയിൽ ചെന്നുപെട്ട പാവം നിധി. സാന്ദ്രയുടെ പൊസ്സസ്സീവ്നെസ്സ് കൊള്ളാം നല്ല രസമുണ്ട് വായിക്കാൻ❤️👍
Sherly VT 🙏🏻😍
വ്യത്യസ്ത എഴുത്ത്. നന്നായി എഴുതി ഗ്രീഷ്മാ ❤️👌
Remya prince thankyou 🙏🏻
കലാലയ ചിന്തുകൾ നന്നായി എഴുതി
Suma sreekumar🙏🏻
ഈ പ്രമേയത്തെ വ്യത്യസ്തമായി സമീപിച്ചതു നന്നായി. ഇതും സ്വാഭാവിക പ്രണയമാണല്ലോ. അത് ഒരു ഡയറിക്കുറിപ്പിൻ്റെ മട്ടിലാക്കിയതും നന്നായി. അവസാനത്തെ തിരിച്ചറിവും നന്നായി പറഞ്ഞു പോയി. നല്ല രചന👌👏❤️🥰
Thank you Thara subhash😍
Thnks joyce❤️
സാന്ദ്രയും ദീപികയും മറച്ചുവെച്ച പ്രണയം, നന്നായി എഴുതി.