സമയം രാത്രി പന്ത്രണ്ടര. പരീക്ഷയുടെ ഭാരം ചുമലിലേറ്റി ഇന്ദു ഇനിയും ഉറങ്ങിയിട്ടില്ല. പുസ്തകത്താളുകളിൽ അവൾ കണ്ണുംനട്ടിരുന്നു. ജാലകം തുറന്നു കിടക്കുന്നു. കൈത്തലോടൽ പോലെ സുഖമുള്ള കാറ്റ് ഒഴുകിയെത്തി. മുറ്റത്തെ നിലാവ് മുക്കുറ്റിപ്പൂവുപോലെ തിളങ്ങി. ഏതോ മരക്കൊമ്പിലിരുന്ന് രാപ്പാടി വിരഹഗാനം പാടുന്നു.
ഉറക്കം പൂമണം പോലെ കൺപോളകളെ മാടി വിളിച്ചപ്പോൾ അവൾ പുസ്തകം മടക്കി കിടക്കാനൊരുങ്ങി. മുത്തശ്ശി ഇനിയും ഉറങ്ങിയിട്ടില്ല. ഇന്ദു കണ്ണടച്ച ശേഷമേ ആ കാവൽക്കാരിക്ക് വിശ്രമമുള്ളൂ. തിരിഞ്ഞു നോക്കുമ്പോൾ, മുത്തശ്ശി കാലും നീട്ടിയിരുന്നു ലോകം മറന്ന് വെറ്റില മുറുക്കുകയാണ്. വെറ്റിലയുടെ ഞരമ്പു കളഞ്ഞ്, ചുണ്ണാമ്പിന്റെ നനുത്ത തൂവെള്ളയും പഴുക്കടക്കയുടെ ചുവപ്പും ചേർത്ത് അവർ വിസ്തരിച്ചു മുറുക്കി. അവസാനം ഒരു കഷ്ണം പുകയിലയും വായിലിടും.
അറുപത് വയസ്സിന്റെ കണക്കെഴുതിയ മുത്തശ്ശിക്ക് ഇന്ദുവിനോട് അതിരില്ലാത്ത സ്നേഹമായിരുന്നു. അമ്മ മരിക്കുമ്പോൾ ഇന്ദുവിന് വെറും രണ്ടു വയസ്സ് മാത്രം. മുത്തശ്ശിയുടെ മൂത്ത മകളായിരുന്നു ഇന്ദുവിന്റെ അമ്മ. പെട്ടെന്നുണ്ടായ പനിയാണ് ആ ജീവിതവെളിച്ചം കെടുത്തിയത്. മുത്തശ്ശിക്ക് ഒരാണും ഒരു പെണ്ണുമായിരുന്നു മക്കൾ.
ഹിമാചൽ പ്രദേശിലെ മഞ്ഞുരുകി ഒലിച്ചിരുന്ന കാലത്ത് മിലിട്ടറി ഹോസ്പിറ്റലിൽ ആയിരുന്നു അമ്മയുടെ ജനനം. മഞ്ഞുരുകും കാലത്ത് പിറന്നതുകൊണ്ട് അമ്മയ്ക്ക് “ഹിമ” എന്ന് പേരിട്ടു. രണ്ടു വർഷത്തിനുശേഷം ഒരു ആൺകുഞ്ഞു കൂടി പിറന്നു, മാധവ്. ഇരുവരുടെയും വിദ്യാഭ്യാസം അവിടെത്തന്നെയായിരുന്നു. മാധവ് ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജ് ടൂർ ബോംബെക്കായിരുന്നു. ആഹ്ലാദത്തിരയിൽ അവർ ട്രെയിൻ കയറി.
ഗ്രേറ്റ് വേ ഓഫ് ഇന്ത്യ, ശാന്താക്രൂസ് വിമാനത്താവളം, മ്യൂസിയം തുടങ്ങി പല സ്ഥലങ്ങളിലും കറങ്ങി. ഒടുവിൽ കൂട്ടുകാരുമൊത്ത് ജുഹു ബീച്ചിലെ മണൽത്തിട്ടയിലിരുന്ന് സൊറ പറഞ്ഞു. പാനീ പൂരിയുടെ പുളിയും മധുരവും നുണഞ്ഞ് ഉന്മേഷത്തോടെ അവർ കടലിൽ നീന്താനിറങ്ങി.
ആ സമയത്താണ് ഒരു ഭീമാകാരമായ തിര അടിച്ചു വന്നത്. മാധവ് ആ തിരയിൽ പെട്ടു. പിന്നീട്, എല്ലാവരും ചേർന്ന് തിരഞ്ഞപ്പോൾ, നിശ്ചലമായ, ചേതനയറ്റ ആ ശരീരം മണലിൽ കമഴ്ന്നു കിടക്കുന്നതാണ് അവർക്ക് കാണാൻ കഴിഞ്ഞത്.
വർഷം മൂന്നു കഴിഞ്ഞു. ഹിമയ്ക്ക് വിവാഹപ്രായമായി. അവൾ തന്റെ സഹപാഠിയായ ആംഗ്ലോ ഇന്ത്യൻ യുവാവ് അനിരുദ്ധുമായി അടുപ്പത്തിലായിരുന്നു. ആ ബന്ധത്തോട് ആദ്യം വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, അവളുടെ ദൃഢനിശ്ചയത്തിന് മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു. അങ്ങനെ ആ നാട്ടിൽ വെച്ച്, പാശ്ചാത്യ ശൈലിയിൽ അതിഗംഭീരമായി ആ വിവാഹം നടന്നു.
അഞ്ച് വർഷങ്ങൾക്കുശേഷമാണ് ഇന്ദുവിന്റെ ജനനം. അവളുടെ മുത്തശ്ശൻ മിലിട്ടറിയിൽ ക്യാപ്റ്റനായിരുന്നു. ഇന്ത്യാ-പാക് യുദ്ധത്തിൽ ശത്രുപക്ഷത്തിന്റെ വെടിയേറ്റ് ആ വീരജവാൻ അന്ത്യശ്വാസം വലിച്ചു. തോൽപ്പിക്കാനാവാത്ത ദുഃഖത്തിൽ മുത്തശ്ശി തളർന്നു. ആരോടും മിണ്ടാട്ടമില്ല, തമാശയില്ല, കളികളില്ല. അതോടെ, അച്ഛനോടൊപ്പം ജോലിസ്ഥലത്തായിരുന്ന അമ്മയും ആറുമാസം മാത്രം പ്രായമുള്ള ഇന്ദുവും മുത്തശ്ശിയോടൊപ്പമായി.
ആ പിഞ്ചോമനയുടെ കളിയിലും ചിരിയിലും അവർ എല്ലാം മറന്നു. അങ്ങനെ മെല്ലെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. വർഷം രണ്ടു കഴിഞ്ഞു. വീണ്ടും അവരുടെ ജീവിതത്തിൽ ദുരന്തത്തിന്റെ കാർമേഘങ്ങൾ അടിഞ്ഞു കൂടി.
ഹിമയ്ക്ക് ഒരു പനി. ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏക മകൾ ഹിമയുടെ പെട്ടെന്നുള്ള മരണം മുത്തശ്ശിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തന്റെ പിഞ്ചോമനയെ അമ്മയുടെ കൈകളിൽ ഏൽപ്പിച്ച് അവൾ യാത്ര പറയുമ്പോൾ ആ അമ്മ പൊട്ടിക്കരഞ്ഞു. പതിനഞ്ചു ദിവസത്തോളം അവർ സമനില തെറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആ സമയമത്രയും ഇന്ദുവിനൊപ്പം അവളുടെ അച്ഛനുണ്ടായിരുന്നു.
വർഷങ്ങൾ കടന്നുപോയി. ഇന്ദു വിനയവും ചെറുനാണവും ഒത്തുചേർന്ന ഒരു സാധാരണ പെൺകുട്ടി. പഠനത്തിലും കലയിലും നിപുണ. അവളുടെ വാക്കുകൾക്ക് തേനിന്റെ മാധുര്യമായിരുന്നു. ഒഴിവു ദിവസങ്ങളിൽ മുത്തശ്ശി അവളെയും കൂട്ടി പാടത്തും പറമ്പിലുമെല്ലാം പോകും. മുത്തശ്ശിയുടെ ഓർമ്മച്ചെപ്പിലെ കുട്ടിക്കാല ചരിത്രമെല്ലാം അവളോട് പറയും.
കല്യാണം കഴിയുമ്പോൾ തറവാട് പ്രതാപത്തിന്റെ നെറുകയിൽ കത്തിനിൽക്കുന്ന കാലമായിരുന്നു. കളത്തിലെ മുറ്റത്ത് കൊയ്ത്തും മെതിയും, തൊഴുത്ത് നിറയെ കന്നുകാലികളും പണിക്കാരും. വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗവതരുടെ വീട്ടിൽ മുത്തശ്ശി പാട്ടു പഠിക്കാനും കൈകൊട്ടിക്കളിക്കാനും പോയിരുന്നു. ഈണത്തിൽ പാടി ഭാഗവതർ മനോഹരമായ ചുവടുകൾ വെച്ച് കളിക്കുമ്പോൾ കണ്ടിരിക്കുന്നവർ അതിൽ ലയിച്ചു പോകും. കൂട്ടത്തിൽ നന്നായി കളിക്കുന്ന കുട്ടി മുത്തശ്ശിയായിരുന്നു.
മുത്തശ്ശി കളി കഴിഞ്ഞു വരുമ്പോൾ നാലഞ്ചുപേർ ഉമ്മറത്തിരുന്ന് അച്ഛനോട് സംസാരിക്കുന്നു. പിന്നീട് ചായയുമായി ഉമ്മറത്തേക്ക് കൊടുത്തുവിട്ടപ്പോഴാണ് അവർ കല്യാണാലോചനക്കാരാണെന്ന് മനസ്സിലായത്. അങ്ങനെ കണ്ടു, കണ്ട് കല്യാണവും ഉറപ്പിച്ചു. വിവാഹശേഷം നാലഞ്ച് വർഷം മുത്തശ്ശി മുത്തശ്ശന്റെ ജോലിസ്ഥലത്തായിരുന്നു. ഹിമ ജനിച്ച ശേഷം അവർ നാട്ടിൽ സ്ഥിരതാമസമാക്കി.
ഹിമ മരിച്ചശേഷം പോയ അവളുടെ അച്ഛൻ അനിരുദ്ധിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. ഇന്ദു കാണാൻ അതിസുന്ദരിയാണ്. അവളുടെ സൗന്ദര്യത്തിനു മുൻപിൽ അപ്സരസ്സുകൾ പോലും തലകുനിക്കും. ഇന്ദുവിന്റെ കളിത്തോഴനും അയൽവാസിയുമായ ശരത്തിനൊപ്പമാണ് അവൾ കോളേജിൽ പോകുന്നതും വരുന്നതും. അവളുടെ ചുരുളൻ മുടിയും, വശ്യതയാർന്ന പുഞ്ചിരിയും, കവിളിലെ നുണക്കുഴികളും, പരൽമീൻ പോലെ തുടിക്കുന്ന ഉണ്ടക്കണ്ണുകളും ആരിലും കൗതുകമുണർത്തും.
സൂര്യൻ അസ്തമയത്തോടടുത്തു. ഇന്ദു ബാൽക്കണിയിൽ പോയി നിന്നു. നീലമേഘ കാർമുകിലിനുള്ളിൽ പാലൊളി അമ്പിളി എത്തി നോക്കുന്നു. അവൾ അക്ഷമയോടെ പുറത്തേക്കും നോക്കി നിന്നു. അതാ ദൂരെനിന്ന് ശരത്ത് വരുന്നു.
മനസ്സിൽ മെനഞ്ഞെടുത്ത ദിവാസ്വപ്നങ്ങൾ കതിർക്കുലപോലെ അലങ്കാരദീപമായ് പ്രകാശിച്ചു. ദിവസവും സായംസന്ധ്യയിൽ അല്പനേരം അവർ ബീച്ചിൽ പോയിരിക്കുന്നത് പതിവാണ്. അവർ നടന്ന് ബീച്ചിലെ തിരക്കൊഴിഞ്ഞ ഒരറ്റത്ത് പോയിരുന്നു. ആഞ്ഞടിക്കുന്ന തിരമാലകളിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ, തങ്ങളുടെ ഹൃദയത്തിലും അതുപോലെ പ്രണയത്തിര ആഞ്ഞടിക്കുന്നതായി അവർക്ക് തോന്നി. തിരമാലകളുടെ സംഗീതം അവർ ആസ്വദിച്ചു.
ശരത്ത് ആകാശത്തേക്ക് തലയുയർത്തി നോക്കി. വിടരാൻ വെമ്പി നിൽക്കുന്ന നക്ഷത്രസമൂഹം അവനോട് പുഞ്ചിരിക്കുന്ന പോൽ അവന് തോന്നി. സായംസന്ധ്യയെയും അസ്തമയ സൂര്യനെയും സാക്ഷി നിർത്തി അവർ തങ്ങളുടെ ഹൃദയവികാരങ്ങൾ കൈമാറി. അനന്തനീലിമയാർന്ന ആകാശവും പൂനിലാവിന്റെ അമ്പിളിയും അവർക്ക് സാക്ഷിയായി.
അവരുടെ ബന്ധം ഇരു വീട്ടുകാർക്കും പൂർണ്ണ സമ്മതമായിരുന്നു. അവരുടെ ആത്മബന്ധം പൂത്തു തളിർത്തു നിൽക്കുന്ന വസന്തമായി വിടരട്ടെ എന്ന് ഇരുകൂട്ടരും മോഹിച്ചു. കാലചക്രം കാലത്തിന് വഴിമാറിക്കൊടുത്തു.
ഇന്ന് ശരത്തിന്റെയും ഇന്ദുവിന്റെയും വിവാഹമാണ്. പ്രകൃതിയുടെ സന്ധ്യാദീപത്തിൽ കത്തും പൊൻവിളക്കുപോൽ ആ യുവമിഥുനങ്ങൾ തിളങ്ങി.
ആരും ശ്രദ്ധിക്കാതെ ആ വിവാഹപ്പന്തലിന്റെ ഒരു മൂലയിൽ, അനാഥനെപ്പോലെ, ഒരാൾ നിന്നിരുന്നു. താടിയും മുടിയും നീട്ടി, ജീർണ്ണിച്ച വസ്ത്രം ധരിച്ച ഒരു പ്രാകൃതരൂപം. ആർക്കും അയാളെ മനസ്സിലായില്ല.
ശരത്തിന്റെ അച്ഛൻ അയാളെ സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ടു മറന്ന രൂപം! ഓർമ്മയിൽ ചികഞ്ഞപ്പോൾ സംശയം മുളപൊട്ടി. അയാൾ വേഗം അപരിചിതന്റെ അടുക്കലെത്തി.
”അനിരുദ്ധ്…” അയാൾ ശബ്ദം താഴ്ത്തി വിളിച്ചു. ഒരു ഞെട്ടലോടെ അയാൾ മുഖമുയർത്തി.
ഹിമ മരിച്ച ശേഷം പോയ താൻ മാനസിക രോഗിയായി തീരുകയും ഭ്രാന്താശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും, ഡിസ്ചാർജ് ചെയ്തപ്പോൾ മകളെ കാണാനായി ഓടി വന്നതാണെന്നും അയാൾ ശരത്തിന്റെ അച്ഛനോട് പറഞ്ഞു.
ശരത്തിന്റെ അച്ഛൻ അയാളെ കൂട്ടി ഉള്ളിലേക്ക് പോയി. കുളിക്കാനുള്ള സൗകര്യവും പുതിയ വസ്ത്രങ്ങളും നൽകി. പുതുവസ്ത്രങ്ങളണിഞ്ഞ് അയാൾ മകൾക്കരികിലെത്തി. അവളെ കെട്ടിപ്പിടിച്ച് ആ നെറുകയിൽ ചുംബിച്ചു.
അമ്പരന്നു നിൽക്കുന്ന അവൾക്ക് ശരത്തിന്റെ അച്ഛൻ അയാളെ പരിചയപ്പെടുത്തി.
“മോളേ, ഇത് നിന്റെ അച്ഛനാണ്. ആ കാലിൽ നമസ്കരിക്ക്.”
ഇന്ദുവും ശരത്തും അപ്രകാരം ചെയ്തു. അവിടെ ആനന്ദക്കണ്ണീർ ഒഴുകി. അവളുടെ ഭാഗ്യത്തിൽ എല്ലാവരും സന്തോഷിച്ചു. അങ്ങനെ മംഗളമായി ആ വിവാഹം നടന്നു.


5 Comments
Valare mosham kadha … Evide yo thudangi ..evideyo avasanopivhu …oru puthumayum illa ..kettumaranna oru story athu thanne engine avatharippikkanam ennariyathe ezhuthi theerthu …
Pinne oru major mistake ennunparayunnath. Himayudeyum ,madhav Neeyum education ellam avide ayirunnu ennunparayunnund … Pinneed hima janicha udane muthassiyum himayum nattil setle ayi ennum .. angine ulla karyangal ellam ini ezhuthimpol sradhikkukka …
Njan orikkalum kuttam ayittu paranjathalla .. iniyum ezhuthanam .kooduthal time vayichu mistake varunnath thiruthanam .. vayikkumpol oru sugam varanam .. orunnu vayikkan thonnanam vayanakkare kayyilekkan pattunna oru valiya ezhuthukari avanam ..
നല്ല കഥ👌🌹
നല്ല രചന.❤️👏
Thank you so much
ഈ സഹകരണത്തിന് നന്ദി…. സന്തോഷം.