എല്ലാ വിധ സമത്വവും സ്വാതന്ത്ര്യവും നൽകിയാണ് ലീനയേയും നീതയേയും വളർത്തിയത്, വിശ്വനാഥനും ഭാര്യ സ്വപ്നയും. ഇത് പോലെ ഒരു അച്ഛനേയും അമ്മയേയും ആർക്കും കിട്ടില്ല. കൂട്ടുകാരേപ്പോലെയാണവർ. അച്ഛനും അമ്മയും രണ്ടു മക്കളും എന്തിനും കൂടും. അന്യോന്യം അടിയും കൂടും. അത് തമാശയ്ക്കാണേ! ലീന എഞ്ചിനീയറിംഗ് കോളേജിൽ അവസാനവർഷം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നത്. അതെന്താണ് ഒരു പെൺകുട്ടി എടുക്കുന്നത് എന്ന് ചോദിച്ചാൽ അവൾക്ക് ചെറുപ്പം മുതലേ ഇഷ്ടം വണ്ടികളും യന്ത്രങ്ങളു മാണ്. പോരാത്തതിന് ഡ്രൈവിംഗിൽ മിടുക്കിയുമാണ്. റൈസിംഗിനൊക്കെ ഇഷ്ടം. ഓഫ്റോഡ് ഡ്രൈവിംഗിനൊക്കെ ജീപ്പുമായി അവൾ പോകുന്നത് കാണാം. ചുരുക്കിപ്പറഞ്ഞാൽ അഡ്വഞ്ചറാണ് പുള്ളിക്കാരിയുടെ ഫേവറിറ്റ്. അച്ഛൻ വിശ്വനാഥൻ അതിനൊക്കെ കൂട്ടും. എല്ലാവരും സ്കൂട്ടറിൽ പായുമ്പോൾ ലീനാവിശ്വനാഥ് ബുള്ളറ്റിലാണ് യാത്ര.
പഠിക്കാനും മോശമല്ല.
അനിയത്തി നീതയും ചേച്ചിയുടെ കൂട്ട് തന്നെ. അവൾ പ്ളസ് ടൂ ആയിട്ടേയുള്ളൂ. പതിനെട്ട് ആയിട്ട് വേണം വണ്ടി ഏത് വേണം എന്ന് തീരുമാനിക്കാൻ.
സിനിമ കാണാൻ ഫാമിലി ഒരുമിച്ചാണ് പോക്ക്. അല്പം ത്രില്ലും റൊമാൻസും ഹ്യൂമറുമൊക്കെയുള്ളവയാണ് കാണാൻ പോകുന്നത്. കരച്ചിലും പിഴിച്ചിലും ഒന്നും താല്പര്യമില്ല. അടിച്ച് പൊളിച്ചു ഉല്ലാസമായി ജീവിക്കണം എന്നാണ് മൊത്തത്തിൽ എല്ലാവരുടേയും ആഗ്രഹം.
വിശ്വനാഥൻ സർക്കാർ സർവീസിൽ ആണ്. പി. ഡബ്ളിയുഡിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ. അമ്മ സ്വപ്ന കോളേജിൽ പ്രൊഫസറും. പിന്നെ അല്പം കവിതയും കഥയും ഒക്കെ എഴുതുന്ന സാഹിത്യകാരിയും കുറച്ചു പുസ്തകങ്ങൾ ഇറങ്ങിയിട്ടുമുണ്ട്.
ലീനയ്ക്ക് വിവാഹാലോചനകൾ വരുന്നുണ്ട് ധാരാളം. പക്ഷെ പരമ്പരാഗത രീതിയിലുള്ള വിവാഹമൊന്നും താല്പര്യമില്ല. ഒരു കച്ചവടം പോലെ വിവാഹം. സ്ത്രീധനം, ആർഭാടം ഇവയൊക്കെ ഇഷ്ടമല്ല ആർക്കും.
“നിനക്ക് കോളേജിൽ ഒന്നും പ്രേമിക്കാൻ പറ്റിയ ചെക്കൻമാരൊന്നുമില്ലേ ലീനേ? എനിക്ക് ചെലവില്ലാതെ ഒരു കല്യാണം നടത്തികിട്ടുമല്ലോ എന്ന് വിചാരിച്ചിട്ടാണ്” വിശ്വനാഥൻ.
“അങ്ങനെയിപ്പോൾ ഈ കാശ് പൂഴ്ത്തിവച്ചിട്ട് എന്ത് കാട്ടാനാ? അടിച്ചു പൊളിച്ചു കല്യാണമാണ് എങ്കിലേ ഞാൻ കൂടൂ”
എന്ന് അമ്മ സ്വപ്ന.
“അതെ ചേച്ചിയുടെ കല്യാണത്തിന് കൂട്ടുകാരുമായി ഷൈൻ ചെയ്യണം. അപ്പോഴാണ് പ്രേമിച്ച് ഒളിച്ചോടി രജിസ്റ്റർ വിവാഹം!” അനിയത്തി നീത. അതിന്റെ പേരിലുള്ള അടിപിടിയായിരുന്നു പിന്നീട്. അവസാനം ഒത്ത് തീർപ്പാക്കാനുമായി ലീന തന്നെ വേണ്ടി വന്നു.
” ഞാൻ പ്രേമിക്കാം. നിങ്ങൾക്ക് ആർഭാടമായി കല്യാണം നടത്തിത്തരുകയുമാകാം ഞാൻ സമ്മതിക്കുന്നു”
പറഞ്ഞപോലെ തന്നെ തമാശയായി തുടങ്ങിയ ഒരു ബന്ധമായിരുന്നു, വിപിനുമായി. ലീനയുടെ ഒരുമിച്ച് പഠിച്ചതാണ് വിപിൻ. ഇപ്പോൾ ബാംഗ്ലൂരിൽ ഒരു ബിസിനസ്സ് ആരംഭിക്കാൻ പോകുന്നു. വിപിന്റെ അച്ഛൻ നേരത്തെ അവിടെയാണ്. ഫാമിലി ഒരുമിച്ചാണ് താമസിക്കുന്നത്. അമ്മയ്ക്കും ജോലിയുണ്ട്. ഇത്രയും കാലം ഇവിടെ ഹോസ്റ്റലിൽ തന്നെയാണ് ഉണ്ടായിരുന്നത്. അങ്ങനെ തുടങ്ങിയ ബന്ധം വിവാഹത്തിലേക്ക് എത്തി
വിപിന്റെ വീട്ടിൽ നിന്നും ഔദ്യോഗികമായി വന്നു.
പെട്ടെന്ന് തന്നെ അതിനൊരു തീരുമാനവും ആയി.
അപ്പോഴേയ്ക്കും ലീനയുടെ കോഴ്സ് കഴിഞ്ഞു. ഇനി ഒരു ജോലി നോക്കണം. ലീനയുടെ അച്ഛന് നേരത്തെ തന്നെ വിപിന്റെ അച്ഛനെ പരിചയവുമായിരുന്നു.
വിവാഹം ഗംഭീരമായി തന്നെ നടന്നു. വിപിൻ പുരോഗമനവാദിയായതിനാൽ തന്നെ കൊടുക്കൽ വാങ്ങലുകൾ, ഗിഫ്റ്റുകൾ അതൊന്നും ഉണ്ടായില്ല.
വിവാഹശേഷം ലീനയും ബാംഗ്ലൂരിൽ താമസമാക്കി.
അവിടെ ഒരു കമ്പനിയിൽ ജോലി കിട്ടുവാൻ എളുപ്പവുമായിരുന്നു.
ആദ്യമൊക്കെ എല്ലാം ജീവിതം സ്മൂത്ത് ആയി പോയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് ലീനയ്ക്ക് തന്നെ തോന്നി തുടങ്ങി. വിപിൻ നല്ല സ്മാർട്ടും സ്നേഹവും ഒക്കെ ഉണ്ടെങ്കിലും വീട്ടിൽ
അമ്മയും അച്ഛനും പറയുന്നത് മാത്രമേ കേൾക്കൂ. കുറച്ചുകാലം കാണുകയും അന്യോന്യം ഇഷ്ടപ്പെടുകയും ചെയ്തു എന്നത് ശരിയാണ്. പക്ഷെ അങ്ങനെയൊന്നും ആളുകളുടെ മനസ്സ് അറിയാൻ കഴിയും എന്ന് പറയുന്നത് തെറ്റാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.
പ്രേമിച്ച് വിവാഹം കഴിക്കണം, അറിയുന്നവരെ വിവാഹം കഴിക്കണം എന്നൊക്കെയായിരുന്നു മനസ്സിൽ. പെണ്ണ് കാണാൻ വന്ന് കണ്ട് പോയി, വിവാഹം നിശ്ചയിക്കുന്നവർക്ക് എന്താണ് അന്യോന്യം അറിയാൻ കഴിയുക എന്നായിരുന്നു മനസ്സിൽ.
പക്ഷേ ആരുടെ ഉള്ളും തുറന്നു നോക്കാൻ കഴിയില്ല എന്ന് ഇപ്പോൾ ബോധ്യമായി.
തന്റെ ഇത് വരെയുള്ള ജീവിതത്തിൽ കിട്ടിയ സ്വാതന്ത്ര്യം സമത്വം ഒരുമ യോജിപ്പ് ഇവയൊന്നും വിവാഹം കഴിഞ്ഞെത്തിയ വീട്ടിൽ കാണാൻ കഴിഞ്ഞില്ല.
അത് കൊണ്ട് തന്നെ ആകെ മാനസികമായി ബുദ്ധിമുട്ട് തോന്നി.
വിപിൻ സ്നേഹസമ്പന്നനൊക്കെയാണെങ്കിലും മാതാപിതാക്കൾ വരയ്ക്കുന്ന വരയ്ക്കപ്പുറം പോകില്ല. അയാൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ തന്നെ അവരുടെ അനുവാദം വേണം. സ്വന്തമായ ഒരു അഭിപ്രായം വേണ്ടേ മനുഷ്യനായാൽ!
അതാണ് തൻ്റെ വീടും വിപിന്റെ വീടും തമ്മിൽ ഉള്ള വ്യത്യാസം.
ലീനയുടെ വീട് പോലെ അപൂർവംവീടുകളേ ഉണ്ടാവുകയുള്ളൂ എന്ന് അറിയേണ്ടതായിരുന്നു.
ലീനയുടെ വീട്ടിലെ ഇഷ്ടങ്ങൾ ഇവിടെ നടപ്പില്ല എന്നറിഞ്ഞത് അവളുടെ റോയൽ എൻഫീൽഡ് ബൈക്ക് അവളുടെ വീട്ടിൽ നിന്നും കൊണ്ട് വന്നപ്പോൾ ആണ്.
“ലീന ഇത്തരം വണ്ടിയൊന്നും ഓടിക്കേണ്ട. കാറുണ്ടല്ലോ
ഇത് വിപിൻ ഓടിച്ച് കൊള്ളും” വിപിന്റെ അമ്മ പറഞ്ഞു.
ലീനയ്ക്ക് അവരുടെ ജീവിതത്തിൽ വലിയ സ്ഥാനമൊന്നും ഇല്ല എന്ന് മനസ്സിലായത് ആ സംഭവത്തോടെയാണ്.
തല്ക്കാലം കുഞ്ഞുങ്ങൾ വേണ്ട, രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു മതി എന്നായിരുന്നു ലീനയ്ക്ക്. അത്രയും കാലം അടിച്ചു പൊളിച്ചു ജീവിതം ആസ്വദിക്കാൻ ആണ് ആഗ്രഹം വിപിനും അത് സമ്മതിച്ചതാണ്. പക്ഷെ അമ്മയും അച്ഛനും പറയുന്നത് കുട്ടികൾ നേരത്തെ തന്നെ വേണം. നീട്ടി വയ്ക്കേണ്ട എന്നാണ്.
വിപിനും കൂടി അവരുടെ കൂടെ കൂടി. നിരോധനമാർഗ്ഗങ്ങളൊന്നും വേണ്ടത്രെ വിപിന്. അതൊക്കെ പിന്നീട് മതി. ലീനയുടെ സ്വഭാവം വച്ച് കുറച്ച് ബഹളമൊക്കെ ഉണ്ടാക്കി.
” വിവാഹത്തിന് മുൻപ് നിന്റെ വാശിയൊക്കെ വീട്ടിൽ നടക്കും. ഇവിടെ അച്ഛനും അമ്മയും ഞാനും എന്ത് പറയുന്നോ അതേ നടക്കുകയുള്ളൂ”
അത് കേട്ടപ്പോൾ തന്നെ പണി പാളി തനിക്ക്. വിവാഹശേഷമാണ് പുതിയ വിപിനെ കാണാൻ തുടങ്ങിയത്.
എല്ലാം തുറന്നു പറയുന്ന ലീന അമ്മയോടും അച്ഛനോടും ഇക്കാര്യം പറഞ്ഞു.
” നിന്റെ അഭിപ്രായത്തിന് ഞങ്ങൾ വില കല്പിക്കുന്നു.
പക്ഷേ അവർ എതിർക്കുകയാണെങ്കിൽ എന്ത് ചെയ്യും! ഞങ്ങളുടെ അഭിപ്രായം അവരോട് പറയാം”.
പക്ഷേ അവർ പറഞ്ഞപ്പോൾ ഉള്ള മറുപടി കേട്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്നാണ് തോന്നിയത്.
” വിവാഹത്തിന് മുമ്പ് നിങ്ങൾ അവളെ വല്ലാതെ ലാളിച്ചു വഷളാക്കി എന്ന് മനസ്സിലായി. പക്ഷെ ഇനി ഇവിടെയല്ലേ അവൾ ജീവിക്കേണ്ടത്. അപ്പോൾ ഇവിടെ ഞങ്ങളുടെ ഇഷ്ടം കൂടി നോക്കണ്ടേ”
അങ്ങനെ ആദ്യമായി ലീന തോറ്റു. ഗർഭിണി ആയത് കൂടി വല്ലാത്ത പ്രശ്നങ്ങൾ ആയിരുന്നു. ഛർദ്ദിയും നടുവേദനയും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുമൊക്കെ ആയപ്പോൾ നീണ്ട ലീവ് എടുത്തു. പ്രസവം കഴിഞ്ഞതോടെ ലീവ് എടുത്ത് തീർന്നു. ഇനി ആകെയുള്ള പ്രസവാവധി മാത്രമേ ഉള്ളൂ. പെൺകുട്ടിയായിരുന്നു കുഞ്ഞ്.
” എന്തായാലും രണ്ട് മൂന്ന് വർഷം കുട്ടിയുടെ കാര്യമൊക്കെ നോക്കണ്ടേ ജോലി തല്ക്കാലം വേണ്ട എന്ന് വയ്ക്കുകയല്ലേ നല്ലത്? പിന്നീട് ആവശ്യമാകുമ്പോൾ നോക്കാമല്ലോ” വിപിൻ പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും താല്പര്യം ആണ് അത്. ഇനി ജോലിക്ക് ഒന്നും പോയിട്ട് വേണ്ട ഇവിടെ കഴിയാൻ എന്നാണ് അവർ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ അത് വിപിൻ അല്പം മധുരം ചേർത്ത് പറഞ്ഞു എന്നേയുള്ളൂ.
വീടിനുള്ളിൽ തന്നെ അടച്ചു സ്വാതന്ത്ര്യം നിഷേധിക്കാനാണ് അവരുടെ ശ്രമം എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ലല്ലോ.
പക്ഷേ കുട്ടിയുടെ കാര്യത്തിൽ എന്തായാലും റിസ്ക് എടുക്കാൻ പറ്റില്ല.
മകളെ വളർത്തുക തന്നെ വേണം. തല്ക്കാലം മിണ്ടാതിരിക്കുക തന്നെ.
കുഞ്ഞ് ഒന്ന് വലുതായാൽ ജോലിക്ക് പോകാമല്ലോ. അത് തടയാനൊന്നും ആർക്കും പറ്റില്ല. അതാണ് ലീനയുടെ മനസ്സിൽ.
കുഞ്ഞിനെ നോക്കുക, സ്വന്തം കാര്യങ്ങളൊക്കെ നോക്കുക അത്രയേയുള്ളൂ പണി. അമ്മയും അച്ഛനും വിപിനും
ജോലിത്തിരക്ക് ആയത് കൊണ്ട് ഇടയ്ക്കിടെ സ്വന്തം വീട്ടിൽ പോയി നിൽക്കാൻ അനുവാദം കിട്ടി.
അവിടുത്തെ കാര്യങ്ങളൊക്കെ അച്ഛനോടും അമ്മയോടും അനിയത്തിയോടൊക്കെ പറഞ്ഞു. എന്തിന് ഒളിച്ചു വയ്ക്കണം?
എന്തായാലും കാത്തിരുന്നു കാണാം. വേണ്ടി വന്നാൽ അതിനുള്ള പരിഹാരങ്ങൾ നോക്കാം. നമ്മൾ ജനിച്ചു വളർന്ന വീട്ടിലെ അന്തരീക്ഷം ആയിരിക്കില്ല മറ്റ് വീടുകളിൽ. അത്തരം വീട്ടിൽ വളർന്നു എങ്കിൽ ഇത്രയും ഫീൽ തോന്നുകയില്ല.
” നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, നിനക്ക് എന്തെങ്കിലും പീഡനങ്ങൾ നേരിടേണ്ടി വരികയാണെങ്കിൽ നീ അവിടെത്തന്നെ പിടിച്ചു നിൽക്കണം, ക്ഷമിക്കണം, സഹിക്കണം, നാട്ടുകാർ അറിയുന്നത് മോശമല്ലേ! എന്നൊന്നും ഞങ്ങൾ പറയില്ല. ഉടനടി നേരെ ഇങ്ങോട്ട് പോരുക. നിനക്ക് സ്വന്തം വീടുണ്ട് എപ്പോഴും. ഇവിടെ അടിപൊളി ആയി ജീവിക്കാം. നിനക്ക് ഞങ്ങൾ ഉണ്ട്. ധൈര്യമായിരിക്ക്” അച്ഛനും അമ്മയും പറഞ്ഞത് ഇതാണ്.
എത്രയോ വീടുകളിൽ സ്ത്രീധനത്തിൻ്റെ പേരിൽ അല്ലെങ്കിൽ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ, പീഡനം ഏല്ക്കുമ്പോൾ അമ്മയും അച്ഛനും അവളെ സ്വീകരിക്കാൻ മടിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അതോടെ അവൾ ആത്മഹത്യയിൽ അഭയം തേടുന്നു. അത് കഴിഞ്ഞ് എന്ത് പറഞ്ഞാലും എന്ത് കാര്യം? സ്വന്തം മകളേക്കാൾ അഭിമാനം വലുത് എന്ന് കരുതുന്ന അച്ഛൻമാരേയും അമ്മമാരേയുമൊക്കെ നാം സ്ഥിരമായി കാണുന്നതാണ്.
തല്ക്കാലം ഒന്നും എതിർത്ത് പറയാൻ പോയില്ലെങ്കിലും കുഞ്ഞ് വലുതായി എൽ. കെ. ജിയിൽ
ചേരാം എന്നായപ്പോൾ ലീന ജോലിക്കാര്യം എടുത്തിട്ടു.
” ഇനിയിപ്പോൾ എന്തിനാണ് ജോലി? അല്ലാതെത്തന്നെ ഹൈലെവലിൽ കഴിയാനുള്ളത് ഇവിടെ ഉണ്ടല്ലോ ” വിപിന്റെ അമ്മയാണ്.
” അപ്പോൾ അമ്മ ജോലിക്ക് പോകുന്നുണ്ടല്ലോ?”
ലീന അങ്ങനെ ചോദിക്കുമെന്ന് കരുതിയില്ല. പെട്ടെന്ന് മറുപടി പറയാൻ കഴിഞ്ഞില്ല. ” അത് പണ്ട് മുതലേ ഉള്ളതല്ലേ.. അത് വേണ്ട എന്ന് എപ്പോൾ വേണമെങ്കിലും ആകാമല്ലോ” എന്ന് സൂത്രത്തിൽ പറഞ്ഞു അവിടെ നിന്ന് പോയി.
” വിപിൻ നേരത്തെ പറഞ്ഞിരുന്നു കുഞ്ഞ് വലുതായാൽ ജോലിക്ക് പോകാമെന്ന്. ഓർമ്മയുണ്ടോ?”
ലീന വിപിനോട് ചോദിച്ചു.
“അന്ന് അങ്ങനെ പറഞ്ഞു. അമ്മയ്ക്കും അച്ഛനും എതിർപ്പ് ഇല്ലെങ്കിൽ പിന്നെ എനിക്കെന്താ!”
പൂർണമായും തൃപ്തി ഇല്ല എന്ന് ചുരുക്കം.
” എന്തായാലും ഞാൻ ജോലിക്ക് പോകാൻ തീരുമാനിച്ചു. വിപിന് സ്വന്തമായി അഭിപ്രായം ഉണ്ടെങ്കിൽ നല്ലത്”
വരുന്ന വേക്കൻസികളിലേക്ക് അപേക്ഷകൾ അയച്ചു. ഇൻറർവ്യൂകൾ അറ്റൻഡ് ചെയ്തു.
” എന്തിനാണ് മറ്റ് കമ്പനികളിൽ പോയി ജോലി ചെയ്യുന്നത്? നമ്മുടെ കമ്പനി ഉണ്ടല്ലോ” അച്ഛന്റെ വക.
എന്തായാലും വീട്ടിൽ അവർ പറയുന്നത് കേൾക്കണം. ഇനി ജോലിസ്ഥലത്തും അവരുടെ കീഴിൽ. അത് വേണ്ട. പക്ഷേ പറഞ്ഞത് ഇങ്ങനെ ” അച്‌ഛാ മറ്റ് കമ്പനികളുടെ കാര്യങ്ങളും പഠിക്കാമല്ലോ, അത് നമ്മുടെ കമ്പനിയ്ക്ക് ഒരു മുതൽക്കൂട്ടാവുമല്ലോ! അവിടെ ശരിയായില്ല എങ്കിൽ ഞാൻ ഇവിടെ ജോയിൻ ചെയ്യാം” അങ്ങനെഅച്ഛനെ സോപ്പിട്ട് നിർത്തി.
ഇനി അമ്മയേയും ശരിയാക്കണം. പിന്നെ വിപിനെ. എല്ലാവരേയും വരച്ച വരയിൽ നിർത്തണം. ലീനയോടോ ഇവരുടെ കളി! ആദ്യപടി ഒരു ജോലി. പിന്നീട് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് കിട്ടിയാൽ സ്വന്തം വീട്. വിപിന് വേണമെങ്കിൽ ഒരുമിച്ച് താമസിക്കാം. എന്നും കുന്നും അച്ഛന്റേയും അമ്മയുടേയും കൂടെ ജീവിക്കണമെന്ന് നിർബന്ധം ഇല്ലെങ്കിൽ.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_സമത്വംസ്വാതന്ത്ര്യം
#രചന_രാമചന്ദ്രൻടിവി


5 Comments
തന്റേടിയായ സ്ത്രീക്ക് കൈയടി നൽകാം. കുടുംബത്തിന്റെ support ഏതൊരു മകൾക്കും ധൈര്യം നൽകും.
നന്നായി എഴുതി.👏
നല്ല കഥ 👏🏻👏🏻👏🏻👏🏻💐💐💐💐
എല്ലാവർക്കും നന്ദി സ്നേഹം
നല്ല കഥ ഇഷ്ടമായി.❤️❤️
നല്ല കഥ❤️👌🌹