ഗേറ്റിനിടയിൽ തിരുകി വെച്ചിരുന്ന പത്രവുമായി ലിനി അകത്തേക്കു നടന്നു. അതിനിടയിൽത്തന്നെ പത്രമൊന്നു മറിച്ചുനോക്കുന്നതു സ്ഥിരം ശീലമാണ്. ചരമ വാർത്തകൾക്കിടതുവശത്തെ പേജിൽക്കണ്ട ഫോട്ടോയിൽ കണ്ണുകൾ തറഞ്ഞു നിന്നു.
ഒന്നാം ചരമവാർഷികം
ഹരീഷ്
തിരികെ അടുക്കളയിലെത്തി തിരക്കിട്ട ജോലികളിൽ മുഴുകുമ്പോഴും അവളുടെ മനസ്സാകെ ഉലഞ്ഞിരുന്നു. ഓർമ്മകൾ ഒരു വർഷം പിന്നിലേക്കു പോയി.
മൂന്നു ദിവസം അമ്മയുടെ സ്കാനിംഗും എൻഡോസ്കോപ്പിയും മറ്റു ടെസ്റ്റുകളുമായുള്ള ഓട്ടത്തിനവസാനമാണ് അവൾ ഐ.സി.യുവിനു വെളിയിലൊരു കസേരയിൽ ഒന്നിരുന്നത്. കാലും നടുവും വേദനിച്ചിട്ടു വയ്യ. റൂം കിട്ടിയിരുന്നെങ്കിൽ ഒരു നടു ചായ്ക്കാമായിരുന്നു. അതും ശരിയാവില്ല ഏതു നിമിഷവും അകത്തു നിന്നു വിളി വരാം.
ബാഗു തുറന്നു മൊബൈലെടുത്തു.
വാട്ട്സ് ആപ്പു തുറന്നു. മൂന്നുനാലു ദിവസം കൊണ്ട് ഫോണിൽ മെസേജുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു. സ്ക്രോൾ ചെയ്തു വന്നപ്പോഴാണ് ഒരു വോയ്സ് മെസേജിലേക്ക് പെട്ടെന്ന് കണ്ണുകളുടക്കിയത്. ഹരീഷ് !
“ടീച്ചറേ വീണ്ടും ആശുപത്രിയിലേക്ക്. മെഡിക്കൽ കോളേജിലാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ
എന്നറിയില്ല. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. എനിക്കു ടീച്ചറിനെ ഒന്നു കാണണമെന്നുണ്ട്. ഇന്നു വന്നാൽ സാധിക്കുമെന്നു തോന്നുന്നു. വരണേ ടീച്ചറേ “
പതിഞ്ഞ ശബ്ദത്തിൽ നിറഞ്ഞിരുന്ന ക്ഷീണവും അവശതയും വ്യക്തമായിരുന്നു.
ദൈവമേ..അമ്മയുമായി വന്ന ദിവസമാണ് മെസേജയച്ചിരിക്കുന്നത്.
ഒന്നു വിളിച്ചു നോക്കിയാലോ..
“ആരാണ് സുമതിയമ്മയുടെ ബൈസ്റ്റാൻ്റർ ? “
വാതിൽക്കൽ നിന്നു തുറിച്ചു നോക്കുന്ന നഴ്സിനടുത്തേക്ക് ഓടിയെത്തി.
” ഈ ബില്ലടച്ചിട്ടു വരണം. പിന്നെ പേഷ്യൻ്റിനു കഞ്ഞിയും വേണം. “
നീണ്ട ക്യൂവിൽ നിന്നു ബില്ലടച്ച് അതിലും നീണ്ട ക്യൂവിൽ നിന്ന് കഞ്ഞിയും വാങ്ങിയെത്തുമ്പോഴേക്ക് മണിക്കൂറൊന്നു കഴിഞ്ഞിരുന്നു.
കസേരകളെല്ലാം നിറഞ്ഞിരിക്കുന്നു. ദയനീയ മുഖം കണ്ടിട്ടാവണം ഒരു ചേച്ചി ഒതുങ്ങിയിരുന്ന് അല്പം സ്ഥലം തന്നു. വിശപ്പും ദാഹവുമൊന്നും അലട്ടിയതേയില്ല. മനസ്സിൽ ഹരീഷിൻ്റെ മുഖം മാത്രം നിറഞ്ഞു നിന്നു.
അവളുടെ മനസ്സ് വർഷങ്ങൾ പിന്നിലേക്കു കിതച്ചോടി.
എത്ര കാലമായിക്കാണും? ജോലിക്കു കയറിയ ആദ്യ വർഷങ്ങളിലെന്നോ ആണെന്നു തോന്നുന്നു. അപ്പോൾ പതിനഞ്ചോ പതിനാറോ വർഷങ്ങൾക്കു മുമ്പാണ് അവനെ ആദ്യമായി കണ്ടത്.
രണ്ടു ദിവസത്തെ ലീവു കഴിഞ്ഞു വന്ന് ക്ലാസിലേക്കു പോകാനൊരുങ്ങുമ്പോഴാണ് മാത്‌സ് ടീച്ചർ രേഷ്മ മുന്നറിയിപ്പു തന്നത്.
“ടീച്ചർ ഫസ്റ്റ് ഇയറിൻ്റെ ക്ലാസിലേക്കല്ലേ ? നല്ല കടുപ്പിച്ചു നിന്നെങ്കിലേ രക്ഷയുള്ളു കേട്ടോ. മൂന്നു നാലെണ്ണം തുടക്കത്തിൽത്തന്നെ പ്രശ്നമാണ്. പ്രത്യേകിച്ച് ഒരു ഹരീഷ്. ഒന്നു മനസ്സിൽ വെച്ചോ.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ “
“ഞാനിതൊക്കെ എത്ര കണ്ടതാണ്. നമുക്കു നോക്കാം. “
അവളതു നിസ്സാരമായിട്ടാണെടുത്തത്.
പക്ഷേ ആദ്യ ക്ലാസിൽത്തന്നെ ഹരീഷ് കണ്ണിലും മനസ്സിലും കരടായി മാറി. പിന്നെപ്പിന്നെ മിക്ക ദിവസങ്ങളിലും അവൻ്റെ കുറ്റങ്ങൾ പറയാനും അവനുണ്ടാക്കുന്ന പ്രശ്നങ്ങൾ തീർക്കാനും മാത്രമായി തങ്ങളുടെ ഒഴിവുസമയം ചെലവഴിച്ച് എല്ലാവരും തളർന്നതു മാത്രം മിച്ചം.
അവൾക്കായിരുന്നു ഏറ്റവും പ്രശ്നം. പ്രാക്ടിക്കൽ പിരീഡുകളിൽ ഹരീഷുണ്ടാക്കുന്ന തലവേദന ആരെ ഏല്പിയ്ക്കാൻ കഴിയും?
അച്ഛൻ ഗൾഫിലായിരുന്നതുകൊണ്ട് പാരൻ്റ്സ് മീറ്റിംഗുകളിൽ ഏതോ ഒരു ബന്ധുവാണു വന്നിരുന്നത്. അയാളുടെ നിസ്സഹായത കണ്ട് തങ്ങളവനെ വീണ്ടും വീണ്ടും ഉപദേശിച്ചു നന്നാക്കാൻ നോക്കി. പണത്തിൻ്റെ അഹന്തയോ അതോ സ്നേഹരാഹിത്യത്തിൻ്റെ നൊമ്പരങ്ങളോ ? അവനതൊന്നും കേൾക്കാനോ അനുസരിക്കാനോ കൂട്ടാക്കിയില്ല. വരണ്ടുണങ്ങിയ ഊഷരഭൂമി പോലെയായിരുന്നു അവൻ്റെ മനസ്സ്. അവിടെയൊരല്പം തെളിനീരു തളിച്ചിട്ടെന്തു കാര്യം?എന്നിട്ടും പലപ്പോഴും അവളവനോടു ക്ഷമിച്ചു. അമ്മയില്ലാത്ത കുട്ടികളോട് അവളെന്നും അങ്ങനെ തന്നെയായിരുന്നു.
പരീക്ഷ കഴിഞ്ഞു. റിസൽട്ടു വന്നു. ഹരീഷും ജയിച്ചു. മാർക്കലിസ്റ്റു വാങ്ങാൻ വന്നിട്ടു പോലും അവൻ സ്റ്റാഫ് റൂമിലേക്കൊന്നു വന്നില്ലല്ലോ എന്നവൾ സങ്കടപ്പെടുക പോലും ചെയ്തു.
പുതിയ പുതിയ കുട്ടികൾ പുതിയ പുതിയ പ്രശ്നങ്ങൾ. തിരക്കുകളിലൂടെ വർഷങ്ങൾ കഴിഞ്ഞു പോയതറിഞ്ഞതേയില്ല.
എങ്കിലും ഹരീഷ് ഇടയ്ക്കു അവരുടെ സംസാരത്തിൽ ഇടം
പിടിക്കാതിരുന്നില്ല.
അതൊരു ക്രിസ്മസ് കാലമായിരുന്നു. കേക്കും വൈനും വാങ്ങാനാണ് ബേക്കറിയിൽ കയറിയത്.
“ടീച്ചറേ ലിനി ടീച്ചറല്ലേ “
കണ്ണാടിക്കൂട്ടിനുള്ളിൽ നിരനിരയായിരിക്കുന്ന വിവിധയിനം കേക്കുകൾ നോക്കി ഏതു വാങ്ങണമെന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് പിറകിൽ നിന്നൊരു ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കിയത്.
ഏതോ രോഗം തളർത്തിയെന്നു തോന്നിപ്പിക്കുന്ന പരീക്ഷീണനായൊരു ചെറുപ്പക്കാരൻ മുന്നിൽ നിൽക്കുന്നു. മെലിഞ്ഞ ശരീരവും കരിവാളിച്ച മുഖവും. പക്ഷേ ആ മുഖത്തും കണ്ണുകളിലും പരിചയത്തിൻ്റെ നിറപുഞ്ചിരി തിളങ്ങുന്നുണ്ട്.
പക്ഷേ ആരാണ്?അവൾ ഓർമ്മകളിൽ പരതി.
”മറന്നുപോയോ ടീച്ചറേ ?”
”ഹരീഷ് “അവൾ പറഞ്ഞു.
”മറക്കുകയോ? രൂപം തന്നെ മാറിപ്പോയല്ലോ ഹരീഷേ. പെട്ടെന്നറിയാനേ കഴിയില്ല. എത്ര കാലമായി കണ്ടിട്ട്. “
സിവിൽ എഞ്ചിനീയറിംഗു കഴിഞ്ഞ് കൺസ്ട്രക്ഷൻ ബിസിനസുമായി നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോഴാണ് രണ്ടു കിഡ്നിയ്ക്കും പ്രശ്നമാണെന്നറിഞ്ഞതെന്നും ചേച്ചിയുടെ ഒരു കിഡ്നിയാണ് ട്രാൻസ്പ്ലാൻ്റു ചെയ്തതെന്നും കേട്ടപ്പോൾ മനസ്സു വല്ലാതെ നൊന്തു.
“സ്ക്കൂളിൽ വരണമെന്നു പലതവണ കരുതിയതാണു ടീച്ചറേ പിന്നെ അങ്ങു മടിച്ചു. ഇനിയിപ്പോൾ……”
അവൻ്റെ കണ്ണുകൾ നിറഞ്ഞു.
ഫോൺ നമ്പറും വാങ്ങി പിരിയുമ്പോൾ അവളുടെ മനസ്സ് ഹരീഷിനുവേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു.
ഇടയ്ക്കൊക്കെ മെസേജയച്ചും ഫോൺ ചെയ്തും അവൻ ദു:ഖങ്ങൾ പങ്കുവെച്ചു. എന്നിട്ടിപ്പോൾ…
അവളുടെ നെഞ്ചു പിടഞ്ഞു. എത്ര കുരുത്തക്കേടുകൾ കാണിച്ചാലും പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തമായിക്കാണാനല്ലേ കഴിയൂ.
മെഡിക്കൽ കോളേജ് തൊട്ടടുത്താണ്. ഫോൺ ചെയ്യുന്നില്ല.വൈകുന്നേരം ചേട്ടൻ വരുമ്പോൾ പെട്ടെന്നൊന്നു പോയി വരാം.
‘എല്ലാം ശരിയാകും. ടീച്ചറും പ്രാർത്ഥിക്കുന്നുണ്ട് ‘എന്നൊരു സാന്ത്വനത്തോടെ അവൾ വേഗം ഒരു മെസേജ് ടൈപ്പു ചെയ്തയച്ചു.
ഇടയ്ക്കെല്ലാം ഫോണെടുത്തു നോക്കി. നീല ടിക്ക് വന്നിട്ടില്ല. ഭർത്താവിൻ്റെ വരവും കാത്തിരിക്കുമ്പോഴാണ് ആരോ വായിച്ചു വെച്ച പത്രം കണ്ണിൽപ്പെട്ടത്. എന്നത്തെയും പോലെ കണ്ണുകൾ ചരമക്കോളങ്ങളിലേക്കു പോയി. പരിചയമുള്ള ആ മുഖം
ഹരീഷ് (31 വയസ്)
കണ്ണുനീർ പാടേ മറച്ച കണ്ണുകൾ കൊണ്ട് ബാക്കി വായിക്കാനായില്ല.
ആഴ്ചകൾക്കു ശേഷം ആ മെസേജിലൊരു നീല ടിക്കു വന്നു. അവൻ സ്വർഗ്ഗത്തിലിരുന്നതു വായിച്ചതാവാമെന്നു വിശ്വസിക്കാനാണവൾക്കിഷ്ടം.
ആ മെസേജും ഹരീഷും ഇന്നും അവളുടെ മനസ്സിൽ നൊമ്പരവും കണ്ണുകളിൽ നനവും പടർത്തിക്കൊണ്ടേയിരിക്കുന്നു.
#എൻ്റെരചന
#അവസാനത്തെ സന്ദേശം


6 Comments
സ്വർഗ്ഗത്തിലിരുന്നവൻ മെസ്സേജ് വായിച്ചിട്ട് ടീച്ചറിനെ പറ്റിച്ചേ എന്നു പറയുകയായിരിക്കും…. കണ്ണു നനയിച്ചു.❤️🌹
സ്നേഹം മിനീ❤️
ചേച്ചീ… കണ്ണു നിറയ്ക്കുന്ന രചന
നല്ലെഴുത്ത് 👍❤️
സ്നേഹം സജ്ന❤️❤️
നല്ല രചന. നല്ലൊരു അധ്യാപികയും വിദ്യാത്ഥിയും മനസ്സിൽ തൊട്ടു.
ചില നൊമ്പരങ്ങൾ മറക്കാനാവില്ല ജോയ്സ്❤️❤️