അലാറം നിറുത്താതെ അടിയുന്ന ശബ്ദം കേട്ട് ആതിര ഉറക്കമുണർന്നു. കൈ നീട്ടി മൊബൈൽ ഫോണിലെ അലാറം ഓഫ് ചെയ്തു. പുതപ്പ് മാറ്റി എഴുന്നേറ്റു. സുഖമായി ഉറങ്ങുന്ന ഭർത്താവിനെ ആതിര നോക്കി. പാവം ഉറങ്ങിക്കോട്ടേ. ആകെ കിട്ടുന്ന ഒരു അവധി ദിനം. ഞാഴറാഴ്ച. ഉണർത്തണ്ട.
ആതിര എഴുനേറ്റ് ബാത്‌റൂമിൽ പോയി. പല്ല് തേപ്പും കുളിയും എല്ലാം കഴിഞ്ഞു. വസ്ത്രം മാറ്റി, വാതിൽക്കൽ വന്നു ഇരുന്നു. മൊബൈൽ ഫോൺ എടുത്തു. ഫേസ് ബുക്ക് തുറന്നു. ഇന്നലെ ഞാൻ എഴുതിയ കവിതക്ക് കുറേ കമെന്റും ലൈക്കും. അവൾക്ക് സന്തോഷമായി. മറ്റു പോസ്റ്റുകൾ നോക്കുമ്പോൾ ആണ് ആതിര ആ വാർത്ത കാണുന്നത്.
കാമുകന് ചായയിൽ വിഷം കൊടുത്തു കൊന്ന കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഈശ്വരാ എന്തൊക്കെയാ ഈ ലോകത്ത് നടക്കുന്നത്. കാമുകനെ കാമുകി കൊല്ലുന്നു. കാമുകിയോടൊപ്പം ജീവിക്കാൻ തടസ്സമാകുന്ന ഭാര്യയെ ഭർത്താവ് കൊല്ലുന്നു.
കാമുകനോടൊപ്പം ജീവിക്കാൻ നൊന്ത് പ്രസവിച്ച കുഞ്ഞിനെ, അമ്മ കൊല്ലുന്നു. ഈ ന്യൂ ജനറേഷൻ കാലത്ത് പ്രേമം എന്നത് കാമം മാത്രമായി മാറിയോ?
ഫെബ്രുവരി 14 പ്രണയ ദിനം ആകാൻ ഇനി രണ്ട് ദിവസമേ ഉള്ളൂ. പ്രണയത്തിനെ കുറിച്ച് കഥയും കവിതയും എല്ലാം അന്ന് ഫേസ്ബുക്കിൽ പോസ്റ്റണം. എന്ത് കഥ എഴുതണം. ആതിര ആലോചിച്ചു.
എന്റെ പ്രണയ കഥ തന്നെ എഴുതാമല്ലോ. അത് തന്നെ വലിയൊരു കഥയല്ലേ.
അവൾ വാട്സാപ്പിലെ മെസ്സേജ്, യുവർസെൽഫിൽ കഥ എഴുതാൻ തുടങ്ങി. ഇവിടെ എഴുതി, ഞാൻ തന്നെ ഒന്ന് കൂടി വായിച്ചു തിരുത്തേണ്ട ഭാഗം തിരുത്തി എഴുതിയ ശേഷം, കോപ്പി പേസ്റ്റ് ചെയ്ത് മറ്റിടങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് എന്റെ പതിവ്.
ആതിര തന്റെ പ്രണയ കഥ എഴുതാൻ തുടങ്ങി.
***************************
ഞാൻ ചൊക്ലി, രാമവിലാസം ഹൈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം. സുന്ദരിയായ എന്നെ പ്രണയിക്കാൻ അന്നത്തെ ചുള്ളന്മാർ മത്സരിച്ച കാലം. പക്ഷേ എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ കൂട് കെട്ടിയത് അബ്ബാസ് ആയിരുന്നു.
ഹിന്ദുവായ ഞാനും മുസ്ലിം ആയ അബ്ബാസ്സും തമ്മിൽ ഉള്ള പ്രണയം.
അന്നൊരു ദിവസം വൈകുന്നേരം സ്കൂൾ കഴിഞ്ഞു, കുട്ടികൾ എല്ലാം ബസ്സ് സ്റ്റോപ്പിൽ എത്തി. ഞാനും കൂട്ടുകാരികളും നിൽക്കുന്ന ഭാഗത്തേക്ക് അബ്ബാസ് നോക്കി. ഞാൻ അബ്ബാസിനെ നോക്കി നാണത്തിൽ ചിരിച്ചു. ഞാൻ കയറിയ ബസ്സിൽ തന്നെ അബ്ബാസ്സും കയറി.
ഞാനും കൂട്ടുകാരികളും ഇറങ്ങിയ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി അബ്ബാസ് ഞങ്ങൾക്ക് മുമ്പിൽ നടന്നു. അന്ന് ആദ്യമായി എനിക്ക് പ്രണയ ലേഖനം തരാൻ അബ്ബാസ് ഞാനും കൂട്ടുകാരികളും പോകുന്ന ഇടവഴിയിൽ കാത്ത് നിന്നു. അബ്ബാസ് കാത്ത് നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ഞാനും കൂട്ടുകാരികളും ചിരിക്കാൻ തുടങ്ങിയിരുന്നു. അബ്ബാസ് എനിക്ക് നേരെ പ്രണയ ലേഖനം നീട്ടി. ഞാൻ മടിയോടു കൂടി ആണെങ്കിലും ആ കത്ത് വാങ്ങി. കൂട്ടുകാരികൾ അപ്പോഴും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.
അബ്ബാസ് പോയി കഴിഞ്ഞപ്പോൾ ഞാനും കൂട്ടുകാരികളും ആ പ്രണയ ലേഖനം, വായിച്ചു.
എന്റെ പ്രിയപ്പെട്ട ആതിരക്ക്, ഞാൻ ഹൃദയം കൊണ്ടെഴുതിയ പ്രണയ ലേഖനം. എനിക്ക് നിന്നെ ഒരു പാട് ഇഷ്ടമാണ്. സ്കൂൾ ഇല്ലാത്ത ദിവസങ്ങൾ എനിക്ക് വലിയ വേദനയാണ്. നിന്നെ കാണാൻ പറ്റാത്തത് കൊണ്ടുള്ള വിഷമം. നിന്നെ കാണുമ്പോൾ കഠിന ചൂടിൽ വറ്റി വരണ്ട ഭൂമിയിൽ പുതുമഴ പെയ്യുമ്പോൾ ഉള്ള മണ്ണിന്റെ ഗന്ധം പോലെ, ഒരു ഗന്ധം എന്നിലേക്ക് പടരുന്നു.
നിന്നെ കാണാതിരിക്കാൻ ആകുന്നില്ല. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാലും എന്റെ ഓർമകളിലും ചിന്തകളിലും നീ മാത്രമാണ്. കത്ത് വായിച്ചു കൂട്ടുകാരികൾ പൊട്ടിചിരിച്ചു. എടീ അവന് മുഴുത്ത പ്രേമം ആണ്. പരസ്പരം പ്രണയ ലേഖനങ്ങൾ കൈ മാറിയും, ഇടവഴികളിൽ നിന്ന് സംസാരിച്ചും ആ പ്രണയം വളർന്നു.
ഞാൻ പത്താം ക്ലാസ്സ് പാസ് ആയി. പക്ഷേ അബ്ബാസ് പത്താം ക്ലാസ്സ് തോറ്റു. സ്കൂൾ ജീവിതം കഴിഞ്ഞതോടെ, ആ പ്രണയം അവസാനിച്ചു എന്നാണ് കരുതിയത്. പക്ഷേ ഞാനും അബ്ബാസിനെ പ്രണയിച്ചിരുന്നു എന്ന് മനസ്സിലായത് പരസ്പരം കാണാൻ കഴിയാതെ പോയ ഏതാനും മാസങ്ങളിൽ ആണ്.
പിന്നീട് ഞാൻ ചൊക്ലിയിൽ ഉള്ള നളന്ദ കോളേജിൽ പഠിക്കാൻ പോയി. ആ കോളേജിന്റെ അടുത്തുള്ള ഫാൻസി ഷോപ്പിൽ അബ്ബാസ് ജോലി ചെയ്യുന്നുണ്ടായിരുന്നു. വീണ്ടും ഉള്ള കണ്ടുമുട്ടൽ പിരിയാൻ പറ്റാത്ത വിധം ആ പ്രണയ ബന്ധം വളർന്നു.
പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് പഠിക്കാൻ തലശ്ശേരിയിലേക്ക് പോയി. ആ സമയത്ത് അബ്ബാസ് ബൈക്കിൽ തലശ്ശേരിയിൽ വരാറുണ്ടായിരുന്നു. കൂൾബാറിൽ നിന്ന് ഐസ്ക്രീം കുടിച്ചും, നാടോടി കാറ്റിലെ മോഹൻലാലിനെയും ശോഭനയെയും പോലെ തട്ട് കടയിൽ നിന്ന് ഒരുമിച്ചു ചായ കുടിച്ചും ഒക്കെ ഉള്ള ആ പ്രണയ കാലത്തെ സുന്ദരമായ ദിനങ്ങൾ. ഗൾഫിലേക്ക് ഒരു വിസ കിട്ടി അബ്ബാസ് ദുബായിലേക്ക് പോയപ്പോളും ഫോൺ വിളികളിലൂടെയും വാട്സാപ്പ് ചാറ്റ്കളിലൂടെയും ആ പ്രണയം വളർന്നു.
ഞാൻ, ഡിഗ്രിപൂർത്തിയാക്കുമ്പോഴേക്കും അബ്ബാസ് ദുബായിൽ നിന്ന് നാട്ടിലെത്തി. അപ്പോഴേക്കും ഞങ്ങളുടെ പ്രണയം രണ്ട് വീട്ടിലും അറിഞ്ഞു. അച്ഛൻ പിന്നെ എന്നെ പഠിക്കാൻ അയച്ചില്ല. എനിക്ക് അബ്ബാസിനെ പിരിയാൻ പറ്റില്ലായിരുന്നു. വീട്ടുകാർ അറിയാതെ ഞാൻ അബ്ബാസിനൊപ്പം ഒളിച്ചോടി. റജിസ്റ്റർ ഓഫീസിൽ വെച്ചു ഞാൻ അബ്ബാസിന്റെ ഭാര്യയായി.
പക്ഷേ അബ്ബാസിന്റെ വീട്ടുകാർ എന്നെ സ്വീകരിച്ചില്ല. എന്റെ അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം ഇല്ലാതെ ഈ വീട്ടിൽ കയറാൻ സമ്മതിക്കില്ല എന്ന് അബ്ബാസിന്റെ ഉപ്പ പറഞ്ഞു. പിന്നെ ഞാനും അബ്ബാസും താമസിച്ചത് അബ്ബാസിന്റെ പെങ്ങളുടെ വീട്ടിൽ ആയിരുന്നു.
അബ്ബാസിനെ പിരിയാൻ പറ്റാത്തത് കൊണ്ട് വീട് വീട്ടിറങ്ങി എന്നല്ലാതെ അമ്മയെയും അച്ഛനെയും ധിക്കരിച്ചു ഇറങ്ങിയതിന്റെ വിഷമം എനിക്ക് വല്ലാതെ ഉണ്ടായിരുന്നു. അത് അബ്ബാസിനും മനസ്സിലായിരുന്നു. നിന്റെ അമ്മയുടെയും അച്ഛന്റെയും പിണക്കം എല്ലാം മാറും. അവരുടെ പിണക്കം മാറി അവർ നിന്നെ അനുഗ്രഹിച്ചാലേ ഞാൻ നിന്റെ ശരീരത്തിൽ ഒരു ഭർത്താവിന്റെ അവകാശത്തോടെ സ്പർശിക്കുകയുള്ളൂ. അതുവരെ നീ അപ്പുറത്തെ മുറിയിൽ കിടന്നോ?
എനിക്ക് അബ്ബാസിനോടുള്ള, ആദരവ് കൂടിയ നിമിഷങ്ങൾ. മറ്റു പല ആണുങ്ങളും ചെയ്യുന്ന പോലെ എന്നെ മതം മാറ്റാൻ ഒന്നും അബ്ബാസ് മുതിർന്നില്ല.
എന്റെ ഭാര്യ ആയത് കൊണ്ട് നീ എന്റെ മതത്തിൽ വരണം എന്നൊന്നും ഞാൻ പറയില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്ന ആളും അല്ല. ഞാൻ ഒരു സഖാവ് ആണ്. പാർട്ടിക്ക് വേണ്ടി തല്ലാൻ ഒക്കെ പോയിട്ടുണ്ട്. ഇനി അതൊന്നും ഉണ്ടാകില്ല. നീ എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ വന്നതാ. പക്ഷേ നിന്റെ വിശ്വാസം ഒന്നും ഉപേക്ഷിക്കരുത്. നിന്റെ വിശ്വാസം പോലെ ഇനിയും നിനക്ക് ജീവിക്കാം. അങ്ങനെ ജീവിക്കുമ്പോൾ നിന്റെ അച്ഛന്റെയും അമ്മയുടെയും ഒക്കെ പിണക്കം മാറും. എനിക്ക് പ്രതീക്ഷ ഉണ്ട്.
ഇതായിരുന്നു അബ്ബാസ്‌ക്ക അന്ന് പറഞ്ഞത്.
അതിനിടയിൽ അച്ഛൻ ഒരു ദിവസം എന്നെ കാണാൻ വന്നു. മുറ്റത്ത് ബൈക്ക് നിറുത്തി അച്ഛൻ ഇറങ്ങി. ഞാൻ വാതിൽക്കൽ ഓടി എത്തി. അച്ഛനെ കണ്ടപ്പോൾ എനിക്ക് സന്തോഷമായി. അബ്ബാസ്ക്ക പറഞ്ഞ പോലെ അച്ഛന്റെ പിണക്കം മാറി എന്ന് ഞാൻ കരുതി. പക്ഷേ അച്ഛൻ നല്ല രോഷത്തിൽ ആയിരുന്നു.
ആകെയുള്ള ഒറ്റ മോളായത് കൊണ്ട് ലാളിച്ചു കൊഞ്ചിച്ചാ നിന്നെ ഞാൻ വളർത്തിയത്. പക്ഷേ നീ എന്റെ അഭിമാനം ആണ് തകർത്തത്. ഒരിക്കലും ഞാൻ നിനക്ക് മാപ്പ് തരില്ല.
ശേഷം അച്ഛൻ, അബ്ബാസിനു നേരെ തിരിഞ്ഞു. എന്നെയും ഇവളുടെ അമ്മയെയും എല്ലാം സങ്കടത്തിൽ ആക്കിയിട്ട് നീ സുഖമായി ജീവിക്കാം എന്ന് കരുതണ്ട. നിന്നെ ഞാൻ വെറുതെ വിടില്ല. രോഷത്തോടെ എന്റെ അച്ഛൻ പറഞ്ഞു.
ഹരിയേട്ടാ, നിങ്ങളുടെ മകൾ എന്റെ കൂടെ സന്തോഷത്തിൽ ജീവിക്കും. എന്റെ കൂടെ ഇറങ്ങി വന്നതിന്റെ പേരിൽ അവൾ ഒരിക്കലും ദുഃഖിക്കില്ല. ഞാൻ ഉറപ്പ് തരുന്നു.
അച്ഛൻ കൂടുതൽ ഒന്നും സംസാരിക്കാതെ ബൈക്കിൽ കയറി തിരിച്ചു പോയി.
അച്ഛൻ ഭീഷണി മുഴക്കി തിരിച്ചു പോയി രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഒരു രാത്രി അബ്ബാസ് കൊല്ലപ്പെട്ടു. ഞാൻ നെഞ്ചത്തടിച്ചു നിലവിളിച്ചു കരഞ്ഞു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു അബ്ബാസിന്റെ ബോഡി ഖബറടക്കം ചെയ്തു.
അബ്ബാസിനെ ആര് കൊന്നു എന്തിനു കൊന്നു. ഒന്നും അറിയില്ല. അച്ഛൻ വീട്ടിൽ വന്നു ഭീഷണി മുഴക്കിയത് കൊണ്ട് അച്ഛൻ തന്നെ ആയിരിക്കും ആ കൊലപാതകം ചെയ്തത്. എന്റെ അച്ഛൻ എന്തൊരു ക്രൂരൻ ആണ്.
ഞാൻ അപ്പോഴും അബ്ബാസിന്റെ പെങ്ങളുടെ വീട്ടിലായിരുന്നു ഉള്ളത്. അബ്ബാസ് കൊല്ലപെട്ട ശേഷം അബ്ബാസിന്റെ പെങ്ങൾ ആമിനക്ക് എന്നോട് എന്തോ ഒരു ദേഷ്യം പോലെ ഉണ്ട്. അവരുടെ ആങ്ങള മരിക്കാൻ കാരണം ഞാൻ അല്ലേ. അതിന്റെ ദേഷ്യം ഉണ്ടാകുമല്ലോ?
തിരിച്ചു വീട്ടിലേക്ക് പോകാൻ പറ്റില്ല. അച്ഛൻ എന്നെ തിരിച്ചു വിളിച്ചിട്ടില്ല. വിളിച്ചാലും പോകില്ല. അബ്ബാസിനെ കൊന്നത് അച്ഛൻ തന്നെ ആണ്. അതിന് കാരണക്കാരി ഞാൻ ആണെങ്കിൽ ഞാനും മരിക്കണം. ഞാൻ ജനൽ തുറന്നു, വീടിനടുത്തുള്ള റെയിൽ പാളത്തിലേക്ക് നോക്കി.
രാത്രി ഇരുട്ടിന്റെ മറവിലൂടെ ഞാൻ റെയിൽ പാളത്തിൽ എത്തി. ചുറ്റും നോക്കി. ഒരു ട്രെയിൻ പാഞ്ഞു വന്നു. ജീവിക്കാൻ ആഗ്രഹം ഇല്ല. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള ധൈര്യവും ഇല്ല. ആ ട്രെയിൻ പാഞ്ഞു പോയി. അടുത്ത ട്രെയിൻ വരുമ്പോഴേക്കും ധൈര്യം സംഭരിച്ചു ട്രെയിനിനു മുമ്പിൽ ചാടണം. ഞാൻ തീരുമാനിച്ചു.
ആതിരേ. ഇരുട്ടിൽ നിന്നും ഒരു നീട്ടിവിളി. ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു.
ജയേട്ടൻ. എന്റെ അമ്മാവന്റെ മകൻ.
ഞാൻ നിന്നെ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാനാ വന്നത്. നീയെന്താ റെയിൽപാളത്തിനടുത്ത് വന്നു നിക്കുന്നത്. ഞാൻ എന്ത് പറയണം എന്നറിയാതെ തരിച്ചു നിക്കുകയാണ്. ജയേട്ടന് കാര്യം മനസ്സിലായി.
നീ ആരോടുള്ള പക തീർക്കാൻ ആണ് ആത്മഹത്യ ചെയ്യുന്നത്. നിന്റെ അച്ഛനോടോ. അബ്ബാസിനെ കൊന്നത് നിന്റെ അച്ഛൻ അല്ല. യഥാർത്ഥ കൊലയാളിയെ പോലീസ് പിടിച്ചിട്ടുണ്ട്. കൊല നടന്ന സ്ഥലത്തെ സമീപത്തുള്ള സിസിടിവിയിൽ കൊലയാളിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. അബ്ബാസിന്റെ പെങ്ങളോട് യാത്ര ചോദിച്ചു നീ എന്റെ കൂടെ വീട്ടിൽ വാ.
ആരും ഇല്ലാത്ത അവസ്ഥയിൽ ഉള്ള ജയേട്ടന്റെ വിളി. ജയേട്ടന് എന്നെ ഇഷ്ട്ടമായിരുന്നു. എനിക്കും ഇഷ്ട്ടം ഒക്കെ തന്നെ ആയിരുന്നു. അബ്ബാസ് മനസ്സിൽ ഉള്ളത് കൊണ്ട് ആ ഇഷ്ട്ടം ഞാൻ കണ്ടില്ല. കണ്ടില്ലെന്നു നടിച്ചു.
പെട്ടെന്നൊരു മഴ പെയ്തു. ജയൻ എന്റെ കൈ പിടിച്ചു അബ്ബാസിന്റെ പെങ്ങളുടെ വീട്ടിലേക്ക് ഓടി. എന്റെ അമ്മാവന്റെ മകൻ ആണ് ജയൻ എന്നറിഞ്ഞപ്പോൾ, അബ്ബാസിന്റെ പെങ്ങൾ എന്നെ കണ്ണീരോടെ ജയന്റെ കൂടെ യാത്രയയച്ചു.
***************************
അബ്ബാസിന്റെ കൊലയാളി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഗിരീഷിനെ ചോദ്യം ചെയ്തു.
സത്യം പറയെടാ, നീ എന്തിനാ അബ്ബാസിനെ കൊന്നത്.
ആദ്യം ഒന്നും ഗിരീഷ് കുറ്റം സമ്മതിച്ചില്ല. ഒടുവിൽ അയാൾ സമ്മതിച്ചു. സാർ ഞാനാ കൊന്നത്. എന്റെ ആയിഷയെ എന്നിൽ നിന്ന് അകറ്റിയത് അവനാണ്.
എന്താന്ന് വെച്ചാൽ, തെളിച്ചു പറയെടാ.
പോലീസ് ആവശ്യപ്പെട്ടപ്പോൾ ഗിരീഷ് എല്ലാം തുറന്നു പറയാൻ തുടങ്ങി.
സാർ ഞാനും ആയിഷയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. രണ്ട് മതത്തിൽ പെട്ടവരുടെ പ്രണയം ആരും അംഗീകരിക്കില്ലല്ലോ.
പിരിയാൻ പറ്റില്ല എന്നായപ്പോൾ ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിച്ചു. അവളുടെ ഉപ്പ കേസിനൊന്നും പോയില്ല. പാർട്ടി ഗുണ്ട ആയ അബ്ബാസിനെ കൊണ്ട് എന്നെ തല്ലിച്ചു. ആയിഷയെ പറഞ്ഞു മനസ് മാറ്റിച്ചു അവൻ തിരിച്ചു കൊണ്ട് പോയി. അന്ന് മുതലേ അവനോട് എനിക്ക് പകയായിരുന്നു. അവസാനം അവൻ കല്യാണം കഴിച്ചത് ഒരു ഹിന്ദു പെണ്ണിനെ. അങ്ങനെ മറ്റൊരു മതത്തിൽ പെട്ടവരെ പ്രേമിക്കാനും കല്യാണം കഴിക്കാനും പാടില്ലെങ്കിൽ അബ്ബാസ് എന്തിനാ ഒരു ഹിന്ദു പെണ്ണിനെ കല്യാണം കഴിച്ചത്. എല്ലാരും കണക്കാ സാറേ, പ്രേമത്തിന് കണ്ണില്ല, മൂക്കില്ല, മതമില്ല എന്നൊക്കെ എല്ലാരും പറയും. എന്നിട്ട് അവരവരുടെ വീട്ടിൽ നിന്നോ, കുടുംബത്തിൽ നിന്നോ ആരെങ്കിലും അന്യ മതസ്ഥനെ സ്നേഹിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും.
എന്റെ ആയിഷയെ എന്നിൽ നിന്നകറ്റി അവൻ ആതിരയോടൊപ്പം ജീവിക്കണ്ട. അവൻ പോകുന്ന വഴിയിൽ രാത്രി കാത്ത് നിന്ന് ഞാൻ അവനെ, കത്തി കൊണ്ട് കുത്തി കൊന്നു. എനിക്ക് ഒരു, കുറ്റബോധവും ഇല്ല. ഞാൻ ചെയ്തത് ശരി തന്നെ ആണ്.
ശരിയും തെറ്റും നീ തന്നെ അങ്ങ് തീരുമാനിച്ചാൽ പിന്നെ ഇവിടെ പോലീസും കോടതിയും ഒക്കെ എന്തിനാടാ. കുറ്റകൃത്യം ചെയ്യുന്നവർക്ക് എല്ലാം പറയാൻ ഓരോ ന്യായങ്ങൾ ഉണ്ടാകും. അതൊന്നും ഞങ്ങൾക്ക് കേൾക്കണ്ട. ബാക്കി കോടതി തീരുമാനിക്കും.
പോലീസുകാരൻ അമർഷത്തോടെ പറഞ്ഞു.
***************************
എടീ ചായ എവിടെ? വല്ലാതെ വിശക്കുന്നു. ജയൻ വാതിൽക്കൽ വന്നു പറഞ്ഞു.
ഇപ്പൊ തരാം ജയേട്ടാ. ഞാൻ ഒരു പ്രണയ കഥ എഴുതുകയായിരുന്നു. മറ്റന്നാൾ വാലന്റൈൻസ് ഡേ അല്ലേ. അന്ന് Fb, യിൽ പോസ്റ്റണം. നമ്മുടെ കഥ തന്നെയാ ജയേട്ടാ ഞാൻ എഴുതിയത്.
എന്തിനാ ആതിരേ അതൊക്കെ എഴുതുകയും ഓർക്കുകയും ചെയ്യുന്നത്. അതൊക്കെ മറന്നേക്കൂ. നീയും ഞാനും മാത്രം ഉള്ള ലോകത്തേക്ക് മറ്റൊരാൾ കൂടി വരാൻ ഇനി എട്ട് ഒമ്പത് മാസം കൂടിയേ ഉള്ളൂ. നീയും ഞാനും അമ്മയും അച്ഛനും ആകാൻ പോകുന്ന സന്തോഷത്തിൽ ആണ് ഞാൻ.
അതൊക്കെ, എങ്ങനെ മറക്കാൻ കഴിയും ജയേട്ടാ. അന്ന് ആ തീവണ്ടിക്ക് മുമ്പിൽ ചാടി മരിക്കാൻ പോയ എന്നെ രക്ഷിച്ചു എനിക്കൊരു ജീവിതം തന്ന ജയേട്ടന്റെ സ്നേഹം എനിക്ക് മറക്കാൻ പറ്റോ ജയേട്ടാ. ഞാൻ എഴുതിയത് എന്റെയും ജയേട്ടന്റെയും കഥ തന്നെ ആണ്. അവൾ ജയന്റെ നെഞ്ചിൽ മുഖം ചായ്ച്ചു കൊണ്ട് പറഞ്ഞു. ജയൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.
✍️ ജിനാസ് വേലാണ്ടി
#പ്രണയദിനം2026
#നീയുംഞാനും
#കൂട്ടക്ഷരങ്ങൾ


4 Comments
എല്ലാവർക്കും നന്ദി..നന്ദി.. നന്ദി
👍
നല്ല കഥ 👌👏❤️❤️
താങ്ക്യൂ സിസ്റ്റർ