സിതാരയുടെ ഫോണിലേക്ക് ഒരു കോൾ വന്നതാണ്. പരിചയമില്ലാത്ത നമ്പറാണ്. അതിനാൽ അതെടുത്തില്ല. മൊബൈലിൽ ട്രൂ കോളർ ഉള്ളതിനാൽ തന്നെ, ആ കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ആ പേര് തെളിഞ്ഞു. വിനീത് ശേഖർ. അതാരാണ്? അയാൾ എന്നെ എന്തിന് വിളിക്കണം. ഇനി വേറെ വല്ല ഉദ്ദേശ്യവുമുണ്ടോ?
ഇതാണ് സിതാരയുടെ കുഴപ്പം. എന്തെങ്കിലുമൊരു പ്രശ്നം ഉണ്ടായാൽ പിന്നെ അതിന്റെ പിന്നാലെയാകും മനസ്സ്.
ഈ രാത്രി അയാൾ വിളിക്കാൻ കാരണം? ഇനി വല്ല അത്യാവശ്യവും ആണോ? ആർക്കെങ്കിലും എന്തെങ്കിലും അപകടം? വീട്ടിൽ വല്ലവർക്കുംവല്ല പ്രശ്നം?
എന്തായാലും തിരിച്ചു വിളിക്കാം.
അവൾക്ക് സമാധാനം ഇല്ലാത്തതിനാൽ വിളിച്ചു നോക്കി. ബെല്ലടിക്കുന്നുണ്ട്. പക്ഷെ എടുക്കുന്നില്ല. വീണ്ടും വിളിച്ചപ്പോൾ ” ഹലോ.. ആരാണ് ഇങ്ങനെ വിളിക്കുന്നത്? റോങ് നമ്പർ” എന്ന് പറഞ്ഞ് ഉടൻതന്നെ വച്ചു.
അപ്പോൾ ആവശ്യമുള്ള കോൾ അല്ല. ആണെങ്കിൽ കാര്യം പറയുമല്ലോ. അയാളാണ് ഇങ്ങോട്ട് വിളിച്ചത്. അത് ചോദിക്കാൻ വിളിച്ചപ്പോൾ റോങ് നമ്പർ!
കൂട്ടുകാരികൾ രണ്ട് പേരും സിനിമ കാണാൻ പോയിരിക്കുന്നു. ഒരു തലവേദന മൂലം പോയില്ല.
ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നതിനാൽ രാത്രി സഞ്ചാരമൊന്നും കുഴപ്പമില്ല. ഹോസ്റ്റലോ മറ്റോ ആയിരുന്നുവെങ്കിൽ ഇവളുമാരൊക്കെ വട്ടം തിരിഞ്ഞേനെ! സിനിമയും ടൂറും പാർക്കും ബീച്ചും ഒക്കെയാണ് സ്ഥിരം.
റിമയും റീനയും സിനിയുമൊക്കെ വന്നപ്പോൾ തല്ക്കാലം ഒന്നും പറഞ്ഞില്ല.
അത് വല്ലതും എടുത്തിട്ടാൽ പിന്നെ നേരം വെളുക്കും.
പീന്നീട് അവരോട് പറഞ്ഞപ്പോൾ അവർ അത് അത്ര കാര്യമായി എടുത്തില്ല. എന്നാൽ പിന്നീട് കോളേജിൽ ആന്വൽ ഡേ സെലിബ്രേഷൻ വന്നപ്പോൾ ആണ് വിനീത് ശേഖർ ആരാണെന്ന് മനസ്സിലായത്. മനോഹരങ്ങളായ ഗാനങ്ങൾ കൊണ്ട് ആ കോളേജിനെ കോരിത്തരിപ്പിച്ചു കളഞ്ഞു വിനീത് ശേഖർ എന്ന ഗായകൻ.
അങ്ങനെയാണ് സിതാര വിനീതിന്റെ ആരാധികയായത്.
പെൺകൂട്ടങ്ങൾ എല്ലാവരും ചെന്ന് അഭിനന്ദനങ്ങൾ അർപ്പിച്ചപ്പോൾ സിതാരയും ചെന്നിരുന്നു.
പിന്നീട് കോളേജിൽ ഒഴിവുസമയങ്ങളിൽ വിനീതിനെക്കൊണ്ട് പാട്ട് പാടിക്കുക ഒരു പതിവായി.
ഒരു വാലൻ്റൈൻസ് ഡേ സെലിബ്രേഷൻ വന്നപ്പോൾ സിതാര ഒരു സമ്മാനം നൽകി വിനീതിന്.
” ഇതെന്തിനാ എനിക്ക് തരുന്നത്! ഞാൻ കുട്ടിയുടെ ലവറൊന്നുമല്ലല്ലോ” എന്ന് എടുത്തടിച്ച പോലെ പറഞ്ഞു
” എന്നാൽ ലവറായിക്കൂടെ ഇനി?” എന്ന് സിതാര.
” ശരി. ആലോചിക്കാം” എന്ന് വിനീത് പറഞ്ഞു വേഗം നടന്നു പോയി. ഭാഗ്യം അവൾ കൊടുത്ത ഗിഫ്റ്റ് തിരിച്ചു തന്നില്ല. അപ്പോൾ എന്തോ ഉണ്ട്! സിതാരയുടെ ചിന്ത കാട് കേറാൻ തുടങ്ങി.
എന്തായാലും അധികം വൈകാതെ അവർ ഇടക്കിടെ കാണാൻ തുടങ്ങി. കാരണം ആർട്സ് ക്ലബ് സെക്രട്ടറി ആയി സിതാരയായിരുന്നു. ഓരോ പ്രോഗ്രാമിനും ആളുകളെ ക്ഷണിക്കുന്നതോടൊപ്പം വിനീതിൻ്റെ ഗാനാലാപനവും ഉൾപ്പെടുത്തി. ആർക്കും ഒരു എതിരഭിപ്രായവും ഉണ്ടാകാറില്ല. ആരാണ് ഇത്ര നല്ല ഗായകനെ എതിർക്കുക.
സാവധാനം അവരുടെ ബന്ധം ദൃഢമായി. പ്രണയമായി.
വീടുകളിൽ അറിഞ്ഞു.
എന്നാൽ പിന്നെ അവരെ തമ്മിൽ ഒരുമിപ്പിക്കാം എന്നായി വീട്ടുകാർ. രണ്ട് പേർക്കും ഫൈനൽ ഇയറാണ്. അതൊന്ന് കഴിഞ്ഞിട്ട് ഒരു എൻഗേജ്മെൻറ് വേണമെങ്കിൽ ആകാം എന്നായി ഇരു കൂട്ടരും.
അവരുടെ സമാഗമങ്ങൾ കൂടുതൽ ആയി.
“ആളുകൾ എന്ത് പറയും
ഇങ്ങനെ എപ്പോഴും കണ്ടു മുട്ടിയാൽ?” സിതാരയുടെ ചോദ്യം.
” ആളുകൾ എന്തും പറഞ്ഞോട്ടെ. വീട്ടുകാർ ലൈസൻസ് ശരിയാക്കിയിട്ടുണ്ടല്ലോ അത് മതി. “
അങ്ങനെ സുഗമമായി കാര്യങ്ങൾ മുന്നോട്ട് പോകുമ്പോഴാണ്, വിനീതിന് ഒരു അപകടം സംഭവിച്ചത്. ടൗണിൽ പോയി വരുകയായിരുന്ന വിനീതിന്റെ ബൈക്കിൽ ഒരു കാർ വന്നിടിക്കുകയായിരുന്നു.
കാർ നിർത്താതെ പോയി.
സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ വിനീതിനെ ആശുപത്രിയിൽ എത്തിച്ചു. ആ ബൈക്കിന്റെ കിടപ്പ് കണ്ടാൽ തീർച്ചയായും അതോടിച്ചയാൾ ജീവനോടെ ഉണ്ടാകും എന്ന് പറയില്ല. അത്രയധികം ദാരുണമായിരുന്നു ആ കാഴ്ച.
വിനീതിൻ്റെ നില ഗുരുതരമാണ് എത്രയും വേഗം മെഡിക്കൽ കോളേജിലോ കൂടുതൽ ചികിത്സ കിട്ടുന്ന സ്ഥലത്തേക്കോ മാറ്റാൻ ആണ് ആദ്യം ചെന്ന ഹോസ്പിറ്റലിൽ ഡോക്ടർമാർ പറഞ്ഞത്.
ആംബുലൻസ് വരുത്തി വേഗം തന്നെ മെഡിക്കൽ കോളേജിൽ എത്തി. ഐ. സി. യു. വിൽ പ്രവേശിപ്പിച്ചു. അടിയന്തരമായി സർജറിക്കായി ഓപ്പറേഷൻ തിയറ്ററിൽ കയറ്റി. ബ്ളഡ് ധാരാളം പോയതിനാൽ ധാരാളം ബ്ളഡ് ആവശ്യമായി വന്നു. വിനീതിന്റെ സുഹൃത്തുക്കൾ, കോളേജിലെ മറ്റ് വിദ്യാർത്ഥികൾ എല്ലാവരും വിനീതിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി വന്നു.
വിവരമറിഞ്ഞപ്പോൾ തന്നെ സിതാര ബോധം കെട്ട് വീണു. അവൾക്ക് അത് താങ്ങാൻ കഴിഞ്ഞില്ല.
എന്നാൽ പിന്നെ ധൈര്യം സംഭരിച്ച് ആശുപത്രിയിൽ എത്തി. പക്ഷെ ഐ. സി. യുവിൽ വെന്റിലേറ്റർ സപ്പോർട്ടിൽ ആയിരുന്നു വിനീത്.
ദിവസങ്ങളോളം കഴിഞ്ഞിട്ടും ബോധം വീണ്ട് കിട്ടാതെ ഒരു “കോമ” സ്റ്റേജിൽ ആയിരുന്നു വിനീത്.
എല്ലാവരുടെയും പ്രാർത്ഥന. അത് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
രണ്ട് മൂന്ന് മാസം കിടന്ന കിടപ്പിലായിരുന്നു വിനീത്.
അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പറയാൻ പറ്റാത്ത അവസ്ഥ. മരുന്നുകളോട് പ്രതികരിക്കുന്നു എന്നത് മാത്രമാണ് ആകെ ഒരു പ്രതീക്ഷ.
പതുക്കെ വെൻ്റിലേറ്റർ സപ്പോർട്ട് പിൻവലിക്കാൻ കഴിഞ്ഞു.
ഇനി കണ്ണ് തുറക്കണം. അതിനായി മറ്റുള്ളവരുടെ സഹായം വേണം. ഏറ്റവുംഅടുത്തവർ അമ്മ, അച്ഛൻ, സഹോദരി, മറ്റുള്ളവർ. അവർ വിളിച്ചു നോക്കി, അതിന്റെ പ്രതികരണം അനുസരിച്ച് കണ്ണ് തുറന്നേക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്.
സിതാരയാണെങ്കിൽ വിനീതിന്റെ ആക്സിഡന്റിന് ശേഷം കോളേജിൽ പോയിട്ടില്ല. ലീവ് ആണ്. വിനീത് തിരിച്ച് വരുന്നത് വരെ ആശുപത്രിയിൽ തുടരാനാണ് അവളുടെ തീരുമാനം.
വീട്ടിൽ വലിയ എതിർപ്പുകൾ വന്നു.
“വിനീതിൻ്റെ കാര്യം ഒന്നും പറയാൻ പറ്റില്ല. മാസങ്ങൾ ഇത്രയായില്ലേ.. ഇനി ഉണരുമോ ബോധം വരുമോ എന്നൊന്നും ആർക്കും അറിയില്ല. ഡോക്ടർമാർ പോലും ഒന്നും വിട്ടു പറയുന്നില്ല. കോമയിൽ തന്നെ ജീവിതകാലം മുഴുവൻ തുടരുമോ? അതോ… “
സിതാരയുടെ അച്ഛൻ അവളെ ഉപദേശിക്കാൻ തുടങ്ങിയതാണ്.
” അച്ഛൻ ഒന്നും പറയണ്ട. വിനീത് ആരോഗ്യത്തോടെ തിരിച്ച് വരും. എനിക്ക് ഉറപ്പാണ്.
അത് വരെ ഹോസ്പിറ്റലിൽ തുടരാനാണ് തീരുമാനം.
എല്ലാവരും നന്നായി പ്രാർത്ഥിക്കണം. എന്റെ പ്രാർത്ഥന ഫലിക്കുമെന്ന് മനസ്സ് പറയുന്നു. “
ആരെന്തു പറഞ്ഞാലും സിതാരയുടെ തീരുമാനം മാറ്റാൻ കഴിയില്ല.
വരുന്നിടത്ത് വച്ച് കാണാം എന്നാണ് അവർ തീരുമാനിച്ചത്.
വിനീതിൻ്റെ വീട്ടുകാർ അമ്മയും അച്ഛനും സഹോദരിയുമെല്ലാം സപ്പോർട്ടായി കൂടെയുണ്ട്.
മൂന്നാം മാസത്തിൽ ആണ് വിനീത് കണ്ണു തുറന്നത്.
ചുറ്റുമുള്ളവരെയൊക്കെ നോക്കി. മനസ്സിലായോ ആവോ. അന്ന് മറക്കാനാകാത്ത ദിവസമായിരുന്നു സിതാരയ്ക്ക്. എല്ലാവരും നിരാശയോടെ ഇരുന്നപ്പോൾ ആത്മധൈര്യം കൈവിടാതെ ഉറച്ചു വിശ്വസിച്ചിരുന്നു അവൾ. വിനീത് തിരിച്ച് വരുമെന്ന്. വിനീതിൻ്റെ വീട്ടുകാർ അവളെ അത്രയധികം സ്നേഹത്തോടെയാണ് കണ്ടത്. രാവും പകലും, എപ്പോഴും അടുത്തിരുന്ന് വിനീതിനെ നോക്കിയിരുന്നു അവൾ.
സാവധാനം ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞു. ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കാൻ കഴിഞ്ഞു.
കൈകളും കാലുകളും അനക്കാൻ കഴിഞ്ഞു.
അങ്ങനെ വീണ്ടും ഒരു ജന്മം പോലെ വിനീത് ജീവിക്കാൻ ആരംഭിച്ചു.
എപ്പോഴും എന്തിനും കൂടെ യുണ്ടായിരുന്നു സിതാര.
ഡോക്ടർമാർ പറയുന്നത് സിതാര എന്നൊരാൾ ഉള്ളത് കൊണ്ടാണ് വിനീത് ജീവിക്കുന്നത് എന്നാണ്.
സിതാരയുടെ വീട്ടുകാർ ആദ്യം എതിർപ്പ് പറഞ്ഞിരുന്നു എങ്കിലും വിനീതിന് മാറ്റം ഉണ്ടായപ്പോൾ പിന്നീട് ഒന്നും പറയാൻ പോയില്ല.
വിനീതിനെ സാവധാനം വാർഡിലേക്കും പിന്നീട് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കും കൊണ്ട് വന്നു. സിതാരയും അവിടെ വിനീതിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ കൂടെ പോന്നു. ഫിസിയോതെറാപ്പിയും കൗൺസിലിംഗും മറ്റ് ചികിത്സകളുമായി തുടർന്നു.
വിവാഹത്തിന്റെ എൻഗേജ്മെൻറ് ഇത് വരെ നടന്നിരുന്നില്ല. സിതാരയുടെ വീട്ടുകാർ പറഞ്ഞില്ലെങ്കിലും അവരോട് നാട്ടുകാർ പലതും പറയുന്നുണ്ടായിരുന്നു.
വിവാഹനിശ്ചയം പോലും നടത്താതെ വിനീതിൻ്റെ വീട്ടിൽ പോയി താമസിക്കുന്നതിനെപ്പറ്റി,
മാസങ്ങളായി കോളേജിൽ പഠിക്കാൻ പോകാത്തതിനെപ്പറ്റി.
ഇനി വിനീതിൻ്റെ ആരോഗ്യം എങ്ങനെയുണ്ടാകും, വിവാഹജീവിതമൊക്കെ നയിക്കാൻ കഴിയുമോ? എന്തെങ്കിലും പ്രശ്നമുണ്ടായിക്കാണുമോ ? ഇത്ര വലിയ അപകടം ഉണ്ടായതല്ലേ?
പലരും പലതും പറയുന്നത് കേട്ട് സിതാരയുടെ വീട്ടുകാർ വലഞ്ഞു. ആളുകളുടെ വർത്തമാനം കേട്ടാൽ വിനീതുമായി സിതാരയുടെ വിവാഹം നടത്താതിരിക്കലാണ് നല്ലത് എന്നാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല.
ഇതൊന്നും സിതാരയെ അറിയിക്കാതിരിക്കാൻ നോക്കിയെങ്കിലും അവൾ അതൊക്കെ മനസ്സിലാക്കി.
” ആര് എന്ത് പറഞ്ഞാലും ഞങ്ങൾ വിവാഹിതരാകും. അതിൽ ഒരു മാറ്റവുമില്ല. വിനീതിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാൻ സഹിച്ചു. “
സിതാരയുടെ വാക്കുകൾ മൂർച്ചയുള്ളതായിരുന്നു.
അധികം വൈകാതെ അവരുടെ എൻഗേജ്മെൻറ് നടന്നു. അതിന് ശേഷമാണ് അവർ പഠിക്കാനും പരീക്ഷ എഴുതാനും പോയത്. കോഴ്സു കഴിഞ്ഞതോടെ വിവാഹവും നടന്നു.
പലതും പറഞ്ഞു എരിവ് കേറ്റിയ ആളുകൾ എല്ലാം വിവാഹത്തിന് പങ്കെടുക്കുകയും അവരെ പുകഴ്ത്തുകയും ചെയ്തു എന്നതാണ് ഏറ്റവും രസകരം.
” എനിക്ക് ഇതെല്ലാം സംഭവിച്ചപ്പോൾ എന്നെ ഉപേക്ഷിച്ചു പോയി വേറെ വിവാഹം കഴിയ്ക്കുമെന്നാണ് ഞാൻ കരുതിയത്”
വിനീതിൻ്റെ വർത്തമാനം കേട്ടപ്പോൾ കലി വന്നു സിതാരയ്ക്ക്.
” ഉവ്വ്.. അതിന് ഞാൻ അങ്ങനെ തന്നെയാണ് കരുതിയത്. ഇയാളെയൊക്കെ ആര് കെട്ടാൻ!”
രണ്ട് പേർക്കും ചിരി നിർത്താനായില്ല. ” എനിക്ക് നീയും നിനക്ക് ഞാനും അത് ആര് വിചാരിച്ചാലും മാറ്റാൻ കഴിയില്ല. വിധിക്ക് പോലും പറ്റില്ല. പിന്നെയല്ലേ ഈ നിസ്സാരമനുഷ്യർക്ക്!”
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_നീയുംഞാനും
#കഥ_നീയാണെന്റെയെല്ലാം
#രചന_രാമചന്ദ്രൻടിവി


2 Comments
നല്ല കഥ.
Good