വീടു മുഴുവൻ നിശബ്ദം ആയിരുന്നു. പുറത്ത് സന്ധ്യയുടെ വെളിച്ചം മങ്ങി തുടങ്ങി. സുധ മുറ്റത്തെ പുൽത്തകിടിയിൽ വെറുതെ ഇരുന്നു. മുറ്റത്തെ ശിവ മന്ദാരചോട്ടിൽ വീണു കിടക്കുന്ന പൂക്കൾ എടുക്കുന്നുണ്ടെങ്കിലും അത് യാന്ത്രികമായിരുന്നു. അവളുടെ കണ്ണുകൾ ദൂരെ എവിടെയോ ആണ്. കാറ്റ് തലോടി കടന്നു പോകുമ്പോൾ അവളുടെ മുടികൾ പാറിപ്പറന്നു. അവൾ പുറത്തുള്ള ലോകം കാണുന്നില്ല തന്റെ ജീവിതത്തിൻ്റെ വഴികളിലായിരുന്നു സുധ ഒരു സാധാരണ സ്ത്രീ.. ഭാര്യ രണ്ടു മക്കളുടെ അമ്മ.
ജീവിതം ഒരിക്കൽ വളരെ സുന്ദരമായിരുന്നു ഭർത്താവ്, രണ്ടു മിടുക്കൻ മക്കൾ.. വീട്ടിൽ എപ്പോഴും ചിരിയും സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് സന്തോഷപൂരിതം. മക്കൾ പഠനത്തിൽ മുന്നേറി വന്നു. നാട്ടിൽ ഒരു പറച്ചിൽ തന്നെയുണ്ട് സുധയുടെ ജീവിതം പൂർണമാണെന്ന്.
പക്ഷേ അവളുടെ ജീവിതത്തിന്റെ മറുപുറം ആരും കണ്ടിരുന്നില്ല. സുധയും ഭർത്താവും തമ്മിൽ പ്രായത്തിന്റെ കാര്യത്തിൽ വളരെ അന്തരം ഉണ്ടായിരുന്നു. 12 വയസ്സിന് വ്യത്യാസം. സുധക്ക് അവളുടെ അച്ഛനോടും അമ്മയോടും ഇപ്പോഴും വിരോധമാണ്. പഠിക്കാൻ മിടുക്കിയായിരുന്ന അവളെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയിട്ടു പോലും പഠിക്കാൻ അയച്ചില്ല. അനുജത്തി ജ്യോതിക്ക് സുധയെക്കാൾ സൗന്ദര്യം ഉണ്ട്. സുധയ്ക്ക് വരുന്ന ആലോചനകൾ ഒക്കെ മുടങ്ങിപ്പോയി. വരുന്ന പയ്യന്മാർക്കൊക്കെ അനിയത്തിയെ ബോധിക്കുന്നു. അത് അച്ഛന് വളരെയധികം പ്രയാസമുണ്ടാക്കി. എത്രയും പെട്ടെന്ന് സുധയുടെ വിവാഹം നടത്തണമെന്ന് അച്ഛനും അമ്മയും തീരുമാനിച്ചു.
അങ്ങനെയിരിക്കെ സുധാകരനായരുടെ ആലോചന വരുന്നത്. പ്രായ വ്യത്യാസം ഒന്നും കണക്കിലാക്കാതെ ആ വിവാഹം നടത്തിക്കൊടുത്തു. സ്വന്തം വീടിൻ്റെ അന്തരീക്ഷത്തിൽ നിന്നും ഭർത്താവിന്റെ ചെറിയ വീട്ടിലെത്തിയപ്പോൾ അവൾ വീർപ്പുമുട്ടി. എല്ലാം സാവധാനം ശരിയായി തുടങ്ങി അവിടെ അവൾ തൃപ്തിയോടുകൂടി ജീവിതം ആരംഭിച്ചു.
സുധാകരൻ നായർ സർക്കാർ ജോലിക്കാരൻ ആയിരുന്നു. ശുഭ്ര വസ്ത്രം മാത്രം ധരിച്ച് നടക്കുന്ന ഒരു മനുഷ്യൻ. അയാളുടെ വസ്ത്രങ്ങൾ അയാൾ തന്നെ അലയ്ക്കുകയും ഇസ്തിരിയിടുകയും ചെയ്യും. അനാവശ്യമായ കാര്യങ്ങളൊന്നും ആ നാവിൽ നിന്നും വരില്ല. അത്ര നല്ല സ്വഭാവം.
അദ്ദേഹത്തിൻ്റെ സ്വഭാവത്തിന് മാറ്റം സുധയെ ഭയപ്പെടുത്തി. സുധക്കുട്ടി എന്ന് വിളിച്ചിരുന്ന അദ്ദേഹം നീയെന്നു വിളിച്ച് എന്തൊക്കെയോ ആക്രോഷിക്കാൻ തുടങ്ങി. ചെറിയ കാരണങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം പിടിക്കുന്നു. ആദ്യം ചെറുതായിരുന്നു. ഒറ്റപ്പെടലും നിശബ്ദതയും. പിന്നെ അതൊരു രോഗമായി മാറി.
ആ വീട്ടിൽ അവനെ മനസ്സിലാക്കുവാൻ ഒരാൾ മാത്രം സുധ…
അവൾ അദ്ദേഹത്തിൻ്റെ മാറ്റം ആരോടും പറഞ്ഞില്ല മക്കളോട് പോലും. അവർക്ക് അദ്ദേഹം ഭാരം ആകരുത് എന്ന് കരുതി. അയാൾക്ക് വെള്ളം കാണുന്നത് തന്നെ പേടിയായിരുന്നു. ഭക്ഷണം ഒട്ടും തന്നെ കഴിക്കാതെ ആയി. ഇതുവരെ പറയാത്ത അസഭ്യ വാക്കുകൾ പുലമ്പാൻ തുടങ്ങി. ചില ദിവസങ്ങളിൽ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്യും. കറി കത്തി കത്രിക ചിരവ ആദ്യയായവ അദ്ദേഹത്തിൻ്റെ കണ്ണും വെട്ടത്തു നിന്ന് മാറ്റിവെച്ചു. അയാൾ ഉറങ്ങിക്കഴിയുമ്പോൾ അവൾ ഉറങ്ങാതെ കാവൽ ഇരുന്നു.
പ്രതിദിനം അവൾ കുഞ്ഞിനെ പോലെ അയാൾക്ക് ഭക്ഷണം കൊടുക്കുകയുംആ കണ്ണുകളിൽ നോക്കി സംസാരിക്കാനും ശ്രമിച്ചു. നിവർത്തിയില്ലാതെ വന്നപ്പോൾ മൂത്ത മകനോട് അവർ കാര്യങ്ങൾ സംസാരിച്ചു. അവൻ അദ്ദേഹത്തെ ഒരു ഡോക്ടറടുത്ത് കൊണ്ടു പോയി. പക്ഷേ അദ്ദേഹം മരുന്നുകൾ ഒന്നും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഭക്ഷണത്തിന്റെ കൂടെ അറിയാതെ കൂട്ടി കലർത്തി മരുന്നുകൾ ഉള്ളിൽകൊടുത്തു.
പതുക്കെ പതുക്കെ അയൽക്കാരും നാട്ടുകാരും അസുഖത്തിനെ കുറിച്ച് പറഞ്ഞു തുടങ്ങി. അവരുടെയൊക്കെ മനോധർമ്മംപോലെ അദ്ദേഹത്തിൻ്റെ അസുഖത്തിനെ വളച്ചൊടിച്ചു. വല്യച്ഛന്റെ മകൻ സുധയുടെ മുഖത്തുനോക്കി പറഞ്ഞു. അസുഖം ഒന്നും മാറില്ല സുധയേച്ചി. അവൾ എല്ലാം ക്ഷമയോടെ സഹിച്ചു.
കാലം കടന്നു മക്കൾ അവരവരുടെ ജീവിതത്തിലേക്ക് കടന്നു. അവളുടെ ഭർത്താവ് അവളുടെ ലോകത്തിൻ്റെ മധ്യത്തിൽ. ഒരു ദിവസം അവർ തിരിച്ചറിഞ്ഞു. അദ്ദേഹം എൻ്റെ ഭർത്താവല്ല എന്റെ നിഴലാണ്. അവളെ വിട്ടു പോകുന്നില്ല. അവൾ എവിടെയാണോ അവിടെ അദ്ദേഹംഉണ്ട്. അവളുടെ ഓരോ ശ്വാസത്തിലും ചുവടിലും കൂടെയുണ്ട്.
ഒരിക്കൽ കുടുംബക്ഷേത്രത്തിലെ യക്ഷിയമ്മയുടെ മുൻപിൽ കൈകൂപ്പി നിൽക്കുമ്പോൾ സുധ പൊട്ടിക്കരഞ്ഞു. പണ്ട് അമ്മ പറഞ്ഞിരുന്നു നമ്മുടെ കുടുംബത്തിനെ കാക്കുന്നവർ യക്ഷിയമ്മയാണെന്ന്. പക്ഷേ ജീവിതം ചിലപ്പോൾ നമ്മൾ വിശ്വസിക്കാത്ത കാര്യത്തിന്റെ മുന്നിൽ കൊണ്ടു നിർത്തും. രോഗത്തിന് മരുന്നും മന്ത്രവും ഒരുപോലെ ആവശ്യം എന്നാണല്ലോ. മരുന്നിനൊപ്പം തന്നെ ദൈവാനുഗ്രഹവും വേണമെന്ന് സുധക്ക് മനസ്സിലായി.
അദ്ദേഹം വെള്ളം കാണുമ്പോൾ പോലും പിന്തിരിയാൻ തുടങ്ങിയിരുന്നു. മരുന്ന് സ്റ്റാർട്ട് ചെയ്ത് കുറച്ചു ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് മാറ്റങ്ങൾ കണ്ടു തുടങ്ങി. എങ്കിലും സുധയുടെ മനസ്സിൽ എന്തോ ഒരു ശൂന്യത. യക്ഷിയമ്മയ്ക്ക് വെള്ള നിവേദ്യം കൊടുത്ത് അവൾ പ്രാർത്ഥിക്കും. ചിലപ്പോഴൊക്കെ ഹൃദയത്തിൻ്റെ താളം തെറ്റും.. ഞങ്ങളെ കൈവെടിയരുത് യക്ഷിയമ്മേ എന്ന് അവൾ ചുണ്ടുകൾ കൊണ്ടു കേൾക്കാത്ത ശബ്ദത്തിൽ പറഞ്ഞു അതൊരു പ്രാർത്ഥനയായിരുന്നു. അല്ലെങ്കിൽ അവസാനശ്രമം.
കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന് ചെറുതായി മാറ്റങ്ങൾ കണ്ടു തുടങ്ങി. ഒരിക്കൽ അദ്ദേഹം ചോദിച്ചു എന്നെ ഒന്ന് കുളിപ്പിക്കാമോ? സുധയുടെ കൈകൾ വിറച്ചു മനസ്സ് പിടഞ്ഞു സന്തോഷത്താലോ സങ്കടത്താലോ അവൾ അദ്ദേഹത്തെ വാരിപ്പുണർന്നു.
അദ്ദേഹത്തിൻ്റെ കണ്ണുകളിൽ വീണ്ടും പ്രകാശം കണ്ടുതുടങ്ങി. ഡോക്ടർമാർ പറഞ്ഞു മരുന്ന് പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. സുധ ഒന്നും മിണ്ടിയില്ല. ഓരോ സന്ധ്യയിലും സുധ വീണ്ടും ക്ഷേത്രത്തിൽ പോകുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരിക്കൽ ക്ഷേത്രക്കുളത്തിലെ വെള്ളത്തിൽ സ്വന്തം പ്രതിബിംബം നോക്കി നിന്ന സുധയ്ക്ക്, പിന്നിലൊരു നിഴൽ കണ്ടതായി തോന്നി. തിരിഞ്ഞുനോക്കി ആരുമില്ല. അവൾ മനസ്സിലാക്കി ചില നിഴലുകൾ നമ്മളെ ഭയപ്പെടുത്തില്ല. നമ്മളെ കാക്കാനായി അവർ ഉണ്ടാകും. നിഴലുകൾക്ക് ഒരു സ്വഭാവമുണ്ട് അവർക്ക് സ്വന്തം വെളിച്ചമില്ല. ആ വെളിച്ചം അവളാണ്. അവളുടെ കരുതലുകളുടെ സഹനത്തിന്റെ സ്നേഹത്തിന്റെ വെളിച്ചംഅതൊക്കെയാണ് അവനെ നിലനിർത്തുന്നത്. ഒരു സന്ധ്യയിൽ അവൾ വീണ്ടും മുറ്റത്ത് നിൽക്കുമ്പോൾ വിളക്കിന്റെ വെളിച്ചം നിലത്തേക്ക് വീണപ്പോൾ അവളുടെ പിന്നിൽ ഒരു നിഴൽ കണ്ടു. അത് അവളുടെയോ അതോ അദ്ദേഹത്തിൻ്റെയോ അവൾ പുഞ്ചിരിച്ചു. നിഴലായിരുന്നവർ എപ്പോഴും നമ്മളോടൊപ്പം തന്നെ ഉണ്ടാകും എന്ന് അവൾ ഉറച്ചു വിശ്വസിച്ചു……
#നിഴലായിരുന്നവർ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


10 Comments
മനോഹരമായ കഥ. ക്ഷമയോടു കൂടി തൻ്റെ ഭർത്താവിനെ സംരക്ഷിക്കുന്ന ഭാര്യ. നല്ല സന്ദേശം
പ്രിയപ്പെട്ടവരെ ആർക്കും അങ്ങനെ പെട്ടെന്ന് വിട്ടുകൊടുക്കാൻ ആവില്ലല്ലോ. ഒരിക്കൽ വിട്ടു പോയാലും ഓർമകൾ എന്നും നിഴലായി കൂടെയുണ്ടാകും..❣️❣️❣️
നല്ല കഥ ❤️
എൻറെ കഥ വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി സ്നേഹം
നന്നായിട്ടുണ്ട് കുമാരി
നന്നായിട്ട് എഴുതി ചേച്ചി 👌🥰
നല്ല കഥ കുമാരി. പ്രിയപ്പെട്ടവരെ അങ്ങനെ വിട്ടു കളയാനാവില്ലല്ലോ. ഏതറ്റം വരെ പോയും രക്ഷിച്ചെടുക്കാനുള്ള യത്നം എടുത്തു പറയണം.👌👌👏❤️❤️
മനോഹരം.👌 തന്റെ പങ്കാളിയെ സ്നേഹത്തോടെ കരുതലോടും സംരക്ഷിക്കുന്ന ഭാര്യ, നല്ല സന്ദേശം നൽകി.
നന്നായി എഴുതി.👍👏
Thank you dear
നിഴൽ കഥ നന്നായിട്ടുണ്ട്.