1
അവൻ തന്റെ തോർത്ത് മുണ്ടിന്റെ കുറിയ വശം കഴുത്തിൽ കൂട്ടിക്കെട്ടി. മറ്റേ വശം കൊണ്ട് അവൻ പുഴയുടെ അരികിലെ ചപ്പുകൾക്കിടയിൽ കോരാൻ തുടങ്ങി. ചെറു മീനുകളെയും ചെറിയ കൊഞ്ചുകളെയും കോരിയെടുക്കാനുള്ള ശ്രമമാണ്.
തോർത്ത് കൊണ്ട് കോരുന്നതിനിടെ ഇടങ്കാലുകൊണ്ട് അവൻ ചപ്പുകൾ ചവിട്ടി ഇളക്കി. കിട്ടിയ മൂന്ന് കറുത്ത കൊഞ്ചുകളെയും രണ്ട് ചെറിയ വെളുത്ത കൊഞ്ചുകളെയും അവൻ തന്റെ പിഞ്ഞിത്തുടങ്ങിയ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു. തോർത്ത് മുണ്ട് വെള്ളത്തിൽ ഉലച്ച് കഴുകി. അവൻ തോർത്ത് മണത്തു നോക്കി. ചെളിമണം മാറിയിട്ടില്ല.
നീണ്ട ചൂണ്ടക്കണ എടുത്ത് അവൻ തൊമ്മൻകുത്തിന്റെ മരങ്ങൾ കുടപിടിച്ചു നിൽക്കുന്ന വളവിലേക്കു നടന്നു. ആ കാടിന്റെ ഓരോ നടപ്പാതയും അവനു കൈവെള്ളയിലെ രേഖകൾ പോലെ പരിചിതമാണ്.
“ഡാ, നിനക്കിന്ന് എസ്.എസ്.എൽ.സി പരീക്ഷ അല്ലേ, എന്തോന്നാടാ?” പോകുന്ന വഴിക്ക് അപ്പുറത്തെ രമചേച്ചി തലയിൽ വിറകുകെട്ടുമായി ചോദ്യമെറിഞ്ഞു.
“അത് ഉച്ച കഴിഞ്ഞല്ലേ?” നേരെ നോക്കാതെ പറഞ്ഞു പോകുന്ന അവനെ നോക്കി അവർ ഒരു ദീർഘനിശ്വാസമിട്ടു.
ഒഴുക്ക് കുറഞ്ഞ വളവിൽ, കിട്ടിയതിൽ മുഴുത്ത കറുത്ത കൊഞ്ചിനെ ചൂണ്ടയിൽ കൊരുത്ത് അവൻ ചൂണ്ട നീട്ടിയെറിഞ്ഞു. കൊഞ്ചിന്റെ തല നുള്ളാൻ മറന്നില്ല; വെളുത്ത മാംസള ഭാഗം മീനുകളെ ആകർഷിക്കും.
അവനെ കബളിപ്പിച്ച് ഒരു ഉണ്ടപ്പരൽ രണ്ട് കൊഞ്ചുകളെയും തിന്നുതീർത്തു. മൂന്നാമത്തെ കറുത്ത കൊഞ്ചിനെ കൊരുത്തപ്പോൾ അവൻ തല നുള്ളിയില്ല; പരൽ മീനുകളെ ഒഴിവാക്കാനാണ്.
അവൻ ശ്രദ്ധയോടെ ചൂണ്ടനൂലിനെ നോക്കാൻ തുടങ്ങി. ഇത്തവണ നൂൽ നന്നായി തന്നെ വലിഞ്ഞു; അവൻ പാടവത്തോടെ ചൂണ്ട വലിച്ചു.
നീണ്ട ഒരടിയിലധികം നീളമുള്ള കറുത്ത, മുഴുത്ത ആരോൻ പാമ്പ് കണക്കെ ഇരിക്കുന്ന മീൻ കരയിലെത്തി. അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ചൂണ്ടകൊളുത്തിൽ നിന്ന് ആരോനെ ഊരിയെടുക്കാൻ നോക്കുമ്പോൾ അത് പ്രാണരക്ഷാർത്ഥം പിടഞ്ഞു; അതിന്റെ വശങ്ങളിലെ കൂർത്ത മുള്ളുകൾ അവന്റെ വലതു കൈത്തണ്ടയിൽ ഒരു ചോരപ്പാട് തീർത്തു.
ആഹ്! അവൻ അതിനെ എടുത്ത് ചൂണ്ടവള്ളിയോടൊപ്പം തന്നെ കറക്കി നിലത്തടിച്ചു. ആരോൻ ഒന്നു വിറച്ചു. അത് ചുരുണ്ടുതന്നെ കിടന്നു, അവസാനത്തെ അനക്കവും കഴിഞ്ഞ്.
2
അയാൾ ഇരുന്നു വിയർത്തു. മുകളിൽ കറങ്ങുന്ന ഫാനിന് വേഗത കുറവാണെന്നു നന്ദനു തോന്നി.
നഗരത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് എടുക്കാൻ വന്നതാണയാൾ. അടുത്ത ആഴ്ച പ്ലേസ്മെന്റ് ഡ്രൈവ് തുടങ്ങും. അതിന്റെ ഭാഗമായി എല്ലാവർക്കും മുന്നൊരുക്കം കൊടുക്കുന്നതിന്റെ ഭാഗമായി ഏർപ്പാടാക്കിയതാണ് ഈ കൗൺസിലിംഗ്.
“ഞാൻ ഇവിടെ പഠിക്കേണ്ടവനല്ല സാറെ. ദിവസം നാല് രൂപ എസ്.ടി. കാശ് ബസിൽ കൊടുക്കാനില്ലാത്തോന ഞാൻ. ഈ വല്യ വീട്ടിലെ പിള്ളേരുടെ കൂടെ ഞാൻ തോറ്റുപോകണു… ഒറ്റക്കാവണു..” അവന്റെ വാക്കുകൾ മുറിഞ്ഞു.
അവൻ തഴമ്പ് നിറഞ്ഞ കൈകൾ കൂട്ടിത്തിരുമ്മി. അവനോട് എന്ത് പറയണമെന്ന് നന്ദൻ ആലോചിച്ചു. അവന്റെ കാടുകയറിയ ചിന്തകളിൽ കഥയുള്ളത് കൊണ്ട് ഉപദേശിക്കാനും അയാൾക്ക് കഴിയുമായിരുന്നില്ല.
ഉടുമുണ്ട് ഇല്ലാതെ റോഡരികിൽ മദ്യപിച്ച് കിടന്നുപോകുന്ന അച്ഛനെയും രോഗിയായ അമ്മയെയും, ആ യാതനകൾക്കിടയിൽ നിന്ന് ഒളിച്ചോടേണ്ടി വന്ന പെങ്ങളെയും കുറിച്ച് അവൻ പറഞ്ഞത് അയാൾ മനസ്സിൽ ഒന്ന് കാണാൻ നോക്കി.
സെമസ്റ്റർ ഫീസ് അടക്കാൻ കരിങ്കൽപ്പണിക്ക് പോയതും, വയറിംഗ് പണിക്ക് രാത്രി പോകുന്നതും അയാൾ കുത്തിക്കുത്തി ചോദിച്ചപ്പോൾ മാത്രമാണ് അവൻ പറഞ്ഞത്. അവൻ പലപ്പോഴും ഗദ്ഗദപ്പെട്ടു.
സ്വന്തം മകന് അഡ്മിഷൻ നോക്കിയിട്ട് കിട്ടാത്ത കോളേജിൽ മാർക്ക് കൊണ്ട് മാത്രം കയറിയ അവനെക്കുറിച്ച് അയാൾക്ക് അഭിമാനം തോന്നി.
അയാൾക്കൊരിക്കലും ചിന്തിക്കാൻ പറ്റാത്ത വേദനകൾ അവൻ പറഞ്ഞുതീർത്തു.
നന്ദൻ എന്ത് പറയുമെന്നു ആലോചിച്ചു, ഉത്തരം കിട്ടാതെ വിഷമിച്ചു. ഒരിക്കലും ഇങ്ങനെ ഒരാളെ അയാൾ അവിടെ പ്രതീക്ഷിച്ചതല്ല. അയാൾ അവന്റെ കൈപിടിച്ചു; അവന്റെ വലതു കൈത്തണ്ടയിലെ നീണ്ട പാട് നന്ദൻ ശ്രദ്ധിച്ചു.
അവൻ അയാളുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. ഒരു കുമ്പസാരക്കൂട് നോക്കി കാലങ്ങളായി ഇരുന്നവനെ പോലെ അവൻ കരഞ്ഞു.
അവൻ ഒന്നടങ്ങിയപ്പോൾ അയാൾ പോക്കറ്റിൽ നിന്ന് കുറച്ച് പണം എടുത്ത് അവന് നേരെ നീട്ടി. അത് ചെയ്യണമെന്ന് നന്ദൻ കരുതിയതല്ല; അയാൾ എന്തുകൊണ്ടോ അങ്ങനെ ചെയ്തു.
“സാറേ, ഞാനീ പറഞ്ഞത് സഹായത്തിനു വേണ്ടിയാന്ന് കരുതിയോ? എന്നെയൊന്നു കേട്ടല്ലോ, അത് മതി. ഈ പൈസ ആവശ്യള്ള ഒത്തിരി പേരുണ്ട്, അവർക്കു കൊട് സാർ.”
“ഇതൊന്നും ആരോടും പറയല്ലേ സർ, അപേക്ഷയാണ്.”
വാതിൽ ആഞ്ഞടച്ച് അവൻ അയാളുടെ മുന്നിൽ നിന്ന് ഇറങ്ങിപ്പോയി. അയാൾ സീറ്റിൽ നിന്ന് അറിയാതെ എഴുന്നേറ്റു.
3
“ആൾ അകത്തുണ്ടോ?”
“ആ, ഇപ്പോൾ വന്നതേയുള്ളു.”
പുറത്തിറങ്ങിയ ജോണിനോട് ചോദിച്ചിട്ടാണ് അവൾ അകത്ത് കയറിയത്.
അയാൾ ഗഹനമായ ചിന്തയിലാണ്. അവിടെ ഒരു കുരുക്ഷേത്രയുദ്ധം നടന്നുകൊണ്ടിരിക്കുന്നു. തന്റെ സ്ട്രെയിറ്റ് ചെയ്ത മുടിയിൽ കോതിക്കൊണ്ട് ലേഖ മുരടനക്കി. അയാൾ തലയുയർത്തി അവളെ നോക്കി.
“അത് സാർ, അവർ എഡ്യൂക്കേഷൻ ലോൺ ചേഞ്ച് ഫയൽ വീണ്ടും കൊണ്ടുവന്നിട്ടുണ്ട്. ഇത്തവണ അഡീഷണൽ അപ്രൂവലുമുണ്ട്.”
“മം… കണ്ടു.”
“ഇത്തവണ ഡിലേ ചെയ്യാൻ പറ്റില്ല സാർ.”
“സി. ഇത് എന്റെ തീരുമാനമാണ്. ഞാനിത് ചെയ്യില്ലെന്ന് എത്ര തവണ പറഞ്ഞു. പാവപ്പെട്ട പിള്ളേരുടെ ലോൺ നിർത്തലാക്കാൻ അവർ ബാങ്കുകാരുടെ കാശ് വാങ്ങിക്കാണും. അതിലെന്നെ കൂട്ടണ്ട.”
“അതല്ല സാർ, അവർ…”
“എന്തെങ്കിലും ചെയ്യട്ടെ,” അയാൾ പൂർത്തിയാക്കി.
അവൾ ഓഫീസിൽ നിന്ന് പുറത്തിറങ്ങി. ആരെയോ മൊബൈലിൽ ഡയൽ ചെയ്തു.
ഒരു മണിക്കൂർ കഴിയുന്നതിന് മുമ്പേ ഓഫീസിനകത്ത് അയാളുടെ പേഴ്സണൽ മൊബൈൽ ശബ്ദിച്ചു. മകളുടെ മുഖം വോൾപേപ്പർ ആക്കിയ ഫോൺ അധിക നേരം ശബ്ദിക്കുന്നതിന് മുന്നേ അയാൾ ഫോണെടുത്തു. അൺനോൺ നമ്പറിൽ നിന്നുള്ള ആ കോൾ സെക്കൻഡുകൾ മാത്രമേ നീണ്ടുനിന്നുള്ളൂ.
തിടുക്കത്തിൽ അയാൾ ഉമയെ വിളിച്ചു.
“ഉമേ, മോളെവിടെ? വേഗം നോക്ക്.”
“ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങുകയായിരുന്നു… അവളെ കാണുന്നില്ല… അ…”- അവരുടെ ശബ്ദത്തിൽ ഭയം നിഴലിച്ചു.
അയാൾ ഫോൺ കട്ട് ചെയ്തു. അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.
ലേഖ വീണ്ടും അയാളുടെ മുന്നിലെത്തി. ഒന്നും ചോദിക്കാതെ അവൾ ആ ഫയലും പേനയും അയാളുടെ നേരെ നീട്ടി. മുഖത്ത് നോക്കാതെ അത് വാങ്ങാനായി അയാൾ കൈ നീട്ടി. അയാളുടെ വലതു കൈയിലെ നീളത്തിലുള്ള കറുത്ത പാട് ലേഖ ശ്രദ്ധിച്ചു.
ഒപ്പിടുന്നതിനു പകരം ഫയൽ വാങ്ങി അയാൾ വലിച്ചെറിഞ്ഞു. അവൾ കണ്ണ് മിഴിച്ചു.
അയാൾ തന്റെ കയ്യിലെ കറുത്ത പാടിനെ തലോടിക്കൊണ്ട് തിരികെ സീറ്റിൽ ഇരുന്നു.
അയാൾ മൊബൈലിൽ പോലീസിനെ ഡയൽ ചെയ്യാൻ തുടങ്ങി.
4
ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു. തന്റെ ബുള്ളറ്റ് റോഡരികിൽ വച്ച് അയാൾ നടന്നു തുടങ്ങി.
കമ്പിവേലികളും ഉരുളൻകല്ലുകളും പിന്നിട്ട് അയാൾ തന്റെ നാട്ടിലെ കുത്തിന്റെ വന്യതയിലേക്ക് നടന്നു. പുഴ ഏറെ മാറിയിരിക്കുന്നു. അവിടവിടെ മനുഷ്യനിർമ്മിതമായ കരിങ്കൽക്കെട്ടുകളും നടപ്പാതകളും. അയാൾ അതും കടന്ന് കാടിന്റെ നിബിഡതയിലേക്ക്, കുത്തിന്റെ അരികിലൂടെ നടന്നു.
ഒഴുക്ക് കുറഞ്ഞ അയാൾക്ക് പരിചിതമായ വളവിൽ അയാളെത്തി. വന്മരങ്ങൾ അയാൾക്ക് ശിഖരങ്ങൾ താഴ്ത്തി ഹസ്തദാനം നൽകി.
ഷോൾഡർ ബാഗ് നിലത്ത് വച്ച് അതിൽ നിന്ന് കൂട്ടിയൊരുക്കാവുന്ന യന്ത്രചൂണ്ട പുറത്തെടുത്തു. ഓരോ ഭാഗവും ശ്രദ്ധയോടെ അയാൾ കൂട്ടിയൊരുക്കി. മകളെ വേട്ടയാടിയവന്റെ ചോര പടർന്ന ലോഹത്തിൽ നിന്ന് ചൂണ്ടയുടെ ഭാഗങ്ങളിൽ അവിടവിടെ കറ പുരണ്ടിരുന്നു.
കൃത്രിമ ഇര കൊരുത്ത് അയാൾ ചൂണ്ട പുഴയിലേക്ക് എറിഞ്ഞു. വിജനമായ പുഴവക്കിൽ അയാൾ ഓർമ്മകളിൽ ഊളിയിട്ടു. കണ്ണീർ അയാളുടെ കവിളിൽ നിന്ന് ഒഴുകിയിറങ്ങി. ചിന്തകളുടെ കാട്ടിൽ അയാൾ വഴിയറിയാതെ കുഴങ്ങി.
കുറച്ച് നേരത്തെ കാത്തിരിപ്പിനൊടുവിൽ കൃത്രിമ ഇരയുടെ തിളക്കം കണ്ടിട്ടാകണം, ഒരു മുഴുത്ത മീൻ ചൂണ്ടയിൽ കൊരുത്തു. അയാൾ അതിനെ വേഗത്തിൽ കരയിലെത്തിച്ചു.
കിടന്ന് പിടയുന്ന ആരോനെ നോക്കി അയാൾ എന്തോ ഓർത്തുനിന്നു. അയാൾ ചൂണ്ടയിൽ നിന്ന് വിടുവിക്കാതെ തന്നെ അതിനെ കയ്യിലെടുത്തു.
തന്റെ ഷർട്ടിന്റെ ഒരു ബട്ടൺ അഴിച്ച് അയാൾ അതിനെ ഷർട്ടിനകത്തേക്ക് ഇറക്കി. പുറത്തുപോകാൻ വഴിയില്ലാതെ, പ്രാണരക്ഷാർത്ഥം, അത് അയാളുടെ ടക്ക്-ഇൻ ചെയ്ത പാന്റ്സിന് മീതെ ഷർട്ടിനുള്ളിൽ ചുറ്റിത്തിരിഞ്ഞു.
അയാളുടെ കൈത്തണ്ടയിലെ നീളൻ പാടുകൾ പോലെ തന്നെ അയാളുടെ നെഞ്ചിലും പാടുകൾ ഉണ്ടായിക്കൊണ്ടിരുന്നു. അപ്പോഴയാൾ തന്റെ മൊബൈലിൽ മോളുടെ ഫോട്ടോയിൽ കണ്ണും നട്ടിരുന്നു.
അവസാന ചലനവും നിലച്ചപ്പോൾ അതിനെ അയാൾ ചൂണ്ടയിൽ നിന്ന് വേർപ്പെടുത്തി നിലത്തേക്ക് ഇട്ടു.
ആദ്യമായി മദ്യപിക്കുന്ന അയാൾ ബാഗിൽ കരുതിവച്ച മദ്യക്കുപ്പികൾ വായിലേക്ക് കമഴ്ത്തി. തന്റെ ഷർട്ട് ഊരിമാറ്റി, ചോരപടർന്ന നെഞ്ചിലേക്ക് ബാക്കി വന്ന മദ്യം ഒഴിച്ചു; നീറ്റൽ കണ്ണടച്ച് വലിച്ചുകയറ്റി.
രണ്ടാം ലോകത്തേക്ക് പറഞ്ഞയക്കപ്പെട്ട മകളുടെ മൊബൈൽ ഫോട്ടോ നോക്കി അയാൾ ഒരിക്കൽ കൂടി കൈകൂപ്പി.
നിലത്ത് ഉറക്കാത്ത കാലുകളുമായി അയാൾ തന്റെ പുഴയുടെ അവസാനസാന്ത്വനം തേടി ഇറങ്ങി; ചൂണ്ടയുടെ നൂൽ മാത്രം വായിൽ നിന്ന് പുറത്തേക്ക് എഴുന്നുനിന്നു.
കാടിറങ്ങി തിരികെ കാടേറിയവൻ വല്ലപ്പോഴും മാത്രം കാടുകയറുന്ന വേട്ടക്കാരെ കാത്തുകിടക്കാൻ തുടങ്ങി.


13 Comments
👍❤️
മനോഹരമായ എഴുത്ത് 👌👌👌
വായനക്കും അഭിപ്രായത്തിനും നന്ദി സ്നേഹം
വായനക്കും അഭിപ്രായത്തിനും നന്ദി സന്തോഷം
👍❤️
ചെക്കിങ്
ഈ എഴുത്ത് എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി . കാടും പുഴയും പച്ച മനുഷ്യനും വേട്ടയാടലിൻ്റെ ക്രൗര്യവും നിസ്സഹായൻ്റെ നെഞ്ചിലെ
നിലവിളിയും എല്ലാം കൂടി വായിക്കുന്നയാളും ഇരയാക്കപ്പെടുന്നതു പോലെ ഒരനുഭവം. 👌👌👏👏❤️
❤️❤️👍 വിലയേറിയ അഭിപ്രായത്തിന് നന്ദി സന്തോഷം.
കമന്റ് വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുന്നു..
പണം സ്വാധീനം ഇതൊക്കെ ഉണ്ടെങ്കിൽ ആരെയും വിലക്ക് വാങ്ങാമെന്ന് കരുതന്നവർക്കുള്ള മറുപടി.. മനോഹരമായ ക്രാഫ്റ്റ്
വായനക്കും അഭിപ്രായത്തിനും നന്ദി സ്നേഹം
വായനക്കും അഭിപ്രായത്തിനും നന്ദി
Thanks