“അവളെപ്പോഴും ഏകാകിനിയാണ്. ആരോടും ഒന്നും മിണ്ടില്ല. ഒരു ജാഡ തെണ്ടി.”
ലൈബ്രറിയിൽ അവളുടെ പിറകിലിരിക്കുന്ന ആൺകുട്ടികളിൽ ഒരാൾ അവളെ ചൂണ്ടി പറഞ്ഞു. അവർ എഴുന്നേറ്റു പോയപ്പോൾ അവളവരെ ശ്രദ്ധിച്ചു. അതിലൊരാളുടെ മുഖം കണ്ടവളുടെ മനസ്സ് തകർന്നു.
“നീയോ കൃഷ്ണാ എൻ്റെ ശത്രു പക്ഷത്ത്.”
കോളേജിൽ സീനിയർ ആയിരുന്ന ഹരികൃഷ്ണനെ ഭാമയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പൊതുവേ ആരോടും മിണ്ടാത്ത അന്തർമുഖിയായ ഭാമയെ കോളേജിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. അവൾക്ക് സൗഹൃദങ്ങൾ കുറവായിരുന്നു.
അവളുടെ അടുത്ത സുഹൃത്തുക്കളായ കാവ്യയും ദിവ്യയും സ്ഥിരമായി ഒരു ചെറുപ്പക്കാരനെ പിന്തുടരുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ സീനിയറായ ഹരികൃഷ്ണൻ, ബിഎസ് സി മാത്സ് അവസാന വർഷ വിദ്യാർത്ഥി. നല്ല ഊർജ്ജസ്വലനായ ചെറുപ്പക്കാരൻ. അവളുടെ മനസ്സിലൊരു കൃഷ്ണനായി, അവനൊരു വൃന്ദാവനം സൃഷ്ടിച്ചു.
ആ കൃഷ്ണനാണ് ഇപ്പോൾ തൻ്റെ നാട്ടുകാരനായ സൂരജിനോട് തനിക്ക് ജാഡയാണ് എന്ന് പറഞ്ഞു കൊടുക്കുന്നത്.
ഭാമയ്ക്ക് ദേഷ്യം തോന്നി. എന്നിട്ടും അവൾക്ക് കൃഷ്ണനെ മറക്കാൻ കഴിഞ്ഞില്ല. ഭാമയുടെ മനസ്സിലെ ഇഷ്ടമൊന്നുമറിയാതെ ഹരികൃഷ്ണൻ പി ജി യ്ക്ക് മറ്റൊരു കോളേജിൽ ചേർന്നു.
ക്രമേണ ഭാമ കൃഷ്ണനെ മറന്നു. പി ജി കഴിഞ്ഞ് ഉടൻ അവളുടെ വിവാഹം തീരുമാനിച്ചു, അച്ഛന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ജോലി കിട്ടുന്നതിന് മുമ്പ് വിവാഹം നടത്തി.
കുട്ടികൾ രണ്ടും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ്, ഭാമയുടെ ജീവിതത്തിൽ ഒറ്റപ്പെടൽ വല്ലാതെ അനുഭവിച്ചു തുടങ്ങിയത്. ആത്മാർത്ഥമായി പ്രയത്നിച്ചത് കൊണ്ടാകും, ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ ഒരു സർക്കാർ ജോലി എന്ന സ്വപ്നം അവൾക്ക് യാഥാർത്ഥ്യമായി.
റവന്യൂ ഓഫീസിൽ ക്ലർക്ക് ആയി പ്രവേശിക്കുന്നത് ഒരു തിങ്കളാഴ്ച ആയിരുന്നു. ഓഫീസർ ആ ആഴ്ച അവധിയായത് കൊണ്ട് ഹെഡ് ക്ലർക്കിൻ്റെ സാന്നിധ്യത്തിൽ അവൾ ജോലിയിൽ ജോയിൻ ചെയ്തു.
“നാളെ ഓഫീസറുടെ കല്യാണമാണ്. ഞങ്ങളുടെ കൂടെ ഭാമയ്ക്കും വരാം.”
ഭാമ കല്യാണത്തിന് പോയില്ല. അറിയാത്തൊരാളുടെ കല്യാണം. പുതിയ ഓഫീസറെ ലീവ് കഴിഞ്ഞ് വരുമ്പോൾ നേരിട്ട് കാണാം എന്നവൾ കരുതി.
നാലാമത്തെ ദിവസം ടേബിളിൽ ഒരു ലഡു പാക്കറ്റ് ഇരിക്കുന്നു. ഓഫീസർ ലീവ് കഴിഞ്ഞ് വന്നിട്ടുണ്ട്. അവൾ ക്യാബിനിൽ പരിചയപ്പെടാനായി പോയി.
“സർ ഇതാണ് പുതിയ എൽ ഡി സിയായ ഭാമ.”
ഹെഡ് ക്ലർക്ക് പരിചയപ്പെടുത്തി. ഓഫീസറുടെ മുഖം കണ്ട് ഭാമ ഞെട്ടിപ്പോയി. ഒരിക്കൽ തൻ്റെ എല്ലാം ആയി കരുതിയിരുന്ന ഹരികൃഷ്ണൻ.
ഹരികൃഷ്ണൻ തലയുയർത്തി നോക്കി, ഭാമയോട് ഇരിക്കാൻ ആംഗ്യം കാട്ടി.
“സർ മരിയൻ കോളേജിൽ അല്ലേ ഡിഗ്രി പഠിച്ചത്, എൻ്റെ സീനിയർ ആയിരുന്നു, എന്നെ ഓർമ്മയില്ലേ.”
“ഞാനോർക്കുന്നില്ല നിങ്ങളെ.”
ഭാമയുടെ മുഖം മങ്ങുന്നത് ഹരികൃഷ്ണൻ ശ്രദ്ധിച്ചു. ഭാമ ഒന്നും പറയാതെ എഴുന്നേറ്റു പോയി. ആ സംഭവത്തിന് ശേഷം, ഭാമ ഹരിയുമായി സൗഹൃദം സ്ഥാപിക്കാൻ പോയില്ല.
ഭാമയുടെ കൃത്യനിഷ്ഠയും ജോലിയിലെ ആത്മാർത്ഥതയും ഹരി ശ്രദ്ധിച്ചിരുന്നു. രണ്ട് പേരും ബദ്ധവൈരികളെപോലെ കഴിഞ്ഞു. ഹരികൃഷ്ണൻ ഭാമയോട് ഒന്ന് സംസാരിക്കാൻ ഒരു അവസരം നോക്കിയിരുന്നു, എന്നാൽ ഭാമയാകട്ടെ കിട്ടുന്ന അവസരങ്ങളൊക്കെ തട്ടി മാറ്റി കളഞ്ഞു.
സ്റ്റാഫ് മീറ്റിംഗ് നടക്കുന്ന സമയത്താണ് ഹരികൃഷ്ണൻ പുതിയ സ്റ്റാഫ് സെക്രട്ടറി ആയി ഭാമയുടെ പേര് സജസ്റ്റ് ചെയ്യുന്നത്. മറ്റുള്ളവർ കയ്യടിച്ചു പിന്താങ്ങിയതോടെ ഭാമയ്ക്ക് പുതിയ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു.
പുതിയ സ്റ്റാഫ് സെക്രട്ടറി എന്ന നിലയിൽ ഹരികൃഷ്ണന് ഭാമയെ ഫോണിൽ വിളിക്കേണ്ടി വന്നിരുന്നു. മലയാളത്തിൽ ഈരടികൾ എഴുതി സ്റ്റാറ്റസ് ആക്കുന്ന ശീലം ഭാമയ്ക്ക് ഉണ്ടായിരുന്നു. അവളുടെ സ്റ്റാറ്റസുകൾക്ക് ഹരി ഒരു സ്മൈലി ഇട്ടത് മുതൽ അവർ വല്ലപ്പോഴും പരസ്പരം മെസേജ് അയയ്ക്കുന്ന നിലയിലായി.
അത് പിന്നീട് സൗഹൃദമായി മാറി, പരസ്പരം മെസേജ് അയയ്ക്കാത്ത ദിവസങ്ങൾ വിരളമായി. പക്ഷെ ഓഫീസിൽ അവർ പഴയത് പോലെ വൈരികളായി തുടർന്നു.
ഒരിക്കൽ ഒരു സ്റ്റാഫിൻ്റെ പാല്കാച്ചൽ ചടങ്ങിന് പോകാനായി ഭാമ ഹരികൃഷ്ണൻ്റെ കാറിൽ കയറി. മടക്കയാത്രയിൽ അവർ മാത്രമായി.
“തനിക്ക് കോളേജിൽ വച്ച് എന്തൊരു ജാഡയായിരുന്നു. അന്ന് ഈ ഭാമയേ അല്ലായിരുന്നു.”
“എന്നെ ഓർക്കുന്നില്ല എന്നല്ലേ പറഞ്ഞത്.”
“ഞാൻ വെറുതെ പറഞ്ഞതാണ്. ആ സൂരജിന് നിന്നോട് ഭയങ്കര പ്രേമമായിരുന്നു. അവൻ നിൻ്റെ നാട്ടുകാരൻ കൂടിയായിരുന്നു. നിന്നെ വേറെ ആരും ഇഷ്ടപ്പെടുന്നത് ഞാൻ സഹിച്ചില്ല.”
ഹരി ഭാമയുടെ വിരൽ തുമ്പിൽ തൊട്ടു. ഭാമ കൈ പിൻവലിച്ചു.
“വേണ്ട കൃഷ്ണാ, നമ്മൾ വിവാഹിതരും മറ്റ് രണ്ട് കുടുംബങ്ങളുടെ നെടുംതൂണുകളുമാണ്.”
“നീയെന്താ വിളിച്ചത് കൃഷ്ണനെന്നോ, കൃഷ്ണൻ്റെ സത്യഭാമയാണ് നീ, അടുത്ത ജന്മത്തിലെങ്കിലും നീ എനിക്ക് വേണ്ടി ജനിക്കണം. അത്രയേറെ സ്നേഹിച്ചു പോയി. ധൈര്യമില്ലാത്തത് കൊണ്ട് ഞാൻ മറച്ച് വെച്ചു എന്ന് മാത്രം.”
“ഞാനും നിന്നെ സ്നേഹിക്കുന്നു കൃഷ്ണാ.”
ഹരികൃഷ്ണൻ പ്രമോഷൻ ട്രാൻസ്ഫർ ആയി മറ്റൊരു ജില്ലയിലേക്ക് പോയപ്പോഴും അവരുടെ സൗഹൃദം നിലനിർത്തിയിരുന്നു.
“എടീ സരിത ഡൈവോഴ്സ് ആവശ്യപ്പെടുന്നു. എന്നും ഓരോ പ്രശ്നങ്ങളാണ്. ഓഫീസിൽ മാത്രം ആത്മഹത്യ ചെയ്യാനുള്ള പ്രശ്നങ്ങളുണ്ട്. ഈ സമയത്ത് അവളും കൂടെ ഇങ്ങനെ.”
“സരിതയെ ഞാൻ കുറ്റം പറയില്ല. അവൾക്ക് മുപ്പത് വയസ്സ് കഴിഞ്ഞു. കല്യാണം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ സാധിച്ചില്ലെങ്കിൽ… കൃഷ്ണാ ഒരു മാസം ലീവെടുത്ത് അവളുടെ ഒപ്പം നിൽക്കൂ. അവൾ വഴക്കിടുമ്പോൾ എല്ലാം അവളെ ചേർത്ത് പിടിക്കണം. ഒരു ലിപ് ലോക്ക് ഒക്കെ ആകാം.”
“ഈ പെണ്ണിൻ്റെ ഒരു കാര്യം. നിനക്ക് എങ്ങനെയാണ് ഇങ്ങനെ തുറന്നു സംസാരിക്കാൻ കഴിയുന്നത്.”
“ഫോണിലൂടെയല്ലേ. അതും എൻ്റെ കൃഷ്ണനോട്. ഞാൻ പലപ്പോഴും ആഗ്രഹിക്കുന്നതാണ്.”
ഭാമയുടെ ശബ്ദത്തിലെ ഗദ്ഗദം കൃഷ്ണൻ തിരിച്ചറിഞ്ഞു. ഭാമ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.
എല്ലാമാസവും ഒരു ദിവസം അവർ നേരിട്ട് കാണാറുണ്ട്. അതിന് ഭാമ എന്തെങ്കിലും കാരണം കണ്ട് പിടിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങും.
അവൾ റസ്റ്റോറൻ്റിൽ അവനെ കാത്തിരുന്നു. മുണ്ടും അവന് പ്രിയപ്പെട്ട കരിനീല ഷർട്ടും അണിഞ്ഞാണവൻ എത്തിയത്. എതിർ വശത്തെ സീറ്റിൽ ഇരിക്കാൻ മുതിർന്ന കൃഷ്ണനെ അവൻ അടുത്ത് പിടിച്ചിരുത്തി.
“കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്നത് കാമുകി കാമുകൻമാരല്ലേ.”
“അപ്പോൾ നമ്മളാരാ.”
“അതുക്കും മേലെ. ചുറ്റിപിണഞ്ഞ രണ്ട് നിഴലുകൾ.”
ഭാമ കണ്ണുകൾ നിറയെ കൃഷ്ണനെ കണ്ടു. അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.
“എന്താ എന്നെ പെട്ടെന്ന് കാണണമെന്ന് പറഞ്ഞത്.”
“ഞാനൊരു അച്ഛനാകാൻ പോകുന്നു. എനിക്ക് കുഞ്ഞിനിടാൻ ഒരു പേര് വേണം. അവൾ കണ്ടെത്തിയ പേര് ഹരിത, ഹരിയുടേയും സരിതയുടേയും. നീ ഒരു നല്ല പേര് പറഞ്ഞേ.”
“പുരാണങ്ങളിൽ കൃഷ്ണന് പെൺമക്കളില്ല. എല്ലാം പുത്രൻമാരാണ്. അതിലൊരാളാണ് ചാരുചന്ദ്ര. വീട്ടിൽ ചാരു എന്ന് വിളിക്കാം.”
മറ്റുള്ളവരുടെ കണ്ണിൽ പരസ്പരം എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുന്ന രണ്ട് സുഹൃത്തുക്കൾ മാത്രമാണവർ.
“എന്താ ഭാമേ? എന്തിനാണ് നീ കരയുന്നത്. എനിക്കിത് കണ്ട് സഹിക്കാൻ കഴിയുന്നില്ല.”
“സുഭാഷേട്ടൻ ഗൾഫിൽ നിന്നും മടങ്ങി വരുന്നു. എന്നോട് ജോലി രാജി വയ്ക്കാൻ ആവശ്യപ്പെടുന്നു.”
“ഒരിക്കലും അരുത്. നീ അയാളുടെ സാമ്പത്തിക അടിമയാകും. നീ പഠിച്ച് നേടിയ ജോലിയാണ്. അതൊഴിച്ച് വേറെ എന്തിലും നീ വിട്ട് വീഴ്ച ചെയ്തോളൂ.”
ഏറെ നാളുകൾക്ക് ശേഷം ഹരി ട്രാൻസ്ഫർ ആയി മടങ്ങി വന്നത് ഭാമയുടെ ഓഫീസിലേക്ക് ആയിരുന്നു. പുതിയ ഓഫീസറെ സ്വീകരിക്കാൻ എല്ലാവരും കാത്ത് നിന്നു. ഭാമ മാത്രം സ്വന്തം സീറ്റിലിരുന്ന് ജോലി തുടർന്നു. പുതിയ സ്റ്റാഫ് സെക്രട്ടറി ആയ സുലേഖയ്ക്ക് ഭാമയുടെ ധിക്കാരം ഇഷ്ടപ്പെട്ടില്ല.
സുലേഖ പലപ്പോഴായി ഹരികൃഷ്ണൻ്റെ അടുത്ത് ഭാമയ്ക്കെതിരായി ഏഷണി കൂട്ടാൻ തുടങ്ങി.
“ഞാൻ വന്നിട്ട് നീ എൻ്റെയടുത്ത് വന്നപോലുമില്ലല്ലോ. എങ്ങനെയാ നിനക്ക് ഇത്രയും ക്രൂരയാകാൻ കഴിയുന്നത്.”
“ഞാനെന്തിനാണ്? നിനക്ക് ചുറ്റും ഗോപികമാർ നൃത്തം ചെയ്യുന്നത് നാം കണ്ടല്ലോ കൃഷ്ണാ.”
“അയ്യേ അയ്യേ നീ വെറുമൊരു പെണ്ണാകരുത്. അസൂയയും കുശുമ്പുമുള്ള വെറും പെണ്ണ്. നിന്നെക്കാൾ മികച്ചവർ ഉണ്ടാകാം. പക്ഷേ എനിക്ക് നിന്നെക്കാൾ മികച്ചവരെ കാണാൻ താൽപര്യമില്ല.”
“അതൊക്കെ ശരി സുലേഖയെ സൂക്ഷിക്കണം, യൂണിയൻ്റെ ആളാണ്, ഹണിട്രാപ്പാണ് ഹോബി.”
ഭാമ വെറുതെ ആരെയും കുറിച്ച് ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടായത് കൊണ്ട് ഹരികൃഷ്ണൻ കുറച്ച് ശ്രദ്ധാലുവായി.
രാവിലെ ഓഫീസറുടെ മുറിയിൽ സ്റ്റാഫെല്ലാവരും കൂടി നിൽക്കുന്നു.
“എന്താ പ്രീതി പ്രശ്നം?”
“സുലേഖ തന്നെ. പാവം ഹരികൃഷ്ണൻ സാറിനെ. രാവിലെ ആ പഞ്ചായത്ത് മെമ്പർ വന്ന് സാറിന് ഒരു ഇണ്ടാസ് കൊടുത്തിട്ടുണ്ട്.”
“ശ്ശേ, ഈ വൃത്തികെട്ട സുലേഖ, പെണ്ണുങ്ങളുടെ തൊലിയുരിക്കും.”
“എൻ്റെ ഭാമ സാറെ, അതിന് കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയാ. അതിന് ഭർത്താവും കുടുംബവും ഒന്നുമൊരു പ്രശ്നമല്ല. സർ ആരോടും പറയണ്ട. ഇവൾ ഈ പറയുന്ന തീയതി ഞങ്ങൾ പൊൻമുടി ട്രിപ്പിലായിരുന്നു. ആ ദിവസം അവൾ ഇൻസ്റ്റാഗ്രാം റീൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.”
“നീ ആ വീഡിയോയും ഫോട്ടോസും എനിക്ക് ഒന്നയച്ച് താ, പെട്ടെന്ന് വേണം.”
“അതൊക്കെ വേണോ. അവരറിഞ്ഞാൽ, അവർക്ക് യൂണിയനിലൊക്കെ നല്ലപിടിയാ. എന്നെ ട്രാൻസ്ഫർ ചെയ്യിക്കും.”
“എൻ്റെ പ്രീതി ഇത്രേം ഉള്ളോ നിൻ്റെ ധൈര്യം. ആ പാവം നിൻ്റെ ഭർത്താവിനെ ചൊൽപ്പടിയിൽ നീ നിർത്തുന്നതോ? നീ ന്യായത്തിന് ഒപ്പമാണെങ്കിൽ അയയ്ക്കൂ. ഒരു കുഞ്ഞുമറിയാൻ പോകുന്നില്ല നമ്മളാണ് ഇതിന് പിന്നിലെന്ന്. മാത്രമല്ല അവളുടെ അടുത്ത നീക്കം എനിക്കറിയണം.”
യൂണിയൻ ഭാരവാഹികളുടെ മുന്നിലിരുന്ന് വിയർക്കുന്ന ഹരിയുടെ ഫോണിൽ ഭാമയുടെ ചില സന്ദേശങ്ങൾ എത്തി. ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ പോലുമവർ ഹരിയെ സമ്മതിച്ചില്ല.
“കൃഷ്ണാ, നീ ധൈര്യമായി അവരിൽ നിന്നും പരാതി എഴുതി വാങ്ങൂ. അവർ പറയുന്ന തീയതിയിൽ സുലേഖ പൊൻമുടിയിൽ പോയിരുന്നതിന് തെളിവുകളായി വീഡിയോ, ഫോട്ടോ എന്നിവ എൻ്റെ കയ്യിലുണ്ട്”
ഹരികൃഷ്ണൻ പരാതി എഴുതി വാങ്ങി, അത് ഉടനെ തന്നെ മേലുദ്യോഗസ്ഥന് പേഴ്സണൽ ആയി അയച്ചു. ഓഫീസ് അറ്റൻഡ്സിൻ്റെ കോപ്പി, പൊൻമുടി റീലുകൾ എന്നിവ അയച്ച് കൊടുത്തു.
വൈകുന്നേരം ഹരി ഓഫീസിൽ നിന്നും ചായ കുടിക്കാൻ ഇറങ്ങുമ്പോൾ സുലേഖ അവിടെ എത്തി.
“സാറെ ഞാൻ പരാതി പിൻവലിക്കുകയാണ്, ആരോ എനിക്ക് പണി തന്നു.”
“എന്തിന് സുലേഖ ? അങ്ങനെ തോറ്റ് പിൻമാറരുത്. മേലുദ്യോഗസ്ഥൻ്റെ മൂരാച്ചി സ്വഭാവത്തിന് അർഹിച്ച ശിക്ഷ വാങ്ങി കൊടുക്കണം.”
ഭാമയായിരുന്നു എല്ലാവരുടെയും മുന്നിൽ വച്ച് അങ്ങനെ പറഞ്ഞത്.
“സാറെ ഫാക്സ് വന്നിട്ടുണ്ട്, സുലേഖയ്ക്ക് കാസർഗോഡ് കളക്ട്രേറ്റിലേക്ക് ഒരു പണിഷ്മെൻ്റ് ട്രാൻസ്ഫർ.”
പ്യൂൺ വേലായുധൻ നീട്ടിയ സന്ദേശം ഹരികൃഷ്ണൻ എല്ലാവരേയും ഉയർത്തി കാണിച്ചു. ഹരി നന്ദി പൂർവ്വം ഭാമയെ നോക്കി.
“ഇത്രമേൽ നീയെനിക്ക് പ്രിയപ്പെട്ടത് ആയത് എന്തുകൊണ്ട് ആണെന്ന് അറിയാമോ.”
കാറിലിരുന്ന് ഹരി ഭാമയോട് ചോദിച്ചു.
അറിയില്ല എന്ന് ഭാമ തലയാട്ടി.
“ഒരു വിളിക്ക് അപ്പുറം നീ എന്നും എന്നെ കാത്തിരിക്കുന്നത് കൊണ്ട്, ഹൃദയം നിറഞ്ഞു സ്നേഹിക്കുന്നത് കൊണ്ട്, .”
ഹരി ഭാമയുടെ കൈകൾ തൻ്റെ ഹൃദയത്തോട് ചേർത്തു.
“എന്നും നീയെൻ്റെ പുണ്യമായി കൂടെ ഉണ്ടാകണം.”
അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു.
✍️നിഷ പിള്ള
#നിഴലാകുന്നവർ


6 Comments
പരസ്പരം തുണയാകുന്ന, നല്ല സൗഹൃദം അവരുടെ ഇടയിൽ വളരട്ടെ എന്നാഗ്രഹിച്ച കഥാന്ത്യം. 👍
,❤️❤️
ഈ നിഴലിൽ നേരിയൊരവിഹിതം ഉണ്ടോ എന്ന് ഒരു ശങ്ക.- എങ്കിലും കഥ ഇഷടമായി.
പ്രണയത്തിനും സ്നേഹത്തിനുമുള്ള നേരിയ അതിർവരമ്പ്
ചില സൗഹൃദങ്ങൾ എന്നും നിലനിൽക്കുന്നു. ഒരു നിഴൽ പോലെ എന്നും പിന്തുടരുന്നു. നന്നായി എഴുതി. ആശംസകൾ !
നിഴൽ പോലെ കൂടെയുള്ളവരാണ് യഥാർത്ഥ സുഹൃത്തുക്കൾ