അന്ന് രാത്രി സന്തോഷിന് ഉറക്കം വന്നില്ല. ഓരോന്ന് ഓർത്തു ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം പുലരാറായിരിക്കുന്നു.
നാളത്തെ ദിവസം തന്റെ രണ്ടാം വിവാഹം ആണ്. മനസ്സിന് ധൈര്യം പോരാ. ജീവന് തുല്യം സ്നേഹിച്ച ആദ്യ ഭാര്യ അശ്വതി തന്നെ വഞ്ചിച്ചു കാമുകനോടൊപ്പം ഇറങ്ങി പോയതിന്റെ നടുക്കം മനസ്സിൽ നിന്ന് ഇത് വരെ വിട്ടു പോയിട്ടില്ല.
അവൾ സ്വപ്നം കണ്ടത് പോലെ ഒരു ജീവിതം നൽകാൻ തനിക്ക് കഴിഞ്ഞിരുന്നില്ല. അവളുടെ അത്രയും സുന്ദരി അല്ലാത്ത അവളുടെ ചേച്ചി, വിവാഹം കഴിഞ്ഞു ഭർത്താവിനോടൊപ്പം ഗൾഫിലാണ്.
ചേച്ചിയുടെ ഭർത്താവും എന്നെ പോലെ ഒരു ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു.
വിവാഹ ശേഷം ഗൾഫിലേക്ക് വിസ കിട്ടുകയും, നല്ല ജോലിയും കൂലിയും ഒക്കെ ഉള്ളത് കൊണ്ട്, ഫാമിലിയെ അയാൾ ഗൾഫിലേക്ക് കൊണ്ട് പോയി.
ഗൾഫിൽ പോകാൻ ഒന്നും എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഓട്ടോ ഓടിച്ചു കിട്ടുന്ന ക്യാഷ് കൊണ്ട് തട്ടീം മുട്ടീം പോകുന്നു. അതിനിടയിൽ ഉള്ള ഹോബി, കഥകളും തുടർ കഥകളും ഒക്കെ എഴുതി സോഷ്യൽ മീഡിയകളിൽ പോസ്റ്റുക എന്നതാണ്.
സിനിമക്ക് വേണ്ടി കഥയും തിരക്കഥയും ഒക്കെ എഴുതണം എന്നത് വലിയൊരു സ്വപ്നം ആണെങ്കിലും അതിന് വേണ്ടി ഒന്നും ഇതുവരെ പ്രയത്നിച്ചിട്ടില്ല.
അതൊക്കെ നടക്കാത്ത സ്വപ്നം മാത്രമാണെന്ന് മനസ്സ് പറയുന്നു.
ചേച്ചി ഗൾഫിൽ പോയതോടെ തന്നെ അശ്വതിയുടെ സ്വഭാവം മാറിക്കൊണ്ടിരുന്നു. എന്തിനും ഏതിനും ദേഷ്യവും പൊട്ടിതെറിച്ചു കൊണ്ടുള്ള സംസാരവും. ഒടുവിൽ കാമുകനോടൊപ്പം പോകുകയും ചെയ്തു.
വീണ്ടും ഒരു വിവാഹം ആഗ്രഹിച്ചതല്ല.
“എന്റെ കാലശേഷം നിനക്ക് ആരാ മോനേ ഉള്ളത്. നീ വേറെ കല്യാണം കഴിക്കണം. നിന്നെ ജീവനെക്കാൾ സ്നേഹിക്കുന്ന ഒരു പെണ്ണിനെ തന്നെ നിനക്ക് കിട്ടും.” അമ്മ പറഞ്ഞപ്പോൾ എതിര് പറയാൻ തോന്നിയില്ല.
പാവം എന്റെ അമ്മ. ജീവിതത്തിൽ അമ്മ സന്തോഷം അറിഞ്ഞിട്ടില്ല. എന്റെ അശ്വതി എന്നെ ഒഴിവാക്കി പോയപ്പോൾ ഞാൻ, എത്ര, വിഷമിച്ചു. അച്ഛൻ അമ്മയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയോടൊപ്പം സുഖിച്ചു ജീവിക്കാൻ പോയപ്പോൾ, അതേ ദുഃഖം എന്റെ അമ്മയും അനുഭവിച്ചതല്ലേ? അന്നെനിക്ക് 14 വയസ്സ്. അന്ന് മുതൽ അമ്മ എനിക്ക് വേണ്ടി മാത്രം ജീവിച്ചതാണ്. അച്ഛൻ പോയെങ്കിലും, അച്ഛന്റെ വീട്ടിൽ തന്നെയായിരുന്നു ഞാനും അമ്മയും. അമ്മക്ക് ആരും ഇല്ലായിരുന്നു. എന്റെ അച്ഛമ്മ, അമ്മയെ ചീത്ത പറയുന്നത് കേട്ട് ഞാനും അമ്മയോടൊപ്പം കരഞ്ഞിട്ടുണ്ട്. ആ അമ്മ പറഞ്ഞാൽ എനിക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെയാണ് വീണ്ടും ഒരു രണ്ടാം വിവാഹത്തിന് മനസ്സിനെ ഒരുക്കി പെണ്ണ് കാണാൻ പോയി തുടങ്ങിയത്.
ഭർത്താവ് മരിച്ചതും, വിവാഹ മോചനം നേടിയതുമായ കുറച്ച് സ്ത്രീകളെ പെണ്ണ് കാണാൻ പോയെങ്കിലും, ഓരോന്ന് പറഞ്ഞു താൻ ഒഴിവാക്കുകയായിരുന്നു.
ഒടുവിൽ കണ്ടെത്തിയ പെണ്ണായിരുന്നു നിർമല.
നിർമലയുടെ ആദ്യ വിവാഹം ആണ്. അച്ഛൻ ഇല്ല. അമ്മ വീട്ടു വേല ചെയ്താണ് ഏക മകളെ വളർത്തിയത്. സ്ത്രീധനം കൊടുക്കാൻ, പണം ഇല്ലാത്തത് കൊണ്ട് നീണ്ടു പോയതാണത്രേ നിർമലയുടെ വിവാഹം.
എനിക്ക് പൊന്നും പണവും ഒന്നും വേണ്ടാ. എന്നെ സ്നേഹിച്ചാൽ മതി. മരണം വരെ കൂടെ ഉണ്ടായാൽ മതി. എനിക്ക് ഇഷ്ടമായി. തിരിച്ചും ഓക്കേ ആണെങ്കിൽ ഇത് അങ്ങട് ഉറപ്പിക്കാം. ഞാൻ അങ്ങിനെ പറഞ്ഞപ്പോൾ എന്റെ മുഖത്തേക്ക് നിർമലയുടെ ഒരു നോട്ടവും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും. എന്തോ ഒരു നിഷ്കളങ്കത നിർമലയിൽ ഉള്ളത് പോലെ തോന്നി.
ഓർമകളിൽ മുഴുകി ഇരിക്കേ, എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. വീട്ടിൽ ആളും ബഹളവും കേട്ടാണ് ഉണർന്നത്. രണ്ടാം വിവാഹം ആയത് കൊണ്ട് കൂടുതൽ ആളെ ക്ഷണിച്ചിട്ടില്ല. ആദ്യത്തെ വിവാഹത്തിന് തന്നെ നല്ലൊരു തുക തീർന്നതാണ്. അത് കൊണ്ട് രണ്ടാം വിവാഹം വളരെ ലളിതമായേ ഉള്ളൂ. കല്യാണ വീട്ടിൽ ആളുകൾ വന്നു പോകുന്നതും എല്ലാം ഒരു സ്വപ്നത്തിൽ എന്ന പോലെ കഴിഞ്ഞു പോയി. പെണ്ണ് വീട്ടുകാർ എത്തി. ഇനി താലി കെട്ടൽ ചടങ്ങാണ്. സന്തോഷ് നിർമലയുടെ മുഖത്തേക്ക് നോക്കി. പെണ്ണ് കാണാൻ പോയപ്പോൾ ഉള്ളതിലും സുന്ദരി. അശ്വതിയെ പോലെ അധികം വെളുത്തിട്ട് അല്ലെങ്കിലും, എന്തോ കാണാൻ ഒരു ഭംഗിയുണ്ട്. തൊലി വെളുപ്പ് അല്ല, മനസ്സിന്റെ വെളുപ്പാണ് വേണ്ടത്. ഉള്ളിൽ കള്ളത്തരം ഇല്ലാതെ നിഷ്കളങ്കമായ സ്നേഹം അത് മതി എനിക്ക്. എന്തോ, ഒരു പെണ്ണിനേയും വിശ്വസിക്കാൻ മനസ്സ് കൊണ്ട് ആവുന്നില്ല. ഈശ്വരാ, ഇനിയും പരീക്ഷിക്കല്ലേ. എനിക്ക് താങ്ങാൻ പറ്റില്ല. നല്ലൊരു സ്നേഹമുള്ള പെണ്ണായിരിക്കണേ, എന്റെ പുതിയ ഭാര്യ.
സന്തോഷ് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് നിർമലയുടെ കഴുത്തിൽ താലി ചരട് കെട്ടി. ചെറിയൊരു ഇടി മുഴക്കത്തിന്റെ, താളം കൊട്ടോടു കൂടി, ചാറ്റൽ മഴയുടെ സംഗീതം. പ്രകൃതിയും ആ ശുഭ മുഹൂർത്തത്തിൽ പങ്കെടുക്കുന്നത് പോലെ സന്തോഷിന് തോന്നി
ആദ്യ രാത്രി. ഒരു ഗ്ലാസ്സ് പാലുമായി മണിയറലേക്ക് നിർമല എത്തി. സന്തോഷ് പാൽ വാങ്ങി മേശപ്പുറത്ത് വെച്ചു. അവളുടെ രണ്ട് തോളിലും കൈ വെച്ചു കട്ടിലിൽ ഇരുത്തി. അവൾ നാണം കൊണ്ട് മുഖം കുനിച്ചു.
“ഇന്ന് മുതൽ നമ്മൾ പുതിയൊരു ജീവിതം തുടങ്ങുകയാണ്. എന്റെ കഥയൊക്കെ അറിയാമല്ലോ. ഞാൻ ഒരു പാട് സ്നേഹിച്ചിരുന്നു, എന്റെ ആദ്യ ഭാര്യ അശ്വതിയെ. ഒരിക്കൽ പോലും അവളുടെ മനസ്സിൽ മറ്റൊരാൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അവളുടെ പെരുമാറ്റത്തിൽ ഒന്നും അങ്ങിനെ തോന്നിയിരുന്നില്ല. ഒടുവിൽ അവൾ ഒരു വാക്ക് പോലും പറയാതെ, ഒരു കത്ത് എഴുതി വെച്ച്, അവളുടെ കാമുകന്റെ കൂടെ പോയി. വേദനയോടെ ആണെങ്കിലും, അവൾ ആവശ്യപ്പെട്ടപ്പോൾ ഞാനവൾക്ക് ഡിവോഴ്സ് നൽകി. അവൾക്ക് ഇഷ്ടം അവനെയാണെങ്കിൽ ഞാൻ എന്തിന് തടസ്സം നിക്കണം. “
സന്തോഷ് പറഞ്ഞു പൂർത്തിയാക്കും മുമ്പ് നിർമല കൈ കൊണ്ട് അവന്റെ വായ പൊത്തി.
“അറിയാം, സന്തോഷേട്ടാ. പഴയതൊന്നും ഇനി ഓർക്കേണ്ട. എന്നെ സ്നേഹിച്ചാൽ ഞാൻ അതിന്റെ ഇരട്ടി സ്നേഹം തിരിച്ചു തരും.” നിർമല അത് പറഞ്ഞപ്പോൾ സന്തോഷ് അവളെ നെഞ്ചോട് ചേർത്തു. വലത്തേ കൈ കൊണ്ട് മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു.
സന്തോഷകരമായ ദാമ്പത്യ ജീവിതം. സരസ്വതി അമ്മയ്ക്കും പുതിയ മരുമകളെ ഇഷ്ടമായി. നിർമലക്ക് അമ്മായി അമ്മയെയും. അമ്മായി അമ്മ, മരുമകൾ എന്ന് പറയുന്നതിലും ശരി അമ്മയും, മകളും എന്നതാണ്. അവര് തമ്മിലുള്ള സ്നേഹം അങ്ങിനെയായിരുന്നു. ഒരു വർഷം ആകുമ്പോഴേക്കും, അവർ മൂന്ന് പേരുടെയും സന്തോഷ ജീവിതത്തിൽ കൂടെ കൂടാൻ മറ്റൊരാൾ കൂടി വന്നു. നിർമല ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. അവരാ കുഞ്ഞിന് പേരിട്ടു. വിഷ്ണു. ആദ്യമായി അമ്മയും, അച്ഛനും ആയ സന്തോഷം നിർമലക്കും സന്തോഷിനും, അമ്മമ്മ ആയതിന്റെ സന്തോഷം സരസ്വതി അമ്മയ്ക്കും. പിന്നെയും ദിവസങ്ങൾ കടന്നു പോയി.
അഭിനയം, മിമിക്രി അങ്ങിനെ കൊച്ചു കൊച്ചു കഴിവുകൾ ഉള്ള കലാകാരി കൂടി ആയിരുന്നു നിർമല.
സന്തോഷ് ആണെങ്കിൽ അത്യാവശ്യം കഥയൊക്കെ എഴുതുന്ന ആളും.
സന്തോഷേട്ടാ, നമുക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ??
ഒരു ദിവസം, നിർമല സന്തോഷിനോട് ചോദിച്ചു.
അതൊക്കെ നടക്കുമോ നിർമലേ. നമുക്ക് അതിന് മാത്രം കഴിവുണ്ടോ?
സന്തോഷ് സംശയം പ്രകടിപ്പിച്ചു.
സന്തോഷേട്ടന്റെ എഴുത്തുകൾ ഞാൻ വായിക്കാറുണ്ട്. ചിരിക്കാനും ചിന്തിക്കാനും ഉള്ള നല്ല എഴുത്തുകൾ ആണ് മിക്കതും. ശ്രമിച്ചാൽ നടക്കും സന്തോഷേട്ടാ. നമ്മള് സ്വപ്നം കണ്ടാൽ മാത്രം പോരാ, ആ സ്വപ്നം സ്വന്തമാക്കാൻ പ്രിയത്നിക്കണം. നിർമല സന്തോഷിനെ പ്രോത്സാഹിപ്പിച്ചു.
നിർമലയുടെ നിർബന്ധത്തിന് വഴങ്ങി, അവർ ഒരു യുട്യൂബ് ചാനൽ തുടങ്ങി. ആ ചാനലിന്റെ പേരാണ് “ഹാപ്പി ഫാമിലി “
തമാശകളും കാര്യങ്ങളുമായി, അവർ ഓരോ വീഡിയോ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോഴും മില്യൺ കണക്കിന് വ്യൂവേഴ്‌സും ലൈക്കും. ഒപ്പം ദിനം പ്രതി സബ്സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണവും കൂടി കൂടി വന്നു.
ഈ അമ്മയും, മോനും ചിരിപ്പിച്ചു കൊല്ലും, ഇത് പോലെ ഒരു മരുമകളെ കിട്ടിയിരുന്നെങ്കിൽ, ഇത് പോലെ ഒരു അമ്മായി അമ്മയെ കിട്ടിയിരുന്നെങ്കിൽ… ആ കുടുംബത്തെ ഒത്തിരി ഇഷ്ടമായവർ, ഇത് പോലെയുള്ള കമെന്റുകൾ അവരുടെ പോസ്റ്റിനു താഴെ പോസ്റ്റ് ചെയ്തു. കമെന്റുകൾ വായിക്കുകയും അതിനൊക്കെ റിപ്ലൈ കൊടുക്കുകയും ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായിരുന്നു, അവരെ. കാഴ്ചക്കാരുടെ പ്രതികരണങ്ങൾ കണ്ട് നിർമല, അമ്മയോട് ചോദിച്ചു.
“അമ്മേ, എല്ലാവരും ചോദിക്കുന്നത് കേട്ടില്ലേ. നമ്മുടെ സ്നേഹത്തെ കുറിച്ച്. ഇങ്ങിനെ ഒരു അമ്മായി അമ്മയെയും, ഭർത്താവിനെയും കിട്ടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത് അമ്മേ?”
സരസ്വതി അമ്മ നിർമലയുടെ തലമുടികളിൽ സ്നേഹത്തോടെ തലോടി. “മോളേ, സത്യത്തിൽ മോള്, എന്റെ മകന്റെ ജീവിതത്തിൽ വന്ന ശേഷം ആണ്, നമുക്ക് ഈ സൗഭാഗ്യം മുഴുവൻ വന്നത്. ഓരോ ദിവസവും ഷൂട്ട് ചെയ്യേണ്ട സ്ക്രിപ്റ്റ് തയ്യാർ ആക്കുന്നത് സന്തോഷ് ആണെങ്കിലും, അത് നന്നായി അഭിനയിക്കാൻ പഠിപ്പിച്ചത് നീയല്ലേ?
ഇന്ന് ഞാൻ ഒരു അമ്മായി അമ്മയാണെങ്കിൽ, കുറേ വർഷം മുമ്പ്, എല്ലാവരെയും പോലെ, ഞാനും ഒരു മരുമകൾ ആയിരുന്നു.
അന്ന് എന്റെ അമ്മായി അമ്മ, എന്നോട് വളരെ ക്രൂരമായാണ് പെരുമാറിയത്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ, എന്നും കുത്തുവാക്കുകൾ, വേലക്കാരിയെ പോലെ ജോലി ചെയ്താലും സ്നേഹത്തോടെ ഒരു വാക്ക് പറയാറില്ല. കാശുള്ള വീട്ടിൽ നിന്നും വന്ന എന്റെ ഭർത്താവിന്റെ, അനിയന്റെ ഭാര്യയെ, എന്റെ അമ്മായി അമ്മക്ക് ജീവനായിരുന്നു. അതിനിടക്ക് സന്തോഷിന്റെ അച്ഛൻ, ഞങ്ങളെയൊക്കെ ഉപേക്ഷിച്ചു ഏതോ സ്ത്രീയുടെ കൂടെ പോയി. പോകാൻ ഒരിടം ഇല്ലാത്തത് കൊണ്ട്, ഞാനും സന്തോഷും, ആ വീട്ടിൽ തന്നെ താമസിച്ചു. അദ്ദേഹം പോയതിന്റെ കുറ്റവും, എനിക്കായിരുന്നു. പക്ഷേ ഈശ്വരൻ ഈ ഭൂമിയിൽ നിന്ന് തന്നെ കണക്ക് തീർത്തു. അവസാനം എന്റെ അമ്മായി അമ്മ രോഗിയായി, കിടന്ന സ്ഥലത്ത് തന്നെ മലമൂത്ര വിസർജനം. ആരും സഹായത്തിനില്ല. അമ്മായി അമ്മ ഏറെ സ്നേഹിച്ച മരുമകളും, എന്തിന് അവരുടെ രക്തത്തിൽ പിറന്ന മകൾ പോലും അറപ്പോടെ ദൂരെ മാറി നിന്നു. അന്ന്, എന്റെ അമ്മായി അമ്മയെ കുളിപ്പിക്കാനും, മലം കോരാനും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ പൊന്ന് മോള് ഈ അമ്മയോട് പൊറുക്കണേ എന്ന് കരഞ്ഞു പറഞ്ഞു കൊണ്ടാണ്, എന്റെ അമ്മായി അമ്മ മരിച്ചത്. അവസാന കാലത്ത് അവരെ ശുശ്രൂഷിച്ചതിന്റെ പേരിൽ, ആ അമ്മ അസുഖമുള്ള സമയത്ത്, വീടിന്റ ആധാരം എടുത്തു തരാൻ ആവശ്യപ്പെട്ടു. അവരുടെ കണ്ണടയും മുമ്പ് വീടും, സ്ഥലവും എന്റെ പേരിലാക്കി തന്നു. അത് കൊണ്ട് ആരും അവകാശവും ചോദിച്ചു വന്നില്ല. “
“എന്താ അമ്മേ, എന്റെ അച്ഛമ്മയെ കുറിച്ചു കുറ്റം പറയുന്നത്?” അവരുടെ സംസാരം കേട്ട് അത് വഴി വന്ന സന്തോഷ്, അമ്മയോട് തമാശയിൽ തിരക്കി.
“നീ പോടാ, ഏറെ വേദനിപ്പിച്ചെങ്കിലും, അവസാനം ഇങ്ങിനെ ഒരു നല്ല കാര്യം ചെയ്തു, ഈ പടിയിറങ്ങി പോയ നിന്റെ അച്ഛമ്മക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട് ഞാൻ. “
നിർമല അമ്മയെ തന്നെ ആരാധനയോടെ നോക്കി നിന്നു. സരസ്വതി അമ്മ തുടർന്നു, “നീ എന്റെ മകന്റെ ഭാര്യയാണ്. ഞാൻ അവനെ നൊന്ത് പ്രസവിച്ചത് പോലെ, അവന്റെ മകനെ നൊന്തു പ്രസവിച്ചവളാണ് നീ. ഞാൻ എന്തിനാണ് നിന്നോട് അമ്മായി അമ്മ പോര് കാണിക്കേണ്ടത്. ഈ അമ്മക്ക് അതിന് കഴിയില്ല മോളേ.” അമ്മ പറഞ്ഞു കഴിഞ്ഞപ്പോളേക്കും, നിർമല കരഞ്ഞു പോയി. അവൾ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു.
ദിവസങ്ങൾ കടന്നു പോയി. അവർ സ്വപ്നം കണ്ട ജീവിതം ഓരോന്നായി യഥാർഥ്യമായി കൊണ്ടിരിക്കുകയായിരുന്നു. പഴയ ഓടിട്ട വീട് ഇരു നില വാർപ്പിന്റെ വീട് ആയി. വീട്ടിൽ കാർ ആയി. നിർമലയും ഡ്രൈവിംഗ് പഠിച്ചു. ആൾക്കാർ കണ്ടാൽ തിരിച്ചറിയുന്ന സെലിബ്രേറ്റിയായി ആ കുടുംബം മാറി.
ഒരു ദിവസം ഉച്ച സമയം.
“സരസ്വതീ…” പുറത്ത് നിന്ന് ആരോ വിളിക്കുന്നു.
വളരെ പരിചയം ഉള്ള ശബ്ദം. സരസ്വതി അമ്മ ആ ശബ്ദം തിരിച്ചറിഞ്ഞു. സന്തോഷിന്റെ അച്ഛന്റെ ശബ്ദം അല്ലേ അത്. അവർ വാതിൽക്കൽ എത്തി. അതേ, അദ്ദേഹം തന്നെ, സന്തോഷിന്റെ അച്ഛൻ. നല്ല ഒത്ത തടിയും ആരോഗ്യവും ഉള്ള മനുഷ്യൻ, ഇപ്പോൾ ആകെ മെലിഞ്ഞു കോലം കെട്ടിരിക്കുന്നു.
“സരസ്വതീ ഇത് ഞാനാടീ നിന്റെ നാരായണേട്ടൻ.” അയാൾ ദയനീയമായി പറഞ്ഞു.
“അച്ഛൻ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്. രണ്ടാം ഭാര്യ വീട്ടിൽ നിന്ന് തല്ലി ഇറക്കിയോ?” മുറ്റത്തേക്ക് കയറി വന്ന സന്തോഷ്, അച്ഛനോട് അനിഷ്ടത്തോടെ ചോദിച്ചു. മകന്റെ മുമ്പിൽ ആ അച്ഛന്റെ തല താണു.
നിർമലയും വാതിൽക്കൽ എത്തി. തന്റെ അമ്മായി അപ്പനെ ആദ്യമായി കാണുകയാണ് അവൾ.
സരസ്വതി അമ്മ ഒന്നും മിണ്ടാതെ തരിച്ചു നിക്കുകയാണ്. ജീവിതത്തിൽ സങ്കടങ്ങൾ മാത്രം തന്ന മനുഷ്യൻ. എന്നാലും ഈ അവസ്ഥയിൽ കാണുമ്പോൾ, എന്ത് പറയണം എന്നറിയാതെ അവർ മകനെ നോക്കി.
“എന്താ സന്തോഷേട്ടാ ഇത്. നമ്മുടെ അച്ഛനല്ലേ. കുട്ടിക്കാലം തന്നെ അച്ഛനെ നഷ്ടപ്പെട്ടവളാണ് ഞാൻ. ദേ ഇപ്പോൾ ദൈവം എനിക്ക് അച്ഛനെയും തന്നു. അച്ഛൻ വാ..” അവൾ അച്ഛനെ കൈ പിടിച്ചു അകത്തു കയറ്റി. നിർമലയോടുള്ള സ്നേഹം കാരണം സന്തോഷ് പിന്നെ ഒന്നും എതിർത്ത് പറഞ്ഞില്ല.
പിറ്റേ ദിവസം അവർ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, അവരോടൊപ്പം സന്തോഷിന്റെ അച്ഛനും ഉണ്ടായിരുന്നു. ഭർത്താവ് തിരിച്ചു വന്ന സന്തോഷം സരസ്വതി അമ്മയും, അച്ഛൻ തിരിച്ചു വന്ന സന്തോഷം സന്തോഷും പങ്കു വെച്ചു.
നിങ്ങളുടെ നല്ല മനസ്സാണ് അമ്മേ. ആ അച്ഛനെ ഇനി നല്ലോണം നോക്കണം.
എന്തിനാ അയാളെ വീട്ടിൽ കയറ്റിയത്. ആരോഗ്യം ഉള്ള കാലത്ത് സുഖിക്കാൻ പോയിട്ട് ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നു.
താലി ബന്ധം, എന്ന് വെച്ചാൽ തോന്നുമ്പോൾ ഉപേക്ഷിച്ചു പോകാനും, തോന്നുമ്പോൾ തിരിച്ചു വരാനും ഉള്ളതല്ല.
ഭാര്യയുമായുള്ള ബന്ധം മുറിച്ചു കളയാൻ പറ്റുന്ന ബന്ധം ആണ്. എന്നാൽ മുറിച്ചു കളയാൻ പറ്റാത്ത ഒരു പാട് ബന്ധങ്ങൾ അതിലൂടെയാണ് ഉണ്ടാകുന്നത്. പ്രശസ്തനായ ഒരു സിനിമാ നടൻ പറഞ്ഞ വാക്കുകൾ ഓർമിപ്പിച്ചു കൊണ്ട് ഒരാളുടെ കമെന്റ്. അങ്ങിനെ, അനുകൂലിച്ചും, എതിർത്തും ഓരോ കമെന്റുകൾ വന്നു കൊണ്ടിരുന്നു.
അവർ അന്ന് വരെ യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഏറ്റവും വ്യൂവേഴ്‌സ്, ലൈക്ക്, കമെന്റ് കിട്ടിയ വീഡിയോ ആയിരുന്നു അത്.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ, യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോക്ക് താഴെ, അവസാനം വന്ന കമെന്റ് കണ്ടു, സന്തോഷിന്റെ ഉള്ളൊന്നു വിങ്ങി.
“സന്തോഷേട്ടാ, നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട്, ഞാൻ. എന്നെ മനസ്സിലായോ, ഞാൻ അശ്വതി. ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പോയതിനു ശേഷം, നിങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. എന്നും ഇങ്ങിനെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം ദീർഘായുസ് തരട്ടെ. “
അശ്വതി, ഒരു കാലത്ത് ഞാൻ ഒരു പാട് സ്നേഹിച്ചവൾ. എന്നെ ഒരു പാട് നൊമ്പരപ്പെടുത്തിയവൾ, എങ്കിലും, അവൾക്ക് പകരം നിർമല ജീവിതത്തിൽ വന്നപ്പോൾ, എല്ലാ വേദനയും മറന്നു, അതിലേറെ സന്തോഷത്തിലായിരുന്നു എന്റെ ജീവിതം.
രണ്ട് ദിവസങ്ങൾക്ക് ശേഷം യൂട്യൂബ് അടക്കം സോഷ്യൽ മീഡിയയിൽ ഒരു നടുക്കുന്ന കൊലപാതക വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. ചായ ഉണ്ടാക്കി കൊടുക്കാൻ വൈകിയതിന്റെ പേരിൽ ഉണ്ടായ വാക്ക് തർക്കം, അവസാനം അമ്മായി അമ്മ മരുമകളെ വെട്ടി കൊന്നു, എന്നതായിരുന്നു ആ വാർത്ത. അമ്മായി അമ്മയുടെ കൈ കൊണ്ട് ദാരുണമായി കൊല്ലപ്പെട്ടത് അശ്വതി എന്ന യുവതിയായിരുന്നു.
ന്യൂസ് കണ്ടപ്പോൾ, കൊല്ലപ്പെട്ട അശ്വതി എന്ന മരുമകൾ, രണ്ട് ദിവസം മുമ്പ് എന്റെ വീഡിയോക്ക് താഴെ അവസാനം കമെന്റ് ഇട്ട, വർഷങ്ങൾക്ക് മുമ്പ് തന്നെ ഒഴിവാക്കി കാമുകന്റെ കൂടെ പോയ, തന്റെ ആദ്യ ഭാര്യ ആണെന്ന് സന്തോഷിനു മനസ്സിലായി. തനിക്ക് ഒരു പാട് വേദനകൾ തന്നവൾ ആണെങ്കിലും, അവളുടെ മരണം, അവനെ വേദനിപ്പിച്ചു. നിർമലയും ന്യൂസ് അറിഞ്ഞിരുന്നു.
“അവൾ എന്നെ ഒഴിവാക്കി പോയപ്പോൾ ഞാൻ ആകെ തകർന്നെങ്കിലും, നീ എന്റെ ജീവിതത്തിൽ വന്നു, ഈ മാറ്റങ്ങൾ ഒക്കെ ഉണ്ടായപ്പോൾ, ഞാൻ മനസ്സ് കൊണ്ട് അവളോട് ഒത്തിരി നന്ദി പറഞ്ഞിരുന്നു. എന്നാലു, കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. അമ്മായി അമ്മയും മരുമകളും എന്നും വഴക്കായിരുന്നു, എന്നാ അയൽക്കാർ പറയുന്നത്. ഭർത്താവും അമ്മയുടെ പക്ഷം ചേർന്നാണ് സംസാരിക്കാറുള്ളതത്രേ. അവളും വാശിക്കാരിയാ. ദേഷ്യം വന്നാൽ വാശിയോട് ഉച്ചത്തിൽ സംസാരിക്കും. എന്തൊക്കെ പറഞ്ഞാലും ഒരാളെ കൊല്ലാൻ ആർക്കും അവകാശം ഇല്ലല്ലോ. മനുഷ്യന് ക്ഷമ നശിച്ചിരിക്കുന്നു. ഒരാളെ കൊല്ലാൻ ഒക്കെ നിസ്സാര കാര്യങ്ങൾ മതി.”
“ഒന്നും ആലോചിച്ചു വിഷമിക്കണ്ട സന്തോഷേട്ടാ. അതവരുടെ വിധി ആണെന്ന്, കരുതി സമാധാനിക്കൂ. കുടുംബ ജീവിതം ഹാപ്പി ആയി മുമ്പോട്ട് പോകണമെങ്കിൽ, വീട്ടിലെ അംഗങ്ങൾ തമ്മിൽ സ്നേഹം വേണം. അതില്ലാതെ എത്ര പണം ഉണ്ടായിട്ടും കാര്യം ഇല്ല. സന്തോഷവും സമാധാനവും ഉണ്ടെങ്കിലേ കുടുംബ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകൂ. “
നിർമല സന്തോഷിനെ, ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. സന്തോഷ് അവളെ നെഞ്ചോട് ചേർത്ത് പിടിച്ച, മുടിയിഴകളിൽ സ്നേഹത്തോടെ തലോടി
#സ്വപ്നങ്ങളെസ്വന്തമാക്കിയവർ
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


17 Comments
തോൽവികളിൽ നിന്നും പാഠം പഠിക്കുന്നവർ ജീവിതത്തിൽ വിജയിക്കാറുണ്ട്. നല്ല കഥ നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്
ഹരിപുല്ലൂർ ❤️❤️
ഇപ്പോൾ ഗ്രൂപ്പിൽ ഒന്നും കാണാറില്ലല്ലോ
ആദ്യ പരാജയം സ്വപ്നങ്ങളെ സ്വന്തമാക്കാനുള്ള നിമിത്തമായിരുന്നു ……നന്നായെഴുതി👍❤️
മിനി സുന്ദരേശൻ, അതേ രണ്ടാമത് നല്ലൊരു ജീവിതപങ്കാളി വന്നപ്പോൾ ജീവിതം ഹാപ്പി ആയി..
ഗംഭീരം
റാണി വർഗീസ് നന്ദി സ്നേഹം
❤️❤️
വളരെ പ്രസക്തമായ വിഷയം. ഭംഗിയായി പറഞ്ഞു….നല്ല കഥ 👌👌👌
താങ്ക്സ് Electa joeboy❤️❤️
ഹരിപുല്ലൂർ ❤️❤️
ഇപ്പോൾ ഗ്രൂപ്പിൽ ഒന്നും കാണാറില്ലല്ലോ
ഭംഗിയായി എഴുതി…
ഒരുപാട് ഇഷ്ട്ടായി 👌
സുനന്ദ മഹേഷ്.. നന്ദി. ❤️❤️
നല്ല കഥ. നല്ല പാതിയെ ലഭിച്ച സന്തോഷ്👌.
ജോയ്‌സി വർഗീസ് നന്ദി. സ്നേഹം
സ്വപ്നങ്ങൾ സ്വന്തമാക്കാൻ ഇവരെപ്പോലെ എല്ലാവർക്കും സാധിക്കട്ടെ! നല്ല കഥ👌👏❤️
താരാ സുഭാഷ് ❤️❤️
ജിനാസ്💕
സജി രാജീവ്.. താങ്ക്സ് ❤️❤️