ഷെൽഫ് തുറന്നവൾ ഉള്ളതിൽ ഏറ്റവും ഭംഗിയുള്ള സാരിയെടുത്തു. സമയമെടുത്തു തന്നെ അവൾ ഒരുങ്ങി. സാരിഞൊറികൾ മനോഹരമായി സേഫ്റ്റി പിൻ വെച്ച് അടുക്കി പെറുക്കി. സാരിക്കനുസൃതമായി അവൾ മാലയും വളകളും അണിഞ്ഞു.
പതിവിനുപരിയായി അവൾ അണിഞ്ഞൊരുങ്ങുന്നത് കണ്ടപ്പോൾ അയാൾക്കിഷ്ടപ്പെട്ടില്ല.
“എന്താടി ആരെ കാണിക്കാനാണ് ഈ ഒരുക്കം ഒരുമ്പട്ടോളെ” എന്ന് പതിവ് ശൈലിയിൽ അയാൾ അലറി.
തലേന്ന് കുടിച്ച മദ്യത്തിന്റെ ദുർഗന്ധം മൂക്കിലേക്കടിച്ചു കയറുന്നു. പെട്ടന്നവൾക്ക് ഓക്കാനിക്കാൻ വന്നു. മുറിയിലേക്ക് കയറിയവളെ അയാൾ പുറകിൽ നിന്ന് വരിഞ്ഞു മുറുക്കി.
“അങ്ങനെ നീ സുഖിക്കാൻ പോണ്ട. എനിക്കുള്ളത് തന്നിട്ട് മതി നിന്റെ സുഖം” എന്ന് പറഞ്ഞവളെ മുറിയിലേക്ക് വലിച്ചിഴച്ചു.
“ഇയാക്കിതെന്തിന്റെ കേടാണ്. എന്നെ വിടു” എന്നവൾ കേണപേക്ഷിച്ചു.
ഉന്മാദത്തോടെ അയാൾ അവളെ ബെഡിലേക്ക് മറച്ചിട്ടു. കുതറാൻ നോക്കിയ അവളെ അയാൾ വീട്ടില്ല. ഒച്ചയെടുക്കാൻ ശ്രമിച്ച അവളുടെ വായ അടച്ചു പിടിച്ചു ബ്ലൗസ് വലിച്ചു കീറി. പിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ച അവളുടെ കവിളത്തു ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും തോളത്താണ്ആ അടി കിട്ടിയത് .കണ്ണിൽ പൊന്നീച്ച പാറുന്ന ആ അടിയിൽ പിന്നെ അവൾ ഒന്നിനും ശ്രമിച്ചില്ല. പതിവ് പോലെ അയാളുടെ ആവശ്യം കഴിയുന്ന വരെ കിടന്നു കൊടുത്തു. ദേഹത്ത് ഒരു പഴുതാര ഇഴയുന്ന പോലെ എന്തെക്കൊയോ അയാൾ ചെയ്തു. കാര്യം കഴിഞ്ഞപ്പോൾ അയാൾ എന്തെക്കോയോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു കിടന്നു.
അര മണിക്കൂറോളം അവൾ അവിടെ കിടന്നു. അവൾക്ക് അവളോടു തന്നെ അറപ്പു തോന്നി. പതുക്കെ മുറിക്കു വെളിയിൽ ഇറങ്ങി. പുറത്താണ് ബാത്റൂം. അവിടേക്കു പോകാൻ തന്നെ അവൾക്കു പേടിയാണ്. രണ്ടാമതും അവിടെ പോയി കുളിക്കുന്നത് കണ്ടാൽ ആളുകൾ ബഹളം വെക്കും. ആ കോളനിയിലുള്ള എല്ലാവർക്കും കൂടി പൊതുവായ കുറച്ചു കുളിമുറികളും കക്കൂസുകളും ആണുള്ളത്. ഭാഗ്യത്തിന് അവിടെ ആരെയും കണ്ടില്ല. വേഗം ബാത്‌റൂമിൽ കയറി അവൾ ദേഹത്ത് വെള്ളം കോരിയൊഴിച്ചു. ഏതോ അഴുക്കു ചാലിൽ വീണ പോലെ അവൾ സോപ്പിട്ടു ദേഹം ഉരച്ചു കഴുകിയെടുത്തു.
ദാരിദ്ര്യത്തിന്റ കൊടുമുടിയിലാണിപ്പോൾ അവർ.. അടുത്തുള്ള ടെക്സ്റ്റ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേൾസിനെ ആവശ്യം ഉണ്ട് എന്ന് പത്രത്തിൽ കണ്ടിട്ടാണ് അവൾ ഒരുങ്ങി പുറപ്പെട്ടത്. നല്ല വൃത്തിക്കു ചെന്നില്ലെങ്കിൽ പണി കിട്ടില്ല എന്നവൾക്കറിയാമായിരുന്നു. കാരണം കഴിഞ്ഞ രണ്ട് ഇന്റർവ്യൂയിലും അവർ എടുത്തു പറഞ്ഞിരുന്നത് തന്റെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു. സാരികൾ എടുക്കാൻ വരുന്നവരുടെ മുമ്പിൽ സാരി നന്നായി എടുക്കാത്തവർ അറു ബോറായിരിക്കും എന്ന് പറഞ്ഞു ജോലി കൊടുത്തില്ല. അരിശത്തോടെ അവൾ രണ്ടാമതും ഒരുങ്ങി കടയിലേക്ക് പുറപ്പെട്ടു. സാരി മാത്രം നന്നായി ഉടുത്തു. ബാക്കി ഒന്നിനും സമയമില്ല. അയാൾ എഴുന്നേൽക്കുന്നതിനു മുമ്പ് പോയില്ലെങ്കിൽ ഇതും നഷ്ടപ്പെടും.
ഒന്ന് പൊട്ടിക്കരയാൻ പോലും ആകാതെ ആകെ വിങ്ങി വിങ്ങി കരഞ്ഞു കൊണ്ട് അവൾ വീടിനു പുറത്തേക്കിറങ്ങി.ഓരോ കാര്യങ്ങൾ ഓർത്തു ബസ്സ സ്റ്റോപ്പിലേക്ക് നടന്നു. ഏതു കഷ്ടകാല സമയത്താണ് ഇയാൾ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. വീട്ടിലെ പുന്നാര മോളായിരുന്നു. ഒന്നിനും ഒരു കുറവ് വരുത്താതെ മക്കളെ അരുമയോട് വളർത്തിയ അച്ഛനും അമ്മയും അച്ഛമ്മയും തന്റെ രണ്ട് അനിയന്മാരും അടങ്ങിയ സുന്ദര കുടുംബം. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. അച്ഛമ്മയുടെ പുന്നാര പേരക്കുട്ടി. അച്ഛമ്മക്കൊപ്പം അമ്പലത്തിൽ പോകാനും അച്ഛമ്മയുടെ കഥകൾ കേട്ടിരിക്കാനും എന്നും മുൻപന്തിയിലായിരുന്നു അവൾ. പഠിപ്പിൽ മിടുക്കിയായത് കൊണ്ട് അച്ഛനും അവളെ വിശ്വാസം ആയിരുന്നു. കോളേജിലും സ്കൂളിലും ടീച്ചർമാരുടെ ഇഷ്ട വിദ്യാർത്ഥി. പഠിച്ചു ഒരു കോളേജ് ലെക്ചർ ആവുന്നതാണ് എന്നും അവൾ കണ്ട സ്വപ്നം.
കോളേജിൽ പിജിക്ക് പഠിക്കുന്ന അവസാന വർഷമാണ് അവൾ രഞ്ജുവിനെ പരിചയപെടുന്നത്. കോളേജിനുടുത്തുള്ള ജ്യൂസ് കടയിൽ വെച്ച് പരിചയപ്പെട്ട രഞ്ജുവിനെ, പിന്നീട് പലയിടത്തും കണ്ടുമുട്ടി. കാണാൻ സുമുഖൻ, സംസാരത്തിൽ അതിവിദഗ്ധൻ.. ഒരു മെഡിക്കൽ റിപ്രെസെന്റ്റ്റീവിന് ആവശ്യത്തിലും കൂടുതൽ വാക്കുസമാർഥ്യം കാണുമല്ലോ. പഠിത്തം ഉഴപ്പാൻ തുടങ്ങി. ഒന്നിലും ഒരു ശ്രദ്ധ കിട്ടാതായി.
വീട്ടിൽ കൂട്ടുകാരി ഗീത വഴി വിവരം അറിഞ്ഞു. അച്ഛൻ ഒരുപാട് സങ്കടപെട്ടു. രഞ്ജുവിന്റെ വീട്ടിലെ സാഹചര്യം മോശമാണ്, കല്യാണം നടത്താൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞു. സാമ്പത്തിക കുറവിനെക്കാൾ അവന്റെ വീട്ടിലെ സാഹചര്യം മോശമായിരുന്നു. അതാണ് അച്ഛനെ ഏറ്റവും വിഷമിപ്പിച്ചിരുന്നത്. അയാളുടെ അച്ഛനും അമ്മയും എന്നും അടിപിടിയും ബഹളവും ആണ്. താമസമോ ഒരു കോളനിയിലും. എന്ത് പറയാൻ! പ്രേമം തലക്കു പിടിച്ച അവൾ വീട്ടിൽ നിന്നിറങ്ങി രജിസ്റ്റർ മാര്യേജ് ചെയ്തു രെഞ്ചുവിന്റെ വീട്ടിലേക്കു പോയി. പ്രായ പൂർത്തിയായ മകളെ തടയാൻ അവർക്കും കഴിഞ്ഞില്ല.
അവന്റെ വീട്ടുകാർക്ക് ഈ കല്യാണം ഒരു തരി പോലും ഇഷ്ടമായില്ല. ഒരു കൊച്ചു വീടും ആറു പേരും.. അതിനിടയിൽ ഒരാളും കൂടി വന്നു പെട്ടാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല.. രഞ്ജുവിന് അനിയനും അനിയത്തിയും ഉണ്ടായിരുന്നു. ഒന്ന് ഉറക്കെ തുമ്മിയാൽ അപ്പുറത്തെ വീട്ടിൽ കേൾക്കാം. അത് പോലെ അടുത്തടുത്താണ് വീടുകൾ ഉണ്ടായിരുന്നത്.
ജീവിതത്തിന്റെ പുതുമോടിയിൽ അവൾ എല്ലാം ക്ഷമിച്ചു. പക്ഷെ പഠിത്തം തുടരാൻ അയാൾ സമ്മതിച്ചില്ല. നീ പഠിച്ചിട്ടു വേണ്ട ജീവിക്കാൻ എന്നായി. അവസാന വർഷത്തിലെ പേപ്പറുകൾ എങ്ങിനെയെങ്കിലും പാസ്സായാൽ ജോലിക്ക് അവൾക്കു പോകാൻ കഴിയുമായിരുന്നു. ആകെ അവൾ കയ്യിൽ കരുതിയിരുന്നത് അവളുടെ ബുക്കുകൾ മാത്രമായിരുന്നു. കൂട്ടത്തിൽ കുറച്ചു നല്ല വസ്ത്രങ്ങളും. അതായിരുന്നു അയാൾക്കിഷ്ടപ്പെടാഞ്ഞത്. അവൾ കയ്യിലുള്ള സ്വർണമെല്ലാം എടുത്തു കൊണ്ട് വരും എന്നായിരുന്നു പ്രതീക്ഷ. സ്വന്തം ഇഷ്ടത്തിന് വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്തിനു അച്ഛൻ വാങ്ങിച്ചു തന്ന ആഭരണങ്ങൾ എടുക്കണം. പ്രേമം തലക്കകത്തു പിടിച്ചിരിക്കുന്ന സമയത്തു ഒന്നും അവളുടെ തലയിൽ കയറിയില്ല.
അവൾ ഏതോ നല്ല വീട്ടിലെ പെൺകുട്ടിയാണെന്നു മനസ്സിലാക്കി തന്നെയാണ് അയാൾ അവളോട് അടുത്തത്. പക്ഷെ വെറും കൈയ്യോടെ ഇറങ്ങി വന്നപ്പോൾ അയാൾ പെട്ടു.
കുറച്ചു നാൾ അവർ വീട്ടിൽ പിടിച്ചു നിന്നു. രഞ്ജുവിന്റെ അച്ഛൻ ഒരു സെക്യൂരിറ്റി ഗാർഡ് ആണ്. അത് കൊണ്ട് രാത്രിയിൽ വീട്ടിൽ ഉണ്ടാകാറില്ല. പകൽ അച്ഛൻ തിരിച്ചെത്തിയാൽ അവരുടെ മുറിയിൽ കിടക്കും.അതോടെ അങ്ങോട്ട് കയറാൻ കഴിയില്ല. രാവിലെ അമ്മയും അവളും മാത്രം വീട്ടിൽ ഉണ്ടാകും. രെഞ്ചു ജോലിക്കും മറ്റു രണ്ട് പേർ പഠിക്കാനും പോകും. മിണ്ടിയും പറഞ്ഞും അമ്മ കുറച്ചൊക്കെ അവളോടടുത്തു. വീട്ടിൽ നിന്നിറങ്ങി വന്നത് ശരിയായില്ല എന്നും ഈ പ്രായത്തിൽ പഠിപ്പിനായിരുന്നു മുൻതൂക്കം നോക്കേണ്ടിയിരുന്നതും എന്നവർ അവളോട് പറഞ്ഞു. തനിക്കും ഒരു മോളാണുള്ളത്, അവളുടെ മാതാ പിതാക്കളുടെ സങ്കടം തനിക്കു മനസ്സിലാകും എന്നവർ പറഞ്ഞു.. പിന്നീടൊരിക്കൽ നിന്റെ ജീവിതം നീയായിട്ടു തുലക്കരുത് എന്ന് പരോക്ഷമായിട്ടാണെങ്കിലും ആ അമ്മ അവളോട് പറഞ്ഞു.
ഇതിനിടയിൽ ആ വീട്ടിലെ സൗകര്യം കുറഞ്ഞപ്പോൾ
നിവർത്തിയില്ലാതായപ്പോളാണ് അവിടെ അടുത്തുള്ള ഒരു കോളനിയിൽ രെഞ്ചു വീട് വാടകക്കെടുത്തത് . അവൾക്കു സന്തോഷമായി. നന്നേ ചെറുതെങ്കിലും സമാധാനത്തോടെ അവിടെ ഒറ്റയ്ക്ക് കഴിയാമല്ലോ എന്ന് അവളോർത്തു . അത് പക്ഷെ വെറുതെയായിരുന്നു. അവിടെയെത്തിയപ്പോളണ് അവന്റെ തനി സ്വഭാവം പുറത്തു വന്നത്. വീട്ടിലിരുന്നായി പിന്നെ മദ്യപാനം. രാവിലെ അയാൾ പുറത്തു പോകുമ്പോൾ അവൾ തന്റെ ബുക്കെടുത്തു വായിക്കും. അത് എന്തിനാണെന്ന് അവൾക്കും അറിയില്ല. പക്ഷെ അവൾക്കു സമാധാനം കിട്ടാൻ അതായിരുന്നു ഒരു മാർഗം. വീട്ടിൽ വന്നാൽ മദ്യപാനവും അവൾക്കിഷ്ടമില്ലാത്ത രീതിയിലുള്ള ശാരീരിക ബന്ധവും…സ്നേഹവും പ്രേമവും എല്ലാം അസ്തമിച്ചിരുന്നു. ഒരു തരം വന്യത ആയിരുന്നു അയാളുടെ പ്രവർത്തികളിൽ. എന്തെങ്കിലും എതിർത്താൽ അയാൾ വഴക്കിടും. ഒന്ന് രണ്ട് പ്രാവശ്യം അടിയും കിട്ടി.
കണ്ടക്ടർ ടിക്കറ്റ് എന്ന് പറഞ്ഞു അടുത്തെത്തിയപ്പോളാണ് അവൾ പരിസരം വീക്ഷിച്ചത്. ബസ്സിൽ യാന്ത്രികമായി കയറിയതൊന്നും അവൾക്ക് ഓർമയിലില്ല. പെട്ടന്ന് നെഞ്ചിടിച്ചു, പേഴ്സ് എടുത്തിട്ടുണ്ട് പക്ഷെ പൈസ ഇല്ലെങ്കിൽ ഇത്രയും ആളുകളുടെ മുമ്പിൽ അയാൾ തന്നെ അപമാനിക്കും എന്നവൾക്കറിയാമായിരുന്നു . തുറന്നു നോക്കിയപ്പോൾ എന്തോ ഭാഗ്യത്തിന് പേഴ്സിൽ കുറച്ചു നോട്ടുകളുണ്ടായിരുന്നു. മാസങ്ങളോളമായി അവൾ പുറത്തേക്കു ഒറ്റക്ക് പോയിട്ട്. കുറച്ചു നാൾ അയാളുടെ ബൈക്കിന്റെ പുറകിൽ സഞ്ചാരം ആയിരുന്നു. പുതു മോടി കഴിഞ്ഞപ്പോൾ പിന്നെ പോക്കില്ലാതായി. തിരിച്ചു വീട്ടിലെത്തുമ്പോൾ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ആലോചിച്ചു അവളുടെ നെഞ്ചിടിച്ചു. കുറെ നാൾ അവൾ വീട്ടിൽ തന്നെ അടങ്ങിയിരുന്നു. നാല് മാസം ആ വീട്ടിൽ എങ്ങിനെ കഴിഞ്ഞു എന്ന് അവൾക്കു തന്നെ അറിയില്ല.
ഈ വീട്ടിൽ വന്നതോടെ അയാളെ നിയന്ത്രിക്കാൻ ആരുമില്ലാതായി. പിന്നെയാരെയും വകവെക്കാതായി. വാടകയാണെങ്കിൽ കൊടുത്തിട്ടില്ല. കുറച്ചു നാളായി അയാൾ പണിക്കു പോകുന്നില്ലെന്ന് തോന്നുന്നു. ഒന്നും പറയാറില്ല. ചോദിക്കാറുമില്ല. രാവിലെ എഴുന്നേറ്റു എവിടേക്കോ പോകുന്നു, വൈകിട്ട് തിരിച്ചെത്തുന്നു. ഇപ്പോൾ പോകുന്നത് തനിക്കു പരിചയമുള്ള ഷോപ്പാണ്. പല പ്രാവശ്യം അവിടെ നിന്നും വസ്ത്രങ്ങൾ വാങ്ങാൻ വന്നിട്ടുണ്ട്. അവിടെ ഇങ്ങിനെ ഒരു ജോലിക്ക് വരേണ്ടി വരും എന്നവൾ ഒരിക്കലും പോലും ചിന്തിച്ചിട്ടില്ല.
ഷോപ്പിനടുത്തെത്തിയപ്പോൾ ബസ്സിൽ നിന്നവൾ ഇറങ്ങി. കടയിൽ ചെന്ന് സെയിൽസ് ഗേൾസിന്റ ഇന്റർവ്യൂ എവിടെയെന്നു അന്വേഷിച്ചു. അവർ സെക്കന്റ് ഫ്ലോറിലേക്കുള്ള ലിഫ്റ്റ് കാണിച്ചു തന്നു. അങ്ങോട്ട് നടക്കുമ്പോൾ ‘നീതേ’ എന്നൊരു വിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ ഏറ്റവും പ്രിയപ്പെട്ട വിമല ടീച്ചർ. ആകെ വിളറി വിയർത്തു.
“മോളെ നീ എന്താണിവിടെ” എന്ന് ചോദിച്ചു അവളുടെ വിശേഷങ്ങൾ അവർ ചോദിച്ചറിഞ്ഞു. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാനും വരാം എന്നവർ പറഞ്ഞു. രണ്ട് പേരും കൂടി ലിഫ്റ്റിലേക്ക് നടന്നു. അമ്മയുടെ അകന്ന ഒരു ബന്ധം ടീച്ചർക്കുണ്ട്. അത് കൊണ്ട് തന്നെ തന്റെ കാര്യങ്ങൾ ടീച്ചർക്ക് അറിയാം. മാത്രവുമല്ല പെട്ടന്നാണ് പഠിപ്പു നിർത്തിയത്. പക്ഷെ ഒന്നും അവർ അതിനെ കുറിച്ച് പറഞ്ഞില്ല. അവളെ കുറ്റപ്പെടുത്തിയും ഇല്ല.
ഓഫീസ് മുറിക്കു പുറത്തു കുറച്ചു പേർ ഇരിക്കുന്നു ഉണ്ട്, എല്ലാം ചെറുപ്പക്കാർ. പരസ്പരം നോക്കി ചിരിച്ചതല്ലാതെ ആരും സംസാരിച്ചില്ല. ഇതിനിടയിൽ ടീച്ചർ ഞാനിപ്പോൾ വരാം എന്ന് പറഞ്ഞു ലിഫ്റ്റിൽ കയറി മുകളിലേക്കു പോയി.
അവർ അവിടെയുള്ള ഒരു മുറിയിലേക്ക് കയറി ചെന്നു . കടയുടെ പാർട്ണർസിന്റെ മുറിയാണ് അത് . അതിനുള്ളിൽ സുമുഖനായ ഒരു ചെറുപ്പക്കാരനാണ് ഇരുന്നിരുന്നത്. ടീച്ചറെ കണ്ടപ്പോഴേക്കും അയാൾ ചാടി എഴുന്നേറ്, “ആന്റി എന്താ ഇവിടെ?” എന്ന് ചോദിച്ചു. അവരുടെ ബന്ധുവിന്റെ കടയാണ്. മാത്രവുമല്ല അയാളുടെ അമ്മ ടീച്ചറുടെ അടുത്ത കൂട്ടുകാരിയും.
“ഞാനിവിടെ കുറച്ചു തുണികൾ വാങ്ങാൻ വന്നതാണ്.”
കുറച്ചു നേരം അവർ സംസാരിച്ചിരുന്നു അതിനിടയിൽ അവർ നീതയുടെ കാര്യം പറഞ്ഞു. അയാൾക്ക് അറിയാമായിരുന്നു അവളുടെ വീട്ടുകാരെ. അവൾക്കു പറ്റിയ ഒരു ജോലി കൊടുക്കണം. നല്ല മിടുക്കിയാണ് എന്ന് പറഞ്ഞു അവർ വെളിയിൽ ഇറങ്ങി നേരെ നീതയുടെ അടുത്തേക്ക് ചെന്നു .
അപ്പോഴേക്കും അവളുടെ ഇന്റർവ്യൂ കഴിഞ്ഞിരുന്നു. അവൾ നല്ല സന്തോഷത്തിലായിരുന്നു. നാളെ വന്നു ജോയിൻ ചെയ്യണം എന്ന് ഇന്റർവ്യൂ ചെയ്തയാൾ പറഞ്ഞതായി ടീച്ചറോട് പറഞ്ഞു. എന്താണ് പണി എന്നുള്ളത് നാളെ പറയാം എന്ന് പറഞ്ഞത്രേ.. കുറച്ചു നേരം അവർ സംസാരിച്ചു നിന്നു. കുറച്ചു കാര്യങ്ങൾ അവളിൽ നിന്നു അവർ മനസ്സിലാക്കി. അവൾ ആകെ പെട്ടിരിക്കുകയായാണ് എന്നവർക്ക് മനസ്സിലായി. വിളിക്കാനായി അവളോട് നമ്പർ ചോദിച്ചപ്പോളാണ് അവളുടെ കയ്യിൽ ഒരു ഫോൺ പോലും ഇല്ലാ എന്നുള്ളത് അവർക്കു മനസ്സിലായത്. കുറച്ചു മാസത്തിനുള്ളിൽ അവൾക്കു ഇമ്പ്രൂവ്മെന്റ് എക്സാം ഉണ്ട് അതിലൂടെ അവളുടെ പേപ്പറുകൾ എഴുതി എടുക്കണം എന്നവളോട് ഒരു പാട് തവണ അവർ ആവർത്തിച്ചു പറഞ്ഞു.. പിന്നെ കാണണം എന്ന് പറഞ്ഞവർ പോയപ്പോൾ അവൾക്കാകെ വിഷമമായി. വീട്ടിലെ കാര്യങ്ങൾ ചോദിക്കണം എന്നുണ്ട്. പക്ഷെ ആകെ ഒരു പരവശം. കുറെ നാളുകൾക്കു ശേഷം തന്റെ ഒരാളെ കണ്ടതിൽ അവൾക്കു സന്തോഷവും ദുഃഖവും ഒന്നിച്ചു വന്നു.
തിരികെ വീട്ടിൽ എത്തിയപ്പോൾ അയാൾ എഴുന്നേറ്റിട്ടുണ്ട്. കണ്ണെല്ലാം ചുവന്നിരിക്കുന്നു. എന്താടി തോന്നുമ്പോൾ പോകാനും വരാനും ഇതു സത്രം ഒന്നുമല്ല എന്ന് പറഞ്ഞു കണ്ണ് പൊട്ടിക്കുന്ന ചീത്ത അവളെ വിളിച്ചു. മദ്യത്തിന്റെ ദുർഗന്ധം വന്നിട്ട് അവൾക്കൊക്കാനിക്കാൻ വന്നു. ഇനി അത് കണ്ടാൽ അയാൾ കൂടുതൽ അക്രമം കാണിക്കും എന്ന് പേടിച്ചവൾ ഛർദിൽ ഒതുക്കി. ഒന്നും മിണ്ടാതെ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. തലക്കു വെളിവുണ്ടെങ്കിലല്ലേ കൂടുതൽ അടിയുണ്ടാക്കാൻ പറ്റൂ. പിന്നെയും അയാൾ കിടന്നുറങ്ങി. കെട്ടെല്ലാം ഇറങ്ങി അയാൾ ഒന്ന് സമാധാനത്തിലായപ്പോൾ അവൾ ജോലിക്കാര്യം പറഞ്ഞു. വലിയ എതിർപ്പ് കാണിച്ചില്ല, കാരണം വാടക കൊടുത്തില്ലെങ്കിൽ അവിടെ നിന്നിറക്കി വിടും എന്നയാൾക്ക് മനസ്സിലായിരുന്നു..
സ്നേഹം നടിച്ചു അവളോട് പറ്റി ചേർന്ന് കിടന്നു പതിവ് കലാപരിപാടികൾ തുടർന്നു. അയാൾ ദേഹത്ത് തൊടുമ്പോൾ തന്നെ അവൾക്കു അറക്കും. പഴുതാര ദേഹത്ത് ഇഴയുന്ന പോലെ തോന്നും. ആവശ്യം കഴിയുമ്പോൾ അയാൾ തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങും. ഇനി ഒന്ന് മേൽ കഴുകണമെങ്കിൽ പുറത്തുള്ള കുളിമുറിയിൽ പോകണം. അങ്ങോട്ടുള്ള വഴി തന്നെ അവൾക്കു പേടിയാണ്. ഒരു തരി പോലും വെളിവില്ലാത്ത കുറെ ആളുകൾ താമസിക്കുന്ന സ്ഥലം. അവളുടെ കണ്ണ് നിറഞ്ഞൊഴുകി. ഒന്നും ആലോചിക്കാതെ എടുത്തു ചാടി പ്രവർത്തിച്ചതിനു ദൈവം തന്ന ശിക്ഷയാണ്. സാമ്പത്തികം ജാതി ഒന്നും നോക്കേണ്ട തന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിവുള്ള ഒരു വ്യക്തിയായിരിക്കും ഇയാൾ എന്ന് വെറുതെ തെറ്റിദ്ധരിച്ചു. എന്തിനു ഇത് സഹിക്കുന്നത് എന്നവൾ പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട്. തിരിച്ചു വീട്ടിൽ പോകാൻ അവൾക്കു മടിയായിരുന്നു. എങ്ങിനെ മാതാപിതാക്കളെ നേരിടും എന്നതായിരുന്നു അവളുടെ പേടി.
അതി രാവിലെ എഴുന്നേറ്റു ഭക്ഷണം തയ്യാറാക്കി അവൾ വസ്ത്രം ധരിച്ചപ്പോൾ അയാൾ അടുത്ത് വന്നു. പക്ഷെ അവൾ സമ്മതിച്ചില്ല. അതോടെ കലി കയറി മുറിയിൽ ഉണ്ടായ സാധനങ്ങൾ എല്ലാം വലിച്ചെറിഞ്ഞു. അവളും വിട്ടു കൊടുത്തില്ല. വേഗം പുറത്തേക്കിറങ്ങി ബസ് സ്റ്റോപ്പിലേക്കു നടന്നു.
കടയിൽ ചെന്നപ്പോൾ മാനേജറെ കാണാൻ പറഞ്ഞു. അയാൾ അവളെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലേക്കു പറഞ്ഞു വിട്ടു. അവളുടെ കണ്ണ് നിറഞ്ഞു. ഇഷ്ടപ്പെട്ട ജോലി തന്നെ കിട്ടിയിരിക്കുന്നു. അങ്ങനെ അന്ന് അവൾ ജോലി ആരംഭിച്ചു. വൈകിട്ട് ആറു മണിയായപ്പോൾ ജോലി കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു മടങ്ങി. ബസ്സിലെ ഉന്തും തള്ളും തിരക്കും കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ എട്ടു മണി. തല പൊളിയുന്ന വേദന. വീട്ടിൽ നിന്നിറങ്ങുമ്പോൾ താക്കോൽ എടുത്തിരുന്നില്ല .വീടിനു രണ്ട് താക്കോൽ ഉണ്ടെന്നു അവൾക്കറിയാം. വെപ്രാളത്തിൽ എടുക്കാൻ മറന്നു. വീട്ടിൽ എത്തിയപ്പോൾ അവൾ ഞെട്ടി. അയാൾ വീടും പൂട്ടി പുറത്തു പോയിരിക്കുന്നു.
അവൾ വീടിന്റെ പടിയിൽ ഇരുന്നു അല്ലാതെന്തു ചെയ്യാൻ. ആരെക്കെയോ ചുമച്ചും ചൂളമടിച്ചും അടുത്ത് കൂടെ പോയി. അടുത്ത വീട്ടിലെ ചേച്ചി എന്ത് പറ്റിയെന്നു ചോദിച്ചു . ആകെ അവൾക്കു പരിചയമുള്ള ഒരാൾ ആ ചേച്ചി മാത്രം ആയിരുന്നു. കണ്ടാൽ ഒന്ന് ചിരിക്കും അത്രേയുള്ളൂ അവർ തമ്മിലുള്ള പരിചയം. കുറച്ചു നേരം അവളുടെ കൂടെയിരുന്നു അവർ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞവർ പോയി. അവിടെ ഇരുന്ന് അവൾ മയങ്ങിപ്പോയി. ശക്തമായി ആരോ ചവിട്ടിയപ്പോൾ ആണ് എഴുന്നേറ്റത്. എന്താടി പുറത്തു അണിഞ്ഞൊരുങ്ങി ഇരിക്കുന്നത് എന്ന് ചോദിച്ചയാൾ ബഹളം വെക്കാൻ തുടങ്ങി. മദ്യത്തിന്റെ രൂക്ഷ ഗന്ധം, ഇപ്പോൾ മറുപടി പറഞ്ഞാൽ അയാൾ വിളിച്ചു പറയുന്ന അനാവശ്യങ്ങൾ മുഴുവൻ നാട്ടുകാർ കേൾക്കും. ഒന്നും മിണ്ടാതെ അവൾ കരഞ്ഞു. വീടിനകത്തു കയറിയിട്ടും അയാൾ നിർത്തിയില്ല. കുറച്ചു കഴിഞ്ഞു എല്ലാം കെട്ടടങ്ങി.
പിറ്റേ ദിവസവും അവൾ നേരത്തെ എഴുന്നേറ്റു പണികൾ ചെയ്തു വെച്ചു ജോലിക്ക് പോയി. അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു മാസം ഒടുവിൽ ആദ്യത്തെ ശമ്പളം കിട്ടി. പതിനായിരം രൂപ. കൂടാതെ യാത്രക്കുള്ള പൈസയും നൽകി. ഈശ്വരനോട് അവൾ നന്ദി പറഞ്ഞു, കൂട്ടത്തിൽ വിദ്യാഭ്യാസം നൽകിയ മാതാപിതാക്കളെയും അവൾ നമിച്ചു. അവൾ അതിൽ നിന്ന് കുറച്ചു രൂപ മാറ്റി വെച്ചു. ആറായിരം രൂപയാണ് ശമ്പളം കിട്ടിയത് എന്ന് അയാളോട് പറഞ്ഞപ്പോൾ ആൾക്ക് വലിയ വിശ്വാസം വന്നില്ല. ഇത്ര കുറച്ചു ശമ്പളമോ. പിന്നെന്തിനാ ഒരുങ്ങി കെട്ടി അങ്ങോട്ട് പോകുന്നത് എന്നായി ചോദ്യം. എന്തായാലും കിട്ടിയ പൈസ അയാൾ കൈക്കലാക്കി. കുറച്ചു ഓവർടൈം ചെയ്തു കൂടുതൽ പൈസ സമ്പാദിക്കാൻ ഒരുപദേശവും കൊടുത്തു. തുണികടയിൽ ഓവർടൈമോ അവൾ മനസ്സിൽ ചിരിച്ചു.
കുറച്ചു നാളായി രഞ്ജുവിന്റ കുടി കുറച്ചു കുറഞ്ഞിരുന്നു. അയാളെ നന്നാക്കിയെടുക്കാൻ അവൾ പല വട്ടം ശ്രമിച്ചു. ചിലപ്പോൾ നല്ല സ്വഭാവം ചിലപ്പോൾ മഹാ തറ. വായിൽ നിന്നു വരുന്ന വാക്കുകൾ കൊണ്ട് അളക്കാം അയാളുടെ മാന്യത. എന്തായാലും പെട്ടു പോയി ഇനി അനുഭവിക്കുക തന്നെ എന്നുള്ള ഒരു മനസ്ഥിതി ആയിരുന്നു അവളുടേത്.
ഇതിനിടയിൽ ടീച്ചർ അവളെ പല പ്രാവശ്യം കണ്ടിരുന്നു. രണ്ട് മൂന്ന് പ്രാവശ്യം വൈകുന്നേരങ്ങളിൽ രണ്ട് പേരും കാപ്പി കുടിക്കാനായി റെസ്റ്റോറന്റുകളിൽ പോയിരുന്നു സംസാരിച്ചിരിക്കും.. പതുക്കെ അവളെ അവർ പരീക്ഷക്കിരിക്കാൻ സജ്ജമാക്കി. നോട്സുകൾ സംഘടിപ്പിച്ചു കൊടുത്തു. ജോലി സ്ഥലത്തു നിന്നു ലീവ് എടുപ്പിച്ചു. ഒരു വിധത്തിൽ അവൾ പരീക്ഷ എഴുതിയെടുത്തു. ഇതൊന്നും ഒരിക്കലും രെഞ്ചുവിനെ അറിയിക്കരുത് എന്നവർ അവളെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു..
ഇതിനിടയിൽ രഞ്ജുവിന് ജോലി ശരിയായിരുന്നു. കുടി നിർത്തിയപ്പോൾ ആൾക്ക് അവളോട് വല്ലാത്ത സ്നേഹവും ആസക്തിയും കൂടി. വീട്ടിൽ ചെന്നാൽ അവളെ വിടില്ല. സ്നേഹം കൊണ്ടാണെന്നു അവളും കരുതി. ഗർഭിണിയാകായതിരിക്കാനുള്ള മുൻകരുതൽ അവൾ എടുത്തിട്ടുള്ളത് കൊണ്ട് ആ പേടി മനസ്സിലുണ്ടായിരുന്നില്ല
എന്തോ വീട്ടിൽ ഇടക്കിടക്ക് ആളുകൾ വരുന്നത് അവൾ ശ്രദ്ധിച്ചിരുന്നു .. അവരുമായി എന്തൊക്കെയോ കുശു കുശുക്കൽ അയാൾ നടത്തുന്നുണ്ടായിരുന്നു.. പുറത്തു നിന്നാണ് ചർച്ചകൾ. ഈയിടെയായി അയാളുടെ കയ്യിൽ ധാരാളം പണം കാണാറുണ്ട് . അവൾക്കു എന്തോ അപകടം മണത്തു. ടീച്ചറോട് പറഞ്ഞപ്പോൾ എന്തെങ്കിലും അനധികൃതമായ പരിപാടികൾ ആകും, നീ പെടാതെ സൂക്ഷിക്കാൻ പറഞ്ഞു.
അന്ന് രാത്രി പതിവ് പരാക്രമത്തിന് മുതിർന്നപ്പോൾ അവൾ എതിർത്തു. രണ്ട് പേരും തർക്കമായി അവളെ അയാൾ ഒരുപാട് ഉപദ്രവിച്ചു, വീട്ടിൽ നിന്നു തള്ളി പുറത്തേക്കിട്ടൂ. ആ രാത്രിയിൽ എവിടെ പോകാൻ. ഒരു വിധത്തിൽ അവൾ രാത്രി കഴിച്ചു കൂട്ടി. ബഹളം കേട്ടു പുറത്തു വന്ന അടുത്ത വീട്ടിലെ ചേച്ചി അവൾക്കു അന്നും കുറച്ചു നേരം കൂട്ടിരുന്നു. അവർ പറഞ്ഞണവർ രഞ്ജുവിന്റെ പുതിയ സ്വഭാവം അറിഞ്ഞത്.പകൽ സമയം പലരും ഇവിടെ വന്നു പോകാറുണ്ട്, കൂട്ടത്തിൽ ഒരു സ്ത്രീ അവിടെ സ്ഥിരമായി വരാറുണ്ട് എന്നും അവൾ മനസ്സിലാക്കി. എന്തോ കഞ്ചാവ് കച്ചവടം ആണെന്ന് തോന്നുന്നു എന്നവർ പറഞ്ഞു. കുറച്ചു നാളായി ജോലിയും പഠിപ്പും എല്ലാം കൂടിയായപ്പോൾ അവിടെ നടക്കുന്നതൊന്നും അവൾ ശ്രദ്ധിച്ചിരുന്നില്ല..
പിറ്റേ ദിവസം കലിയും കഴിച്ചതിന്റെ കെട്ടും ഇറങ്ങിയപ്പോൾ രാവിലെ തന്നെ അവളെ അകത്തേക്കായാൾ വിളിച്ചു. എന്തോ ഫോൺ വന്നപ്പോൾ അയാൾ പുറത്തേക്കു പോയി. ഈ അവസരം അവൾ മുതലെടുത്തു. തന്റെ ആവശ്യമുള്ള സാധനങ്ങൾ പെട്ടന്ന് വലിച്ചു വാരിയെടുത്തു ഒരു ബാഗിൽ വെച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ജോലി സ്ഥലത്തേക്കും പോയി.അവിടെ എത്തിയപ്പോൾ അവൾ ടീച്ചറെ വിളിച്ചു കാര്യം പറഞ്ഞു. അവർ ഉടനടി എത്തി. അന്ന് അവൾ ലീവ് എടുത്ത് ടീച്ചറുടെ വീട്ടിൽ പോയി കുറച്ചു നേരം ഇരുന്നു. അവരുടെ മുമ്പിൽ പൊട്ടി പൊട്ടി അവൾ കരഞ്ഞു തീർത്തു. പതുക്കെ അവർ അവളോട് ഇനി ഈ ബന്ധം തുടരുന്നത് ആപത്താണെന്നു പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കുറച്ചു സമയം കഴിഞ്ഞു അവൾ ഒന്ന് സമാധാനത്തിൽ ആയപ്പോൾ അവർ തന്നെ മുൻകൈ എടുത്തു ഒരു ലേഡീസ് ഹോസ്റ്റലിൽ മുറിയെടുത്തു കൊടുത്തു.
പിന്നിടവൾ രഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു പോയില്ല. അവൾ ഡിവോഴ്‌സിന് ഫയൽ ചെയ്തു. ഡിവോഴ്സ് പേപ്പർ ഒപ്പിട്ടു അയച്ചു. കോടതിയിൽ കയറിയിറങ്ങി. ഇതിനിടയിൽ പല പ്രാവശ്യം അയാൾ ജോലി സ്ഥലത്തു വന്നു കാണാൻ ശ്രമിച്ചു. അവിടത്തെ ആളുകൾ അവളെ കാണാൻ അയാളെ സമ്മതിച്ചില്ല. പിന്നീട് എപ്പോഴോ അറിഞ്ഞു അയാൾ മയക്കു മരുന്ന് കേസ്സിൽ ജയിലിൽ ആയെന്നു. ഡിവോഴ്സ് കിട്ടാൻ കുറച്ചു കഷ്ടപ്പെട്ടു.ഇതിനിടയിൽ അവൾ പരിക്ഷ പാസ്സ് ആയി. നല്ല മാർക്കും ഉണ്ടായിരുന്നു. വിമല തന്നെ അവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി. അവളുടെ തെറ്റുകളും അവൾ അനുഭവിച്ച യാതനകളും അവർക്കറിയാമായിരുന്നു. പക്ഷെ സ്വയം തിരുത്താതെ അവളെ തിരിച്ചു വിളിക്കുന്നതിൽ അർത്ഥം ഇല്ലെന്നു അവർക്കു മനസ്സിലായിരുന്നു. വിമല ടീച്ചർ അവൾക്കു ചെയ്തിരുന്ന ഓരോ സഹായവും അവളുടെ മാതാപിതാക്കളുടെ അറിവോടെയായിരുന്നു.
അച്ഛന്റെ സഹായത്തോടെ തന്നെ അവൾക്കു അവൾ പഠിച്ചിരുന്ന കോളേജിൽ അധ്യാപികയായി ജോലി കിട്ടി. ഇന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ഒരു നല്ല അധ്യാപികയാണ് അവൾ. തന്റെ ജീവിതത്തിലുണ്ടായ പരീക്ഷണങ്ങൾ അവളെ കൂടുതൽ ധൈര്യമുള്ളവൾ ആക്കി തീർത്തു. കുട്ടികൾക്ക് അവൾ കൗൺസിലിങ് ക്ലാസുകൾ നടത്താറുണ്ട്. അവൾക്കു പറ്റിയ ഒരു തെറ്റ് ഒരു പെൺകുട്ടിക്കും ഉണ്ടാകാതിരിക്കെട്ടെ എന്നവൾ പ്രാർത്ഥിക്കാറുണ്ട്. എല്ലാ പ്രേമ ബന്ധങ്ങളും പരാജയങ്ങൾ ആയിരിക്കില്ല. എങ്കിലും തന്റെ പ്രവർത്തികൾ മൂലം ജീവിതത്തിൽ ഒരു കഷ്ടപ്പാടുണ്ടാകാതിരിക്കാൻ ഓരോ കുട്ടിയും ശ്രദ്ധിക്കണം. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ഒരു വക തിരിവ് ഉണ്ടാക്കിയെടുക്കണം കുട്ടികളിൽ, അല്ലെങ്കിൽ അവർ തെറ്റിന്റെ ഭാഗത്തേക്ക് തിരിഞ്ഞു അവരുടെ ഭാവി തുലക്കും. അതിനുള്ള കൗൺസിലിംഗ് സെഷണുകളിൽ സജീവമായിരുന്നു അവൾ.
ഇതിനിടയിൽ രഞ്ജുവിന്റെ അനുജത്തിയും അമ്മയും ഒരു ദിവസം അഡ്മിഷൻ കിട്ടാൻ ആയി അവളുടെ കോളേജിൽ വന്നപ്പോൾ അവളെ ചെന്നു കണ്ടിരുന്നു. ആ കുട്ടിക്ക് നല്ല മാർക്കുണ്ടായിരുന്നു പ്ലസ് ടൂവിൽ. “മോളെ, അവളെ ഒന്ന് ശ്രദ്ധിക്കണം” എന്ന് പറഞ്ഞവളുടെ കയ്യിൽ പിടിച്ചപ്പോൾ ആ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.
“നീ രക്ഷപെട്ടു എന്നറിഞ്ഞപ്പോൾ സന്തോഷമായി മോളെ” എന്നവർ പറഞ്ഞപ്പോൾ അവളുടെ കണ്ണും നിറഞ്ഞു.
അവർ പണ്ട് പറഞ്ഞതവൾ ഓർത്തു, എനിക്കും ഒരു പെൺകുട്ടിയുണ്ട് എന്നത്. പെൺകുഞ്ഞുങ്ങൾ ഉള്ള ഓരോ മാതാപിതാക്കൾക്കും ആധിയാണ് അവരുടെ കാര്യത്തിൽ. പക്ഷെ ഒന്നുണ്ട് വിദ്യാഭ്യാസവും മനസ്സുറപ്പും കൂട്ടത്തിൽ നന്മ നിറഞ്ഞ ഒരാൾ എങ്കിലും ജീവിതത്തിൽ ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയും തരണം ചെയ്യാം എന്നുള്ളത്.


3 Comments
നല്ല കഥ, രക്ഷപ്പെടാൻ തീരുമാനിച്ചതും ശ്രമിച്ചതും മറ്റു പല കുട്ടികളെയും കൗൺസിംലിംഗിലൂടെ ശരിയും തെറ്റും പറഞ്ഞു കൊടുക്കുന്നതും വളരെ നന്നായിരിക്കുന്നു. 👍
നന്നായിട്ടുണ്ട് കഥ… നല്ല മെസ്സേജ് ❤️
നല്ല മെസ്സേജ് 👍