പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1
2 അടയാളങ്ങൾ
മേരി ജാൻ, മുരൻ, മുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും നിനക്കെഴുതുമ്പോൾ ഞാൻ ആ പഴയ എൻ സി സി കേഡറ്റ് ആയി മാറുന്നു. മേരി ജാൻ, എന്ന് ഒന്നുകൂടി എഴുതിയപ്പോൾ, ഞാൻ അടിമുടി കോരിത്തരിച്ചു. എങ്ങിനെയാടാ നിന്നെ മറക്കുന്നത്, അന്ന് കാലത്ത് തിങ്ങിവിങ്ങിയ എന്റെ ഏകാന്തതയുടെ അഭയം നീയായിരുന്നല്ലോ. നിന്നെ പരിചയപ്പെടുന്ന ആർക്കെങ്കിലും നിന്നെ മറക്കാനാവുമോ, അവരുടെ ജീവിതങ്ങളിൽ സ്നേഹത്തിന്റെ പ്രണയത്തിന്റെ അടയാളമിട്ടല്ലേ നീ ഇറങ്ങിപ്പോകാറുള്ളൂ.
മേരി ജാൻ, മുരൻ, നിന്റെ മുഖത്ത് ഇടത് കവിളിന് താഴെ വളപ്പൊട്ട് കോറിയ പാട് ഇപ്പോഴുമില്ലേ. അത് വളപ്പൊട്ട് കോറിയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിന്റെ ഏതോ കാമുകി അവളെ മറക്കാതിരിക്കാൻ നിന്നെ കടിച്ചു പറിച്ചതല്ലേ? അത് ഞാനായില്ലല്ലോ എന്ന വിഷമമേ എനിക്കുള്ളൂ. ഡൽഹി റിപ്പബ്ലിക്ക് ഡേ ക്യാമ്പ് കഴിഞ്ഞു നിന്നെ ഞാൻ മേഘാലയയിലെ ഉംറായ് കന്റോൺമെന്റ് ക്യാമ്പിലും, ഗോവ ട്രെക്കിങ്ങ് ക്യാമ്പിലും കണ്ടു, ഓർത്തുവെക്കാൻ ഒരു ഉമ്മപോലും തരാത്തവനാണ് നീ, എങ്കിലും ഹൃദയത്തിന്റെ രഹസ്യമായ ഒരു മൂലയിൽ നീ കയറി ഒളിക്കും, എന്നെന്നേക്കുമായി.
മേരി ജാൻ, മുരൻ, ഡൽഹിയിലെ 1988 ജനുവരിയിലെ ഒരുമാസക്കാലം നിന്നെ എന്നും കണ്ടുകൊണ്ടിരിക്കുന്നത് തന്നെ ഒരു സുഖമായിരുന്നു. കാലത്ത് തണുപ്പ് സഹിക്കാനാവാതെ നീ ചൂടുവെള്ളത്തിനോടുന്നത് കാണുമ്പോൾ ഞാനും പാത്രമെടുത്ത് ഹോട്ട് വാട്ടർ ഭാഗത്തേക്ക് എത്താറുണ്ടായിരുന്നു, ആരുടേയും ശ്രദ്ധയിൽ പെടാതെ ഒന്ന് കാണുവാൻ, അന്ന് നീയെന്നെ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയിരുന്നത്, കാരണം കേരള കണ്ടിൻജന്റിൽ ഒരുപാട് സുന്ദരികുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ക്വിസ്സ് മത്സരം കഴിഞ്ഞു ഞാൻ ഒന്നാമതും, നീ രണ്ടാമതും എത്തിയപ്പോൾ നീ തന്ന ഹസ്തദാനത്തിൽ എല്ലാം ഉണ്ടായിരുന്നു. നിന്നെ തോൽപ്പിക്കുന്നവരെ മാത്രം നീ കൂടെച്ചേർക്കും.
മേരി ജാൻ, മുരൻ, പരേഡ് നയിക്കുന്ന നിന്റെ ശബ്ദം എനിക്കിപ്പോഴും കേൾക്കാം. പരേഡ് സാവധാൻ, ഞാനിതാ എന്റെ മുറിയിൽ നിന്റെ ശബ്ദത്തിൽ അറ്റെൻഷനിൽ നിൽക്കുന്നു, നിന്റെ അടുത്ത ആജ്ഞക്കായി കാതോർത്തിരിക്കുന്നു. നീയന്നൊരു സിംഹമായിരുന്നു. വലിയ കണിശക്കാരൻ, നിന്റെ ശബ്ദത്തിന്റെ സ്പുടത, ഉറച്ച ശബ്ദം, അതിന്റെ ഗാംഭീര്യം, ക്യാമ്പ് കമാൻഡിങ് ഓഫീസർ ബ്രിഗേഡിയർ രൺവീർ സിംഗ് സോധി, നിന്നെ വിളിച്ചിരുന്നത്, എന്റെ മകനെ എന്നാണ്. എന്നീട്ടും നീയെന്തേ പട്ടാളത്തിൽ എത്താതെ പോയത്. നീയെങ്ങിനെയാണ് മരുഭൂമിയിൽ ചെന്നുപെട്ടത്?
മേരി ജാൻ, മുരൻ, പരേഡിൽ നീ ഞങ്ങളെ വിറപ്പിക്കുമായിരുന്നു. നിന്റെ കണ്ണുകളും കാതുകളും കഴുകന്റെ പോലെയായിരുന്നു, ദൂരെ നിൽക്കുമ്പോഴും, പുറം തിരിഞ്ഞു നിൽക്കുമ്പോഴും തെറ്റ് ചെയ്യുന്ന വ്യക്തിയിലേക്ക് കൃത്യമായി എത്തുന്ന നിന്റെ കണ്ണുകൾ. ആദ്യമൊക്കെ വെറുപ്പായിരുന്നെങ്കിലും, പിന്നെ പിന്നെ നീ ഞങ്ങളുടെ പ്രേമഭാജനമായി, നിന്റെയടുത്തു നിന്ന് ചിത്രങ്ങളെടുക്കാൻ ഞങ്ങൾ മത്സരിച്ചു. ചിത്രങ്ങളുടെ കോപ്പിക്കായി നമ്പർ സഹിതം ബോർഡിൽ ഇടുമ്പോൾ ഞാൻ മോഷ്ടിച്ചെടുത്ത കുറെ ചിത്രങ്ങൾ ഉണ്ട്, മറ്റാർക്കും കിട്ടരുതെന്ന് ഞാൻ മോഹിച്ച നിന്റെ ചിത്രങ്ങൾ. ഇന്നുമുണ്ടത്, ഡിജിറ്റൽ കോപ്പിയാക്കി ഞാനതെല്ലാം സൂക്ഷിക്കുന്നുണ്ട്, ചോദിക്കണ്ട, ഒന്നും തരില്ല, നീ ഡൽഹിയിലേക്ക് വരൂ , നമുക്കൊന്നിച്ചിരുന്നു കാണാം, പറ്റിയാൽ അനുവാദം വാങ്ങി പഴയ ക്യാമ്പ് ഒന്ന് കാണാം. അതിലൂടെ നടക്കാം, അവിടെ നിന്ന് നീ ഉച്ചത്തിൽ പരേഡ് വിളിക്കണം, നിന്റെ ആജ്ഞയിൽ എനിക്ക് ഒറ്റയ്ക്ക് 1988 ലെ ക്യാമ്പ് ഓർമ്മകളിൽ നിന്ന് തിരിച്ചു പിടിക്കാൻ.
പരേഡ് തെറ്റിച്ചതിനു നീ എത്രയോ തവണ എന്നെ ഓടിച്ചിരിക്കുന്നു, ഓടി ഓടി തളരുമ്പോഴും, വീണ്ടും വീണ്ടും ഞാൻ തെറ്റിച്ചു, നീ എന്റെ അടുത്ത് വന്നു കോപത്തോടെ എന്നെ ചീത്തപറയുന്നത് കേൾക്കാൻ. നിന്റെ ചുവന്ന മുഖവും, ചോര തിളക്കുന്ന കണ്ണുകളും എനിക്ക് സ്വന്തമാക്കാൻ. നിന്റെ സൗഹൃദം എല്ലാവരും ആഗ്രഹിച്ചിരുന്നു, എന്നാൽ നീയൊരു ഒറ്റയാനായിരുന്നു. നിന്റെയുള്ളിൽ റിപ്ലബിക് ഡേ പരേഡും അതിന്റെ പ്രൗഢിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മേരി ജാൻ, മുരൻ, എന്റെ മുറി മുഴുവൻ പരേഡിന്റെ ആജ്ഞകളാൽ നിന്റെ ശബ്ദം നിറഞ്ഞു കവിയുന്നു . എന്റെ ഹൃദയത്തിന്റെ ഏതു മൂലയിലാണ് നീ ഒളിച്ചിരിക്കുന്നത്, പുറത്തിറങ്ങി ഒന്ന് എന്റെ മുന്നിൽ വരൂ, നിന്നെ കാണാൻ എനിക്ക് കൊതിയായി.
@കാവല്ലൂർ മുരളീധരൻ


1 Comment
Pingback: പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ -1 - അപ്രതീക്ഷിതം, ഞാൻ ജുനു ബർമൻ - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ