പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1
3 – കാഴ്ചകൾക്കപ്പുറത്ത്
മേരി ജാൻ, മുരൻ, നിനക്ക് ഒരുപാട് ചെല്ലപ്പേരുണ്ടായിരുന്നു, നീയൊഴികെ എല്ലാവര്ക്കും അതൊക്കെ അറിയാം, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാലൻ ആയിരുന്നു, നീ ഞങ്ങളെയൊക്കെ കൊന്നെയടങ്ങൂ എന്നാണ് എല്ലാ കേഡറ്റുകളും പറഞ്ഞിരുന്നത്. ദീർഘദൂര ഓട്ടം തുടങ്ങുമ്പോൾ എല്ലാവരും ഓടിത്തുടങ്ങി എന്നുറപ്പാക്കി നീ ഏറ്റവും പുറകിൽ നിൽക്കും, പക്ഷെ മുന്നിൽ എത്തുക നീയായിരിക്കും. മിക്കവർക്കും നിന്റെ മുന്നിൽ എത്തണമെന്നുണ്ടായിരുന്നു, നിന്റെ ഈഗോ തകർക്കാൻ, എന്നാൽ അവസാന കിലോമീറ്ററിൽ എവിടെ നിന്നാണ് പറന്നുപോകാനുള്ള ശക്തി നിന്നിൽ എത്തിയിരുന്നത്. ഒരിക്കലും പിന്തിരിഞ്ഞു നോക്കാത്തതാണ് നിന്റെ പ്രേത്യകത, മുന്നിലോട്ടു മാത്രം. എന്നാൽ എല്ലാവര്ക്കും അറിയാം, ‘എന്നെ തോൽപ്പിക്കൂ’ എന്നാണ് നീ നിശബ്ദമായി എല്ലാവരോടും ആവശ്യപ്പെട്ടിരുന്നത്.
മേരി ജാൻ, മുരൻ, നീ എല്ലാവർക്കും ചുറ്റും തീർക്കുന്ന ഒരു ഊർജ വലയമുണ്ട്. എനിക്കതു ഇപ്പോഴും അനുഭവിക്കാനാകും, എന്തൊക്കെ വഴക്കു പറഞ്ഞാലും നിന്റെ ലക്ഷ്യങ്ങൾ ഓരോരുത്തരുടെയും ഏറ്റവും നല്ല കഴിവ് പുറത്തെടുക്കുകയായിരുന്നു. റിപ്പബ്ലിക്ക് ഡേ പരേഡ് കഴിഞ്ഞു ഏറ്റവും നല്ല കണ്ടിൻജന്റിനുള്ള അവാർഡ് വാങ്ങുമ്പോൾ എല്ലാവരും, ആ ഭ്രാന്തൻ കാരണമാണ് ഇത് സംഭവിച്ചതെന്ന് പറയുമ്പോൾ, എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
അവസാന വിജയങ്ങൾ മാത്രമാണ് നിന്റെ ലക്ഷ്യങ്ങൾ.
അപ്പോഴും ഒരു വികാരവുമില്ലാത്ത ഒരു മരം പോലെ നീ നിന്നു. വിജയങ്ങൾ എന്നും ഉള്ളിൽ മാത്രം ആഘോഷിക്കുന്നവൻ, പുറത്തേക്ക് ഒന്നും തന്നെ കാണിക്കാതെ എങ്ങിനെയാണ് നീ മുന്നോട്ടു പോകുന്നത്. എന്നാണ് നിന്നെ ഒന്ന് ചിരിച്ചു കാണുക. നീ പട്ടാളത്തിൽ തന്നെയായിരുന്നു ചേരേണ്ടിയിരുന്നത്, മുന്നിൽ മറ്റൊന്നുമില്ല, അപ്പപ്പോൾ നൽകുന്ന ആജ്ഞകൾ മാത്രം.
മനസ്സിൽ നിറഞ്ഞു കവിയുന്ന സ്നേഹവും പ്രണയവും കാരുണ്യവും സഹാനുഭൂതിയും മാത്രം, എന്നാൽ അതൊന്നും ഒരിക്കലും പുറത്തു കാണിക്കാത്ത ഒരു ജന്മം! നിന്നെ അങ്ങിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
ക്യാമ്പ് കഴിഞ്ഞു പിരിയുമ്പോൾ എല്ലാവരും നിനക്ക് നന്ദി പറയുവാൻ വന്നിരുന്നു, നീയോ ആരോടും പറയാതെ മുമ്പേ സ്ഥലം വിട്ടിരുന്നു. ജനലിന്റെ പടിയിൽ ഉപേക്ഷിച്ചപോലെ കിടന്ന നിന്റെ വിലാസം എനിക്കുള്ളതാണെന്നു ആരും കാണാതെ അത് കൈവെള്ളയിൽ ചുരുട്ടുമ്പോൾ എനിക്കറിയാമായിരുന്നു. നിനക്കെല്ലാം മിഷൻ ആയിരുന്നു, ഒന്നാം സ്ഥാനം നേടാൻ കണ്ടിൻജന്റിനെ സജ്ജമാക്കുക, അതായിരുന്നു നിന്റെ മിഷൻ, അത് നേടിക്കൊടുത്തു, ആരിൽ നിന്നും ഒന്നും നീ ആഗ്രഹിച്ചിരുന്നില്ല, സ്നേഹം പോലും.
ഒരു പ്രേത്യക ജന്മം തന്നെയാണ് നീ, ആരോടും സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ഒരു മനുഷ്യൻ. ഒരാളോട് സ്നേഹം ഉണ്ടെന്നു പറഞ്ഞാൽ പ്രകടിപ്പിച്ചാൽ നിന്റെ അഭിമാനമൊന്നും ഉരുകിപോകില്ല. നീ ആരോടും ഒന്നും ആവശ്യപ്പെട്ടില്ല, സ്നേഹം പോലും, മറ്റുള്ളവർ നിന്നോട് ചോദിക്കാനും ഭയപ്പെട്ടു. നിന്റെയുള്ളിൽ അന്ന് പകുതി പട്ടാളക്കാരൻ ആയി കഴിഞ്ഞിരുന്ന ഒരു മനുഷ്യനെ ഉണ്ടായിരുന്നുള്ളൂ. നീ മരുഭൂമിയിൽ പോയി ഒളിക്കുമെന്ന് ആരും കരുതിയതേയില്ല.
നിനക്ക് അന്നും, ഇന്നും ചേരുന്ന പേര് കരിങ്കല്ല് എന്ന് തന്നെയാണ്.
മേരി ജാൻ, മുരൻ, നിന്നെ ഞാൻ കുറെ തേടിയിരുന്നു, അമേരിക്കയിലെ പഠനത്തിനിടക്ക് എല്ലാവരുമായുള്ള ബന്ധങ്ങൾ മുറിഞ്ഞു പോയിരുന്നു, തിരിച്ചു വന്നപ്പോൾ ഞാനയച്ച ഒരു കത്തിനും മറുപടി വന്നില്ല, അപ്പോൾ നിനക്ക് ഒരു കത്ത് രജിസ്റ്റർ ചെയ്തയച്ചു, ആൾ സ്ഥലത്തില്ല എന്നെഴുതി അത് തിരിച്ചു വന്നു. നമ്മുടെ പല സുഹൃത്തുക്കളുമായി അന്വേഷിച്ചു, ആർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല.
നീ ഏതോ പട്ടാള റെജിമെന്റിൽ ഒരു സൈനിക വ്യൂഹത്തെ നയിച്ച് പോകുന്നത് ഞാൻ പലപ്പോഴും എന്റെ കണ്ണുകളിൽ കണ്ടു. അറിയാത്തൊരിടത്ത് പട്ടാളത്തിൽ ഏതോ വലിയ സ്ഥാനം വഹിച്ചു, തിരക്കിലലയുന്ന നിന്നെയാണ് ഞാൻ കണ്ടു കൊണ്ടിരുന്നത്. എന്റെ കണ്ണുകൾക്കപ്പുറത്തു ഏറെ വർഷങ്ങൾ നീ മറഞ്ഞിരുന്നു.
മേരി ജാൻ, മുരൻ, ഞാൻ നിന്നെ തിരഞ്ഞുകൊണ്ടേയിരുന്നു, തോറ്റു തോറ്റു പരാജയപ്പെടുമ്പോൾ, നിന്റെ രീതികൾ ഓർമ്മ വരും, മനസ് കൂടുതൽ കലുഷമാകുമ്പോൾ ഞാൻ കൂടുതൽ വ്യായാമങ്ങൾ ചെയ്തു ക്ഷീണിച്ചു തളർന്നുറങ്ങും. ഉറങ്ങി എഴുന്നേൽക്കുമ്പോൾ നീ എന്റെ അരികിൽ ഉണ്ടായിരുന്ന പോലെ എനിക്ക് അനുഭവപ്പെടും.
ഞാൻ നിന്നെ തിരഞ്ഞുകൊണ്ടേയിരിന്നു, നിനക്ക് പകരം വക്കാൻ, എനിക്ക് മറ്റൊരാളില്ലായിരുന്നു
@കാവല്ലൂർ മുരളീധരൻ


1 Comment
Pingback: പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ - 2 - അടയാളങ്ങൾ - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ