എനിക്കിപ്പോൾ ഒരു പ്രണയമുണ്ട്!
കടുത്ത പ്രണയം!
അത് തുടങ്ങിയിട്ട് ഏറെക്കാലമൊന്നും ആയിട്ടില്ല, മാസങ്ങൾ മാത്രം. എങ്കിലും, ഇപ്പോൾ ഓരോ ശ്വാസത്തിലും ഹൃദയമിടിപ്പിലുമുണ്ട് ആ പ്രണയത്തിന്റെ വർണ്ണരേണുക്കൾ. കാത്തിരിപ്പിന്റെ കണ്ണീർ കണങ്ങൾ.
കണ്ണടച്ചാലും കണ്ണ് തുറന്നാലും ഒരേ ചിന്തയാണ് മനസ്സിനെ മഥിക്കുന്നത്, ചിന്താമണ്ഡലം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഒന്ന്. അത്രക്ക് തീവ്രമാണത്.
ഇങ്ങനെ തുറന്ന് പറയുന്നത് ശരിയാണോ എന്നൊന്നും അറിയില്ല. എങ്കിലും അറിഞ്ഞ് കഴിയുമ്പോൾ നിങ്ങൾ എല്ലാവരും അത് അംഗീകരിച്ച് അനുഗ്രഹിക്കും, ആരും എന്നെ അത്രമേൽ കുറ്റപ്പെടുത്തില്ലെന്ന തോന്നലിന്റെ പുറത്താണ് പറയാനുള്ള ധൈര്യം സംഭരിച്ചത്. നിങ്ങൾക്ക് ഞാൻ അനുഭവിക്കുന്ന ആ പാരവശ്യം, കാര്യം മുഴുവനും കേട്ട് കഴിയുമ്പോഴേ പൂർണ്ണമായി മനസ്സിലാവൂ. ഒരു തുറന്ന് പറച്ചിൽ കൊണ്ട് എള്ളോളം മനസ്സമാധാനമെങ്കിലും കിട്ടിയാലോ? ആരോടെങ്കിലും ഒക്കെ മനസ്സ് തുറക്കാതെ വയ്യ എന്ന അവസ്ഥയിലാണ് ഇന്ന് ഈ ഞാൻ. എന്റെ അതേ അവസ്ഥയിൽ ഉള്ള പ്രണയപരവശരെ മനസാ സ്മരിച്ച് കൊണ്ട് ഞാൻ തുടങ്ങട്ടെ..
രണ്ട് കൊല്ലങ്ങൾക്ക് മുൻപ് വിവാഹിതരായ, ഒരേ ഒരു മകനും ഭാര്യയും ഏറെ നാളുകൾക്ക് ശേഷം അറബി നാട്ടിൽ നിന്നും ഒരു മാസത്തെ ലീവിൽ നാട്ടിലേക്ക് വരുന്നുവെന്ന് കേട്ട് എന്നിലെ അമ്മയുടെ സന്തോഷത്തിന്റെ മെർക്കുറി മാക്സിമം ലെവലും കടന്ന് അപ്പുറത്തേക്ക് പോയി. അതിര് കടക്കുന്ന സന്തോഷങ്ങളും പ്രതീക്ഷകളും പാതി വഴിയിൽ എട്ടുനിലയിൽ പൊട്ടിയ ചരിത്രം ഓർമയിൽ വന്നപ്പോൾ ഞാനെന്റെ മനസ്സിനെ ചെറുതായി കടിഞ്ഞാണിട്ട് നിർത്തി.
“മാൻ പ്രൊപ്പോസസ്സ്, ഗോഡ് ഡിസ്പോസസ്സ്”
എന്നാണല്ലോ?
“മനസ്സേ സാവ്ധാൻ.. എങ്ങോട്ടാ നിന്റെ ഈ പോക്ക്? വരാനുള്ളവർ യഥാസമയം ഇങ്ങോട്ട് തന്നെ വരൂല്ലേ?”
അങ്ങനെ ഒക്കെ സ്വയം ശാസിച്ചു. എന്നാലും മനസ്സ് പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല.
കുറച്ച് നാളുകളായി ജീവിതത്തിൽ ഒരേ കാര്യങ്ങൾ തന്നെയായിരുന്നു ദിവസവും സംഭവിച്ച് കൊണ്ടിരുന്നത്. ആവർത്തനവിരസത മൂലം മസ്തിഷ്ക്കത്തിന്റെ വളർച്ച മുരടിച്ച് പ്രവർത്തനക്ഷമത പാടേ കുറഞ്ഞ് ഇരിക്കവേയാണ് ആ യുവമിഥുനങ്ങൾ വരുന്നുണ്ടെന്ന അറിയിപ്പ് വന്നത്. അവർ വരുമ്പോൾ എന്തൊക്കെ ചെയ്യണം, എങ്ങോട്ടൊക്കെ പോകണം, അവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ ഏതൊക്കെ ഉണ്ടാക്കണം തുടങ്ങി സുഖമുള്ള അങ്കലാപ്പുകളും ചിന്തകളും.. സ്വാഭാവികം.
സാധാരണയായി അമ്മമാരുടെ സ്നേഹപ്രകടനങ്ങൾ ഇഷ്ടഭക്ഷണങ്ങൾ ഉണ്ടാക്കുകയും ഊട്ടുകയും ചെയ്യുന്നതിലൂടെ ആണല്ലോ? ഉണ്ടാക്കേണ്ട വിഭവങ്ങളുടെ നീണ്ട പട്ടിക മനസ്സിന്റെ നോട്ട് പാഡിൽ കൃത്യമായി കുറിച്ചിട്ടു.
അധികം താമസിയാതെ അവരെത്തി. കാത്തിരിപ്പുകൾ സഫലമാകുമ്പോൾ എത്ര നീണ്ട കാത്തിരിപ്പുകളുടെ നരകൾക്കും നിറം വയ്ക്കും. അങ്ങനെ മുഷിഞ്ഞതും നരച്ചതുമായ പതിവ് ദിനങ്ങൾ വർണാഭവും അർത്ഥമുള്ളതുമായി മാറി. അവരൊന്നിച്ച് ആദ്യ ആഴ്ച യാത്രകളും സിനിമകളും സന്ദർശനങ്ങളും വിരുന്നുകളും പുറത്ത് ഭക്ഷണവും ഒക്കെയായി ആകെ തിരക്ക്. പിന്നത്തെ ആഴ്ചയാണ് സ്വന്തം അടുക്കള സജീവമാകുന്നത്. ഓർമയിൽ കുറിച്ച് വച്ച അവരുടെ ഇഷ്ടവിഭവങ്ങൾ ഒന്നൊന്നായി ഉണ്ടാക്കാൻ തുടങ്ങി.
അങ്ങനെ എന്റെ അടുക്കളയുദ്ധം തകർത്ത് നടന്ന് കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് മറ്റൊരു യുദ്ധത്തിന്റെ ന്യൂസ് ടീവി സ്‌ക്രീനിൽ തെളിഞ്ഞത്.
അയ്യോ യുദ്ധം!
പിന്നീട് അങ്ങോട്ട് എല്ലാവരുടെയും സമാധാന ജീവിതത്തിന്റെ വാനവീഥിയാകെ മിസൈലുകളെ കൊണ്ട് നിറഞ്ഞു. പരക്കം പാച്ചിലുകളും വേവലാതികളും. കടുത്ത പ്രശ്നങ്ങൾ നടക്കുന്ന ആകാശങ്ങൾക്ക് കീഴെ ഉണ്ടാവേണ്ടിയിരുന്ന എന്റെ യുവമിഥുനങ്ങൾ സുരക്ഷിതരായി മൂക്കിന് താഴെത്തന്നെ ഉണ്ടെന്നുള്ള ആശ്വാസത്തിൽ ദീർഘശ്വാസവും എടുത്ത് ഞാൻ അടുക്കളയിലെ യുദ്ധം തുടർന്നു. ബിരിയാണിയുടെയും മീൻകറിയുടെയും ഉള്ളി സാമ്പാറിന്റെയും പാവ് ഭാജിയുടെയും തൈര് വടയുടെയും പ്രോൺസ് പുളാവിന്റെയും കട്ലറ്റിന്റെയും ഒക്കെ രൂപത്തിൽ എന്റെ ഉള്ളിലെ വാത്സല്യം അണ പൊട്ടി ഒഴുകി.
ഒരു മാസത്തേക്ക് ലീവിൽ വന്നവർക്ക് അത്ര പെട്ടെന്ന് ഒന്നും തിരിച്ച് പോകാൻ ആവില്ല എന്ന വാർത്ത കേട്ട് മനസ്സിൽ ലഡ്ഡു പൊട്ടി. യുദ്ധത്തിന്റെ ചൂട് എല്ലാവരുടെയും ചിന്തകളെ കനപ്പിച്ചാലും, അപ്രതീക്ഷിതമായി കുറച്ച് നാൾ കൂടി വീണ് കിട്ടിയതിന്റെ ചെറു സന്തോഷത്തിൽ അവരും ഞങ്ങളും. മിസൈൽ പതിച്ച് സ്വന്തം കഞ്ഞിയിൽ മണ്ണ് വീഴും വരെ യുദ്ധം എന്നത് അടുത്ത വീട്ടിലെ വഴക്കാണ്. അവിടെ നടക്കുന്നത് ഇടയ്ക്കിടെ ഒന്ന് ഒളിഞ്ഞ് നോക്കുക, കേൾക്കുക, ഗുണമൊന്നും ഇല്ലെങ്കിലും ഇരുന്ന ഇരിപ്പിൽ അഭിപ്രായം പറയുക എന്നതല്ലാതെ അതിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എങ്കിലും ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന ആശങ്ക മുളപൊട്ടി തുടങ്ങാൻ ഏറെ താമസിച്ചില്ല…
കപ്പയും മീനും ആയിരുന്നു അന്നത്തെ മെനു.. എന്റെ അടുക്കള മാനേജർ നിർമ്മലകുമാരി പാചകത്തിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു. ആ മീൻകറി എക്സ്പ്പർട്ട്, മീൻ കറിയിലേക്ക് വെളിച്ചെണ്ണയിൽ ചുവന്നുള്ളി മൂപ്പിച്ച് കൊണ്ടിരിക്കുന്നതിലേക്ക് കൗതുകത്തോടെ ഒന്നെത്തി നോക്കി, വേനൽ കുടുകുടെ വിയർപ്പിക്കുന്ന അടുക്കളച്ചൂടിൽ നിന്നും തല്ക്കാലം രക്ഷ നേടി ഞാൻ, തളത്തിൽ വന്ന് ഫാൻ ഫുള്ളിലാക്കി ഇരുന്നതും നിർമലകുമാരി ഓടി വന്ന് എന്റെ മുന്നിൽ വലിയൊരു മിസൈലിട്ടു .
“ചേച്ചീ… ഗ്യാസ് തീർന്നു ട്ടാ..”
ഇതുപോലെ ഒരു ഇടിത്തീ വാർത്ത ഈ അടുത്ത കാലത്തൊന്നും എന്നെ ഇത്രക്ക് പിടിച്ച് കുലുക്കിയിട്ടില്ല..
“ഹെന്ത്… തീർന്നോ.. ഇത്ര പെട്ടെന്നോ..?”
അമ്മാതിരി വച്ചൊരുക്കലിന്റെയും വെട്ടിവിഴുങ്ങലിന്റെയും കഴിഞ്ഞ ദിനങ്ങളെ തെല്ലും ഓർക്കാതെ ഞാൻ ചാടി എണീറ്റു..
ഇനി എന്ത് ചെയ്യും?
ബാക്കിയുള്ള ഒരു സിലിണ്ടറും കാലി ആണെന്ന് ഓർത്തപ്പോൾ ഞെട്ടൽ കുറേക്കൂടി ശക്തമായി.
യുദ്ധത്തിന്റെയും അവധിക്കാലം നീട്ടി കിട്ടിയതിന്റെയും ഒക്കെ പിന്നാലെ വരുന്ന കീറാമുട്ടികളും നൂലാമാലകളും. ചിന്താമണ്ഡലത്തിന്റെ ഏഴ് അയലത്ത് പോലും വരാത്ത പ്രശ്നങ്ങൾ വരെ ഒന്നൊന്നായി മുന്നിൽ നിരക്കാൻ തുടങ്ങിയിരിക്കുന്നു.
യുദ്ധം നല്ലതേ അല്ല..
അവധി നീണ്ട് പോകുന്നത് ഒട്ടും നല്ലതല്ല എന്ന വെളിപാടുണ്ടായി.
ഇൻഡെയ്ൻ ദൈവത്തിനെ മനസ്സറിഞ്ഞ് വിളിച്ചു, വിളി കേൾക്കുന്നില്ല.
സന്ദേശങ്ങൾ അയച്ചു, മറുപടി ഇല്ല.
ആ ദൈവം വാഴുന്ന കോവിലിൽ നേരിട്ട് പോയി അവത പറഞ്ഞു, കനിഞ്ഞില്ല.
അപ്പോഴാണ് ആ അശരീരി കാതിൽ വന്നലച്ചത്..
“പ്രിയേ… ഇന്നേക്ക് നാൽപ്പത്തിയഞ്ചാം നാൾ ഞാൻ നിന്നെ തേടി വരും. അതുവരെ ക്ഷമയോടെ കാത്തിരിക്കുക..”
ലഭ്യമല്ലാത്തതിനെ വിലയുള്ളൂ, സുലഭമായതിന് വിലയില്ല..
എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടാ എന്നൊക്കെ വീമ്പ് പറയാൻ കൊള്ളാം എന്നറിയാം എങ്കിലും, പിന്നേയും പിന്നേയും അത് തന്നെ പറഞ്ഞു, വേറെ വഴിയില്ല.
“ഇതല്ല ഇതിനപ്പുറവും ചാടി കടന്നവൻ ആണീ…” എന്ന രീതിക്ക് വിറക് അടുപ്പ് സെറ്റ് ആക്കി. ഇതുവരെ കേരളം കാണാത്ത അത്ര പൊള്ളുന്ന വേനൽ ചൂടും ശീലമില്ലാത്ത വിറകടുപ്പും.. കടുപ്പം! കണ്ണിലും മൂക്കിലും പുക കയറി വട്ടം എട്ടും തിരിഞ്ഞു. തല്ലിക്കളഞ്ഞാലും തള്ളിക്കളഞ്ഞാലും പോകാത്ത നിറ പൊളിഞ്ഞു പിളരുന്ന തലവേദന ബാധ പോലെ കൂടെ…
ഒന്നും അങ്ങോട്ട് മെനയാകുന്നില്ലല്ലോ, മെനക്കേട് ആവുന്നതല്ലാതെ.. പത്ത് കാശ് പോയാലും ഒരു ഇൻഡക്ഷൻ കുക്കർ എന്ന ആശയം നടപ്പിലാക്കി. അപ്പോഴേക്കും അറബി നാട്ടിൽ ബ്രെഡ് ആൻഡ് ബട്ടറിന് തലവരയുള്ളവർ, വിളി വന്നപ്പോൾ വാത്സല്യം മേമ്പൊടി ചേർത്ത അവധിക്കാല മെനു മുഴുവനാക്കാതെ തിരിച്ച് പോയി.
ഈ വയ്യാവേലികൾക്ക് ഇടക്കാണ് ഞാൻ എന്റെ പ്രണയത്തെ തിരിച്ചറിഞ്ഞത്. ഊണിലും ഉറക്കത്തിലും ഒരേ ഒരു ചിന്ത മാത്രം..നീണ്ട നാൽപ്പത്തിയഞ്ച് ദിനങ്ങൾ ഒരേ ചിന്തയും വഴിക്കണ്ണുമായി ഉള്ള കാത്തിരിപ്പ്.. ദയ തോന്നിയിട്ടോ വഴി തെറ്റിയിട്ടോ വേഗമിങ്ങ് വന്നാലോ, വരും വരാതിരിക്കില്ല എന്ന ശുഭാപ്തി വിശ്വാസം, ഇങ്ങനെ വശം കെട്ട സമയങ്ങളിൽ ഇത്തരം ശുഭചിന്തകളുടെ പ്രൊഡക്ഷൻ എന്നിൽ ഇത്തിരി കൂടുതലാണ് താനും!
വീടിന് മുന്നിൽ ബ്രേക്ക് ഇടുന്ന ഓരോ വലിയ വണ്ടിയിലും വരുന്നത് അവനാകും എന്ന് കരുതി പൂമുഖത്ത് ഞാൻ കാത്തിരുന്നു.
‘ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്ന് തോന്നും’
പഞ്ചാബി വരൻ കുതിരയുടെ മുകളിൽ കയറി വരുമ്പോലെ, പതിവ് ഗഡി പ്രാഞ്ചിയേട്ടന്റെ മുതുകിൽ കയറി രാജകീയമായി പടി കടന്ന് വരാറുള്ള അവനെ ഞാൻ എന്നും സ്വപ്നം കണ്ടു. അത്ര നാളും എന്നെ തേടിയുള്ള ആ വരവ് വേണ്ടത്ര ഗൗനിക്കാത്തതിൽ എന്റെ മനം നൊന്തു. നിന്നോടെനിക്കുള്ള പ്രണയം അളക്കാനുള്ള ഉപകരണം എന്റെ മനസ്സും നിന്നെക്കുറിച്ചുള്ള ചിന്തകളും മാത്രമാണ്. നിന്നിലേക്കുള്ള ദൂരം അളന്ന് തിട്ടപ്പെടുത്താൻ ആവാതെ കുഴയുന്ന എന്റെ ദൈന്യത നീ അറിയുന്നുണ്ടോ? നീ വരുന്ന നാളെണ്ണി ഞാൻ ജീവിതമെന്ന ഈ സമുദ്രത്തിൽ നീന്തികൊണ്ടിരിക്കുകയാണ് ഡിയർ ഇൻഡെയ്ൻ… നിന്റെ പ്രണയചുവപ്പ് തേടി…
അവൻ വരാറുള്ള സമയങ്ങളിൽ ഡോർ ബെൽ ശബ്ദിച്ചപ്പോൾ ഏറെ നാളിന് ശേഷം ഗൾഫിൽ നിന്നും പ്രിയൻ വരുമ്പോൾ ഓടിച്ചെന്ന് കതക് തുറന്ന് നിർന്നിമേഷയായി സുസ്മേരവദനായായി പൂമുഖം അലങ്കരിച്ച് നിൽക്കുന്ന വാമഭാഗത്തിന്റെ നെഞ്ചിടിപ്പോടെ ഞാൻ നോക്കി നിന്നു.
പക്ഷേ അത് അവനായിരുന്നില്ല…
കാലങ്ങളായി എല്ലാ മാസവും പെൻഷൻ വാങ്ങാൻ വരുന്നപോലെ വന്ന് ഇരുപത് രൂപ കൈമടക്ക് വാങ്ങി, ആ പ്രക്രിയ മുടക്കാതെ ഒരു അവകാശമായി കണ്ട് തലയിൽ കൈവച്ച് അനുഗ്രഹിച്ച് പോകുന്ന കുട്ടിപ്പെണ്ണ് എന്ന് പേരുള്ള എൺപതുകാരി അമ്മൂമ്മയായിരുന്നു. പ്രതീക്ഷ തെറ്റിയ എന്റെ, മുഖം വാടിയത് ആ കുട്ടിപ്പെണ്ണ് കണ്ടോ ആവോ?
“എന്ന് വരും നീ.. എന്ന് വരും നീ എന്റെ നിലാപന്തലിൽ..”
“കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു..”
എന്റെ ഇഷ്ടഗാനങ്ങളുടെ ലിസ്റ്റ് നീണ്ടു..
കാത്തിരിപ്പുകൾ ഏകദേശം അവസാനിക്കാറായി,
നാളെ അവൻ വരുമെന്ന കുറിമാനം കിട്ടി. അതും കൊണ്ട് തുള്ളിച്ചാടി ഞാൻ വീട്ടിനുള്ളിൽ ഓടി നടന്ന് എല്ലാവരോടും പറഞ്ഞു. എല്ലാവരുടെയും മുഖത്ത് ആശ്വാസത്തിന്റെ പൊൻ കിരണങ്ങൾ പടർന്നു. അപ്പോൾ ഞാൻ മാത്രമല്ല, അവരും അവന്റെ വരവിനായി കണ്ണിൽ എണ്ണ ഒഴിച്ചിരുന്നു എന്ന് മനസ്സിലായി.
ബ്ലൂ ടൂത്ത് സ്പീക്കറിൽ ആ ഗാനം ഒഴുകി വന്നു
“കാത്തിരിപ്പൂ കണ്മണീ…”
സന്തോഷസൂചകമായി ഞാൻ അതിന്റെ വോളിയം ബട്ടൺ തിരിച്ച് മാക്സിമത്തിന്റെ അറ്റം മുട്ടിച്ചു.
നാളെയാണ് ആ സുദിനം. നാളെ അവനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ചെയ്യണം. പ്രാഞ്ചിയേട്ടന് സ്വാഗതം ഓതണം. അവനേയും അവന്റെ ആ വാഹകനേയും മാലയും പൂച്ചെണ്ടും നൽകി ഊഷ്മളമായി സ്വീകരിക്കണം. അവനെ അവന്റെ സിംഹാസനത്തിൽ ഇരുത്തി അവൻ പ്രദാനം ചെയ്യുന്ന അഗ്നി നാളങ്ങളിൽ തന്നെ പ്രാഞ്ചിയേട്ടന് കടുപ്പവും മധുരവും പാലും കൂട്ടി ഒരു ചായ, പിന്നെ കൈപ്പുണ്യം കൃഷ്ണേട്ടന്റെ ചായക്കടയിലെ കറുമുറു പരിപ്പുവടയും. പിന്നെ വൈകീട്ട് രണ്ട് ഔൺസ് ‘സന്തോഷാരിഷ്ടം’ അടിക്കാനുള്ള പോക്കറ്റ് മണിയും നൽകി ആദരിക്കണം.
അവൻ ഒന്നിങ്ങ് വന്നാൽ മതിയായിരുന്നു. ഇനിയും വയ്യ കാത്തിരിക്കാൻ…
#എന്റെ രചന – നിന്നിലേക്കെത്തുവാനുള്ള ദൂരം
✍🏻(സുജാത നായർ)✍🏻


4 Comments
രസിപ്പിച്ച എഴുത്ത് 👏👏👏
സൂപ്പർ💕💕💕
‘മിസൈൽ പതിച്ച് സ്വന്തം കഞ്ഞിയിൽ മണ്ണ് വീഴും വരെ യുദ്ധം എന്നത് അടുത്ത വീട്ടിലെ വഴക്കാണ്. ‘, ചിരിക്കണോ, കരയണോ എന്ന് തോന്നിച്ച എഴുത്ത്.
ഇത്രയും തീവ്രമായി Indane നെ നമ്മൾ സ്നേഹിക്കുന്നുവെന്നും അതിന്റെ പ്രണയ ചുവപ്പിനായി കാത്തിരിക്കുന്നുവെന്നും പ്രാഞ്ചിയേട്ടന് കൊടുത്ത സന്തോഷാരിഷ്ടത്തിനുള്ള tip പോലെ ആസ്വദിച്ചു..
നർമം വാരിവിതറി യുദ്ധപ്പേടിയെ വരുതിയിലാക്കിയ എഴുത്ത്.
Super എന്ന് പറഞ്ഞാൽ പോര, superb !
നല്ല രചന👏