സ്വന്തമായി ഒരു പൊടിമില്ലും ഒരു ടാക്സി കാറും കുറച്ചു റബ്ബർ തോട്ടവുമുള്ള തോമാച്ചൻ പിശുക്കനായാണ് നാട്ടിൽ അറിയപ്പെടുന്നത്
വെറും പിശുക്കനല്ല… കേഴ്‌വി……. കേട്ട പിശുക്കൻ.
അതിരാവിലെ എഴുന്നേറ്റ് റബ്ബർ വെട്ടിയിട്ട് തോമാച്ചൻ കടയിലേക്കു പോരും. പാലെടുക്കുകയും ഉറ ഒഴിക്കുകയും ഷീറ്റ് അടിക്കുകയും ചെയ്യേണ്ട ജോലി മറ്റു കുടുംബാംഗങ്ങൾക്കുള്ളതാണ്. പത്തു പൈസ പോലും വെറുതെ കളയാനില്ല എന്നാണ് തോമാച്ചന്റെ വാദം.
പാരമ്പര്യ സ്വത്തായി കിട്ടിയ മില്ലിൽ കാപ്പിക്കുരുവാണ് പ്രധാനമായി പൊടിക്കപ്പെടുന്നത്. ചിലപ്പോൾ അരിയും പൊടിക്കും.
തോമാച്ചനു കാപ്പിപ്പൊടിയുടെ വില്പനയും ഉണ്ട്. നാട്ടുകാരുടെ കാപ്പിപ്പൊടിയിൽ നിന്നും അടിച്ചു മാറ്റുന്നതാണ് ഇങ്ങനെ വില്പനക്കു വെക്കുന്നതെന്ന് ചില ദോഷൈക ദൃക്കുകൾ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും തോമാച്ചനും കാപ്പികൃഷി ഉള്ളതിനാൽ പൂർണ്ണമായും നാട്ടുകാരുടെ മുതലാണെന്നു പറയാനും പറ്റില്ല.
അത്യാവശ്യക്കാരായ സ്ത്രീകൾക്ക് സ്വർണപണയത്തിന്മേൽ പൈസ കടം കൊടുക്കുന്ന പതിവു തോമാച്ചനുണ്ട്. ആ കാലത്ത് ബാങ്കിൽ പണയം വെക്കുന്ന ഏർപ്പാടിനൊന്നും നാട്ടിൻപുറത്തുള്ളവർക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. ഒരു പവൻ സ്വർണത്തിനു നൂറു രൂപയുള്ള കാലമാണ്.
അതാതു ദിവസത്തെ പണയ സ്വർണം വൈകുന്നേരം വീട്ടിൽ കൊണ്ടു പോരുകയാണ് തോമാച്ചന്റെ പതിവ്. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രിയിൽ തോമാച്ചന്റെ കടയ്ക്കു തീ പിടിച്ചു. പല സാധനങ്ങളും കത്തിപ്പോയി. വലിയ നഷ്ടം ഉണ്ടായെന്നു പറഞ്ഞു തോമാച്ചൻ ദു:ഖിച്ചിരിപ്പായി.
‘എല്ലാം കടയ്ക്കുള്ളിലായിരുന്നു. സകലതുംപോയേ’ന്നു പറഞ്ഞു വലിയ വായിൽ നിലവിളിച്ചുകൊണ്ടു കടയ്ക്കുള്ളിൽ കുത്തിയിരിക്കുന്ന തോമാച്ചനെയാണ് പണയ സ്വർണം വാങ്ങിക്കാൻ ചെന്നവർ കണ്ടത്.
സ്വർണം നഷ്ടപ്പെട്ട പാവപ്പെട്ട സ്ത്രീകൾ അയാളെ ശപിച്ചോണ്ടു തിരികെ പോയി. പല സ്ത്രീകളിൽ നിന്നും ഇതറിഞ്ഞ ഭാര്യ സ്വർണം തിരികെ കൊടുക്കണമെന്ന് അപേക്ഷിച്ചെങ്കിലും അയാൾ അത് തള്ളി കളഞ്ഞു..
അതിനു ശേഷം കട പുതുക്കി പണിതെങ്കിലും വലിയ തോതിൽ ഉള്ള കച്ചവടം ഒന്നും തോമാച്ചൻ നടത്തിയില്ല.
അന്നും കാർ ടാക്സി ആയി ഓടിക്കുന്നുണ്ട്
തോമാച്ചൻ തന്നെയാണ് ഡ്രൈവർ. ആരെങ്കിലും ഓട്ടത്തി നു വിളിച്ചാൽ കട അടുത്തുള്ള കടക്കാരെ എല്പിച്ചിട്ടു തോമാച്ചൻ പോകും. പക്ഷെ ചില നിബന്ധനകൾ ഉണ്ട്. മിനിമം സ്പീഡിലെ പോകൂ.. നിരപ്പായ സ്ഥലത്തൂടെ മാത്രമേ ഓടിക്കൂ… അങ്ങനെ…. “നിരപ്പ് തോമാച്ചൻ “എന്നൊരു പേരും പുള്ളിക്കു സ്വന്തമായുണ്ട്.
അറിയാവുന്ന ആരും തന്നെ തോമാച്ചന്റെ ടാക്സിയിൽ നിവർത്തിയുണ്ടെങ്കിൽ കയറാറില്ല.
തോമാച്ചന് അതിൽ തെല്ലും പരിഭവവമില്ല.. വണ്ടി ഓടണമെന്ന് നിർബന്ധവുമില്ല.. പഴയ മോഡൽ ആയതുകൊണ്ട് തന്നെ ഒരോട്ടം പോയാൽ പിറ്റേന്ന് തന്നെ പണിക്കു കയറ്റണം. വെറുതെ കളയാൻ പൈസ എവിടിരിക്കുന്നു?
അങ്ങനെയിരിക്കെ ഒരു സന്ധ്യക്കു ഒരു സ്ത്രീ തോമാച്ചന്റെ ടാക്സിയിൽ കയറി. പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു. തോമാച്ചൻ വണ്ടി എടുത്തു. എത്തേണ്ട സ്ഥലം അടുക്കാറായി.
മുന്നോട്ടു പോകവേ ഒരു ചെറിയ കയറ്റത്തിന്റെ അടുത്തെത്തി. കയറ്റം കണ്ടപ്പോൾ തോമാച്ചൻ കാർ നിർത്തി.
” പെങ്ങളെ ഇവിടെ ഇറങ്ങിക്കോ… എന്റെ വണ്ടി നിരപ്പിൽ കൂടിയേ പോകാത്തൊള്ളൂ.”
“അതെങ്ങിനാ ചേട്ടാ.. എന്റെ വീട്ടു മുറ്റത്തു എത്താൻ വേണ്ടി അല്ലേ ടാക്സി പിടിക്കുന്നത്? കുറച്ചു ദൂരമല്ലേ ഉള്ളു.. ദാ… നോക്കിയാൽ കാണാമല്ലോ. ചേട്ടൻ വണ്ടി എടുക്ക്..”
“ഇല്ല..ഇവിടെ ഇറങ്ങിക്കോ. എനിക്ക് ഇത്രയെ ഒക്കത്തൊള്ളൂ. പെങ്ങൾ ഇറങ്ങാൻ നോക്ക്. എനിക്കു പോണം. ”
ഒരക്ഷരം പോലും ഉരിയാടാതെ അവർ ഇറങ്ങി. രാത്രിയിലെ സവാരിക്ക് അധികം പണം നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നതിനാൽ അത് കൊടുത്തിട്ട് അവർ നടന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ തോമാച്ചന് കോടതിയിൽ ഹാജരാകാൻ ഒരു വാറന്റ് കിട്ടി. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ തോമാച്ചൻ വനിതാ മജിസ്‌ട്രേറ്റിന്റെ മുഖം കണ്ടു ഞെട്ടി. പ്രൗഢസുന്ദരമായ ആ മുഖം പെട്ടെന്നൊർമ്മയിൽ തെളിഞ്ഞു..
ബോധം വന്നപ്പോൾ ‘കേട്ടത് ശരിയാണോന്നു’ അറിയാൻ… ധൈര്യത്തിന് കൂടെ കൂട്ടിയിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ നോക്കി. പ്രസിഡന്റ് തല കുലുക്കി പറഞ്ഞു… “നേരാ.. മൂവായിരം രൂപ പിഴയെന്നു തന്നെയാ കേട്ടത്.”
ഹതാശനായ തോമാച്ചൻ മജിസ്‌ട്രേറ്റിനെ നോക്കി ഒന്നു തൊഴുതു.
അപ്പോൾ ഇങ്ങനെ കേട്ടു… “എനിക്കു ഇത്രയേ ഒക്കത്തുള്ളൂ…..”


6 Comments
എനിക്കിത്രയേ ഒത്തുള്ളൂ എന്നായിരിക്കും മജിസ്‌ട്രേറ്റ് ചിന്തിക്കുന്നത് 😄😄
അതു തന്നെ. സന്തോഷം
അങ്ങിനെ തന്നെ വേണം👍😀
Thank you
Thank you
👍