ഒരാൺകുട്ടി ജനിക്കുക എന്നത് ഏതു വീട്ടിലും സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കുട്ടി ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ഇരിക്കണം എന്ന് പറയുന്നവരൊക്കെ രണ്ടോ മൂന്നോ പെൺകുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ വെപ്രാളമാണ് മാതാപിതാക്കളെ നോക്കാൻ, വംശം നിലനിർത്താൻ എന്നൊക്കെ പറഞ്ഞാണ് ഇത്തരം ആൺ ജന്മങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.
എന്നാൽ സത്യത്തിൽ മിക്കവാറും വീടുകളിൽ അച്ഛനമ്മമാരുടെ ഉത്തരവാദിത്തങ്ങൾ ഇറക്കി വയ്ക്കുന്ന കാളകളായി ഇവർ മാറുന്നു. വളർന്നു വരുമ്പോൾ ചില വീടുകളിൽ കുറച്ചൊക്കെ മേൽകൈ ആൺകുട്ടികൾക്ക് ലഭിക്കുമെങ്കിലും വളർന്നു കഴിഞ്ഞാൽ പെങ്ങന്മാരെ കെട്ടിച്ചു വിടുക, വീട് പണിയുക, മാതാപിതാക്കളുടെ ശ്രുശ്രൂഷ, പെങ്ങന്മാരുടെ പ്രസവം, അവരുടെ വീടുപണി, അവരുടെ കുട്ടികളുടെ ഓരോ പടവുകളിലും അവരെ സഹായിക്കുക. എന്നുതുടങ്ങി ഒരു ജീവിതകാലം മുഴുവൻ ചുമക്കാനുള്ള ഉത്തരവാദിത്തങ്ങൾ അവന്റെ തലയിൽ ഉണ്ടാകും.
ജീവിതത്തിൽ ഒരിക്കലും അവർ തുറന്നു ചിരിക്കില്ല. എപ്പോഴും ആലോചനയിലായിരിക്കും. ചിലർ മദ്യത്തിൽ അഭയം തേടും. ചിലർ നെടുവീർപ്പിട്ടു ജീവിതാവസാനം വരെ വീടിനു വേണ്ടി പണിതു അവസാനം ആയുസ്സെത്താതെ ഹാർട്ട് അറ്റാക്ക് വന്നു മരിക്കും. അപ്പോഴും അവനു കുറ്റം കേൾക്കാം. ഞങ്ങളെ നോക്കേണ്ടവൻ നേരത്തെ പോയി എന്ന് മാതാപിതാക്കളും, മക്കൾ പറക്കമുറ്റാതെ ഇട്ടിട്ടു പോയെന്നു ഭാര്യയും പരിതപിക്കും.
ജീവിച്ചിരുന്നാലോ അപ്പോഴും കുറ്റം കേൾക്കണം. ആൺകുട്ടികൾ കെട്ടികൊണ്ടുവരുന്ന പെൺകുട്ടികൾ അച്ഛനമ്മമാരുടെയും പെങ്ങന്മാരുടെയും കണ്ണിലെ കരടായിരിക്കും. ആ ദേഷ്യം അവർ മകനോട് തീർക്കും. അമ്മായിയമ്മയോടും നാത്തൂന്മാരോടുമുള്ള ദേഷ്യം, ഭാര്യ ഭർത്താവിനോട് തീർക്കും. അവിടെയും കുറ്റം കേൾക്കാൻ അവന്റെ വിധി.
ഇതെല്ലാം ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിലെ ഒറ്റ പുത്രന്മാരാണ് കൂടുതലും അനുഭവിക്കുന്നത് . ആൺകുട്ടികൾ കൂടുതലായാൽ ഇതെല്ലാം ഇളയമകന്റെ തലയിൽ വരും. എന്തായാലും ആൺ മക്കളോടുള്ള വീട്ടുകാരുടെ സമീപനം ഒരു നായയെ വളർത്തുന്നതിനു സമമാണ്. നിനക്ക് ഞാൻ ചോറ് തരുന്നുണ്ടെങ്കിൽ നീ ഞങ്ങൾക്ക് കാവലായി ഞങ്ങളുടെ എല്ലാ കാര്യവും നോക്കി ഇവിടെ കഴിയണം. അതിനാലാകണം മിക്കവാറും ആൺകുട്ടികൾ കല്യാണം കഴിച്ചു വിദേശ രാജ്യങ്ങളിൽ കുടിയേറുന്നത്. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ കടമകൾ നിറവേറ്റിയാൽ മതിയല്ലോ. കുറച്ചു പൈസ അയച്ചാൽ ഉത്തരവാദിത്തം തീർന്നു.
നാട്ടിലാണേൽ പെങ്ങന്മാരുടെ കല്യാണം, പ്രസവം എല്ലാം തീരുമ്പോഴേക്കും ലോൺ ഒരു തുകയായിക്കാണും. അപ്പോഴും സ്വത്തൊക്കെ നിനക്കല്ലേ എന്ന ചിന്തയിൽ പിന്നെയും ഉത്തരവാദിത്തങ്ങളുടെ നുകം ചുമലിൽ കയറും. ഇതെല്ലാം കഴിഞ്ഞാലും സ്വത്തു ഭാഗിക്കുമ്പോൾ പിന്നെയും നിയമം എല്ലാവർക്കും തുല്യം എന്നാകും. അപ്പോൾ പെങ്ങന്മാർക്ക് കെട്ടിക്കുമ്പോൾ കൊടുത്ത സ്വർണവും, മറ്റു ചിലവുകളും അടയ്ക്കാനാകാതെ ആൺകുട്ടി ഒരു പരുവമായി നിൽക്കുന്നുണ്ടാകും. ഇതൊന്നും എല്ലാവർക്കും ബാധകമല്ലെങ്കിലും ഏതാണ്ട് 70% ആൺകുട്ടികളും ജീവിതത്തിൽ ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നുണ്ട്.
ഇനി ദാമ്പത്യത്തിലാണെങ്കിലോ അവിടെയും ഭർത്താക്കന്മാർക്ക് എന്നും താരതമ്യം നേരിടേണ്ടി വരും. അപ്പുറത്തെ ഭർത്താവിനെ നോക്ക് അയാൾ അത് ചെയ്യുന്നു, ഗിഫ്റ്റ് കൊടുക്കുന്നു, ടൂർ കൊണ്ടുപോകുന്നു അങ്ങിനെ നീളും പരാതികൾ. ഭാര്യയും മക്കളും മാത്രമല്ല അമ്മായിയമ്മയും അമ്മാനപ്പനും വരെ താരതമ്യം ചെയ്യാൻ തുടങ്ങും. മൊത്തത്തിൽ ഒരു ചെണ്ടയുടെ ജന്മമാണ് ആണുങ്ങൾക്ക്, രണ്ടു സൈഡിൽ നിന്നും അടി മാത്രം മിച്ചം.
പിന്നെയുള്ള അവരുടെ അവസ്ഥ, വികാരങ്ങൾ പ്രകടിപ്പിക്കാൻ അവർക്കു അവകാശമില്ല എന്നതാണ്. പൊട്ടി കരയുന്ന ആണുങ്ങളെ കാണുമ്പോഴേ ആളുകൾ പറയും അവൻ കള്ളനാണെന്ന്. ആണുങ്ങൾ കരയാൻ പാടില്ല, അതൊരു അലിഖിത നിയമമാണ് നമ്മുടെ സമൂഹത്തിൽ. വല്ലാതെ ഇഷ്ടം, നാണം ഒന്നും കാണിക്കാൻ പാടില്ല ആണത്തം പോകും. അങ്ങിനെ അലിഖിത നിയമങ്ങൾ ഏറ്റു വാങ്ങാൻ ആണുങ്ങളുടെ ജീവിതം ഇനിയും ബാക്കി.
സ്ത്രീകൾക്ക് വികാരങ്ങൾ വ്യാജമായി നിർമിക്കാൻ കഴിയും. ആണുങ്ങൾക്ക് അതിനു കഴിയില്ല. അവരുടെ വികാരങ്ങൾ ഒരു തുറന്ന പുസ്തകം പോലെയാണ്. അതുകൊണ്ട് തന്നെ അവർ ജഡ്ജ്മെന്റുകൾക്ക് പെട്ടെന്ന് വിധേയവരാകും. അവനു ആണത്തമേ ഇല്ല എന്ന് പറഞ്ഞാൽ പിന്നെ അവനില്ലാത്ത കുറ്റമില്ല. അവരുടെ മാനസികാവസ്ഥ ആരും മനസ്സിലാക്കാറില്ല. അവർക്കു സെന്റിമെന്റ്സ് ഇല്ല അല്ലെങ്കിൽ കുറവാണു എന്നാണ് വയ്പ്. അവർക്കതു അക്ഷരം പ്രതി അഭിനയിക്കേണ്ടിയും വരും. കാരണം ആണല്ലേ.
ജൻ സി കുട്ടികളുടെ ഇടയിൽ പെൺകുട്ടികൾക്കാണ് സാമർഥ്യം കൂടുതൽ. അവർക്കു ചുറ്റും ബെസ്റ്റി എന്നൊക്കെ പറഞ്ഞു ആൺകുട്ടികൾ നിന്നാലും ആൺകുട്ടികൾ സംശയിക്കരുത്. എന്നാൽ ആൺകുട്ടിയുടെ അടുത്ത് പെൺകുട്ടികൾ ബെസ്റ്റികൾ ആയി നിന്നാൽ പിന്നെയവൻ കോഴി എന്നറിയപ്പെടും. അവൻ ഭാര്യയെ സംശയിച്ചാൽ സംശയരോഗി എന്നാൽ ഭാര്യ അവനെ സംശയിച്ചാൽ അവൾ കുലസ്ത്രീ, അവൾ ചെയ്യുന്നത് കുടുംബത്തിന്റെ മാനം കാക്കാൻ.
സ്ത്രീ- പുരുഷ തുല്യത യാഥാർഥ്യമാകണമെങ്കിൽ ആദ്യം വേണ്ടത് സ്ത്രീകൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പുരുഷനും ചെയ്യുന്നതിൽ തെറ്റില്ല എന്ന് ഉറപ്പാക്കണം. അവനു സങ്കടം വരുന്നെങ്കിൽ കരയട്ടെ, ഒരു മാസം ലോൺ തവണ നീ അടച്ചെങ്കിൽ അടുത്ത തവണ ഭാര്യ അടക്കട്ടെ. എല്ലാം തുല്യമായി വീതിക്കട്ടെ.
ആണിനും പെണ്ണിനും ഒരേനിയമം… സാമൂഹിക നിയമം വരേണ്ടത് അത്യാവശ്യമായിരിക്കുന്നു. അവരും ജീവിക്കട്ടെ ഈ സമൂഹത്തിൽ, നുകങ്ങളില്ലാതെ.
#പുരുഷജീവിതം #എൻ്റെരചന
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
കൃത്യം 👍