രചന – ഡീന .റ്റി. ലോറൻസ് .
ഏതൊരു എഴുത്തും മനോഹരമാക്കുന്നത് – അത് വായിക്കുന്നവന്റെ ഹൃദയത്തെ സരളമാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമ്പോഴാണ്. സാഹിത്യത്തിന്റെ പരമമായ ധർമ്മവും അതു തന്നെയാണ്. മനുഷ്യമനസ്സുകൾക്ക് അൽപ്പം ആശ്വാസം നൽകുക. അതുകൊണ്ട് തന്നെ അമേരിക്ക – ഇറാൻ യുദ്ധവും, ഇന്ത്യയുടെ പുതിയ സാമ്പത്തിക പരിഷ്കരണ നയങ്ങളുമൊന്നും ഞാൻ ഇവിടെ പ്രതിപാദിക്കുന്നില്ല. എന്റെയും, നിങ്ങളുടെയും ജീവിതത്തിലെ ചില പച്ചയായ യാഥാർത്ഥ്യങ്ങളും അവയുടെ നാം കാണാതെ പോയ ചില നല്ല വശങ്ങളും മാത്രം സൂചിപ്പിക്കുന്നു.
ജീവിതം പലപ്പോഴും നാം ആഗ്രഹിക്കാത്ത ഹൈവേകളിലൂടെയും ഇടവഴികളിലൂടെയും കടന്നുപോകുമ്പോൾ പലപ്പോഴും നാം പകച്ചുപോകാറുണ്ട്. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നൊക്കെ തമാശയ്ക്ക് പറയാമെങ്കിലും അത് അംഗീകരിക്കുക കുറച്ച് കഠിനമുള്ള പ്രക്രിയ തന്നെയാണ്. പക്ഷെ കാലം നമുക്കായി കരുതിവെച്ച അമൂല്യ രത്നങ്ങൾ എല്ലാം തന്നെ ഒരു ക്ലേശവും കൂടാതെ നമ്മുടെ കൈയ്യിൽ എത്തിപ്പെടുകയും ഇല്ല. വിലമതിക്കാനാവാത്തതിനൊക്കെ കനത്ത വില തന്നെ നൽകേണ്ടിവരും. നമ്മുടെയൊക്കെ ജീവിതത്തിലെ ചില സുദീർഘമായ ഇടവേളകൾ ചില സൗഭാഗ്യങ്ങളിലേയ്ക്ക് പ്രപഞ്ചം നമ്മെ അടുപ്പിക്കുന്നതിന് എടുക്കുന്ന സമയങ്ങളാക്കാം. കഠിനമായ ഒരു ദുഃഖം നമ്മെ അലട്ടുപ്പോൾ അതിന്റെ അവസാനം നല്ലൊരു സമ്മാനം ഉണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെയും, നിങ്ങളുടെയും ജീവിതാനുഭവങ്ങൾ അതിൽ നിന്നും വ്യത്യസ്തമാകില്ല.
സുദീർഘമായ നീണ്ട കാത്തിരിപ്പിനുശേഷമാണ് എനിയ്ക്ക് എന്റെ ജീവന്റെ പാതിയെ ലഭിച്ചത്. ആ പാതിയെ സ്വന്തമാക്കാൻ വലിയ കടമ്പ തന്നെ കടക്കേണ്ടി വന്നു. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആ പ്രാണനാഥൻ തന്നെയാണ്. എന്റെ ഭ്രാന്തുകൾക്കും, വാശികൾക്കും മുൻപിൽ ക്ഷമയോടെ മുട്ടുമടക്കുന്നവൻ🥰 – നീണ്ട കാത്തിരിപ്പിന്റെ പര്യവസാനം, ലഭിച്ച സമ്മാനം.
പിന്നീട് ഞാൻ ചവിട്ടിയ വലിയ പരീക്ഷണ കാലഘട്ടത്തിന്റെ പര്യവസാനമായിരുന്നു എന്റെ മകൾ. അനുദിനം ഭയപ്പെടുത്തി കൊണ്ടുള്ള ഒൻപതു മാസങ്ങൾ കടന്നതിനുശേഷമാണ് എന്റെ ജീവിതത്തിലെ ആ വസന്തം വന്നെത്തിയത്. അതിനു ഞാൻ മാനസികമായും ശാരിരീകമായും വലിയ ഒരു കാത്തിരിപ്പാണ് നേരിടേണ്ടി വന്നത്.🩷🩷
എന്റെ ഡിഗ്രി കോഴ്സിന്റെ അവസാനം – സുദീർഘമായ ഒരു കാത്തിരിപ്പായിരുന്നു – ബി.എഡ് കോഴ്സിലേക്കുള്ള പ്രവേശനം. അഡ്മിഷനു വേണ്ടി ഞാൻ വാങ്ങിച്ച എന്റെ അപേഷാ ഫോമിന്റെ നമ്പർ തെറ്റായിരുന്നു. തിരുവനന്തപുരത്തേയ്ക്കുള്ള നിരന്തരമായ ഫോൺ വിളികളിലൂടെയാണ് അത് ഞാൻ ശരിയാക്കിയെടുത്തത്. പിന്നീട് ഓൺ ലൈൻ ചെയ്യാൻ തുനിഞ്ഞപ്പോഴാണ് ട്രാൻസ്ഫോർമർ പൊട്ടിതെറിച്ചതും ഇന്റർനെറ്റ് കഫേ ഷോർട്ട് സർക്യൂട്ട് ആയതും. അങ്ങനെ ഞാൻ പ്രവേശനം നേടിയെടുത്ത ഒറ്റപ്പാലം കോളേജ് എനിയ്ക്കു നൽകിയത് എന്റെ ആത്മാർത്ഥ സുഹുത്തിനെയും കൂടപ്പിറപ്പിനെയുമാണ്.🩷🩷
ഇന്നും ഞാൻ സുദീർഘമായ ഒരു കാത്തിരിപ്പിലാണ്. വളരെയധികം വേദന നിറഞ്ഞ കാത്തിരിപ്പ്. ജീവിതത്തിൽ ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത കാത്തിരിപ്പ്. അതിന്റെ സമ്മാനം ആലോചിക്കുമ്പോൾ എന്റെ മനസ്സ് ആഹ്ലാദഭരിതമാവുകയാണ്. ഈ കാത്തിരിപ്പും വെറുതെയാക്കില്ല.
നാളെയുടെ നന്മയ്ക്കു വേണ്ടി, ഞാൻ ശാന്തതയോടെ കാത്തിരിക്കുന്നു. കാലത്തിന്റെ പാനപാത്രം എനിയ്ക്കു വേണ്ടി കാത്തുവെച്ച ആ നിധിക്കു വേണ്ടി.👍👍👍👍

