ഭാഷകളുടെ കാലങ്ങളുടെ ശൈലികളുടെ വേർതിരിവുകളില്ലാതെ മനസ്സിനെ വല്ലാതെ സ്വാധീയ്ക്കുന്ന രചനകളുണ്ട്. എന്നാൽ ഒരു തവണ വായിച്ചാൽ കാലങ്ങളോളം മനസ്സിനെ പിന്തുടർന്ന് നോവിയ്ക്കുന്നവ അപൂർവ്വമാണ്. രാമായണത്തിലെ ഊർമിളയും മണ്ഡോദരിയും മഹാഭാരത്തിലെ കർണ്ണനും ഭീമന്റെ രണ്ടാമൂഴവും വിമലയുടെ അർഥമില്ലാത്ത കാത്തിരുപ്പും സദയത്തിലെ ചിത്രകാരനും ഒക്കെ എന്റെ മനസ്സിനെ ഇന്നും വേട്ടയാടുന്ന കഥാചിത്രങ്ങളാണ്. എന്നോ വായിച്ചതാണെങ്കിൽ പോലും ഓർമയിൽ പതിഞ്ഞ അക്ഷരചിത്രങ്ങൾ പിന്നെയൊരാവർത്തി വായിക്കാൻ മനസ്സു സമ്മതിയ്ക്കാറില്ല.
വളരെ അവിചാരിതമായി വായനശാലയിൽ നിന്നും ലൈബ്രേറിയൻ കൊടുത്തു വിട്ട ഒരു പുസ്തകം എന്നെ വല്ലാതെ വേട്ടയാടി. ഇഷ്ടമായാൽ പുസ്തകങ്ങൾ പേജിന്റെ എണ്ണമോ, പുസ്തകത്തിന്റെ വലിപ്പമോ നോക്കാതെ വളരെ വേഗം വായിച്ചു തീർക്കുന്ന ഒരാളാണ് ഞാൻ. അക്ഷരങ്ങൾ നന്നായി ഉറച്ചപ്പോൾ മുതലുള്ള ശീലം. പക്ഷെ ഈ പുസ്തകം കുറച്ചു താളുകൾ വായിച്ചു ഞാൻ മടക്കി വയ്ച്ചു മുന്നോട്ടു വായിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ആഹാരം പോലും കഴിക്കാൻ തോന്നാതെ അക്ഷരങ്ങളിലൂടെ മനസ്സിലെത്തിയ നൊമ്പരങ്ങൾ തേങ്ങലായി തൊണ്ടയിൽ തടഞ്ഞു നിന്നു. ഒരുപാടു ദിവസങ്ങളെടുത്തു മടക്കിയും നിവർത്തിയും ഞാനാ പുസ്തകം വായിച്ചു തീർത്തു. “ഷെമി എന്ന എഴുത്തുകാരിയുടെ “നടവഴിയിലെ നേരുകൾ ”
പതിനാലു മക്കളുള്ള ഒരു കുടുംബം രോഗിയായ വാപ്പ ബുദ്ധിക്കുറവുള്ള ഒരു പെങ്ങൾ അവരുടെ സഹോദരിയുടെ ജീവിതമാണ് കഥ.ഉത്തരവാദിത്തമില്ലാത്ത വാപ്പയും മൂത്ത സഹോദരങ്ങളും പലവട്ടം പകുതിയിൽ നിർത്തി പൊരുതി നേടിയ വിദ്യാഭ്യാസം ജോലി എന്നിട്ടും കഷ്ടപ്പാടുകൾ. ആഗ്രഹിച്ച ജീവിതത്തിലേക്കുള്ള കാൽവെയിപ്പിൽ ജനനം മുതൽ പിന്തുടരുന്ന ഭാഗ്യകേടിന്റെ മണൽകാറ്റിൽ തകർന്നു പോകുന്നു.
അത്യാവശ്യത്തിനു വസ്ത്രമില്ലാതെ, ഭക്ഷണം കഴിക്കാതെ, അപരിചിതമായ ചുറ്റുപാടിൽ ജീവിക്കേണ്ടി വന്ന പെൺകുട്ടി. മാതാപിതാക്കൾ സ്വന്തം വിശപ്പകറ്റുമ്പോൾ വെള്ളം പോലും കിട്ടാതെ വിങ്ങുന്നവൾ. വീട്ടിലെ കഷ്ടപ്പാടും അനാഥാലയത്തിന്റെ നേർകാഴ്ചകളും എല്ലാമായി ഓരോ വരിയും നമ്മളെ അവളുടെ യാത്രയിൽ ഭാഗമാക്കി കൊണ്ടുപോകുന്ന എഴുത്ത് ആ ശൈലി കൊണ്ടാവാം വായിക്കുന്നവർക്ക് മനസ്സു അത്രമേൽ നോവുന്നത്. ഒരു പുസ്തകത്തിന്റെ ആസ്വാദനം എഴുതുമ്പോൾ കഥയും കഥാപാത്രങ്ങളുമൊക്കെയായി എഴുതി തീർക്കാറുണ്ട്. പക്ഷെ ഇത് എവിടെ തുടങ്ങണം എന്നറിയില്ല അത്രമേൽ നോവിയ്ക്കുന്നുണ്ട്. ഞാൻ വായിച്ച അത്രമേൽ മികച്ച രചന.
കമ്പിളി കണ്ടത്തെ കൽഭരണികൾ, അബ്ബാസിന്റെ കഥകൾ എന്നിവ പോലെ പച്ചയായ ജീവിതം പറഞ്ഞെഴുത്തുകൾ അത്രമേൽ പ്രശസ്തവും സോഷ്യൽ മീഡിയയിൽ ട്രെൻഡ് റീൽസും ഒക്കെയായി മാറിയിട്ടും അതിനേക്കാൾ പൊള്ളിയ്ക്കുന്ന ഈ രചന ആരും ആഘോഷിച്ചില്ല. അർഹതയുടെ അംഗീകാരം കിട്ടിയില്ല. തീർച്ചയായും ജീവിതത്തിൽ ഒരിക്കൽ വായിച്ചിരിക്കേണ്ട പുസ്തകം. നമുക്ക് ചുറ്റും ഇങ്ങനെയും ജീവിതമുണ്ട് എന്നറിയാൻ, ഒരു വറ്റു പോലും കളയാതെ കഴിക്കാൻ, ഒരു വസ്ത്രം പോലും മാറ്റി വയ്ക്കാതിരിക്കാൻ അങ്ങിനെ ഒരുപാടു ജീവിത പാഠങ്ങൾ നമുക്കോർക്കാൻ….
(ചിത്രം -ഗൂഗിൾ )

