വനജ ഇറങ്ങിപ്പൊയ്ക്കളയുമെന്ന് അയാൾ തീരെ പ്രതീക്ഷിച്ചില്ല.
മുപ്പതു വർഷം കൂടെയുണ്ടായിരുന്നവളായിരുന്നു. കഷ്ടപ്പാടിന്റെ നാളുകളിലെല്ലാം താങ്ങും തണലുമായി നിന്നവൾ. സമപ്രായക്കാരായ കൂട്ടുകാർ, അവളുടെ നന്മയും തന്നോടുള്ള സ്നേഹവും കണ്ട് അസൂയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
എന്നിട്ടും അവൾ പോയിരിക്കുന്നു.
സാരമില്ല അവളുടെ മോന്റെ കൂടെയല്ലേ. അവനവളെ പൊന്നുപോലെ നോക്കും. പണ്ടു മുതലേ അമ്മയോടായിരുന്നു അവനേറെയിഷ്ടം.
അയാൾ സ്വയം ആശ്വസിച്ചു.
ഇന്നലെയാണ് ആദി വളരെ ക്രൂദ്ധനായി സംസാരിച്ചതും, ‘അമ്മ വരുന്നെങ്കിൽ വാ ഞാനെന്റെ പാട്നോക്കിപ്പോകുന്നു’ എന്നലറിയതും.
കോടതിയിൽ നിന്ന് വൈകുന്നേരം വന്നു കയറിയത് ഇരുട്ട്പുതച്ചു കിടക്കുന്ന വീട്ടിലേക്കാണ്. അകത്തു കയറി ലൈറ്റിട്ടു. അടുക്കളയിൽ കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്.
അല്ലേലും വനജ സ്നേഹമുള്ളവളായിരുന്നു.
നാളെയീ വീടും നഷ്ടപ്പെടുന്നത് കാണാനുള്ള ത്രാണിയില്ലാഞ്ഞിട്ടാകും. അതുമല്ലങ്കിൽ തന്റെയീ പിടിവാശികൾ ഇതോടെ അവസാനിക്കട്ടെ എന്ന് കരുതിക്കാണും.
പ്രകൃതി പുറത്ത് മഴപെയ്യിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു. വീശിയടിക്കുന്ന കാറ്റിനു നല്ല തണുപ്പുണ്ടായിരുന്നെങ്കിലും, അയാളൊരു നെരിപ്പോട് പോലെ എരിഞ്ഞുകൊണ്ടേയിരുന്നു.
മുപ്പത്തഞ്ചു വർഷത്തെ പ്രവാസം. പൊരിവെയിലിൽ വെന്തുരുകി നേടിയതെല്ലാം കൈവെള്ളയിൽ നിന്നു ചോർന്നു പോകാൻ മുപ്പത്തഞ്ചു നിമിഷം പോലുമെടുത്തില്ല.
അതാണ് ആദിയെ പ്രകോപിതനാക്കിയതും.
വനജ കൂട്ടുവന്നനാളുമുതൽ ആഗ്രഹിക്കുന്നതാണ് നാട്ടിലെ സന്തുഷ്ട ജീവിതം. അതിനു മുന്നോടിയായി തറവാടിനോട് ചേർന്ന് ചെറിയൊരു വീടുണ്ടാക്കി. മക്കളുണ്ടാകുമ്പോൾ സൗകര്യങ്ങൾ കുറഞ്ഞു പോകുമോ എന്ന വേവലാതികൊണ്ട്, കിട്ടിയ വിലക്കത് വിറ്റ്, കുറച്ചു കൂടി വലിയൊരു വീടുണ്ടാക്കി.
വീട്ടാക്കടങ്ങളുടെ പട്ടിക കൈപ്പിടിയിൽ നിൽക്കുന്നില്ലന്നറിഞ്ഞപ്പോൾ ആധി പെരുത്ത് പ്രവാസത്തിലേക്ക് തിരിച്ചോടി. പ്രാരാബ്ദക്കണക്കുകളിൽ മക്കളുടെ ഭാവികൂടി എഴുതിച്ചേർത്തു വെച്ചപ്പോൾ, ആ ഓട്ടം പിന്നെയും പിന്നെയും തുടരേണ്ടി വന്നു.
ആമിമോളുണ്ടായപ്പോ ഓരോ വെക്കേഷനും കഴിഞ്ഞു തിരിച്ചു പോകുന്നത് വിങ്ങിപ്പൊട്ടിയാണ്. അച്ഛനെയായിരുന്നു അവൾക്കേറ്റവുമിഷ്ടം. അവളെ നെഞ്ചിൽക്കിടത്തിയുറക്കി, സ്നേഹവാത്സല്യങ്ങൾ മുഴുവൻ പകർന്നു കൊടുത്ത് വളർത്തണമെന്ന മോഹത്തെ സമ്പാദ്യമെന്ന സ്വപ്നങ്ങൾക്കുമേലെ കുഴിച്ചു മൂടേണ്ടി വന്നു. പഠിക്കാൻ മിടുക്കിയാണെന്നറിഞ്ഞപ്പോ അവളുടെ ആഗ്രഹം പോലെ ഒരു ഡോക്ടറാകട്ടെ എന്ന് വിചാരിച്ച് കൂടുതൽ പണമുണ്ടാക്കാനുള്ള നെട്ടോട്ടം തുടങ്ങി.
ആദിമോനാണെങ്കിൽ എഞ്ചിനീയർ പദവിയും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു
ഓവർ ടൈം ഡ്യൂട്ടിയെടുത്തും, ലീവെടുക്കുന്നവർക്ക് പകരമായി ഡ്യൂട്ടിക്കു കേറിയും ഒരുപാട് കഷ്ടപ്പെട്ട നാളുകൾ.
ആമി മോൾടെ എം ബി ബി എസ് അവസാന സെമസ്റ്റർ എക്സാം നടക്കാനിരുന്ന സമയത്തായിരുന്നു അവൾക്ക് ചെറിയൊരു പനി വന്നതും, ഹോസ്പിറ്റലിൽ അഡ്മിറ്റായ ദിവസംതന്നെ മരുന്ന് മാറി കുത്തിവെച്ച് അവൾ മരണപ്പെട്ടതും.
ഹൃദയം നിലച്ചു പോയ നിമിഷങ്ങൾ.
വെള്ളക്കോട്ടും സ്റ്റെതസ്കോപ്പുമണിഞ്ഞു കാണാൻ കാത്തിരുന്നവൾ വെള്ളപ്പുതപ്പിനുള്ളിൽ ശാന്തമായി ഉറങ്ങുന്നു.
സഹിക്കാനായില്ല.
ഭ്രാന്തെടുത്തലഞ്ഞ കുറെ നാളുകൾക്ക് ശേഷം സമനില വീണ്ടെടുത്തപ്പോൾ, ഹോസ്പിറ്റലിനെതിരെ പടവാളുയർത്തി. എന്റെ മകളോ പോയി. ഇനിയൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കണം എന്ന വാദവുമായി തുടങ്ങിവെച്ച നിയമ പോരാട്ടത്തിന് രണ്ട് വയസ്സ് കഴിഞ്ഞിരിക്കുന്നു. എതിരാളികൾ പ്രബലരാണെന്നതു കൊണ്ട് നീതി കിട്ടില്ലന്ന് ഉറപ്പായിട്ടും, കേസിൽ നിന്ന് പിന്മാറാൻ അയാൾ ഒരുക്കമല്ലായിരുന്നു.
രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോഴൊക്കെയും ആമിയുടെ തേങ്ങിക്കരച്ചിൽ അയാളുടെ ഹൃദയത്തെ പിടിച്ചുലച്ചു കൊണ്ടിരുന്നു.
നാട്ടുകാരും വീട്ടുകാരും നിരന്തരം ഉപദേശിച്ചു, പോയത് പോയി. ഇനിയെന്തിനീ പൊല്ലാപ്പ്. എന്നിട്ടും പിന്തിരിഞ്ഞു നടക്കാൻ കൂട്ടാക്കിയില്ല. അതുകൊണ്ടാകാം ഒടുവിലൊരു ഭ്രാന്തന്റെ പരിവേഷം ചാർത്തിക്കിട്ടിയത്.
ആദിക്ക് ദേഷ്യം വന്നതിലും കാര്യമുണ്ട്. അവനൊരു വീടു വെക്കാനായി വാങ്ങിയിട്ട സ്ഥലമാണ് കഴിഞ്ഞ ദിവസം കച്ചവടമാക്കിയത്.
നീതി എത്ര അകലെയാണെങ്കിലും, താനത് നേടിയെടുക്കുകതന്നെചെയ്യും എന്ന ദൃഢനിശ്ചയമാണ് അയാളെക്കൊണ്ടത് ചെയ്യിച്ചത്.
പോട്ടെ. എല്ലാവരും തന്നെ ഒറ്റക്കാക്കി പോകട്ടെ. ജീവിതത്തിലെ നല്ല കാലം മുഴുവൻ ഒറ്റക്കായിരുന്നില്ലേ. ഇനിയും ഒറ്റക്കാകാൻ തനിക്കു കഴിയും. ഇത്ര കാലം കൂടെയുണ്ടായിട്ടും, വനജപോലും തന്നെ മനസ്സിലാക്കിയില്ല. തന്റെ മനസ്സിന്റെ വേവ് തിരിച്ചറിഞ്ഞില്ല. ഗതികിട്ടാതെ അലയുന്ന കടിഞ്ഞൂൽ കുഞ്ഞിന്റെ ആത്മാവിനെ കണ്ടതായി നടിച്ചില്ല.
നീറിപ്പിടയുന്ന നെഞ്ചുരുക്കത്തോടെ അയാൾ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു.
പാതിരാത്രിയിലെപ്പോഴോ ആമിമോൾ വന്ന് അയാളെ വിളിച്ചുണർത്തി.
എന്താ മോളെ എന്ന ചോദ്യത്തിന് അവളൊരു ചിരിയോടെ അയാളുടെ കൈ പിടിച്ചു. പിന്നെ വാതിൽ കടന്ന് മുറ്റത്തെക്കിറങ്ങി. അനുസരണയുള്ള കുട്ടിയെപ്പോലെ അവൾക്കൊപ്പം പുറത്തെ ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോൾ എന്തിനെന്നറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴകിക്കൊണ്ടിരുന്നു.
‘അയ്യേ, ആൺകുട്ടികൾ ഇങ്ങനെ കരയാൻ പാടില്ലട്ടാ..’
അമ്മ എവിടെയോയിരുന്ന് അടക്കിച്ചിരിക്കുന്നു.
ഇരുട്ടല്ലേ, ആരും കാണില്ലല്ലോയെന്നൊരു മറു ചിരി ഇരുളിനെ ഭേദിച്ച് അമ്മക്ക് ചുറ്റിലും കിടന്നു കറങ്ങി.
ആമിയുടെ ഇറുക്കിപ്പിടുത്തത്തിൽ വല്ലാതെ ഉലഞ്ഞു തുടങ്ങുന്നതും ഇരുട്ട് അടിമുടി പൊതിഞ്ഞു പിടിക്കുന്നതറിഞ്ഞ് അയാൾ ഒന്ന് തിരിഞ്ഞു നോക്കി.
വീട് ശാന്തമായി ഉറങ്ങുകയാണ്. കുടുംബനാഥൻ ഇറങ്ങിപ്പോയതറിയാതെ.
മേശപ്പുറത്ത് വനജ അടച്ചു വെച്ചിട്ടുപോയ ഭക്ഷണം മാത്രം അപ്പോഴും അയാളെ കാത്തിരിക്കുകയായിരുന്നു. തണുത്തുറഞ്ഞ്..
#പുരുഷജീവിതം


2 Comments
നല്ല കഥ ഇഷ്ട്ടപ്പെട്ടു..
ഒരു അച്ഛന്റെ വേദനകളെ ഹൃദയത്തിൽ തൊടുന്ന രീതിയിൽ വരച്ചു വെച്ചിട്ടുണ്ട് 😍