ഫ്ലാറ്റിൻ്റെ വാതിലിൽ തുഷാർ ശക്തമായി മുട്ടി. മിഥുൻ വാതിൽ തുറന്നു തുഷാറിനെ വലിച്ചു അകത്ത് കയറ്റി. ചെറിയൊരു കിതപ്പോടെ തുഷാർ സോഫയിൽ ഇരുന്നു. തൻ്റെ മുന്നിൽ ഭയചകിതരായി നിൽക്കുന്ന മിഥുനും അശ്വിനും, തുഷാർ അത്ഭുതപ്പെട്ടു.
“എന്താടാ അത്യാവശ്യമായി വരാൻ പറഞ്ഞത്. ലാബ് കട്ട് ചെയ്തു ഓടി വന്നതാണ് ഞാൻ, എന്താ പ്രശ്നം. “
രണ്ട് പേരും മറുപടി പറയാതെ പരസ്പരം നോക്കി.
“അല്ല നിങ്ങൾ രണ്ടാൾക്കും ഇന്ന് കോളേജിൽ പോകണ്ടായിരുന്നോ. “
മറുപടി ഇല്ല.
“എന്താടാ രണ്ടിൻ്റേം നാവിറങ്ങി പോയോ. “
നഗരത്തിലെ മൂന്ന് വ്യത്യസ്ത എഞ്ചിനീയറിംഗ് കോളേജുകളിലെ അവസാന വർഷ വിദ്യാർത്ഥികളാണ് അശ്വിനും മിഥുനും തുഷാറും, അവർ ഒരേ നാട്ടുകാരായിരുന്നു. അച്ഛൻ്റെ പണത്തിൻ്റെ പവറിൽ നഗരത്തിലെ ഒരു ഫ്ലാറ്റിൽ അശ്വിൻ ഒറ്റയ്ക്ക് താമസമായി. പിന്നീടവൻ കൂട്ടുകാരേയും അങ്ങോട്ട് കൂട്ടി കൊണ്ട് വന്നു.
തുഷാർ ദേഷ്യം കൊണ്ട് നിലത്ത് ചവിട്ടി. അപ്പോഴാണ് സോഫയുടെ അടിയിൽ നിന്നും നീണ്ടു കിടക്കുന്ന രണ്ട് കാലുകൾ അവൻ കണ്ടത്. സുന്ദരമായ രണ്ട് കാൽപാദങ്ങൾ. നഖം നീട്ടി വളർത്തി, നെയിൽ പോളീഷ് പുരട്ടിയ ആ പാദങ്ങൾ, അതിലണിഞ്ഞിരിക്കുന്ന സ്വർണ്ണ പാദസരങ്ങൾ, എവിടെയോ കണ്ടിട്ടുണ്ട്.
“ആരാടാ അത്. “
തുഷാർ ചാടിയെഴുന്നേറ്റു. അവൻ സോഫ മാറ്റി, അവളുടെ മുഖത്ത് വീണ് കിടന്ന കർട്ടൻ വകഞ്ഞ് മാറ്റി, ഒന്നേ നോക്കിയുള്ളൂ.
“അനാമിക. “
തുഷാർ അശ്വിനേയും മിഥുനേയും നോക്കി.
“ഇവളെന്താടാ ഇവിടെ. “
അവൻ നിന്ന് വിയർത്തു.
“എന്താടാ വിളിച്ചിട്ട് ഇവൾ അനങ്ങാത്തത്. “
“ഇവൾ ചത്തു അളിയാ, ഇവിടെ കിടന്ന് ബഹളം വച്ചപ്പോൾ, അശ്വിൻ അവളുടെ കഴുത്തിൽ പിടിച്ച് അമർത്തി. പിന്നെ അനക്കമില്ലവൾക്ക്. “
തുഷാർ അശ്വിനെ നോക്കി.
“നിനക്കെന്താടാ വട്ടുണ്ടോ. കൊലപാതകമാണ്. തൂക്കുകയറോ ജീവപര്യന്തമോ കിട്ടും. “
“അളിയാ, അനാമിക ഗർഭിണി ആയിരുന്നു. “
മിഥുൻ വീണ്ടും പറഞ്ഞു.
“ആഹാ ബെസ്റ്റ്, രണ്ട് ജീവൻ പൊലിഞ്ഞു. “
തുഷാർ നിലത്ത് നിന്നും എഴുന്നേറ്റു തലയിൽ കൈ വച്ചു.
“എടാ പുല്ലേ, നിൻ്റെ ഡാഡിയുടെ പണമൊന്നും പോരാതെ വരും നിന്നെ രക്ഷിക്കാൻ. “
അത് വരെ മിണ്ടാതെ നിന്ന അശ്വിൻ ഒന്ന് വാ തുറന്നു.
“ടാ ഞാൻ ആദ്യമേ പറഞ്ഞതല്ലേ ഈ ബന്ധത്തിൽ ഞാൻ സീരിയസ് അല്ലെന്ന്. അപ്പോൾ അവൾ പറഞ്ഞു, അവൾക്ക് എല്ലാം തമാശയാണെന്ന്. ഇന്ന് വന്ന് പറയുകയാണ് അവൾ പ്രെഗ്നനൻ്റ് ആണെന്ന്. “
“അതിന് കൊല്ലണോ. എറണാകുളത്ത് നിൻ്റെ ഒരു കസിൻ ഉണ്ടല്ലോ ഡോക്ടർ കിഷോർ. അവൻ ഇത് ഇരു ചെവി അറിയാതെ കളഞ്ഞ് തരില്ലായിരുന്നോ. “
“അവൾ അതൊന്നും സമ്മതിച്ചില്ല. അടുത്ത ഫ്ലാറ്റുകാർ കേൾക്കാൻ, ഉച്ചത്തിൽ കിടന്നു ബഹളം വയ്ക്കുകയായിരുന്നു. “
“അവളെ സമാധാനിപ്പിച്ചു കാര്യം നടത്താമായിരുന്നു. ജ്യൂസിൽ എന്തെങ്കിലും കലക്കി കൊടുത്തു, തൂക്കി ക്ലിനിക്കിൽ കൊണ്ട് പോകാമായിരുന്നു. ഇതിപ്പോൾ? ഞാൻ വരുന്നത് വരെ നിനക്ക് ഒന്ന് വെയിറ്റ് ചെയ്ത് കൂടായിരുന്നോ. “
കൂട്ടത്തിൽ ബുദ്ധിമാനും ധീരനും തുഷാർ ആണ്.
“ടാ സംഭവിച്ച് പോയി. കൊല്ലണമെന്ന് കരുതിയതല്ല. ഒരു തരം വൈരാഗ്യത്തോടെയാണവൾ എന്നോട് സംസാരിച്ചത്. ഇന്നലേം കൂടി ഞാനവളെ ഷോപ്പിംഗിന് കൂട്ടികൊണ്ട് പോയതാണ്. അവളുടെ എല്ലാം മാസത്തേയും ഹോസ്റ്റൽ വാടക പോകുന്നത് എൻ്റെ അക്കൗണ്ടിൽ നിന്നാണ്. “
“അതൊക്കെ കുഴപ്പമാണ്. നീയും അവളും തമ്മിലുള്ള ബന്ധത്തിൻ്റെ ഡിജിറ്റൽ തെളിവുകൾ ആണവ. “
തുഷാർ മിഥുനേയും അശ്വിനേയും നോക്കി.
“എന്തായാലും ഇതിവിടുന്ന് മാറ്റണം. നേരത്തോട് നേരമാകുമ്പോൾ മണം പുറത്തേക്ക് വരും. ഒരു വലിയ ചാക്ക് സംഘടിപ്പിക്കൂ. “
മിഥുൻ പുറത്ത് പോയി വലിയൊരു ചാക്കുമായി വന്നു.
“വാ നോക്കി നിൽക്കാതെ. ഇതിൽ ബോഡി കയറ്റാൻ ഒന്ന് സഹായിക്കൂ. “
അശ്വിൻ നിന്ന് വിറയ്ക്കുകയാണ്.
“നീ അവിടെ ഇരുന്നോ അശ്വിനേ. ഇത് ഞങ്ങൾ മാനേജ് ചെയ്തോളാം. “
തുഷാറും മിഥുനും കൂടെ അനാമികയുടെ ചേതനയറ്റ ശരീരം, ചാക്കിൽ കയറ്റി.
“നമ്മളിത് എവിടെ കളയും. “
“വല്ല കല്ലും കെട്ടി തടാകത്തിൽ താഴ്ത്താം, സന്ധ്യയാകട്ടെ. ഇപ്പോൾ നമുക്ക് പോയി ലൊക്കേഷൻ നോക്കി വയ്ക്കാം. “
മൂന്ന് പേരും കാറുമെടുത്ത് പുറത്തിറങ്ങി. അവരുടെ ലക്ഷ്യം തടാകമായിരുന്നു. തടാകത്തിലെ പാലത്തിനടുത്ത് എത്തിയപ്പോൾ അവിടെ നല്ല ആൾക്കൂട്ടം.
“എന്ത് പറ്റിയതാ ചേട്ടാ. “
“നമ്മുടെ കമലാ ബസ് തടാകത്തിൽ വീണു. ബ്രേക്ക് പോയതാ. പാലത്തിൻ്റെ കൈവരികൾ ഇടിച്ച് തകർത്തു കളഞ്ഞു. വൈകുന്നേരം ആയതിനാൽ നിറയെ കോളേജ് പിള്ളേർ ആയിരുന്നു. നീന്തലറിയാവുന്നവർ ഒക്കെ കരയ്ക്ക് കയറി. ഏഴെട്ട് പെൺകുട്ടികളെ കാണാതായി. “
തുഷാർ കാർ മുന്നോട്ടു എടുത്തു.
“അശ്വിനേ വിഷമിക്കാതെടാ. ദൈവം ആയിട്ട് നമുക്ക് ഒരവസരം തന്നിരിക്കുന്നു. “
“അവസരമോ? മനസ്സിലായില്ല. “
അശ്വിനേക്കാൾ ആകാംക്ഷ മിഥുനായിരുന്നു.
“അനാമികയെ നമുക്ക് ഇവിടെ ഒഴുക്കണം. ബസ് അപകടത്തിൽ മരിച്ചതാണെന്ന് എല്ലാവരും കരുതും. നമുക്ക് അങ്ങനെ രക്ഷപെടാം. “
“പക്ഷേ ഇവിടെ മൊത്തം പോലീസ്കാരാണ് ഇവിടെ എങ്ങനെ ഉപേക്ഷിക്കും. “
“രാത്രിയിൽ, മറുകരയിൽ നിന്നും ചാക്കുമായി ഞാൻ ഇവിടേയ്ക്ക് നീന്തും. അവളെ ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിക്കും. രാവിലെ തെരച്ചിൽ സംഘത്തിന് അവളുടെ ബോഡി തടാകത്തിൽ നിന്നും ലഭിക്കും”
“വേറെ ഒരു പ്രശ്നമുണ്ട്. അനാമികയാണെന്ന് അവർ എങ്ങനെ തിരിച്ചറിയും. “
“അവളുടെ ബാഗ് തോളിൽ ചുറ്റി വയ്ക്കാം, അല്ലെങ്കിൽ ജീൻസിൻ്റെ പോക്കറ്റിൽ. അതിൽ അവളുടെ തിരിച്ചറിയൽ കാർഡ് കാണില്ലേ, . “
“പിന്നേയും പ്രശ്നമുണ്ട്. ഇവളെവിടെ നിന്നും ബസ് കയറി? എങ്ങോട്ട് പോകുന്നു, എന്നൊക്കെ അന്വേഷിക്കില്ലേ. “
“എൻ്റെ മിഥുനേ അവളെങ്ങോട്ടെങ്കിലും പോകട്ടെ. എനിക്ക് ഭ്രാന്ത് പിടിക്കുന്നു. ബാക്കി പോലീസ് കണ്ടെത്തട്ടെ. നമുക്ക് അശ്വിനെ രക്ഷപെടുത്തണം, അത്ര മാത്രം. ഇങ്ങനത്തെ അപകടം നടക്കുമ്പോൾ, പോലീസ് വല്ല്യ പരിശോധന ഒന്നും കാണില്ല. “
രണ്ടാം ദിവസം തലയിണക്കാവ് പോലീസ് സ്റ്റേഷൻ, എസ് ഐ ഹരീഷ്, എസ് എച്ച് ഓ ബെന്നിയുടെ മുന്നിൽ സല്യൂട്ട് അടിച്ചു.
“സാറെ, തടാകത്തിൽ നിന്നും മൊത്തം എട്ട് മൃതദേഹം ലഭിച്ചു. ഏഴ് പെൺകുട്ടികളും ഒരു മുതിർന്ന പുരുഷനും. “
“പോസ്റ്റ് മോർട്ടം പൂർത്തിയായില്ലേ. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാനുള്ള നടപടികൾ തുടങ്ങിക്കോളൂ. “
“സാറെ, ഒരു പ്രശ്നം. “
“എന്താടോ. “
“ഒരു പെൺകുട്ടിയുടെ മരണം സംശയാസ്പദമാണ്. “
“തെളിച്ച് പറയടോ. “
“സാറെ, അനാമിക, ഇരുപത്തൊന്ന് വയസ്സ്, വിമൻസ് കോളേജിൽ ഹോം സയൻസ് വിദ്യാർത്ഥിനി. ആ കുട്ടിയുടെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ തെളിഞ്ഞത് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ്. ശ്വാസകോശത്തിൽ ഒരു തുള്ളി വെള്ളം കയറിയിട്ടില്ല. അതായത് കുട്ടി ബസിൽ വച്ച് മരിച്ചിരുന്നു, വെള്ളത്തിൽ വീഴുന്നതിന് മുമ്പ്”
“അതെങ്ങനെ. ആ കുട്ടി ബസിലെ യാത്രക്കാരിയായിരുന്നോ. അവളെക്കുറിച്ച് സുഹൃത്തുക്കളോട് അന്വേഷിച്ചോ. “
“കൂട്ടുകാർ പറഞ്ഞത്, അന്നവൾ കോളേജിൽ ചെന്നിട്ടില്ലായെന്നാണ്. രാവിലെ മുതൽ അവൾ മിസ്സിഗ് ആണ്. മാത്രമല്ല സാർ, അവളൊരു നീന്തൽ താരമായിരുന്നു. “
“അവൾക്ക് വല്ല അഫയറോ മറ്റോ ഉണ്ടോ. ആരെങ്കിലും ശ്വാസം മുട്ടിച്ചു കൊന്നിട്ട് തടാകത്തിൽ കൊണ്ടിട്ടതാകാം. അങ്ങനെ ആയിക്കൂടെ. “
എസ് ഐ തലയാട്ടി.
“ആ വഴിക്ക് അന്വേഷണം തുടങ്ങിക്കോ. “
അശ്വിൻ്റെ ഫ്ലാറ്റിൽ, തുഷാർ, മിഥുൻ എന്നിവർ അശ്വിനെ ആശ്വസിപ്പിക്കുകയായിരുന്നു.
“എടാ അശ്വിനെ നാളെയാണ് അനാമികയുടെ ശവസംസ്കാരം. നമുക്ക് പോകണ്ടേ. “
“ഞാൻ വരുന്നില്ലെടാ. “
“അത് പറ്റില്ല, ഇനി പ്രശ്നമൊന്നുമില്ല, പോലീസ് അന്വേഷണം നിർത്തിയിട്ടുണ്ട്. നമ്മൾ പോയില്ലെങ്കിൽ വീട്ടുകാർക്കും കൂട്ടുകാർക്കും സംശയം തോന്നും. “
“അത് ശരിയാ അശ്വിൻ നമുക്ക് എല്ലാവർക്കും പോകണം. “
അനാമികയുടെ നാട്ടിലേയ്ക്കുള്ള യാത്രയിൽ മിഥുനാണ് കാറോടിച്ചത്. ഇടയ്ക്ക് ഒരു നാട്ട് വഴിയിൽ അവൻ വണ്ടി നിർത്തി മൂത്രമൊഴിക്കാൻ ഇറങ്ങി. ആ സമയത്ത് അവൻ്റെ ഫോണിൽ ഒരു കാൾ വന്നു.
തുഷാർ അവന് ഫോൺ നൽകാനായി എടുത്തു. അതിലെ കാൾ നിന്നപ്പോൾ സ്ക്രീൻ ലോക്കായി. വീണ്ടും കാൾ വന്നപ്പോൾ പേര് തെളിഞ്ഞു, നടാഷ, അനാമികയുടെ റൂം മേറ്റ്.
മിഥുന് എന്താണ് നടാഷയുമായി ഇടപാട്. അറിയാതെ പച്ച ബട്ടണിൽ കയ്യമർന്നു. തുഷാർ ഫോൺ ചെവിയിൽ വച്ചു.
“മിഥുനേ. നീയല്ലേ പറഞ്ഞത് പോലീസ് അന്വേഷണം നിർത്തിയെന്ന്. അനാമികയുടെ മരണം അന്വേഷിക്കാൻ പോലീസ് ഇന്നലെ ഹോസ്റ്റലിൽ വന്നിരുന്നു. നീയെന്താ ഒന്നും മിണ്ടാത്തത്. ഇനി നമ്മൾ തമ്മിൽ ഫോൺ വിളികളൊന്നും അധികം വേണ്ട, പോലീസ് സംശയിക്കും. അതാ ഇന്നലെ ഞാൻ മെസേജ് അയയ്ക്കാഞ്ഞത്. “
മിഥുൻ തിരികെ വരുന്നത് കണ്ട് തുഷാർ ഫോൺ തിരികെ വന്നു. അവൻ ആകെ കൺഫ്യൂഷനിലായി. മിഥുൻ രണ്ട് പേരുടേയും പ്രിയ സുഹൃത്താണ്, അവനെ സംശയിക്കാൻ കൂടി പാടില്ല. എന്നാലും… എവിടെയോ, എന്തോ.
മരണ വീട്ടിൽ അടക്കം പറച്ചിൽ കേൾക്കുന്നു. അവളെ ആ ദിവസം പോലും ആരോ ലൈംഗികമായി ഉപയോഗിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് പോലും…
തുഷാറിന് അശ്വിനോട് ദേഷ്യം തോന്നി. മിഥുൻ പുറത്ത് പോയപ്പോൾ തുഷാർ അശ്വിനെ ചോദ്യം ചെയ്തു.
“എടാ നാറി. ആ സമയത്ത് പോലും നീ ആ കൊച്ചിനെ. “
“എൻ്റെ തുഷാറെ, എനിക്കവളെ ഇഷ്ടമായിരുന്നു. ആകെ ഒന്നോ രണ്ടോ തവണ മാത്രമാണ് ഞങ്ങൾ. ഇതിലെന്തോ പ്രശ്നമുണ്ട്. അവളെന്നോട് പ്രെഗ്നനൻ്റ് എന്ന് പറഞ്ഞു. പക്ഷേ പോസ്റ്റ്മോർട്ടത്തിൽ അത് കളവാണ് എന്ന് തെളിഞ്ഞില്ലേ. അവൾ ഗർഭിണി ആയിരുന്നില്ല. പിന്നെന്തിന് എന്നോട്. പിന്നെ ഈ പീഡനക്കഥ ഇറക്കിയത്. എന്തൊക്കെയോ ചീഞ്ഞ് നാറുന്നു. “
“നീ പറഞ്ഞത് സത്യമാണോ. “
“നീയെങ്കിലും എന്നെ വിശ്വസിക്കൂ. ആ സമയത്ത് എൻ്റെ കൂടെ ഉണ്ടായിരുന്ന മിഥുനാണ് എന്നെ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയത്. “
“അവൻ എന്ത് പറഞ്ഞു. “
“മിഥുനാണ് അനാമിക ഗർഭിണി ആണെന്ന് പറഞ്ഞത്. ഞാനവളെ കഴുത്തിൽ പിടിച്ച് തള്ളി മാറ്റി എന്നത് സത്യമാണ്. ഞാൻ കുളി കഴിഞ്ഞ്, ഡ്രസ്സ് ചെയ്തു മടങ്ങി വന്നപ്പോൾ അനാമികയുടെ കണ്ണൊക്കെ പുറത്തേക്ക് തള്ളിയ മട്ടിൽ കിടക്കുകയാണ്. “
“അതായത് നീ കുളിക്കാൻ പോയപ്പോൾ അവിടെ എന്തോ നടന്നിട്ടുണ്ട്. അങ്ങനെ ആയിക്കൂടെ. മിഥുൻ അവളെ… “
“അവൻ നമ്മുടെ കൂട്ടുകാരനല്ലേ. അവന് എന്നെ ചതിക്കാൻ കഴിയുമോ. “
“അറിയില്ല. പക്ഷെ അനാമിക യുടെ കൂട്ടുകാരി നടാഷ പോലീസ് അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിന്. അവളും മിഥുനും തമ്മിലുള്ള ഇടപാട് എന്താണ്. “
“മിഥുനാണ് അനാമികയെ കൊന്നതെങ്കിൽ നമ്മളത് എങ്ങനെ തെളിയിക്കും. ഇനി അവൻ പിടിക്കപ്പെട്ടാൽ തന്നെ നമ്മളും കൂടെ അറസ്റ്റിലാകില്ലേ. “
തുഷാർ അശ്വിനെ പിടിച്ച് അടുത്തിരുത്തി.
“ഈ നിമിഷം മുതൽ നമ്മളവനെ നിരീക്ഷിക്കാൻ പോകുകയാണ്. ഒരു കാരണവശാലും അവന് നമ്മളെ സംശയം തോന്നരുത്. പോലീസ് പിടിച്ചാൽ നമ്മൾ രണ്ട് പേരും അവൻ്റെ പേര് പറയും. അവൻ പറഞ്ഞിട്ടാണ് മൃതദേഹം തടാകത്തിൽ ഒഴുക്കി വിട്ടതെന്ന് അറിയിക്കും. “
അശ്വിൻ തലയാട്ടി.
“നീ വാ, നമുക്ക് അവൻ്റെ കോളേജിലേക്ക് പോകാം. “
കോളേജ് കഴിഞ്ഞ്, നഗരത്തിലെ ഒരു ബേക്കറിയിൽ വച്ച് നടാഷയും മിഥുനും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് അവർ സാക്ഷികളായി. അശ്വിനും തുഷാറും അനാമികയുടെ മറ്റൊരു സുഹൃത്ത് ജാസ്മിനെ കണ്ടപ്പോഴാണ് നടാഷയും മിഥുനും തമ്മിൽ രണ്ട് വർഷമായി പ്രേമത്തിലാണെന്ന് അറിയുന്നത്.
“അശ്വിനെ. നീ നിൻ്റെ ഡാഡിയെ വിളിക്കൂ. നമുക്കൊരു വക്കീലിനെ കാണണം. നമുക്ക് സാക്ഷികളായി കുറ്റമേറ്റ് പറയാം. നീ അവളെ കൊന്നിട്ടില്ല. നീ കുളി കഴിഞ്ഞ് വന്നപ്പോൾ അവളുടെ നിശ്ചലമായ ശരീരമാണ് കണ്ടത്. ബാക്കി പോലീസ് അന്വേഷിക്കട്ടെ. “
അശ്വിൻ്റെ അച്ഛനോടവർ എല്ലാം തുറന്ന് പറഞ്ഞു. നഗരത്തിലെ പ്രശസ്തനായ ക്രിമിനൽ വക്കീൽ നിർദ്ദേശിച്ചത് അനുസരിച്ച് അവർ പോലീസിന് കുറ്റസമ്മതം നടത്തി.
അശ്വിൻ്റെ ഫ്ലാറ്റിൽ നിന്നും പോലീസ് മിഥുനെ അറസ്റ്റ് ചെയ്തു. നടാഷയെ പോലീസ് ചോദ്യം ചെയ്തു. അനാമികയും നടാഷയും ചേർന്നാണ് ഗർഭനാടകം പ്ലാനിട്ടത്. അശ്വിനിൽ നിന്നും കുറച്ച് പൈസ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അനാമിക അന്ന് രാവിലെ ഫ്ലാറ്റിൽ വന്ന് നാടകം നടത്തിയത്.
അനാമിക എത്ര ഭീഷണിപ്പെടുത്തിയിട്ടും അശ്വിൻ ചില്ലി പൈസ കൊടുക്കാൻ തയാറായില്ല. കാരണം അശ്വിൻ അടുത്ത് കാലത്തൊന്നും അവളുമായി അങ്ങനെയൊരു ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. അനാമിക ബഹളം വച്ചപ്പോൾ അവനവളെ കഴുത്തിൽ പിടിച്ച് നിലത്ത് തള്ളിയിട്ടു ബെഡ് റൂമിൽ കയറി ലോക്ക് ചെയ്തു. ഏകദേശം അരമണിക്കൂർ കഴിഞ്ഞ് മാത്രമാണ് അവൻ മുറിയിൽ നിന്നും പുറത്തിറങ്ങി വന്നത്.
അപ്പോൾ അനാമികയുടെ നിശ്ചലമായ ശരീരത്തിന് കാവലിരിക്കുകയായിരുന്നു മിഥുൻ. അശ്വിനെ കണ്ടപ്പോൾ ചാടിയെഴുന്നേറ്റ് മിഥുൻ അശ്വിനെ കുറ്റപ്പെടുത്താൻ തുടങ്ങി.
“നീയെന്തിനാടാ അവളെ കൊന്നത് എന്ന് നിലവിളിക്കാൻ തുടങ്ങി. “
അതൊക്കെ ഒരു നാടകമായിരുന്നു എന്നാണ് തോന്നിയത്.
പോലീസ് നല്ല രീതിയിൽ ചോദ്യം ചെയ്തപ്പോൾ മിഥുൻ കുറ്റം സമ്മതിച്ചു.
“അനാമികയെ ഞാനാണ് കൊന്നത്. ഞാനും നടാഷയും കൂടിയാണ് ബ്ലാക്ക് മെയിൽ ചെയ്തു പൈസ ചോദിക്കാൻ പറഞ്ഞത്. പക്ഷേ അശ്വിൻ അവൾ ഗർഭിണിയാണ് എന്ന് പറഞ്ഞത് വിശ്വസിക്കാതെ, അവളെ കഴുത്തിൽ പിടിച്ച് തള്ളിയിട്ടു. അവൾ നിലത്ത് വീണു. അശ്വിൻ അതൊന്നും ശ്രദ്ധിക്കാതെ മുറിയിൽ കയറി വാതിലടച്ചു. കഴുത്തിൽ തടവി കൊണ്ട് കിടന്ന അനാമിക എന്നോട് ഈ ഐഡിയ പറഞ്ഞു കൊടുത്തതിന് വഴക്കിട്ടു. ഞങ്ങൾ തമ്മിൽ തർക്കമായി. ആ സമയത്ത് അവൾ അശ്വിൻ്റെ പക്ഷം പിടിച്ചു സംസാരിച്ചത് എനിക്ക് ഇഷ്ടമായില്ല. “
“എന്നിട്ട്?”
“ഞാനവളുടെ കഴുത്തിൽ അമർത്തി. ദേഷ്യത്തിൽ അവളെ ശ്വാസം മുട്ടിച്ചു കൊന്നു. അവളുടെ ചലനമറ്റ ശരീരം കണ്ടപ്പോൾ…, ഞാനവളെ ഉപയോഗിച്ചു. എല്ലാം കഴിഞ്ഞപ്പോഴാണ് സംഭവത്തിൻ്റെ ഗൗരവം എനിക്ക് മനസ്സിലായത്. ഞാൻ കുറ്റം അശ്വിൻ്റെ തലയിൽ വച്ചു. “
“ബാക്കി പറയണ്ട. തുഷാറും അശ്വിനും മൊഴി തന്നിട്ടുണ്ട്. “
റേപ്പ്, കൊലപാതകം എന്ന് കേസുകളിൽ മിഥുനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. പ്രതിയെ സഹായിച്ചതിന് അശ്വിനും തുഷാറിനും ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു.
“തുഷാറെ നീയാണ് എന്നെ രക്ഷിച്ചത്. “
അശ്വിൻ തുഷാറിനെ കെട്ടിപ്പിടിച്ചു.
“നിങ്ങൾ പേടിക്കണ്ട, ജയിലിൽ വച്ച്പരീക്ഷ എഴുതാൻ ഉള്ള അനുമതി വാങ്ങും. റിസൾട്ട് വരുമ്പോഴേക്കും നിങ്ങളെ ഞാൻ വിദേശത്തെ നല്ല യൂണിവേഴ്സിറ്റിയിൽ പറഞ്ഞയയ്ക്കും. പിന്നെ എല്ലാവരും എല്ലാം മറക്കും. “
അശ്വിൻ്റെ അച്ഛൻ അവർക്ക് ഉറപ്പ് നൽകി.
“സുഹൃത്തുക്കളെ കണ്ടെത്തുമ്പോൾ കുറച്ച് കൂടെ ശ്രദ്ധിക്കണം. “
എസ് എച്ച് ഓ ബെന്നി സാർ അവരുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
✍️നിഷ പിള്ള


5 Comments
നല്ല സന്ദേശം നൽകുന്ന കഥ👍🌹
💞💞👍
❤️
നന്നായിട്ടുണ്ട്. ചതിക്കുന്ന സുഹൃത്തുക്കളെ തിരിച്ചറിയാൻ കഴിയണം .👍🏼
❤️👍🏻👍🏻