മഴചാറ്റലും കണ്ടുകൊണ്ട് വരാന്തയിലിരിക്കുമ്പോഴാണ് ഇടവഴിയിൽ ഒരു ബഹളം കേട്ടത്. വേലി കടന്ന് ഓടിച്ചെല്ലുമ്പോൾ കണ്ട കാഴ്ച. നാട്ടിലെ ചെറിയൊരു റൗഡിയായ കോവാലൻ ചേട്ടൻ വഴിയിൽ കിടന്ന് നിലവിളിക്കുകയാണ്. ഞങ്ങളുടെ ടോമിപ്പട്ടി എന്നെ കടന്ന് ഓടി വീട്ടിലേക്ക് പോകുന്നു.
എന്നെ കണ്ടപ്പോൾ അയാൾ അലറി കരയാൻ തുടങ്ങി.
“അയ്യോ കുഞ്ഞേ, നിങ്ങളുടെ പട്ടി എന്നെ കടിച്ചു കീറിയേ. എന്നെയൊന്ന് പിടിച്ചെഴുനേൽപ്പിക്ക്.”
ഞാൻ ഓടിച്ചെന്ന് അയാളെ പിടിച്ചു നൂത്തു നിർത്തിയിട്ട് കാൽ പരിശോധിച്ചു.
രണ്ടു പൽപ്പാടുകൾ ഉണ്ട്. അപ്പോഴേക്കും അച്ഛനും ഓടിയെത്തി. ഞങ്ങൾ കോവാലൻ ചേട്ടനെ പിടിച്ചു കൊണ്ട് വന്ന് ഇറയത്തിരുത്തി. വിവരം കേട്ട് അമ്മക്കു സംശയമായി.
“ടോമി ഇതുവരെ ആരെയും കടിച്ചിട്ടില്ലല്ലോ. ഇപ്പോഴിതെന്താ.”
“ശാരദേച്ചിക്ക് എന്നെ സംശയമാണോ. ശങ്കരേട്ടൻ വീട്ടിലുണ്ടോ എന്നറിയാൻ വേലിക്കു മുകളിൽ കൂടി ഞാൻ വീട്ടിലേക്കൊന്നെത്തി നോക്കി. അപ്പൊ അവൻ കുരച്ചു. ദേഷ്യം വന്ന ഞാൻ അവനെ ഒരു കോക്രി കാണിച്ചു. പൂട്ടിയിട്ടിരിക്കുകയാണെന്നാ വിചാരിച്ചത്. നാശം ഓടി വന്ന് എന്നെ കടിക്കേം ചെയ്തു. നിങ്ങളെന്തിനാ നായയെ തുറന്നു വിട്ടിരിക്കുന്നത്. അയ്യോ, എന്റെ കാല് വേദനിക്കുന്നേ.” അയാൾ വീണ്ടും അലറാൻ തുടങ്ങി.
‘അമ്മ അച്ഛനെ ഇത്തിരി ദൂരത്തേക്ക് വിളിച്ചു നിർത്തി പറഞ്ഞു.
“നിങ്ങൾക്കിവനെ അറിയില്ലേ. മഹാ തരികിടയാണ്. വല്യ മുറിവൊന്നുമല്ല. എന്തെങ്കിലും കിട്ടാനാണ് ഈ കിടന്ന് വിളിച്ചു കൂവുന്നത്. കുറച്ചു കാശു കൊടുത്തു വിടന്നേ.”
പക്ഷെ അച്ഛന് ആകെ പരിഭ്രാന്തിയായിരുന്നു.
“ശാരദേ, നമ്മുടെ പട്ടിയല്ലേ കടിച്ചത്. മാത്രമല്ല അവനൊരു റൗഡിയും . വല്ലതും കൊടുത്തു വിടുന്നത് കഷ്ടമല്ലേ. പിന്നെയും വന്ന് വഴക്കുണ്ടാക്കിയാലോ.”
“വീട്ടിൽ വളർത്തുന്ന നായ. ചെറിയ മുറിവും. കുരുമുളകിന്റെ ഇല വാട്ടി വച്ചാൽ മുറിവ് പെട്ടെന്ന് കരിയും. വെറുതെ പുലിവാലൊന്നും പിടിക്കേണ്ട.” അമ്മക്ക് ദേഷ്യം വന്നു.
അന്നൊക്കെ പട്ടി കടിച്ചാൽ ഇതു പോലെയുള്ള നാട്ടുവൈദ്യങ്ങളാണ് ചെയ്യുന്നത്. കുത്തിവയ്പ്പൊന്നും ഇല്ല.
“അവനെ രാമൻ വൈദ്യരുടെ വൈദ്യശാലയിൽ കാണിക്കാം. ഈ അവസ്ഥയിൽ കാശും കൊടുത്തു വിട്ടാൽ ശരിയാവില്ല.” അച്ഛൻ തീരുമാനിച്ചു.
” പറയേണ്ടത് ഞാൻ പറഞ്ഞു. ഇനി നിങ്ങൾ ഇഷ്ടം പോലെ ചെയ്യ്. ” ‘അമ്മ അകത്തേക്ക് പോയി.
“കോവാലാ , നമുക്ക് വൈദ്യരുടെ അടുത്തേക്ക് പോകാം. ജയാ, നീ കൂടെ വരൂ.” അച്ഛന് എന്നെയും കൂട്ടു വിളിച്ചു.
മുടന്തി നടക്കുന്ന കോവാലൻ ചേട്ടനെയും ആനയിച്ചു കൊണ്ട് ഞങ്ങൾ വൈദ്യശാലയിലെത്തി. ഞങ്ങളുടെ ഗ്രാമത്തിൽ ഒരുമാതിരി എല്ലാ അസുഖങ്ങൾക്കും രാമൻ വൈദ്യരാണ് ശരണം.”
“എന്താ ശങ്കരകുറുപ്പേ കോവാലനുമായി വരുന്നത്. ഇങ്ങോട്ടിരുന്നാട്ടെ.” വൈദ്യർ സ്നേഹപൂർവ്വം ക്ഷണിച്ചു.
അച്ഛൻ സംഭവങ്ങളെല്ലാം വിവരിച്ചു. വൈദ്യർ കോവാലൻ ചേട്ടന്റെ കാല് വിശദമായി പരിശോധിച്ചു. പിന്നീട് ഒരു തൈലം തേച്ചിട്ട് മുറിവ് കെട്ടിവച്ചു.
“വലിയ മുറിവൊന്നുമല്ല. തൈലവും ഗുളികയും തന്നു വിടാം. ഒരാഴ്ച കൊണ്ട് മുറിവ് കരിയും. അപ്പോൾ ഒന്ന് കൂടി വന്നാൽ മതി .” വൈദ്യർ പറഞ്ഞു.
മരുന്നുകൾ കൊടുത്ത് കോവാലൻ ചേട്ടനെ യാത്രയാക്കുമ്പോൾ ഒരു നൂറു രൂപ നോട്ട് അച്ഛൻ അയാളുടെ പോക്കറ്റിൽ വച്ച് കൊടുക്കുകയും ചെയ്തു.
“അവന് കുറച്ചു ദിവസം ജോലിക്ക് പോകാൻ പറ്റാത്തല്ലേ. രൂപ കൊടുത്തത് നീ അമ്മയോട് പറയേണ്ട.” ഞാൻ തല കുലുക്കുമ്പോൾ അച്ഛന് കോവാലൻ റൗഡിയെ ഇത്തിരി പേടിയാണല്ലോയെന്ന് മനസ്സിൽ ഓർത്തു.
വൈദ്യരുടെ ഫീസും കൊടുത്തിട്ട് ഞങ്ങൾ വീട്ടിലെത്തി.
” നമ്മുടെ നായ കടിച്ചതല്ലേ, ഇത്രയും ചെയ്തപ്പോൾ ഒരു സമാധാനമായി.” അച്ഛന്റെ അനുനയം കേട്ടപ്പോൾ ‘അമ്മ കനത്തിൽ ഒന്ന് മൂളി.
മൂന്നാഴ്ച കഴിഞ്ഞ ഒരു ദിവസം രാമൻ വൈദ്യർ വീട്ടിലേക്ക് വന്നു.
“ശങ്കര കുറുപ്പേ, കോവാലന്റെ കുടുംബത്തിന്റെ ചികിത്സ മുഴുവൻ നിങ്ങൾ ഏറ്റെടുത്തോ.” അദ്ദേഹം ചോദിച്ചു.
“എന്താ വൈദ്യരെ ഇങ്ങനെ ചോദിക്കുന്നത്.” അച്ഛൻ അത്ഭുതപ്പെട്ടു.
” ആ കോവാലന്റെ മുറിവ് ഒരാഴ്ച കൊണ്ട് കരിഞ്ഞു. എന്നിട്ടും അവൻ ചികിത്സ നിർത്താൻ സമ്മതിക്കുന്നില്ല. കാലിലെ കെട്ടഴിക്കുന്നുമില്ല. മുടന്തി വന്ന് കെട്ട് നിങ്ങളെ കാണിച്ചു കാണും. മാത്രമല്ല അവന്റെ കഫക്കെട്ടിനും ഭാര്യയുടെയും അമ്മയുടേയുമൊക്കെ അസുഖങ്ങൾക്കും മരുന്ന് വാങ്ങുന്നുണ്ട്. എല്ലാം ശങ്കരേട്ടന്റെ പറ്റിൽ എഴുതിക്കോ. അദ്ദേഹം ഒന്നിച്ച് കാശ് തരുമെന്നാ പറഞ്ഞത്. ഇതിലൊരു പന്തികേട് തോന്നിയതു കൊണ്ടാണ് ഇവിടെ വന്നു ചോദിക്കാമെന്ന് കരുതിയത്.” വൈദ്യർ പറഞ്ഞതു കേട്ട് അച്ഛൻ അന്തം വിട്ടു നിന്നു.
“ഇനി ഒരു വർഷം ചികിൽസിക്ക് വൈദ്യരെ. ഞാൻ അപ്പോഴേ പറഞ്ഞതാ ചെറിയ മുറിവാണ്, എന്തെങ്കിലും കൊടുത്തു അയാളെ പറഞ്ഞു വിടാൻ . അപ്പോൾ ഇവിടൊരാൾക്കു വലിയ സഹതാപം. അനുഭവിച്ചോ.” കിട്ടിയ അവസരം അമ്മ പാഴാക്കിയില്ല.
” ഒരു ഉപകാരം ചെയ്യാൻ നോക്കിയത് ഇപ്പോൾ ഉപദ്രവമായി മാറിയോ. ഇനി അവനെയും കുടുംബത്തെയും ചികിൽസിക്കേണ്ട വൈദ്യരെ. ഇതു വരെയുള്ള ചെലവ് കണക്കുകൂട്ടി വച്ചാൽ മതി. വൈകിട്ട് ഞാൻ അങ്ങോട്ട് വരം.”
“ശരി കുറുപ്പേ. ഇന്ന് കൊണ്ട് അവന്റെ ചികിത്സ നിർത്താം. അപ്പോൾ ഞാനിറങ്ങട്ടെ.” വൈദ്യർ പോയി.
“കുറെ കാശ് ചെലവാക്കിപ്പിച്ചപ്പോൾ നിനക്ക് സമാധാനമായല്ലോ. വച്ചിട്ടുണ്ട് ഞാൻ.” വരാന്തയിലെ തൂണിൽ ചങ്ങലയിൽ കിടക്കുന്ന ടോമിയെ രൂക്ഷമായി നോക്കി കൊണ്ട് ‘അമ്മ ഉറക്കെ പറഞ്ഞു.
എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലായ അവൻ ചുരുണ്ടു കൂടി കിടന്നു. ഇനിയെന്തെകിലും സംഭവിക്കുമോയെന്ന ആശങ്കയിൽ അച്ഛനും ചാരുകസേരയിലേക്ക് ചാഞ്ഞു.
#എന്റെരചന #കൂട്ടക്ഷരങ്ങൾ#ബ്ലോഗ് മത്സരം
#ഉപകാരം ഉപദ്രവമായപ്പോൾ

