ഹാഷിർ ഇന്ന് ഖത്തറിലേക്ക് പോകുകയാണ്. നാട് വിട്ടുള്ള ആദ്യത്തെ യാത്ര. പ്രവാസത്തിലേക്കുള്ള, ആദ്യ യാത്ര.
എയർപോർട്ടിലേക്ക് പോകാനുള്ള വാഹനം മുറ്റത്ത് വന്നു നിന്നിട്ടുണ്ട്.
ഹാഷിർ യാത്ര ചോദിക്കാനായി ഉപ്പാപ്പ കിടക്കുന്ന മുറിയിൽ എത്തി.
ഉപ്പാപ്പ ഞാൻ പോട്ടേ.
പോയിട്ട് നന്നായി വാ മോനേ. ഇനി നിന്റെ ഉമ്മയുടെയും പെങ്ങന്മാരുടെയും പ്രതീക്ഷ നീയാണ്.. എന്റെ പ്രാർത്ഥന എന്നും നിനക്കുണ്ടാകും.
മൂസക്ക ഹാഷിറിന്റെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു.
ഉപ്പാപ്പന്റെ മുറിയിൽ നിന്നിറങ്ങി ഹാഷിർ ഉമ്മാന്റെ അടുത്ത് ചെന്നു.. ഉമ്മാന്റെ കവിളത്ത് ഒരു മുത്തം നൽകി.. നബീസ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു.. പെങ്ങന്മാരും നിറഞ്ഞ കണ്ണുകളോടെ നിക്കുകയാണ്. എല്ലാവരോടും യാത്ര ചോദിച്ചു ഹാഷിർ വീട്ടിൽ നിന്നിറങ്ങി. കൂട്ടുകാർ ചേർന്ന് പെട്ടിയും ബാഗും ഒക്കെ കാറിൽ എടുത്തു വെച്ചു. ഹാഷിർ കാറിൽ കയറി. കാർ എയർപോർട്ടിലേക്ക് യാത്രയായി.
കാർ മുറ്റത്ത് നിന്ന് പുറത്തേക്ക് പോകുന്ന ശബ്ദം മൂസക്ക അകത്തു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. ഹാഷിർ പോകുന്നത് മൂസക്കക്ക് വലിയ സങ്കടമാണ്. കഴിഞ്ഞ രണ്ട് വർഷമായി തന്നെ ബാത്‌റൂമിൽ കൊണ്ട് പോകുന്നതും കുളിപ്പിക്കുന്നതും ഹാഷിർ ആണ്.
ഹാഷിറിനു പോകാതിരിക്കാൻ പറ്റില്ലല്ലോ.. അവന്റെ ഉമ്മാക്കും പെങ്ങന്മാർക്കും അവനല്ലേ ഉള്ളൂ.. ഇത് പോലെ നാൽപത്തി അഞ്ചു വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ഖത്തറിലേക്ക് പോയത് മൂസക്കയുടെ ഓർമകളിലേക്ക് ഓടിയെത്തി.
അന്ന് ഞാൻ ചൊക്ലിയിലെ ഹോട്ടലിലെ കുക്ക് ആയിരുന്നു. നല്ല രുചിയുള്ള ഭക്ഷണമായത് കൊണ്ട് ഹോട്ടലിൽ നല്ല തിരക്ക് ആയിരുന്നു. നാട്ടിലെ പണക്കാരൻ സുലൈമാനിക്ക ഒരിക്കൽ ആ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു.. ആ രുചി അറിഞ്ഞു അദ്ദേഹം ക്ഷണിച്ചതാണ് എന്നെ. പോരുന്നോ അങ്ങ് ഖത്തറിലേക്ക്. എന്റെ ഹോട്ടലിലേക്ക്..
ആ ഒരു വിളിയിൽ ഖത്തറിലേക്ക് പോകുമ്പോൾ ഓർത്തില്ല നീണ്ട മുപ്പത്തിഅഞ്ചു വർഷങ്ങൾ നീളുന്ന പ്രവാസജീവിതത്തിലേക്കുള്ള യാത്രയുടെ തുടക്കം ആണത് എന്ന്. അവിടെ എത്തി ജോലി തുടങ്ങിയപ്പോൾ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തന്നെ തിരിച്ചു വരണം എന്നായിരുന്നു ചിന്ത.
കാരണം ഒടുക്കത്തെ ചൂട്.. സഹിക്കാൻ പറ്റുന്നില്ല. ഖത്തറിലെ റിയാലിന്, മാത്രം അല്ല, മൂല്യമുള്ളത്. ചൂടിനും തണുപ്പിനും എല്ലാം മൂല്യം കൂടുതൽ ആണ് എന്ന് തിരിച്ചറിഞ്ഞ ചുട്ടുപഴുത്ത ദിനങ്ങളും, അത് കഴിഞ്ഞു തണുത്തു വിറച്ച ദിനങ്ങളും.
പക്ഷേ വീട്ടിലെ എല്ലാവരുടെയും പ്രതീക്ഷ എന്നിലാണ് എന്ന ചിന്ത എല്ലാം സഹിച്ചു അവിടെ ജീവിക്കാൻ ഉള്ള ക്ഷമ നൽകി.. രണ്ട് വർഷം കഴിഞ്ഞാണ് നാട്ടിലേക്കുള്ള ആദ്യത്തെ മടങ്ങി വരവ്..
നാട്ടിൽ എത്തിയപ്പോൾ, വീട്ടുകാർ കല്യാണം കഴിച്ചിട്ട് തിരിച്ചു പോയാൽ മതി എന്ന് പറഞ്ഞു. അങ്ങനെ കുറേ പെണ്ണ്കാണാൻ പോയി. ഒന്നും തനിക്ക് തൃപ്തിയായില്ല.. അപ്പോഴാണ് ഉമ്മ പറഞ്ഞത്. നമ്മളെന്തിനാ പെണ്ണ് അന്വേഷിച്ചു നടക്കുന്നത്. എന്റെ ആങ്ങളയുടെ മോള് ഇല്ലേ പാത്തു.. അവളെ നികാഹ് ചെയ്‌താൽ പോരേ മൂസക്ക് എന്ന്.
പാത്തുവിന്റെ ഉപ്പ, മരിച്ചിട്ട് ഒരു വർഷം ആകുന്നതേ ഉള്ളൂ.. അമ്മാവന്റെ മോളായത് കൊണ്ട് കൂടുതൽ അന്വേഷിക്കേണ്ട ആവശ്യവും ഇല്ല. കുട്ടിക്കാലം മുതൽ കളിച്ചു വളർന്നവരാണ്.
ആ സമയത്ത് പാത്തുവിനും പുയ്യാപ്ലയെ അന്വേഷിക്കുന്നുണ്ട്. സ്ത്രീധനം കൊടുക്കാൻ വയ്യാത്തോണ്ട് ഒന്നും ശരിയാകുന്നില്ല. ആ സമയത്താണ് എന്റെ ഉമ്മാക്ക് ഇങ്ങനെ ഒരാശയം തോന്നിയത്.
എനിക്കും പാത്തുവിനെ ഇഷ്ട്ടമായിരുന്നു. അങ്ങനെ അവളുടെ വീട്ടിൽ ചെന്ന് അവളോട് തന്നെ നേരിട്ട് ചോദിച്ചതാണ്. പോരുന്നോ എന്റെ കൂടെ എന്റെ ഭാര്യായിട്ട് എന്ന്. പാത്തു നാണം കൊണ്ട് ചിരിച്ചു അകത്തേക്ക് പോയി. അമ്മായിക്ക് നൂറ് വട്ടം സമ്മതമായിരുന്നു..
അങ്ങനെ ഞാൻ പാത്തുവിനെ നികാഹ് ചെയ്തു.. അവളെന്റെ ജീവിത സഖിയായി.
കല്യാണം കഴിഞ്ഞു വീണ്ടും പ്രവാസത്തിലേക്ക് പോയപ്പോൾ ആണ് ശരിക്കും ചങ്ക് പിടഞ്ഞു പോയത്. പാത്തുവിനെ പിരിഞ്ഞു ജീവിക്കാൻ വയ്യ. വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും നൊമ്പരങ്ങൾ പേറി നടന്ന ദിനങ്ങൾ.. കത്തിലൂടെ മാത്രം ഉള്ള സമ്പർക്കം..
രണ്ട് വർഷങ്ങൾക്ക് ശേഷം കിട്ടുന്ന രണ്ട് മാസത്തെ, അവധികാലത്തിനു വേണ്ടി, ദിവസങ്ങൾ എണ്ണി, കാത്തിരുന്നു, എന്റെ പാത്തുവിന്റെ കൂടെ ജീവിക്കാൻ. അങ്ങനെ പലതവണയയുള്ള പോക്കും വരവിനുമിടയിൽ പാത്തു എന്റെ നാല് മക്കളെ പ്രസവിച്ചു. മൂന്ന് പെണ്മക്കളും ഒരു ആണും..
മൂസക്കയുടെ ഓർമ്മകളിൽ ഖത്തറിലെ ബാച്ചിലർ റൂമിലെ ഓർമ്മകൾ തെളിഞ്ഞു വന്നു. മകളുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കാനും മറ്റും ലക്ഷങ്ങളുടെ കടക്കാരൻ ആയ മമ്മദ്ക്കയുടെ മുഖം ആണ് മൂസക്കക്ക് ആദ്യം ഓർമയിൽ തെളിഞ്ഞത്.
ഈ കടങ്ങൾ ഒക്കെ ഞാൻ സന്തോഷത്തോടെ പണിയെടുത്തു തീർക്കുമായിരുന്നു മൂസക്കാ. എന്റെ മോള് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിരുന്നെങ്കിൽ.. അമ്മായിഅമ്മ പോരും, സംശയരോഗം ഉള്ള ഭർത്താവും. ഒടുവിൽ എന്റെ മോള് സഹികെട്ടു വീട്ടിലേക്ക് വന്നു.. കേസിനു പോയിട്ട് അങ്ങനെയും കുറേ പൈസ പോയി. അവസാനം എങ്ങനെയോ അവനിൽ നിന്ന് മൊഴിയും(ഡിവോഴ്സ്)വാങ്ങി.. കുറേ ലക്ഷങ്ങളുടെ കടക്കാരൻ ആയി എന്നല്ലാതെ എന്റെ മോൾക്ക് ഒരു നല്ല ജീവിതം കിട്ടിയോ. എന്ന് കരഞ്ഞു പറഞ്ഞ മമ്മദ്ക്കാന്റെ മുഖം ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല.
പിന്നെ ഓർമ്മ വന്നത് ബഷീറിന്റെ മുഖമാണ്. നാട്ടിലുള്ള ഭാര്യക്കും കുഞ്ഞിനും വേണ്ടി പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പണിയെടുത്ത ചെറുപ്പക്കാരൻ.
താൻ രാപകൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യവും സ്വർണ്ണവുമായി അവന്റെ ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി എന്ന വാർത്ത അറിഞ്ഞ ദിവസം ബഷീർ കരഞ്ഞില്ല. അവൻ കട്ടിലിന്റെ മൂലയിൽ തളർന്നിരുന്നു. ആരോടും സംസാരിക്കാതെ ഒരു ഭ്രാന്തനെ പോലെ.
അങ്ങനെ ഓരോ പ്രവാസിക്കും ഓരോ നൊമ്പരകഥകൾ ആയിരുന്നു പറയാൻ ഉള്ളത്. പാകിസ്ഥാനികളും, ബംഗാളികളും എല്ലാം അവരുടെ നാട്ടിൽ കാണിക്കുന്ന എല്ലാ ഗുണ്ടായിസവും ഇവിടെയും കാണിക്കുമെങ്കിലും, ഗൾഫ് മലയാളീസ് ഇവിടെ ഒരു അടിപിടിക്കോ പ്രശ്‌നത്തിനോ പോകില്ല.
എന്നിൽ പ്രതീക്ഷ അർപ്പിച്ചു എന്റെ കുടുംബം നാട്ടിൽ കാത്തിരിപ്പുണ്ട് എന്ന ചിന്തയാണ് മലയാളികളെ ശാന്ത സ്വഭാവക്കാരായി മാറ്റുന്നത്.. നല്ലൊരു വസ്ത്രമോ, നല്ലൊരു ഭക്ഷണമോ കഴിക്കാതെ പിശുക്കി നാട്ടിലേക്ക് പണം അയക്കുമ്പോൾ, പലരുടെയും ഭാര്യമാർ ചിന്തിക്കുന്നത് അവിടെ പണം കായ്ക്കുന്ന മരം ഉണ്ട് എന്നാണ്. അതിന് പിന്നിലുള്ള രാപകൽ അധ്വാനം അവര് മനസ്സിലാക്കാറില്ല.
ആ കാര്യത്തിൽ ഞാൻ ഭാഗ്യവനായിരുന്നു. എന്റെ കഷ്ടപ്പാടുകൾ അറിയുന്നവൾ ആയിരുന്നു പാത്തു. വരവറിഞ്ഞു ചിലവഴിക്കുന്നവൾ. കൊച്ചു കൊച്ചു പിണക്കങ്ങൾ അല്ലാതെ വലിയൊരു പിണക്കം ഞാനും പാത്തുവും തമ്മിൽ ഉണ്ടായിട്ടില്ല..
മുപ്പത്തിഅഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് വന്നത്, ഇനിയുള്ള കാലം പാത്തുവിനോടൊപ്പം ഒന്നിച്ചു ജീവിക്കാനായിരുന്നു.. എന്നെ കൂട്ടാൻ എയർപോർട്ടിൽ മകൻ അബ്ബാസിനോടൊപ്പം അവളും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ആണ് ഞാൻ നാട്ടിലെത്തിയത്.
പക്ഷേ അവളില്ലായിരുന്നു. ഞാൻ വരുന്ന സന്തോഷം കൊണ്ടോ എന്നറിയില്ല. ഞാൻ നാട്ടിലേക്ക് പറന്ന അതേ രാത്രി പാത്തു എന്നെ എന്നെന്നേക്കുമായി പിരിഞ്ഞു പോയിരുന്നു. ഹാർട്ട് അറ്റാക്ക് ആയിരുന്നു. അന്ന് മുതൽ കാത്തിരിക്കുന്നതാണ് മരണത്തെ.. എന്റെ പാത്തു ഇല്ലാത്ത ലോകത്ത് എനിക്ക് ജീവിക്കേണ്ട.
കാലം പിന്നിട്ട ദൂരത്തേക്ക് തിരികെ പോയിരുന്നുവെങ്കിൽ എന്ന് ഏറെ കൊതിച്ചിരുന്നു. എന്റെ പാത്തു ഉണ്ടായിരുന്ന കാലത്തിലേക്ക്, എന്റെ ഉമ്മയും ഉപ്പയും ഒക്കെ ഉണ്ടായിരുന്ന കാലത്തിലേക്ക് തിരിച്ചൊന്നു പോയിരുന്നെങ്കിൽ എന്ന് എത്രയോ ആശിച്ചിരുന്നു.
പാത്തു ഇല്ലാതെ ജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ പത്തു വർഷമായി. രണ്ട് വർഷമായിട്ട് തീരെ വയ്യ. എന്നെ ബാത്‌റൂമിൽ കൊണ്ട് പോകുന്നതും കുളിപ്പിക്കുന്നതും എല്ലാം മകളുടെ മകൻ ഹാഷിർ ആണ്. ഇന്നവൻ ഖത്തറിലേക്ക് പുറപ്പെട്ടു.
ഹാഷിറിന്റെ ഉപ്പ മരിച്ചിട്ട് കുറേ വർഷമായി. അവന്റെ ഉമ്മാക്കും പെങ്ങൾക്കും എല്ലാം പ്രതീക്ഷ ഏക ആൺകുട്ടിയായ ഹാഷിറിൽ ആണ് അവൻ പോയി നന്നാകട്ടെ. നാളെ മുതൽ എന്നെ പരിചരിക്കാൻ ഒരു ഹോം നേഴ്‌സിനെ മകൻ അബ്ബാസ് ഏർപ്പെടുത്തിയിട്ടുണ്ട്..
ഓരോരോ ഓർമ്മകളിൽ മുഴുകി നിൽക്കേ മൂസക്കക്ക് ഉറക്കം വരാൻ തുടങ്ങി. പാത്തുവിനെ ഓർത്തു കിടന്നത് കൊണ്ടാകാം. സ്വപ്നത്തിൽ പാത്തു വന്നു.. എന്റെ മൂസക്കാ എത്ര കാലമായി ഞാൻ കാത്തിരിക്കുന്നു. പോരുന്നില്ലേ എന്റെ കൂടെ?? മൂസക്ക ശ്വാസം കിട്ടാതെ പിടച്ചു. എന്റെ ജീവൻ എന്നെ വിട്ട് പിരിയാൻ പോകുകയാണെന്നു മൂസക്ക തിരിച്ചറിഞ്ഞു. അതേ ഞാൻ പോകുകയാണ് പാത്തുവിന്റെ അടുത്തേക്ക്. ദോ അവൾ വിളിക്കുന്നു. പോരുന്നില്ലേ എന്ന്.
അതേ സമയം കണ്ണൂരിൽ നിന്നും ദോഹയിലേക്ക് പുറപ്പെടുന്ന ഇൻഡിഗോ വിമാനം പുറപ്പെടാൻ ഒരുങ്ങി നിക്കുകയായിരുന്നു. ഹാഷിർ വിൻഡോഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. മൂസക്കയുടെ ജീവൻ ശരീരം വിട്ട് പറന്നു പോകുമ്പോൾ, ഹാഷിർ കയറിയ വിമാനം ആകാശത്തേക്ക് പറക്കുകയായിരുന്നു.. ഉമ്മയുടെയും പെങ്ങന്മാരുടെയും പ്രതീക്ഷകളും, സ്വപ്നങ്ങളും സാക്ഷാൽക്കരിക്കാൻ ഉള്ള മറ്റൊരു പുരുഷപ്രവാസജീവിതത്തിന്റെ തുടക്കം.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#പോരുന്നോഎന്റെകൂടെ


2 Comments
പ്രവാസജീവിതത്തിന്റെ നൊമ്പരവും പ്രതീക്ഷകളും നന്നായി എഴുതി.👍
ജോയ്സീ. ❤️❤️