ഓർമ്മകൾക്കു മരണമില്ല. കൗമാരം കഴിഞ്ഞ് യൗവനയുക്തയായപ്പോൾ വിഭിന്നങ്ങളായ അഥവാ വർണ്ണശബളമായ ജീവിതം കാത്തിരിക്കാനൊന്നും സമയം ലഭിച്ചില്ല. അതിനു മുന്നെ കൈപിടിക്കാൻ ഒരാളെത്തി. ചെറുപ്പത്തിന്റെ തിളക്കത്തിൽ മറ്റൊന്നുമൊർത്തില്ല, കൈപിടിച്ചു കൂടെ നടന്നു. ഇതളുകൾ കൂമ്പി മഞ്ഞു തുള്ളികൾ ഇറ്റു വീഴുന്ന പൂൂമൊട്ടിലെ ഇതളുകൾ പോലെ വിരിയാനായി കാത്തിരുന്നു. പടിപടിയായി ജീവിതത്തിലേക്ക് കയറിയത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. വലിയ വലിയ മോഹങ്ങളൊന്നുമില്ലാതെ ഗതിയനുസരിച്ച് തുഴഞ്ഞ് തുഴഞ്ഞ് ഒരു കരയിലെത്തുകയും ചെയ്തു.
ജീവിതമെന്തെന്ന് അറിയാത്ത അഥവാ പ്രതിബന്ധങ്ങളെ കുറിച്ചോർക്കാത്ത തനിക്ക് എന്തെല്ലാം നേരിൽ കാണാൻ സാധിച്ചു. എന്നാൽ “താനിക്ക് ഞാനുണ്ട്” എന്ന് പറയാതെ പറഞ്ഞ് തോളത്ത് ഒരു തട്ടും തട്ടി, കണ്ണുകളിൽ വാത്സല്യമോ സ്നേഹമോ എന്തൊക്കേയോ കുത്തിനിറച്ച് ഒരു നോട്ടമുണ്ട്. അതുമതി, ജീവിതവിജയത്തിന്. സ്നേഹത്തിന്റെ തണലിലേക്ക് രണ്ടു പേരെ കൂടി ചേർത്തു നിർത്തിയപ്പോൾ അമ്മ എന്ന വാക്കിന്റെ അർത്ഥം മനസ്സിലായി. ജീവിതചര്യകൾ മാറ്റാൻ ഇഷ്ടമല്ലാത്ത ഒന്നിനും കീഴ്പ്പെടാത്ത ആ വ്യക്തിത്വം തന്നിലും മാറ്റങ്ങൾ വരുത്തികൊണ്ടേയിരുന്നു. വീട്ടിലെ ഉത്തരവാദിത്തങ്ങൾ തന്നിലേക്കു മാത്രമായി ഒതുങ്ങിയപ്പോഴും ജീവിതം സുഖകരമാക്കിയത് ആ മനസ്സിന്റെ കാഴ്ച്ചപ്പാടുകളായിരുന്നു. രണ്ടു പേരുടെ മാതാപിതാക്കളെയും സ്നേഹിക്കാനും പരിചരിക്കാനും ഒരേ മനസ്സോടെ കഴിഞ്ഞത് ആ ചിന്താഗതിയുടെ നന്മയായിരുന്നു.അവരുടെ ജീവിതത്തിലും മരണത്തിലും രണ്ടു പേർക്കും ഒരേ പങ്കാളിത്തമായിരുന്നു.
കൈകളിൽ മുറുകെ പിടിച്ച് തന്റെ ഓരോ നിശ്വാസങ്ങളും മനസ്സിലാക്കി ചേർത്തു പിടിച്ച് ” നമുക്ക് തുഴയാം” എന്ന് ഒരു നോട്ടത്തിലൂടെ അല്ലെങ്കിൽ ഒരു തലകുലുക്കലിലൂടെ കാണിച്ച് സുഖദുഖസമ്മിശ്രമായ ദിനങ്ങളെ കൈവെള്ളയിലൊതുക്കി ഓരോ ഒഴുക്കിലും വീഴാതെ കുഞ്ഞുങ്ങളെ ഒരു കരയിലെത്തിച്ചു.” പോരുന്നോ എന്റെ കൂടെ” എന്ന് ചോദിക്കാതെ തന്നെ ഒന്നിച്ച് ജീവിതം തുഴയാൻ തുടങ്ങി.
ജീവിതത്തിന്റെ നാലാം ഘട്ടം മറ്റൊന്നുമോർക്കാതെ തമ്മിൽ സ്നേഹിച്ച് സ്നേഹിച്ച് മതിയാവാതെ ജീവിതത്തിന്റെ സായം സന്ധ്യയിലേക്ക് പതുക്കെ പതുക്കെ ഇറങ്ങി ചെന്നു. ” നാം രണ്ടല്ല, ഒന്നാണ് ” എന്ന വിശ്വാസം തനിക്ക് എല്ലാ കടമ്പകളും കടക്കാൻ ഉത്തേജനമായി. വലിയ ഉത്തര വാദിത്തങ്ങളില്ലാതെ, ഇനി നമുക്ക് വേണ്ടി ജീവിക്കാം എന്ന് എപ്പോഴും ഒരു തഴുകലിലൂടെ പറഞ്ഞ് ജീവിതത്തിന്റെ ഏറ്റവും നല്ല ഘട്ടത്തിലൂടെ പതുക്കെ പതുക്കെ ഒഴുകുകയായിരുന്നു. പ്രായം വെറും അക്കങ്ങളാണ് എന്ന വിശ്വാസത്തോടെ സ്വയം തിട്ടപ്പെടുത്തിയ ചില വ്യായാമങ്ങളും ശൈലിയുമായി സംതൃപ്തിയോടെ, അസൂയാവഹമായ രീതികളിലൂടെ ഓരോ അടിയും ശ്രദ്ധിച്ച് ആസ്വദിച്ച് ജീവിത പാന്ഥാവിലൂടെ കൈ കോർത്തു പിടിച്ച് നടക്കുകയായിരുന്നു. എവിടേക്കിറങ്ങുമ്പോഴും ” പോരുന്നോ എന്റെ കൂടെ ” എന്ന് ചോദിക്കാറില്ല. രണ്ടുപേരും കൂടിയാലെ ഒന്നാവൂ എന്ന പൂർണ്ണ വിശ്വാസം ആ ചോദ്യത്തിനെ പുറത്തിറക്കിയില്ല.
എന്നാൽ ഒടുവിലോ? ശ്വാസകോശത്തെ ഒരു അരിപ്പ പോലാക്കാൻ ശക്തിയുള്ള വളരെ വളരെ അപൂർവ്വമായ ഒരു വിത്തിനെ ആ ശരീരത്തിൽ നിക്ഷേപിക്കാൻ ഭഗവാൻ തുനിഞ്ഞത് എന്തു കൊണ്ടായിരുന്നു എന്ന് ഇന്നും മനസ്സിലാവുന്നില്ല. സൗരഭ്യമേറിയ ആ പുഷ്പത്തിന്റെ ഓരോ ഇതളുകളും ഓരോ ദിവസവും പൊഴിഞ്ഞു വീഴുന്നത് മക്കളോടൊത്ത് നോക്കി നിന്നപ്പോഴും പതറിയില്ല.
” പോരുന്നോ എന്റെ കൂടെ “എന്ന് ദിവസവും കാണുമ്പോൾ ആദ്യമായി ചോദിക്കുന്നുണ്ടോ എന്ന് തനിക്ക് സംശയം തോന്നി തുടങ്ങി. “താനില്ലാതെ ഞാൻ എങ്ങോട്ടും പോകില്ല ” എന്ന അന്ധമായ വിശ്വാസം തനിക്ക് ആശ്വാസം നല്കി. എവിടെയായാലും ഞാനില്ലാതെ എന്റെ പരിചരണങ്ങളില്ലാതെ കഴിയാൻ ആ മനസ്സിനും ശരീരത്തിനും കഴിയി ല്ല എന്ന പൂർണ്ണ വിശ്വാസത്തിന് ഇളക്കം സംഭവിക്കുന്നോ?
ക്ഷീണിച്ച മുഖത്തോടെ എന്നെ നോക്കി, ആദ്യമായി കണ്ണിൽ വെള്ളം നിറച്ച് മുറുകി പിടിച്ചിരിക്കുന്ന എന്റെ കയ്യിൽ ഒരു തുള്ളി കണ്ണുനീർ വീണ് എന്റെ കണ്ണുനീരിനെ വറ്റിച്ചപ്പോൾ എനിക്ക് തോന്നി, എന്നെ കൂടെകൂട്ടാൻ വേണ്ടി മൗനമായി എന്നോട് ചോദിക്കുന്നൂ ” പോരുന്നോ എന്റെ കൂടെ” എന്ന്. ആ നിമിഷം ഉറച്ചു പോയ മനസ്സോടെ ആ ദേഹത്ത് വീണതേ ഓർമ്മയുള്ളൂ ” ഞാനുണ്ട് കൂടെ” എന്ന് മൗനമായി മന്ത്രിച്ചുകൊണ്ട്.
രചന:- രമ ഉണ്ണികൃഷ്ണൻ
#കൂട്ടക്ഷരങ്ങൾ
#എന്റെരചന ബ്ലോഗ് മത്സരം – പോരുന്നോ എന്റെ കൂടെ
………………..

