രാത്രി തുടങ്ങിയ മഴയാണ്. തുള്ളി തോരാതെ ഇപ്പോഴും പെയ്തു കൊണ്ടേയിരിക്കുന്നു. ചായക്കപ്പു മാറ്റി വെച്ച് ഭദ്ര എഴുന്നേറ്റു ജനലഴികളിൽപ്പിടിച്ച് പുറത്തേക്കു നോക്കി.
ബേസിനുകളെല്ലാം നിറഞ്ഞൊഴുകി താഴെ അസോളയുടെ വലയം തീർത്തിട്ടുണ്ട്. നനഞ്ഞു കൂമ്പിയ ആമ്പൽ മൊട്ടുകൾക്കു ചുററും കൊഴിഞ്ഞ ഇതളുകളുടെ കൂമ്പാരം.
കാറ്റടിച്ച് മഴത്തുള്ളികൾ മുഖത്തേക്കു തെറിച്ചു വീണു. ആ കുളിരിൽ ഭദ്ര ഓർമ്മകളിലൂടെ പിന്നോട്ടൊഴുകി.
ഇടവമാസത്തിലെ നിർത്താതെ പെയ്യുന്ന മഴയിൽ അച്ഛമ്മയുടെ കരിമ്പടത്തിനു കീഴിൽ ചുരുണ്ടു കൂടിക്കിടന്നുറങ്ങുന്ന കുഞ്ഞു ഭദ്രയായി.
“ഭദ്രേ എഴുന്നേൽക്കുന്നില്ലേ? നേരം വെളുത്തതൊന്നും പെണ്ണറിഞ്ഞിട്ടില്ല”
അമ്മയുടെ ഒച്ച കേട്ടാണ് അവൾ ഞെട്ടിയുണർന്നത്. അണ്ണൻ എഴുന്നേറ്റു പോയിരിക്കുന്നു.
“ആട്ടിൻകുട്ടികളുടെ കഥയും പറഞ്ഞ് രാത്രി വൈകിയല്ലേ ഉറങ്ങിയത്. അവളവിടെ കിടന്നോട്ടെ
പത്മേ “
അച്ഛമ്മയാണ് .
ആട്ടിൻകുട്ടികൾ …… അവൾ ചാടിയെഴുന്നേറ്റു നേരെ തൊഴുത്തിലേക്കോടി. മഴ ഒന്നു തോർന്നിരിക്കുന്നു .
“മുറ്റം നിറയെ വഴുക്കലുണ്ട്. തെന്നി വീഴല്ലേ മോളേ “
അച്ഛമ്മയുടെ ശാസന കേട്ട് ഭദ്ര ശ്രദ്ധിച്ചു നടക്കാൻ തുടങ്ങി.
കഴുത്തിലെ മണികൾ കിലുക്കിക്കൊണ്ട് അമ്മയാടിൻ്റെ അകിടിൽ മത്സരിച്ചു കടിച്ചു തൂങ്ങുന്നു രണ്ടുപേരും.
അവളെ കണ്ടതും മണിക്കുട്ടൻ തുള്ളിക്കളിക്കാൻ തുടങ്ങി.
അവനെ ഒന്നു തൊടാൻ ചെന്നതും
അമ്മിണിപ്പശു കൊമ്പും കുലുക്കി വരുന്നതു കണ്ട് ഭദ്ര തിരിഞ്ഞു നടന്നു.
അണ്ണനെവിടെ?
അവൾ കടവിലേക്കു നോക്കി. പടവുകളെല്ലാം മുങ്ങി
വെള്ളം മുകളിലേക്കു കയറിയിരിക്കുന്നു. കടവിനടുത്തു നിൽക്കുന്ന മുളങ്കൂട്ടം വരെ വെള്ളമായി. മുളഞ്ചില്ലകൾ വെള്ളത്തിൽ ചാഞ്ചാടിക്കളിക്കുന്നു.
അങ്ങോട്ടെങ്ങാനും പോയാൽ അമ്മയുടെ കൈയിൽ നിന്നുകിട്ടിയതു തന്നെ.
ആറ്റിനക്കരെ നിന്ന് ആരോ കൂക്കിവിളിക്കുന്നു
”കൂയ് “
അതിൻ്റെ പ്രതിധ്വനി കേട്ട് അവളൊന്നു നിന്നു. അതാണ് എക്കോ . അണ്ണൻ പറഞ്ഞത് ഓർമ്മയിൽ വന്നു. ഈ അണ്ണന് അറിയാത്തതൊന്നുമില്ല.
അണ്ണനെക്കണ്ടില്ലല്ലോ .
അവൾ പടിക്കലേക്കോടി
അച്ഛനും അണ്ണനും അവിടെയുണ്ട്.
”ഭദ്രേ നോക്ക് “
അണ്ണൻ റോഡിലേക്കു വിരൽ ചൂണ്ടി. ഒരു കടലിൻ്റെ നടുവിലാണെന്നവൾക്കു തോന്നി. കടൽ കണ്ടിട്ടില്ലെങ്കിലും ടീച്ചറും അണ്ണനും പറഞ്ഞ കാര്യങ്ങൾ മനസ്സിലുണ്ട്.
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വെള്ളം മാത്രം . റോഡും ജോസുകുട്ടിയുടെ പറമ്പും ആ കടലിൻ്റെ ഭാഗമായിക്കഴിഞ്ഞു. ജോസുകുട്ടിയുടെ വീടും കോഴിക്കൂടിൻ്റെ ഒരു ഭാഗവും മാത്രം കാണാം. വേലിയിലുള്ള ചെമ്പരത്തിയിലെ പൂക്കൾ നനഞ്ഞു തല താഴ്ത്തി നിൽക്കുന്നു. പുറകിലെ തിണ്ണയിൽ മേരിച്ചേടത്തി അടുക്കി വെച്ചിരുന്ന വിറകു കഷണങ്ങളെല്ലാം വെള്ളത്തിൽ ഓടിക്കളിക്കുന്നു . ചിലതൊക്കെ അതിരിലെ ചെമ്പരത്തിച്ചെടികളിൽത്തട്ടി തടഞ്ഞുനിൽക്കുന്നുണ്ട്.
“നമുക്കു കുറച്ചു വള്ളങ്ങളുണ്ടാക്കി ഒഴുക്കിവിട്ടാലോ?”
ഭദ്ര അണ്ണൻ്റെ കൈപിടിച്ചു.
”വാ വീട്ടിൽപ്പോകാം “
അച്ഛൻ്റെ പിറകെ അണ്ണനും വീട്ടിലേക്കു നടന്നു. നിവൃത്തിയില്ലാതെ ഭദ്രയും അവരുടെ കൂടെച്ചെന്നു.
“ഈ പെണ്ണിന് പല്ലുതേക്കുകയും ചായ കുടിക്കുകയുമൊന്നും വേണ്ടേ “
അമ്മയവളെ രൂക്ഷമായി നോക്കി.
“ആഹാ എഴുന്നേറ്റ പാടേ വന്നതാണോ?” അച്ഛൻ കണ്ണിറുക്കിച്ചിരിച്ചു.
ഭദ്ര ചിരിച്ചു കൊണ്ട് പല്ലു തേക്കാനോടി.
ചായയുമായി അവൾ മുറ്റത്തേക്കിറങ്ങി
വീണ്ടും ആകാശം ഇരുണ്ടു മഴ പെയ്യാനുള്ള ഒരുക്കത്തിലാണ്.രാത്രി പോലെ ഇരുട്ടാണ് വീടിനകത്ത്.
”അകത്തു കയറു മക്കളേ
ഇനി വെള്ളമിറങ്ങാതെ കറൻ്റും വരില്ല. ഈ മഴ കണ്ടിട്ട് ആകെപ്പേടിയാകുന്നു”
അച്ഛമ്മ കരി പിടിച്ച ചിമ്മിനി വിളക്കു കഴുകാനായി കിണറ്റിൻ കരയിലേക്കു പോയി .
“ഞാൻ കഴുകാം” അവളോടിച്ചെന്നു
വേണ്ട കുഞ്ഞേ. നിനക്കാവുന്നതൊക്കെ ചെയ്താൽ മതി”
ഭദ്ര അച്ഛമ്മയോടു ചേർന്നു നിന്നു.
പെട്ടെന്നാണ് താഴത്തെ കടവിലെവിടെ നിന്നോ വലിയൊരാരവമുയർന്നത് . കൂക്കുവിളിയും ബഹളങ്ങളും ഉയർന്നുയർന്നു വന്നു. അച്ഛൻ കുടയുമായി പുറത്തിറങ്ങി.
”എന്താ അച്ഛാ?”
അവൾക്ക് ആകാംക്ഷയായി.
”മരം വല്ലതും കുറുകെ അടിഞ്ഞതാവും. ഇന്നലെയും രണ്ടുമൂന്നു വലിയ മരങ്ങൾ പിഴുത് ഒഴുകി വന്നിരുന്നു അതു പോലെ വല്ലതുമാകും “
”അച്ഛാ ഞങ്ങളും “
അണ്ണൻ്റെ കൈ പിടിച്ച് അനിയനെയും ചേർത്തു നിർത്തി അവൾ അച്ഛനെ നോക്കി.
” വേണ്ട വേണ്ട മഴതോരട്ടെ വൈകിട്ടു കൊണ്ടുപോകാം”
മുട്ടറ്റം വെള്ളത്തിലൂടെ അച്ഛൻ നടന്നു പോകുന്നതു മൂവരും നോക്കി നിന്നു.
ദൂരെ കപ്പയിട്ടിരുന്ന ഏലായിൽ ആരൊക്കെയോ വാഴപ്പിണ്ടി കൊണ്ടു ചങ്ങാടമുണ്ടാക്കിക്കളിക്കുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെറിപ്പിച്ച് ചാടിത്തിമിർത്തു കളിക്കാൻ എന്തു രസമാണ്. ആർപ്പുവിളികളും ബഹളങ്ങളും നോക്കി ഭദ്ര വിഷണ്ണയായി നിന്നു.
“വെള്ളത്തിലിറങ്ങല്ലേ മക്കളേ മലവെള്ളത്തിൽ വിഷപ്പാമ്പുകളൊക്കെ ഒഴുകി വരും. വാ വന്നു ദോശ കഴിക്ക്”
അച്ഛമ്മ പുറത്തേക്കു വന്നു.
അച്ഛൻ പെട്ടെന്നു വന്നല്ലോ. വന്ന പാടേ അടുക്കളയിലേക്കുപോയി അമ്മയോടെന്തോ പറയുന്നു
അവൾ അങ്ങോട്ടോടിച്ചെന്നു.
എന്താച്ഛാ?
” ഒരു കാര്യം പറയാൻ പറ്റില്ല പോടീ അപ്പുറത്ത് “അമ്മ കൈയോങ്ങി.
അവൾ ഓടിപ്പോയി അനിയൻ്റെ കൂടെ അക്കുത്തിക്കുത്തു കളിക്കാനിരുന്നു .
“ഭദ്രേ നീയറിഞ്ഞോ രാഘവൻ കൊച്ചാട്ടൻ്റെ വീട്ടിലെ രജനിച്ചേച്ചി ആറ്റിൽച്ചാടി “
അണ്ണൻ ഓടി വന്നു.
“ങേ തയ്യൽക്കാരി രജനിച്ചേച്ചിയോ?
ഭദ്ര ചാടിയെഴുന്നേറ്റു.
മുല്ലമൊട്ടു പിച്ചാൻ മിനിഞ്ഞാന്നും അവിടെപ്പോയതാണ്. അമ്മയുടെ ബ്ലൗസ് തയ്ക്കാൻ കൊടുക്കാൻ പോകുമ്പോൾ പാവകൾക്ക് ഉടുപ്പു തുന്നാൻ തുണ്ടുതുണികളെല്ലാം കവറിലാക്കിത്തന്നിരുന്ന രജനി ച്ചേച്ചിയോ? ചേച്ചിയുടെ ഇടതുകൈ പോളിയോ വന്നു തളർന്നതാണ്. ഒറ്റക്കൈ കൊണ്ട് അവർ എന്തെല്ലാം ജോലികളാണു ചെയ്തിരുന്നത്.
“ആരും നീന്തിച്ചെന്നു രക്ഷിക്കാഞ്ഞതെന്താ? ”
ഭദ്രയ്ക്കു കരച്ചിൽ വന്നു.
“അതെങ്ങനാ കുഞ്ഞേ രണ്ടു കരേം കവിഞ്ഞൊഴുകുകല്ലേ. ആരേക്കൊണ്ടു പറ്റും? ആ കൊച്ചിനിങ്ങനെ തോന്നിയതെന്താണെന്നാർക്കറിയാം? കലികാലം തന്നെ ദേവീ “
അച്ഛമ്മ അവളെ ചേർത്തുപിടിച്ചു. അച്ഛമ്മയെ കെട്ടിപ്പിടിച്ച് ഭദ്ര തേങ്ങിക്കരഞ്ഞു. ചേച്ചി കരയുന്നതു കണ്ട് അനിയനും ഉറക്കെക്കരഞ്ഞു .
അന്ന് ഗോതമ്പുദോശയ്ക്കും മുളകു ചമ്മന്തിയ്ക്കും ഒട്ടും രുചിയുണ്ടായിരുന്നില്ല.
“ഭദ്രേ ” തോളിലൊരു കൈ പതിഞ്ഞപ്പോൾ അവൾ ഞെട്ടിത്തിരിഞ്ഞു.
”ഇതെന്താ മഴ വെള്ളമോ കണ്ണീരോ?
ഫോണടിക്കുന്നതു കേട്ടില്ലേ?മോനായിരിക്കും” അയാളവളുടെ കവിളിൽത്തൊട്ടു. ഒരു നനഞ്ഞ പുഞ്ചിരിയോടെ ഭദ്ര പിൻ തിരിഞ്ഞു. നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടയ്ക്കാൻ മിനക്കെടാതെ ഓർമ്മകളെ ഒരു ഭാഗത്തു മാറ്റി വെച്ച് അവൾ ഫോണെടുത്തു.
#എൻ്റെ രചന
#ഒരു മഴ ദിവസം

