ഇപ്പോൾ നിങ്ങളുടെ ഹൃദയം എത്രമാത്രം എരിയുന്നുണ്ടെന്ന് ഞാനറിയുന്നു…
നെഞ്ച് അത്രമേൽ ഭാരപ്പെടുന്നുണ്ടാവും, എന്റെ കുഞ്ഞുങ്ങളേ…
ചുറ്റുമൊന്ന് നോക്കൂ—
കാഴ്ചകളിലും, ടിവിയിലും, സോഷ്യൽ മീഡിയയിലുമെല്ലാം
ലോകം അച്ഛന്മാരെ ആഘോഷിക്കുകയാണ്.
ചിത്രങ്ങളിൽ വിരിയുന്ന ആ ചിരികളും,
പങ്കുവെക്കപ്പെടുന്ന ഓർമ്മകളും കാണുമ്പോൾ…
ഉള്ളിലൊരു വിങ്ങലോടെ നിങ്ങൾ മന്ത്രിക്കുന്നുണ്ടാകാം:
“എന്റെ അച്ഛനും കൂടെയുണ്ടായിരുന്നെങ്കിൽ...” എന്ന്.
ആ ആഗ്രഹം ചെറുതല്ല.
കാരണം, അദ്ദേഹം ഇട്ടുപോയ ആ മഹാശൂന്യത…
അതുമാത്രം നികത്താൻ കഴിയില്ല.
ഇനി ഒരിക്കലും, മറ്റൊന്നിനും, ആർക്കും…
ആ മുറിവുകൾക്ക് ഇന്നും ആഴമേറെയാണ്.
അതിപ്പോഴും നീറുന്നുണ്ട്, വേദനിക്കുന്നുണ്ട്.
അദ്ദേഹം നമ്മെ വിട്ടുപോയി എന്നത് ഇന്നും
മനസ്സിന് വിശ്വസിക്കാൻ കഴിയുന്നില്ല, അല്ലേ?
കടുംകഥ പോലെ തോന്നുന്നുണ്ടാകും.
ഒരു വട്ടമെങ്കിലും, ഒടുവിലായി ഒന്നുകൂടെ,
ആ മുഖമൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
എന്ന് നിങ്ങൾ കൊതിക്കുന്നുണ്ടാകും.
നെഞ്ചോടു ചേർത്തൊരു കെട്ടിപ്പിടുത്തം…
“നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു”
എന്ന് കാതിൽ പറയുന്ന ആ ഒരൊറ്റ നിമിഷം…
നിങ്ങൾക്ക് ആ ആശ്വാസം തിരികെ വാങ്ങി നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ
എന്ന് ഞാനും ആത്മാർത്ഥമായി കൊതിച്ചുപോകുന്നു.
എന്നാലും ഒന്നോർക്കുക…
നാം ആഗ്രഹിക്കുന്നതുപോലെ ഇന്ന് അദ്ദേഹം കൂടെയില്ലായിരിക്കാം,
എങ്കിലും, ഇന്നും ജീവിക്കുന്നുണ്ട് അദ്ദേഹം…
നിങ്ങൾ കാത്തുസൂക്ഷിക്കുന്ന മധുരമുള്ള ഓർമ്മകളിൽ.
ഒരുമിച്ച് പങ്കിട്ട ആ കളിചിരി തമാശകളിൽ.
നിങ്ങളിലേക്ക് പടർന്ന ആ കുഞ്ഞു സ്വഭാവങ്ങളിൽ.
അദ്ദേഹം പകർന്നുനൽകിയ മൂല്യങ്ങളിൽ.
ഇടർച്ചകളിൽ നിങ്ങൾ കാണിക്കുന്ന ആ മനക്കരുത്തിലും,
പരസ്പരം പകരുന്ന സ്നേഹത്തിലുമുണ്ട് അദ്ദേഹം.
നിങ്ങൾ നെയ്യുന്ന കനവുകളിൽ…
അദ്ദേഹം നെഞ്ചേറ്റിയ ആ സ്വപ്നങ്ങളിൽ.
നിങ്ങൾക്കുള്ളിൽ തന്നെയുണ്ട് അദ്ദേഹം.
നിങ്ങളാണ് അദ്ദേഹത്തിന്റെ അടയാളം,
അദ്ദേഹത്തിന്റെ പൈതൃകം.
കാലത്തിന് പോലും തൊടാനാകാത്തവിധം അത്രമേൽ ഭദ്രമായി…
കഴിയുമെങ്കിൽ, ആ നല്ല നിമിഷങ്ങളെ മാത്രം ഇന്ന് ഓർത്തുനോക്കൂ…
ആ ഊഷ്മളമായ ചിരി, ആ കുസൃതികൾ,
സ്കൂൾ തുറക്കുമ്പോൾ ഒപ്പമിരുന്ന് പുസ്തകങ്ങൾക്ക് കവർ ഇട്ടു തന്ന ആ സ്നേഹക്കൈകൾ…
ഒന്നും മിണ്ടാതെ, എന്തിനും തണലായി പിന്നിൽ കാവൽനിന്നത്…
തനിക്കുള്ളതെല്ലാം നിങ്ങൾക്കായി മാത്രം പകുത്തു നൽകിയത്.
എന്നും നിങ്ങളുടെ വഴികാട്ടിയായി കൂടെയുണ്ടായിരുന്നത്…
അദ്ദേഹം ഇപ്പോഴും നിങ്ങളെ നോക്കുന്നുണ്ടാകണം.
ഏതോ വിദൂരലോകത്തിരുന്നല്ല, ഏറ്റവും അരികിൽനിന്നുതന്നെ.
ഇവിടെത്തന്നെ… നിങ്ങളുടെ ഹൃദയത്തിൽ, നിങ്ങളുടെ ആത്മബലത്തിൽ.
ഓരോ ദിവസവും നിങ്ങൾ പരസ്പരം കൈത്താങ്ങാവുന്ന ആ സ്നേഹത്തിൽ.
എനിക്കറിയാം, നിങ്ങൾ സങ്കടപ്പെട്ടിരിക്കാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കില്ല.
ധൈര്യത്തോടെ ജീവിക്കാനും, ആവോളം സ്നേഹിക്കാനും,
ആ സ്നേഹത്തിന്റെ ആഴം നെഞ്ചിലേറ്റി മുന്നേറാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
അതുകൊണ്ട്, കരയണമെന്നു തോന്നുമ്പോൾ മനസ്സ് തുറന്നു കരയുക.
ആ വിങ്ങലുകളെല്ലാം കണ്ണീരിലൂടെ പെയ്തൊഴിയട്ടെ.
കഴിയുമ്പോഴൊക്കെയും പുഞ്ചിരിക്കുക.
പക്ഷേ, ഇതൊരിക്കലും മറക്കാതിരിക്കുക…
നിഴലായി, തുണയായി അദ്ദേഹം നിങ്ങളുടെ കൂടെയുണ്ട്…
എപ്പോഴും, എപ്പോഴും.
അത്രമേൽ ആർദ്രമായ സ്നേഹത്തോടെ,
നിങ്ങളുടെ, ദീപ അത്ത.
🖋 ദീപ പെരുമാൾ
(വ്യാകരണ നിയമങ്ങളുടെ കെട്ടുപാടുകളില്ലാതെ, എന്റെ ഹൃദയത്തിൽ നിന്നുമൊരു മൊഴിപ്പെയ്ത്ത്)
.
.
.


1 Comment
ഇഷ്ടം പോലെ കരഞ്ഞു അച്ഛൻ എന്നുമൊരു ധൈര്യമാണ് ആത്മബലമാണ് നിഴൽ പോലെ എന്നും കൂടെയുണ്ടാവും എന്നാലും എനിക്കിപ്പോൾ അച്ഛനെക്കാണാൻ തോന്നുന്നു അച്ഛൻ്റെ വിരൽത്തുമ്പിൽ പിടിച്ചുനടക്കുന്നൊരു കൊച്ചുകുട്ടിയാവണമെനിക്ക്
Thanks Deepa❤️❤️