ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന് ഒരു മലയാളിയോട് ചോദിച്ചാൽ ആദ്യം മനസ്സിലേക്കെത്തുന്ന പേര് പലപ്പോഴും ഖസാക്കിന്റെ ഇതിഹാസം ആയിരിക്കും. മലയാള സാഹിത്യത്തിലെ ഒരു നാഴികക്കല്ലായ ഈ നോവലാണ് എന്റെയും പ്രിയപ്പെട്ട പുസ്തകം.
ഒ. വി. വിജയൻ മാഷ് രചിച്ച ഈ പുസ്തകം പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഖസാക്ക് എന്ന സാങ്കൽപികഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. കരിമ്പനകൾ നിറഞ്ഞ, ചെതലിമലയും കൂമൻകാവും അതിരിടുന്ന, റാവുത്തന്മാരും തീയ്യന്മാരും ജീവിക്കുന്ന ആ ഗ്രാമത്തിലേക്ക് സർക്കാർ ഏകാധ്യാപകവിദ്യാലയത്തിലെ അധ്യാപകനായി രവി എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്.
“കൂമൻകാവിൽ ബസ്സ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.”
ഈ ഒരൊറ്റഖണ്ഡിക മതി വായനക്കാരനെ രവിയോടൊപ്പം ഖസാക്കിലേക്കുള്ള യാത്രയിൽ പങ്കാളിയാക്കാൻ. തുടക്കം മുതൽ തന്നെ ഒരു സ്വപ്നസദൃശമായ ലോകത്തിലേക്കാണ് വിജയൻ മാഷ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഖസാക്കിലെ ജീവിതത്തിനിടയിൽ മാധവൻ നായർ, അപ്പുക്കിളി, നൈജാമലി, മൈമുന, കുപ്പുവച്ചൻ, കുട്ടാടൻ പൂശാരി, ചാന്തുമുത്തു, കുഞ്ഞാമിന, തിത്തിബിയുമ്മ തുടങ്ങി നിരവധി കഥാപാത്രങ്ങളുമായി രവിയോടൊപ്പം വായനക്കാരനും പരിചയത്തിലാകുന്നു. മൊല്ലാക്കയുടെ വളർത്തുപുത്രനായ നൈജാമലി, അദ്ദേഹത്തിന്റെ മകളായ — കൈകളിൽ നീല ഞരമ്പോടിയ സുന്ദരി — മൈമുനയെ പ്രണയിക്കുന്നു. എന്നാൽ അള്ളാപ്പിച്ചമൊല്ലാക്ക മൈമുനയെ അവളെക്കാളേറെ പ്രായമുള്ള മുങ്ങാംക്കോഴിയെന്ന ചുക്രുറാവുത്തർക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു. നൈജാമലി പിന്നീട് കമ്മ്യൂണിസ്റ്റായും ഖാലിയാരായും മാറുന്നു. ഖസാക്കിന്റെ വിശാലമായ കഥാലോകത്തിലെ അനേകം മുഹൂർത്തങ്ങളിൽ ചിലത് മാത്രമാണിവ.
“പണ്ടുപണ്ട് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ് ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെ തന്നെ നിൽക്കട്ടെ. എനിക്കു പോകണം, അനുജത്തി പറഞ്ഞു….”
“സായാഹ്ന യാത്രകളുടെ അച്ഛാ, വിട തരിക. മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ ഈ പുനർജ്ജനിയുടെ കൂടു വിട്ട് ഞാൻ വീണ്ടും യാത്രയാവുകയാണ്..”
വിജയൻ മാഷിന്റെ മാന്ത്രികവിരലുകൾ കോറിയിട്ട ഈ വരികൾ ഒരിക്കൽ വായിച്ചാൽ മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല.
“കരിമ്പനകളുടെ ചക്രവാളത്തില്‍ സന്ധ്യ കറുത്തു തുടങ്ങിയിരുന്നു. പച്ചക്കിളികള്‍ കൂട്ടം ചേര്‍ന്നു പറന്നുപോവുന്നതും നോക്കി അപ്പുക്കിളി പടിയ്ക്കല്‍ നിന്നു.
‘ഈ കിളിയ്ക്ക് എന്നും അന്തിയാണ്, മാഷ്ഷേ,’ മാധവന്‍നായര്‍ പറഞ്ഞു.
‘എന്നാലോ, കൂടൊട്ട് പറ്റൂമില്ല.’
‘ആരും കൂട് പറ്റാറില്ല, മാധവന്നായരേ.”
കഥയുടെ ഒഴുക്കിനെ ഒരിടത്തും മുറിക്കാതെ ദാർശനികതയെ അതിൽ ലയിപ്പിക്കുന്ന വിജയൻ മാഷിന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്. ജീവിതത്തെക്കുറിച്ചും മനുഷ്യാവസ്ഥയെക്കുറിച്ചും അദ്ദേഹം ഉയർത്തുന്ന ചോദ്യങ്ങൾ വായിച്ചു തീർന്ന ശേഷവും മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കും.
മുങ്ങാംക്കോഴി മരിക്കുന്നതായോ ആത്മഹത്യ ചെയ്യുന്നതായോ മാഷ് നേരിട്ട് എഴുതുന്നില്ല. പകരം ഇങ്ങനെ പറയുന്നു.
“അയാള്‍ കിണറ്റിലേക്ക് കൂപ്പുകുത്തി. വെള്ളത്തിന്റെ വില്ലീസ്സു പടുതകളിലൂടെ, ചില്ലുവാതിലുകള്‍ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈനീട്ടിവിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി. അയാൾക്ക് പിന്നിൽ ചില്ലുവാതിലുകൾ ഒന്നൊന്നായടഞ്ഞു.”
മരണത്തെപ്പോലും കവിതയാക്കുന്ന ഭാഷയാണ് അത്.
“ഉണ്മയാ പൊയ്യാ?സത്തിയം എന്നാ?സത്തിയം പലത്!”
ഒരുപക്ഷേ, മാഷ് മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ ഉത്തരവും ചോദ്യവും അതാണ് — സത്യം പലതല്ലേ?
സ്വന്തം അച്ഛന്റെ രണ്ടാം ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ കുറ്റബോധം പേറിയാണ് രവി ഖസാക്കിലെത്തുന്നത്. എന്നാൽ അവിടെ എത്തിയിട്ടും അയാൾക്ക് തന്റെ ഭൂതകാലത്തിൽ നിന്ന് മോചനം നേടാനാവുന്നില്ല. ഖസാക്കിലെ പല സ്ത്രീകളുമായുള്ള ബന്ധങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ജീവിതത്തിന്റെ അർഥത്തെയും അർഥശൂന്യതയെയും കുറിച്ച് അയാൾ കൂടുതൽ ആഴത്തിൽ ചിന്തിക്കുന്നു. ക്രമേണ ആത്മനിരാസത്തിന്റെ ചിന്തകൾ അയാളെ വേട്ടയാടിത്തുടങ്ങുന്നു.
അതിനിടെ, തന്റെ വിദ്യാർഥിനിയായ കുഞ്ഞാമിന കൗമാരത്തിലേക്ക് കടക്കുമ്പോൾ രവിയുടെ പാപബോധവും ഭയവും കൂടുതൽ ശക്തമാകുന്നു. ഒടുവിൽ, തന്റെ പാപങ്ങളുടെ ഭാരം ഇനിയും വർധിക്കാതിരിക്കാൻ അയാൾ ഖസാക്ക് വിടാൻ തീരുമാനിക്കുന്നു.
“ഈ ശിവരാമന്നായരുടെ പാടത്ത് കൊയ്യാമ്പോണ ചെറ്മികള്‍ റൗക്കയിടമ്പാടില്ലെന്നാ ചട്ടം.”
“നല്ലതല്ലേ?” എന്ന് തിരിച്ചു നായകൻ.
അന്നുവരെ മലയാള സാഹിത്യത്തിൽ കണ്ടുപരിചയിച്ച നായകസങ്കൽപങ്ങളെ മുഴുവൻ ചോദ്യം ചെയ്യുന്ന മറുപടിയാണത്. വിജയൻ മാഷ് എന്തുകൊണ്ടാണ് രവിയെ ഇങ്ങനെ പ്രതികരിക്കാൻ അനുവദിച്ചതെന്ന് ഇന്നും ഞാൻ ആലോചിക്കാറുണ്ട്.
“പണ്ടുപണ്ടൊരു കാലമുണ്ടായിരുന്നു: പുള്ളുവന്റെ പാട്ടുകൾ ഇന്നുമാ കാലത്തെയോർക്കുന്നു. അന്ന് പന കേറേണ്ടതില്ലായിരുന്നു. ചെത്തുകാരനുവേണ്ടി കരിമ്പന കുനിഞ്ഞു കൊടുത്തു.
ചെത്തുകാരന്റെ പെണ്ണ് പിഴച്ചതിൽപ്പിന്നെയാണ് അത് കുനിയാതെയായത്.”
ഈ വരികളുടെ അടിയൊഴുക്കിൽ ഒളിഞ്ഞിരിക്കുന്ന അർഥതലങ്ങൾ അനവധിയാണ്. ഓരോ വായനയിലും പുതിയ അർഥങ്ങൾ തെളിഞ്ഞുവരികയും പുതിയ ചിന്തകൾ തുറന്നുകിട്ടുകയും ചെയ്യുന്നു.
“രവി, ഇത് ഞാനാണ്, പത്മ. രാപ്പക്ഷികൾ പറന്നു പോവുന്നതും നോക്കി കടൽത്തീരത്തെ തണുത്ത മണലിൽ കിടന്നത് ഏഴുകൊല്ലം മുമ്പാണ്. രവിയുടെ സ്വാസ്ഥ്യം നശിപ്പിയ്ക്കാൻ ഞാൻ വീണ്ടും വരുന്നെങ്കിൽ, ക്ഷമിയ്ക്കുക…
മേയ് പത്താംതീയതി ഞാൻ പാലക്കാട്ടെത്തും. കോയമ്പത്തൂരിൽനിന്നുള്ള വണ്ടി അവിടെ ഉച്ചയ്ക്ക് പതിനൊന്നരമണിയ്ക്കാണെന്നു തോന്നുന്നു എത്തുക. എന്നെ കാത്തുനില്ക്കുക…”
വളരെ ചുരുങ്ങിയ വാക്കുകളിൽ തന്നെ രവിയും പത്മയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും സങ്കീർണതയും വെളിപ്പെടുത്താൻ വിജയൻ മാഷിന് കഴിയുന്നു. പറയുന്നതിനേക്കാൾ കൂടുതൽ പറയാതെ വിട്ടിടങ്ങളിലാണ് ഈ കത്തിന്റെ സൗന്ദര്യം.
ഖസാക്കിൽ നിന്ന് യാത്രതിരിക്കാൻ ബസ് കാത്തുനിൽക്കുമ്പോൾ സർപ്പദംശനമേറ്റ് രവി മരിക്കുന്നു. അത് മരണമാണോ ആത്മഹത്യയാണോ എന്ന ചോദ്യം ഇന്നും വായനക്കാരന്റെ മുന്നിലുണ്ട്. ഒരുപക്ഷേ, മുൻകൂട്ടി തീരുമാനിക്കപ്പെടാത്ത ഒരു ആത്മസമർപ്പണം എന്നു പറയുന്നതാവും കൂടുതൽ ഉചിതം. കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ, ബസ് കാത്തുകിടക്കുന്ന രവിയുടെ ദൃശ്യത്തോടെയാണ് നോവൽ അവസാനിക്കുന്നത്.
ഖസാക്ക് ശരിക്കും രവിയുടെ മാത്രം കഥയാണോ? അല്ല! അതൊരു ഗ്രാമത്തിൻ്റെ, അനേകം മനുഷ്യരുടെ, അവരുടെ ജീവിതസാക്ഷ്യങ്ങളുടെ കഥയാണ്.
മാന്ത്രികയാഥാർഥ്യവും തത്വചിന്തയും മനുഷ്യന്റെ കുറ്റബോധവും മോചനത്തിനു വേണ്ടിയുള്ള അന്വേഷണവും സമന്വയിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം, ഓരോ വായനയിലും പുതിയ അർഥങ്ങൾ സമ്മാനിക്കുന്ന അപൂർവം പുസ്തകങ്ങളിലൊന്നാണ്.
“മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. ആരോഹണമില്ലാതെ, അവരോഹണമില്ലാതെ, കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി. ബസ്സ് വരാനായി രവി കാത്തുകിടന്നു.”
ഇതിഹാസം ഇങ്ങനെ അവസാനിക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ അവശേഷിക്കുന്നതെന്താണ്? നിർവചിക്കാനാവാത്ത ഒരു മിശ്രിതവികാരം. വിഷാദവും വിസ്മയവും മോചനവും നഷ്ടബോധവും എല്ലാം കലർന്ന ഒരു അനുഭവം.
അതിനപ്പുറം എനിക്കൊന്നും പറയാനറിയില്ല.
എന്തൊരു എഴുത്തായിരുന്നു, മാഷേ!
കീഴ്പ്പെട്ടുപോകുന്ന എഴുത്ത് എന്നൊക്കെ പറയാറില്ലേ? അതെ, അതുതന്നെ.
– കഥ പറയുന്നൊരാൾ
#ഖസാക്കിൻ്റെഇതിഹാസം
#khasakkinteithihasam

