ചെറുപ്പകാലത്തെ ഓർമ്മകളുടെ പുസ്തകം തുറക്കുമ്പോഴൊക്കെ കരിങ്കല്ലിന്റെ പരുക്കൻ മണവും അമ്മയുടെ വറ്റാത്ത തേങ്ങലുകളുമായിരുന്നു മുന്നിൽ വന്നു നിന്നിരുന്നത്. വിദ്യാഭ്യാസമോ തികഞ്ഞൊരു തിരിച്ചറിവോ ഇല്ലാത്ത, പുലർച്ചെ കല്ലുചുമക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരച്ഛന്റെ മകളായിരുന്നു ഞാൻ. ഉള്ളിന്റെയുള്ളിൽ സ്നേഹത്തിന്റെ വറ്റാത്തൊരു ഉറവയുണ്ടായിരുന്നിരിക്കാം ആ മനുഷ്യന്, പക്ഷേ അതൊരിക്കലും പുറത്തെടുത്ത് പ്രകടിപ്പിക്കാൻ പാവത്തിന് അറിയില്ലായിരുന്നു. ദേഷ്യം ഇരച്ചുകയറുമ്പോൾ മുന്നിൽ നിൽക്കുന്നത് സ്വന്തം ഭാര്യയാണെന്നോ, അത് കണ്ട് ഭയന്നുവിറച്ചു നിൽക്കുന്നത് തന്റെ ചോരയിൽ പിറന്ന കുഞ്ഞുങ്ങളാണെന്നോ ചിന്തിക്കാനുള്ള വിവേകം ആ മനസ്സിനില്ലായിരുന്നു. വായിൽ വരുന്ന ചീത്തവിളികളും തല്ലും വഴക്കുകളുമായിരുന്നു എന്റെ കുട്ടിക്കാലത്തെ ചുവരുകളിൽ നിറയെ.
അമ്മയുടെ കണ്ണീരുകണ്ട് വളർന്നതുകൊണ്ടാകാം, തിരിച്ചറിവായ പ്രായം മുതൽ അച്ഛനെന്ന വാക്ക് എന്നിൽ ഭയവും ദേഷ്യവും ഒരുതരം പകയും മാത്രമാണ് നിറച്ചിരുന്നത്. ആ പ്രായത്തിൽ അങ്ങനെ തോന്നിപ്പോയതിൽ എന്നെ കുറ്റം പറയാൻ കഴിയില്ലല്ലോ. അച്ഛനിൽ നിന്ന് എത്രയും അകലെ ഓടിപ്പോകാനാണ് ഞാൻ എന്നും ആഗ്രഹിച്ചത്.
വിവാഹപ്രായം എത്തിയപ്പോൾ എന്റെ ആഗ്രഹപ്രകാരമല്ലെങ്കിലും കാര്യങ്ങൾ നടന്നു. ആകെയുള്ള പത്ത് സെന്റ് സ്ഥലവും അതിലെ ചെറിയ വീടും എന്റെ പേരിൽ എഴുതിത്തരണമെന്ന ഭർത്താവിന്റെ വീട്ടുകാർ വാശിപിടിച്ചപ്പോൾ, ആ മനുഷ്യൻ മനസ്സില്ലാമനസ്സോടെയാണെങ്കിലും അതിന് സമ്മതിച്ചു. തന്റെ ചോരനീരാക്കി ഉണ്ടാക്കിയ മണ്ണാണെങ്കിലും, മകൾക്ക് വേണ്ടി അദ്ദേഹം അത് എന്റെ പേരിലാക്കി തന്നു. ഒരിക്കലും തങ്ങൾ അവിടുന്ന് ഇറങ്ങേണ്ടി വരില്ലെന്നൊരു വിശ്വാസം ആ പാവത്തിനുണ്ടായിരുന്നിരിക്കണം.
കല്യാണം കഴിഞ്ഞ് എനിക്കൊരു കുഞ്ഞ് ജനിച്ചപ്പോഴാണ് അച്ഛന്റെ മറ്റൊരു മുഖം ഞാൻ കണ്ടത്. എന്നെ ഒരു തവണ പോലും നെഞ്ചോട് ചേർത്ത് പിടിക്കാതിരുന്ന, ഒരു ഉമ്മ പോലും തരാത്ത ആ പരുക്കൻ മനുഷ്യൻ എന്റെ മകനെ നെഞ്ചത്ത് കിടത്തി താരാട്ട് പാടുന്നത് കണ്ടപ്പോൾ ഉള്ളിൽ സങ്കടവും അത്ഭുതവും ഒന്നിച്ച് വന്നു. സ്വന്തം മക്കൾക്ക് കൊടുക്കാൻ കഴിയാതെ പോയ സ്നേഹമെല്ലാം പേരക്കുട്ടിക്ക് മുന്നിൽ അദ്ദേഹം പകർന്നു നൽകുകയായിരുന്നു. “ഈ സ്നേഹം ഒരു കുഞ്ഞായിരുന്നപ്പോൾ എനിക്കും തന്നിരുന്നെങ്കിൽ എന്റെ കുട്ടിക്കാലം എത്ര മനോഹരമായേനെ…” എന്ന് ഞാൻ ഓർത്തുപോയി.
പക്ഷേ, കഥ അവിടെയും തീർന്നില്ല.
ഞങ്ങൾക്ക് സ്വന്തമായി മറ്റൊരു വീട് വാങ്ങാൻ ഭർത്താവിന്റെ വീട്ടുകാർ പദ്ധതിയിട്ടപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അതിനായി എന്റെ പേരിലുള്ള ആ പത്ത് സെന്റും വീടും വിറ്റ് പണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ആ സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. 25 പവൻ കഷ്ടപ്പെട്ട് തന്നിട്ടും അവർക്ക് തൃപ്തിയായിരുന്നില്ല. അച്ഛനും അമ്മയ്ക്കും അതിൽ ഒരവകാശവും വെച്ചിട്ടില്ലാത്തതിനാൽ ആ വീട് വിൽക്കാൻ അവർ സമ്മർദ്ദം ചെലുത്തി. തന്റെ മകളുടെ കുടുംബജീവിതം തകരാതിരിക്കാൻ, തലചായ്ക്കാൻ വേറെ ഒരിടമില്ലാഞ്ഞിട്ടും ആ വീടും കൂടി വിട്ടുകൊടുക്കാൻ അച്ഛന്റെ മനസ്സ് ഒരു നിമിഷം പാകപ്പെട്ടു.
പക്ഷേ, അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു. കുട്ടിക്കാലത്ത് ഞാൻ ദേഷ്യത്തോടെ നോക്കിക്കണ്ട അച്ഛനായിരുന്നില്ല അത്, മകൾക്ക് വേണ്ടി സർവ്വതും ദാനം ചെയ്ത് തെരുവിൽ ഇറങ്ങാൻ നിൽക്കുന്ന ഒരു പാവം നിസ്സഹായൻ!
”ഒരിക്കലും നടക്കില്ല!” ഞാൻ ഭദ്രകാളിയെപ്പോലെ അവിടെയുണ്ടായിരുന്നവർക്ക് നേരെ ചീറിപ്പാഞ്ഞു. “എന്റെ അച്ഛനെയും അമ്മയെയും വഴിയാധാരമാക്കാൻ ഞാൻ സമ്മതിക്കില്ല. ഈ മണ്ണിൽ നിന്ന് ഒരു തരി പോലും ആർക്കും വിട്ടുകൊടുക്കില്ല!”
അപ്പോഴും തിരിച്ചൊരു വാക്ക് പോലുമില്ലാതെ നിസ്സഹായാവസ്ഥയിൽ ഇരിക്കുന്ന അച്ഛനോട് മരുമകൻ ചോദിക്കുന്നുണ്ട്, “ഞാൻ വീട് വെക്കുമ്പോൾ എന്നെ എനിക്ക് കുറച്ച് പൈസ സഹായിക്കാൻ എങ്കിലും പറ്റുമോ?” എന്ന്.
”മോനെ… പൈസ തന്ന് സഹായിക്കാൻ എനിക്ക് ഇനി ഒട്ടും നിവർത്തിയില്ല. എനിക്കുള്ളതെല്ലാം എന്റെ മക്കൾക്ക് ഞാൻ കൊടുത്തു കഴിഞ്ഞു. ഇനി ഞാനും എന്റെ ഭാര്യയും മാത്രമേ ഉള്ളൂ… എങ്കിലും മോൻ വീട് വെക്കുമ്പോൾ ഒരുപാടൊന്നും ഇല്ലെങ്കിലും ഞാൻ കഷ്ടപ്പെട്ടോ എന്തെങ്കിലും ചെയ്തോ കുറച്ചെങ്കിലും തരാൻ നോക്കാം,” അച്ഛൻ പതറിയ ശബ്ദത്തിൽ പറഞ്ഞു നിർത്തി.
എന്റെ പെട്ടെന്നുള്ള മാറ്റവും അച്ഛന്റെ ആ മറുപടിയും കണ്ട് ചർച്ചയ്ക്ക് വന്നവരെല്ലാം ദേഷ്യത്തോടെയും ഭയത്തോടെയും അവിടെ നിന്നും എഴുന്നേറ്റ് പോയി. ആ വരാന്തയിൽ പെട്ടെന്ന് നിശബ്ദത പടർന്നു.
തന്റെ കൊച്ചുമകനെ കയ്യിലെടുത്ത് നിസ്സഹായാവസ്ഥയിൽ ഇരിക്കുകയായിരുന്നു അച്ഛൻ. ആ പരുക്കൻ കണ്ണുകൾ വല്ലാതെ കലങ്ങിയിരുന്നു. ജീവിതത്തിൽ എനിക്കൊരിക്കലും മറക്കാൻ പറ്റാത്ത നിമിഷമായിരുന്നു അത്. ആ കണ്ണീരിൽ ഞാൻ വായിച്ചെടുത്തു, അച്ഛന്റെ ഉള്ളിൽ എനിക്ക് വേണ്ടി മാത്രം കരുതിവെച്ചിരുന്ന, പ്രകടിപ്പിക്കാൻ അറിയാത്ത ആ വലിയ സ്നേഹക്കടൽ.
ആ നനഞ്ഞ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ എന്റെ മനസ്സ് വിങ്ങിപ്പൊട്ടി. പ്രകടിപ്പിക്കാൻ അറിയാത്ത അച്ഛന്റെ പരുക്കൻ ശൈലികളെ വെറുത്തതിന്, ആ മനസ്സിലെ സ്നേഹം തിരിച്ചറിയാതെ പോയതിന്, അച്ഛാ… ഈ മകൾ മനസ്സ് കൊണ്ട് മാപ്പ്ചോ ദിക്കുകയാണ്. അച്ഛൻ തന്ന ജീവിതത്തിന് മുന്നിൽ തലകുനിച്ചു കൊണ്ട് ഞാൻ തിരിച്ചറിയുന്നു, ഈ ലോകത്ത് മറ്റാരും അച്ഛനോളം വരില്ലെന്ന്.

