വായനയുടെ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും എനിക്ക് ഏറെ പ്രിയപ്പെട്ടതുമായ പുസ്തകമാണ് എം. ടി. വാസുദേവൻ നായരു ടെ “രണ്ടാമൂഴം”. കേട്ടു പഴകിയ മഹാഭാരത കഥയെ തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടെ അവതരിപ്പിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് കൃതി.
അമാനുഷിക പരിവേഷങ്ങളുള്ള പുരാണ കഥാപാത്രങ്ങളെ വെറും പച്ചയായ മനുഷ്യരായി മണ്ണിലിറക്കി നിർത്തിയാണ് എം.ടി. ഈ നോവൽ രചിച്ചിരിക്കുന്നത്. പഞ്ച പാണ്ഡവരിൽ രണ്ടാമനായ ഭീമൻ്റെ കാഴ്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. പുരാണങ്ങളിൽ ഭീമൻ വെറുമൊരു മല്ലനായും ഭക്ഷണ പ്രിയനായും ചിത്രീകരിക്കപ്പെടുമ്പോൾ, രണ്ടാമൂഴത്തിൽ ദയയും പ്രണയവു, ആന്തരിക സംഘർഷങ്ങളുമുള്ള ഒരു സാധാരണ മനുഷ്യനായി ഭീമൻ മാറുന്നു. എല്ലാ വിജയങ്ങൾക്കും കാരണക്കാരനായിട്ടും എപ്പോഴും രണ്ടാമനാകേണ്ടിവരുന്ന ഭീമൻ്റെ മാനസിക വ്യഥകൾ എൻ്റെ മനസ്സിനെ സ്പർശിച്ചു.
നോവലിലെ ഭീമനും ദ്രൗപദിയും തമ്മിലുള്ള ബന്ധമാണ് എന്നെ ഏറെ ആകർഷിച്ച മറ്റൊരുഘടകം. ദ്രൗപദിയെ ജീവനു തുല്യം സ്‌നേഹിച്ചിട്ടും അവളിൽ നിന്ന് അവഗണന മാത്രം ഏറ്റുവാങ്ങേണ്ടി വന്ന ഭീമൻ്റെ അവസ്‌ഥ വായനക്കാരെ സങ്കടപ്പെടുത്തും. എന്നാൽ മഹാപ്രസ്ഥാനത്തിൻ്റെ വേളയിൽ മരിക്കാൻ പോകുന്ന നിമിഷത്തിൽ തനിക്ക് തുണയായി ഭീമൻ മാത്രമേ ഉള്ളൂ എന്ന് ദ്രൗപദി തിരിച്ചറിയുന്ന രംഗം നോവലിലെ ഏറ്റവും മനോഹരമായ ഭാഗമാണ്.
”അടുത്ത ജൻമത്തിലെങ്കിലും ജ്യേഷ്ഠൻ്റെയൊ അനുജൻ്റെയൊ പങ്കില്ലാതെ ഭീമൻ്റെ മാത്രമായി ജനിക്കണം” എന്ന് ദ്രപദി പറയുന്നിടത്ത് ഭീമൻ്റെ നിഷ്‌കളങ്കമായ സ്‌നേഹം വിജയിക്കുകയാണ്.
ലളിതവും എന്നാൽ കാവ്യാത്മകവുമായ എം.ടി. യുടെ എഴുത്തു ശൈലിയാണ് ഈ പുസ്തകത്തെ എൻ്റെ പ്രിയപ്പെട്ടതാക്കി മാറ്റിയത്. ഓരോ തവണ വായിക്കുമ്പോഴും പുതിയ ചിന്തകളും അനുഭവങ്ങളും സമ്മാനിക്കുന്ന ”രണ്ടാ മൂഴം” മലയാള സാഹിത്യത്തിലെ ഒരു വിസ്മയം തന്നെയാണ്. മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ രണ്ടാമൂഴത്തിനു മാത്രം പ്രാപിക്കാൻ കഴിഞ്ഞ ഒരു ഉയരമുണ്ട്. വ്യാസൻ്റെ തൂലിക ധർമ്മക്ലേശത്താൽ വിറകൊണ്ട ചില സന്ദർഭങ്ങൾക്ക്, വ്യാസ പ്രതിഭയുടെ വെയിലും നിലാവും അനുഗ്രഹിച്ച തൂലിക കൊണ്ടാണ് എം.ടി. അർത്‌ഥം നൽകിയത്.
എല്ലാ വിജയങ്ങൾക്കും പിന്നിൽ ഭീമനുമാത്രം അവകാശപ്പെട്ട മിഴി നീരിൻ്റെ അരുവിയുണ്ട്. ഭീമൻ്റെ ദുഃഖങ്ങൾ ഇതിഹാസത്തിലെ ജീവിതാരവങ്ങൾക്കിടയിൽ എത്രമാത്രം അനാഥമാണെന്ന് രണ്ടാമൂഴം വായിച്ചാലറിയാം. ഇതിഹാസത്തിൽ തന്നിലേക്ക് നടക്കാൻ അധികമൊന്നും അവസരം ലഭിക്കാത്ത ഭീമൻ്റെ ഏകാന്ത വ്യഥകൾക്ക് എം.ടി. വാക്കുകൾ കണ്ടെത്തിയപ്പോഴാണ് പരിചിതമായ പല നൻമകളും തിൻമകളായിരുന്നുവെന്നും നീതിയുടെ വേരുകൾ ശയിക്കുന്നത് അനീതിയുടെ ചതുപ്പിലാണെന്ന് വായനക്കാർ അറിഞ്ഞത്.
ചുരുക്കത്തിൽ കേവലമൊരു പുരാണ പുനരാവിഷ്‌കാരത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെയും വികാരങ്ങളേയും അടയാളപ്പെടുത്തുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്‌റ്റർ പീസ് കൃതിയാണ് “രണ്ടാമൂഴം”. എല്ലാ വിജയങ്ങൾക്കും കാരണക്കാരനായിട്ടും, എപ്പോഴും രണ്ടാമനാകേണ്ടി വന്ന ഭീമൻ്റെ കഥയിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ആത്മവ്യഥകളാണ് എം.ടി. ഇവിടെ വരച്ചു കാട്ടുന്നത്. എന്നാൽ അധികാരവും പദവികളും നഷ്ടപ്പെട്ടിടത്തും, ദ്രൗപദിയുടെ അവസാന തിരിച്ചറിവിലൂടെ നിഷ്കളങ്കമായ സ്‌നേഹം കൊണ്ട് ഭീമൻ വായനക്കാരുടെ മനസ്സിലെ യഥാർത്ഥ നായകനായി മാറുന്നു. പുസ്തകം വായിച്ചു തീർത്ത് അടച്ചു വെച്ചാലും ഭീമൻ്റെ ആത്മഗതങ്ങൾ നമ്മുടെ ഉള്ളിൽ ഏറെക്കാലം നോവായി മുഴങ്ങി കൊണ്ടെയിരിക്കും…..

