ഫോൺ ബെൽ റിങ് ചെയുന്നത് കേട്ടാണ് അവൾ ഉറക്കമുണർന്നത്. ഉച്ചക്കൊരു ഉറക്കം പതിവുള്ളതാണ്. മറുതലക്കൽ നൗഷാദ് ആണ്. പതിവ് പോലെ കുശലനന്വേഷണങ്ങൾക്കിടയിൽ തന്നോട് അവൻ നാളെ ഫ്രീ ആണോ എന്ന് ചോദിച്ചു. പറ്റുമെങ്കിൽ ഒരിടം വരാമോ എന്ന് ചോദിച്ചു. പിന്നെന്താ വരാം എന്ന് പറഞ്ഞു. അപ്പോളാണ് മനസ്സിലായത് അതൊരു ആശുപത്രി വിസിറ്റ് ആണെന്ന്.
പണിയെടുക്കുന്ന MNC ഓഫീസിലെ അക്കൗണ്ട് സെക്ഷനിൽ പിടിപ്പത് ജോലിയുള്ളത് കൊണ്ട് അധികം ഒന്നും ലീവ് എടുക്കാറില്ല. വീട്ടിലും ആവശ്യത്തിന് പണിയുമുണ്ട്. സമയം കിട്ടിയാൽ തന്നെ അത് ഉറങ്ങി തീർക്കും. സോഷ്യൽ വർക്കിൽ താൽപ്പര്യം ഉള്ള ആളാണ് നൗഷാദ്.. തന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന ആളാണ്. സൗമ്യനായ ചെറുപ്പക്കാരൻ.. ഒരു സഹോദരിയെ പോലെയാണ് തന്നെ കണക്കാക്കുന്നത്. പലപ്പോഴും അത്യാവശ്യ സന്ദർഭങ്ങളിൽ തന്നെ സഹായിച്ചിട്ടും ഉണ്ട്. അവൻ നാട്ടിലെ തന്റെ വീട്ടിൽ വന്നിട്ടുണ്ട്. അവന്റെ വീട്ടുകാരെ തനിക്കും അറിയാം. ഏതോ സംഘടനയുടെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പല നല്ല കാര്യങ്ങളിലും നൗഷാദ് പങ്കെടുക്കാറുണ്ട് ആശുപത്രികളിൽ പോയി ആരോരുമില്ലാത്ത ആളുകളെ കാണാൻ പോകാറുണ്ട് അയാൾ.. കുറച്ചു സമയം അവരുമൊത്തു ചിലവഴിക്കാറുണ്ട് എന്ന് സംസാരത്തിനിടയിൽ എപ്പോഴോ പറഞ്ഞിരുന്നു . അത് കേട്ടപ്പോൾ തന്നെയും ഒരിക്കൽ കൊണ്ട് പോകണം എന്ന് പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്ന് അനുവാദം കിട്ടാൻ നല്ല ബുദ്ധിമുട്ടാണെന്നു അന്ന് പറഞ്ഞിരുന്നു.. കുറെ മാസങ്ങൾക്കു ശേഷമാണു ഈ വിളി. എന്തായാലും പോകണം.
ഞായ്റാഴ്ചകളിൽ ഓഫീസ് മുടക്കമാണ്. സാധാരണ വൈകി എഴുന്നേക്കാറുള്ളു, പക്ഷെ പോകാനുള്ളത് കൊണ്ട് രാവിലെ തന്നെ അവൾ എഴുന്നേറ്റു പണികൾ തീർത്തു കുളിച്ചു റെഡി ആയി.. നൗഷാദ് അയച്ചു കൊടുത്ത ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലെത്തി. വർഷങ്ങളായി അവൾ ഈ അറബ് രാജ്യത്തു പണിയെടുക്കാൻ തുടങ്ങിയിട്ട്.. കൂടെ പല രാജ്യക്കാർ പണിയെടുക്കുന്നുണ്ട്. ഈജ്യപ്ഷ്യൻസും, സിറിയ, തുർക്കി പാകിസ്ഥാൻ ഇന്ത്യ ഫിലിപ്പൈൻ അങ്ങിനെ പല രാജ്യങ്ങളിൽ നിന്നുള്ളവർ ഓഫീസിൽ ഉണ്ട്. എല്ലാവരും നല്ല ആൾക്കാർ.. അത് കൊണ്ട് തന്നെ ഓഫീസ് അന്തരീക്ഷം നല്ലതാണ്..
പുറത്തു നൗഷാദ് കാത്തു നിന്നിരുന്നു. നമുക്ക് അകത്തു പോയി കുറച്ചു രോഗികളെ കാണാം എന്ന് പറഞ്ഞു രണ്ടു പേരും അകത്തു കയറി.
“ചേച്ചി ഇതൊരു വലിയ ലോകം ആണ്. വർഷങ്ങളായി ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന രോഗികളാണ് പലരും.”
ആദ്യം സ്ത്രീകളുടെ വാർഡിലേക്കാണ് പോയത്. അവിടേക്കു നൗഷാദ് വന്നില്ല. അവിടെ ചെന്നപ്പോൾ ഹാർട്ട് ഇഷ്യൂസും പല തരത്തിലുള്ള ബുദ്ധിമുട്ടുകളും തറയിൽ വീണോ മറ്റെന്തു കൊണ്ടോ കാലൊടിഞ്ഞും കയ്യൊടിഞ്ഞും കിടക്കുന്ന കുറെ ആളുകൾ. അവിടെയിരിക്കുന്ന നാലു സിസ്റ്റർമാരിൽ ഒരാൾ ഇന്ത്യൻ ആയിരുന്നു. ഒരു സ്ത്രീയെ കാട്ടി തന്നിട്ട് പറഞ്ഞു, “നല്ല ഓർമ കുറവുണ്ടവർക്ക്. ആകെ പറയുന്നത് തെലുങ്കിൽ ആണ്. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ആരോ ഇടിച്ചിട്ടു പോയതാണ് അവരെ . അത് കണ്ട ഒരാൾ വേഗം ആംബുലൻസ് വിളിച്ചു ഇവരെ ഇങ്ങോട്ട് കൊണ്ട് വന്നു. അയാൾക്കിവർ ആരാണെന്നും എവിടെ താമസിക്കുന്ന ആളാണെന്നും അറിയില്ല.. അയാൾ അപകട സ്ഥലത്തുണ്ടായിരുന്നു. ഒരാഴ്ച ബോധമില്ലാതെ ഇവർ കിടന്നു. കണ്ണ് തുറന്നപ്പോൾ ആശുപത്രിയാണെന്നു മനസ്സിലായപ്പോൾ തന്നെ അവർ കരയാൻ തുടങ്ങി. തല തറയിൽ ശക്തിയിൽ അടിച്ചിട്ടുണ്ടെന്നു തോന്നുന്നു. ആ അപകടത്തിൽ അവരുടെ ഓർമ നഷ്ട്ടപെട്ടു. ആരാണെന്നോ എവിടെ നിന്നാണെന്നോ ആർക്കും അറിയില്ല. കൊണ്ടുവന്ന ആൾ പിന്നീട് ആശുപത്രിയിൽ വന്നതുമില്ല. പാവം ചിലപ്പോൾ അവർക്കു ഓർമ വരും അപ്പോൾ എന്തൊക്കെയോ പറയും. പേര് അറിയില്ല നാടറിയില്ല.”
പെട്ടന്ന് അവർ വാട്ടർ എന്ന് പറഞ്ഞു. എന്നോട് , എനിക്ക് തെലുങ്ക് അറിയാമോയെന്നു ചോദിച്ചു.. നാട്ടിൽ കുറച്ചു നാൾ ഹൈദർബാദിൽ ജോലി ചെയ്തിരുന്നു. അന്ന് കുറച്ചു തെലുങ്ക് പഠിച്ചിട്ടുണ്ട്. അത് പറഞ്ഞപ്പോൾ അന്നാൽ നിങ്ങൾ എന്തെങ്കിലും ഒന്ന് ചോദിച്ചു നോക്കാൻ പറഞ്ഞു. സകല ദൈവങ്ങളെയും മനസ്സിലോർത്തു തെലുങ്കിൽ ഞാൻ ചോദിച്ചു.
“മീ പേര് ഏമിറ്റി? മീരു എക്കഡ വാരു? ഭാരതദേശമ്‌ലോ ഏ പാർട്ടിക്കി ചെന്ദിനവാരു? മീ അഡ്രസ് കൂടാ ചെപ്പണ്ടി. നിങ്ങളുടെ പേര് എന്താണ്? നിങ്ങൾ എവിടെയാണ്? ഇന്ത്യയിലെ ഏത് ഭാഗത്താണ് നിങ്ങൾ? നിങ്ങളുടെ അഡ്രസും പറയൂ.”
“നാ പേര് ദുർഗ.”
പിന്നെ ഒന്നും അവർക്കു പറയാൻ പറ്റുന്നില്ല. ദുർഗ എന്ന് അവർ മുമ്പും പറഞ്ഞതായി നേഴ്സ് പറഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയുന്നില്ല. കുറച്ചു നേരം അവരുടെ കയ്യിൽ പിടിച്ചിരുന്നു. എന്റെ കണ്ണിലേക്കവർ ദയനീയമായി നോക്കി. എവിടെയാണ് അവരുടെ വേരുകൾ? ആർക്കറിയാം. അവർ വീട്ടു ജോലിക്ക് പോകുന്ന സ്ത്രീയാണത്രെ. അവർ പോകുന്ന ബിൽഡിങ്ങിൽ ചോദിച്ചപ്പോൾ ആർക്കും അറിയില്ല അവരെ പറ്റി. ഉണ്ടെങ്കിലും പറയില്ല കാരണം ശരിയായ വിസ ഇല്ലാത്തവരെ ജോലിക്ക് വെക്കാൻ പാടില്ല ഈ നാട്ടിൽ.
പതുക്കെ അവിടെ നിന്നിറങ്ങി. അവിടെ നൗഷാദ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ കയറിയത് ഒരു വയോജന വാർഡിലക്കായിരുന്നു. വളരെ വലിയ മുറിയായിരുന്നു. നിരനിരയായി കിടക്കുന്ന കിടക്കകൾ. 90 വയസ്സിനടുത്തോ മുകളിലോ ഉള്ള ആളുകൾ. പലരും ഓക്സിജൻ മാസ്കിന്റെ സഹായത്താൽ വായു എടുക്കുന്നു. കണ്ണുകൾ എല്ലാം മേലോട്ടായി ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾ. ഓർമ ആർക്കും ഉണ്ടാകാൻ തരമില്ല. എന്ത് വൃത്തിയിൽ ആണ് കിടക്കുന്നതു. ഇടക്കിടക്ക് നഴ്‌സ്മാർ നോക്കി പോകുന്നുണ്ട്. കുറെ നേരം നോക്കി നിൽക്കാൻ ബുദ്ധിമുട്ട് തോന്നി. വീട്ടിൽ നോക്കാൻ ആളില്ലായിരിക്കും അതായിരിക്കും ഇങ്ങിനെ വാർഡിൽ കിടത്തിയിരിക്കുന്നത്. ബന്ധുക്കൾ ആരും അടുത്തില്ല, എപ്പോഴാണ് പ്രാണൻ പോകുന്നത് എന്നറിയാതെ കുറെ ആളുകൾ. കണ്ടപ്പോൾ സങ്കടം തോന്നി, പിന്നെ ആലോചിച്ചു വീട്ടിൽ വൈദ്യ സഹായം കിട്ടാതെ കിടക്കുന്നതിലും ഭേദമല്ലേ ഇതു എന്ന്.
പക്ഷെ തന്റെ മുത്തച്ഛൻ വയ്യാതായപ്പോൾ നോക്കാൻ വന്ന അയൽപക്കകാരനായ ഡോക്ടർ തന്റെ അച്ഛനോട് പറഞ്ഞു, ഈ 90കഴിഞ്ഞ ആളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി കിടത്തി കുത്തി നോവിപ്പിക്കുന്നതിനേക്കാൾ നല്ലത് നിങ്ങൾ വീട്ടിൽ തന്നെ കിടത്തി നോക്കുന്നതാണെന്ന്. സ്വന്തം മക്കളുടെയും പേരക്കിടാങ്ങളുടെയും സാന്നിധ്യത്തിൽ കിടന്നു അദ്ദേഹം മരിക്കട്ടെ. പറഞ്ഞ പോലെ തന്നെ അച്ചാച്ചൻ വീട്ടിൽ കിടന്നു മരിച്ചു. നമ്മളെല്ലാവരും അടുത്തുണ്ടായിരുന്നു.
ഈ കിടക്കുന്നവരിൽ കുറച്ചു പേർ അന്യദേശക്കാരാണ്. ഇന്ത്യക്കാരും ഉണ്ട്. ഊരും പേരും വ്യക്തമല്ലാത്ത കുറച്ചു ആളുകളുമുണ്ട് കൂട്ടത്തിൽ അവരുടെ വേരുകൾ എവിടെയാണാവോ.
പിന്നെ പോയത് അപകടങ്ങളിൽ പെട്ട് പരിക്കേറ്റു കിടക്കുന്ന ആളുകളുടെ വാർഡിലേക്ക് ആയിരുന്നു. കയ്യിനും കാലിനും പരിക്ക് പറ്റിയ ആളുകൾ. ഈ കിടക്കുന്ന ആളുകളിൽ പലർക്കും കുറച്ചു നാളത്തെ ചികിത്സ കഴിഞ്ഞാൽ ആരോഗ്യം വീണ്ടെടുക്കാൻ പറ്റുമായിരിക്കും . കൂട്ടത്തിൽ ഒരു കർണാടകക്കാരനെ നൗഷാദ് കാണിച്ചു തന്നു.. ഒരു ക്രെയിൻ ഓപ്പറേറ്റർ ആയിരുന്നു അയാൾ.. വലിയൊരു അപകടത്തിൽ പെട്ട ആകെ തളർന്നു കിടക്കുകയാണ്. സുഷുമ്നാ നാഡിക്കു കാര്യമായ പരിക്കുള്ളതിനാൽ ഇനി ഒരു ചലനം സംശയം ആണ്. അയാളുടെ കണ്ണിലെ ദൈന്യത എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. നൗഷാദ് അയാളുടെ കൈ പിടിച്ചു കുറെ നേരം നിന്നു. അവിടെ നിന്നു പുറത്തിറങ്ങിയപ്പോൾ ആണ് അയാളുടെ അവസ്ഥ പറഞ്ഞത്.
വർഷങ്ങളായി ഈ നാട്ടിൽ പണിയെടുത്തിരുന്ന ആളാണ്. അയാളുടെ വീടിന്റെ ഏക ആശ്രയം ആയിരുന്നു. സാധാരണ ഒരു പ്രവാസി ചെയ്യുന്ന പോലെ തന്നെ അയാളും കിട്ടിയ ശമ്പളം മുഴുവൻ സ്വന്തം വീട്ടുകാർക്കും അയാളുടെ വീടിനും വേണ്ടി ചിലവഴിച്ചു. ഭാര്യയും രണ്ട് മക്കളും ഉണ്ട്. ഇപ്പോൾ മക്കൾ കോളേജിൽ പഠിക്കുന്നു. നാട്ടിൽ പല തരത്തിൽ അയാളുടെ കൂടെ പണിയെടുക്കുന്നവർ ബന്ധപ്പെട്ടു നോക്കി. വീട്ടുകാർക്ക് ഇയാളെ നോക്കാൻ കഴിയില്ലെന്ന്. സ്വന്തം വീട്ടുകാരും ഭാര്യയും മക്കളും അങ്ങോട്ട് പറഞ്ഞയക്കേണ്ട എന്ന് തീർത്തു പറഞ്ഞു. ഇന്ത്യൻ അസോസിയേഷന്റെ ആളുകളിൽ ആരോ നേരിൽ കണ്ടു അയാളുടെ അവസ്ഥ അറിയിച്ചു. അവർ വഴങ്ങിയില്ല. പാവം വീട്ടുകാരുടെ ദുഷ്ടത്തരം അയാൾ അറിഞ്ഞിട്ടില്ല. ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുക്കുമായിരിക്കും. നാട്ടിൽ ആളുകൾ സ്വീകരിക്കാനില്ലാതെ ഇവിടെ നിന്നു അയാളെ പറഞ്ഞു വിടാനും കഴിയില്ല.. അയാളുടെ നല്ല കാലം മുഴുവൻ വീടിനു വേണ്ടി ജീവിച്ചു. അവസാനം സ്വന്തം വേരുകൾ തന്നെ അയാളെ അടർത്തിയെറിഞ്ഞു.
അത് കേട്ടപ്പോൾ മനസ്സിനാകെ വിങ്ങൽ ആയി. അതിലും സങ്കടകരമായിരുന്നു അടുത്ത വാർഡ്. വേദന കടിച്ചമർത്തി ജീവിതത്തിന്റെ അവസാന നിമിഷങ്ങൾക്കായി കാത്ത് കിടക്കുന്ന കുറച്ചു ആളുകൾ. വേഗം തന്നെ അവിടെ നിന്നിറങ്ങി. സൈക്യാട്രിക് വാർഡിലേക്ക് നടക്കുമ്പോൾ ആകെ വിറയിലായിരുന്നു. ഇനി അവിടെ എന്താകും കാണേണ്ടി വരിക എന്നുള്ള ഒരു ആശങ്ക. എന്റെ നെഞ്ചിടിപ്പ് ആകെ കൂടി. എന്തോ ഭാഗ്യം അവർ സന്ദർശകരെ അന്ന് അനുവദിച്ചില്ല.
സ്വന്തം നാടും വീടും വീട്ടുകാരെയും വിട്ടു ഈ മണലാരണ്യത്തിൽ പൈസ സമ്പാദിക്കാനുള്ള സ്വപ്നവുമായി വന്നടിഞ്ഞ ആളുകളാണ് പലരും. ആ ഓട്ട പാച്ചിലിൽ സ്വന്തം ആരോഗ്യം മറന്നു പോയി ഈ ആളുകൾ. തന്റെ വേരുകൾ തന്നെ ഒരിക്കലും അടർത്തി മാറ്റില്ല എന്നുള്ള ധൈര്യം മനസ്സിലുണ്ടായിട്ടുണ്ടാകാം. ഈ മനുഷ്യരുടെ പൈസയും സ്നേഹവും മാത്രം കണ്ടിട്ടുള്ള അവർക്കെങ്ങിനെ ഇവരുടെ കഷ്ടപ്പാടുകൾ തിരിച്ചറിയും അല്ലെ. അവരുടെ ചിരിച്ച മുഖം മാത്രമല്ലെ വീട്ടുകാർ കണ്ടിട്ടുള്ളു. കണ്ണീരിൽ കുതിർത്ത ദിവസങ്ങളും രാവുകളും അവർ കണ്ടിട്ടില്ലല്ലോ. മനുഷ്യ ജീവിതങ്ങൾ വല്ലാത്തൊരു ജന്മം തന്നെ. താലോലിച്ച കൈകളെ തന്നെ ആവശ്യം കഴിയുമ്പോൾ തട്ടി മാറ്റുന്നു.
എത്രയും വേഗം അവിടെ നിന്നിറങ്ങാൻ തോന്നി പോയി. ഭാഗ്യം ഇനി ഇന്ന് വാർഡുകളിൽ കയറാൻ കഴിയില്ല ഇന്ന് നൗഷാദ് പറഞ്ഞപ്പോൾ മനസ്സിനൊരാശ്വാസം. തന്റെ ജീവിതവും വ്യത്യസ്തമല്ല. അപ്പന്റെ മരണശേഷം വർഷങ്ങളായി താനും ഈ മണലാരണ്യത്തിൽ സ്വന്തം വീട്
പോറ്റാനായായി പണിയെടുക്കുന്നു . അനിയത്തിമാരുടെ പഠിപ്പും കല്യാണവും കഴിഞ്ഞു. ആങ്ങള ഇവിടെയുണ്ട്. അവന്റെ ഫാമിലിയെ അടുത്തു തന്നെ കൊണ്ട് വരും.ഈ ജീവിത പാച്ചിൽ താൻ കല്യാണം കഴിച്ചില്ല. ആരും നിർബന്ധിച്ചുമില്ല. അമ്മച്ചി പല പ്രാവശ്യം പറഞ്ഞു മോളെ നിനക്കാലോചിക്കട്ടെ എന്ന്. അപ്പോൾ തോന്നിയില്ല. അസുഖം അപകടം ഇതൊന്നും ആർക്കും മുൻകൂട്ടി കാണാൻ കഴിയില്ല. ജീവിതം എങ്ങോട്ട് തിരിയും എന്നും പറയാൻ കഴിയില്ല. എന്ത് പറ്റി ചേച്ചി, ഇവിടെ വന്നിട്ട്,മനസിന് ആകെ വിഷമമായി അല്ലെ . ഇത്രേയുള്ളൂ നമ്മുടെ ജീവിതവും. താളത്തിൽ ഓടുന്ന ജീവിതം പെട്ടന്നങ്ങു താളം തെറ്റിയാൽ എന്ത് ചെയ്യും അല്ലെ.
ചേച്ചി ആ ഇരിക്കുന്ന ആളെ കണ്ടോ, ദൂരെ പഴയ ഒരു കോട്ടും സൂട്ടും ധരിച്ചിരിക്കുന്ന ആളെ അവൻ ചൂണി കാണിച്ചു . ഞാനിവിടെ വളരുമ്പോൾ എല്ലാം ഇയാളുണ്ടാകും. നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ആണ് സംസാരം. പണ്ടപ്പെഴോ ലോഞ്ചിൽ ഇവിടെ വന്നതാണ്. നല്ലൊരു കമ്പനിയിൽ ജോലിയും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ആ കമ്പനി പൂട്ടി വേറെ ആളുകളെടുത്തു. കുറെ വർഷങ്ങളായി ആള് നാട് കണ്ടിട്ട്. ഒരു രേഖകളും കയ്യിലില്ല.അറിയുന്ന ആളുകളും ഇല്ല. നാടേതാണ് എന്ന് പോലും അറിയില്ല. പക്ഷെ പഴയ ജോലിയും അവിടത്തെ കാര്യങ്ങളും ഇവിടെ ജീവിച്ചിരുന്ന കാര്യങ്ങളും പറയും. പേരെന്റ്സിനെ കുറിച്ചും ഭാര്യയെയും മക്കളെയും കുറിച്ചും എന്തെക്കെയോ പറയാറുണ്ട് .ചിലപ്പോൾ എവിടെയാണ് തനിരിക്കുന്നത് എന്ന് പോലും ഓർമിച്ചെടുക്കാൻ കഴിയില്ല . എന്തിനാണ് ഈ ആശുപത്രിയിൽ വരുന്നത് എന്ന് ചോദിക്കുമ്പോൾ വെറുതെ മുഖത്തേക്ക് നോക്കിയിരിക്കും. പല പ്രാവശ്യം ഇവിടെയുള്ളവർ അയാളെ ഏതോ കോൺസുലേറ്റിലേക്ക് കൊണ്ട് പോയിരുന്നു. പക്ഷെ അവിടെയൊന്നും ആളുടെ രേഖകളില്ല. ആരൊക്കെയോ വാങ്ങിച്ചു കൊടുക്കുന്ന ഭക്ഷണവും വെള്ളവും കഴിച്ചു ജീവിക്കുന്നു.. പിന്നെ എങ്ങോട്ട് പോകും ആവോ.. സുമുഖനായ ഒരാൾ, പ്രായത്തിന്റെ ആധിക്യം മുഖത്തും ദേഹത്തുമുണ്ട്.ഇംഗ്ലീഷിൽ ഏതോ കവിത ചൊല്ലുന്നു, കഥകൾ പറയുന്നു. പക്ഷെ സ്വന്തം വേരുകൾ എവിടെയാണെന്ന് ഓർമയില്ല, കയ്യിൽ രേഖകളും ഇല്ല.നൗഷാദിനോട് യാത്ര പറഞ്ഞു നൊമ്പരപ്പെടുത്തിയ ഈ ഓർമകളുമായി ഞാൻ വീട്ടിലേക്കു തിരിച്ചു പോയി.
വീട്ടിൽ ചെന്ന പാടെ അമ്മയെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു. അമ്മക്ക് നല്ല പ്രായമായിട്ടുണ്ട്. അനിയത്തിമാരെയും വിളിച്ചു സംസാരിച്ചു. വേരുകൾ അറ്റ് പോകാതെ നോക്കണം. അല്ലെങ്കിൽ ഈ രാജ്യത്തു ഞാനും ഒറ്റക്കായി പോകുമോ എന്നുള്ള ഒരാധി മനസ്സിൽ മുളച്ചോ. ഇന്ന് വരെ നല്ലത് മാത്രം തന്ന മണ്ണാണ്. ഒരിക്കലും തന്നെ ദൈവം കൈവിടില്ല, എന്ന വിശ്വാസത്തോടെ പ്രാർത്ഥിച്ചു അവൾ കണ്ണടച്ചു.


1 Comment
👌🌹❤️