ആദ്യമേ തന്നെ പറയട്ടെ, അടുക്കള നിറച്ച് സാധനങ്ങൾ ഇരിക്കുമ്പോഴും ഭക്ഷണം ഏറിയ പങ്കും പുറത്തുനിന്ന് വാങ്ങി കഴിക്കുന്ന ന്യൂജൻ നായിക അല്ല; മറിച്ച് പഴയകാലത്ത് നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായിരുന്ന ഗൃഹനാഥയുടെ കഥയാണ്.
തലേന്ന് രാത്രി തൊട്ട് അടച്ചുപിടിച്ച് പെയ്യാൻ തുടങ്ങിയ മഴയാണ്. ഉലഞ്ഞ മുടി വാരികെട്ടി ഡ്രസ്സ് നേരെയാക്കി വാതിൽ തുറന്ന് മായ നേരെ അടുക്കളയിലേക്ക് ഓടി. ആദ്യമേ തന്നെ റേഡിയോ ഓൺ ചെയ്തു. അതിൽ നിന്ന് പ്രഭാത ഗീതങ്ങൾ ഒഴുകിയെത്തി. ശബ്ദം താഴ്ത്തിയാണ് റേഡിയോ വെച്ചേക്കുന്നത്. എന്തിനാ, വെറുതെ മറ്റുള്ളവരെ ഉണർത്തുന്നത്? എനിക്ക് കേട്ടാൽ പോരെ അല്ലേ?
വരയ്ക്കപ്പെടുന്ന ചിത്രത്തിൻറെ മുൻപിൽ അകമഴിഞ്ഞുല്ലസിക്കുന്ന കലാകാരിയെ പോലെ അവൾ അടുക്കളയിൽ പണികൾ ഓരോന്നായി തുടങ്ങി. അടുക്കളയുടെ പല ഭാഗത്തും ചോർന്നൊലിച്ചു നനഞ്ഞു കിടക്കുകയാണ്. വിറകെല്ലാം നനഞ്ഞിരിക്കുന്നു. മണ്ണെണ്ണയാണേൽ ഇത്തിരിയേ ഉള്ളൂ. കഷണങ്ങളിൽ പഴയ പ്ലാസ്റ്റിക് കവറുകൾ ചുറ്റി (മണ്ണെണ്ണ കുറയുമ്പോഴുള്ള സൂത്രപ്പണിയാണ്🤪) അടുക്കിവച്ച് സ്വല്പം മണ്ണെണ്ണ തൂവി തീപ്പെട്ടി ഉരച്ചു. നാശം പിടിക്കാൻ… കത്തുന്നില്ലല്ലോ! എന്തൊരു കഷ്ടമാണ്! ഓ.. മാതാവ് കാത്തു. അവസാനം ഒരു കൊള്ളി ഇത്തിരി പ്രയാസപ്പെട്ടാലും കത്തിപ്പിടിച്ചു.
ചോറിനുള്ള വെള്ളം അടുപ്പത്തിട്ട്, അത് വേവുന്ന നേരത്തിന് കാപ്പിക്ക് വെള്ളം വെച്ച്, (സാധാരണ അടുക്കളയിൽ തിളക്കുന്ന ചായയും കാപ്പിയും ഒക്കെയല്ലേ വീടുകളിലെ പുരുഷപ്രജകളെ വിളിച്ചുണർത്തുന്നത്🤩) ജനാല തുറന്നു പുറത്തേക്ക് നോക്കിയപ്പോൾ; ആകാശത്തിന്റെ മുകൾത്തട്ട് ഇത്തിരി തെളിഞ്ഞിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാം എന്ന ഭീഷണിയുമായി കൂറ്റൻ മഴക്കാർ അങ്ങ് മുരണ്ട് നടക്കുന്നുമുണ്ട്. ഒട്ടും അമാന്തിക്കാതെ മുറ്റം അടിക്കാൻ ഇതുതന്നെ സമയം എന്ന് വിചാരിച്ച് ചായിപ്പിൻറെ മോന്തായത്തിൽ തിരുകി വെച്ചിരുന്ന കുറ്റിച്ചൂലെടുത്ത് വെടിപ്പായി മുറ്റം അടിച്ചു കളയാം എന്നോർത്ത് മുറ്റത്തേക്ക് ഞാനൊന്നു നോക്കി…. ഹെൻറെമ്മോ! ഇതെന്തോന്ന്? കാലാവസ്ഥ നിരീക്ഷകര് പറയും പോലെ, ഏതോ വായിൽ കൊള്ളാത്ത പേരുള്ള ചുഴലിക്കാറ്റ് അത്തപ്പൂക്കളം തീർത്ത മുറ്റം. ഒരു മയമില്ലാതെ പറമ്പിലെ സകലമാന പേരറിയാ മരത്തിൻറെ ഇലകളും കാറ്റുചുഴറ്റി കൊണ്ടുവന്ന് നിരത്തിയിട്ടിട്ടുണ്ട്. മനസ്സിലായില്ലേ? ന്ന് വെച്ചാൽ ആ പേരറിയാ കാറ്റിന്റെ വികൃതികളാൽ മുറ്റം നിറയെ ചപ്പുചവറുകൾ കുന്നുകൂടി കിടക്കുവാണേ. അത് അടിച്ചു വൃത്തിയാക്കുന്ന കാര്യം ഓർത്തപ്പോൾ തന്നെ എന്റെ കൈ അറിയാതെ എന്റെ നടുവിൽ തൊട്ടു.
അപ്പോഴേക്കും ഉമ്മറപ്പടിയിൽ ഇരുന്ന് രാവിലത്തെ ദിനപത്രത്തിന്റെ പേജും മറിച്ചുകൊണ്ട് കെട്ടിയോന്റെ നീട്ടിയുള്ള വിളിയെത്തി
“എടി… മായയെ, ഒരു ഗ്ലാസ് കട്ടനിങ്ങെടുത്തേ… മധുരം വേണ്ടാട്ടോ”
“മധുരം വേണമെന്ന് പറഞ്ഞാലും ഇടാൻ ഇല്ല…. സാധനങ്ങളൊക്കെ തീർന്നിരിക്യ.. അമ്മയുടെ മരുന്ന് ഇന്നത്തേക്ക് കൂടിയേ ഉള്ളൂ. ചിട്ടിയുടെ തവണ മുടങ്ങിക്കിടക്കുകയാണ്. സ്കൂളിൽ എന്തോ ആവശ്യത്തിന്, മൂത്തവൾ ഇത്തിരി കാശും ചോദിച്ചിരുന്നു.”
കാപ്പി കൊടുക്കുന്നതിനിടയിൽ കട്ടളപ്പടിയിൽ ചാരി നിന്നുകൊണ്ടാണ് അവൾ ഇതൊക്കെ പറഞ്ഞത്.
“ഓഹ്.. രാവിലെ തന്നെ നീ ഇങ്ങനെ പരാതിയുടെ ഭാണ്ഠക്കെട്ട് അഴിക്കാതെ പെണ്ണെ”
“അല്ലേടി …..മക്കൾ ഇതുവരെ എണീറ്റില്ലേ? കാപ്പിക്കപ്പ് തിരികെ കൊടുക്കുന്നതിനിടയിൽ കെട്ടിയോൻറെ ചോദ്യം.
“ഓ… ഈ,കൊച്ചുങ്ങളെ കൊണ്ട് ഞാൻ തോറ്റു. എന്തൊരുറക്കമാ? ഇതുങ്ങളൊക്കെ എന്ന് നന്നാവാ… ൻ്റെ മാതാവേ? അല്ലേലെ പിടിപ്പത് പണിയുണ്ട്… അതിൻറെടല് വിളിച്ചുണർത്തലും” അവൾ പിറുപിറുത്തുകൊണ്ട് വേഗം തന്നെ മക്കളെ ഉണർത്തി.
പ്രാതലിനുള്ളപുട്ടും കടലക്കറിയും ഉണ്ടാക്കി തീൻമേശയിൽ വച്ച് എല്ലാവരെയും വിളിച്ചിരുത്തി.
“എന്താ, ഇന്നത്തെ മെനു? നടുക്കത്തെ സന്താനം പ്ലേറ്റിലേക്ക് ഒന്നും നോക്കി. “പുട്ടോ..😏ഹെൻറേമ്മ… ഇതൊന്നും മാറ്റിപ്പിടിച്ചു കൂടെ?”
“ങ്മ്… ഇതൊക്കെ എന്നെക്കൊണ്ട് പറ്റൂ. മക്കൾ വേണമെങ്കിൽ ചെലക്കാണ്ട് കഴിച്ചേച്ച് പെട്ടെന്ന് ഒരുങ്ങി സ്കൂളിൽ പോകാൻ നോക്ക്”
“ന്റെ മായയെ…. ഇതിലെവിടാടീ, തേങ്ങാപ്പീര? ഇവിടെ തേങ്ങയ്ക്ക് പഞ്ഞം ഒന്നുമില്ലല്ലോ?”
പലപ്പോഴും, മൗനം വിദ്വാനു ഭൂഷണം ആണല്ലോ എന്നോർത്ത് ഞാനൊന്നും മിണ്ടിയില്ല.
“ടാ, ചെറുക്കാ… തേങ്ങ കുറവാണെങ്കിൽ, നീ ഇത്തിരി ചിരവിയിട്ട് അങ്ങ് കഴിച്ചേക്കണം… അത്രയല്ലേയുള്ളൂ.” നോക്കണ്ട.. ഇതെന്റെ അമ്മായിയമ്മയാണ്. പുള്ളിക്കാരി അങ്ങനെ ഇരിക്കുമ്പോൾ ഓരോ ഗോളടിച്ചു കയറും.
കഴിച്ച എച്ചിൽ പാത്രങ്ങൾ വാരി സിങ്കിലേക്കിട്ട് ധൃതിയിൽ ഭർത്താവിനും മക്കൾക്കുമുള്ള പൊതിച്ചോർ കെട്ടിക്കൊണ്ടിരിക്കുമ്പോൾ
“വേണേൽ, എടുത്തിട് മനുഷ്യാ.. എനിക്കിവിടെ രണ്ട് കൈയല്ലേയുള്ളൂ”
“ഈ ഷർട്ടിന്, തീരെ പശ ഇല്ലല്ലോടീ… നിനക്കിത്തിരി വെടിപ്പായിട്ട് പശ ഇട്ടാലെന്താ?”
ആഹ്… ചിലതിനൊന്നും വാക്കുകൾ കൊണ്ട് എത്ര ഉത്തരം കൊടുത്താലും ശരിയാവില്ല. ക്ഷമ ആട്ടിൻ സൂപ്പിൻ ഫലം ചെയ്യും എന്നല്ലേ?
“അമ്മാ.. ൻറെ സോക്സ് എവിടെയാ വെച്ചേക്കണേ?”
“ശ്ശോ!🤦എപ്പോ നോക്കിയാലും കമ്മാ.. കമ്മാ… അതെവിടെ… ഇതെവിടെ? ഒരെണ്ണം കുനിഞ്ഞു കുപ്പയെടുക്കില്ല.”
ഇന്ന് പൊതിച്ചോറിൽ മാങ്ങചമ്മന്തിയും, ചീര തോരനും, മുട്ട പൊരിച്ചതുമേ ഉള്ളൂ. അവൾ പൊതികൾ മേശപ്പുറത്ത് വയ്ക്കുമ്പോൾ എല്ലാവരോടുമായി പറഞ്ഞു.
“ഇത്തിരി മീനും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ” മകൻറെ വക കമൻറ്.
മേശമേൽ കൊണ്ടുവച്ച ചോറും പൊതി ധൃതിയിൽ ബാഗിൽ ആക്കി കടന്നുപോകുന്ന കെട്ടിയോനെ ഒളികണ്ണാലെ നോക്കി ഞാൻ പിറുപിറുത്തു….
“ഇങ്ങനെയുണ്ടോ മനുഷ്യര്.. പോയേച്ചു വരാം എന്നൊന്ന് പറയാ… നെറ്റില് ഒരുമ്മയൊക്കെ.. ഈ സിനിമയിലൊക്കെ കാണും പോലെ..ങ്ഹും… തനി വെട്ടുപോത്ത്!”
“അവന്, അവൻറെ അച്ഛൻറെ സ്വഭാവമാ… സ്നേഹമൊക്കെ പ്രകടിപ്പിക്കാതെ ഉള്ളില് പൂട്ടി വെക്കുന്ന പ്രകൃതമാ” അമ്മ അരികിലേക്ക് വന്ന് പറഞ്ഞപ്പോൾ എൻറെ പിറുപിറുപ്പ് അമ്മ കേട്ടതിന്റെ ചമ്മൽ പുറത്തുകാട്ടാതെ ഞാനും ചിരിച്ചു.
രാവിലെ വായിച്ച പത്രം പലഭാഗങ്ങളായി ചുരുണ്ടു നിവർന്നു അവിടവിടെ കിടക്കുന്നു. കുട്ടികളുടെ പുസ്തകങ്ങളാണേ നിരന്നു കിടക്കുന്നു. എല്ലാം വലിച്ചുവാരി ഇട്ടേക്കുവാ. എല്ലാവരെയും പറഞ്ഞയച്ചശേഷം അതെല്ലാം ഒതുക്കി, നേരെ അടുക്കള വൃത്തിയാക്കൽ ചടങ്ങിലേക്ക് കടന്നു. സിങ്കിലുള്ള പാത്രങ്ങളോട് മല്ലടിക്കുമ്പോൾ കണ്ടു, മഴക്കാറുമാറി വെയിലിന്റെ കിരണങ്ങൾ പരക്കുന്നത് .അവൾ പെട്ടെന്ന് തന്നെ അടുക്കളയൊതുക്കി, മുഷിഞ്ഞ തുണികൾ വാരിക്കൂട്ടി, അലക്കാനായി തുണിയെല്ലാം സോപ്പുപൊടിയിൽ കുതിർത്തു വച്ചു. എന്നിട്ട് നനഞ്ഞു കിടന്ന മടലും വിറകുമെല്ലാം വാരി ഉണക്കാനായി മുറ്റത്തിട്ടു.
രണ്ട് കൈയിലും ബക്കറ്റ് നിറയെ അലക്കിയെ തുണികളുമായി മുറ്റത്തേക്ക് നടന്നു കയറി അയയിലേക്ക് തുണി ഓരോന്നായി പിഴിഞ്ഞ് ഉണക്കാനിട്ടിട്ട്, നടുവിന് രണ്ട് കൈയും കുത്തി ദീർഘനിശ്വാസം വിട്ട് അവൾ ഒന്ന് നിന്നു.. ഹാവൂ!
“അമ്മായി…”
“ആരിത്… അനന്ദൂട്ടനോ? എന്താണ് രാവിലെ തന്നെ ഈ വഴിയൊക്കെ? പൊക്കികുത്തിയ നൈറ്റി താഴെക്കിട്ട് അവൾ ചോദിച്ചു.
ഓ…ഒന്നും പറയണ്ടാമ്മായി.. ഉടക്ക് വലയിട്ടപ്പോൾ ഇത്തിരി ആറ്റുകൊഞ്ച് കിട്ടി.
“ആരാണ് മായ അപ്പുറത്ത്.?” ഇത് ഞാനാ പുഞ്ചിരിയമ്മേ… അനന്തു.”
“എന്നാടാ… നിൻറെ കയ്യിലെ സഞ്ചിയിൽ?” അത്, പുഞ്ചിരി അമ്മയുടെ ഇഷ്ടപ്പെട്ട സാധനം… നല്ല ആറ്റുകൊഞ്ച്.
“ആഹാ… കൊള്ളാമല്ലോ. എത്ര നാളായി അതൊന്ന് കഴിച്ചിട്ട്..”
“ടാ.. സുമയ്ക്ക് സുഖം തന്നെയല്ലേ? അവളെ ഈ വഴിക്ക് കണ്ടിട്ട് കുറേ ആയല്ലോ?” ങാ.. പിന്നെ മായേ… മുരിങ്ങക്കാ ഇരിപ്പുണ്ടേൽ നീയാ കൊഞ്ച്, അതിട്ടു തീയൽ വച്ചോളൂ…. ഞാനൊന്നു കിടക്കട്ടെ… വയ്യാണ്ടായി വരുക.
കുട്ടികൾക്ക് ചായക്ക് കൊടുക്കാനായി അരിപ്പൊടി, തിളച്ച വെള്ളത്തിൽ കുഴച്ചെടുത്ത് തേങ്ങയും ശർക്കരയും ഏലയ്ക്കയും ജീരകവും ചേർത്ത് കൊഴുക്കട്ട ഉണ്ടാക്കി. പുറത്ത്മഴ നന്നായി പെയ്യുന്നു. അപ്പോഴേക്കും കുട്ടികളുടെ ബസ് വരാറായി. മഴയത്ത് ബാഗും ചുമന്ന് നനയെണ്ടെന്ന് വിചാരിച്ച്, വേഗം കുട എടുത്ത് ബസ്റ്റോപ്പിൽ പോയി അതുങ്ങളെ കൂട്ടിക്കൊണ്ടുവന്നു.
അങ്ങനെ രാവിലെ മുതൽ വീടിനകത്തെയും പുറത്തേയും തൊഴുത്തിലും ഉള്ള ജോലിയും കഴിഞ്ഞ് ഒന്ന് നടുനിവർത്താം എന്ന് കരുതിയിരിക്കുമ്പോഴാണ്, യാതൊരു സമ്മർദ്ദങ്ങളും ഇല്ലാതെ ജീവിക്കുന്ന ഭർത്താക്കന്മാരുടെ പ്രതിനിധിയായ കെട്ടിയോൻ കുറച്ച് കുഞ്ഞൻ മത്തിയും കപ്പയുമായി വന്നത്. സത്യം പറഞ്ഞാൽ,അത് കണ്ടപ്പോഴേ എന്റെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തു. ഇതിപ്പോ… ഈ രാത്രി നേരത്ത് മത്തി ശരിയാക്കാൻ.. പണിയാണേ😕 മനുഷ്യൻ ഒന്ന് ഇരിക്കാമെന്ന് വിചാരിക്കുമ്പോൾ ഇതുപോലുള്ള ഓരോ ഏടാകൂടങ്ങളും ആയി വന്നോളും.
“എടീയേ… കറി പീരയിട്ട് വറ്റിച്ചാ മതിട്ടോ”
ആഹ്…അതുംകൂടികേട്ടപ്പോൾ എൻറെ മുഖഭാവം… ങ്ങള് ഊഹിച്ചാ മതിട്ടോ.
ഞാനെന്തായാലും മത്തിയും കത്തിയുമായി പര്യമ്പുറത്തേക്ക് നീങ്ങി. മീൻ വെട്ടാൻ ഇരുന്നപ്പോഴാണ് പുകില്… കൊതുകുകൾ സരിഗമ പാടുന്നത് പോരാഞ്ഞിട്ട്, എൻറെ കഴുത്തിലും പുറത്തും കാലിലും മുഖത്തും, എന്ന് വേണ്ട, ആസനത്തിൽ വരെ ചുംബിച്ചു രസിക്കുന്നു. എന്ത് ചെയ്യാം… സഹിച്ചല്ലേ പറ്റൂ. കടിപിടിച്ചിരുന്നു, മത്തിയുടെ ചെതുമ്പലുകൾ കളയുമ്പോൾ, സഹിക്കവയ്യാതെ കൈയാട്ടുമ്പോൾ…. ദാ …! കൈയിലുള്ള മീൻ വെള്ളം ദേഹത്തു മൊത്തം ചിതറി തെറിച്ച് അത്തറ് പൂശിയ പോലെയായി. അങ്ങനെ, ഒരു തരത്തിൽ മത്തി നന്നാക്കി കയറി. ഭാഗ്യത്തിന് അപ്പോഴേക്കും അമ്മ കപ്പ നുറുക്കി അടുപ്പിൽ വച്ചു. ഇഞ്ചിയും വെളുത്തുള്ളിയും കാന്താരിയും ചുവന്നുള്ളിയും മഞ്ഞൾപൊടിയും ഇട്ട് തേങ്ങ ഒതുക്കി, കുടംപുളിയിട്ടു ഉപ്പും കറിവേപ്പിലയും ചേർത്ത് അടുപ്പത്ത് വെച്ച് അത് വറ്റി തുടങ്ങിയപ്പോൾ അതിലേക്ക് പച്ചവെളിച്ചെണ്ണ ഒഴിച് ചട്ടിയൊന്ന് ചുറ്റിച്ച് വാങ്ങിവെച്ചു.
മേശമേൽ കപ്പയും കറിയും ഒക്കെ എടുത്തു വെച്ച ശേഷം എല്ലാവരെയും വിളിച്ചു. അച്ഛനും മക്കളും കഴിക്കാനിരുന്നപ്പോൾ വിളമ്പി കൊടുക്കുന്ന ജോലി അമ്മ ഏറ്റെടുത്തു. അപ്പോഴേക്കും ഇത്തിരി കാച്ചെണ്ണ എടുത്ത് കയ്യിലേക്ക് കമഴ്ത്തി, മുടിയിലും ദേഹത്തും ഒക്കെ ഒന്ന് ഓടിച്ച് തേച്ചുപിടിപ്പിച്ച്, നിലാവ് വീണു കിടക്കുന്ന തോടിന്റെ കരയിൽ ചെന്ന് നിന്ന് മുങ്ങി നിവർന്ന് ഒരു കുളി പാസാക്കി. അങ്ങനെ ഒരു പകലിന്റെ ക്ഷീണവും തളർച്ചയും ഒക്കെ ഓരോ മുങ്ങി നിവരിലും, വെള്ളത്തിൻറെ തണുപ്പ് കൊണ്ട് ഒഴുകിപ്പോകും.
കുളിച്ചു തോർത്തി ഡ്രസ്സ് ഒക്കെ മാറി വരുമ്പോഴേക്കും, രാത്രി ഇത്തിരി നേരം അച്ഛനോട് അന്നത്തെ സ്കൂൾ വിശേഷങ്ങൾ പങ്കിട്ട സന്തോഷത്തോടെ ഭക്ഷണം കഴിച്ച് മക്കൾ ഉറങ്ങിയിട്ടുണ്ടാവും. അവൾ ഇത്തിരി വറ്റ് എടുത്ത് കഴിച്ചെന്നു വരുത്തി, അടുക്കള വൃത്തിയാക്കി അടച്ച് എന്നത്തേയും പോലെ കട്ടിലിന്റെ ഒരറ്റത്ത് കിടന്നു…. പതിവ് പുലരികൾക്കായി. പ്രപഞ്ചത്തിലെ മിക്കവാറും ജീവജലങ്ങളും ഉറക്കത്തിലായി.അപ്പോഴും പുറത്ത് മഴ തിമിർത്ത് പെയ്തുകൊണ്ടേരിന്നു.
വായിച്ചിട്ട് ഇഷ്ടപ്പെട്ടാൽ ഒരു അഭിപ്രായമെങ്കിലും കുറിക്കണേ 😊
ചിത്രം കടപ്പാട്: pinterest
12 Comments
നല്ലെഴുത്ത്. കൺമുന്നിൽ തെളിയുന്ന ചിത്രങ്ങൾ. തട്ടും തടവും ഇല്ലാതെ നല്ല ഒഴുക്കോടെ , ലളിതമായ ഭാഷയിൽ വളരെ ഭംഗിയായി എഴുതി. ഇന്നും ഉണ്ട് ഇത്തരം ജീവിതങ്ങൾ👏👏❤️
വായിച്ച് അഭിപ്രായം പറഞ്ഞത്,എനിക്ക് വീണ്ടും എഴുതാനുള്ള ഒരു പ്രോത്സാഹനമാണ് 🙏🥰
ഒരു സാധാരണ സ്ത്രിയുടെ ഒരു ദിവസം.
മനോഹരമായ എഴുത്ത് 👍
Thanks ❤️
ഓരോ സ്ഥലങ്ങളിൽ ഇങ്ങനുള്ള ഒരു പാട് അമ്മമാരുണ്ട്. ചിലയിടത്ത് വിറകടുപ്പ് ചിലയിടത്ത് ഗ്യാസ് അടുപ്പ്. ☹️
🙏😊
Thani nadan veettammayude oru divasam, aa oru divasam varacha chitam pole munnil kandu… assalaayittund, nallezhuth 👌🏻🥰
Thanks Smitha 🙏❤️
🙏❤️
നന്ദി ❤️
വായിക്കുമ്പോൾ ഓരോ രംഗവും കണ്മുന്നിൽ കാണുന്നത് പോലെ തോന്നി. നല്ലെഴുത്ത് 👍
Thank you Shreeja 🥰