അവഗണനകൾ അവഹേളനങ്ങൾ അടിച്ചമർത്തലുകൾ അവസാനമില്ലാത്ത ആവർത്തനങ്ങൾ ആർത്തിരമ്പുന്ന സങ്കടക്കടൽ അണപൊട്ടിയ കണ്ണുനീർ നഷ്ടപ്പെടലുകൾ നിലയ്ക്കാത്ത കാത്തിരിപ്പ് നിന്നിലേക്കെത്താത്ത വഴികൾ നീയും ഞാനുമായി പിരിഞ്ഞ നാളുകൾ.. നേരങ്ങൾ മാറ്റങ്ങളില്ലാതെ മനസ്സുതകർക്കുന്ന തുടർച്ചകൾ മിഴിനീർ വറ്റിയതോ മഞ്ഞു പോൽ തണുത്തുറഞ്ഞതോ മനസ്സ് കൈവിട്ടതോ ഉറക്കറയിലെ കളിപ്പാവ ഉമ്മറത്തെ വഴിക്കണ്ണ് ഉള്ളിൽ നിറയുന്ന നിസ്സംഗത… ഉയിരും ഉടലും പൊതിയുന്ന മരവിപ്പ്…
Author: Anamika S
വീണ്ടും വരിക ഒരിക്കൽ ഞാൻ നിനക്കൊപ്പം നടന്ന വഴികളിലേക്ക് വീണ്ടും വരിക നാമൊന്നിച്ചിരുന്ന പുഴക്കരയിലേക്ക് വീണ്ടും വരിക നീയെന്നോട് പ്രണയം പറഞ്ഞ പൂവാക ചോട്ടിലേക്ക് വീണ്ടും വരിക നീ യാത്ര പറഞ്ഞകന്ന അമ്പല മുറ്റത്തേക്ക് വീണ്ടും വരിക വീണ്ടും വരുമെന്ന് വിശ്വസിച്ചു കാത്തു കാത്തിരുന്നു കാലം കഴിച്ചവളുടെ കുഴിമാടത്തിനരികിലേക്ക്…
പത്തിൽ പത്തായിരുന്നു പൊരുത്തം പണക്കാരനെന്ന പേരും പിന്നെയെന്താലോചിക്കാൻ പിറ്റേന്ന് തന്നെ വാക്കുറപ്പിച്ചു പെണ്ണിന്റെ മനസ്സാരും ചോദിച്ചില്ല പയ്യന്റെ സ്വഭാവമാരും തിരക്കിയില്ല പെട്ടെന്ന് തന്നെ പന്തലുയർന്നു… പഞ്ചാരിമേളമുയർന്നു പുടവ കൊടുക്കൽ കഴിഞ്ഞു പത്താം നാൾ പൊന്നുമോളുടെ ചേതനയറ്റ ദേഹം പടിക്കലെത്തിയപ്പോൾ പതം പറഞ്ഞു കരഞ്ഞമ്മ പറഞ്ഞു, പണമില്ലെങ്കിലും പാവമെന്റെ കുട്ടി സ്നേഹിച്ച പയ്യൻ മതിയായിരുന്നു, അവളെ പൊന്നുപോലെ നോക്കിയേനെ.. പൊരുത്തം നോക്കിയിട്ടവസാനമീ പരുവത്തിലാക്കിയല്ലോ പരമദുഷ്ടനെന്റെ പൊന്നുമോളെ…
വളർത്തുദോഷത്തിന്റെ വാൾമുനയെന്നും നീണ്ടത് വീട്ടകത്തു വാതിൽ മറവിൽ നിന്ന് വായ തുറക്കാൻ പേടിച്ച വാല്യക്കാരിക്ക് തുല്യമായ വാമഭാഗമെന്ന് വിശേഷണമുള്ളവളുടെ നേർക്കാണ് വിജയങ്ങളും മികവുകളും വല്യ വല്യ നേട്ടങ്ങളും വരവ് വെക്കാൻ അച്ഛനും വീട്ടുകാരും മത്സരിച്ചു വളർത്തു ദോഷമെന്ന പേരിൽ വരുന്ന സകലതിന്റെയും ക്രെഡിറ്റ് വള്ളി പുള്ളി തെറ്റാതെ അമ്മയ്ക്കും വീട്ടുകാർക്കും സ്വന്തം
പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും നിറഞ്ഞ ജീവിതത്തിൽ സ്വന്തം ശരീരത്തെയോ മനസ്സിനെയോ നേരാംവണ്ണം കാത്തു പരിപാലിക്കാൻ കഴിയാത്തിന്റെ ഫലമായി കൂട്ടിനു വന്ന ഒട്ടനേകം അസുഖങ്ങൾക്ക് മരുന്നായാണ് അടുത്ത സുഹൃത്ത് യോഗ ചെയ്യാനെന്നെ നിർബന്ധിച്ചത്, വളരെയധികം മടിയോടു കൂടിത്തന്നെ ഞാൻ യോഗയെ സമീപിച്ചു പതിയെ പതിയെ അതെന്റെ ജീവിതത്തിന്റെ ഭാഗമായി… ഇന്നെല്ലാ സമ്മർദ്ദങ്ങളെയും അതിജീവിക്കാനുള്ള മനസ്സും ശരീരവും എനിക്ക് സ്വായത്തമായത് ഈ യോഗയിലൂടെയും അതിനൊപ്പം പഠിച്ചെടുത്ത മെഡിറ്റേഷനിലൂടെയുമാണ്..
മറ്റാർക്കോ പതിച്ചു കൊടുത്ത പുറംപോക്ക് ഭൂമി പോലെയായിരുന്നു ഒരിക്കലെന്റെ മനസ്സ് ആർക്കോ വേണ്ടി മിടിച്ചും ആരുടെയൊക്കെയോ ഇഷ്ടങ്ങൾ കുത്തിനിറച്ചും അവരുടെയൊക്കെത്തന്നെ കുത്തുവാക്കുകളാൽ ചോര പൊടിഞ്ഞൊടുവിൽ അവഗണനയുടെ മുള്ളു വേലി കെട്ടുകൾക്കിടയിൽ ശ്വാസം മുട്ടി പിടഞ്ഞ ഒരു പാവം ഹൃദയം… ഹൃദയം പൊട്ടി ചത്തുപോകുമെന്നായപ്പോൾ ഞാനത് തിരുച്ചെഴുതി വാങ്ങി അനധികൃത താമസക്കാരെയൊക്ക ഒഴിപ്പിച്ചു താഴിട്ടു പൂട്ടി എന്നന്നേക്കും എന്റേതുമാത്രമാക്കി ഭദ്രമാക്കി…
ഉരച്ചിട്ടും തേച്ചിട്ടും പോവാത്ത അഴുക്കുകൾ ഉള്ളിലുള്ളപ്പോൾ ഉടലെത്ര ഭംഗിയാക്കിയിട്ടും കാര്യമില്ല ജ്ഞാന സ്നാനത്താൽ ഉള്ളിലെരിയുന്ന വേണ്ടാത്ത ചിന്തകളെ കഴുകി കളയുന്നതാണ് ഉത്തമ സ്നാനം
മമ മലയാളം… മനതാരിനുള്ളിൽ… മകരന്ദമൂറി നിറഞ്ഞു നിൽപ്പൂ… മഴവില്ലിൻ അഴകായി തെളിഞ്ഞു നിൽപ്പൂ.. മയിൽപ്പീലി വിടർത്തി നൃത്തമാടി നിൽപ്പൂ… മനസ്സിൽ നിറയും മൗന ഭാവനകകൾ മാന്ത്രിക തൂലിക തുമ്പിലൂടെ… മലയാളമെഴുതുന്നു… മലയാളമേ നീ മരിയ്ക്കാത്ത വരികളായി… മധുവൂറും മൊഴികളായി… മറുജന്മത്തിലും മാതാവായെത്തുക…
ഒപ്പമുള്ളവർ നൽകിയ താങ്ങാനാവാത്ത സങ്കടങ്ങളിലൊക്കെ “ദൈവമേ നീയെന്തിനെന്നെ സൃഷ്ടിച്ചു” എന്ന് പലവേള ചോദിച്ചുപോയിട്ടുണ്ട് ദുഖങ്ങളുടെയും ദുരിതങ്ങളുടെയും ഇടയിൽ നട്ടം തിരിഞ്ഞപ്പോളൊക്കെ, ചുറ്റുമുള്ളവരുടെയൊക്കെ കുറ്റപ്പെടുത്തലുകളിലും ഉപാധികളോടെ മാത്രമുള്ള സമീപനങ്ങളിലും മനം നൊന്ത് ഈ ചോദ്യം ഞാനവർത്തിച്ചു കൊണ്ടേയിരുന്നു എന്റെ സൃഷ്ടി സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നെന്നും ശാപം കിട്ടിയ ജന്മമാണെന്നും സ്വയമേവ എന്നെക്കൊണ്ട് ചിന്തിപ്പിക്കാൻ തക്ക വിധത്തിൽ പ്രിയപ്പെട്ടതെന്നു ഞാൻ കരുതിയവരൊക്കെ എനിക്ക് സമ്മർദ്ദങ്ങൾ മാത്രം നൽകിയ സമയങ്ങൾ… അത് കടന്ന് ഈ ഞാൻ ഏറെ മഹത്തരമായൊരു സൃഷ്ടിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഞാനെന്നെ സ്വയം സ്നേഹിക്കാൻ തുടങ്ങിയപ്പോളാണ് മറ്റുള്ളവരുടെ ഒപ്പം എന്നെയും എന്റെ ഇഷ്ടങ്ങളെയും പരിഗണിക്കാൻ തുടങ്ങിയപ്പോളാണ് സൃഷ്ടിച്ചവർക്ക് മനസ്സാ നന്ദി പറഞ്ഞാണ് ഇന്നെന്റെ ഓരോ ദിവസവും തുടങ്ങുന്നത്
വസന്തവും വർഷവും വന്നതൊക്കെ വൈകി മാത്രം ഞാനറിഞ്ഞു വിധിയേകിയ വിരഹത്താൽ വേനൽ നിലംപോൽ വിണ്ട് തരിശായി മാറിയ വരണ്ട ഹൃദയത്തിൽ വഴിതെറ്റിപ്പോലും വീണ്ടുമൊരിക്കലും വർണ്ണങ്ങളും സന്തോഷങ്ങളും വിരുന്നെത്തിയില്ല, നീ വിട്ടകന്നപ്പോൾ പെയ്ത വിരഹത്തീമഴയിൽ വീണ്ടും വീണ്ടും നനഞ്ഞു വല്ലാതെ പൊള്ളിയടർന്നു ഞാൻ….