സമ്മാനം കിട്ടാതാവുമ്പോൾ ചുരുട്ടിയെറിയുന്ന ലോട്ടറി ടിക്കറ്റുകൾ പോലെ പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാതെ വരുമ്പോൾ ചുരുട്ടിയെറിയപ്പെടുന്ന പ്രണയങ്ങളുടെ റിസൾട്ടുകൾ ലോട്ടറി റിസൾട്ട് പോലെ നിത്യവും വാർത്തമാനപത്രങ്ങളിൽ നിറയുന്നു.ഇഷ്ട നമ്പറുകൾ മാറി മാറിയെടുത്തു പിന്നെയും ഭാഗ്യം പരീക്ഷിക്കുന്ന പ്രണയ ചൂതാട്ടങ്ങൾ നിയമപ്രകാരമുള്ള ലോട്ടറി പോലെ തുടരുന്നു… ലോട്ടറി സമ്മാനം പോലെ ചിലവാക്കിയാൽ തീർന്നു പോകുന്ന സ്ത്രീധനമെന്ന സമ്മാനത്തോടൊപ്പം അലാവുദ്ധീന്റെ അത്ഭുതവിളക്ക് പോലെ ആജ്ഞാപിക്കുന്ന എന്തുപണിയും ഒരായുസ്സ് മുഴുവൻ ചെയ്യുന്ന ഭാര്യയെന്ന അടിമയെ സമ്മാനമായി കിട്ടുന്ന വിവാഹ ലോട്ടറിയോളം വരില്ല ഒരു ബമ്പർ ലോട്ടറിയും
Author: Anamika S
ഒരു സ്നേഹ സാഗരം പകരം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചവനെന്റെ ഹൃദയം പിടിച്ചു വാങ്ങി സ്വപ്നങ്ങളുടെ തീരത്തുനിന്നും ഒരു കൊച്ചുതോണിയിൽ അവനെന്നെ ഒപ്പം ചേർത്തു പ്രണയത്തിന്റെ ദ്വീപിലേക്ക് യാത്രതിരിച്ചു സങ്കടങ്ങളുടെ നടുക്കടലിൽ ഏറ്റവും ഭംഗിയായി അവനെന്നെ കൈയ്യൊഴിഞ്ഞു സാഗര ചുഴികളിൽ ഹൃദയം നഷ്ടപെട്ട് ഞാൻ ഉഴറി അവനെത്തേടി ഞാൻ ഏഴു സാഗരവും കടന്നലഞ്ഞു മറ്റൊരുവളുടെ കാലടിപ്പാടുകൾക്കൊപ്പം പുതിയ പ്രണയതീരങ്ങൾ തേടി നടന്നവന്റെ കാൽചുവട്ടിൽ എന്റെ കണ്ണുകൾ കാലങ്ങളോളം പെയ്തു അനന്തരം ആ കണ്ണുനീർ മറ്റൊരു സാഗരം തീർത്തു
വീട്ടുജോലികൾക്കവസാനമിത്തിരി വിശ്രമിച്ചവൾ വില്ലത്തിയായി വിരോധാഭാസങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ വിരൽചൂണ്ടിയവളും വില്ലത്തിയായി വിഷലിപ്ത ബന്ധങ്ങൾ വിട്ടെറിഞ്ഞിറങ്ങിയവളും വീണ്ടും വീണ്ടും ക്ഷമിച്ചൊടുവിൽ വിവാഹമോചനം തേടിയവളും എന്നും വില്ലത്തികളാണ്
ഉപ്പുപോൽ എന്റെ സ്നേഹം ഏറിയതിനാലാവും അവനത് ചവർപ്പായതും കയ്ച്ചതും അവനത് നീട്ടി തുപ്പിയതും ഉപ്പില്ലാത്ത ഭക്ഷണത്തിന്റെ അരുചിപോൽ അവന്റെ സ്നേഹ ശൂന്യത എന്നെ മൂടിയപ്പോളാണ് കവിളിണയിൽ ഞാൻ നിത്യേന ഉപ്പ് കുറുക്കിയതും
നെഞ്ചോരം ചേർത്തുപിടിച്ച പൊള്ളുന്ന മേനിയിൽ നിന്നും വേർപെട്ട് അകലെ തണുത്തു വിറങ്ങലിച്ചിരിക്കുന്ന അവഗണനകൾ തകർത്ത മനസ്സ് പുതപ്പിനടിയിലെ കൈയ്യകലത്തിൽ രണ്ടാകാശങ്ങളുടെ അകലം തീർക്കുന്ന സങ്കടങ്ങൾ യാത്ര പറച്ചിലുകൾ ഇല്ലാതെ അങ്ങ് അകലേക്കുള്ള ഇറങ്ങിപ്പോക്കുകൾക്കും എത്രയോ മുൻപേ അടുത്തുണ്ടായിരുന്നിട്ടും അകലെയായിരുന്നവർ എത്രയോ
കവിളിലെ കരിനീലിച്ച പാടുകളൊക്കെ കെട്ടിയോൻ കലിപ്പന്റെ കരവിരുതായിരുന്നു കാന്താരിയായി കരഞ്ഞിരിക്കാതെ കാളിയായി മാറി കണക്കിന് തിരിച്ചു കൊടുത്തപ്പോൾ കലിപ്പൻ നല്ല കണവനായി മാറി
“നിന്നോടെനിക്ക് വെറുപ്പാണ് ” നീ തരുന്ന സങ്കടങ്ങളുടെ ഭാരമേറുമ്പോൾ മനസ്സിന്റെ ജനാലകളും വാതിലുകളും വലിച്ചടച്ച് ഞാൻ എപ്പോഴും ഉറക്കെ നിലവിളിച്ചു പറയാറുണ്ട് “ഈ ജന്മത്തിൽ ഇനി ഞാൻ നിന്നെ സ്നേഹിക്കില്ല വിശ്വസിക്കില്ല എനിക്ക് നിന്നോട് തീർത്താൽ തീരാത്ത വെറുപ്പാണ് ” പക്ഷേ നിന്റെ സ്നേഹത്തിന്റെ ഒരു നേർത്ത കാറ്റുമതി കൊളുത്തുകളില്ലാത്ത എന്റെ മനസ്സിന്റെ ജാലകങ്ങൾ അടച്ചതിലും വേഗം തുറക്കാൻ വെറുപ്പിന്റെ കൊടുമുടികൾ മഞ്ഞുപോൽ അലിയാൻ… നിന്നെ പഴയതിലുമേറെ സ്നേഹിച്ച് വീണ്ടും സങ്കടങ്ങൾ ഏറ്റുവാങ്ങി പിന്നെയും ഞാൻ പറയും എനിക്ക് നിന്നോട് വെറുപ്പാണ്
തള്ള തല്ലി കുളിപ്പിച്ച് തന്ത തള്ളി സ്കൂളിലേക്ക് വിട്ടിരുന്ന ഒരു മടിച്ചിക്കോത ഇന്നിപ്പം അതേ തല്ലും തള്ളും കൊടുത്തു സ്വന്തം മക്കളെ സ്കൂളിലേക്ക് അയക്കുമ്പോൾ പറയാറുണ്ട് “ഞാനൊക്കെ ഒരൊറ്റ ദിവസം മടിപിടിച്ച് സ്കൂളിൽ പോവാതിരുന്നിട്ടില്ല അത്രയ്ക്കു പഠിക്കാൻ ഇഷ്ടമായിരുന്നു പോരാത്തതിന് എല്ലാ ക്ലാസ്സിലും ഒന്നാമതും… കേൾക്കുന്നതിനു മുൻപേ മക്കളുടെ മറുപടിയെത്തും”ഒന്ന് തള്ളാതെ പോ അമ്മേ”
ആളുകൾക്ക് മുൻപിൽ പെയ്യുന്ന കണ്ണുകൾ എത്രവേഗം തുടച്ചാണ് അവൾ പുഞ്ചിരിയുടെ മുഖംമൂടി അണിയുന്നത് ക്രൂരതയുടെ പര്യായമായവൻ എത്രവേഗമാണ് കപട സ്നേഹത്തിന്റെ മുഖംമൂടിക്കുള്ളിൽ പുനർജനിക്കുന്നത് വീട്ടകങ്ങളിൽ മുഖംമൂടികളില്ലാത്ത ദൈന്യതകൾ കാണാം മുഖം മൂടികളില്ലാത്ത ദുഷ്ടത്തരങ്ങൾ കാണാം മറ്റുള്ളവർക്ക് മുൻപിൽ എല്ലാം പൊയ്മുഖങ്ങൾ പുഞ്ചിരിക്കു പിന്നിൽ നിസ്സഹായതയും കരുതലിനു പിന്നിൽ കള്ളത്തരങ്ങളും ഒളിപ്പിച്ച പൊയ്മുഖങ്ങൾ
ഓഹ്! ഈ ലോകത്ത് അമ്മ മാത്രമാണല്ലോ പത്തു മാസം ചുമന്നു നൊന്ത് പ്രസവിച്ചത്” പേറ്റു നോവിന്റെ കഥ പറഞ്ഞു കണ്ണ് നിറയ്ക്കുന്ന അമ്മമാരോട് മക്കളൊക്കെ സ്ഥിരം തിരിച്ചു പറയുന്ന ഈ മറുപടിയ്ക്കപ്പുറം ഉള്ള് നീറുന്ന എത്രായിരം നോവുകൾ ജന്മം മുഴുവൻ ചാപിള്ളകളായി നെഞ്ചിൽ ചുമക്കുന്നവരാണ് ഓരോ സ്ത്രീ ജന്മവും